#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ കരിങ്കുപ്പി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. നിലമ്പൂർ ഉൾക്കാട്ടിലെ വൻമരങ്ങൾക്കിടയിലൂടെ നേരം വെളുത്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മരച്ചില്ലകളെ പൊതിഞ്ഞുനിന്ന കട്ടിമഞ്ഞിലൂടെ ചാലിയാറിന്റെ പോഷകനദിയായ ചെറുപുഴ തെളിഞ്ഞു കണ്ടു. ഗ്രാമത്തിലുള്ളവർ വെള്ളത്തിലാശാൻ എന്നു വിളിക്കുന്ന സജിത്ത്, ആരും പോകാത്ത കാടിന്റെ ആഴങ്ങളിലേക്ക് നടന്നുനീങ്ങി. വെള്ളത്തിലാശാൻ എന്ന പേര് വെറുതെ വന്നതല്ല; ഏതു സമയത്തും അൽപം സേവ വേണമെന്ന നിർബന്ധവും, കുടിച്ചുകിറി പാതിബോധത്തിൽ തെങ്ങിൻചുവട്ടിലോ ചാലിയാറിന്റെ കയത്തിലോ വീണാൽ പോലും ചത്തുപോകാതെ നീന്തിക്കയറാനുള്ള അസാധ്യ തൊലിക്കട്ടിയും കൊണ്ടാണ് സജിത്തിന് ആ പേര് വീണത്. അഞ്ചുതവണ പാമ്പുകടിയേറ്റിട്ടും പാമ്പ് ചത്തതല്ലാതെ സജിത്തിന് ഒരു ചുക്കും പറ്റിയില്ല എന്നത് നാട്ടിലെ എട്ടാമത്തെ അത്ഭുതമാണ്. കാട്ടിലെ പഴങ്ങളും അപൂർവ്വ ഔഷധസസ്യങ്ങളും ശേഖരിക്കാൻ ഒറ്റയ്ക്ക് ഉൾക്കാട്ടിലേക്ക് പോകുന്നത് സജിത്തിന്റെ പതിവാണ്. എന്നാൽ അന്ന് ആതിരപ്പൊക്കം മലനിരകളുടെ താഴ്‍വരയിലെ ഒരു പഴയ ഗുഹയ്ക്കടുത്ത് എത്തിയപ്പോൾ അന്തരീക്ഷത്തിൽ വല്ലാത്തൊരു ചീഞ്ഞ അഴുക്കിന്റെ മണം പടർന്നു. വഴിയിലുടനീളം ഉണങ്ങിയ കറുത്ത രക്തത്തുള്ളികൾ വീണു കിടക്കുന്നുണ്ടായിരുന്നു. കൂറ്റൻ ഈട്ടിമരത്തിന്റെ വേരുകൾക്കിടയിൽ, ചളിയിൽ പകുതിയോളം പൂണ്ടുപോയ നിലയിൽ ഒരു പുരാതനമായ ഇരുണ്ട പച്ചച്ചില്ലു കുപ്പി. അതിന് തൊട്ടടുത്ത് മണ്ണിൽ ജീർണ്ണിച്ച്, സ്വന്തം കാൽവിരൽ വായയ്ക്കുള്ളിലേക്ക് ബലമായി തിരുകിയ നിലയിൽ ഒരു മനുഷ്യന്റെ തലയോട്ടിയും കിടപ്പുണ്ടായിരുന്നു! "അളിയാ, നീ ഇതിൽ നിന്നും അടിച്ച് ഫിറ്റായി ഓവർ ഫ്ലെക്സിബിലറ്റിയോടെ സ്വന്തം കാൽവിരൽ തിന്നു വീണു ചത്തതാണല്ലേ? നിന്റെ ഭാഗ്യം, ബാക്കി ബാക്കിവെച്ച് തന്നല്ലോ! ഫ്രീയായിട്ട് കിട്ടുന്നതുകൊണ്ടാവും നിനക്ക് ഈ ആർത്തി!" തലയോട്ടി കണ്ടിട്ടും ലഹരിഭ്രാന്തിൽ സജിത്ത് പറഞ്ഞു സജിത്ത് ആ കുപ്പി മാന്തിയെടുത്തു. നല്ല ഭാരമുള്ള കട്ടികൂടിയ പച്ചച്ചില്ല്. അതിൽ അപൂർവ്വമായ കൊത്തുപണികൾ. വായഭാഗം ഒരു തരം കറുത്ത മെഴുക് കൊണ്ട് പൂർണ്ണമായും സീൽ ചെയ്തിരിക്കുന്നു. കുപ്പിയുടെ അടിയിൽ കറുത്ത മഷികൊണ്ട് കൊത്തിവെച്ച പോർച്ചുഗീസ് വാളുകളുടെ പടവും, അറബിക് ഭാഷയിലെ മന്ത്രങ്ങളും, ചില വിചിത്രമായ അക്ഷരങ്ങളും കാണാമായിരുന്നു. സജിത്ത് അത് കാതോട് ചേർത്ത് കുലുക്കി നോക്കിയപ്പോൾ അകത്തുനിന്ന് ദ്രാവകം തുള്ളിക്കളിക്കുന്ന ശബ്ദമല്ല കേട്ടത്; പകരം, ആ കുപ്പിക്കുള്ളിൽ നിന്ന് ആരോ പല്ലിറുമുന്നതുപോലെയും, "അടുത്ത ആൾ വന്നോ ..." എന്ന് ഉറച്ച ശബ്ദത്തിൽ കുശുകുശുക്കുന്നതുപോലെയുമുള്ള ഭയാനകമായ ഒരു ശബ്ദം അവന്റെ കാതുകളിൽ അടിച്ചുകയറി! "ഇത്രയും പഴയ ഒരു കുപ്പി കാട്ടിനുള്ളിൽ... ഇത് വല്ല പുരാതന വിദേശ മദ്യവും ആയിരിക്കും! ബാക്കിയുള്ളവർ വെള്ളമടിക്കുന്നത് പൈസ കൊടുത്താണ്, എനിക്ക് കാട് തന്നെ ഫ്രീയായി സിൻഡിക്കേറ്റ് വെച്ചു തരുന്നു!" സജിത്ത് തലയോട്ടിക്ക് ഒരു ഫ്ലയിംഗ് കിസ്സും കൊടുത്ത്, കുപ്പിയും എടുത്ത് തന്റെ ചാക്കുസഞ്ചിയിലിട്ട് നേരെ ഊരിലേക്ക് മടങ്ങി. സജിത്ത് കാടിറങ്ങുമ്പോൾ, മരങ്ങൾക്ക് മുകളിലെ വാച്ച് ടവറിൽ നിന്ന് ഫോറസ്റ്റർ നിസാറും വാച്ചർ വിബിനും ബൈനോക്കുലറിലൂടെ അവനെ നോക്കുന്നുണ്ടായിരുന്നു. "സാറേ, വെള്ളത്തിലാശാൻ ആതിരപ്പൊക്കം ഗുഹയിൽ നിന്ന് എന്തോ സഞ്ചിയിലാക്കി ഇറങ്ങുന്നുണ്ട്. ആ ഭാഗത്ത് പഴയ ഫോറസ്റ്റ് അലേർട്ട് ഉള്ളതല്ലേ?" വിബിൻ ചോദിച്ചു. "അതെ വിബിനേ, അവൻ ആ പഴയ റെഡ് സോണിലാണ് പോയത്. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാകും. അവൻ രാത്രി എങ്ങോട്ടാ പോകുന്നതെന്ന് നിരീക്ഷിക്ക്, ആ ട്രാക്കർ റൂട്ടിൽ നമ്മളും ഉണ്ടാകണം," നിസാർ ഫോറസ്റ്റ് വയർലെസ്സ് സെറ്റിൽ സന്ദേശം നൽകി. “ അവന്റെ കൈയിൽ ആ കരിങ്കുപ്പി ആണ് എങ്കിൽ അവന്റെ കാര്യം തീർന്നു “ നിസാർ പിറുപിറുത്തു ……… വൈകുന്നേരത്തോടെ സജിത്ത് നാട്ടിൻപുറത്തെ പഴയ വായിൽനോക്കി കവലയിലെത്തി. അവിടെ അവന്റെ സ്ഥിരം കുടിയൻ കൂട്ടുകാരായ വേണുവും ആദർശും ഇരിപ്പുണ്ടായിരുന്നു. വേണു ഒരു ഡിറ്റക്റ്റീവ് ബുദ്ധിജീവിയാണ്. ആദർശ് ഒരു എൻജിനീയറിംഗ് ഡ്രോപ്പൗട്ടാണ് വല്ലവന്റെയും വൈഫൈ ഹാക്ക് ചെയ്ത് നീലച്ചിത്രം കാണലും കുടിയുമാണ് തൊഴിൽ. "ഡാ വേണു, ആദർശേ... ഇങ്ങോട്ട് വാ," സജിത്ത് ചുറ്റും നോക്കി തന്റെ ചാക്കുസഞ്ചി തുറന്ന് ആ പച്ചക്കുപ്പി പുറത്തെടുത്തു. വേണു കുപ്പി കൈയിലെടുത്ത് കണ്ണ് കൂർപ്പിച്ചു നോക്കി. "ഇത് സാധാരണ സാധനമല്ല സജിത്തേ... പോർച്ചുഗീസുകാരുടെ കാലത്തെ വല്ല ചരക്കുകപ്പലിൽ നിന്നും കൊണ്ടുപോയ അപൂർവ്വ മദ്യമായിരിക്കും! ഇതിന്റെ പുറത്തുള്ള അക്ഷരങ്ങൾ കണ്ടില്ലേ?" "ഇതിൽ വിഷം വല്ലതും കാണുമോ ആശാനേ? ചത്തുപോകുമോ?" ആദർശ് ഭയത്തോടെ ചോദിച്ചു. "ചത്താൽ ഒരു ഫ്ലെക്സ് ബോർഡ് വെക്കും, നമ്മളൊക്കെ വരും, അത്രതന്നെ!" വേണു ചിരിച്ചു. സജിത്ത് കുപ്പിയുടെ അടപ്പ് പൊളിക്കാൻ കത്തി എടുത്തു. അതിനിടയിലാണ് പ്രദേശത്തെ പഞ്ചായത്ത്‌ മെമ്പറായ സന്ധ്യയും, ഗ്രാമത്തിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചറും ആ വഴിയേ വന്നത്. സന്ധ്യ മെമ്പർ സംശയത്തോടെ അടുത്ത് വന്നു. "എന്താ സജിത്തേ ഇവിടെ ഒരു കൂടിച്ചേരൽ? വീണ്ടും വല്ല ചാരായവും ഒപ്പിച്ചു കൊണ്ടുവന്നതാണോ? പഞ്ചായത്തിൽ നിന്ന് ലിവർ രോഗികൾക്ക് കൊടുക്കുന്ന പെൻഷൻ അപേക്ഷ ഫോം കയ്യിലുണ്ട്, തരണോ?" “ ഒന്ന് പോ മെമ്പറെ “ സജിത്ത് മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഗീത ടീച്ചറുടെ പന്ത് പോലത്തെ കണ്ണുകൾ ആ ചില്ലുകുപ്പിയിൽ ഉടക്കി. ഗീത ടീച്ചർ കുപ്പി പിടിച്ച് വാങ്ങി അത്ഭുതത്തോടെയും അറപ്പോടെയും നോക്കി. പെട്ടെന്ന് ടീച്ചറുടെ മുഖത്തെ രക്ത ഓട്ടം നിലച്ചതുപോലെയായി. "ഇത്... ഇത് ആ പഴയ നിലമ്പൂർ കോവിലകത്തെ രേഖകളിൽ പറഞ്ഞിട്ടുള്ള കരിങ്കുപ്പി ആണ്!" ഗീത ടീച്ചറുടെ ശബ്ദം വിറച്ചു. "എന്ത് കരിങ്കുപ്പിയോ? കുടിച്ചവർക്ക് ഹാങ്ഓവർ കൂടുമോ ടീച്ചറേ?" വേണു കളിയാക്കി. "തമാശ കളിക്കല്ലേ വേണു," ഗീത ടീച്ചർ ഗൗരവത്തിലായി. "പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി തുറമുഖം വഴി കാർപെന്റർ വീഥികളിലൂടെയും ചാലിയാർ സുഗന്ധവ്യഞ്ജന പാതയിലൂടെയും വന്ന പോർച്ചുഗീസ് കച്ചവട കപ്പലിൽ നിന്നാണ് ഇതിന്റെ തുടക്കം. അറബിക്കടലിൽ വെച്ച് വടക്കൻ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടാൻ യെമനി മാന്ത്രികർ എഴുതിയ അറബിക് തന്ത്രമന്ത്രങ്ങൾ ചേർത്ത കട്ടിമദ്യം അവർ കപ്പലിൽ ഒളിപ്പിച്ചു. എന്നാൽ ചാലിയാർ വഴിയുള്ള ഈ പുരാതന വ്യാപാരപാതയിൽ വെച്ച് കോവിലകത്തെ കവർന്ന നിലമ്പൂരിലെ മാന്ത്രികർ ഇത് പിടിച്ചെടുത്തു! പോർച്ചുഗീസ് മദ്യവും, യെമനി അറബിക് മന്ത്രവും, കാട്ടിലെ മാരക വിഷച്ചെടികളും ചേർത്ത് ശത്രുക്കളെ നശിപ്പിക്കാൻ വേണ്ടി അവർ ആതിരപ്പൊക്കം കാട്ടിൽ വെച്ച് ഉണ്ടാക്കിയ ശാപവസ്തുവാണിത്! ഈ മൂന്ന് ശക്തികൾ ഒന്നിച്ച ചേർന്ന കറുത്ത വിപ്ലവം... അതാണ് ഈ കരിങ്കുപ്പി!" "എന്റെ ടീച്ചറേ, നിങ്ങളീ സ്കൂളിൽ പിള്ളേരെ പേടിപ്പിക്കുന്ന കഥ ഇവിടെ ഇറക്കല്ലേ," സജിത്ത് കുപ്പി തട്ടിപ്പറിച്ചു വാങ്ങി. "എന്റെ കരളും കുടലും കേടാക്കാൻ ബെവ്കോയിലെ ബ്രാൻഡികൾക്കും ബാറ്ററി ഇട്ട വാറ്റിനോ പറ്റിയിട്ടില്ല, പിന്നെയാണോ ഈ പച്ചച്ചില്ല്!" "എന്നാൽ കുടിച്ച് ചാക്!" ടീച്ചർ ശപിച്ചുകൊണ്ട് സന്ധ്യയെയും കൂട്ടി നടന്നു നീങ്ങി. ……… രാത്രി ഒമ്പതു മണിയോടെ സജിത്തും വേണുവും ആദർശും സജിത്തിന്റെ വീടിനടുത്തുള്ള, ചാലിയാറിന്റെ നടുവിലുള്ള ആളൊഴിഞ്ഞ തുരുത്തിലേക്ക് തോണിയിൽ പോയി. നിലാവുപോലുമില്ലാത്ത കറുത്ത രാത്രി. സജിത്തിന്റെ സഞ്ചിക്കുള്ളിലെ കാട്ടുച്ചെടിയുടെ തുമ്പിൽ നിസാർ മുൻപേ വെച്ചു കൊടുത്ത ചെറിയ ജി.പി.എസ് ട്രാക്കർ സിഗ്നൽ നൽകുന്നുണ്ടായിരുന്നു. കാടിന്റെ അതിർത്തിയിൽ നിന്ന് നിസാറും വിബിനും തോണിയിൽ നിശ്ശബ്ദമായി അവരുടെ പുറകെ തുരുത്തിലേക്ക് നീങ്ങി. സജിത്ത് കുപ്പിയുടെ അടപ്പ് തുറക്കാൻ പേനക്കത്തി എടുത്തു. പെട്ടെന്നാണ് ആ അന്തരീക്ഷം അസ്വാഭാവികമായി മാറിയത്! അതുവരെ കാട്ടിലുണ്ടായിരുന്ന ചീവീടുകളുടെയും തവളകളുടെയും ശബ്ദം ഒറ്റനിമിഷം കൊണ്ട് നിലച്ചു. കാട് ഒന്നടങ്കം ഭയാനകമായ നിശ്ശബ്ദതയിലേക്ക് വീണു. തുരുത്തിലെ മരച്ചില്ലകളിൽ ഉറങ്ങിക്കിടന്നിരുന്ന നൂറുകണക്കിന് കാട്ടുപക്ഷികൾ ഭയന്നലറി ഒരുമിച്ച് ആകാശത്തേക്ക് പറന്നുയർന്നു! ചാലിയാറിലെ വെള്ളത്തിൽ ചെറിയ കുമിളകൾ പൊന്തിവന്നു. " പെട്ടെന്ന് കാടൊക്കെ ഇങ്ങനെ ശാന്തമായത് എന്താ?" ആദർശ് വിറയ്ക്കുന്ന ശബ്ദത്തിൽ ചുറ്റും നോക്കി. "നിന്റെ വായടഞ്ഞിരുന്നാൽ കാട് ഇനിയും ശാന്തമാകും," സജിത്ത് പേനക്കത്തി കൊണ്ട് കുപ്പിയുടെ കട്ടിയുള്ള കറുത്ത മെഴുക് ചിരണ്ടി മാറ്റി. മെഴുക് മാറിയതും, ആ കുപ്പിയുടെ അടപ്പ് 'പോപ്പ്' എന്ന ഭയാനകമായ ശബ്ദത്തോടെ തെറിച്ചുപോയി! ക്ഷണനേരം കൊണ്ട് അന്തരീക്ഷത്തിൽ അതിവിശിഷ്ടമായ, എന്നാൽ ചീഞ്ഞ മാംസത്തിന്റെയും കറുപ്പിന്റെയും മിശ്രിതമായ ഒരു വിചിത്ര ദുർഗന്ധം പരന്നു! തിളങ്ങുന്ന രക്തചുവപ്പ് നിറത്തിലുള്ള ആ ദ്രാവകം സജിത്ത് ഒരു പഴയ ഗ്ലാസിലേക്ക് ഒഴിച്ചു. "ഡാ സജിത്തേ... ടീച്ചർ പറഞ്ഞത് ആലോചിക്കുമ്പോ എനിക്ക് പേടിയാവുന്നു," ആദർശ് വിറച്ചു. "മിണ്ടാതിരിയെടാ! വെള്ളത്തിലാശാൻ കുടിച്ചില്ലെങ്കിൽ പിന്നെ ആര് കുടിക്കും?" സജിത്ത് ഒട്ടും ആലോചിക്കാതെ ആ ചുവന്ന ദ്രാവകം നിറച്ച ഗ്ലാസ് എടുത്ത് ഒറ്റവലിക്ക് അണ്ണാക്കിലേക്ക് കമിഴ്ത്തി! അടുത്ത സെക്കൻഡിൽ.സജിത്തിന്റെ തൊണ്ടയിൽ നിന്ന് ഒരു മനുഷ്യന്റേതല്ലാത്ത, നരകത്തിൽ നിന്നുള്ള അസുരന്റെ അലർച്ച ഉയർന്നു! അവൻ സ്വന്തം കഴുത്തിന് പിടിച്ച് നിലത്തു കിടന്നു പിടഞ്ഞു. അവന്റെ കണ്ണുകളിലെ വെളുത്ത ഭാഗം മുഴുവൻ കറുത്തു ഇരുണ്ടു. വായയിൽ നിന്ന് ചീഞ്ഞ ചോരപ്പത പുറത്തേക്ക് ഒഴുകാൻ തുടങ്ങി. സജിത്തിന്റെ ഉള്ളിൽ ആ ശാപമദ്യം പ്രവൃത്തിച്ചു തുടങ്ങിയിരുന്നു. അവൻ പതുക്കെ എഴുന്നേറ്റു. അവന്റെ കഴുത്തിലെ ഞരമ്പുകൾ പച്ചനിറത്തിൽ വീർത്തു വന്നു. അവൻ പല്ലിറുമ്മിക്കൊണ്ട് മുന്നിലുള്ള ആദർശിനെ നോക്കി നാക്കുവെച്ച് ചുണ്ടുകൾ നക്കി! "അയ്യോ! ഇവന് ഭ്രാന്ത് പിടിച്ചു! ഇവൻ എന്നെ തിന്നാൻ വരുന്നേ!" ആദർശ് നിലവിളിച്ചു ഓടി അപ്പോൾ സജിത്ത് ചോരയൊലിക്കുന്ന വായുമായി വേണുവിന്റെ നേരെ പാഞ്ഞടുത്തു. അവൻ വേണുവിന്റെ തോളിലേക്ക് ആഞ്ഞു കടിച്ചു! വേണുവിന്റെ നിലവിളി കാടിനെ നടുക്കി. "എടാ സജിത്തേ, ഞാൻ നിന്റെ കൂടെ എന്നും കുടിക്കാൻ ഇരുന്ന വേണുവാടാ! എന്നെ കടിക്കല്ലേടാ പന്നീ!" പെട്ടെന്നാണ് ഇരുട്ടിൽ നിന്ന് തോക്കിന്റെ വെടിശബ്ദം കേട്ടത്! ജി.പി.എസ് ട്രാക്കർ പിന്തുടർന്നു വന്ന നിസാറും വിബിനും ടോർച്ചുമായി തുരുത്തിലേക്ക് ചാടിയിറങ്ങി! "സാറേ! സജിത്ത് ആ ചാത്തൻ സാധനം കുടിച്ചു! ഇവൻ നമ്മളെയൊക്കെ കടിച്ചുകീറാൻ വരുന്നു!" ആദർശ് നിലവിളിച്ചു. സജിത്ത് സ്വന്തം വിരൽ ആർത്തിയോടെ കടിക്കാൻ തുടങ്ങി നിസാർ ഒട്ടും സമയം കളയാതെ കൈയിലുള്ള വലിയ മരത്തടിയെടുത്ത് സജിത്തിന്റെ തലയ്ക്ക് ആഞ്ഞു ഒരു തലമണ്ട അടി കൊടുത്തു! സജിത്ത് ഒരു തെങ്ങിൻതടി പോലെ ബോധരഹിതനായി നിലത്തു വീണു. സജിത്ത് നിലത്തു വീണതും വിബിൻ ഓടിവന്ന് തന്റെ കയ്യിലുള്ള ഭീമൻ പമ്പർ സിറിഞ്ച് എടുത്ത് സജിത്തിന്റെ വായിലേക്ക് തള്ളിപ്പറ്റിച്ച് ഉപ്പുവെള്ളവും വിനാഗിരിയും കലർത്തിയ മിശ്രിതം ഉള്ളിലേക്ക് അടിച്ചുകൊടുത്തു. സജിത്ത് ബോധമില്ലാതെ തന്നെ വയറ്റിലുള്ള വിഷവും ചാരായവും മുഴുവൻ ചർദ്ദിച്ച് തുപ്പി. "തൊണ്ടയിൽ നിന്ന് വിഷം തലച്ചോറിലേക്ക് പൂർണ്ണമായി കയറിയിട്ടില്ല! കുറച്ചു വൈകിയിരുന്നെങ്കിൽ ഇവൻ വേണുവിന്റെ തോൾ മുഴുവൻ തിന്നുതീർത്തേനേ!" നിസാർ കിതപ്പോടെ പറഞ്ഞു. "സാറേ... ഇവന്റെ പല്ല് എന്റെ തോളിൽ തട്ടി!" വേണു കരഞ്ഞു. "പേടിക്കണ്ട, തൊലി പൊട്ടിയിട്ടില്ല, നിന്റെ ഷർട്ടിനു കട്ടി ഉള്ളതുകൊണ്ട് രക്ഷപെട്ടു!" നിസാർ താഴെ കിടക്കുന്ന കരിങ്കുപ്പി ഒരു സ്റ്റീൽ പെട്ടിയിലാക്കി തടിയോടെ ലോക്ക് ചെയ്തു. "നിസാർ സാറേ, നിങ്ങൾ എങ്ങനെ കറക്റ്റ് ടൈമിൽ ഇവിടെയെത്തി?" ആദർശ് അത്ഭുതത്തോടെ ചോദിച്ചു. "രാവിലെ സജിത്ത് ആതിരപ്പൊക്കം കാട്ടിലേക്ക് കയറുമ്പോഴേ വിബിൻ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സജിത്ത് ചാക്കിലാക്കി കൊണ്ടുവന്ന സാധനം അപകടമാണെന്ന് മനസ്സിലായതുകൊണ്ട് അവന്റെ ചാക്കിൽ വിബിൻ ട്രാക്കർ ഇട്ടു വെച്ചിരുന്നു. ഇവൻ ഈ കുപ്പി കുടിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു! ആളുകളെ സോമ്പി ആക്കുന്ന വിഷം ആണിത്. കൂടാതെ മറ്റെന്തോ ദുരൂഹത കൂടിയുണ്ട് ഇതിൽ" നിസാർ പറഞ്ഞു. അരമണിക്കൂറിന് ശേഷം സജിത്ത് പതുക്കെ കണ്ണ് തുറന്നു. തലയിൽ ഒരു വലിയ വീക്കം വന്നിട്ടുണ്ടായിരുന്നു. അവൻ സ്വന്തം കൈകാലുകളിലേക്ക് നോക്കി. വിബിൻ കൊടുത്ത വിനാഗിരി ലായനി കൊണ്ട് ചർദ്ദിച്ച് വായ ആകെ വൃത്തികേടായിരുന്നെങ്കിലും വിരലുകളൊക്കെ കൃത്യമായി അവിടെത്തന്നെയുണ്ട്. "എന്റെ വിരലൊക്കെ ഉണ്ടല്ലോ അല്ലേ സാറേ? ഞാൻ ഒന്നും തിന്നില്ലല്ലോ?" സജിത്ത് വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. "നീ തിന്നാൻ തുടങ്ങിയതായിരുന്നു! നിന്റെ തലമണ്ടയ്ക്ക് ഞാൻ അടിച്ചതുകൊണ്ടാ നിന്റെ പല്ല് കേടില്ലാതെ നിന്റെ വായിൽ തന്നെ ഇരിക്കുന്നത്!" നിസാർ ദേഷ്യത്തോടെ പറഞ്ഞു "വിരൽ പോയില്ലെങ്കിലും നിന്റെ തലച്ചോറിലെ ചില കമ്പികൾ ലൂസായിട്ടുണ്ട്! അതുകൊണ്ട് ഇനി ആരെങ്കിലും ഫ്രീയായി കുപ്പി തന്നാൽ കുടിക്കാൻ തോന്നില്ല!" "ഇവന് ഒരു പട്ടിക്ക് കൊടുക്കുന്ന പ്രതിരോധ കുത്തിവെപ്പ് കൂടെ കൊടുക്ക് സാറേ! ഇവന്റെ കടിയേറ്റ എനിക്ക് പേ വിഷബാധ വരുമോ എന്ന് പേടിയാകുന്നു!" വേണു തോളിലെ മുറിവിൽ അമർത്തിപ്പിടിച്ച് പറഞ്ഞു, നിസാർ ആ മരപ്പെട്ടിയുമായി ജീപ്പിലേക്ക് നടന്നു. സജിത്ത് തലയിലെ വലിയ വീക്കത്തിൽ തൊട്ടുതടവി വിലാപത്തോടെ ഇരുന്നു. എന്നാൽ, ഫോറസ്റ്റ് ജീപ്പിന്റെ പിൻസീറ്റിൽ വെച്ച ആ കട്ടിയുള്ള സ്റ്റീൽ ബോക്സിനുള്ളിൽ നിന്ന്... ഇരുമ്പുചുവരുകളിൽ എന്തോ പോറുന്നതുപോലെ ഒരു ശബ്ദവും, അതിനുപിന്നാലെ ഇരുളിൽ നിന്നുള്ള മന്ദമായ കുശുകുശുപ്പും ഉയർന്നു. "പൂട്ടുകൾ... ഒരിക്കലും വിശപ്പിനെ തടയില്ല..." ……… End
11 shares

More like this