Asmi
1K views • 8 hours ago
“മണിക്കുട്ടീ... മോളേ മണിക്കുട്ടീ... മോളിങ്ങ് വന്നേ...”
സ്റ്റെയറിന് താഴെ നിന്ന് ആനന്ദം മുകളിലേക്ക് നോക്കി നീട്ടി വിളിച്ചു.
“എന്താമ്മേ... ദാ വരുന്നു.”
മുകളിൽ നിന്ന് ഉടൻ മറുപടി കേട്ടു.
അടുത്ത നിമിഷം തന്നെ ഗോവണി ഓടിയിറങ്ങി ഒരു പെൺകുട്ടി താഴെയെത്തി.
“എന്താമ്മേ? വിളിച്ചേ?”
“അതേ മോളേ. ഊണ് കഴിഞ്ഞിട്ട് മക്കളൊന്ന് പുറത്തു പോകണം. ഇന്ന് കുറച്ച് സ്ഥലത്ത് ഡെലിവറി ചെയ്യാനുണ്ട്.”
“ഓക്കെ മ്മാ. ഏതായാലും ഞാനും ടൗണിൽ പോകണമെന്ന് കരുതിയിരിക്കുവായിരുന്നു. രണ്ടുമൂന്ന് സാധനങ്ങൾ വാങ്ങാനുണ്ട്. പിന്നെ പാർലറിലും ഒന്ന് കയറണം.”
“ഞാനും ഉണ്ട്. നീ ഒറ്റയ്ക്ക് പോണ്ട. എനിക്കും കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.”
പിറകിൽ നിന്ന് വന്ന മുത്തിന്റെ ശബ്ദം കേട്ടതും മണിക്കുട്ടി അവളെ നോക്കി.
“എന്നാ മുത്തേ, വേഗം ഭക്ഷണം കഴിച്ചൊരുങ്ങ്. ഇപ്പോ തന്നെ ഇറങ്ങാം.”
“ഓമ്ബ്ര...”
മുത്ത് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ആനന്ദം കൈ കഴുകി അടുക്കളയിലേക്ക് നടന്നു. പിന്നാലെ മണിക്കുട്ടിയും.
മണിക്കുട്ടി സ്റ്റാൻഡിൽ നിന്ന് ഒരു പ്ലേറ്റെടുത്ത് കഴുകി. അടച്ചുവച്ചിരുന്ന പാത്രത്തിൽ നിന്ന് കുറച്ച് ചോറെടുത്തു. സാമ്പാറും തോരനും പനീർ ഫ്രൈയും ആവശ്യത്തിന് വിളമ്പി. മീൻ ഫ്രൈയുടെ പാത്രത്തിലേക്ക് ഒന്ന് നോക്കിയെങ്കിലും അവൾ അതെടുത്തില്ല.
അവസാനം തൈരിലേക്ക് ഒരു ചെറിയ പച്ചമുളക് അരിഞ്ഞിട്ട് കുറച്ച് ഉപ്പും ചേർത്തിളക്കി. ഒരു സ്പൂൺ എടുത്ത് രുചിച്ചു നോക്കിയ ശേഷം തൃപ്തിയായി തലകുലുക്കി.
“അമ്മേ... അച്ചാറെവിടെയാ?”
“ഫ്രിഡ്ജിലുണ്ട് മോളേ. ഇത്തിരിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. നീ എടുത്തിട്ട് മുത്തിനും കുറച്ച് വെച്ചേക്കണേ.”
“ആ...”
ഫ്രിഡ്ജ് തുറന്ന് ചെറിയ പാത്രത്തിൽ വച്ചിരുന്ന അച്ചാറെടുത്ത് അവൾ ടേബിളിൽ കൊണ്ടുവന്നു.
അപ്പോഴേക്കും മുത്തും ഭക്ഷണം വിളമ്പി അവളുടെ അടുത്തെത്തിയിരുന്നു.
അച്ചാറിലേക്ക് നോക്കിയ മുത്തിന്റെ മുഖത്ത് പെട്ടെന്ന് ഒരു വിഷമഭാവം.
“ശോ... ഇത്രേം മാത്രമേ ഉള്ളോ? നല്ല ടേസ്റ്റായിരുന്നു.”
പറഞ്ഞുതീരും മുൻപ് ബാക്കിയുണ്ടായിരുന്ന അച്ചാറിന്റെ പാത്രം മുഴുവൻ അവളുടെ പ്ലേറ്റിലേക്ക് കമഴ്ത്തി.
“എടി!”
മണിക്കുട്ടി കണ്ണുരുട്ടി നോക്കി.
“എന്റെ കഴിഞ്ഞു. ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോകുവാ. അരമണിക്കൂറിനുള്ളിൽ ഒരുങ്ങി വാ. അല്ലെങ്കിൽ ഞാൻ പോയേക്കും.”
“ഓമ്ബ്ര...”
മുത്ത് വീണ്ടും അതേ ചിരിയോടെ.
മണിക്കുട്ടി തലകുലുക്കി പ്ലേറ്റുമായി എഴുന്നേറ്റു.
✨✨✨✨✨✨
മുകളിലെ മുറിയിലേക്ക് കയറിയ ഉടനെ അവൾ വാതിലടച്ചു. ഡ്രസിങ് ടേബിളിന് മുന്നിൽ നിന്നുകൊണ്ട് കണ്ണാടിയിലേക്ക് നോക്കി.
ഇപ്പോഴത്തെ വേഷം ത്രീ-ഫോർത്തും ടീഷർട്ടുമായിരുന്നു. മുടി ഉച്ചിയിൽ കെട്ടിയിട്ടിരുന്നു.
അവൾ അലമാര തുറന്ന് ഒരു ജീൻസും ടീഷർട്ടും പുറത്തെടുത്തു.
വസ്ത്രം മാറിയ ശേഷം മുഖത്ത് ചെറിയൊരു ടച്ചപ്പ്. ഐബ്രോ ഒന്ന് ഷേപ്പ് ചെയ്ത് പീച്ച് നിറത്തിലുള്ള ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടി. മുടി അഴിച്ച് ഇത്തവണ കുറച്ച് താഴ്ത്തി വീണ്ടും കെട്ടി.
ഒരു ചെറിയ സ്റ്റഡ് കാതിലണിഞ്ഞു. വലതുകയ്യിൽ വാച്ചും.
ലിപ്സ്റ്റിക്കും പേഴ്‌സും ചെറിയ ബാക്ക്‌പാക്കിൽ വച്ച ശേഷം ചാർജിലിരുന്ന ഫോൺ എടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് രണ്ടുമൂന്ന് സെൽഫിയും എടുത്തു.
“ഇനി മതി...”
സ്വയം പറഞ്ഞുകൊണ്ട് അവൾ ഫോൺ ജീൻസിന്റെ പോക്കറ്റിലിട്ടു.
താഴേക്ക് ഇറങ്ങുമ്പോൾ അലമാരയുടെ താഴത്തെ തട്ടിൽ കിടന്നിരുന്ന സ്നീക്കറും എടുത്തു.
✨✨✨✨✨✨
“അമ്മേ... കഴിഞ്ഞോ? ഹെൽപ്പ് വേണോ?”
“ഇതെല്ലാം കഴിഞ്ഞു. ഇനി നീ ഫോട്ടോ എടുത്താൽ മതി.”
ആനന്ദം ഒരുക്കിവച്ചിരുന്ന കേക്കുകളുടെ അടുത്തേക്ക് ചൂണ്ടിക്കാട്ടി.
ആനന്ദം ഒരു ഹോം ബേക്കർ ആണ്.
ഓർഡർ അനുസരിച്ച് വീടുകളിലും ബേക്കറികളിലും കേക്കുകൾ എത്തിക്കും. നേരിട്ട് വാങ്ങാൻ കഴിയുന്നവർ വീട്ടിലെത്തും. അല്ലാത്തവർക്ക് ഹോം ഡെലിവറിയും.
ഇന്നത്തെ ഓർഡറുകളിൽ ആറ് കേക്കുകളായിരുന്നു ബാക്കിയുണ്ടായിരുന്നത്.
മണിക്കുട്ടി ഓരോന്നും ഭംഗിയായി ഫോട്ടോ എടുത്തു. ആനന്ദം ഓരോ കേക്കും അതിന്റെ പാക്കിങ്ങിൽ സുരക്ഷിതമായി വച്ചു. ഡെലിവറി അഡ്രസ്സുകൾ ഓരോ പാക്കിലും ഒട്ടിച്ചു.
“ഇന്ന് ഇത്രയേ ഉണ്ടായിരുന്നുള്ളോ?”
“അല്ല മോളേ. മൂന്നെണ്ണം രാവിലെ തന്നെ വന്ന് കൊണ്ടുപോയി. അതിന്റെ ഫോട്ടോ മുത്തെടുത്ത് തന്നിരുന്നു. ഇനി വൈകുന്നേരം രണ്ട് ഓർഡർ കൂടിയുണ്ട്.”
“ആ...”
മണിക്കുട്ടി തലയാട്ടി.
അപ്പോഴേക്കും ആനന്ദം പാക്ക് ചെയ്ത കേക്കുകൾ സിറ്റൗട്ടിലേക്ക് മാറ്റിയിരുന്നു.
മണിക്കുട്ടി ഹാളിൽ നിന്ന് കാറിന്റെ കീ എടുത്ത് പോർച്ചിലേക്ക് നടന്നു. ബ്ലാക്ക് ബ്രെസ്സി ഡിക്കി തുറന്ന് കേക്കുകൾ ഓരോന്നായി ശ്രദ്ധയോടെ പിൻസീറ്റിൽ വച്ചു.
അപ്പോഴാണ് നീ ലെങ്ത് ഫ്ലോറൽ പ്രിന്റ് ഡ്രസ്സ് ധരിച്ച് മുത്ത് പുറത്തേക്ക് വന്നത്.
“പോകാം?”
“പോകാം.”
മണിക്കുട്ടി ഡ്രൈവിങ് സീറ്റിലും മുത്ത് കോ-ഡ്രൈവറായും കയറി.
ഇവരാണ് പ്രമോദ് കൃഷ്ണന്റെയും ആനന്ദവല്ലിയുടെയും മക്കൾ.
മാണിക്യം പി. വല്ലി — വീട്ടിലെ മണിക്കുട്ടി.
B.Com മൂന്നാം വർഷ വിദ്യാർത്ഥിനി.
മുത്ത് പി. വല്ലി — വീട്ടിലെ ഇളയവൾ.
B.Sc Chemistry രണ്ടാം വർഷ വിദ്യാർത്ഥിനി.

ഒരേ കോളേജിൽ പഠിക്കുന്ന ഇരുവർക്കും ഇപ്പോൾ സമ്മർ വെക്കേഷൻ തുടങ്ങിയിട്ടേയുള്ളൂ.
അച്ഛൻ പ്രമോദിന് ചെറിയ രീതിയിൽ സ്വന്തമായി ബിസിനസുകളുണ്ട്—ഒരു ഫാർമസി, ഹോം അപ്ലയൻസ് ഷോപ്പ്, ഫർണിച്ചർ ഷോപ്പ്... അതിനൊപ്പം സ്വന്തമായുള്ള കുറച്ച് കടമുറികളും.
ആനന്ദം തന്റെ ഹോം ബിസിനസിലൂടെ വരുമാനം ഉണ്ടാക്കുന്ന ചെറിയൊരു ബിസിനസ് വുമൺ ആണ്.സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമാണ് പ്രമോദിന്റേത്.
പണത്തിന്റെ കുറവൊന്നുമില്ലെങ്കിലും അതിന്റെ അഹങ്കാരം ആ വീട്ടിൽ ആരുടെയും സ്വഭാവത്തിൽ ഉണ്ടായിരുന്നില്ല.
അവരുടെ ജീവിതം എല്ലാവിധ സുഖസൗകര്യങ്ങളുള്ളതായിരുന്നു.
പക്ഷേ വീട്ടിലെ കാര്യങ്ങളിൽ എല്ലാവരും ഒരുപോലെ പങ്കാളികളാകുന്ന രീതിയിലായിരുന്നു ആ കുടുംബം.
മാണിക്യത്തിനും മുത്തിനും ആവശ്യത്തിനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിക്കൊടുക്കുമ്പോഴും, സ്വന്തം കാര്യങ്ങൾ സ്വയം നോക്കാനും വീട്ടുകാരെ സഹായിക്കാനും ആനന്ദവും പ്രമോദും അവരെ പഠിപ്പിച്ചിരുന്നു.
അതാണ് ആ വീട്ടിലെ പ്രത്യേകത..
✨✨✨✨✨✨
അന്നത്തെ ഡെലിവറികളെല്ലാം തീർത്ത ശേഷം മാണിക്യവും മുത്തും ടൗണിലെ മാളിലേക്ക് പോയി.
കാർ പാർക്കിങ്ങിൽ ഒതുക്കിയ ശേഷം രണ്ടാളും ഉള്ളിലേക്ക് നടന്നു.
മാളിനുള്ളിലെത്തിയതും മാണിക്യം ഒരു മാസ്കെടുത്ത് മുഖത്തണിഞ്ഞു.
“എനിക്ക് രണ്ടുമൂന്ന് ഇന്നേഴ്സ് വാങ്ങണം. നിനക്ക് വേണോ?”
ഇന്നർവെയർ ഷോപ്പിന്റെ മുന്നിലെത്തിയപ്പോൾ മാണിക്യം ചോദിച്ചു.
“വേണ്ട. നീ അത് നോക്കുമ്പോഴേക്കും ഞാൻ ടോപ്സ് നോക്കാം. കഴിഞ്ഞാൽ എന്നെ വിളിച്ചാൽ മതി.”
മുത്ത് മറ്റൊരു ഭാഗത്തേക്ക് നടന്നു.
മാണിക്യം ഷോപ്പിനുള്ളിലേക്ക് കയറി.
സ്റ്റാഫ് അവളുടെ അടുത്തെത്തി.
“മാഡം, എന്താണ് വേണ്ടത്?”
മാണിക്യം തന്റെ ആവശ്യവും സൈസും പറഞ്ഞു.
“സ്പോർട്സ് ബ്രാ, ടി-ഷർട്ട് ബ്രാ. പിന്നെ പാഡ് ഉള്ളതും വേണം.”
സ്റ്റാഫ് കുറച്ച് മോഡലുകൾ കാണിച്ചു.
അവയിൽ നിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് മാറ്റിവച്ചു.
“ഇതിന്റെ ന്യൂഡ് ഷെയ്ഡ് ഉണ്ടോ?”
ഒരു ടി-ഷർട്ട് ബ്രാ കാണിച്ചുകൊണ്ട് ചോദിച്ചു.
സ്റ്റാഫ് എടുത്തുകൊടുത്ത ഷെയ്ഡുകളിൽ നിന്ന് രണ്ടെണ്ണം കൂടി തിരഞ്ഞെടുത്തു.
“ഇതൊന്ന് ബിൽ ചെയ്തേക്ക്.”
ബിൽ പേ ചെയ്ത് സാധനങ്ങളുമായി അവൾ പുറത്തിറങ്ങി.
ഫോണെടുത്ത് മുത്തിനെ വിളിച്ചു.
“നീയെവിടാ?”
അവിടെ നിന്ന് എന്തോ മറുപടി.
“ട്രെൻഡ്സിലാണോ? ഓക്കെ. ഞാൻ ഇപ്പൊ വരാം.”
അടുത്തുള്ള എസ്കലേറ്ററിൽ കയറി മാണിക്യം ട്രെൻഡ്സിലേക്ക് നടന്നു.
അവിടെ എത്തിയപ്പോൾ കുറച്ച് ഡ്രസ്സുകൾ കയ്യിൽ പിടിച്ച് നിൽക്കുന്ന മുത്തിനെ കണ്ടു.
“എടി... ഇത് നോക്ക്. എല്ലാം എനിക്കിഷ്ടായി. ഇതിൽ ഏറ്റവും ഭംഗിയുള്ള രണ്ടെണ്ണം സെലക്ട് ചെയ്ത് താ.”
മാണിക്യം ഓരോന്നും നോക്കി.
മുത്തിന്റെ ദേഹത്തോട് ചേർത്തും കയ്യിൽ വച്ചും നോക്കിയ ശേഷം അവൾ രണ്ട് ഡ്രസ്സുകൾ തിരഞ്ഞെടുത്തു.
“ഇത് മറൂൺ ഷോർട്ട് ടോപ്പ്. പിന്നെ ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് ക്രോപ്പ് ടോപ്പ്.”
“ഓക്കെ.”
“ഇനിയെന്താ?”
“ബോട്ടം കൂടി നോക്കണം.”
“എന്നാ നീ അത് നോക്കുമ്പോഴേക്കും ഞാൻ ടി-ഷർട്ട്സ് നോക്കാം.”
മാണിക്യം മറ്റൊരു ഭാഗത്തേക്ക് നടന്നു.
കുറച്ച് സമയത്തിനുള്ളിൽ രണ്ട് ടി-ഷർട്ടുകളും ഒരു ക്രോപ്പ് ടോപ്പും ഡെയിലി വെയറിനായി ഒരു ഷോർട്സും ടി-ഷർട്ടും അടങ്ങിയ സെറ്റും തിരഞ്ഞെടുത്തു.
“കഴിഞ്ഞോ?”
അവൾ മുത്തിനടുത്തെത്തി.
“കഴിഞ്ഞു. ഇനി ബിൽ ചെയ്യാം.”
“ഒരു മിനിറ്റ്,ഇതെങ്ങനെ ഉണ്ട്? നിനക്ക് വാങ്ങിയതാ "
“നല്ലതാ.നിനക്കെടുക്കണ്ടേ?” മുത്ത് ചോദിച്ചു.
“എനിക്കും ഉണ്ട്. നിനക്ക് ബ്ലാക്ക് ആൻഡ് ബ്ലൂ. എനിക്ക് ബ്ലാക്ക് ആൻഡ് ഗ്രേ.”
“എന്നാ വാ.”
രണ്ടാളും ബിൽ പേ ചെയ്ത് പുറത്തിറങ്ങി.
പിന്നെയും പല ഷോപ്പുകളിൽ കയറി കോസ്മെറ്റിക്സും മറ്റ് ആവശ്യസാധനങ്ങളും വാങ്ങി.
“എനിക്കൊരു ഷൂ കൂടി വാങ്ങണം.”
മുത്തിന്റെ ആവശ്യം കേട്ടപ്പോൾ മാണിക്യം ചിരിച്ചു.
“എന്നാ ആ ഷോപ്പിൽ നോക്കാം.”
അടുത്തുള്ള പൂമ ഔട്ലെറ്റിൽ രണ്ടാളും കയറി.
നിരത്തി വച്ചിരുന്ന ഷൂസുകൾക്കിടയിലൂടെ നടക്കുമ്പോൾ മുത്ത് ഒന്നെടുത്ത് നോക്കി.
“ഇതെങ്ങനെ ഉണ്ട്?”
“അത് വേണ്ട. അത് നിന്റെ കാൽ കുറച്ച് വലുതായി തോന്നിക്കും.”
അവൾ മറ്റൊന്ന് എടുത്തു.
“ഇത് ഇട്ട് നോക്ക്.”
പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഷൂ ആയിരുന്നു അത്.
മുത്ത് ഇട്ടുനോക്കി.
“ഓ... ഇത് കൊള്ളാം.”
അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മാണിക്യം ചിരിച്ചു.
“വാങ്ങിക്കോ.”
“നീ വാങ്ങുന്നില്ലേ?”
“എനിക്ക് ഇപ്പോ ആവശ്യത്തിനുള്ളതുണ്ട്. പിന്നെ ഒരെണ്ണം ഓർഡർ ചെയ്തിട്ടുമുണ്ട്.”
ബിൽ പേ ചെയ്ത് അവർ പുറത്തിറങ്ങി.
“ഇനിയെന്തെങ്കിലും വാങ്ങാനുണ്ടോ?”
“ഇല്ല. ഇനി എന്തെങ്കിലും ലൈറ്റായി കഴിക്കാം. എന്നിട്ട് പാർലറിൽ കയറാം.”
“എങ്കിൽ ചലോ... ഫുഡ് കോർട്ടിലേക്ക്.”
മുത്തിന്റെ കൈപിടിച്ച് മാണിക്യം നടന്നു.
രണ്ടുപേരും കോൾഡ് കോഫിയും ബർഗറും ഓർഡർ ചെയ്തു.
ഭക്ഷണം വരുന്നതുവരെ അവർ ഓരോ വിശേഷങ്ങളും പറഞ്ഞിരുന്നു.
“നമ്മൾ നാളെ എപ്പോഴാ പോകുന്നെന്ന് അച്ഛ പറഞ്ഞോ?”
മുത്താണ് ചോദിച്ചത്.
“ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങാമെന്നാണ് പറഞ്ഞത്. ഉച്ചയാകുമ്പോഴേക്കും അവിടെ എത്തും.”
“അപ്പോ നാളെ മുതൽ രണ്ടുദിവസം അടിപൊളി.”
“നീ അവിടെ പോയിട്ട് കുരുത്തക്കേടൊന്നും ഒപ്പിക്കരുത് .”
“ഞാനോ?”
മുത്ത് കണ്ണുരുട്ടി.
“അതെ. നീ തന്നെ.”
“പോടീ...”
ഇരുവരും ചിരിച്ചു.
അവർക്ക് അറിയില്ലായിരുന്നു...
അടുത്ത ദിവസത്തെ ആ യാത്ര അവരുടെ ജീവിതത്തിൽ തന്നെ ഒരു പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന്.
✨✨✨✨✨✨
അവർ പോകുന്നത് പ്രമോദിന്റെ ചെറുപ്പം മുതലുള്ള സുഹൃത്തായ ജയകൃഷ്ണന്റെ വീട്ടിലേക്കാണ്.
ജയന്റെ ചേട്ടന്റെ മകന്റെ വിവാഹം.
വർഷങ്ങൾക്ക് മുൻപ് പല കാരണങ്ങളാൽ ആ സൗഹൃദത്തിന്റെ കണ്ണി അറ്റുപോയിരുന്നു. എന്നാൽ മൂന്നുനാല് വർഷം മുൻപ് നടന്ന പത്താം ക്ലാസ് റീയൂണിയനാണ് ആ പഴയ സൗഹൃദത്തെ വീണ്ടും കൂട്ടിച്ചേർത്തത്.
അതിനുശേഷം പ്രമോദും ജയനും വീണ്ടും പഴയ കൂട്ടുകാരെപ്പോലെ തന്നെയായി.
ഫുഡ് വന്നതും കഴിച്ച ശേഷം അവർ പാർലറിലേക്ക് പോയി.
ചെറിയ ഫേഷ്യലും ത്രെഡിങ്ങും പെഡിക്യൂറും മാനിക്യൂറും കഴിഞ്ഞാണ് രണ്ടാളും വീട്ടിലേക്ക് മടങ്ങിയത്.
✨✨✨✨✨✨
വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു.
പോർച്ചിൽ ഒതുക്കിവച്ചിരുന്ന പ്രമോദിന്റെ ബൈക്ക് കണ്ടതോടെ അച്ഛൻ എത്തിയെന്ന് മനസ്സിലായി.
കാറിന്റെ ശബ്ദം കേട്ടതും ആനന്ദം വന്ന് വാതിൽ തുറന്നു.
ബാക്ക് സീറ്റിൽ നിന്നുള്ള ഷോപ്പിംഗ് ബാഗുകൾ എടുത്ത് രണ്ടാളും അകത്തേക്ക് കയറി.
മാണിക്യം കേക്ക് ഡെലിവറിയിൽ നിന്ന് കിട്ടിയ പണം എടുത്ത് അമ്മയെ ഏൽപ്പിച്ചു.
അപ്പോഴേക്കും പ്രമോദും അവിടെയെത്തി.
സോഫയിൽ കിടന്നിരുന്ന ഷോപ്പിംഗ് കവറുകളിലേക്ക് നോക്കി അയാൾ പുരികമുയർത്തി.
“കല്യാണത്തിനുള്ള ഷോപ്പിങ് നേരത്തെ #📔 കഥ #📙 നോവൽ കഴിഞ്ഞില്ലേ? പിന്നെ ഇതൊക്കെ എന്താ?”
മുത്ത് ഉടനെ അച്ഛന്റെ അടുത്തെത്തി.
“അത് വേ... ഇത് റേ ...”
പറഞ്ഞുകൊണ്ട് പ്രമോദിന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു.
മുത്ത് ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
പിറകെ മാണിക്യവും.
“ഈ പിള്ളേരുടെ ഒരു കാര്യം...”
പ്രമോദും ചിരിച്ചു.
“അമ്മേ... ഞങ്ങൾക്ക് ഫുഡ് വേണ്ട. ഞങ്ങൾ കഴിച്ചതാ.”
മുകളിലെ മുറിയിൽ നിന്ന് മാണിക്യത്തിന്റെ ശബ്ദം വന്നു.
“ആണോ? എങ്കിൽ പിന്നെ ഞങ്ങൾ കഴിച്ചിട്ട് കിടക്കാം. നാളെ പോകേണ്ടതല്ലേ.”
ആനന്ദം അടുക്കളയിലേക്ക് നടന്നു.
പിറകെ പ്രമോദും.
രണ്ടുപേരും ഭക്ഷണം കഴിച്ച് അടുക്കളയൊക്കെ ഒതുക്കി വരുമ്പോഴേക്കും സമയം എട്ടര കഴിഞ്ഞിരുന്നു.
വീട്ടിലെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു.
അടുത്ത ദിവസം അവർ പോകുന്ന യാത്രയെക്കുറിച്ചുള്ള ചെറിയൊരു ആവേശത്തോടെ മാണിക്യവും മുത്തും തങ്ങളുടെ മുറികളിലേക്ക് പോയി.
അവർക്ക് അറിയില്ലായിരുന്നു...
ആ യാത്രയിൽ തങ്ങളെ കാത്തിരിക്കുന്നത് ഒരു വിവാഹാഘോഷം മാത്രമല്ലെന്ന്.
ചില കൂടിക്കാഴ്ചകൾ...
നമ്മൾ ആസൂത്രണം ചെയ്യുന്നതല്ല.
അവ സംഭവിക്കുകയാണ്.
അവിചാരിതമായി.
തുടരും... ✨
15 shares