പ്രിയപ്പെട്ടവൾ
2K views • 15 days ago
❤️🔥 The women who destroyed Him ❤️🔥
Part 19
ആ രാത്രി...
മുംബൈ നഗരം ഉറങ്ങിത്തുടങ്ങിയിരുന്നു.
എന്നാൽ ആധിഷയുടെ പെന്റ്ഹൗസിൽ മാത്രം ഒരു മുറിയിൽ വെളിച്ചം അണഞ്ഞിരുന്നില്ല.
ദിവസം മുഴുവൻ നടന്ന കോൺക്ലേവിലെ സംഭവങ്ങൾ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
"രാഘവ് റാവുവിന്റെ മകളാണോ? നിന്റെ അച്ഛൻ അസാധാരണ മനുഷ്യനായിരുന്നു..."
ആ വാക്കുകൾ വർഷങ്ങളായി അടച്ചുവെച്ച മുറിവുകൾ വീണ്ടും തുറന്നിരുന്നു. അവൾ പതുക്കെ ബെഡ്റൂമിൽ നിന്ന് സ്റ്റഡി റൂമിലേക്ക് നടന്നു.
ആ മുറിയിലേക്ക് അവൾ വളരെ അപൂർവമായേ വരാറുള്ളൂ. അവിടെ ഒരു വലിയ പുസ്തക അലമാരയും, പഴയ മരമേശയും, ഒരു ഇരുമ്പ് ലോക്കറും മാത്രമേ ഉണ്ടായിരുന്നുള്ളു.
അവൾ ലോക്കറിന്റെ മുന്നിൽ മുട്ടുകുത്തി. വർഷങ്ങളായി സൂക്ഷിച്ചിരുന്ന ഒരു പഴയ താക്കോൽ എടുത്ത് ലോക്കർ തുറന്നു.
അതിനുള്ളിൽ വിലപിടിപ്പുള്ള ആഭരണങ്ങളോ രേഖകളോ ഉണ്ടായിരുന്നില്ല. ഒരു പഴയ തവിട്ടുനിറമുള്ള ലെതർ ഡയറി.
ചില പഴയ ഫോട്ടോകൾ.
ഒരു കമ്പനിയുടെ ഐഡി കാർഡ്.
അച്ഛൻ ഉപയോഗിച്ചിരുന്ന പേന.
അവൾ വളരെ ശ്രദ്ധയോടെ ആ ഡയറി കൈകളിലെടുത്തു. പൊടിപിടിച്ചിരുന്ന കവർ പതുക്കെ തുടച്ചു. വിരലുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
"അച്ഛാ..."
അറിയാതെ ആ വാക്ക് അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു.
അവൾ ഡയറി തുറന്നു.
ആദ്യ പേജിൽ മനോഹരമായ കൈയക്ഷരത്തിൽ എഴുതിയിരുന്നു.
"രാഘവ് റാവു."
അതിന് താഴെ...
"ഒരു കമ്പനി കെട്ടിപ്പടുക്കുന്നത് എളുപ്പമാണ്... പക്ഷേ വിശ്വാസം കെട്ടിപ്പടുക്കാൻ ഒരു ജീവിതം തന്നെ വേണം."
ആധിഷയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ അടുത്ത പേജ് മറിച്ചു. അവിടെ അച്ഛന്റെ കുറിപ്പുകൾ. പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള ആശയങ്ങൾ.
ജീവനക്കാരുടെ പേരുകൾ. ഓരോരുത്തരുടെയും കുടുംബപ്രശ്നങ്ങൾ വരെ അദ്ദേഹം എഴുതി വച്ചിരുന്നു.
അവൾ ചെറുതായി പുഞ്ചിരിച്ചു.
"എല്ലാവരെയും സ്വന്തം കുടുംബം പോലെ കണ്ടിരുന്നു..."
അവൾ മനസ്സിൽ പറഞ്ഞു.
───
അടുത്ത പേജിൽ ഒരു ചെറിയ കുറിപ്പ്.
"ആധിഷ ഇന്ന് ആദ്യമായി ഓഫീസിൽ വന്നു. എല്ലാവരോടും കൈകൊടുത്ത് പരിചയപ്പെട്ടു. ഒരു ദിവസം ഈ കമ്പനി അവളുടെ കൈകളിലായിരിക്കും."
അവളുടെ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർത്തുള്ളി ഡയറിയിലേക്ക് വീണു.
അവൾ കണ്ണുകൾ അടച്ചു. ഓർമ്മകൾ അവളെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി.
───
ഫ്ലാഷ്ബാക്ക്
പതിനാറ് വയസ്സുള്ള ആധിഷ. റാവു ഇൻഡസ്ട്രീസിന്റെ ഹെഡ്ഓഫീസ്. ഓഫീസിലെ ജീവനക്കാർ അവളെ കണ്ടാൽ സ്നേഹത്തോടെ പുഞ്ചിരിക്കും.
"ആധിഷ വന്നല്ലോ..."
ഒരാൾ പറഞ്ഞു.
അച്ഛൻ അവളെ തന്റെ ക്യാബിനിലേക്ക് വിളിച്ചു.
"വാ... ഇത് നിന്റെ കസേര ആണ്. "
───
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്റെ കസേരയോ?"
"അതെ.ഒരു ദിവസം നീ ഇവിടെ ഇരിക്കും. ഈ കമ്പനി നയിക്കും."
ആധിഷ പൊട്ടിച്ചിരിച്ചു.
"എനിക്ക് ബിസിനസ് ഒന്നും അറിയില്ല."
രാഘവ് റാവു അവളുടെ തലയിൽ കൈവച്ചു.
"അറിയാം പക്ഷെ... നീ തോൽക്കാൻ പഠിക്കാത്ത ഒരു കുട്ടിയാണ്."
അച്ഛന്റെയും മകളുടെയും ചിരി ആ മുറിയിൽ മുഴങ്ങി.
പക്ഷേ.. ആ ഓർമ്മ പെട്ടെന്ന് മാറി.
അതേ ഓഫീസ്... ജീവനക്കാർ കരയുന്നു. കമ്പനിയുടെ പേര് ബോർഡിൽ നിന്ന് എടുത്തുമാറ്റുന്നു.
ബാങ്ക് ഉദ്യോഗസ്ഥർ രേഖകൾ പിടിച്ചെടുക്കുന്നു. അച്ഛൻ കസേരയിൽ ഇരിക്കുന്നു. മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത നിശബ്ദത.
"അച്ഛാ... നമുക്ക് എല്ലാം തിരികെ നേടാം."
പതിനാറുകാരിയായ ആധിഷ കരഞ്ഞുകൊണ്ട് പറഞ്ഞു. രാഘവ് റാവു അവളുടെ കൈ മുറുകെ പിടിച്ചു.
"ഇല്ല മോളേ... എനിക്ക് ഇനി കഴിയില്ല പക്ഷേ... നിനക്ക് കഴിയും... ഒരിക്കലും... ഒരിക്കലും ആരോടും പ്രതികാരം ചെയ്യാൻ ജീവിക്കരുത്. അത് നിന്നെ ദുർബലയാക്കും... എന്റെ സ്വപ്നം... നീ പൂർത്തിയാക്കണം.. ഒരിക്കൽ... റാവു എന്ന പേര് വീണ്ടും ഉയരണം."
ആ വാക്കുകൾ പറഞ്ഞ് അദ്ദേഹം അവളെ ചേർത്ത് പിടിച്ചു.
───
ആധിഷ പെട്ടെന്ന് കണ്ണുകൾ തുറന്നു.
അവളുടെ കൈ ഇപ്പോഴും ഡയറിയുടെ മുകളിൽ തന്നെയായിരുന്നു.
മുറി മുഴുവൻ നിശബ്ദം. പുറത്ത് മഴ പെയ്യുന്നു.
അവൾ ഡയറിയുടെ അവസാന പേജ് തുറന്നു. അവിടെ ഒരു വാചകം മാത്രം.
"നീ എന്നെക്കാൾ വലിയ നേതാവാകും."
ആധിഷയുടെ ചുണ്ടുകൾ വിറച്ചു.
"ഞാൻ വാക്ക് പാലിക്കും അച്ഛാ... നിങ്ങളുടെ സ്വപ്നം ഞാൻ പൂർത്തിയാക്കും. റാവു എന്ന പേര് വീണ്ടും ഉയർത്തും."
അവൾ ഡയറി നെഞ്ചോട് ചേർത്തുപിടിച്ചു.
ആ രാത്രിയിൽ.. ആദ്യമായി... അവൾ കരഞ്ഞു.
വർഷങ്ങളായി അടക്കിവെച്ച കണ്ണുനീർ നിശബ്ദമായി ഒഴുകി.
She never chased revenge… she only chased the dream her father left in her hands. 🖤
________
പിറ്റേന്ന് രാവിലെ.
ഗവൺമെന്റ് മെഗാ പ്രോജക്ടിന്റെ സൈറ്റ് ഇൻസ്പെക്ഷൻ കഴിഞ്ഞ് എല്ലാവരും പതിയെ മടങ്ങുകയായിരുന്നു.
മഴ പെയ്തതിനാൽ വായുവിൽ നല്ല തണുപ്പുണ്ടായിരുന്നു. മിക്ക ഉദ്യോഗസ്ഥരും കാറുകളിൽ കയറി പോയി.
കുറച്ച് ജീവനക്കാർ മാത്രം ഫയലുകൾ ക്രമപ്പെടുത്തുകയായിരുന്നു. ആധിഷ ഒരു ഫയൽ അടച്ച് മീരക്ക് കൈമാറി.
"ബാക്കി റിപ്പോർട്ടുകൾ വൈകുന്നേരത്തിനുള്ളിൽ റെഡി ആക്കണം."
"ശരി മാഡം."
മീര തലകുനിച്ചു.
ആധിഷ ഒറ്റക്ക് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. അവളുടെ മനസ്സിൽ ഇപ്പോഴും കഴിഞ്ഞ രാത്രിയിലെ അച്ഛന്റെ ഡയറിയായിരുന്നു.
ഓരോ പേജും...
ഓരോ വാക്കും...
ഇപ്പോഴും മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അവൾ കാറിന്റെ വാതിൽ തുറക്കാൻ പോകുമ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
"ആധിഷ."
അവൾ പതുക്കെ തിരിഞ്ഞു.
വിഹാൻ.
കുറച്ച് അകലെ നിൽക്കുകയായിരുന്നു. മുഖത്ത് പതിവ് ആത്മവിശ്വാസം ഉണ്ടായിരുന്നു.
പക്ഷേ... ഇന്ന് അവന്റെ കണ്ണുകളിൽ മറ്റെന്തോ ഉണ്ടായിരുന്നു.
"ഒരു മിനിറ്റ് സംസാരിക്കാമോ?"
ആധിഷ വാച്ചിലേക്ക് നോക്കി.
"അഞ്ച് മിനിറ്റ് അതിൽ കൂടുതൽ എനിക്ക് സമയമില്ല."
വിഹാൻ ചെറുതായി തലകുലുക്കി.
"മതി."
രണ്ടുപേരും പാർക്കിംഗിന്റെ ഒരു മൂലയിലേക്ക് നടന്നു. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.
കുറച്ച് നിമിഷങ്ങൾ... ഇരുവരും ഒന്നും പറഞ്ഞില്ല. ആ നിശബ്ദത ആദ്യം ഭേദിച്ചത് വിഹാനായിരുന്നു.
"ഇന്നലത്തെ കോൺക്ലേവിൽ... ആ ബിസിനസുകാരൻ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു."
ആധിഷയുടെ മുഖം പതിയെ ഗൗരവമായി.
"അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല."
"അറിയാം."
വിഹാൻ ശാന്തമായി പറഞ്ഞു.
"പക്ഷേ... എനിക്ക് ഒരു കാര്യം പറയാനുണ്ട്."
ആധിഷ ഒന്നും പറഞ്ഞില്ല. വിഹാൻ ഒരു നിമിഷം ശ്വാസം വിട്ടു. അവന്റെ ജീവിതത്തിൽ ആദ്യമായാണ്... ഒരു വാക്ക് പറയാൻ ഇത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
"ഞാൻ..."
അവൻ വീണ്ടും നിർത്തി.
" എനിക്ക് നിന്റെ അച്ഛനെ വ്യക്തിപരമായി അറിയില്ല. ആ സംഭവങ്ങൾ നടന്നപ്പോൾ... ആ തീരുമാനങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല."
ആധിഷ അവനെ ശ്രദ്ധയോടെ നോക്കി.
"എങ്കിലും..."
വിഹാൻ പതുക്കെ പറഞ്ഞു.
"ചില തെറ്റുകൾ നമ്മൾ ചെയ്തില്ലെങ്കിലും..."
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
"അതിന്റെ ഭാരം നമ്മൾ വഹിക്കേണ്ടി വരും."
ആ വാക്കുകൾ കേട്ട് ആധിഷയുടെ മുഖത്ത് ആശയക്കുഴപ്പം നിറഞ്ഞു.
"എന്താണ് ഉദ്ദേശിക്കുന്നത്?"
വിഹാൻ ചചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
"ഒന്നുമില്ല. ഒരു ചിന്ത മാത്രം."
"അല്ല."
ആധിഷ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"നീ എന്തോ പറയാൻ ശ്രമിക്കുന്നു. പക്ഷേ പകുതിയിൽ നിർത്തുകയാണ് എന്തിനാണ്?"
വിഹാന് മറുപടി പറയാനായില്ല അവൻ പറയാൻ ആഗ്രഹിച്ച സത്യം... ഇപ്പോഴും സമയമായിരുന്നില്ല അത് പറയാൻ.
ദേവ് കുടുംബത്തിന്റെ ഒരു പഴയ ബിസിനസ് തീരുമാനം...
റാവു ഇൻഡസ്ട്രീസിന്റെ തകർച്ചയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അവൻ അറിഞ്ഞിരുന്നു.
പക്ഷേ...
സമ്പൂർണ സത്യം ഇനിയും അവന്റെ കൈയിലുണ്ടായിരുന്നില്ല. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ അവളെ വീണ്ടും വേദനിപ്പിക്കാൻ അവൻ ആഗ്രഹിച്ചില്ല.
"എനിക്ക്... നിന്നോട് ഒരു മാപ്പ് പറയണമെന്നുണ്ടായിരുന്നു."
വിഹാൻ ഒടുവിൽ പറഞ്ഞു.
ആധിഷയുടെ പുരികം ചുളിഞ്ഞു.
"മാപ്പോ? എന്തിനാണ്?"
"എനിക്ക് അറിയില്ല പക്ഷേ... എന്റെ കുടുംബത്തിന്റെ പേരുമായി ബന്ധപ്പെട്ട്... നിന്റെ കുടുംബത്തിന് വേദനയുണ്ടായിട്ടുണ്ടെങ്കിൽ... അതിൽ എനിക്ക് ഖേദമുണ്ട്."
ആധിഷ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. കാറ്റ് പതുക്കെ വീശി. മഴയുടെ മണം വായുവിൽ നിറഞ്ഞു.
"വിഹാൻ..."
അവൾ ആദ്യമായി അവന്റെ പേര് വിളിച്ചു.
"നീ ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന്... എന്തിനാണ് മാപ്പ് പറയുന്നത്?"
വിഹാൻ അവളെ നോക്കി.
"കാരണം...ചില ബന്ധങ്ങൾ... രക്തത്തേക്കാൾ വലിയ ഉത്തരവാദിത്തങ്ങൾ കൊണ്ടുവരും."
ആധിഷയ്ക്ക് ഒന്നും മനസ്സിലായില്ല.
"എനിക്ക് നിന്റെ വാക്കുകളുടെ അർത്ഥം മനസ്സിലാകുന്നില്ല."
"ഒരുപക്ഷേ..."
വിഹാൻ പതുക്കെ പറഞ്ഞു.
"ഒരു ദിവസം മനസ്സിലാകും."
അത്ര പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു.
ആധിഷ അവിടെത്തന്നെ നിന്നു. അവളുടെ മനസ്സിൽ നൂറുകണക്കിന് ചോദ്യങ്ങൾ ഉയർന്നു.
'അവൻ എന്താണ് മറക്കുന്നത്...? എന്തുകൊണ്ടാണ് ഇന്ന് ഇങ്ങനെ സംസാരിച്ചത്...? ദേവ് കുടുംബവും... എന്റെ കുടുംബവും... എനിക്ക് അറിയാത്ത എന്ത് സത്യമാണ് ഉള്ളത്...?'
വിഹാൻ ദൂരേക്ക് നടന്നുപോകുന്നത് അവൾ നോക്കി.
ഇന്നുവരെ...
അവൾ വിഹാൻ ദേവിനെ ഒരു എതിരാളിയായി മാത്രമാണ് കണ്ടിരുന്നത്.
പക്ഷേ... ഇന്ന്... അവൻ പറഞ്ഞ ആ മാപ്പ്... അവളുടെ മനസ്സിൽ ഒരു പുതിയ വാതിൽ തുറന്നിരുന്നു. ഉത്തരങ്ങളില്ലാത്ത... പക്ഷേ അവഗണിക്കാൻ കഴിയാത്ത...
ഒരു വലിയ രഹസ്യത്തിലേക്കുള്ള വാതിൽ.
To Be Continued... 🖤
#📔 കഥ #📙 നോവൽ #നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം
23 likes
17 shares