ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6BJn94x?d=n&ui=v64j8rk&e1=cശിക്ഷാർഹം (Last part)
അവിടെ...
ഡൈനിങ്ങ് ടേബിളിൽ പാതി കാലിയായ ഒരു മദ്യക്കുപ്പിയുണ്ടായിരുന്നു! ഒപ്പം ഏതാനും ഗ്ലസ്സുകളും. പക്ഷേ അതൊന്നുമല്ല ആൽബിയെ ഞെട്ടിച്ചത്.
ആ കുപ്പി...
സർ … എന്റെ കയ്യിൽ ഒരു പത്തൊൻപതുകാരി ‘ലെൻകാഡം’ വിസ്കി ഉണ്ട്. 12 വയസ്സുള്ളപ്പൊ എന്റെ കയ്യിൽ വന്നതാ. ഇന്നുവരെ ആരും തൊട്ടിട്ടില്ല. ഒരെണ്ണമൊഴിക്കട്ടെ ? അതിനോടെന്തായാലും നോ പറയരുത്. ഇൻഡ്യയിൽ തന്നെ ആകെ കുറച്ചു ബോട്ടിലുകളേ ഉള്ളൂ.
ഡെയ്സിയുടെ മാദകസ്വരം അയാളുടെ കാതിൽ മുഴങ്ങി.
“എന്താഡോ ? ” പോത്തൻ തിരിഞ്ഞു നിന്നു.
“ഇതാരുടേതാണ് പ്രവീണ ? ” ആൽബി പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്ത് ആ ബോട്ടിലിൽ ചേർത്തു പിടിച്ചെടുത്ത് അവൾക്കു നേരേ തിരിഞ്ഞു.
“അം... ജയൻ കൊണ്ടുവന്നതാണ് ആൽബിച്ചാ. എവിടുന്നാണെന്നെനിക്കറിയില്ല.” പ്രവീണ ബദ്ധപ്പെട്ട് ഉമിനീരിറക്കി.
“ജയൻ വീട്ടിലിരുന്ന് മദ്യപിക്കുമായിരുന്നോ ? ” ആൽബിയുടെ ചോദ്യം തീഷ്ണമായിരുന്നു. “അതും പതിനായിരക്കണക്കിന് രൂപ വിലയുള്ള മദ്യം ? ”
“കൊള്ളാമല്ലോ...” പോത്തനും താല്പ്പര്യമായി.
“എനിക്കറിയില്ല സർ. ഏതെങ്കിലും ക്ലൈന്റ് കൊടുത്തതാകും. ഞാൻ ചോദിച്ചിട്ടില്ല.” കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞതുപോലായിരുന്നു പ്രവീണയുടെ സംസാരം. കൈവിരലുകൾ വിറക്കുന്നത് രണ്ടു പേരും ശ്രദ്ധിച്ചു.
“ഓക്കെ. ഇത് നമുക്ക് പിന്നീട് സംസാരിക്കാം. ആദ്യം അച്ഛനെ കാണട്ടെ.” പോത്തൻ അവളോട് മുൻപോട്ടു തന്നെ നടക്കാൻ ആംഗ്യം കാട്ടി.
ഡൈനിങ്ങ് ഹാളിൽ നിന്നും ഒരു കോറിഡോറുണ്ട്. അതിന്റെ ഇരുവശങ്ങളിലുമായാണ് ബെഡ് റൂമുകൾ. ആ വീടിനുള്ളിലെ ഓരോ മുക്കും മൂലയും ആൽബിക്കറിയാം. ഇടതു വശത്തെ ചെറിയ ബെഡ് റൂമിലാണ് അച്ഛൻ കിടക്കുന്നത്. ആൽബി മുൻപിൽ നടന്ന് ആ വാതിൽ തുറന്നു.
“പ്രവീണ എങ്ങോട്ടും പോകരുത് കേട്ടോ. ഇവിടെത്തന്നെ വേണം. എനിക്കു കുറച്ചു കാര്യങ്ങൾ കൂടി ചോദിക്കാനുണ്ട്.” പോത്തൻ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് ബെഡ് റൂമിലേക്ക് കയറാൻ ആംഗ്യം കാണിച്ചു.
“ആൽബിച്ചാ...” പ്രവീണ കരയാൻ തുടങ്ങി. “ഇതെന്താ സംഭവം ? ഇങ്ങനെയൊക്കെ പെരുമാറാനായിട്ട്- ഇതെന്താ നിങ്ങളിപ്പൊ ഇങ്ങനെ ? ”
“പ്രവീണ എന്തിനാ പേടിക്കുന്നത് ? “ ചോദ്യം ആൽബിയുടേതായിരുന്നു. പോത്തന്റേതിനേക്കാൾ ഗൗരവത്തിലുള്ള അവന്റെ നോട്ടം കണ്ട് അവൾ ഞെട്ടിപ്പോയി.
”ലെറ്റ്സ് ഗോ ഇൻസൈഡ് പ്രവീണ! “ ആൽബി അവളുടെ തോളിൽ പിടിച്ച് മുറിയിലേക്ക് പതിയെ കയറ്റിവിട്ടു.
ആ ബെഡ് റൂം ഹോസ്പിറ്റൽ മുറി പോലെ തന്നെ ആണ് സജ്ജീകരിച്ചിരുന്നത്. മോട്ടോറൈസ്ഡ് ബെഡും, അതിനോടു ചേർന്നു തന്നെ അത്യാധുനീക സൗകര്യങ്ങളോടു കൂടിയ വിവിധ ഉപകരണങ്ങളും ഘടിപ്പിച്ചിരുന്നു.
“അച്ഛാ...” പ്രവീണ സ്വരം താഴ്ത്തി വിളിച്ചു.
“ഇയാൾ വെന്റിലേറ്ററിലാണ് എന്നു പറഞ്ഞിട്ട് ? ” പോത്തൻ ആ ഉപകരണത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന ലീഡ് കേബിളുകൾ എടുത്തു നോക്കി. “ഇതൊന്നും കുത്തണ്ടേ ? വയർലെസ്സ് ടെക്ക്നോളജി വല്ലതുമാണോ ? ”
ബെഡിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന മദ്ധ്യവയസ്കനിൽ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല.
“എന്താ അച്ഛന്റെ പേര് ? ” പോത്തൻ ചോദിച്ചു.
“ശ്രീകുമാർ. ശ്രീകുമാർ മേനോൻ.” ആൽബിയാണുത്തരം പറഞ്ഞത്.
“മിസ്റ്റർ മേനോൻ! ” പോത്തൻ കുനിഞ്ഞ് അയാളെ തട്ടി വിളിച്ചു.
ഒരു ഞെരക്കം മാത്രം.
“ഈ സമയത്ത് അച്ഛൻ ഉറങ്ങാറുണ്ടോ ? ” ആൽബി പ്രവീണയെ നോക്കി.
“മിസ്റ്റർ ശ്രീകുമാർ മേനോൻ! ” പോത്തൻ ബലം പ്രയോഗിച്ച് അയാളെ തിരിച്ചു കിടത്തിയതും ഉറക്കെ അലറിക്കൊണ്ട് ആ മനുഷ്യൻ ചാടിയെഴുന്നേറ്റു.
“അച്ഛാ! ” നിലവിളിച്ചുകൊണ്ട് ഓടിയടുത്ത പ്രവീണയെ പോത്തൻ ഒരൊറ്റത്തള്ളിന് ആ മുറിയുടെ മൂലയിലേക്കിരുത്തി.
“അനങ്ങിപ്പോകരുത് പന്ന [ബ്ലീപ്] മോളേ! ” പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം പുറത്തു കേൾക്കാമായിരുന്നു.
മേനോൺ അപ്പോഴും വായ് തുറന്ന പടി പിടിച്ചുകൊണ്ട് അലറിക്കൊണ്ടിരിക്കുകയാണ്. അപരിചിതരെ കാണുമ്പോഴുള്ള അൽഷിമേഴ്സ് രോഗികളുടെ ആ സ്ഥിരം പ്രതികരണം പക്ഷേ പോത്തൻ തീർത്തും അവഗണിച്ചു കളഞ്ഞു.
“മിസ്റ്റർ പോത്തൻ...” ആൽബി അയാളുടെ ചുമലിൽ തൊട്ടു. പക്ഷേ ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല പകരം വലതു കൈപ്പത്തി നിവർത്തിപ്പിടിച്ച് അതിലേക്കൊന്നു നോക്കി ഒരു നിമിഷം പോത്തൻ ഒന്നാലോചിച്ചു. എന്നിട്ട് ഓങ്ങി ഒരൊറ്റ അടിയായിരുന്നു.
കട്ടിലിന്റെ വശങ്ങളിലുള്ള റെയിൽ തകർത്തുകൊണ്ടാണ് മേനോൻ താഴെ തറയിലേക്ക് പതിച്ചത്. പോത്തൻ ഒരു സെക്കൻഡ് പോലും പാഴാക്കാതെ അയാളെ പൊക്കിയെടുത്ത് അടുത്തു കിടന്ന വീൽച്ചെയറിലേക്കിട്ടു.
അലർച്ച നിന്നിരുന്നു.
പോത്തൻ മാറിൽ കൈകൾ കെട്ടി അയാൾക്കഭിമുഖമായി നിന്നു.
“എന്താടാ നിർത്തിയത് ? അലറിവിളിക്കടാ! കേൾക്കട്ടെ! ”
“സർ! ” പോത്തന്റെ അരയിലെ വയർലെസ്സ് സെറ്റ് ശബ്ദിച്ചു. ജെയിംസാണ്. “ഇപ്പോൾ രണ്ടു പേർ ടെറസിലേക്കോടിക്കയറിയിട്ടുണ്ട്. പുറകിലെ പൈപ്പിലൂടെ താഴേക്കിറങ്ങാനുള്ള പരിപാടിയാണെന്നു തോന്നുന്നു. വെയ്റ്റ്! ! രണ്ടല്ല. മൂന്നു പേരുണ്ട്. ഒരു സ്ത്രീയും കൂടി വന്നു ഇപ്പോൾ.”
“വിടരുത്! ! ” പോത്തൻ അലറി.
“ഓക്കെ സർ! ” ജെയിംസ് കട്ട് ചെയ്തു.
“അൽഷിമേഴ്സ്! ! ” പോത്തൻ വീൽചെയറോടു ചേർത്ത് ആ മനുഷ്യനെ ഒരൊറ്റച്ചവിട്ടിന് ഭിത്തിയിലേക്ക് തെറിപ്പിച്ചു. “ഒരിക്കലും നിന്നെ കണ്ടുപിടിക്കില്ലെന്നു കരുതി. അല്ലേടാ ? ”
ആൽബിക്ക് പോത്തനെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ ആ ഒരവസ്ഥയിൽ അയാൾ ചിലപ്പോൾ തന്നെയും ആക്രമിച്ചേക്കുമെന്നു തോന്നി അവന്. ജ്വലിച്ചു നില്ക്കുകയാണ് ധിലീഷ് പോത്തൻ!
വീണ്ടും തന്റെ നേരേ പോത്തന്റെ ബൂട്ട് ഉയരുന്നതു കണ്ടതും മേനോന്റെ ഭാവം മാറി. അയാൾ വീൽച്ചെയറിൽ നിന്നും ചാടിയെഴുന്നേറ്റു. എവിടെ നിന്നെന്നറിയില്ല അയാളുടെ കയ്യിൽ ഒരു പിസ്റ്റൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പോലീസുകാർ രണ്ടുപേരും ജാഗരൂകരായി.
“... ക്ലോസ് ദ ഡോർ! ” മേനോൻ ആജ്ഞാപിച്ചു.
ആൽബി സ്തബ്ധനായിപ്പോയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സംഭവം! അവൻ ആ വീട്ടിൽ വരുമ്പോഴെല്ലാം ആ ബെഡിൽ കിടപ്പുരോഗിയായിരുന്നു മേനോൻ.എത്രയോ പ്രാവശ്യം അയാളെ താൻ കൂടി ചേർന്ന് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയിരിക്കുന്നു. അവന് കൈകാലുകൾ തളർന്നു പോകുന്നതുപോലെ തോന്നി.
“പറഞ്ഞതു കേട്ടില്ലേടാ സർക്കിളേ” മേനോന്റെ സംസാരശൈലിയിൽ ഷാജി ഇടിക്കുളയുടെ നിഴൽ മിന്നിമറഞ്ഞു.
ഡോറിനു നേരേ നടക്കാനാഞ്ഞ ആൽബിയെ പോത്തൻ തടഞ്ഞു. “നീയെങ്ങോട്ടും പോകുന്നില്ല ആൽബി. ഇവനെന്താണു ചെയ്യുക എന്നൊന്നു കാണട്ടെ. ഇനി ഇവൻ എങ്ങോട്ടു രക്ഷപ്പെടാനാണ് ? ഈ പ്രദേശം മുഴുവൻ ഇപ്പൊ പോലീസും കസ്റ്റംസും എൻഫോഴ്സ്മെന്റും വളയും. ഞാൻ സിഗ്നൽ കൊടുത്തുകഴിഞ്ഞു.“ പോത്തൻ പോക്കറ്റിൽ നിന്നും തന്റെ മൊബൈലെടുത്ത് കാണിച്ചു.
”മിസ്റ്റർ ശ്രീകുമാർ മേനോൻ! യൂ ആർ അണ്ടർ അറസ്റ്റ്! ദയവായി ആ തോക്ക് താഴെയിടുക.“ പോത്തന്റെ വാക്കുകൾക്ക് അസാധാരണമായ ദൃഢതയുണ്ടായിരുന്നു
മേനോന്റെ മുഖത്ത് അശേഷം ഭാവവ്യത്യാസമുണ്ടായില്ല.“എന്തായാലും ഒരു ഫൈറ്റ് ഇല്ലാതെ ഞാൻ കീഴടങ്ങിത്തരുമെന്നു തോന്നുന്നുണ്ടോ രണ്ടാൾക്കും ? ”
“ഓക്കെ ദെൻ! ഷൂട്ട്! ” പോത്തൻ നെഞ്ചും വിരിച്ച് ആ നിറതോക്കിനു മുൻപിലേക്ക് തിരിഞ്ഞു.
“അച്ഛാ...” പുറകിൽ നിന്ന് പ്രവീണയുടെ പതിഞ്ഞ സ്വരമുയർന്നു. “മതിയച്ഛാ... എല്ലാം കഴിഞ്ഞു. വീ ആർ ഡൺ! ”
“സ്റ്റുപ്പിഡ്സ്! ” മേനോൻ പല്ലുകൾ ഞെരിച്ചമർത്തി. “നിനക്കൊക്കെ രാജാക്കന്മാരായി വാഴാനുള്ളത് ഞാൻ തന്നേനേ. ഒരല്പ്പം സെൻസിബിളായി പെരുമാറിയിരുന്നെങ്കിൽ...”
“വളരെ വളരെ വൈകി മേനോനേ...” പോത്തൻ അടക്കിച്ചിരിച്ചു. “പ്രവീണ പറഞ്ഞതാണ് കറക്റ്റ്. യൂ ആർ ഡൺ! ആ തോക്ക് താഴെയിടൂ. എന്നെയും ആൽബിയെയും താൻ വെടിവെച്ചിട്ടാൽ പോലും ഈ മുറിക്കുള്ളിൽ നിന്ന് വെളിയിലിറങ്ങി രക്ഷപ്പെടാൻ പോകുന്നില്ല. യൂ നോ ദാറ്റ്. സോ, എന്തിനാണ് വെറുതേ ?
കൊലപാതക ഗൂഢാലോചന, ബ്ലാക്ക്മെയിലിങ്ങ്, സ്മഗ്ളിങ്ങ്, ഇല്ലീഗലായ ആയുധങ്ങൾ കൈവശം വെച്ചത്... അങ്ങനെ നീണ്ടു കിടക്കുകയാണ് ചാർജ്ജസ്. ആൽബിക്ക് നീ അയച്ച മെസേജുകൾ മാത്രം മതി നിന്നെ പൂട്ടാൻ. ഒപ്പം എക്സ്പീരിയൻസ്ഡായ രണ്ട് പോലീസുദ്യോഗസ്ഥരുടെ സാക്ഷിമൊഴിയും. പിന്നെ നിന്റെ മകനില്ലേ ? ആന്റണി ? അവന്റെ കുറ്റസമ്മതം. കോൺസ്റ്റബിൾ മാണിയുടെ മൊഴി. ഡെയ്സിയുടെ വീട്ടിൽ നിന്നും ആൽബി റെക്കോർഡ് ചെയ്ത അവളുടെ അവസാന ഡയലോഗുകൾ…നീയിനി വെളിച്ചം കാണില്ല മേനോനേ! ! “
വയർലെസ്സ് വീണ്ടും ശബ്ദിച്ചു. ജെയിംസാണ്.
“സർ! ടെറസിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പുരുഷന്മാരും, ഒരു സ്ത്രീയുമാണ്. ലക്ഷണം കണ്ടിട്ട് ആ സ്ത്രീ...”
“മനസ്സിലായെഡോ.” പോത്തൻ തിരിഞ്ഞ് ആൽബിയെ നോക്കി പുഞ്ചിരിച്ചു.
മേനോൻ എല്ലാം തകർന്നവനെപ്പോലെ തിരിച്ച് ആ വീൽച്ചെയറിലേക്കു തന്നെ ഇരുന്നു.
“നിങ്ങൾ വളരെ സ്മാർട്ടാണെന്നെനിക്കറിയാമായിരുന്നു മിസ്റ്റർ പോത്തൻ. വർഷം കുറേയായില്ലേ ഞാൻ നിങ്ങളെ കാണാൻ തുടങ്ങിയിട്ട്. പക്ഷേ ഒരിക്കലും നീ ഇവിടെ, ഈ മുറിയിലെത്തുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. സകല പ്രതീക്ഷകളും തെറ്റിച്ചുകളഞ്ഞു നീ. ഗ്രെയ്റ്റ് ജോബ്! ഒന്നു പറയാമോ എങ്ങനെയാണ് നീ എന്നെ കണ്ടുപിടിച്ചതെന്ന് ? എവിടെയാണ് എനിക്ക് തെറ്റുപറ്റിയതെന്ന് ? ”
പോത്തൻ പുഞ്ചിരിച്ചു.
“ഒരു ചെറിയ ഡീറ്റയിൽ. നിന്റെ ഒരല്പ്പം അമിത ആത്മവിശ്വാസം. അതാണ് നിന്നെ ചതിച്ചത്.
യൂ സീ, ഈ റെസിഡൻഷ്യൽ ഏരിയായിൽ ഒരു പ്രശ്നമുണ്ട്. സെൽ ഫോൺ കവറേജ് വളരെ കുറവാണ്. ആകെ കിട്ടുന്ന നെറ്റ്‌വർക്ക് ഐഡിയ ആണ്. പക്ഷേ അതും വീടിനുള്ളിൽ കയറിയാൽ വെറും 2ജി കണക്ഷനായി മാറും. നെറ്റ് യൂസ് ചെയ്യാൻ ബുദ്ധിമുട്ടാണ്.
ഷാജി ഈ പ്രദേശത്തു നിന്നാണ് കൂടുതലും ആൽബിയെ വിളിച്ചിട്ടുള്ളത്. എല്ലാം ഐഡിയാ നമ്പറിൽ നിന്ന്.
സത്യം പറയാമല്ലോ, ആൽബിയുടെ അയൽവാസിയായ മറ്റൊരാളെയായിരുന്നു ഞങ്ങൾക്കാദ്യം സംശയം.അയാൾക്കെന്തായാലും, വീടിനുള്ളിലിരുന്ന് വാട്ട്സാപ്പ് സന്ദേശമയക്കാനാകില്ല എന്നെനിക്കു മനസ്സിലായി. സോ, സ്വഭാവികമായും, ഷാജി ആൽബിയുമായി വാട്ട്സാപ്പിൽ ബന്ധപ്പെടുന്ന സമയത്തെല്ലാം, ഇന്റർനെറ്റിനുവേണ്ടി വൈഫൈ പോലെ എന്തെങ്കിലും സൗകര്യമുപയോഗിക്കുന്നുണ്ടാകാം എന്നു ഞാൻ ഊഹിച്ചു. ആഗ്രഹിച്ചു എന്നു പറയുന്നതാകും ശരി. കാരണം, മുറ്റത്തേക്കിറങ്ങിയാൽ നെറ്റ് കണക്ഷൻ കിട്ടുമല്ലോ. എന്തായാലും ഞാൻ സൈബർസെല്ലിൽ വിളിച്ച് ഇനി ആൽബിയുടെ ഫോണിലേക്ക് ഒരു വാട്ട്സാപ്പ് സന്ദേശം വന്നാൽ, അതൊരു വൈഫൈ കണക്ഷനാണോയെന്നും, അഥവാ ആണെങ്കിൽ ആ കണക്ഷന്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
അൽപ്പം മുൻപ് സൈബറിലെ എന്റെ സുഹൃത്ത് ഈ കണക്ഷന്റെ ഡീറ്റയിൽസ് അയച്ചു തന്നു.
റെയിൽ വയർ കണക്ഷനുള്ള ‘Dlink-DIR-816' എന്ന വൈഫൈ മോഡത്തിൽ നിന്നാണ് നീ അവസാനം അയച്ച വാട്ട്സാപ്പ് ചിത്രങ്ങളും വീഡിയോകളും വന്നിട്ടുള്ളത്. കണക്ഷന്റെ പേര്, ADV.JKumar. അത് റെജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരു ’മിസ്സിസ് പ്രവീണ എം ജയകുമാർ‘ ന്റെ പേരിൽ.
പക്ഷേ ഇവിടെ വന്ന് പ്രവീണയെ കണ്ട് സംസാരിച്ചു തുടങ്ങിയപ്പോൾ വീണ്ടും സംശയമായി. തെറ്റുപറ്റിയോ എന്ന് ഭയന്നു. കാരണം, തുടക്കത്തിൽ വളരെ കൺവിൻസിങ്ങ് ആയിരുന്നു അവളുടെ അഭിനയം. ആ കരഞ്ഞു വീർത്ത മുഖവും, അഴിഞ്ഞുലഞ്ഞു കിടക്കുന്ന തലമുടിയും... എല്ലാം കൊണ്ടും അവൾ ഒരു നല്ല വിധവയായി അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. എന്നാൽ
അവളുടെ വായിൽനിന്ന് വീണ ഒരൊറ്റ മണ്ടത്തരം. അതു മതിയായിരുന്നു നീയാണ് ഷാജി എന്നു മനസ്സിലാക്കാൻ.“
പോത്തൻ പ്രവീണയെ പിടിച്ചെഴുന്നേല്പ്പിച്ചുകൊണ്ടാണ് തുടർന്നത്.
”നീ എന്നോടു പറഞ്ഞതോർക്കുന്നുണ്ടോ ? അച്ഛന് അൽഷിമേഴ്സാണെന്ന്. ഇപ്പോൾ വെന്റിലേറ്ററിലാണെന്ന് ? ഒക്കെ സത്യമായിരിക്കാമെന്നു ഞാൻ കരുതിയതാണ്. അപ്പോഴാണ് നീ ആ മണ്ടത്തരം പറഞ്ഞത്. ജയൻ മരിച്ചതിനു ശേഷം അച്ഛന്റെ നില കൂടുതൽ വഷളായെന്ന്.“ പോത്തൻ ഉറക്കെ ചിരിച്ചു. ”അൽഷിമേഴ്സ് ബാധിച്ച ഒരു വ്യക്തിക്ക് കുടുംബത്തിൽ ഒരാൾ മരിച്ചെന്നു കരുതി എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ ? അയാൾ അതറിയുമോ ? അയാൾ ശരിക്കും ഒരു അൽഷിമേഴ്സ് രോഗിയായിരുന്നെങ്കിൽ ജയനെ ഓർമ്മയുണ്ടാകുമോ ? അവിടെയാണ് നിനക്ക് ചതി പറ്റിയത്. അല്ലെങ്കിൽ നിനക്കിനിയും അൽപ്പം കൂടി പിടിച്ചു നില്ക്കാമായിരുന്നു. അറ്റ് ലീസ്റ്റ് ആൽബി ആ മദ്യക്കുപ്പി കാണുന്നതുവരെയെങ്കിലും. ആ കുപ്പിയെപ്പറ്റി ആൽബി എന്നോടു പറഞ്ഞതാണ് ഇന്നലെ രാത്രി. 19 വയസ്സുള്ള ‘ലെൻകാഡം’ വിസ്കി. എന്തായാലും, ഒരു സാദാ ക്രിമിനൽ ലോയറുടെ വീട്ടിൽ കാണാൻ സാധ്യതയില്ല അങ്ങനെയൊരു ബോട്ടിൽ.
ബാക്കി പറയണ്ടല്ലോ ? “
മേനോനിൽ നിന്നും മറുപടിയുണ്ടായില്ല. ചുണ്ടുകൾ കടിച്ച്പിടിച്ച് ഗാഢമായ ആലോചനയിൽ തന്നെയാണ്.
“പിന്നെ ഒരു സംഭവം കൂടിയുണ്ട്. ഒരുപക്ഷേ അന്ധവിശ്വാസമായിരിക്കാം. പക്ഷേ ഇന്റ്യൂഷൻസ് എന്നൊരു സംഭവമുണ്ട്. അന്വേഷണോദ്യോഗസ്ഥർക്കുണ്ടാകുന്ന ഒരു തരം വെളിപ്പാട് പോലെന്തോ. ഇന്നാണ് ഞാൻ ഷാജി ഇടിക്കുളയെ അറസ്റ്റു ചെയ്യുന്ന ദിവസം എന്ന് എന്റെ ഉള്ളിലിരുന്നാരോ പറയുന്നുണ്ടായിരുന്നു. ആ ഒരു ഉറപ്പൊന്നുകൊണ്ടു മാത്രമാണ് ഞാൻ ഈ സന്നാഹങ്ങളെല്ലാം വിളിച്ചുകൂട്ടിയത്.”
തുടർന്നൊരു നീണ്ട നിശബ്ദതയായിരുന്നു. ഒടുവിൽ...
“ഒക്കെ ശരിയാണ് മിസ്റ്റർ പോത്തൻ. ഒന്നൊഴിച്ച്.” മേനോനിൽ നിന്നൊരു ദീർഘനിശ്വാസമുയർന്നു. "അയാം നോട്ട് ഡൺ! അത് തീരുമാനിക്കുന്നത് നീയോ ആൽബിയോ ഈ നാട്ടിലെ പോലീസുകാരോ അല്ല. ഐ വിൽ ഡിസൈഡ് വെൻ അയാം ഡൺ! ”
പോത്തനും ആൽബിയും ഒരേ സമയം അപകടം മണത്തു.
“മിസ്റ്റർ മേനോൻ! അബദ്ധം കാണിക്കരുത്! ” പോത്തന് പൂർത്തിയാക്കാനായില്ല.മേനോൻ കയ്യുയർത്തി തടഞ്ഞു.
“പോട്ടേഡാ സർക്കിളേ! നല്ലൊരു കളിയായിരുന്നു. പക്ഷേ എങ്ങുമെത്തിക്കാനായില്ല. ഞാൻ നിന്നെ കളിപ്പിച്ച് കളിപ്പിച്ച് നീ എന്നെക്കാൾ സ്മാർട്ടായി മാറി. അതാണുണ്ടായത്.” മേനോൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് പിസ്റ്റൾ കോക്ക് ചെയ്തു.
“ഹേയ്! ” ഇരുകൈകളുമുയർത്തി അയാൾക്കു മേലേക്ക് ചാടിവീഴാനൊരുങ്ങിയതാണു പോത്തൻ. പക്ഷേ വൈകിപ്പോയിരുന്നു.
മേനോന് താടിക്കു കീഴിൽ ആ തോക്കിൻ കുഴലമർത്താനും, ട്രിഗർ വലിക്കാനും അരസെക്കൻഡ് പോലും വേണ്ടിവന്നില്ല. ആ മുറി കുലുങ്ങിപ്പോകത്തക്കവിധത്തിൽ വെടിശബ്ദം മുഴങ്ങി. അയാളുടെ തലയുടെ മുകൾഭാഗത്തുനിന്നും ഒരു വലിയ കഷണം അടർന്ന് തെറിച്ച് പോകുന്നതുകണ്ടു. മുകളിൽ സീലിങ്ങിൽ ചെന്നു തട്ടി അത് ഒരായിരം കഷണങ്ങളായി തകർന്ന് ആ മുറിക്കുള്ളിൽ ചിതറി വീണു.
“ഷിറ്റ്! ! ! ”
നടുങ്ങിപ്പോയ ആൽബിയിൽ നിന്നും ശബ്ദം വെളിയിൽ വന്നില്ല. പോത്തനും ഇരുകൈകളും തലയിൽ താങ്ങി സ്തംഭിച്ചു നില്ക്കുകയാണ്. പ്രവീണ ബോധരഹിതയായി നിലത്തേക്കു വീണു. അപ്പോഴേക്കും ഉച്ചത്തിൽ മുഴങ്ങുന്ന അനേകം പോലീസ് സൈറണുകളാൽ അന്തരീക്ഷം മുഖരിതമായിക്കഴിഞ്ഞിരുന്നു.
പ്രതികളെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കുന്നതിനു മുൻപുള്ള പ്രിലിമിനറി ക്വെസ്റ്റ്യനിങ്ങ്. സമയം 8:30 PM
“എന്താണ് നിങ്ങളുടെ പേര് ? ” പോത്തൻ ഫോണിൽ വോയ്സ് റെക്കോർഡർ ഓണാക്കി അവൾക്കു മുന്നിലേക്കു നീക്കിവെച്ചു.
“പ്രവീണ.”
“അതല്ല. യഥാർത്ഥ പേരെന്താണ് ? ”
അവൾ മൗനം പാലിച്ചു.
“കുട്ടീ... നിങ്ങൾ നിയമപ്രകാരം പേരു മാറ്റിയതാണെന്ന് ഞങ്ങൾക്കറിയാം. അതിന്റെ രേഖകൾ എന്റെ കയ്യിലുണ്ട്.”
“എന്റെ പേര് അനിത. അനിത ഇടിക്കുള.”
“ഗുഡ്! മിസ്റ്റർ ശ്രീകുമാർ മേനോന്റെ യഥാർഥ പേര് ഷാജി ഇടിക്കുള. എന്നു തന്നെയല്ലേ ? ”
അവൾ തലകുലുക്കി.
“ആന്റണി ? ”
“എന്റെ അനുജനാണ്.റിയൽ നെയിമല്ല.”
“നിങ്ങളും അഡ്വൊക്കേറ്റ് ജയകുമാറുമായുള്ള ബന്ധം ? ”
“ഞങ്ങൾ തമ്മിൽ ഡയറക്റ്റായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ജയൻ പപ്പായ്ക്കു വേണ്ടി വർക്കു ചെയ്യുകയായിരുന്നു. ”
“എത്ര കാലമായിട്ട് ? ”
“മൂന്നു നാലു വർഷമായിക്കാണും. കൊടുവള്ളൂർ കേസിനു ശേഷമാണ് ജയനെ പപ്പ പരിചയപ്പെടുന്നത്. അയാൾ ഒരു മിടുക്കനാണെന്നു മനസ്സിലായപ്പോൾ പപ്പ കൂടെക്കൂട്ടിയതാണ്. ആരുടെയും ശ്രദ്ധയിൽ പെടാത്ത ഈ റെസിഡൻഷ്യൽ ഏരിയായിൽ വന്ന് താമസിക്കാനും ഐഡന്റിറ്റീസ് മാറ്റാനുമെല്ലാമുള്ള ഐഡിയ അയാളുടേതായിരുന്നു. വർഷങ്ങളായിട്ട് പപ്പായുടെ എല്ലാ ഓപ്പറേഷൻസിന്റെയും ബേസ് ഇവിടെയായിരുന്നു.”
“സോ, നിങ്ങൾ ഭാര്യാഭർത്താക്കന്മാരായിരുന്നില്ല.”
“ഇല്ല. ലീഗലി ഞങ്ങൾ ഇതുവരെ മാരീഡല്ല. പക്ഷേ ഇന്നുവരെ അതു ഡിസ്ക്ലോസ് ചെയ്യേണ്ട ആവശ്യമുണ്ടായിട്ടില്ല. പക്ഷേ ജയനും, ഡെയ്സിയുമായി ബന്ധമുണ്ടായിരുന്നു. അവർ പ്രണയത്തിലായിരുന്നു. അറ്റ് ലീസ്റ്റ് അങ്ങനെയാണ് ജയൻ കരുതിയിരുന്നത്.“
”ആഹ... അതു പറയൂ.ഡെയ്സി സെബാസ്റ്റ്യൻ. അല്ലേ ? “
”അതേ. അവളും പപ്പക്കു വേണ്ടി വർക്കു ചെയ്യുകയായിരുന്നു. ബിനാമിസ്ഥാപനങ്ങൾക്കൊരു നല്ല മുഖം വേണമല്ലോ. അതായിരുന്നു അവൾ. അവളെ പപ്പക്ക് എവിടുന്നു കിട്ടി എന്നറിയില്ല. പക്ഷേ അവളായിരുന്നു അദ്ദേഹത്തിന്റെ എല്ലാം. എന്നെക്കാളും അവളെയായിരുന്നു താല്പ്പര്യം. ഷീ വാസ് റിയലി സ്മാർട്ട് റ്റൂ.“
”അഡ്വൊക്കേറ്റ് ജയകുമാറിനെ കൊലപ്പെടുത്തിയതാരാണ് ? “
”അറിയില്ല.“
”ആന്റണിയും സംഘവുമാണെന്ന് ഞാൻ പറഞ്ഞാലോ ? “
”അറിയില്ല.“
”സഹകരിക്കില്ല അല്ലേ ? “
അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
”കുട്ടിയെ മാപ്പുസാക്ഷിയാക്കാനാണ് ഞങ്ങളുടെ പ്ലാൻ. നിങ്ങൾ ഇതിലെ ഒരു കുറ്റകൃത്യങ്ങളിലും ഡയറക്ടായി ഇൻവോൾവ്ഡല്ല.“
”പ്ലീസ് സർ. ഇതിൽ കൂടുതലൊന്നും എന്നോടു ചോദിക്കരുത്. ബാക്കി കഥകൾ നിങ്ങൾക്കൂഹിച്ചെടുക്കാവുന്നതേയുള്ളൂ. ആന്റണി ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്നൊന്നും എന്നോടു ചോദിക്കരുത്. “
”അനിയനെ ഒറ്റിക്കൊടുക്കില്ല എന്ന്. അല്ലേ ? “
”അല്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും എനിക്കറിയില്ല എന്ന്.“
”സ്മാർട്ട് ഗേൾ! - ഇവരെ കൊണ്ടുപൊയ്ക്കോളൂ.“ പോത്തൻ തിരിഞ്ഞ് പുറകിൽ നിന്ന പോലീസുദ്യോഗസ്ഥയോടു പറഞ്ഞു.
ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായി ആ മുറിയുടെ മൂലയിൽ ആൽബി നിന്നിരുന്നു. തികച്ചും വിർവികാരനായി.
“അടുത്തയാൾ, ഡെയ്സിയാണ്. ആൽബി ചോദിച്ചോളൂ.” പോത്തൻ റെക്കോർഡർ അവനു നേരേ നീട്ടിക്കൊണ്ട് എഴുന്നേറ്റു.
“നോ. എനിക്കിനി അവളെ കാണാൻ പോലുമുള്ള ശേഷിയില്ല. സോറി.” ആൽബി മുറിവിട്ടിറങ്ങി.
ഏതാണ്ട് ഒരു വർഷത്തിനു ശേഷം.
ഡെയ്സി സെബാസ്റ്റ്യൻ:
കേരളത്തിൽ കഴിഞ്ഞ ഒരു വർഷമായി ഡെയ്സിയാണ് താരം. മാധ്യമങ്ങളും, പ്രതിപക്ഷവും ചേർന്ന് അവളെ ഒരു വൻ രാഷ്ട്രീയ ആയുധമാക്കി മാറ്റി. ദിവസത്തിൽ ഒരിക്കലെങ്കിലും ഡെയ്സി സെബാസ്റ്റ്യനെപ്പറ്റി ഒരു വാർത്തയെങ്കിലും വരാത്ത ടീ വീ ചാനലുകൾ കുറവായിരുന്നു.
എന്നിരിക്കിലും കഥയിലെ മാദകസുന്ദരിക്ക് അവളർഹിച്ച ശിക്ഷ തന്നെ കിട്ടി എന്നു വേണമെങ്കിൽ പറയാം. ചാർട്ടേർഡ് അക്കൗണ്ടന്റ് അനന്തരാമയ്യരെ വാഹനമിടിച്ചു കൊലപ്പെടുത്തിയത്, കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമാണെന്ന് സംശയലേശമെന്യേ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. ആൽബിയുടെ മൊഴിയും, സീസീടീവീ ദൃശ്യങ്ങളും, അവളുടെ ബിനാമി ചരിത്രവുമെല്ലാം വിശദമായി പരിശോധിച്ച കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. ഒപ്പം കള്ളക്കടത്ത്, ഗൂഢാലോചന തുടങ്ങിയ ഏതാണ്ട് 400-ഓളം കേസുകൾ വേറെയും. പലതിലും ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുന്നതി നാൽ കൃത്യമായൊരു ശിക്ഷാ കാലയളവ് തീരുമാനമായിട്ടില്ല. പക്ഷേ ഒരുകാര്യമുറപ്പാണ്. ഇനി അവൾ ജയിലിൽ നിന്നിറങ്ങി ആരെയും വശീകരിക്കാൻ സാധ്യതയില്ല.
അലക്സ് ഇടിക്കുള അഥവാ ആന്റണി:
ഇവനെതിരെ സ്വർണ്ണവ്യാപാരി യാസിർ സക്കീറിന്റേയും മൂന്നു പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തിന്റേയും കൊലപാതകം. കൂടാതെ അഡ്വൊക്കേറ്റ് ജയകുമാർ, ഡ്രൈവർ സന്തോഷ് എന്നിവരുടെ കരുതിക്കൂട്ടിയുള്ള കൊലപാതകം എന്നിങ്ങനെ അഞ്ച് മർഡർ കേസുകളിൽ, വ്യക്തമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനായി. കുഞ്ഞുങ്ങളെയടക്കം ഒരു കുടുംബത്തെ മൊത്തമായി കൊലപ്പെടുത്തിയതും, വളരെ തന്ത്രപരമായി തെളിവു നശിപ്പിച്ചതുമെല്ലാം കണക്കിലെടുത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കേസായിട്ടാണ് കോടതി ഇതിനെ പരിഗണിച്ചത്. ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ വിധിച്ചത്.
മാത്രമല്ല
കള്ളക്കടത്ത്, ആയുധം കൈവശം വെക്കൽ, പോലീസുദ്യോഗസ്ഥനെതിരെയുള്ള ആക്രമണം, ആൾമാറാട്ടം, ബിനാമി ഇടപാടുകൾ, മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ 400-ഓളം കേസുകളിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയ അവനോട് 33 ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. വിധിച്ചിട്ടുണ്ട്. ആ തുക ഒടുക്കാനായില്ലെങ്കിൽ തത്തുല്യമായ ജയിൽവാസം വേറേ വേണ്ടിവരും.
പക്ഷേ മേല്പ്പറഞ്ഞ കുറ്റങ്ങളിൽ പലതും ഇപ്പോഴും വിചാരണയിൽ തന്നെയാണ്.ശിക്ഷ ഇനിയും നീളാം.
വേറൊരു കാര്യം,
റിമാൻഡിലായിരുന്ന ആദ്യത്തെ കുറച്ചുകാലം അയാൾ സബ് ജയിലിൽ നമ്മുടെ പഴയ ജയിലറുടെ കയ്യിലായിരുന്നു. അതിന്റെയൊരു ഏനക്കേട് അവനെ ജീവിതാവസാനം വരെ പിൻതുടരും എന്നാണ് അറിയാനായത്.
പ്രവീണ അഥവാ അനിതാ ഇടിക്കുള:
ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കണ്ടെത്തിയെങ്കിലും, കോടതിയിൽ വെച്ച് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ അവളെ വിദഗ്ധ ചികിൽസക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയില്ല.
മാണി അബ്രഹാം:
പ്രഥമദൃഷ്ട്യാ തന്നെ കുറ്റക്കാരനായി കണ്ടെത്തിയ ഇദ്ദേഹത്തെ യാതൊരു ആനുകൂല്യങ്ങളും കൂടാതെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനമായി. ആൽബി സഹതാപം തോന്നി തന്റെ മൊഴിയിൽ ഒരല്പ്പം കൃത്രിമം കാണിച്ചതിനാൽ, കൂടുതൽ ഗുരുതരമായ ചാർജ്ജുകൾ കിട്ടിയില്ല എന്നതാണ് സത്യം.
സായി നാരായണൻ അഥവാ സായി മാഷ് :
ഈ വ്യക്തിയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാൽ നോവലിസ്റ്റിനെ അറിയിക്കുക. കാരണം സാബു കേസിനു ശേഷം ഇയാളെ ഒരു ചാനലിലും, ഒരു വാർത്താ പരിപാടികളിലും കാണാനായിട്ടില്ല എന്നതാണ് സത്യം.
ആൽബർട്ട് പി സാമുവൽ :
ഇദ്ദേഹം ഇപ്പോൾ ക്രൈംബ്രാഞ്ചിലാണ്. മേജർ ക്രൈം ഡിവിഷനിൽ. കൊച്ചിയിലാണ്.ഡി വൈ എസ് പി ധിലീഷ് പൊത്തന്റെ കീഴിൽ. അതേ ഡിപ്പാർട്മെന്റിൽ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി ചുമതലയേറ്റിരിക്കുന്നു.
ഭാര്യ ആൻസിയും മകൾ മെലിൻഡയും കഴിഞ്ഞ എട്ടു മാസങ്ങളായി അയാളുമായി പിരിഞ്ഞാണ് താമസിക്കുന്നത്. സകല ചാനലുകളിലും ഡെയ്സിയെ എഴുന്നള്ളിച്ചുകൊണ്ടു നടന്ന മാധ്യമസുഹൃത്തുക്കളുടെ ആവേശം ഒരു കുടുംബം തകർത്തെടുത്തു എന്നു പറയുന്നതാകും ശരി.
ധിലീഷ് പോത്തൻ :
ഇദ്ദേഹം ഇപ്പോൾ ക്രൈം ബ്രാഞ്ചിലെ മേജർ ക്രൈം ഡിവിഷൻ ഹെഡ് ആണ്.ഡി വൈ എസ് പി ആണിപ്പോൾ. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ആ ജോലി എന്ന് മുൻപ് പറഞ്ഞിരുന്നല്ലോ. മദ്യപാനം പാടേ ഉപേക്ഷിച്ചിരിക്കുന്നു. എങ്കിലും ലിവർ ട്രാൻസ്പ്ലാന്റ് ഇല്ലാതെ മുൻപോട്ടു പോകാനാകില്ല എന്നാണ് വിദഗ്ധാഭിപ്രായം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്.
(അവസാനിച്ചു)
കണ്ണൂർകാരൻ ❤️❤️
#✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ