ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aKRqp4d?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((82))
ദേവയാനി ജീവിതത്തിലേക്ക് വന്നതിനു ശേഷം ആദ്യമായി അവളില്ലാതെ ഒരു ദിവസം കടന്നു പോയിരിക്കുന്നു എന്ന് പ്രസാദ് വെറുതേ ചിന്തിച്ചു. മട്ടുപ്പാവിൽ നിന്നുകൊണ്ട് അവൻ കഴിഞ്ഞതൊക്കെ ഓർത്തു കൂട്ടി. അവളുണ്ടായിരുന്നേൽ വാല് പോലെ എനിക്കൊപ്പം ഉണ്ടായേനെ എന്നാലോചിച്ചപ്പോൾ അറിയാതെ ചിരി പൊട്ടി.
അഴിയിക്കൽ തറവാട്ടിൽ ആകെയൊരു മൂകത. ഏതോ അവാർഡ് നാടകം പോലെയൊരു അവസ്ഥ. ആരുടെയും മുഖത്ത് പേരിനു പോലും പുഞ്ചിരിയില്ല. കൂടുതൽ വിഷമം കാണുന്നത് കുഞ്ഞിയുടെ മുഖത്തായിരുന്നു. ദേവയാനി വരുന്നതിനു മുൻപുള്ള ചൊടിയും ഉന്മേഷവും പോലും ആ കുഞ്ഞു മുഖത്ത് കാണുന്നില്ല. ഒരിക്കൽ ഹൈപ്പർ മാർക്കറ്റിൽ പോയപ്പോൾ ദേവയാനി അവൾക്കൊരു കരടിപ്പാവ വാങ്ങി കൊടുത്തു. തവിട്ടു നിറവും കറുത്ത കൃഷ്ണമണിയുമുള്ള ആ കരടിപ്പാവ കുഞ്ഞിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇപ്പോൾ ആ കരടിപ്പാവയും കൈയ്യിൽ പിടിച്ച് വിഷാദത്തോടെ കഴിയുകയാണ് കുഞ്ഞി. ആരോടും വലിയ മിണ്ടാട്ടമില്ല. ഒന്നു പുഞ്ചിരിക്കുക പോലും അവൾ ചെയ്യുന്നില്ല. എപ്പോഴും ഒരേ ചിന്തയും വിഷമവും തന്നെ.
ഹേമന്ത് അത്യാവശ്യമായി മൂന്നാർ പോയി. രണ്ടു ദിവസം കഴിഞ്ഞാൽ ഓടിയെത്താമെന്നാണ് അവൻ വാക്ക് കൊടുത്തത്. വിഷ്ണു അമ്മയുടെ അസുഖം കാണിക്കാൻ ഹോസ്പിറ്റലിലേക്ക് പോയി. പാവം ഇപ്പോഴും ഒരു കുറവുമില്ല അവന്റെ അമ്മയ്ക്ക്. അവനും രണ്ടു ദിവസം കഴിഞ്ഞു വരാം എന്നാണ് പറഞ്ഞത്. റിൻസി ഹോസ്പിറ്റലിലെ തിരക്കുകളിലേക്ക് ചേക്കേറി. കഴിഞ്ഞ കുറേ നാളുകൾ ആരോടും പറയാതെ കൊണ്ടു നടന്ന ആ വലിയ സംഭവത്തിന് കഴിഞ്ഞ ദിവസം തിരശീല വീണ സമാധാനം അവളുടെ മുഖത്ത് കാണാമായിരുന്നു. ദേവയാനി ആരെന്നോ എന്തെന്നോ അറിയാതെ അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടാൻ തനിക്കൊപ്പം കട്ടയ്ക്ക് നിന്നതാണ് റിൻസി. സിഐഡി വിനോദിന്റെ ഭീഷണി കേട്ടപ്പോൾ തന്നെ അവളുടെ പാതി ജീവൻ പൊലിഞ്ഞു പോയതാണ്. ഇപ്പോഴാണ് അവൾ ശ്വാസം നേർ വഴിക്ക് ശ്വസിക്കുന്നത് തന്നെ. പാവം. ഇനിയും അവളെ കഷ്ടപ്പെടുത്തേണ്ട.
എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഈ ഭൂമിയിൽ താനും കുഞ്ഞിയും മാത്രമേയുള്ളൂ എന്നൊരു തോന്നലായിരുന്നു പ്രസാദിന്. ദേവയാനി ഇപ്പോഴെങ്കിലും തന്റെയടുത്ത് ഉണ്ടായിരുന്നെങ്കിലെന്ന് അവൻ വെറുതേ ആശിച്ചു പോയി.
**********************************************************************************
രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു. പതിവുപോലെ ഭദ്ര ഓഫിസിലേക്ക് പോയി തന്റെ ജോലികൾ ആരംഭിച്ചു. സൂസൻ അന്ന് ലീവായിരുന്നു. മേനേജർ ശിവാ റെഡ്ഢി തലയിൽ തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നുണ്ട്. അതിനിടയിൽ കോളേജിലേക്ക് തിരിച്ചു പോയ അരുണയെ വിളിച്ച് കാര്യങ്ങൾ തിരക്കാനും ഭദ്ര മറന്നില്ല.
അന്നത്തെ ലഞ്ച് ബ്രെക്കും കഴിഞ്ഞ് അല്പ സമയ വിശ്രമത്തിനിടെ സ്റ്റാഫുകളുടെ കാബിനിലൂടെ ചുമ്മാ നടന്ന ഭദ്ര രേഷ്മയുടെയും സംഘത്തിന്റെയും രഹസ്യ ചർച്ച കേട്ട് നടുങ്ങുകയായിരുന്നു.
"തിരുവനന്തപുരത്തെ ഏതോ തറവാട്ടിൽ ആരുടെയോ ഭാര്യയായി ഇത്രയും നാളും കഴിയുകയായിരുന്നത്രെ ഭദ്ര!! ദൈവത്തിനറിയാം ഇതൊക്കെ നേരാണോ നുണയാണോ എന്ന്...??"
ചൈനക്കാരുടെതു പോലെ ഇടുങ്ങിയ കണ്ണുകളുള്ള രേഷ്മ തന്റെ ആ കണ്ണുകൾ പരമാവധി വികസിപ്പിച്ചുകൊണ്ട് അതിശയം പ്രകടിപ്പിച്ച് തടിയിൽ കൈ കൊടുത്തു.
"ആവോ ആർക്കറിയാം.. ഇനി ഓർമ്മകൾ പോയത് തന്നെയാണോ എന്ന് ആർക്കെങ്കിലും അറിയാമോ. പ്രായം കവിഞ്ഞിട്ടും കല്യാണമേ വേണ്ട എന്നു പറഞ്ഞവളാണ് ഭദ്ര. ചിലപ്പോൾ അവളുടെ കൗമാര പ്രായത്തിൽ തലസ്ഥാനത്ത് പോയി ആരും അറിയാതെ വിവാഹം ചെയ്തിട്ടുണ്ടെങ്കിലോ.? ആ കൊച്ചു പോലും അവളെ അമ്മേ എന്നു വിളിക്കണമെങ്കിൽ എന്തൊക്കെയോ നമ്മളറിയാതെ സംഭവിക്കുന്നില്ലേ. ചിലപ്പോൾ എല്ലാവരെയും പറ്റിക്കാൻ ഭദ്ര നാടകം കളിച്ചതാണെങ്കിലോ..??!"
വണ്ണം അൽപ്പത്തിൽ കൂടുതലുള്ള ശാരിക ബിസ്ക്കറ്റ് കടിച്ചുകൊണ്ട് പറഞ്ഞു.
"ഇനി ഭദ്ര ഒരു വിവാഹം ഇതുവരെ ചെയ്തിട്ടില്ലെന്ന് കരുതുക. ഇത്ര നാൾ മറ്റൊരാളുടെ ഭാര്യയായി കഴിയുകയായിരുന്നില്ലേ ഭദ്ര. ഭാര്യ എന്നു പറയുമ്പോൾ എല്ലാ അർത്ഥത്തിലും അതങ്ങനെ തന്നെ. കാണാൻ നല്ല ആപ്പിൾ പോലത്തെ പെണ്ണിനെ പൂർണ്ണ സമ്മതത്തോടെ കിട്ടിയാൽ ഏതെങ്കിലും ആണുങ്ങൾ വെറുതെ വിടുമോ. എല്ലാം കൊത്തിപ്പെറുക്കി എടുക്കില്ലേ. അങ്ങനെയും സംഭവിച്ചു കൂടായ്ക ഒന്നുമില്ലല്ലോ." ഇരു നിറവും പൊക്ക കുറവുമുള്ള ഷീന നേരിട്ടങ്ങ് കാര്യം പറഞ്ഞു.
"ഇനി ആ കാര്യത്തിൽ സംശയമുണ്ടേൽ ഒരു കൊല്ലം കഴിഞ്ഞാൽ നമുക്ക് അറിയാമല്ലോ..." വീണ്ടും രേഷ്മയിൽ ഊഴം എത്തിയപ്പോൾ അവൾ പറഞ്ഞു. എല്ലാവരും കൂടി ഒരുമിച്ച് ചിരിച്ചു.
എല്ലാം കേട്ട് ഭദ്രയുടെ രക്തം തിളയ്ക്കുകയായിരുന്നു. ഒരു മറയ്ക്കപ്പുറം അവൾ നിൽക്കുന്നത് അവർ ആരും തന്നെ അറിഞ്ഞില്ല. മൂന്നണ്ണത്തിന്റെയും ചെവിക്കുറ്റി നോക്കി പൊട്ടിക്കാമെന്നാണ് ഭദ്ര ആദ്യം കരുതിയത്. പക്ഷെ സ്വന്തം ദേഷ്യത്തെ അവൾ കടിച്ചു പിടിച്ചു നിയന്ത്രിച്ചു നിന്നു. അവർ സംശയിക്കുന്നതിലും എവിടെയൊക്കെയോ കാര്യങ്ങളുണ്ട്. ആണുങ്ങൾ അങ്ങനെയാണ്. തരം കിട്ടിയാൽ അവർ കലം ഉടയ്ക്കും. കണ്ണടച്ച് പാല് കുടിക്കും. തന്റെ കാര്യത്തിലും അങ്ങനെയൊരു നീക്കമുണ്ടായോ എന്നറിയണം. ഭദ്ര തീരുമാനിച്ചു.
പിന്നീടവൾക്ക് ഓഫീസിൽ ഇരുന്ന് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എങ്ങനെയും ആ ദിവസത്തെ അവൾ കഷ്ടപ്പെട്ട് തള്ളി നീക്കി. ഓഫീസ് ടൈം കഴിഞ്ഞപ്പോൾ തീവണ്ടി കുതിക്കും പോലെയാണ് മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലേക്ക് അവൾ കുതിച്ചു പോയത്.
"അമ്മേ..??"
തറവാട് തകർന്നു പോകും വിധം ഉച്ചത്തിൽ അവൾ വിളിച്ചു കൂവി. മാളവിക വേഗത്തിൽ വന്നു നിന്നു.
"എന്താ.. എന്തുപറ്റി ഭദ്രേ?? നീയെന്തിനാ ഒച്ചയിട്ടു വിളിക്കുന്നെ...??" കാര്യം മനസിലാവാതെ മാളവിക മകളുടെ മുഖത്ത് നോക്കി.
"അമ്മേ എനിക്ക് ചിലത് അറിയുവാനുണ്ട്. അതിപ്പോൾ തന്നെ അറിയണം. അല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല." ദേഷ്യത്തോടെ അവൾ പറഞ്ഞു.
"എന്തു കാര്യം...??"
മാളവികയുടെ നെറ്റിയിൽ സംശയത്തിന്റെ വരകൾ തെളിഞ്ഞു.
"ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അവസ്ഥയിലൂടെ കടന്നു പോയ എന്നെ അതെല്ലാം മുതലെടുത്ത് അയാൾ ഉപയോഗിക്കുകയായിരുന്നോ?? സംഭവിക്കാൻ പാടില്ലാത്തത് എനിക്ക് സംഭവിച്ചോ അമ്മേ...??"
മകളുടെ ചോദ്യത്തിന്റെ പൊരുൾ ആ അമ്മ വേഗം തിരിച്ചറിഞ്ഞു. അവരപ്പോൾ മകളുടെ കണ്ണുകളിൽ കണ്ടത് ശൗര്യമോ ക്രോധമോ രൗദ്രമോ ആയിരുന്നില്ല. പകരം താൻ അറിയാതെ തന്റെ കന്യാകാത്വം നഷ്ടപ്പെട്ടു പോയോ എന്ന സംശയത്തിന്റെ തികഞ്ഞ വേവലാതിയും പരിഭ്രമവും ഭയവുമായിരുന്നു.
"പറ അമ്മേ.. അങ്ങനെ വല്ലതും എനിക്ക് സംഭവിച്ചോ...??" ഭദ്രയുടെ ചുണ്ടുകൾ വിറച്ചു.
"അങ്ങനെയുള്ള ഒരാളായിരുന്നില്ല മോളെ പ്രസാദ്. നിന്റെയീ സംശയം ഓർമ്മകൾ നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നെ ഇവിടെ കൊണ്ടു വന്നപ്പോൾ എനിക്കും ഉണ്ടായതാണ്. ആ സംശയത്തെ മറ്റൊരു രീതിയിൽ ഞാൻ അവനോട് അവതരിപ്പിച്ചു. പക്ഷെ ഒരംശം പോലും പതറാതെ പ്രസാദ് എന്നോട് തുറന്നു പറഞ്ഞു. നിന്നിൽ ഒരു തെറ്റായ സ്പർശനം പോലും അവൻ ചെയ്തിട്ടില്ലെന്ന്. കൂട്ടത്തിൽ മറ്റൊരു കാര്യവും."
ഭദ്ര കണ്ണുകൾ ചുരുക്കി നോക്കി.
"നിന്നെ അവന് വലിയ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു അത്."
മാളവിക പറഞ്ഞതു കേട്ടപ്പോൾ ഭദ്രയുടെ ചുരുങ്ങിയ കണ്ണുകൾ വിടർന്നു നിലകൊണ്ടു. അവളുടെ നേർക്ക് ആ അമ്മ അൽപ്പം കൂടി മുന്നോട്ട് വന്ന് ആ തോളിൽ തൊട്ടു : "നിനക്കൊരു പോറൽ പോലും വീഴ്ത്താതെ അവൻ നിന്നെ സംരക്ഷിക്കുകയായിരുന്നു ഭദ്ര. ഓരോന്നായി നീ അറിയും. കൂട്ടത്തിൽ അവന്റെ സ്നേഹവും." അത്രയും പറഞ്ഞ് അകത്തേക്ക് കയറി പോകുന്ന തന്റെ അമ്മയെ നിർന്നിമിഷയായി നോക്കി നിൽക്കുകയായിരുന്നു ഭദ്ര.
അന്നു രാത്രിയിൽ മുറിയിലെ കണ്ണാടിയുടെ മുന്നിൽ അവൾ വന്നു നിന്നു. സ്വയം ഒന്നു നല്ലവണ്ണം നോക്കി. ഓടി തളർന്ന് വാടിയത് പോലെയുള്ള മുഖമായിരുന്നു അവൾ കണ്ടത്. ആ മുഖത്തിനുമപ്പുറം മറ്റൊരു കഥാപാത്രം ഒളിഞ്ഞിരിക്കുന്നത് അവൾ മനസ്സിലാക്കി.
ആരാണ് ഞാൻ...??! ഈ തറവാട്ടിലെ മൂത്ത മകളോ അതോ മാറ്റരുടെയൊക്കെ ഭാര്യയും അമ്മയുമോ..? എവിടെയാണ് എനിക്ക് പിഴച്ചത്.? ആ കുഞ്ഞിനേയും കുടുംബത്തെയും ഞാൻ ദ്രോഹിക്കുകയാണോ?? ഭദ്രയുടെ കാതുകളിൽ കുഞ്ഞിയുടെ ഉച്ചത്തിലുള്ള കരച്ചിൽ മുഴങ്ങി കേട്ടു. പെട്ടെന്നവൾ ചെവികൾ പൊത്തി കണ്ണുകളടച്ചു. ശിരസ്സിന് ചുറ്റുമായി ആ കരച്ചിൽ ഉയർന്നു താഴ്ന്നു. ഒടുവിൽ മെല്ലെ മെല്ലെ ആ ശബ്ദം മാഞ്ഞു പോവുകയായിരുന്നു.
പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ അലമാര തുറന്ന് കൈകൾ അകത്തിട്ട് അവൾ തിരയുവാൻ തുടങ്ങി. വസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി തിരച്ചിൽ തുടർന്നു. ഏറെ നേരം തിരഞ്ഞെങ്കിലും അവൾക്കത് കിട്ടിയില്ല.
"അമ്മേ...??"
വീണ്ടും അവൾ ഉച്ചത്തിൽ വിളിച്ചു.
തറവാടിന്റെ മറ്റൊരു ഭാഗത്ത് നിൽക്കുകയായിരുന്ന മാളവിക ഓടിയെത്തി.
"എന്താ ഭദ്രാ.. ഇനിയെന്താ നിന്റെ പ്രശ്നം..?" താടി ചൊറിഞ്ഞ് മാളവിക ചോദിച്ചു.
"അമ്മേ എന്റെ പുസ്തകമെവിടെ...??"
ഈർഷ്യത്തോടെ അവൾ ചോദിച്ചു.
"പുസ്തകമോ...?? ഏത് പുസ്തകം..??"
"അമ്മേ ഞാൻ എഴുതിയ പുസ്തകം. തരള സംഗീത മന്ത്രം." ഭദ്ര വ്യക്തമാക്കി കൊടുത്തു.
ഒരു സാധനം വെച്ചാൽ വെച്ചയിടത്ത് കാണില്ല എന്നു പറഞ്ഞുകൊണ്ട് തന്റെ ദേഷ്യം അലമാരയ്ക്കകത്തേക്ക് ഭദ്ര കാണിക്കുവാൻ തുടങ്ങി. മാളവിക മുന്നോട്ട് വന്ന് അവളെ സഹായിച്ചു. കുറേ നേരം അലമാരയിലും മുറിയിലും തിരഞ്ഞതിനു ശേഷം രണ്ടു പേരും തറവാടിന്റെ രണ്ടിടത്തായി ചെന്നു. ഓരോ മുക്കും മൂലയും മുറികളും എല്ലാം കുറേ നേരം കൊണ്ട് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തളർച്ചയോടെ ഇരുവരും ഉമ്മറത്ത് വന്നിരുന്നു.
"എന്നാലും എന്റെ പുസ്തകം.. അതെങ്ങോട്ട് പോയി ദേവി..??" ഭദ്ര നിരാശയോടെ മുറ്റത്തേക്ക് നോക്കി. തന്റെ മകൾ ആദ്യമായി രചിച്ച ആ പുസ്തകത്തിന്റെ പേര് മാത്രം അറിയാവുന്ന മാളവികയ്ക്കും അത് കാണാത്തത്തിൽ നല്ല വിഷമം തോന്നി.
എന്നാൽ മറ്റൊരിടത്ത്,
തരള സംഗീത മന്ത്രം ചാരു കസേരയിലിരുന്ന് മകൾക്ക് വായിച്ചു കൊടുക്കുകയാണ് അഴിയിക്കൽ മാധവൻ മകൻ പ്രസാദ്. അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പുസ്തകത്തിലെ ഓരോ വാക്കും ഓരോ രംഗവും വളരെ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും കുഞ്ഞി കേട്ടു. പിന്നീടെപ്പോഴോ പുസ്തകം പാതി ആവും മുന്നേ നിദ്രയുടെ ആഴങ്ങളിൽ അവൾ മെല്ലെയിറങ്ങി.
**********************************************************************************
രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഷോപ്പിലെ കാര്യങ്ങളും കൊച്ചിയിലെ കാര്യങ്ങളും പതിയെ പതിയെ പ്രസാദ് ശ്രദ്ധിക്കുവാൻ തുടങ്ങി. മനസ്സ് ശരീരത്തിനൊപ്പം നിൽക്കുന്നില്ല. അതിപ്പോഴും ഭദ്രയുടെ പക്കൽ തന്നെയാണ്. അവളെ വീണ്ടുമൊന്നു കാണാൻ., കുറച്ചു നേരം സംസാരിക്കാൻ അതിയായ ആഗ്രഹം ഉള്ളിൽ തുടിക്കുന്നെണ്ടെങ്കിലും എന്തായിരിക്കും ഭദ്രയുടെ പ്രതികരണം എന്നറിയാതെ പ്രസാദ് എല്ലാവർക്കും മുന്നിൽ നടകീയമായ പുഞ്ചിരി പ്രദർശിപ്പിച്ച് മൗനം പാലിച്ചു നടന്നു. കുഞ്ഞിക്കും മാറ്റമൊന്നും കാണുന്നില്ല. എല്ലാം മെല്ലെ ശെരിയാവും എന്നു തന്നെ മാധവനും ലക്ഷ്മിയും കരുതി.
ഭദ്രയുടെ അവസ്ഥയും മറിച്ചായിരുന്നു. ഓഫീസ് സ്റ്റാഫുകൾ ചിലർ മാത്രമാണ് തന്നെ കുറിച്ച് തെറ്റായ വീക്ഷണം നടത്തുന്നതെന്നാണ് അവളാദ്യം കരുതിയത്. എന്നാൽ അതങ്ങനെ ആയിരുന്നില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കാത്ത ഒരുപാട് മനുഷ്യ കോലങ്ങൾ എല്ലാ നാട്ടിലും കാണും. അവരിൽ ചിലർ ഭദ്രയെ കുറിച്ച് നാട്ടിൽ മറ്റു പലതും പാടി നടന്നു. കുറേ നാൾ മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിടുകയായിരുന്നു മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ മൂത്ത സന്തതി ഭദ്ര തമ്പുരാട്ടി എന്ന ചൊറിയുന്ന പരദൂഷണം പുഴക്കടവിൽ വെച്ച് അമ്മിണിയമ്മ പറഞ്ഞതു കേട്ട് മറ്റു അർദ്ധ നഗ്ന നാരികൾ ഉച്ചത്തിൽ ചിരിച്ചു.
"കാണാൻ തൊലിവെളുപ്പും ചന്തവുമുണ്ടല്ലോ അവൾക്ക്. പോരാത്തതിന് തമ്പുരാട്ടിയും. പിന്നെ ഇതൊക്കെയെന്ത് പ്രയാസം.."
മാറിനു മേലെ ഉടുത്തു പിടിച്ച അടിപ്പാവാട നേരെയിട്ടുകൊണ്ട് വീണ്ടും അമ്മിണിയമ്മ പറഞ്ഞപ്പോൾ ചിരികൾ പല താളത്തിൽ അന്തരീക്ഷമാകെ മുഴങ്ങി കേട്ടു.
ഭദ്ര അപ്പോഴാണ് എല്ലാം കേട്ടുകൊണ്ട് അവിടെ എത്തിയത്. അവളെ കണ്ടയുടനെ അമ്മിണിയമ്മ പുഴയിലേക്ക് ഊളിയിട്ടു. മറ്റുള്ളവർ ഭദ്ര എന്തെങ്കിലു തങ്ങളെ ചെയ്യുമോ എന്ന് ഭയന്നു നിന്നു. എല്ലാവരെയും നോക്കി കണ്ണുരുട്ടി തിരിഞ്ഞു പോയതല്ലാതെ അവളൊന്നും മിണ്ടാനോ ചെയ്യാനോ മുതിർന്നില്ല. അപ്പോഴും മുങ്ങാംകുഴിയിട്ടു പോയ അമ്മിണിയമ്മ പൊന്തി വന്നിരുന്നില്ല.
((തുടരും))
രചന : കണ്ണൂർകാരൻ ❤️❤️❤️
#📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ