☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2K views • 5 days ago •
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
ആണിത്തലയൻ ആദർശൻ
( sequel of ചത്തകുളം സജി, കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.)
…………………………………….
അഷ്ടമുടി കായലിന്റെ ആഴങ്ങളിൽ കിടന്ന് ചീഞ്ഞളിയുന്ന പാതിരാ സുരയുടെ നിലവിളികൾ ചത്തകുളം ഗ്രാമം കേട്ടില്ലെങ്കിലും, അന്നത്തെ രാത്രി പ്രകൃതി ശാന്തമായിരുന്നില്ല. കനത്ത മൂടൽമഞ്ഞിനെ കീറിമുറിച്ചുകൊണ്ട് ഒരു തണുത്ത കാറ്റ് അടിച്ചു വീശിക്കൊണ്ടിരുന്നു.
അതേ സമയം പഴയ മെഡിക്കൽ എസ്റ്റേറ്റിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലബോറട്ടറിയുടെ അടിത്തട്ടിൽ, കട്ടിയുള്ള കോൺക്രീറ്റ് ചുവരുകൾക്കുള്ളിൽ ഒരു ഇരുമ്പ് വാതിൽ പതുക്കെ ഇളകാൻ തുടങ്ങി.
ഡോക്ടർ സാമുവലിന്റെ ഡയറിയിൽ 'സബ്ജക്ട് 009' എന്ന് മാത്രം കുറിച്ചിട്ട ആ ഭീകരരൂപം പത്ത് വർഷത്തെ ഉറക്കത്തിൽ നിന്ന് ഉണരുകയായിരുന്നു.
ആണിത്തലയൻ ആദർശൻ!
ഒരു സാധാരണ മനുഷ്യന്റെ ഇരട്ടി വലിപ്പമുള്ള ഭീമാകാരമായ ശരീരം. പക്ഷേ, അവന്റെ രൂപത്തെ ഏറ്റവും ഭയാനകമാക്കിയത് അവന്റെ തലയോട്ടിയായിരുന്നു. മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ പൂർണ്ണമായും രാസപദാർത്ഥങ്ങളുമായി ബന്ധിപ്പിക്കാനായി സാമുവൽ അവന്റെ തലയിൽ തറച്ചുവെച്ചിരുന്നത് ഡസൻ കണക്കിന് തുരുമ്പിച്ച ആണികളായിരുന്നു. ആ ആണികളിൽ നിന്ന് കറുത്ത ദ്രാവകവും നേർത്ത നീല നിറത്തിലുള്ള വൈദ്യുതിയും നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നു.
അവന് വേദന അറിയില്ലായിരുന്നു. അവൻ ഒരു നോൺ-ഡെഡ് എൻട്രി ആയിരുന്നു.മരണത്തിനും ജീവിതത്തിനും മധ്യത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു രാക്ഷസൻ!
വാതിൽ തകർത്ത് അവൻ വെളിയിലേക്ക് ഇറങ്ങി. അവന്റെ ഓരോ ചുവടിലും ചത്തകുളത്തിന്റെ മണ്ണ് വിറച്ചു. അവന്റെ ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ.തനിക്കൊപ്പം ആ നരകത്തിൽ കിടന്നിരുന്ന, ഇപ്പോൾ പുറത്ത് സ്വതന്ത്രനായി ജീവിക്കുന്ന ചത്തകുളം സജി!
……….
വെളുപ്പാൻകാലത്ത് ചത്തകുളം കവലയിൽ പതിവുപോലെ നിസാർ ഓടിയെത്തി. ഭാസ്കരന്റെ ചായക്കടയിൽ ഇരുന്നു ചായ കുടിക്കുകയായിരുന്ന സജിയുടെ അടുത്തേക്ക് അവൻ കിതച്ചുകൊണ്ട് വന്നു.
"എടാ സജീ..." നിസാർ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
"പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ജീപ്പ് കവലയിലൂടെ പോയി! റേഡിയോയിൽ വാർത്ത കേട്ടോ നീ? കാട്ടിനുള്ളിലെ ആ പഴയ കെട്ടിടത്തിൽ നിന്ന് ആരോ പുറത്ത് വന്നെന്നു! തലയിൽ നിറയെ വലിയ ഇരുമ്പാണികൾ തറച്ചുവെച്ച ഒരു ഭീകരരൂപം! നാട് മുഴുവൻ പേടിച്ചിരിക്കുകയാണ്!"
സജി കടയുടെ മൂലയിലിരുന്ന് തണുത്ത ചായയിലേക്ക് നോക്കി. അവന്റെ മുഖത്ത് അതേ മരവിച്ച, ക്രൂരമായ ചിരി തെളിഞ്ഞു.
"അതിനിപ്പോ എനിക്ക് എന്താ നിസാറെ?" സജി ഒരു പഴയ പ്ലെയർ എടുത്ത് തന്റെ ഒടിഞ്ഞ നഖം വലിച്ചൂരിക്കൊണ്ട് പറഞ്ഞു.
"തലയിൽ അത്രയും ആണികളുണ്ടെങ്കിൽ വല്ല ആക്രികടയിലും കൊടുത്തു കാശുണ്ടാക്കാം!"
"നീ തമാശ കളിക്കല്ലേ സജീ!" നിസാർ ഭയന്നു. "അവൻ സാധാരണക്കാരനല്ല...! അവൻ നിന്നെയാണ് തിരയുന്നത്!"
"അത് ഉറപ്പല്ലേ..." സജി പ്ലെയർ മേശപ്പുറത്ത് വെച്ചു.
"കായലിന്റെ അടിത്തട്ടിൽ കിടക്കുന്ന സുരയ്ക്ക് ഒറ്റയ്ക്ക് ലൂഡോ കളിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ ഒരുത്തൻ കൂട്ടിന് പോകുന്നത് നല്ലതല്ലേ? !"
“ ഇവൻ എന്തുവാ ഈ പറയുന്നേ ഞാൻ പോണ് “
നിസാർ ഭ്രാന്തനെപ്പോലെ സജിയെ നോക്കി തിരിഞ്ഞുപോയി. വരുന്ന ദുരന്തത്തിന്റെ വ്യാപ്തി സജിക്ക് മാത്രമേ മനസ്സിലായിരുന്നുള്ളൂ.
‘ഇത് അവൻ തന്നെ ആദർശൻ’
……..
അന്ന് അർദ്ധരാത്രിയിൽ ചത്തകുളം ഗ്രാമത്തെ ഭീതിയുടെ നിഴലിലാക്കി ആദർശൻ തെരുവിലിറങ്ങി. വഴിയരികിൽ കണ്ട മരങ്ങളും തെരുവുവിളക്കുകളും അവൻ തന്റെ നഗ്നകരങ്ങൾ കൊണ്ട് കടപുഴക്കിയെറിഞ്ഞു.
പഴയ മെഡിക്കൽ എസ്റ്റേറ്റിന്റെ തകർന്ന അവശിഷ്ടങ്ങൾക്ക് നടുവിൽ, തണുത്ത കാറ്റിൽ ഒരു ബീഡി കത്തിക്കാൻ ശ്രമിച്ചുകൊണ്ട് സജി നിൽപ്പുണ്ടായിരുന്നു.
പെട്ടെന്ന്, മിന്നൽ പിണറുകൾക്കിടയിലൂടെ ആ ഭീമാകാരമായ രൂപം സജിയുടെ മുന്നിലേക്ക് ഉയർന്നുവന്നു.
"സജീ..." ആദർശന്റെ തൊണ്ടയിൽ നിന്ന് ഒരു കനത്ത ലോഹശബ്ദം പുറത്തുവന്നു.
"ഡോക്ടർ സാമുവൽ എന്റെ തലച്ചോറിലേക്ക് അടിച്ചു കയറ്റിയ ഈ ആണികൾ എനിക്ക് തന്നത് അനശ്വരതയാണ്! ഐ ആം എ നോൺ-ഡെഡ് എൻട്രി! നിന്റെ ആത്മാവിനെ ഞാൻ ഈ കൈകൾ കൊണ്ട് ഞെരിച്ചുടയ്ക്കും!"
ആദർശൻ തന്റെ കയ്യിലിരുന്ന ഭാരമേറിയ കൂറ്റൻ ഇരുമ്പുകമ്പി വീശി സജിയുടെ വയറ്റിലേക്ക് ആഞ്ഞുകുത്തി!
'പ്ലോക്ക്!'
കമ്പി സജിയുടെ വയറ് തുളച്ച് മറുപുറത്തുവന്നു. ചോര ചീറ്റിത്തെറിച്ചു.
സജി വയറ്റിലേക്ക് നോക്കി. തറഞ്ഞുനിൽക്കുന്ന കമ്പിയിൽ വിരൽ ചൂണ്ടി അവൻ ഉറക്കെ ചിരിച്ചു:
"അളിയാ ആദർശാ... ഇത്രയും നീളമുള്ള കമ്പി വയറ്റിൽ കയറ്റിയാൽ ഞാൻ എങ്ങനെയാടാ ബീവറേജിൽ ക്യു നിൽക്കുക അല്പം ചെറുത് കിട്ടിയില്ലേ?"
ആദർശൻ അമ്പരന്നു. തന്റെ ക്രൂരമായ ആക്രമണത്തിലും ഭയം കാണിക്കാത്ത സജിയെ കണ്ടപ്പോൾ അവൻ്റെ ഭ്രാന്ത് ഇരട്ടിച്ചു. അവൻ കമ്പി ഊരിയെടുത്ത് സജിയുടെ തലയിലേക്ക് വീശിയടിച്ചു.
സജി വായുവിൽ തലകീഴായി മറിഞ്ഞ് തറയിൽ വീണു. അവന്റെ കഴുത്ത് വികൃതമായി ഒരു വശത്തേക്ക് ഒടിഞ്ഞു തൂങ്ങി. പക്ഷേ, അടുത്ത നിമിഷം അവൻ കഴുത്ത് കൈകൊണ്ട് പിടിച്ച് 'ടക്ക്' എന്ന് തിരികെ സ്ഥാനത്താക്കി.
"നോൺ-ഡെഡ് എൻട്രി... ഹ്മ്മ്, കേൾക്കാൻ നല്ല ഗ്ലാമർ ഉള്ള പേര്! പക്ഷെ നിനക്ക് പറ്റിയ പേര് ആണിതലയൻ എന്നാണ്" സജി ചിരിച്ചു സാവധാനം ആദർശന് നേരെ നടന്നു.
സജി അരയിൽ നിന്ന് ഒരു വലിയ ഇരുമ്പ് ചുറ്റിക പുറത്തെടുത്തു.
"നീ വിചാരിച്ചത് ഈ ആണികൾ നിനക്ക് ശക്തി തരുന്നു എന്നാണ്. എന്നാൽ ഡോക്ടർ സാമുവൽ നിന്റെ തലയിൽ അടിച്ചുവെച്ച ഈ ആണികളാണ് നിന്റെ ശരീരത്തെ മരിക്കാൻ സമ്മതിക്കാതെ ഈ നരകത്തിൽ നിർത്തിയിരിക്കുന്നത്! നിനക്ക് വിശ്രമം വേണം, അല്ലേ?"
"വേണ്ട.. തൊടരുത്." ആദർശൻ ഭയത്തോടെ പുറകോട്ട് മാറി.
"തൊടില്ലടാ... ഞാൻ അടിയ്ക്കും!"
സജി വായുവിൽ ഉയർന്നു ചാടി, ചുറ്റിക കൊണ്ട് ആദർശന്റെ തലയിലെ ഏറ്റവും വലിയ മധ്യത്തിലെ ആണിയിലേക്ക് ആഞ്ഞടിച്ചു!
'ടാം...!' എന്ന ഭീകരമായ ലോഹശബ്ദം ആ രാത്രിയിൽ മുഴങ്ങി.
“ ആ “
അതിശക്തമായ ആ അടിയിൽ ആദർശന്റെ തലച്ചോറിനെ നിയന്ത്രിച്ചിരുന്ന രാസ-ആണി തകർന്നു തരിപ്പണമായി. മാരകമായ വൈദ്യുതി അവൻ്റെ ശരീരത്തിലൂടെ പടർന്നു. ആദർശൻ നിലത്തേക്ക് കൂപ്പുകുത്തി. അവന്റെ ശരീരത്തിലെ
'നോൺ-ഡെഡ്' അവസ്ഥ തകരാറിലായി; അത്രയും കാലം അവൻ അനുഭവിക്കാതിരുന്ന കടുത്ത തളർച്ചയും ഭാരവും ഒറ്റനിമിഷം കൊണ്ട് അവന്റെ ശരീരത്തിലേക്ക് തിരിച്ചെത്തി.
"നീ... നീ എന്നെ എന്ത് ചെയ്യാൻ പോകുന്നു സജീ?" ആദർശൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ചോദിച്ചു.
സജി ദൂരേക്ക്, കറുത്തിരുണ്ട അഷ്ടമുടി കായലിലേക്ക് നോക്കി.
"അവിടെ താഴെ സുര ഒറ്റയ്ക്കാണ്. അവൻ കായലിന്റെ അടിത്തട്ടിൽ കിടന്ന് കരയുന്നുണ്ടാവും. അവൻ്റെ കൂട്ടിനു നിന്നെക്കാൾ മികച്ചൊരു അവതാരം വേറെയാരുണ്ട്? കായലിന്റെ അടിത്തട്ടിലേക്ക് നിനക്കും ഒരു പാസ് തരാം."
“ നോ വേണ്ടാ എനിക്ക് വെള്ളം അലര്ജി ആണ്”
“ അതൊക്കെ ശരി ആയിക്കോളും “
സജി അവിടെ കിടന്ന ഭാരമേറിയ കപ്പൽച്ചങ്ങലയെടുത്ത് ആദർശന്റെ ശരീരത്തിൽ വരിഞ്ഞുമുറുക്കി, അവനെ അഷ്ടമുടി കായലിന്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടു.
'പ്ലാഷ്...!'
………
അഷ്ടമുടി കായലിന്റെ ആഴമേറിയ അടിത്തട്ടിൽ, കറുത്ത ചളിക്കും പായലുകൾക്കും ഇടയിൽ വരിഞ്ഞുമുറുക്കപ്പെട്ട് കിടക്കുകയായിരുന്നു പാതിരാ സുര.
പെട്ടെന്നാണ് കായലിലെ കറുത്ത വെള്ളത്തെ ഇളക്കിമറിച്ചുകൊണ്ട് ഭാരമുള്ള ഒരു വസ്തു താഴേക്ക് പതിച്ചത്.
ചളിയും മണലും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി. വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിൽ, തലയോട്ടിയിൽ തുരുമ്പിച്ച ആണികൾ തറച്ചുനിൽക്കുന്ന ആ ഭീകരരൂപത്തെ സുര തിരിച്ചറിഞ്ഞു.
"ആ... ആദർശൻ...?" സുര കായൽവെള്ളത്തിനിടയിലൂടെ വായുകുമിളകൾ പുറത്തുവിട്ടുകൊണ്ട് അത്ഭുതപ്പെട്ടു.
"സുരാ... നീയും...?" ആദർശന്റെ തൊണ്ടയിൽ നിന്ന് നേർത്ത ശബ്ദം പുറത്തുവന്നു.
"നിന്നെയും അവൻ ഇങ്ങോട്ട് തന്നെ തള്ളിയിട്ടല്ലേടാ?" സുര ചോദിച്ചു.
"സജി..." ആദർശൻ പല്ലിറുമ്മി.
"എന്റെ തലയിലെ പ്രധാന ആണി അവൻ അടിച്ചു തകർത്തു... എന്നെ ഈ ചളിക്കുണ്ടിലേക്ക് എറിഞ്ഞു!"
സുര കായൽവെള്ളത്തിനിടയിലൂടെ ഒരു കയ്പേറിയ ചിരി ചിരിച്ചു:
"ഹാ... സജി പറഞ്ഞത് സത്യമാ! കായലിന്റെ അടിത്തട്ടിൽ നിനക്ക് കൂട്ടായി ഒരാളെ അയച്ചുതരാം' എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് തമാശയാണെന്നാണ്! അവനെ കൊല്ലാൻ പോയ നമ്മൾ രണ്ടുപേരും ഇപ്പോ ഇവിടെ കിടക്കുന്നു!"
"നമുക്ക്... പുറത്തു കടക്കണം സുരാ വെളിച്ചം ഇല്ലാതെ എനിക്ക് പറ്റില്ല! ഈ വൃത്തി കെട്ട അഴുക്ക് വെള്ളം" ആദർശൻ അലറി.
"മരണമില്ലാത്തവർക്ക് എന്ത് അഴുക്ക്, എന്ത് ഇരുട്ട് അളിയാ?" സുര ദീർഘനിശ്വാസം വിട്ടു. വായുകുമിളകൾ മുകളിലേക്ക് ഉയർന്നുപോയി.
"കുറച്ചു കഴിയുമ്പോൾ ഈ തണുപ്പും ചളിയും നിന്നിലേക്ക് പടരും. അപ്പോൾ വേദന കുറയും. സജി പറഞ്ഞത് ശരിയാ... കരയിൽ നമ്മളെക്കണ്ടാൽ നാട്ടുകാർ പേടിക്കും. ഇവിടെ ബാക്കിയുള്ള കാലം നമുക്ക് ഡോക്ടർ സാമുവലിന്റെ പഴയ കഥകൾ പറഞ്ഞ് കിടക്കാം!"
കായലിന്റെ അടിത്തട്ടിൽ, ശാപഗ്രസ്തരായ ആ രണ്ടുപേരും അനങ്ങാനാവാതെ പരസ്പരം നോക്കി കിടന്നു.
കരയിൽ സജി തന്റെ ചോര പുരണ്ട കൈകൾ കായൽവെള്ളത്തിൽ കഴുകി, ചിരിച്ചുകൊണ്ട് വീണ്ടും ഭാസ്കരേട്ടന്റെ കട ലക്ഷ്യമാക്കി പതുക്കെ നടന്നുനീങ്ങി.
………
End
4 shares