ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mp3lPAv?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം.15. 🎫🎫🎫🎫🎫🎫🎫🎫 നാലു മണി കഴിഞ്ഞു കാണും എന്ന് തോന്നിയപ്പോൾ സൗദാമിനിയമ്മ വന്ന് മുൻവശത്തെ മുറിയിൽ നോക്കിയെങ്കിലും അവർക്ക് അപ്പുവിനെ അവിടെ കാണാൻ കഴിഞ്ഞില്ല. വൈകിട്ട് ചായ കുടിയൊക്കെ കഴിഞ്ഞാൽ അവൻ പതിയെ കളിച്ച് കളിച്ചു മുറ്റത്തേക്കിറങ്ങുമെന്ന് അവർക്കറിയാം. സുധീരൻ അവന് കളിയ്ക്കാനായി കൊണ്ട് വന്നു കൊടുത്തിട്ടുള്ള കളിപ്പാട്ടങ്ങളുമായി ആണ് അവന് ഏത് നേരവും ചങ്ങാത്തം. അപ്പു പതിയെ മുറ്റത്തേയ്ക്ക് ഇറങ്ങിപ്പോകുന്നതിന്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല. അവനറിയാം സവിതച്ചിറ്റ ജോലി കഴിഞ്ഞു വരാൻ നേരമായെന്ന്. മുറ്റത്ത്‌ ഇരിയ്ക്കുകയാണെങ്കിലും റോഡിലൂടെ ഓരോ ബൈക്ക് പോകുന്ന ഒച്ച കേൾക്കുമ്പോഴും അവിടെ ഇരുന്നുകൊണ്ട് അവൻ തലയുയർത്തി നോക്കും. ആ ബൈക്കുകളൊന്നും താനിരിയ്ക്കുന്നിടത്തേക്കല്ല വരുന്നതെന്ന് അവന് മനസിലായിക്കഴിഞ്ഞാൽ അവൻ വീടിന് നേർക്ക് നോക്കും. അവിടെ നിന്ന്,തന്റെ ചെയ്തി ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് അത്. വീണ്ടും അവൻ അവിടെ തന്നെ ഇരുന്നു കളി തുടരുമ്പോഴാവും സവിതയുടെ ആക്ടിവ വന്ന് സ്ലോ ചെയ്ത ശേഷം മുറ്റത്തേയ്ക്ക് വരാനായി ഇരമ്പുന്നത്. അതോടെ അതുവരെ പിടിച്ചു നിന്ന അപ്പുവിന്റെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട് പോകും. നിൽക്കുന്ന നിൽപ്പിൽ പിന്നെ അവൻ ഒരൊറ്റ ഓട്ടമാണ്. അവൻ ഓടി വരുന്നത് കാണുമ്പോഴേ സവിത ഒരു വശത്തെ ഹാന്റിലിൽ പിടിച്ചിരിയ്ക്കുന്ന കൈ മാറ്റി കൊടുക്കും. അതോടെ അവൻ 'ഇനി ഒട്ടും സമയം കളയാനില്ല എന്ന മട്ടിൽ വണ്ടിയുടെ പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി നിൽക്കും. ആദ്യമൊക്കെ അവന് അവിടെ കയറി നിൽക്കാൻ പേടിയായിരുന്നെങ്കിലും സവിത ഒന്ന് രണ്ട് തവണ അവനെ ബലമായിപ്പിടിച്ച് അവിടെ കയറ്റി നിർത്തിയതോടെ ഇപ്പോൾ അത് അവന്റെ അവകാശമായി മാറിയിരിയ്ക്കുകയാണ്. പതിവ് പോലെ സവിതയുടെ ആക്ടിവാ വന്ന് താഴെ റോഡിൽ നിൽക്കുന്ന ഒച്ച കേട്ടതോടെ നിലത്തു നിന്നും അപ്പു ചാടി എണീറ്റ ശേഷം താഴേയ്ക്ക് കുതിച്ചു. "എടാ മോനേ, പതുക്കെ പോ.. നിന്റെ കാല് തെന്നി നിലത്ത്‌ വീഴും കുഞ്ഞേ..." വീടിന്റെ വരാന്തയിൽ നിന്ന് അപ്പുവിനെ ശ്രദ്ധിച്ചുകൊണ്ട് നിന്ന സൗദാമിനിയമ്മ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും അവന്റെ കാതിൽ വീണില്ല. അവർ നോക്കി നിൽക്കേ സവിത അപ്പുവിനെയും മുന്നിൽ കയറ്റി നിർത്തി വണ്ടി ഓടിച്ചുകൊണ്ട് വന്ന് മുറ്റത്തേയ്ക്ക് നിർത്തി. സവിത ഹെൽമെറ്റ് ഊരി എടുത്തപ്പോഴേയ്ക്കും അപ്പു ചാടിയിറങ്ങി നിന്ന് അവളുടെ കയ്യിൽ പിടിച്ചു. ഇനി അടുത്ത പടി ഒരു ചടങ്ങ് കൂടിയുണ്ടെന്ന് അവനറിയാം. ചിറ്റ ആശുപത്രിയിലെ കാന്റീനിൽ നിന്ന് തനിയ്ക്ക് വേണ്ടി മാത്രം വാങ്ങിക്കൊണ്ട് വരുന്ന ഉഴുന്ന് വട. നല്ല മൊരിഞ്ഞ, മണമുള്ള വട. അതവന് ഭയങ്കര ഇഷ്ടമാണെന്ന് സവിതയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ആ പതിവ് ഇപ്പോൾ അവൾ മുടക്കാറുമില്ല. സവിത ബാഗ് തുറന്ന് ചെറിയ പൊതി എടുത്തു അവന് നേർക്ക് നീട്ടിയതോടെ അവൻ അത് തട്ടിപ്പറിയ്ക്കും മട്ടിൽ കൈനീട്ടി വാങ്ങി. അതിന് ശേഷം അടുത്ത് നിൽക്കുന്ന മുത്തശ്ശിയേ വിജയഭാവത്തിൽ ഒന്ന് നോക്കിയ ശേഷം അകത്തേയ്ക്ക് ഓടി. അവൻ ഓടി ചെന്നത് സംഗീതയുടെ അരികിലേക്കാണ്. ചിറ്റ കൊണ്ട് വന്ന് തന്നെ ഏൽപ്പിച്ചതിൽ ഒരെണ്ണം അമ്മയ്ക്കുള്ളതാണെന്ന് അവനറിയാം. സംഗീത പക്‌ഷേ അത് തൊട്ടു നോക്കുക പോലും ചെയ്യാതെ മകനെ തന്നെ തിരികെ ഏൽപ്പിയ്ക്കുമെങ്കിലും അമ്മയ്ക്ക് കൊടുക്കാതെ അവനൊറ്റയ്ക്കായി ഒന്നും വേണമെന്നേയില്ല. മകൻ പൊതി കൊണ്ട് വന്ന് സംഗീതയുടെ കയ്യിൽ കൊടുത്തപ്പോൾ അത് അവന് തിന്നാനായി സംഗീത തുറന്നു വച്ചു കൊടുത്തു. അതിൽ നിന്ന് ഒരു വട എടുത്ത്‌ അപ്പു അമ്മയ്ക്ക് നേരെ നീട്ടിയപ്പോൾ സംഗീത അവന്റെ കയ്യിൽ പിടിച്ചു പലഹാരം ആ ഇലപ്പൊതിയിലേക്ക് തിരികെ വച്ചു. "അമ്മയ്ക്ക് വേണ്ട. മോൻ കഴിച്ചോ. അത് രണ്ടും ഇവിടിരുന്ന് തിന്നോണേ അമ്മേടെ പൊന്നു മോൻ.." സംഗീത ഇരുന്നിടത്ത്‌ നിന്ന് എണീറ്റു. അപ്പു അമ്മയെ നോക്കി തലയാട്ടി. സംഗീത അടുക്കളയിലേക്ക് ചെല്ലുമ്പോൾ സവിതയ്ക്ക് കുടിയ്ക്കാനുള്ള ചായ സൗദാമിനിയമ്മ, ഗ്ലാസിലേക്ക് ഒഴിച്ചെടുത്തു കൊണ്ടിരിയ്ക്കയാണ്. "നീ എന്നും എന്തിനാ സവിതേ വെറുതേ ഇങ്ങനെ കാശ് ചിലവാക്കുന്നത്. അതും ഇരുപത്തഞ്ചു രൂപ വച്ചു ഓരോ ദിവസവും വെറുതേ കളയുവല്ലേ.." സംഗീത അതും ചോദിച്ചുകൊണ്ടാണ് അവിടേയ്ക്ക് വരുന്നത്. അമ്മ കൊടുത്ത നല്ല കടുപ്പമുള്ള ചായ ഒരു കവിൾ കുടിച്ച ശേഷം സവിത സഹോദരിയെ നോക്കി. "വെറുതേ പൈസ കളയുവാണെന്ന് ആര് പറഞ്ഞു. അത് അവന് കഴിയ്ക്കാൻ വാങ്ങിയ്ക്കുന്നതല്ലേ ചേച്ചീ. അത് കളയാതെ മുഴുവനും അവൻ കഴിയ്ക്കുന്നുണ്ടല്ലോ." "എന്നാലും എത്ര പൈസയാടീ..!" സംഗീത പറഞ്ഞപ്പോൾ സവിത മുഖമുയർത്തി അവളെ ഒന്ന് നോക്കി. സവിതയുടെ ആനോട്ടത്തിൽ ആയിരം അർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തോന്നിയതിനാൽ സംഗീത പെട്ടന്ന് അവളുടെ മുഖത്ത്‌ നിന്നും ദൃഷ്ടി മാറ്റിക്കളഞ്ഞു. "അവന് ചായ വേണ്ടേ... അപ്പു ചായ കുടിച്ചോ അമ്മേ.." സവിത വിഷയം മാറ്റാൻ എന്ന മട്ടിൽ അമ്മയോട് ചോദിച്ചു. "അതൊക്കെ എപ്പോഴേ കഴിഞ്ഞു. രാവിലത്തെ കാപ്പിയുടെ ഇഡ്ഡലി ഇരുന്നത് ചായയുടെ കൂടെ കൊടുത്തിട്ട് അവനതിലൊന്നു തൊട്ടു നോക്കണമല്ലോ.. ങേ.. ഹേ.. അവനറിയാം നീ വരുമ്പോ അവനുപിടിച്ചതെന്തെങ്കിലും കൊണ്ട് വരുമെന്ന്. അതറിയാവുന്നോണ്ട് എത്ര വിശന്നാലും അവൻ ചോറോ, മറ്റെന്തെങ്കിലുമോ തിന്നില്ല.വിശന്നു കുഴഞ്ഞ് വീഴാൻ പോയാൽ പോലും അവനിനി നീ കൊണ്ട് വരുന്ന പലഹാരം കഴിഞ്ഞേയുള്ളൂ വേറെന്തും." അമ്മ പറയുന്നത് കേട്ട് സവിതയ്ക്കും സന്തോഷമായി. സവിത ചായകുടിച്ചു ഗ്ലാസ് വച്ചപ്പോൾ അതുവരെ അവളുടെ അടുത്ത് നിന്ന സൗദാമിനിയമ്മ ചോദിച്ചു. "മോളേ നീയാ പറഞ്ഞ കാര്യം എന്തായി. സഗീതയുടെ ട്യൂഷൻ കാര്യം. നീ അവരെ കണ്ടായിരുന്നോ. ആ പിള്ളേരുടെ വീട്ടിൽ കേറിയോ നീ ." അകത്തേയ്ക്കുപോകാൻ തുടങ്ങിയ സവിത അവിടെ തിരിഞ്ഞു നിന്നു. "ഞാനത് പറയാൻ വിട്ടു പോയി അമ്മേ.." അവൾ അമ്മയെയും സഹോദരിയെയും മാറി മാറി നോക്കി. "ആറു പേരുണ്ട്.. നാല് വീടുകളാ.. അവിടെ ചെന്ന് ട്യൂഷൻ എടുക്കണം. ആറു പേരും പ്ലസ് വൺ വിദ്യാർത്ഥികളാ. ഓരോ വീട്ടിലും ഓരോ മണിയ്ക്കൂർ വേണ്ടി വരും." "അതെങ്ങിനെ ശരിയാകും.. ആ പിള്ളേർക്ക് പിന്നെ സ്കൂളിൽ പോകണ്ടേ. ട്യൂഷൻ പഠിച്ചുകൊണ്ട് വീട്ടിലിരുന്നാൽ മതിയോ...അല്ലെങ്കിൽ ആറു പേരും ഒരു വീട്ടിൽ വന്നിരിയ്ക്കട്ടെ. അതാവുമ്പോ അവർക്കും നമുക്കും സമയം കിട്ടുവല്ലോ. അല്ലാതെ നാല് വീട്ടിൽ പോയി നാല് പേർക്ക് ട്യൂഷൻ എന്നൊക്കെ പറയുമ്പോ..." സൗദാമിനിയമ്മയ്ക്ക് അതങ്ങോട്ട് അംഗീകരിച്ചു കൊടുക്കാൻ വയ്യ. "എന്റെ അമ്മേ, നാല് വീട്ടിലല്ല, ആറു വീട്ടിലാണെങ്കിലും ചെന്ന് ട്യൂഷൻ എടുക്കാൻ ഇവിടെ ആള് ക്യു നിൽക്കുവാ.. അപ്പോഴാ അമ്മ പറയുന്നത് ആറു പേരും കൂടി ഒരു വീട്ടിൽ വന്നിരിയ്ക്കാൻ." "അമ്മയ്ക്ക് അറിയാഞ്ഞിട്ടാ സവിതേ അങ്ങിനെ പറയുന്നത്....." അത്രയും പറഞ്ഞിട്ട് സംഗീത അമ്മയെ നോക്കി. "അമ്മേ.. ഞാനിത്തിരി നേരത്തെ എണീറ്റ് അഞ്ചുമണിയ്ക്കേ പോകണമെന്നേയുള്ളൂ. ഒമ്പതു മണിയ്ക്ക് മുൻപ് എനിയ്ക്ക് തിരിച്ചു വീട്ടിലെത്താം... ഞാൻ പൊയ്ക്കോളാം അമ്മേ ഇത് തന്നെ കിട്ടിയത് വലിയ കാര്യം." "ചേച്ചീ, രാവിലെ മൂന്ന് വീട്ടിൽ പോയാൽ മതി. വൈകിട്ട് ഒരു വീട്ടിലും... ചേച്ചിയുടെ ക്ലാസ് അനുസരിച്ചിരിയ്ക്കും കൂടുതൽ വീടുകൾ കിട്ടുന്നത്..." "കൂടുതൽ വീട് കിട്ടാനോ. എന്ന് വച്ചാൽ രാത്രി മുഴുവൻ ഇവൾ ഓരോ വീട് കയറിയിറങ്ങി കുട്ടികൾക്ക് ട്യൂഷൻ കൊടുക്കണോ. അതെങ്ങിനെ ശരിയാകും മോളേ.." സൗദാമിനിയമ്മയ്ക്ക് സവിത പറഞ്ഞത് ശരിക്കങ്ങോട്ട് തിരിഞ്ഞില്ല. "എന്റെ അമ്മേ.. അമ്മ പഠിച്ച കാലത്തെപോലെ അല്ല ഇപ്പോൾ ട്യൂഷൻ എടുക്കുന്നത്. ഓരോ വിഷയം പഠിപ്പിച്ചു തീർത്തുകൊടുക്കുന്നതിന് ഇത്ര കാശ് എന്നുറപ്പിച്ചിട്ടാ ട്യൂഷൻ തുടങ്ങുന്നത്. അതും എല്ലാ വിഷയവും ചേച്ചി പഠിപ്പിയ്ക്കയും വേണ്ട. സുവോളജി അല്ലായിരുന്നോ ചേച്ചി ഡിഗ്രിക്ക് പഠിച്ചിരുന്നത്. ബി എഡിനും ചേച്ചി സയൻസ് അല്ലായിരുന്നോ. ആ വിഷയമാണ് അവർക്ക് പഠിപ്പിയ്ക്കാൻ ആളേ വേണ്ടത്. അത് രണ്ട് കൂട്ടരുടെയും സൗകര്യം പോലെ കുട്ടികൾക്ക് പഠിപ്പിച്ചു തീർക്കുക. പിന്നെ ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ ആ പിള്ളേരുടെ തന്നെ കൂടെ പഠിയ്ക്കുന്നവർക്ക് ട്യൂഷൻ എടുക്കാൻ കിട്ടിയാൽ അത്രയും കൂടുതൽ ആയി.. അതൊക്കെ ചേച്ചിയുടെ കഴിവ് പോലിരിയ്ക്കും.. ശനിയും ഞായറും സമയമുള്ളപ്പോൾ പിള്ളേർക്ക് വേണമെങ്കിൽ നമുക്ക് ഇവിടെ വരുത്തി ട്യൂഷൻ നൽകാം... അതാവുമ്പോ ഇത്തിരി കൂടുതൽ കുട്ടികളെ കിട്ടും.. എല്ലാത്തിനും ഈ കിട്ടിയിരിയ്ക്കുന്ന ആറു വിദ്യാർത്ഥികളിൽ നിന്ന് വേണം തുടങ്ങാൻ.." സവിത വിശദമാക്കി. "എന്ന് മുതൽക്കാ മോളേ അവള് പോയി തുടങ്ങേണ്ടത്. അത് വല്ലതും പറഞ്ഞിട്ടുണ്ടോ അവർ." "നാളെ ആകട്ടെ അമ്മേ. ഞാൻ വരുമ്പോഴേയ്ക്കും ചേച്ചി റെഡിയായി ഇരുന്നാൽ മതി. വീട്കളൊക്കെ ഞാൻ കൊണ്ട് പോയി കാണിച്ച് തരാം.. ഞായറാഴ്ച മുതൽ ട്യൂഷൻ തുടങ്ങാമെന്ന് പറഞ്ഞാൽ അപ്പോഴേ സമ്മതിച്ചേക്കണം.!" സംഗീതയ്ക്ക് ഞായറാഴ്ചയല്ല, ഇപ്പോൾ ഈ നിമിഷം മുതൽ പോകാനും തയ്യാറാണ്. പൈസയുടെ ദാരിദ്ര്യം അത്രയ്ക്കും അവൾ അനുഭവിച്ചു തീർത്തിരുന്നു "ദൂരെയൊക്കെ ആണെങ്കിൽ രാവിലെ അഞ്ച് മണിയ്ക്ക് ഇവൾ തനിയേ എങ്ങിനെ പോകും മോളേ.." "അഞ്ച് മണിയ്ക്കൊക്കെ എന്ത് പേടിയ്ക്കാനാ അമ്മേ. അമ്മ കാണുന്നതല്ലേ, നാല് മണി മുതൽ ഈ റോഡിലൂടെ നടക്കാൻ ആൾക്കാർ പോകുന്നത്.. അഞ്ച് മണിയ്ക്ക് ഞാൻ ചേച്ചിയെ കൊണ്ട് ആദ്യത്തെ വീട്ടിൽ വിട്ടേക്കാം. അവിടെ നിന്നിറങ്ങുമ്പോ നേരം നന്നായി വെളുക്കുമല്ലോ. അപ്പോൾ അടുത്ത വീട്ടിലേക്ക് ചേച്ചി തനിയേ പോകില്ലേ." "ഞാൻ പൊക്കോളാം സവിതേ. അഞ്ചുമണിയ്ക്കൊന്നും നീ വരണ്ട എന്നെ കൊണ്ട് വിടാൻ. നീ പകൽ മുഴുവൻ പോയിരുന്നു ജോലി ചെയ്യാനുള്ളതല്ലേ. ആ നടക്കാൻ പോകുന്നവർക്കൊപ്പം ഞാൻ പൊയ്ക്കോളാം." സവിത അതിന് മറുപടി പറഞ്ഞില്ലെങ്കിലും സംഗീതയ്ക്ക് അറിയാമായിരുന്നു അനിയത്തി രാവിലെ എണീറ്റ് തന്നെ ആദ്യത്തെ വീട്ടിൽ എത്തിയ്ക്കുമെന്ന്. "അപ്പുവിന്റെ അനക്കമൊന്നും കേൾക്കുന്നില്ലല്ലോ അമ്മേ.. അവനെവിടെ.." സവിത അവിടെ നിന്നും അപ്പുവിന്റെ അടുത്തേയ്ക്ക് പോയി. "അച്ഛൻ ഇന്ന്‌ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോ ഇക്കാര്യം അമ്മ ഒന്ന് സംസാരിയ്ക്കണേ. അച്ഛൻ ചിലപ്പോൾ പറയും അവൾ കുറച്ച് ദിവസം ആ കുഞ്ഞിന്റെ കൂടെ സമാധാനമായിട്ട് വീട്ടിൽ നിൽക്കട്ടെടീ എന്ന്. എന്റെ അച്ഛനല്ലേ. അങ്ങനേ പറയൂ.. സുധിയോട് ഞാൻ സംസാരിച്ചോളാം അമ്മേ.. അവൻ പിന്നെ തർക്കിയ്ക്കാൻ നിൽക്കില്ല." "അച്ഛൻ സമ്മതിച്ചില്ലെങ്കിൽ അച്ഛനെ എതിർത്തുകൊണ്ട് നീ ജോലിയ്ക്ക് പോകാനൊന്നും നിൽക്കല്ലേ മോളേ. അച്ഛന് അത് വിഷമമാകും." "ഇല്ലമ്മേ.. അച്ഛനിഷ്ടമല്ലെങ്കിൽ പട്ടിണി കിടന്നാൽ പോലും ഞാൻ അച്ഛന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ല." ഏതോർമയിൽ അവളുടെ നെഞ്ച് പിടഞ്ഞു. അവർ സംസാരിച്ചു നിൽക്കെയാണ്‌ വീട്ടിനുള്ളിൽ നിന്ന് സവിതയുടെ ''ചേച്ചീ' 'എന്നുള്ള നിലവിളി കേട്ടത്. സംഗീതയും, അവൾക്ക് പിന്നാലേ സൗദാമിനിയമ്മയും അകത്തേയ്ക്ക് ഓടി ചെന്നു. "ചേച്ചീ ഇത്തിരി വെള്ളം കൊണ്ട് വാ.. പെട്ടന്ന്.." സവിത അപ്പുവിനെ ബെഡിലേക്ക് കിടത്തിയിട്ട് അവന്റെ നെഞ്ചിൽ കൈകൊണ്ട് ശക്തിയായി അമർത്തുന്ന കാഴ്ചയാണ് സംഗീത കണ്ടത്. "അയ്യോ.. എന്റെ കുഞ്ഞിന് എന്തോ പറ്റിയതാദൈവമേ." സംഗീത ഓടി അടുത്തേയ്ക്ക് ചെന്നപ്പോഴേയ്ക്കും വെള്ളവുമായി സൗദാമിനിയമ്മയും അവരുടെ അരികിൽ വന്നു. "മോനേ.. അപ്പൂ.. അമ്മേടെ പൊന്നു മോനേ...കണ്ണ് തുറക്ക് മോനേ " സംഗീത അവന്റെ ഇരുകവിളുകളിലും തട്ടി വിളിച്ചു കൊണ്ട് നിലവിളിച്ചു. "ചേച്ചീ.. കരയല്ലേ.. കരഞ്ഞു നിലവിളിച്ചു അവനെ പേടിപ്പിയ്ക്കല്ലേ..." സവിത ശക്തമായി ഒരു തവണ കൂടി അവന്റെ നെഞ്ചിൽ അമർത്തിയപ്പോൾ ഉറക്കത്തിൽ നിന്നെന്നവണ്ണം അവൻ കണ്ണുകൾ തുറന്നു. "എന്റെ കുഞ്ഞിന് എന്ത് പറ്റിയതാ സവിതേ..." സംഗീത ചോദിച്ചെങ്കിലും അത് കേൾക്കാത്ത മട്ടിൽ സവിത കുഞ്ഞിനെ എടുത്തുയർത്തി തോളിലേക്ക് കിടത്തി. അവൻ സവിതയുടെ നെഞ്ചോട് ചേർന്നൊട്ടി കിടക്കവേ അവൾ അവന്റെ പുറത്ത് മെല്ലെ തട്ടി കൊടുത്തു. "എന്താ മോളേ പറ്റിയത്. അവൻ കഴിച്ചത് വല്ലതും തൊണ്ടയ്ക്ക് കുരുങ്ങിയതാണോ..." സൗദാമിനിയമ്മ സവിതയുടെ പിന്നിൽ നിന്ന് അപ്പുവിന്റെ മുഖത്ത്‌ തലോടി. സവിത സംഗീതയെ നോക്കി ബെഡിലേക്ക് വിരൽ ചൂണ്ടി. അവിടെ, സവിത അവനെ ഏൽപ്പിച്ച ഉഴുന്നുവടയുടെ പൊതി അഴിച്ചുവച്ച മട്ടിൽ ബെഡിൽ ഇരിപ്പുണ്ട് രണ്ട് വടയിൽ ഒന്നിൽ നിന്ന് പോലും അവൻ അൽപ്പവും അടർത്തിയെടുത്ത്‌ കഴിച്ചിട്ടില്ല. സംഗീതയും കരുതിയത് അവന്റെ തൊണ്ടയിൽ വട കുരുങ്ങി പോയിട്ടുണ്ടാവും എന്നായിരുന്നു. "ചേച്ചീ.. അപ്പുവിന് മുൻപ് എപ്പോഴെങ്കിലും ഇതുപോലെ ബോധക്കേട് വന്നിട്ടുണ്ടോ.." "ഇല്ലെടീ.. അവൻ ചിലപ്പോൾ ഇരിയ്ക്കുമ്പോ കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞിട്ട് വീഴാൻ പോകും പോലെ വരും. അപ്പോൾ ഞാൻ പിടിച്ചു മോനേ എന്ന് വിളിച്ചൊന്ന് കുലുക്കി ഉണർത്തുമ്പോൾ അത് മാറുകയും ചെയ്യും.." "എന്നിട്ട് ചേച്ചി ഇവനെ ഹോസ്പിറ്റലിൽ ഒന്നും കാണിച്ചില്ലേ ഇതുവരെ.." സംഗീത അവളുടെ ചോദ്യം കേട്ട് മുഖം കുനിച്ചു. "എന്താ മോളേ.. കുഞ്ഞിനെന്തെങ്കിലും അസുഖമുണ്ടോ.. നീയെന്താ അങ്ങനെ ചോദിയ്ക്കാൻ കാര്യം.." സൗദാമിനിയമ്മയുടെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ മുഖമുയർത്തി സംഗീത മകനെ നോക്കി. അവളുടെ കണ്ണുകളും, ചുണ്ടുകളും വിറയുന്നുണ്ടായിരുന്നു. സംഗീത വന്നു തിടുക്കത്തിൽ അനിയത്തിയുടെ കയ്യിൽ നിന്ന് മകനെ വാങ്ങി നെഞ്ചോട് ചേർത്ത് വച്ചിട്ട് അവന്റെ മൂർദ്ധാവിൽ ചുണ്ടമർത്തി. "ചേച്ചീ.. ചേച്ചി അ വനെ അവിടിരുത്തി അത് കഴിയ്ക്കാൻ വേണമെങ്കിൽ അവന് കൊടുക്ക്‌.. വല്യ ആഗ്രഹത്തോടെ കൊണ്ട് വന്നതാ അവൻ അത്." സവിത അവളോട് പറഞ്ഞ ശേഷം അമ്മയെയും കൂട്ടി റൂമിൽ നിന്ന് പുറത്തേയ്ക്ക് പോന്നു. വെളിയിൽ വന്നപ്പോൾ സൗദാമിനിയമ്മ മകളുടെ കൈക്ക് പിടിച്ചു അവിടെ നിർത്തി. "എന്താ മോളേ നീ അവളോട് അപ്പുവിന് മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ എന്നും അവനെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ടോ എന്നും ചോദിച്ചത്.. എന്തെങ്കിലും കുഴപ്പമുണ്ടോ മോളേ നമ്മുടെ കുഞ്ഞിന്.." അവർ നെഞ്ചത്ത്‌ കൈവച്ചുകൊണ്ട് സവിതയോട് ചോദിച്ചു. (തുടരും ) " കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ
25 likes
1 comment 9 shares

More like this