𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1K views • 7 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _104
✍️ രചന - ജിഫ്ന നിസാർ 💥
ഒട്ടും പറ്റുന്നില്ലേ "
കാർത്തു അവനെ മുഖം ചുളിച്ചു നോക്കി.
ഇല്ലെന്നവൻ പറഞ്ഞില്ല.
പക്ഷേ അവൾക്കറിയാം അവനവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട്.
ശ്വാസം മുട്ടുന്നുണ്ടാവും.
എന്നിട്ടും പറയുന്നില്ല.
പക്ഷേ ഇനിയതും തനിക്ക് വേണ്ടി സഹിക്കുന്നതാണോ..
അവൾ അരുമയോടെ അവന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു.
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത അവനെ അശോകൻ പിടിച്ച പിടിയാലേ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരുകയായിരുന്നു.
വേണ്ട.. ഞാനെന്റെ വീട്ടിൽ പോയിക്കൊള്ളാം എന്നവൻ ആവതും പറഞ്ഞതുമാണ്.
പക്ഷേ അയാളുണ്ടോ വിടുന്നു .
കാർത്തുവും ആ കാര്യത്തിൽ അവനൊപ്പമാണ്.
"കൈക്ക് വയ്യല്ലോ ഡാ.. നീയും ഇവളും ഒറ്റക്കെന്ത് ചെയ്യാനാണ് "
എന്നാണ് അയാൾ ആദ്യം മുടക്ക് കാരണം പറഞ്ഞത്.
"സാരമില്ല... ശിവ വരും. അവൻ കൂടെ നിന്നോളും.ഇനിയിപ്പോ അടുക്കളയിൽ കാർത്തുവിന് സഹായം വേണേൽ.. അതിനും ഒരാളെ ഏർപാട് ചെയ്യാവുന്നതേ ഒള്ളു.."
അവനത് പരിഹരിക്കാനുള്ള മാർഗവും അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു.
ശിവയും അവൻ പറഞ്ഞത് ശരി വെച്ചു.
കാശിയുടെ കാര്യത്തിൽ ഇനിയിപ്പോ അശോകൻ പറഞ്ഞില്ലേലും അവനൊരു കുറവും വരുത്തില്ലല്ലോ.
പക്ഷേ..
എടാ.. എനിക്കെന്തോ ഒരു ഭയം. ഞാനും നീയും ഇപ്പൊ ഒരു പോരാട്ടത്തിന് പറ്റിയ അവസ്ഥയിൽ അല്ല. പിന്നെ മഹേഷിനെ ഇപ്പൊയെനിക്ക് ഒട്ടും വിശ്വസമില്ല. മുറിവേറ്റ കാട്ട് മൃഗത്തെ പോലെ അവനൊരു അവസരം കാത്ത് നടപ്പാണ്.
നിനക്കും അറിയാലോ അത്.
എന്ത് എങ്ങനെ എപ്പോ ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല.
കാരണം ചതിയുടെ കുറുക്കു വഴികളിൽ ബിരുദം എടുത്തവനാണ്.
ഇതിപ്പോ വയ്യാതെ നീ...വീട്ടിൽ ഒറ്റയ്ക്ക്.ശിവക്കൊരു പരിധിയില്ലേ..
നീ മാത്രമല്ലല്ലോ.
കാർത്തു കൂടി നിനക്കൊപ്പമല്ലേ ഇനി..
അവനിനിയും..
വെറുതെ ഒരു റിസ്ക് എടുക്കണോ ഡാ..
നിങ്ങൾ അങ്ങോട്ട് പറഞ്ഞു വിട്ടിട്ട് ഞാൻ പിന്നെങ്ങനെ സമാധാനത്തോടെ..
അല്ലേൽ പിന്നെ നിനക്കൊട്ടും ഇവിടെ നിൽക്കാൻ വയ്യെങ്കിൽ..ഞാനും തുളസിയും കൂടി നിന്റെ വീട്ടിലോട്ട് വരാം. അതാവുമ്പോ നമ്മൾ ഒരുമിച്ചുണ്ടാവുമല്ലോ.. "
ഒരച്ഛന്റെ ആ ആശങ്കകളെയും ഭയത്തെയും അവനൊട്ടും വില കുറച്ചു കാണാൻ കഴിഞ്ഞില്ല.
തന്നെ ഓർത്തല്ല.. കാർത്തുവിനെ തന്നെയാണ് അവനും ഓർത്തത്.
അതുമല്ല.. താൻ കൂടെ ചെല്ലാത്തത് കൊണ്ട് അയാളെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കാനും തോന്നിയില്ല.
മുട്ട് മടക്കാത്ത ഒറ്റ കൊമ്പനെ പോലെ നടക്കുന്ന അമ്പലപറമ്പിൽ അശോകന് അതൊന്നും ശീലമില്ല.
തന്റെ വീട്ടിൽ സൗകര്യങ്ങൾ എല്ലാമുണ്ട്.
പക്ഷേ അയാൾ ശീലിച്ച സൗകര്യങ്ങളൊന്നും തന്നെയില്ല.
താൻ കാരണം.. തന്റെ പിടി വാശി കാരണം അയാളെ അങ്ങനൊരു റിസ്ക് ഏറ്റെടുപ്പിക്കാൻ അവനൊട്ടും തോന്നിയില്ല.
എപ്പോഴത്തെയും പോലെ അവൻ വിട്ടു വീഴ്ച്ചക്കൊരുങ്ങി.
അങ്ങനെ ആ കൂടെ പോന്നതാണ്.
പക്ഷേ ഒറ്റ ദിവസം കൊണ്ടവൻ മടുത്തു പോയിരിക്കുന്നു.
വേണമെങ്കിൽ അവനു വേണ്ടിയോരു ഹോം നേഴ്‌സിനെ ഏർപ്പാട് ചെയ്യിപ്പിക്കാം കൈ അഴിക്കുവോളമെന്നും അശോകൻ പറഞ്ഞതാണ്.
"അതൊന്നും വേണ്ട.. ഞാൻ മതി..ഇല്ലേ..ഞാൻ പോരെ.."
മുഖം വീർപ്പിച്ചു കൊണ്ട് അശോകനോട് പറയുന്നതിനൊപ്പം അവൾ കാശ്യോടും ചോദിച്ചു.
"പിന്നില്ലാതെ.. നീ മതി.. നീ മതി..!
ആ മുഖം കണ്ടിട്ടൊരു ചിരിയോടെ അവൻ തലയാട്ടി സമ്മതിച്ചു.
ഒടുവിൽ അതിനൊരു തീരുമാനമായി.
പറഞ്ഞത് പോലെ തന്നെ... അവനൊരു കുറവും വരാതെ ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിടാതെ.. ഒരു കുഞ്ഞിനെ പോലെയാണ് അവൾ അവനെ നോക്കുന്നത്.
കൊണ്ട് നടക്കുന്നത്.
"ഇവിടിങ്ങനെ ശ്വാസം മുട്ടി നിൽക്കുന്ന പോലെ കാണുമ്പോ എനിക്കെന്തോ പോലെ.. അച്ഛനോട് ഞാൻ പറഞ്ഞോളാം. നമ്മുക്ക് നമ്മുടെ വീട്ടിൽ പോകാം കാശ്യേട്ടാ.."
തന്റെ നെഞ്ചിലൊരു കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവന്റെ നീണ്ടുലഞ്ഞു കിടക്കുന്ന മുടിയിഴകളെ അടക്കി വെക്കാനുള്ള ശ്രമത്തിനിടയിൽ അവളൊന്ന് കൂടി പറഞ്ഞു.
"ശ്വാസം മുട്ടിയോന്നും അല്ലെന്റെ പൊന്നേ.."
അവൻ നേരെ ഇരുന്ന നിമിഷം തന്നെ അവൾ അവനോട് ഒട്ടി ചേർന്നു..
"അമ്പലപറമ്പിൽ അശോകന്റെ കൊട്ടാരത്തിൽ... മൂപ്പരുടെ വെറുമൊരു ഡ്രൈവർ ആയ ഞാൻ..സുഖവാസം.എന്തൊരു വിരോധാഭാസമാണെന്ന് നോക്കണേ.."
"അതൊക്കെ മുന്നേ അല്ലെ.. ഇപ്പൊ അശോകന്റെ മരുമോൻ പട്ടം കിട്ടിയില്ലേ.. സ്വന്തമായിട്ട്.ഇനിയിപ്പോ ഡ്രൈവർ ആണെങ്കിൽ തന്നെ എന്താ.. അതൊരു ജോലി അല്ലേ.. ന്റെ കാശ്യേട്ടൻ ഏറെ മോഹിച്ചു ചെയ്തു കൊണ്ടിരുന്ന ജോലി.. പിന്നെന്താ പ്രശ്നം.. അതുമല്ല.. ആ ഡ്രൈവർ കാശി നാഥനെയാ എനിക്കിഷ്ടം.. അങ്ങേരെ ആ കോലത്തിൽ ഓർക്കുമ്പോൾ എനിക്കിപ്പോഴും ക്രഷ് അടിക്കും..
ആ ഡ്രൈവിംഗ് സീറ്റിൽ അങ്ങനെ നെഞ്ചും വിരിച്ചിരികുമ്പോൾ എന്നാ പവറാ.. ഭംഗിയാ...എന്നിട്ടാണ്.."
ആദ്യമൊരു ചൊടിയോടെ പറഞ്ഞു തുടങ്ങിയെങ്കിലും പിന്നെയവൾക്ക് ആകെ മൊത്തം ഒരു കള്ളത്തരമാണ്.
അവനൊന്നൂറി ചിരിച്ചു കൊണ്ട് തലയാട്ടി അവളത് പറഞ്ഞു കേട്ടപ്പോൾ.
"ഇനിയിപ്പോ ഞാനാ ജോലിയെങ്ങാനും വിട്ടാൽ കാർത്തിക തമ്പുരാട്ടി എന്നെ തേച്ചിട്ട് പോകുമോ അപ്പൊ..."
അവനുമതേ കള്ളത്തരം തന്നെയാണ്.
അതിനിച്ചിരി പുളിക്കും.. അങ്ങനിപ്പോ രക്ഷപ്പെട്ടു പോകാമെന്ന് പൊന്നു മോൻ വിചാരിക്കണ്ട ട്ടോ.. "
പറയുന്നതിനൊപ്പം തന്നെ അവളൊന്നു കൂടി അവനിലേക്ക് ചാഞ്ഞു..
"അത് വിട്.. എന്നിട്ട് പറ.. വീട്ടിൽ പോണോ.. വേണമെങ്കിൽ അച്ഛനോട് ഞാൻ പറഞ്ഞോളാം.. കാശ്യേട്ടൻ ബുദ്ധിമുട്ടി നിക്കൊന്നും വേണ്ട.. അച്ഛന് പറഞ്ഞാ മനസ്സിലാവും.."
"രണ്ടൂസം കൂടി ഇങ്ങനെ പോട്ടെ ഡീ.. ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.. പിന്നെ നീയും ഉണ്ടല്ലോ.."
കാശി ഒന്ന് ശ്വാസമെടുത്തു.
"നിന്റച്ഛൻ പറഞ്ഞത് പോലെ.. ആ നാറിയെ പേടിക്കണം.. പ്രതേകിച്ചു നീ കൂടി എനിക്കൊപ്പം ഉണ്ടാവുമ്പോൾ.. ഈ ഒന്നര കൈ വെച്ചിട്ട് എനിക്ക് പരിധിയുണ്ടല്ലോ.."
"ഓഓഓ.. ഇതൊക്കെ എന്ത്.. കാശി നാഥന് എന്നെ സേവ് ചെയ്യാൻ ഈ ഒന്നര കൈ തന്നെ ധാരാളം.."
അവളൊരു ചിരിയോടെ പറഞ്ഞു.
"അത്രയും വിശ്വാസമുണ്ടോ നിനക്കെന്നെ.."
ആ വാക്കുകൾ അത് പോലെ നെഞ്ചിൽ പതിഞ്ഞു പോയൊരു തണുപ്പോടെ അവൻ ചോദിച്ചു.
പിന്നില്ലാതെ..."
അവളൊരുമ്മ കൊടുത്തു കൊണ്ടത് ഉറപ്പിച്ചു..
അവനുള്ളിലെ സ്നേഹം വിജയിക്കാൻ ഇനിയെന്ത് വേണം..!
അവൾക്കവനെ വിശ്വാസമാണെന്ന്..
ഏത് പ്രതിസന്ധികളിലും കാശിനാഥൻ കൂടെ കാണും എന്നുള്ള വിശ്വാസം..
തീർച്ചയായും അത് സ്നേഹതിന്റെ ജയ മാണ്..
സ്നേഹമെന്നാൽ പലപ്പോഴും കൂടെയുണ്ട് എന്നുള്ള വിശ്വാസം തന്നെയാണല്ലോ..
"അല്ലെങ്കിൽ പിന്നെ ഒരു ഐഡിയ ഉണ്ട്.. "
കാശിക്ക് വീണ്ടും കുറുമ്പ്..
അതെന്താ.."
കാർത്തു ആകാംഷയോടെ അവനെ നോക്കി.
"നീ കൂടെ വരുന്നത് കൊണ്ട നിന്റച്ഛൻ എന്നെ എന്റെ വീട്ടിൽ വിടാതെ ഇവിടെ പിടിച്ചു തടവിലിട്ടത്. നീ ഇവിടെ അച്ഛന്റെ കൂടെ തന്നെ നിൽക്ക്..ഞാൻ ഓക്കെയായിട്ട് നമ്മൾക്ക് ഒന്നൂടെ ഒളിച്ചോടി പോകാം.അപ്പോൾ പിന്നെ മഹേഷിനെ പേടിക്കേണ്ട.. എനിക്കെന്റെ വീട്ടിൽ പോകാം.. സൊ.. സിമ്പിൾ.."
അവനൊരു താളത്തിൽ പറയുമ്പോൾ കാശിയെ രണ്ടു കൊടുക്കാനുള്ള ഭാവത്തോടെ ഒരുത്തി തുറിച്ചു നോക്കുന്നുണ്ട്.
അല്ലെങ്കിൽ... ആ ഐഡിയ വേണ്ട. ല്ലേ.."
ആ നോട്ടത്തിലെ അപകടം തിരിച്ചറിഞ്ഞ നിമിഷം തന്നെ കാശി മാറ്റി പറഞ്ഞു.
"എന്തേയ്.. ഐഡിയ കൊള്ളില്ലേ.."
അവളതേ ഭാവത്തിൽ തന്നെ ചോദിച്ചു.
"ഏയ്.. അതൊരു പൊട്ട ഐഡിയ.. നടക്കില്ല.. എനിക്കീ കുറുമ്പി പൂച്ചയെ കാണാതെ.. മിണ്ടാതെ.. ദേ ഇങ്ങനെ നെഞ്ചിൽ ചേർക്കാതെ എങ്ങനെ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റും.."
പറയുന്നതിനൊപ്പം തന്നെ അവനവളെ വീണ്ടും വലിച്ചു നെഞ്ചോട് ചേർത്ത് വെച്ചു..
💥💥
കയറി വാ ശിവ...
അശോകൻ ചിരിയോടെ തന്നെ ക്ഷണിച്ചിട്ടും അകത്തേക്ക് കയറാൻ ശിവക്കൊരു വല്ലായ്മ.
കാര്യം കാശി ഇവിടെ ആയത് കൊണ്ട് അവനുമൊരു സമാധാനമുണ്ട്.
മഹേഷിന്റെ കാര്യം ഓർത്തിട്ട് തന്നെയാണ് അത്.
പക്ഷേ അവന് തോന്നുമ്പോൾ ഇടയ്ക്കിടെ ഓടി പാഞ്ഞു വന്നു കണ്ടിട്ട് പോകാൻ പറ്റുന്നില്ല എന്ന് ചെറിയൊരു സങ്കടമുണ്ട്.
വേറൊന്നും കൊണ്ടല്ല.. അവന്റെ വീട്ടിൽ ചെല്ലുന്നത് പോലല്ലോ ഇപ്പൊ..
അത് കൊണ്ട് ഫോൺ വിളിയിൽ വിശേഷം ഒതുക്കി കാത്ത് നിൽപ്പാണ് അവനും കാശി ഓക്കെയാവാൻ.
അതിനേക്കാൾ... കാശി ഒന്ന് ഒക്കെയായിക്കോട്ടേ ശിവ.. എന്നിട്ട് പറഞ്ഞാൽ മതി അവന്റെ പെങ്ങളുടെ കാര്യം. അവൾക്കിപ്പോ കുഴപ്പമില്ലന്ന് ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചറിഞ്ഞതാണ്.. അവന് കൂടുതൽ പ്രഷർ കൊടുക്കരുതെന്ന് ഡോക്ടർ വീണ്ടും പറഞ്ഞതാണ്.. നീയും കേട്ടതല്ലേ. ഇതെല്ലാം അറിഞ്ഞാൽ.. നമ്മൾ ചങ്ങലക്കിട്ട് പൂട്ടിയാലും അവൻ അത് പൊട്ടിച്ചിറങ്ങി പോകും.. തത്കാലം രണ്ടു ദിവസം കഴിയട്ടെ എന്ന് അശോകന്റെ തീരുമാനം.. അതവനും അംഗീകരിച്ചതാണ്.
അന്ന് തന്റെ മുഖം കണ്ടിട്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ തഞ്ചത്തിൽ കാര്യം മനസ്സിലാക്കി പ്രതിവിധിയും പറഞ്ഞു കഴിഞ്ഞതാണ്.
നേരിട്ട് കണ്ടാൽ.. തന്നിൽ നിന്നും കാശി ആ രഹസ്യം ചൂണ്ടി എടുത്താലോ എന്നൊരു ഭയം കൂടിയുണ്ട് അവന്റെ മുമ്പിൽ ചെന്നു നിൽക്കാൻ.
ഇതിപ്പോ ഡിസ്ചാർജ് ആയിട്ട് രണ്ടു ദിവസം കഴിഞ്ഞു.
ഏറെക്കുറെ അവൻ ഒക്കെയാണ്.
ഭവ്യയെ കാണാൻ ഹോസ്പിറ്റലിൽ പോയിരുന്നു.
അവളും ഒരുവിധം അപകടനില തരണം ചെയ്ത് കഴിഞ്ഞു.
ഇനിയിപ്പോ അവനോട് പറഞ്ഞാലും കുഴപ്പമില്ല എന്നൊരു നിലയിൽ എത്തി പെട്ടപ്പോൾ തേടി വന്നതാണ്..
"മുകളിൽ ഉണ്ടാവും അവൻ.. അങ്ങോട്ട് ചെന്നോളൂ.."
വീണ്ടും പരുങ്ങി നിൽക്കുന്ന ശിവയോട് അശോകൻ പറഞ്ഞു.
അവനെ ഇങ്ങോട്ട് വിളിച്ചാൽ മതിയെന്ന് തോന്നിയെങ്കിലും പിന്നെ ശിവ അത് വേണ്ടന്ന് കരുതി സ്റ്റെപ്പ് കയറി തുടങ്ങി.
"അവനിപ്പോ ഏറെക്കുറെ ഒക്കെയാണ്.. ഇനിയാ കാര്യം പറഞ്ഞേക്ക് കേട്ടോ..അല്ലെങ്കിൽ അത് പറയാൻ വൈകി എന്ന് പറഞ്ഞു കൊണ്ടവൻ എന്നേം നിന്നേം എടുത്തിട്ട് കുടയും.."
താഴെ നിന്നും അശോകൻ വിളിച്ചു പറയുമ്പോൾ ശിവ തലയാട്ടി സമ്മതിച്ചു.
ബന്ധങ്ങൾക്ക് ആ ഒരുവൻ കൊടുക്കുന്ന വിലയും ആഴവും അയാളോളം മറ്റാർക്കറിയാം അല്ലേലും...
❣️❣️
അതേ സമയം...
രാജശേഖരൻ കൊടുത്ത ഉറപ്പിന്റെ പുറത്ത് ഡോക്ടർ ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ വന്ന പോലീസ്കാർക്ക് മുന്നിൽ പതറി നിൽപ്പുണ്ട് വിഷ്ണു.
ഭവ്യ ഒന്ന് ഒക്കെ ആയിട്ട് മതി അവളുടെ മൊഴി എടുക്കുന്നത് എന്ന് രാജ ശേഖരൻ ഡോക്ടറോട് പ്രതേകിച്ചു പറഞ്ഞിരുന്നു.
ഗായത്രിയിലും ഇപ്പൊ ഭയമോ ആശങ്കയോ ലവലേശമില്ല.
സ്വന്തം കുടുംബം മൊത്തം കൂടെ നിൽക്കുന്നതിന്റെ ധൈര്യം അവളിലങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്.
അവളുടെ അമ്മക്കും അനിയത്തിക്കും ആദ്യം തന്നെ അവളോടുള്ള ദേഷ്യമൊക്കെ പോയതാണ്.
പക്ഷേ രാജ ശേഖരൻ അമ്പിനും വില്ലിനും അടുക്കാതെ നില്കുന്നത് കൊണ്ട് അവരും അകൽച്ച തന്നെ തുടർന്നു.
പിന്നെ രാജശേഖരൻ തന്നെ അവളെ വീണ്ടും കൂടെ നിർത്തുമ്പോൾ അതിൽ ആ അമ്മയും കൂടപിറപ്പും സന്തോഷിക്കുക മാത്രമാണ് ചെയ്തത്.
അവരുമിപ്പോൾ ഒരു നിഴൽ പോലെ അവൾക്കൊപ്പം തന്നെയുണ്ട്.
രക്ഷപ്പെട്ടു പോകാനുള്ള പഴുതുകൾ തേടി കഴിഞ്ഞു രണ്ടു ദിവസവും വിഷ്ണു പരക്കം പാഞ്ഞു നടന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല.
അതുമല്ലങ്കിൽ അയാൾക്ക് മേൽ രാജശേഖരന്റെ സംശയങ്ങളുടെ കൂർത്ത നോട്ടമുണ്ടപ്പോഴും.
എങ്ങോട്ടെങ്കിലും മാറി നിന്നാലോ എന്നോർത്തതാണ്.
പിന്നെ അതൊക്കെ കൂടുതൽ പൊല്ലാപ്പാവും എന്ന് കരുതി അത് വേണ്ടാന്ന് വെച്ച്..
എങ്കിലും തനിക്കെതിരെ കാര്യമായ തെളിവുകൾ ഒന്നുമില്ലെന്നും.. ബിബിന്റെ കാര്യം സമൂഹത്തിൽ വെളിപ്പെടുത്തുന്നത് ഭവ്യക്ക് തന്നെ ദോഷം ചെയ്യുമെന്ന് അവൾക്കുറപ്പുള്ളത് കൊണ്ട് തിനെ കുറിച്ചൊന്നും കൂടുതൽ അവളായിട്ട് ഒന്നും പറയില്ല എന്നും ഉള്ള വിശ്വാസം..
പിടിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നുള്ള ധൈര്യം അവനിലും വേണ്ടുവോളമുണ്ട്..
പക്ഷേ..
"പറയുന്ന ഒന്നുമങ്ങോട്ട് കണക്ട് ആവുന്നില്ലല്ലോ വിഷ്ണു സാറേ എന്നുള്ള ആ പോലീസ് ഓഫിസറുടെ തുറന്നു പറച്ചിൽ..
അതവന്റെ അഹങ്കാരത്തിനേറ്റ ആദ്യയടി തന്നെയായിരുന്നു..
"അവളെന്റെ അനിയത്തിയാ സാറേ.. കൂടപിറപ്പ്.. അല്ലറ ചില്ലറ വഴക്കുകൾ അല്ലാതെ ഞങ്ങൾ തമ്മിൽ സ്നേഹം തന്നെയാണ്.. സാറിന്റെ അമ്മയോട് ചോദിച്ചു നോക്ക്.."
ഭവ്യയുടെ കാര്യം പുറത്തറിഞ്ഞാൽ ആകെ നാണകേടാണ്.. എന്റെ കൂടെ നിന്നാലേ എനിക്കെന്തെങ്കിലും ചെയ്യാനൊക്കൂ എന്ന് പറഞ്ഞു കൊണ്ടവൻ ഭയപെടുത്തിയത് കൊണ്ട് സുഗന്ധി അതിന് വേണ്ടി ഉള്ളതാണ് പോലീസിനോട് പങ്ക് വെച്ചതും.
പിന്നെ ഗായത്രിയെ സംശയമുണ്ട് എന്നത് പറയാനും അവർ മറന്നിട്ടില്ല.
"ദാ ****ഈ ഗുളികയുടെ ആഫ്റ്റർ എഫ്ക്ട് കൊണ്ടാണ് ഭവ്യ അബോധാവസ്ഥയിൽ ആയത്.. പക്ഷേ പനി ആയ ഒരാൾക്കു കൊടുക്കുന്ന മെഡിസിൻ അല്ല ഇത്. അതുമല്ല... ഇതങ്ങനെ ഡോക്ടറുടെ പെർമിഷൻ ഇല്ലാതെ കിട്ടുന്ന ഒന്നല്ല..
അതായത്.. ആരോ കരുതി കൂട്ടി ചെയ്തതാണ്.."
പോലീസ് ഓഫീസർ ചുറ്റും നോക്കി കൊണ്ട് പറയുമ്പോൾ ഉള്ളിലെ ഞെട്ടൽ വിഷ്ണു അമർത്തി പിടിച്ചു.
"ഗായത്രി ഭവ്യക്ക് മരുന്ന് കൊടുത്തിരുന്നു. അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു എന്നത് കൊണ്ടാണ് ആ കുട്ടിക്ക് നേരെ നിങ്ങൾ സംശയങ്ങൾ പറഞ്ഞത്.. ശെരിയല്ലേ.."
അയാൾ സുഗന്ധിയോട് കൂടിയാണ് ചോദിച്ചത്.
വിഷ്ണുവിനെ ഒന്ന് നോക്കിയിട്ടാണ് അവർ അതിന് തലയാട്ടി സമ്മതിച്ചത്..
കാര്യങ്ങൾ കൈവിട്ട് പോകുകയാണ് എന്നൊരു ഭയത്തോടെ വിഷ്ണു അയാളുടെ അടുത്ത ചോദ്യത്തിനു കാതോർത്ത് നിന്നു....
തുടരും
ആ നിർത്തത്തിനൊരു പരിഹാരം കാണാൻ നാളെ വരാൻ ഞാനും പരമാവധി ശ്രമിക്കാം കേട്ടോ...
റിവ്യൂ ഇടണേ..
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ
• 17 shares