#📙 നോവൽ - പ്രളയം...
🔻 പാർട്ട് _33
✍️ രചന - Aniprasad.
മഴപെയ്തു കുതിർന്ന് കിടന്ന ഇടവഴിയിലൂടെ കടവത്തേയ്ക്ക് ഓടുമ്പോൾ പലപ്പോഴും ഗൗരിയ്ക്ക് വഴുക്കലിൽ കാല് തെറ്റിപ്പോയി.
അപ്പോഴൊക്കെയും അവൾ നിലത്തേയ്ക്ക് വീണു പോകാതിരിയ്ക്കാനായി എതിരെ വന്ന ആരൊക്കെയോ അവളെ താങ്ങി നിർത്തിയെങ്കിലും ആ കൈകളെ കൂതറിപ്പിച്ചു കൊണ്ടവൾ കടവത്തേയ്ക്ക് പാഞ്ഞു.
ഗൗരി ചെല്ലുമ്പോൾ ചെറുതല്ലാത്ത ഒരാൾക്കൂട്ടം അവിടെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
അവിടെ മൃതദേഹം കുരുങ്ങി കിടക്കുന്ന ഇഞ്ച കാടുകൾക്ക് മീതെ ഒരു കൂട്ടം കാക്കകൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പാറിപ്പറക്കുന്നുണ്ടായിരുന്നു.
സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ടെന്നും പോലീസ് ഇപ്പോൾ എത്തുമെന്നും അവിടെ നിൽക്കുന്ന ആരൊക്കെയോ പറയുന്നത് അവളുടെ ചെവിയിൽ വീഴുന്നുണ്ടായിരുന്നു.
ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുൻപോട്ട് കയറിച്ചെന്ന ഗൗരിയുടെ തലയ്ക്ക് മീതെ ഒരു വെള്ളിടി വെട്ടിയ്ക്കാൻ പ്രാപ്തമായിരുന്നു അവൻ അവിടെ കണ്ട ആ രംഗം.
ഒരു നിലവിളി തന്നിൽ നിന്നും പുറത്തേയ്ക്ക് പോരാതിരിയ്ക്കാനായി അവൾ ഇരു കൈകൊണ്ടും വായ പൊത്തി..
റോബിനും, ബെന്നിച്ചനും മുരളിയുമൊക്കെ അവൾ വന്നത് കണ്ട് അവളുടെ അടുത്തേയ്ക്ക് വന്നിരുന്നു.
ഗൗരി പിന്നിലേക്ക് നടന്നു നടന്ന് ചെന്ന് ആറ്റു തീരത്ത് നിന്ന ഇലഞ്ഞി മരത്തിന്റെ തടിയിൽ ഇടിച്ചു നിന്നു.
"രാവിലെ കുളിയ്ക്കാനോ മറ്റോ വന്ന ആരാണ്ടാ ആദ്യംകണ്ടത്.. അപ്പോഴും അവന്റെ ശരീരം ഒരു വശം ചെരിഞ്ഞ നിലയിലായിരുന്നു..
ഇന്നലെത്തെ മഴയത്ത് ആറ്റിലെ വെള്ളം കലങ്ങിയപ്പോ നല്ല മീൻ കിട്ടുമെന്ന് കരുതി അവൻ രാത്രിയിൽ ചൂണ്ടയ്ക്ക് വന്നതായിരിയ്ക്കണം.
മുകളിലെ കടവിൽ അവന്റെ ചൂണ്ടയും മറ്റും ഇരിപ്പുണ്ട്.
നല്ല ഒഴുക്കും, വെള്ള കൂടുതലും അല്ലായിരുന്നോ രാത്രി..
കാല് തെന്നി ആറ്റിലേക്ക് വീണിട്ടുണ്ടാവും.
അല്ലാതെ എങ്ങിനെ സംഭവയ്ക്കാനാ ഇത്."
ബെന്നിച്ചൻ,അവിടെ എന്താവാം സംഭവിച്ചിട്ടുണ്ടാവുക എന്ന് അവളോട് പറഞ്ഞു കൊടുത്തു.
ഗൗരി അത് കേട്ട് കണ്ണീർ തുടച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി.
"ഇല്ല..
ഈ പെരുമഴയത്ത് രാത്രിയിൽ ചൂണ്ടയ്ക്ക് വരില്ലെന്ന് എന്നോട് സത്യം ചെയ്തിട്ടാ അവൻ ഉറങ്ങാനായി പോയത്.
ഞാനും അച്ഛനും മാറി മാറി പറഞ്ഞതാ അവനോട് സ്കൂളിലേക്ക് പോകേണ്ട ഈ മഴയത്ത് കടയിൽ കിടന്നാൽ മതിയെന്ന്..
അത് കേൾക്കാതെ അവൻ പോയി ചാടിയത് ആ ദുഷ്ടന്റെ മുമ്പിലേക്ക് ആകുമല്ലോ ദൈവമേ.."
ഗൗരി ഇരു കൈകൊണ്ടും മുഖം പൊത്തി..
ഗൗരി പറഞ്ഞത് എന്താണെന്ന് മനസിലാകാഞ്ഞിട്ട് റോബിച്ചനും കൂട്ടുകാരും പരസ്പരം നോക്കി.
ഗൗരി തന്റെ മുഖത്ത് നിന്നും കൈകൾ മാറ്റി.
അവളുടെ കണ്ണുകൾ കനൽ പോലെ തിളങ്ങുന്നുണ്ടായിരുന്നു.
"അവൻ രാത്രി ചൂണ്ടയ്ക്ക് വന്നതോ, കാൽ വഴുതി ആറ്റിലേക്ക് വീണതോ ഒന്നും ആകില്ല ബെന്നിച്ചാ..
അവനെ അപകടപ്പെടുത്തിയത് തന്നെയാ..."
"ചേച്ചീ..
എന്താ ചേച്ചി ഈ പറയുന്നത്.
അവനെ അപകടപ്പെടുത്താൻ വേണ്ടി മാത്രം ഇവിടെ ആർക്കാ ചേച്ചീ അവനോട് ശത്രുതയുള്ളത്.. നമ്മൾക്കെല്ലാം അറിയാവുന്നതല്ലേ അവനെ.."
"അവനെ മാത്രമേ നമ്മൾക്ക് അറിയൂ ബെന്നിച്ചാ.
പക്ഷേ ആ പിശാചിനെ നമ്മൾക്ക് അറിയില്ല. ആ ചെകുത്താനെ മനസിലാക്കിയിട്ടുള്ളവർ ആരും ഈ ഭൂമിയിൽ ഇല്ല."
"ചേച്ചി ആരെയാ ഉദ്ദേശിയ്ക്കുന്നത്... ആ പാവത്തിന്റെ ജീവനെടുക്കാൻ മാത്രം പക അവനോട് ആർക്കാണുള്ളത് ചേച്ചീ.."
"അവനോട് പകയുള്ള ഒരാളുണ്ട്..
അവൻ.. എസ്തപ്പാൻ.."
രോഷം കൊണ്ട് ഗൗരിയുടെ കണ്ണുകൾ ഇറുകി ചെറുതായി.
"എസ്തപ്പാനോ..
അവനെങ്ങിനെ ഇവിടെ...
ഹേയ് അങ്ങനെ വരാൻ ഒരു ചാൻസുമില്ല. ഇതവന് അബദ്ധം പറ്റിയതാകാനേ വഴിയുള്ളൂ..
എസ്തപ്പാൻ അന്നത്തെ സംഭവത്തോടെ ഈ കൊടുവത്തൂർ വിട്ട് പോയതല്ലേ..
അവൻ മടങ്ങി വന്നിട്ടുണ്ടെങ്കിൽ നമ്മളിൽ ആരെങ്കിലും അറിയാതിരിയ്ക്കുമോ..."
റോബിച്ചനും മുരളിയ്ക്കും അവൾ പറഞ്ഞത് വിശ്വാസമായില്ല.
"അവൻ പോയോ..
എങ്ങോട്ട് പോയി അവൻ.
അവൻ കൊടുവത്തൂർ വിട്ടു പോകുന്നത് നിങ്ങളാരെങ്കിലും കണ്ടോ... അന്ന് രാത്രിയല്ലാരുന്നോ..
ആ രാത്രി നിങ്ങൾ വളഞ്ഞു പിടിയ്ക്കുന്നതിനിടയിൽ അവൻ ആറ്റിൽ ചാടി നീന്തി രക്ഷപ്പെട്ടു പോകുന്നത് നിങ്ങളിൽ ഒരാളുടെയെങ്കിലും കണ്ണിൽ പെട്ടോ..
ഇല്ലല്ലോ..
പിന്നെ നിങ്ങൾ എന്ത് വിശ്വാസത്തിലാ അവൻ ഇവിടുന്ന് രക്ഷപ്പെട്ടു പോയി എന്ന് വിശ്വസിച്ചിരിയ്ക്കുന്നത്.."
"ചേച്ചീ, ആ രാത്രിയിൽ അവൻ കൊടുവത്തൂരുള്ള ഏതെങ്കിലും പുൽച്ചെടിയ്ക്കടിയിൽ ഒളിച്ചിരുന്നെങ്കിൽ പോലും ഞങ്ങൾ കണ്ടെത്തുമായിരുന്നു. ഇവിടം മുഴുവനും, ചെമ്പൻ മലയുടെ ഉച്ചിവരെയും ഞങ്ങൾ ഒറ്റ രാത്രി കൊണ്ട് അരിച്ചു പെറുക്കി നോക്കിയതാ.
ആറ്റിൽ ചാടി നീന്തി മറുകര പിടിയ്ക്കുകയല്ലാതെ അവനുമുമ്പിൽ രക്ഷപ്പെടാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു."
ആത്മവിശ്വാസത്തോടെ റോബിച്ചൻ പറഞ്ഞു.
അവനിപ്പോഴും മനസ്സിൽ പോലും വിശ്വസിയ്ക്കാൻ കഴിയുന്നില്ല ഇത് ചെയ്തത് എസ്തപ്പാൻ ആണെന്ന്.
"അവൻ നിങ്ങളുടെ പെടാതെ എവിടെയോ മറഞ്ഞിരുന്നു..
അല്ലെങ്കിൽ അവനെ ആരോ രക്ഷപ്പെടുത്തി ഒളിപ്പിച്ചു നിർത്തി.."
"രക്ഷപ്പെടുത്താനോ..
അവനെ പോലൊരുവനെ രക്ഷപ്പെടുത്താൻ ഈ കൊടുവത്തൂർ ആര് മുതിരാനാ... അവന് അഭയം കൊടുക്കാൻ ദൈവം പോലും ഭയപ്പെടും.
അപ്പോഴാ അവന്മൂലം നരകിച്ചു കൊണ്ടിരിയ്ക്കുന്ന ഈ ഗ്രാമത്തിൽ നിന്നും അവന് നേരെ ഒരു സഹായ ഹസ്തം നീണ്ടു ചെല്ലുന്നത്..
പാല് കൊടുക്കുന്ന കൈക്ക് തന്നെ കൊത്തുന്നവനാ അവനെന്ന് ആർക്കാ ചേച്ചീ അറിയാത്തത്."
"അവനിവിടെ ജീവിച്ചിരുന്നാൽ അതുകൊണ്ട് ഉപയോഗമുള്ളവരുണ്ടെങ്കിലോ ബെന്നിച്ചാ.. നിങ്ങളുടെ കയ്യിൽ നിന്ന് അവൻവഴുതിപോയെന്ന് പറഞ്ഞ അന്ന് എന്റെ മനസ്സിൽ തോന്നിയ സംശയമായിരുന്നു ഇത്..
അവൻ നിങ്ങളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു പോയത് ജീനയുടെ വീടിന്റെ പരിസരത്ത് വച്ചല്ലേ.."
"അതേ..
ജോസപ്പേട്ടന്റെ വീടിനുമുമ്പിലെ റോഡിന് എതിർവശം പൊന്തക്കാടും അതിനപ്പുറം കല്ലാറുമല്ലേ..
പൊന്തക്കാട്ടിലേക്ക് ചാടിയ അവന് തറയിലൂടെ ഇഴഞ്ഞു കല്ലാറിലേക്ക് വീണു നീന്തി പോകാമല്ലോ..."
"തിരിച്ചും നടക്കാമല്ലോ ബെന്നിച്ചാ...
നിങ്ങൾ ചെല്ലുമ്പോ ജീനയുടെ വീടിന്റെ വാതിൽ തുറന്ന് കടക്കയല്ലായിരുന്നോ.
ആ വാതിലിലൂടെ അവന് വീട്ടിനുള്ളിലേക്ക് കടക്കാമല്ലോ.
അന്ന് രാത്രി കാറ്റിലും മഴയിലും വൈദ്യുതി ഇല്ലാത്തതിനാൽ ആരുടേയുംകണ്ണിൽ പെടാതെ അവന് ചിലപ്പോൾ ആ വീടിനുള്ളിൽ ഒളിച്ചിരിയ്ക്കാൻ കഴിഞ്ഞിരിയ്ക്കും..."
"അത് കഴിഞ്ഞിട്ടിപ്പോൾ എത്ര നാളായി ചേച്ചീ.
ഇത്രയും ദിവസം അവന് അവിടെ ഒളിവിൽ കഴിയാൻ പറ്റുവോ.
പ്രത്യേകിച്ചും അവന്റെ കയ്യിൽ കുത്തേറ്റ സ്ഥിതിയ്ക്ക്.
ആ മുറിവിന് ചികിത്സ തേടാൻ എങ്കിലും അവനാ വീട്ടിൽ നിന്ന് പുറത്ത് വരാതെ പറ്റില്ലായിരുന്നല്ലോ."
"ജീനയുടെ മമ്മിയുടെയും, പപ്പയുടെയും സഹായം അവന് കിട്ടിയിട്ടുണ്ടെങ്കിലോ... അവർ അവനെ സഹായിയ്ക്കാൻ തയ്യാറാവുകയും, അവന്റെ കൈക്കേറ്റ കുത്ത് ആഴത്തിലുള്ളതും അല്ലെങ്കിൽ അവനവിടെ നിന്ന് എന്തിന് പുറത്ത് വരണം..
അവൻ ആ വീട്ടിലുണ്ടാകും റോബിച്ചാ..
അവൻ പക വീട്ടാതെ ഈ നാട് വിട്ടു പോകില്ല..
ഇപ്പോൾ അവന്റെ ശത്രു പക്ഷത്ത് ഏറ്റവും മുമ്പിലുള്ളത് നിങ്ങൾ നാല് പേരായിരിയ്ക്കും..
നിങ്ങൾ നാല് പേർ ചേർന്നാണ് അവനെ വേട്ടയാടിയതെന്ന് അവനറിയാം..
എന്നേ അവൻ അവസാന സ്ഥാനത്തേയ്ക് മാറ്റി വച്ചിരിയ്ക്കും.
എന്റെ ഊഹം ശരിയാണെങ്കിൽ, അവന് ജീനയുടെ വീട്ടിൽ ആരോരുമറിയാതെ സുരക്ഷിതമായ ഒരു താവളം കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ തന്നെ നിന്നു കൊണ്ട് അവന്റെ ശത്രുക്കളായ നിങ്ങളെ അവൻ ഒന്നൊന്നായി വകവരുത്തും.. ഇവിടം വിട്ടു പോകും മുമ്പ് അവൻ അവസാനം എന്നെയും..
നോക്കിയ്ക്കോ..
നമ്മുടെയെല്ലാം വിധി അവൻ കുറിച്ച് വച്ഛ് കഴിഞ്ഞിട്ടുണ്ട്."
ഗൗരി ഒരു ദീർഘ ശ്വാസം എടുത്തു.
കണ്മുമ്പിലൂടെ ഒരുപാട് ആൾക്കാർ വരുന്നതും പോകുന്നതുമൊന്നും അവരുടെ ആരുടേയും കാഴ്ചയിൽ പെടുന്നുണ്ടായിരുന്നില്ല.
റോബിച്ചന്റെയും കൂട്ടുകാരുടെയും മനസ്സിൽ മഴയുള്ള ആ രാത്രിയാണ് തെളിഞ്ഞു വന്നത്.
ഇരുട്ടിൽ, മഴയിൽ, നാല് പാടും ചിതറി വീഴുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചങ്ങൾ..ഓരോ കരിയില തുമ്പിന്റെ മറവു പോലും ഉഴുത് മറിച്ച് പോയ തങ്ങൾക്ക് പിഴച്ചു പോയത് എവിടെയാണ്...
ജോസപ്പേട്ടന്റെ വീടിന്റെ മുറ്റം..
മഴക്കാറ്റിനെ പ്രതിരോധിച്ചു കൊണ്ട് ഉലഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്ക്..
അതെടുത്ത് താൻ റെയ്ച്ചൽ മമ്മിയുടെ കയ്യിലേക്ക് കൊടുക്കവേ വരാന്തയിൽ, വിളക്കിന് സമീപം കണ്ട ചോരത്തുള്ളികൾ...
ബെന്നിച്ചൻ സ്വയം തലയ്ക്കടിച്ചു.
"എന്താടാ.."
റോബിൻ വന്ന് അവന്റെ കൈക്ക് പിടിച്ചു.
"ആ രാത്രി നമ്മൾ നാട് മുഴുവൻ തിരയുമ്പോഴും, ജീനയുടെ വീടിന്റെ പരിസരം അരിച്ചു പെറുക്കുമ്പോഴും അവനാ വീട്ടിനുള്ളിൽ ഉണ്ടായിരുന്നെടാ റോബിച്ചാ... ജീനയുടെ മമ്മി അവനെ ആ വീട്ടിനുള്ളിൽ ഒളിപ്പിച്ചു നിർത്തിയതാ.."
"എന്താടാ നീയീ പറയുന്നത്..."
റോബിച്ചന്റെ കണ്ണ് തള്ളി.
"അവിടെ ചോര കണ്ടപ്പോഴെങ്കിലും ഒന്ന് നമുക്കാ വീട്ടിനുള്ളിൽ കയറി പരിശോധിയ്ക്കാമായിരുന്നു.
അതിന് പകരം അവർ പറഞ്ഞ കള്ളത്തരം കണ്ണും പൂട്ടി വിശ്വസിച്ചിട്ട് നമ്മൾ അവിടെ നിന്നും മടങ്ങി പോന്നു."
"കേട്ടിട്ട് പേടിയാവുന്നല്ലോടാ റോബിനേ... നമ്മളെ ആക്രമിയ്ക്കാൻ വേണ്ടി അവനിവിടെ എവിടെയോ കണ്ണിമ ചിമ്മാതെ കാത്തിരിയ്ക്കുന്നെന്ന് കേട്ട് എന്റെ കൈകാൽ വിറയ്ക്കുന്നു"
മുരളി പെട്ടന്ന് റോബിച്ചന്റെ കൈക്ക് കയറി പിടിച്ചു.
"അവൻ മനുഷ്യ ജന്മമല്ല റോബിച്ചാ..അവൻ ആദ്യം കൈവയ്ക്കുന്നത് നമ്മളെ ആരെയുമായിരിയ്ക്കില്ല.
നമുക്ക് അത്രയും പ്രിയപ്പെട്ടവർ ആരോ അവരിൽ നിന്നാവും അവന്റെ തുടക്കം...
വീട്ടുകാരോടെല്ലാം അവർക്ക് പേടി തോന്നാത്ത രീതിയിൽ ഇക്കാര്യം ഒന്ന് അവതരിപ്പിച്ചേക്കണം. അവർക്കൊരു മുൻകരുതൽ എന്നേ തോന്നാവൂ..
കൊടുവത്തൂർ നിൽക്കുമ്പോ മാത്രമല്ല ഇതിനു പുറത്തേയ്ക് പോകുമ്പോഴും ചുറ്റിനും ഒരു ശ്രദ്ധയുണ്ടാകണം...
ശത്രു എവിടെയാണ്, എപ്പോഴാണ് ആക്രമണം അഴിച്ചു വിടുന്നതെന്ന് പറയാൻ പറ്റില്ല."
ഗൗരി പറഞ്ഞു നിർത്തിയതും കല്ലാറിന്റെ മറു കരയിൽ നിന്നും ഒരു സ്പീഡ് ബോട്ടിന്റെ ഹുങ്കാരം കേട്ട് തുടങ്ങി.
"പോലീസുകാർ പുറപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു...
പീലിപ്പോസ് മുതലാളിയുടെ ബോട്ടിന്റെ ഒച്ചയാണ് അത്.."
ഗൗരി പറഞ്ഞത് റോബിച്ചന്റെയോ, അവന്റെ സുഹൃത്തുക്കളുടെയോ കാതിൽ വീണില്ല.
എസ്തപ്പാൻ, ഇവിടെ തങ്ങൾക്കിടയിൽ തങ്ങൾ വിശ്വസിച്ചിരുന്ന രണ്ട് മനുഷ്യരുടെ സംരക്ഷണയിൽ ഇപ്പോഴും സസുഖം വാഴുന്നുവെന്ന ചിന്ത അവരിലുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല.
തങ്ങൾ നാല് പേരിൽ ഒരാളായിരിക്കില്ല അവന്റെ ലക്ഷ്യമെന്നും, നാല് കുടുംബങ്ങൾക്ക് നേരെയാണ് അവന്റെ പ്രതികാര ചിന്ത നീണ്ടുവരാൻ പോകുന്നതെന്നും ഓർക്കേ ആ ചെറുപ്പക്കാരുടെ സർവ്വ സമാധാനവും നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.
അവർ നോക്കി നിൽക്കേ അവരുടെ മുമ്പിലൂടെ രണ്ടോ മുന്നോ പോലീസുകാരും,കുറച്ച് നാട്ടുകാരും നടന്നു ബോഡി കിടക്കുന്ന ഇടത്തേയ്ക്ക് പോയി.
നാട്ടുകാരുടെ സഹായത്തോടെ മണിയന്റെ ബോഡി കരയ്ക്ക് കയറ്റിയ ശേഷം പോലീസുകാർ അനന്ത ര നടപടികൾ ആരംഭിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ പോകുമ്പോൾ കൂടെ വരാനായി പോലീസുകാർ നാലോ അഞ്ചോ പേരെ ഏർപ്പാടാക്കി നിർത്തി.
മണിയനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി പോലീസുകാർ ഗോപിയാശാനേ ആളേ വിട്ടു വിളിപ്പിച്ചു.
തലേ രാത്രിയിൽ മണിയൻ ഉറങ്ങാനായി സ്കൂളിലേക്ക് പോകും വരെ തനിയ്ക്കറിയാവുന്ന കാര്യങ്ങൾ അയാൾ പോലീസുകാരെ ധരിപ്പിച്ചു.
സ്കൂളിലേക്ക് ഉറങ്ങാൻ പോയ ചെക്കൻ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ പോലീസുകാർക്ക്ചില സംശയങ്ങൾ ഉണ്ടായെങ്കിലും, ഏത് പാതിരാത്രിയ്ക്കും ചൂണ്ടയിടാൻ പോകുന്ന സ്വഭാവം അവനുണ്ടെന്ന് നാട്ടുകാരിൽ ചിലർപറഞ്ഞതോടെ അബദ്ധത്തിൽ കാൽ തെറ്റി വെള്ളത്തിൽ വീണതായിരിയ്ക്കും അവനെന്ന കാര്യം പോലീസുകാരും ഉറപ്പിച്ചു.
"ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുമ്പോൾ അറിയാൻ പറ്റുമല്ലോ."
നാട്ടുകാരോടായി പറഞ്ഞ ശേഷംപോലീസുകാർ, മൃതദേഹം പായിൽ കെട്ടിയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ ബോട്ടിൽ എത്തിച്ചു.
അതിന് ശേഷം ബോട്ട് മറുകര എത്തുമ്പോൾ പഞ്ചായത്ത് വക ആംബുലൻസ് അവരെ കാത്ത് അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു.
കുടവത്തൂരിലെ സർവ്വ വീട്ടുകാരും ഓരോ തുകയിട്ട് മണിയന് ഏറ്റവും പ്രിയപ്പെട്ട ഇടമായ, അവനിരുന്നു ചൂണ്ടയിടാറുള്ള കല്ലാറിന്റെ കരയിലാണ് അവന് വേണ്ടിയുള്ള ചിതയൊരുങ്ങിയത്.
ഇനി പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം തിരികെ എത്തിച്ചാൽ മാത്രം മതി.
♦️♦️
പുല്ലാമലയ്ക്ക് പോകാനിറങ്ങിയ ജോസപ്പേട്ടൻകടവ് വരെ പോയ ശേഷം ധൃതയിൽ കിതച്ചോടി വരുന്നത് കണ്ട് പറമ്പിൽ നിന്ന പത്ത് മൂട് മഞ്ഞൾ കിളച്ചെടക്കുകയായിരുന്ന റെയ്ച്ചൽപെട്ടന്ന് മുൻവശത്തേയ്ക്ക് വന്നു.
"നിങ്ങള് പോയില്ലേ..
അതോ ഇന്ന് അടിച്ചു മൂത്ത് ആ ലോപ്പസ് വള്ളമിറക്കാൻ വന്നില്ലേ.."
റെയ്ച്ചൽ ചോദിയ്ക്കുന്നത് കേട്ട് അയാൾ ചുറ്റിനും ഒന്നു കണ്ണോടിച്ചു.
"അവനെവിടെ.. ആ ചെകുത്താൻ..."
അയാൾ മുരളുന്ന ശബ്ദത്തിൽ ഒച്ച താഴ്ത്തി അവരോട് ചോദിച്ചു.
"ചെകുത്താനോ..
ആ എസ്തപ്പാനെയാണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ വീട്ടിനുള്ളിൽ ഇരുന്നു നിങ്ങളിന്നലെ വാങ്ങിക്കൊണ്ട് കൊടുത്ത വിഷ വെള്ളം മോന്തുന്നു.. എന്താ കാര്യം.."
"കാര്യമോ..
നീ വാ റെയ്ച്ചലെ.."
അയാൾ കാറ്റ് പിടിച്ച മട്ടിൽ വീട്ടിനുള്ളിലേക്ക് കയറി ചെന്ന് എസ്തപ്പാൻ ഒളിച്ചു താമസിയ്ക്കുന്ന റൂമിന്റെ വാതിൽ തള്ളി തുറന്നു.
"ദാ.. വന്നിരുന്നു ഒരുളുപ്പും ഇല്ലാതെ കള്ളെടുത്തു മോന്തുന്ന കണ്ടില്ലേ. ദുഷ്ടൻ..
ഇവനിന്നലെ രാത്രി മഴയത്ത് ഈ വീട്ടിൽ നിന്നും എവിടേയ്ക്കാ പോയിരുന്നതെന്ന് നിനക്ക് അറിയുമോ റെയ്ച്ചലെ...
ഒരു മഹാ പാപം ചെയ്യാൻ..
എനിയ്ക്കൊരാളോട് പകരം വീട്ടാനുണ്ടെന്ന് ഇവൻ പറഞ്ഞപ്പോൾ ഞാൻകരുതിയത് ഇവന്റെ കൈക്ക് കുത്തിയ ആരെയെങ്കിലും തല്ലാനോ, വിരട്ടാനോ പോവാണെന്നാണ്..
പക്ഷേ ഇവൻ...
ഇവൻ ചെയ്തത് എന്താണെന്ന് നിനക്ക് അറിയോ റെയ്ച്ചലെ..
ആരോരുമില്ലാത്ത ഒരു പാവം ചെക്കന്റെ ജീവനെടുത്തു..
ഇവന്റെ കാതിൽ ചൂണ്ട വീശി കൊരുത്തു എന്ന് ഇവനെപ്പോഴും പറയാറില്ലേ... ആ ചെക്കൻ കല്ലാറ്റിൽ മരിച്ചു കിടക്കുന്നു.."
"കർത്താവേ..."
റെയ്ച്ചൽ പേടിയോടെ വായ പൊത്തി.
"നേരാണോ... അതിനേ ഇവൻ കൊന്നതാണോ.."
"ആണോന്ന്..
ദേ നിന്റെ മുമ്പിൽ ഇരിയ്ക്കുന്നു. ചോദിയ്ക്ക് അവനോട്.. അല്ലെങ്കിൽ അവൻ പറയട്ടെ.."
റെയ്ച്ചൽ ഭീതിയോടെ അവനെ നോക്കവേ എസ്തപ്പാൻ തന്റെ കയ്യിലിരുന്ന ഗ്ലാസിലെ അവസാന തുള്ളി മദ്യവും ഊറ്റി കുടിച്ച ശേഷം ഇരുന്നിടത്തു നിന്നും എണീറ്റു.
അവന്റെ ചുവന്ന കണ്ണുകളിലേക്കും ക്രൗര്യം മുറ്റിയമുഖത്തേയ്ക്കും നോക്കാൻ റെയ്ച്ചലിനു പേടി തോന്നി.
എസ്തപ്പാൻ വന്ന് ജോസപ്പേട്ടന്റെ മുൻപിൽ നിന്ന ശേഷം അയാളുടെ ഷർട്ടിന്റെ കോളറിന് ഇരു വശവും പിടിച്ചു.
"ആരാടോ തന്നോട് ഈ തോന്നിവാസം മുഴുവൻ പറഞ്ഞു തന്നത്.."
എസ്തപ്പാന്റെ കൈ ഭർത്താവിന്റെ കോളറിൽ ചുറ്റുന്നത് കണ്ടതോടെ റെയ്ച്ചൽ ഓടി വന്ന് തടഞ്ഞു.
"വിടെടാ അയാളെ.. അയാളുടെ ശരീരത്ത് നീ തൊട്ടു പോകരുത്.."
റെയ്ച്ചൽ അവന്റെ കയ്യിൽ പിടിച്ചതോടെ ജോസപ്പേട്ടന്റെ ഷർട്ടിലെ പിടി വിട്ട ശേഷം എസ്തപ്പാൻ അവരുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.
"അയാളുടെ പിടി ഞാൻ വിട്ടിരിക്കുന്നു എന്നാലിനി നിന്നെ പിടിച്ചേക്കാം."
അവന്റെ പിടിയിൽ നിന്ന് അവർക്കൊന്ന് കുതറാൻ പോലും കഴിഞ്ഞില്ല.
എസ്തപ്പാന്റെ ഉച്വാസ വായുവിലെ മദ്യത്തിന്റെയും, ബീഫിന്റെയും പുളിച്ച ഗന്ധം മുഖത്തടിച്ചിട്ട് റെയ്ച്ചലിനു മനം പിരട്ടി.
(തുടരും)
#📔 കഥ