#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _127 ✍️ രചന - ജിഫ്ന നിസാർ.. 💥 ഒരു മാസം.. അത്രയും നാളത്തെ കാര്യമല്ലേ ഡാ.. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യൂ.. " ഗൂഢമായൊരു ചിരിയോടെയാണ് അശോകൻ പറയുന്നത്. അയാൾക്കൊപ്പിച്ചു തുളസിയും. എന്തായാലും തനിക്കൊന്നുമില്ല.. ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും ടീമിലില്ല എന്നൊരു ഭാവത്തിലാണ് കാർത്തുവിന്റെ നിൽപ്പ്. ഒക്കെക്കൂടി കാശിയാകെ ധർമ്മസങ്കടത്തിൽ പെട്ടത് പോലെയാണ്. ചെയ്യാമെന്ന് പറയാനും ചെയ്യില്ലെന്ന് പറയാനും വയ്യ. കാര്യം അത്ര നിസാരവുമല്ല. ഒരു മാസം എന്നൊക്കെ പറയുമ്പോൾ.. അശോകനും തുളസിയും കൂടിയൊരു ട്രിപ്പ്‌.. വെറുമൊരു ട്രിപ്പ്‌ അല്ലത്. എണ്ണം പറഞ്ഞ വിദേശ രാജ്യങ്ങളിൽ കൂടിയൊക്കെ ഒന്ന് വിസിറ്റ് ചെയ്തു വരാൻ അയാൾക്കുള്ള മോഹം. പക്ഷേ എന്ന് തിരികെ വരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രശ്നം അതല്ല.. അത്രയും ദിവസം അയാളുടെ ബിസിനസ് സാമ്രാജ്യം ആരെ ഏല്പിക്കും എന്നതാണ്. ഒടുവിൽ കാശിക്കാണ് അതിന്റെ ഇൻചാർജ് വന്നു ചേർന്നതും. അവനെ കൊണ്ടത് കഴിയുമോ എന്ന് തുളസിക്കൊരു സംശയമുണ്ടായിരുന്നു. ഇത് വരെയും ബിസിനസ് മേഖലയിലൊന്നും ജോലി ചെയ്യാത്ത കാശിയുടെ കാര്യത്തിൽ അവരുടെ ആ ആശങ്ക ന്യായവുമാണ്. പക്ഷേ അശോകന് ഉറപ്പുണ്ട്.. വളരെ പെട്ടന്ന് തന്നെ അവനത് പഠിച്ചേടുക്കുമെന്ന്. കാശിനാഥൻ എന്താണെന്നും എങ്ങനെ ആണെന്നും അയാളോളം അറിഞ്ഞത് വേറെ ആരുണ്ട്.! അത് കൊണ്ട് തന്നെ ആ കാര്യത്തിൽ അശോകന് ആശങ്ക ലവലേശം പോലുമില്ല. അതുമല്ല.. ഒരുപാട് പ്രാവശ്യം.. ഒരുപാട് രീതിയിൽ പറഞ്ഞു നോക്കിയിട്ടും കാശി അനുകൂലമായൊരു മൂളൽ പോലും കൊടുക്കാത്ത ഒരു കാര്യം.. അതവന്റെ കയ്യിലെക്ക് ഏല്പിക്കാൻ ഇതിനോളം നല്ലൊരു സാഹചര്യം ഇനി വരാനുമില്ല. തിരക്കുകളും ഓട്ടവും.. ഒന്ന് വിശ്രമിക്കാൻ അയാളും കൊതിച്ചു പോകുന്നുണ്ട്. എല്ലാം മഹേഷിന് ഏല്പിച്ചു കൊടുത്തു കൊണ്ടൊന്നു സ്വസ്ഥമാകണം എന്നുള്ള പ്ലാൻ.. അത് പല വഴിക്കായി ചിതറി പോയിരിക്കുന്നു. ഇനിയിപ്പോ കാശിയെ തന്റെ വഴിയിൽ കൊണ്ട് വരാനുള്ള അയാളുടെ ഐഡിയ കൂടിയാണ് ഈ യാത്രക്ക് പിന്നിൽ.. പക്ഷേ അശോകേട്ടാ. ഞാൻ എങ്ങനെ.. അതും ഇത്രയും വലിയൊരു കാര്യം. എനിക്കിതിൽ യാതൊരു പരിചയവും ഇല്ലെന്ന് നിങ്ങൾക്കറിയാലോ.. എന്നിട്ടും.. എനിക്കിത് ശെരിയാവും എന്ന് തോന്നില്ല. " കാശി അവന്റെ എതിർപ്പ് തുറന്നു പറയുക തന്നെ ചെയ്തു. പക്ഷേ ആദ്യത്തെ പോലൊരു കടുപ്പമില്ലതിനും. കാരണം എല്ലാത്തിൽ നിന്നും ഒന്നൊഴിഞ്ഞു ഫ്രീ ആക്കാൻ കൊതിക്കുന്ന അശോകന്റെ മനസ്സ്. അതവന് അറിയാമല്ലോ. അവനും കാണുന്നതാണ് അയാളുടെ ആ ഓട്ടം.. അതിൽ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹം.. അതൊരു നിസ്സാരതയല്ല. പക്ഷേ അതൊന്നുമല്ല അവന്റെ പ്രശ്നം. താനാ വലിയ ബിസിനസ് സാമ്രാജ്യം എങ്ങനെ മാനേജ് ചെയ്യുമെന്നാണ്. "അതിന് നീ ഒറ്റക്കല്ലല്ലോ.. അവിടെ എത്രയോ സ്റ്റാഫ് ഉണ്ട്.. അതും എക്സ്പീരിയൻസ് ഉള്ളവർ തന്നെ.പിന്നെ എന്റെ മാനേജർ.. അവരെല്ലാം നിന്നെ ഹെല്പ് ചെയ്യും. എന്നോട് എങ്ങനെ ആണോ അങ്ങനെ തന്നെയാവും ഇനി മുതൽ നിന്നോടും. ഞാനെല്ലാം വിശദമായിട്ട് തന്നെ അവരോട് പറഞ്ഞു കഴിഞ്ഞു. ഇനി നീയങ്ങോട്ട് ചെന്നാൽ മതി.. കാര്യമായ ജോലിയൊന്നും ഇല്ലെടാ.. എല്ലാത്തിനും നിന്റെ ഒരു മേൽനോട്ടം മാത്രം മതിയാവും. പിന്നെ അതൊന്നും ചെയ്ത് നിനക്കൊരു പരിചയവുമില്ല എന്നൊന്നും പറയേണ്ട.. എന്റെ കൂടെ ഉണ്ടായിരുന്ന ടൈമിലും ബസ് ട്രാൻസ്പോർട്ട് ഏരിയ മൊത്തം നീയല്ലേ കൊണ്ട് നടന്നിരുന്നത്. എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാളെ പോലെ.. എനിക്കൊരിക്കലും ഒന്നും പറഞ്ഞു തരാനില്ലാത്ത വിധം പെർഫെക്ട് ആയിട്ട് തന്നെ.. അപ്പോൾ ഇതും നിന്നെ കൊണ്ട് പറ്റും കാശിനാഥ.. നീയൊന്ന് ട്രൈ ചെയ്ത് നോക്കെടാ.. എനിക്ക് നിന്നെ എന്നോളം വിശ്വാസമാണ്. എന്റെ ശേഷം ഞാനായിട്ട് നീയുണ്ടാവും.. എനിക്കുറപ്പുണ്ട്.." അതീവ സ്നേഹത്തോടെ അശോകൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ടാണത് പറയുന്നത്. കേൾക്കുന്ന ആർക്കും അത് തള്ളി കളയാൻ കഴിയാത്ത വിധത്തിൽ സ്നേഹം നിറഞ്ഞൊരു ആക്ഞ്ഞ കൂടി അതിൽ നിറഞ്ഞു നിൽപ്പുണ്ട്. ഞാനെന്ത് വേണം എന്നൊരു നോട്ടം അവൻ കാര്ത്തുവിന് നേരെ നോക്കി. അവളൊന്നും മിണ്ടാതെ കൈ വിരൽ ഉയർത്തി കാണിക്കുക മാത്രം ചെയ്തു. കാരണം കാശ്ശിക് ഇഷ്ടമല്ലങ്കിൽ പോലും അശോകൻ അത്രയും കാര്യമായി പറയുമ്പോൾ അതെങ്ങനെ കണ്ടില്ലെന്ന് നടിക്കും എന്നത് തന്നെയായിരുന്നു അവളുടെ മനസിലും. അതല്ലങ്കിൽ ഒരിക്കലും കാശ്ശിക്കിഷ്ടമില്ലാത്തൊരു കാര്യം ചെയ്യാൻ അവൾ കൂട്ട് നിൽക്കില്ല. "നീ ടെൻഷൻ ആവാതെടോ.. കാശി. എല്ലാം നിനക്കൊന്ന് പരിചയപ്പെടുത്തിയിട്ട് മാത്രമേ ഞാൻ പോകൂ അത് പോരെ.." കാശിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അശോകൻ ചിരിയോടെ പറയുമ്പോൾ അവനും ചിരിക്കുക മാത്രം ചെയ്തു. എങ്കിലും എതിർപ്പൊന്നും പറഞ്ഞില്ലല്ലോ എന്നൊരു ആശ്വാസമുണ്ടായിരുന്നു അയാൾക്ക്. 💜💜 നിന്റച്ഛൻ നൈസ് ആയിട്ടെനിക്കൊരു പണി തന്നതാടി കുഞ്ഞാറ്റ കിളി.. " അന്ന് രാത്രി കിടക്കുമ്പോൾ കാർത്തുവിനെ അടക്കി പിടിച്ചു കൊണ്ട് തന്റെ മനസ്സിൽ തോന്നിയത് കാശി തുറന്നു പറഞ്ഞു. "അതെനിക്കറിയാലോ.." അവൾക്കും ഒരു കുറുമ്പ്.. "എന്നിട്ടാണോടീ പിശാച്ചെ അപ്പൊ ഒന്നും മിണ്ടാതെ നിന്നത് നീ.." അവൻ കണ്ണുരുട്ടി. "നിങ്ങളെ പോലെ തന്നെ എന്റച്ഛനേം എനിക്കൊരുപാട് ഇഷ്ടമാണെന്റെ കാശി നാഥാ." അതിലുണ്ടായിരുന്നു എല്ലാം. "അച്ഛനും മോളും കണക്കാ. രണ്ടും എനിക്കെങ്ങനെ പണി തരാം എന്നോർത്ത് നടപ്പാണ്.. അവനൊരു ചൊടിയോടെ പറഞ്ഞു കൊണ്ട് അവളിൽ നിന്നും അകന്നിരുന്നു. "സ്നേഹം കൊണ്ടല്ലേ മുത്തേ.." കാർത്തു അവനിലേക്ക് തന്നെ പറ്റി ക്കൂടി. "എന്നെ കൊണ്ട് പറ്റും ന്ന് തോന്നുന്നില്ല ടീ.. റിസ്ക്കാണ്.." അവനൊരു നെടുവീർപ്പോടെ പറഞ്ഞു. "റിസ്ക് എടുത്തവരെ ലൈഫിൽ വിജയിച്ചിട്ടുള്ളു.. അവളോർമ്മിപ്പിച്ചു. ഒടുക്കം എല്ലാം കുളമായി എന്നെ കുറ്റം പറഞ്ഞാലാണ്.. അച്ഛനും മോളും എന്റെ തനി കൊണം കാണുന്നത്.." കാർത്തു ഒന്നും പറയാതെ ഗൂഡമായൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അതല്ലെടി.. എനിക്കൊരു സംശയം.. " കാശി അവളുടെ മുഖം പിടിച്ചിയർത്തി കൊണ്ട് പറഞ്ഞു. എന്ത്.. നമ്മളല്ലേ ശെരിക്കും ഹണിമൂൺ ട്രിപ്പ്‌ പോണ്ടത്.. ഇതിപ്പോ നമ്മുക്ക് പകരം നിന്റച്ഛനും അമ്മയും പോണതാണോ. അതോ മോളെ ലോകം ചുറ്റി കാണിക്കാത്ത കെറുവ് അങ്ങേര് എന്നോട് കാണിക്കുന്നതാണോ.. ഒരു മാതിരി മധുരപ്രതികാരം എന്നൊക്കെ പറയാറില്ലേ.. അത് പോലെ.. " ഇത്പ്പോ ഒരു സംശയം എന്ന് പറഞ്ഞിട്ട് ഒത്തിരി ആയല്ലോ.. " കാർത്തുവിന് അപ്പോഴും ചിരിയാണ്. അത് കണ്ടിട്ട് അവനും ചിരി വന്നു.. "നിനക്കങ്ങനെ വല്ല മധുരപ്രതികാരവുമുണ്ടോ.. ഇനി.." കാശി ഒന്ന് കൂടി മുറുക്കത്തോടെ അവളെ പുണർന്നു കൊണ്ടൊരു ഈണത്തിൽ ചോദിച്ചു. "ഉണ്ടെങ്കിൽ... ഉണ്ടെങ്കിൽ പറഞ്ഞോ.. നിന്റച്ഛൻ ഹണിമൂൺ കഴിഞ്ഞു വന്നിട്ട് ഞാൻ നിന്നെ കൊണ്ടോവാം.." അതുടനെ നടക്കുമെന്ന് തോന്നുന്നില്ല.. കാർത്തു കള്ളത്തരത്തോടെ അവനെ നോക്കി. അതെന്താണാവോ.. അച്ഛൻ പെട്ടന്നൊന്നും നിങ്ങളെ ഇനി ഫ്രീ ആക്കില്ലെന്റെ കാശി നാഥാ.. ഇതന്റെ മോന് അറിഞ്ഞു കിട്ടിയ ട്രാപ്പാ.. " അവളവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തിയാണ് പറയുന്നത്. "പിന്നെ.. ട്രാപ്പ്. കോപ്പാണ്. അങ്ങേര് നാട്ടിൽ കാലു കുത്തുന്ന ആ നിമിഷം ഞാൻ എസ്‌കേപ്പ് ആവും.. എനിക്കാ ബസ് മതി.. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കിട്ടുന്ന സുഖം.. സമാധാനം. അതൊന്നും വേറെ എവിടെയും കിട്ടില്ല.." കാശി അവന്റെ മനസ്സിലുള്ളത് പറഞ്ഞു. അതിന് കാർത്തു മറുപടി പറഞ്ഞതുമില്ല. അച്ഛന്റെ മനസ്സിൽ എന്താണെന്ന് അവൾക്കറിയാം.. നല്ലത് പോലെ അറിയാം.. ഇനിയെല്ലാം വരും പോലെ വരട്ടെ എന്നായിരുന്നു അവൾക്കുള്ളിലും. അച്ഛനും കാശിയേട്ടനും വേദനിക്കരുത്.. ബുദ്ധിമുട്ട് ആവരുത്.. അത്രയുമേ അവൾകൊള്ളു.. 💜💜 എനിക്ക് പറ്റാഞ്ഞിട്ടാ അച്ഛാ.. അത് പറയുമ്പോൾ ഗായത്രിക്ക് കരച്ചിൽ വന്നു. കല്ലു മോൾക്ക് മേൽ അവളുടെ കൈകൾ ബലത്തിൽ മുറുകി. വളരെ കുറച്ചു നാളുകളായി താൻ അനുഭവിക്കുന്ന സമാധാനം. സന്തോഷം.. അതെല്ലാം അവസാനിക്കാൻ പോകുകയാണോ എന്നൊരു ഭയം അവൾക്കുള്ളിൽ ചിറകടിച്ചു തുടങ്ങി. മാലിനിയുടെ മകന്റെ കാര്യം.. അതിനെ കുറിച്ച് അവരുടെ ഇടയിലൊരു സംസാരം നടന്നു കഴിഞ്ഞതാണ്. അർജുനെ കുറിച്ച് രാജശേഖരൻ നന്നായി അന്വേഷിച്ചു നോക്കിയതുമാണ്. തെറ്റൊന്നും പറയാനില്ലാത്ത.. തന്റേതല്ലാത്ത കാരണം കൊണ്ട് ഒറ്റപ്പെട്ട വേദനിക്കുന്ന ഒരു ചെറുപ്പക്കാരൻ. തന്റെ മകൾക്കവൻ ഒക്കെയാണ് എന്നുറപ്പായ ശേഷമാണ് അയാളാ കാര്യം അവളോട് പറയുന്നത് തന്നെ. പ്രതീക്ഷിച്ചത് പോലെ തന്നെ അവളത് എതിർത്തു. "ഒരിക്കൽ ഒരു തെറ്റ് പറ്റി.എന്നും കരുതി ജീവിതം മുഴുവനും ഇങ്ങനെ അതോർത്തു കൊണ്ട് ഉരുകി തീരാൻ നിന്നെ ഞാൻ വിടുമെന്നാണോ " രാജാശേഖരൻ അവളെ അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു. "അച്ഛനറിയില്ല ഞാൻ അനുഭവിച്ചതൊന്നും " ഓർക്കാൻ പോലും ഭയമുള്ള ആ ഇരുണ്ട കാലം അവൾക്കുള്ളിലൂടെ ഒരു മിന്നലായി പാഞ്ഞു.. "അങ്ങനല്ല ഗായൂ.. അച്ഛനറിയില്ലായിരുന്നു.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നറിയാം. അതുണ്ടാവും എന്നും അറിയാം.. ആ അറിവ് കൊണ്ട് തന്നെയാണല്ലോ ഞാൻ അവനെ എതിർത്തത്.." അത് പറയുമ്പോൾ അപ്പോഴും അയാളുടെ മുഖം കടുത്തു.. "പക്ഷേ ഇത്രയും നീയാ വീട്ടിൽ അനുഭവിച്ചത് അച്ഛൻ അറിഞ്ഞില്ല.. അറിഞ്ഞ ആ നിമിഷം മുതൽ അതിനൊരു മാറ്റം വന്നില്ലേ.. അച്ഛൻ നിന്റെ കൂടെ നിന്നില്ലേ.. അവന്റെ കൈയിൽ നിന്നും നിന്റെ ജീവിതവും ജീവനും ഞാൻ തിരികെ മേടിച് തന്നില്ലേ. ഇന്നിപ്പോ അവന്റെ ഭാര്യ പദവി പോലും നിനക്കില്ല.. നിയമപരമായി തന്നെ അച്ഛൻ അതും നിന്നിൽ നിന്നും വേർപ്പെടുത്തി തീരുമാനമാക്കി തന്നില്ലേ.. ഇനി നീ എനിക്കൊരു ചാൻസ് താ.. നിന്റെ ജീവിതത്തിനെ കുറിച്ച് ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അതെല്ലാം നടന്നു കാണാൻ ഇപ്പോഴും എനിക്കടക്കം ഈ വീട്ടിൽ എല്ലാവരും കൊതിക്കുന്നുണ്ട്. അർജുൻ നല്ല ആളാണ്‌.. ഇന്നോ നാളെയോ കെട്ടണം എന്നല്ല അച്ഛൻ പറയുന്നത്. നിന്റെ മനസ്സ് എന്ന് അവനെ അംഗീകരിക്കാൻ പാകപ്പെടുന്നോ അന്ന്.. അത് വരെയും അവനെ നീയും നിന്നെ അവനും അറിയാൻ ശ്രമിക്ക്.. നല്ല കൂട്ട്ക്കാരായിരിക്കാൻ ശ്രമിക്ക്..അത്രയുമേ ഇപ്പൊ വേണ്ടൂ.. നിന്റെ മനസിലൊരു മുറിവുണ്ട്.. അച്ഛനും അമ്മയ്ക്കും ഒരു പരിധി വരെയുംമേ അതിന് കൂട്ടിരിക്കാൻ കഴിയൂ.. പക്ഷേ എനിക്കുറപ്പുണ്ട് ഗായൂ.. നിന്റെയാ മുറിവിന് മരുന്നാവാൻ അർജുന് സാധിക്കുമെന്ന്.." രാജ ശേഖരൻ അവളെ പറഞ്ഞു മനസിലാക്കി.. "ഞാൻ.. എന്റെ മോള്.. അവളില്ലാതെ എനിക്ക് വയ്യ..ഞാനില്ലാതെ അവൾക്കും. ഞങ്ങൾക്ക് ഞങ്ങൾ മാത്രമായിരുന്നു..ജീവിതത്തിൽ ഒരു സുഖവും അറിയാത്ത കുഞ്ഞാ അച്ഛാ എന്റെ മോള്.. അച്ഛൻ ഉണ്ടായിട്ടും ഇല്ലാത്ത പോലെ.. അവരുടെ ക്രൂരത മുഴുവനും സഹിച്ചു കൊണ്ട്.. ഇവിടെ വന്ന ശേഷമാണ് എന്റെ കുഞ്ഞോന്ന് ചിരിച്ചു കണ്ടത്. അവൾക്ക് ഞാനല്ലാതെ ആരാ വേറെ.. എന്റെ കുഞ്ഞിന് അമ്മ കൂടി വേണ്ടന്നാണോ.." ഗായത്രി മകളെ നെഞ്ചോട് ചേർത്ത് കൊണ്ട് വിങ്ങി കരഞ്ഞു.. "എന്നാണോ കുഞ്ഞേ അച്ഛൻ പറഞ്ഞത്.." നെഞ്ച് വിങ്ങിയൊരു ചിരിയോടെ അയാൾ മകളെ ഒന്ന് കൂടി അണച്ചു പിടിച്ചു. "അർജുന്.. നിന്നെക്കാൾ നിന്റെ മോളെയാണ് വേണ്ടത്..അതവൻ എന്നോട് പറയേം ചെയ്തു.." ഒട്ടൊരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാൾ പറയുമ്പോൾ ഗായത്രി അയാളെ പകച്ചു നോക്കി. "സത്യം.. ജന്മം നൽകാതെയും അച്ഛനാവും.. അമ്മയാവും.അതിന് നല്ലൊരു മനസ്സ് മതി.. നിനക്കത് മനസ്സിലാവും.. അർജുൻ അച്ഛന്റെ സെലക്ഷനാണ്.. എന്റെ മക്കൾക്ക് ഞാനെപ്പോഴും ബെസ്റ്റ് തന്നെയേ നൽകൂ.. " അയാൾ വീണ്ടും ഉറപ്പ് പറഞ്ഞു. "എനിക്ക്.. എനിക്ക് കാശ്യോടൊന്നു സംസാരിക്കണം.." ഏറ്റവും ഒടുവിൽ ഗായത്രി വീർപ്പുമുട്ടലോടെ പറഞ്ഞു. രാജ ശേഖരൻ തലയാട്ടി സമ്മതിച്ചു. കാരണം വിഷ്ണു എന്നൊരു ഏട്ടന്റെ പറ്റില്ലല്ലോ കാശി അവന്റെ ഏട്ടത്തിയേ എഴുതി ചേർത്തത്. അവൾ അവനു ശെരിക്കും ഏട്ടത്തി തന്നെയാണ്. കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ്. അതയാൾക്കും നന്നായി അറിയാമല്ലോ..! തുടരും.. അച്ഛൻ... അച്ഛൻ.. അച്ഛൻ... അതിൽ കൂടുതൽ ഇന്നൊന്നും പറയാനില്ല.. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 🥰🥰 #💞 പ്രണയകഥകൾ #📔 കഥ
22 shares

More like this