❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
4K views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jxRbax?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 138 പണിപ്പുരയിൽ നിന്നും ധിറുതിയിൽ ഇറങ്ങി നടന്ന ശ്രീലക്ഷ്മിയുടെ നടത്തമവസാനിച്ചത് ദേവദത്തന്റെ മുറിയ്ക്ക് മുമ്പിലായിരുന്നു. അല്പനിമിഷങ്ങൾ മുറിയുടെ മുമ്പിൽ നിന്ന ശ്രീലക്ഷ്മി ഒരാശങ്കയോടെ വാതിൽ പതിയെ തള്ളി നോക്കി. വാതിൽ ചാരിയിട്ട് മാത്രമേ ഉള്ളൂ എന്ന് ശ്രീലക്ഷ്മിയ്ക്ക് മനസ്സിലായി. ശബ്ദമൊട്ടുമുണ്ടാക്കാതെ ശ്രീലക്ഷ്മി വാതിൽ തുറന്ന് അകത്തേക്ക് കയറി... അകത്തേക്ക് കയറിയ ശ്രീലക്ഷ്മിയുടെ മിഴികളിൽ ബെഡിൽ ശാന്തനായി മലർന്നു കിടന്നുറങ്ങുന്ന ദേവദത്തന്റെ രൂപം പതിഞ്ഞു. നെഞ്ചിലെന്തോ കെട്ടിപ്പിടിച്ചുറങ്ങുന്ന അയാളുടെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നതായി അവൾ ശ്രദ്ധിച്ചു... ശ്രീലക്ഷ്മിയുടെ പാദങ്ങൾ സ്വയമേവ പതിയെ ശബ്ദമുണ്ടാക്കാതെ ബെഡിനടുത്തേക്ക് ചലിച്ചു. ശബ്ദമുണ്ടാക്കാതെ അവൾ ഒന്നുമറിയാതെ മയങ്ങുന്ന ദേവദത്തന്റെ അടുത്തായി ഇരുന്നു. അയാൾ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്നത് തന്റെയൊരു പഴയ സാരിയാണെന്ന് ഞെട്ടലോടെയവൾ തിരിച്ചറിഞ്ഞു... ശാന്തനായി മയങ്ങുന്ന ദേവദത്തന്റെ മുഖത്തേക്ക് ശ്രീലക്ഷ്മി നിമിഷങ്ങളോളം തന്റെ നീലാംബുജ നയനങ്ങളാൽ നോട്ടങ്ങളയച്ചു കൊണ്ട് ഇരുന്നു. അവളുടെ നയനങ്ങളുതിർത്തു കൊണ്ടിരിക്കുന്ന അംശുകൾക്കപ്പോൾ പ്രണയത്തിൻ വർണ്ണങ്ങളായിരുന്നു.... അയാളോടുള്ള അടങ്ങാത്ത പ്രണയമൊരു നദീകാന്തവീചിയായവളുടെ മനസ്സിൽ നിറഞ്ഞു തുളുമ്പിയപ്പോൾ അവൾ തന്റെ പാണീതലത്താൽ അയാളുടെ മുഖത്തും മുടിയിലും അരുമയായി തഴുകുവാനാരംഭിച്ചു... ദേവദത്തന്റെ മുടികളിൽ ശാന്തമായി തഴുകുമ്പോൾ അവളുടെ മിഴികളിൽ നീർക്കണങ്ങൾ പൊടിഞ്ഞു.. "ലച്ചൂ"... അപ്രതീക്ഷിതമായി ദേവദത്തനിൽ നിന്നുമൊരു ശബ്ദമുയർന്നു... പൊടുന്നനെയുള്ള ആ വിളിയിൽ ശ്രീലക്ഷ്മിയൊരു ഞെട്ടലോടെ അയാളുടെ മുടിയിൽ നിന്നും തന്റെ കൈകൾ പിൻവലിച്ചു കൊണ്ട് ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു... അൽപനേരം അനങ്ങാതെ ദേവദത്തനെയും നോക്കി നിന്നപ്പോൾ അയാളത് നിദ്രയിൽ മൊഴിഞ്ഞതാണെന്ന് ശ്രീലക്ഷ്മിയറിഞ്ഞു. അവളൊരു ആശ്വാസത്തോടെ അയാളെ നോക്കി നിന്നു.... തന്റെ ചെറു സാമീപ്യം പോലും ഈ മനുഷ്യനെ നിദ്രയിൽ നിന്നുമുണർത്തും. എപ്പോഴും എന്നും താൻ മാത്രമാണ് ഈ മനസ്സിലും നിശ്വാസത്തിലും. ഈ മനുഷ്യന് തന്നെയൊന്ന് വെറുക്കുവാൻ പോലും സാധിക്കുന്നില്ലല്ലോ. മിത്രയുടെ ജന്മദിനത്തിന്റെ അന്ന് മക്കളിരുവരും തന്നെ അവഗണിച്ചപ്പോൾ തനിയ്ക്ക് വേണ്ടി സംസാരിക്കുവാനും തന്റെ തെറ്റുകളെ പോലും ഈ മനുഷ്യൻ തന്റെതാക്കി മാറ്റിക്കൊണ്ടായിരുന്നു അവരോട് വാദിച്ചത്. എങ്ങനെ സാധിക്കുന്നു ഈ മനുഷ്യന് അങ്ങനെ.... നീരണിഞ്ഞ മിഴികളോടെ ദേവദത്തനെയും നോക്കി നിൽക്കുമ്പോൾ ശ്രീലക്ഷ്മി മനസ്സിൽ ചിന്തിച്ചു.... പിന്നീടവിടെയൊരു നിമിഷം പോലുമാ മുറിയിൽ നിൽക്കുവാൻ ശ്രീലക്ഷ്മിയ്ക്ക് തോന്നിയില്ല. ദേവദത്തനെയൊന്ന് കൂടി നോക്കിയിട്ട് അവളാ മുറിയിൽ നിന്നുമിറങ്ങി... പുറത്തിറങ്ങിയ ശ്രീലക്ഷ്മിയുടെ മിഴികൾ അഭിരാമിയുടെയും മിത്രയുടെയും മുറിയ്ക്ക് നേരെ നീണ്ടു. അവളുടെ കാലുകൾ അങ്ങോട്ട് ചലിച്ചു... വാതിലിൽ തള്ളിയപ്പോൾ അത് തുറന്നു... അല്ലെങ്കിലും തങ്ങൾ നാല് പേര് മാത്രമുള്ളപ്പോൾ മുറികളൊന്നും അകത്ത് നിന്നും കുറ്റിയിടേണ്ട ആവശ്യമില്ലല്ലൊ...വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു... ബെഡിൽ മലർന്നു കിടക്കുന്ന അഭിരാമിയേയും അവളുടെ വലത് വശത്തായി കിടക്കുന്ന മിത്രയേയും ശ്രീലക്ഷ്മിയൊരു വാത്സല്യത്തോടെ നോക്കി നിന്നു... ബെഡിലേക്ക് കയറിയ ശ്രീലക്ഷ്മി അഭിരാമിയുടെ അടുത്തായി ചാഞ്ഞിരുന്നു. അവളുടെ തലയിലും നെറ്റിയിലുമൊക്കെ അരുമയായി തലോടിക്കൊണ്ടിരുന്നു. അഭിരാമിയുടെ കവിളിൽ തന്റെയടി കൊണ്ട് തിണർത്തതിന്റെ പാട് കണ്ട ശ്രീലക്ഷ്മിയുടെ ഉള്ളിലൊരു വേദന നിറഞ്ഞു... ശ്രീലക്ഷ്മി ആ തിണർപ്പിൽ പതിയെ തന്റെ വിരലുകളോടിച്ചു. തുടർന്നവൾ തന്റെ മുഖം താഴ്ത്തി ആ പാടുകളിലൊരു ചുംബനം പകർന്നു... പൊടുന്നനെ അഭിരാമി തിരിഞ്ഞു തന്റെ നെഞ്ചിലേക്ക് വീണു തന്നെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോഴേക്കും ശ്രീലക്ഷ്‌മി ബെഡിലേക്ക് ഒന്ന് കൂടി ചാഞ്ഞു വീണു പോയിരുന്നു... എന്താണ് സംഭവിയ്ക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴേക്കും അപ്പുറത്ത് കിടന്നിരുന്ന മിത്ര ചാടിയെഴുന്നേറ്റ് തന്റെ മറുവശത്തേക്ക് വന്നു തന്നെയും കെട്ടിപ്പിടിച്ചു കൊണ്ട് ബെഡിലേക്ക് അമർത്തിയെന്നും താനിപ്പോൾ മക്കളിരുവരുടെയും ബന്ധനത്തിലാണെന്നും മനസ്സിലാക്കിയ ശ്രീലക്ഷ്മിയുടെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു... "കള്ളികൾ.. രണ്ടും ഉറക്കം അഭിനയിച്ചു കിടക്കുകയായിരുന്നല്ലേ"...? ശ്രീലക്ഷ്മി വാത്സല്യം നിറഞ്ഞൊരു പുഞ്ചിരിയോടെ ഇരുവരെയും നോക്കിക്കൊണ്ട് തിരക്കി.... "അതേലോ... ഇന്ന് അമ്മ ഇവിടെ കിടന്നാൽ മതി. എഴുന്നേൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല"... തലയുയർത്തി ശ്രീലക്ഷ്‌മിയുടെ കവിളിലൊരു ചുംബനം നൽകിക്കൊണ്ട് അഭിരാമി കൊഞ്ചലോടെ മൊഴിഞ്ഞു... അഭിരാമിയുടെ പ്രതികരണത്തിൽ ശ്രീലക്ഷ്മിയുറക്കെ ചിരിച്ചു പോയി.... "ഇരുന്നു ചിരിക്കാതെ ഞങ്ങളെ താരാട്ട് പാടി ഉറക്കിക്കേ യക്ഷിയമ്മേ"... ശ്രീലക്ഷ്മിയുടെ മാറിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് മിത്ര മൊഴിഞ്ഞു... ശ്രീലക്ഷ്മിയൊരു ചിരിയോടെ ഇരുവരെയും തന്റെ നെഞ്ചിലേക്ക് അമർത്തി ഇരുവരുടെയും മൂർദ്ധാവിൽ ചുംബനങ്ങളർപ്പിച്ചു കിടന്നു. ശ്രീലക്ഷ്മി ഇരുവരെയും വാത്സല്യത്തോടെ തഴുകിക്കൊണ്ടിരുന്നു... ================================== പിറ്റേന്ന് രാവിലെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം അഭിരാമിയും മിത്രയും നേരെ പോയത് പണിപ്പുരയിലേക്കായിരുന്നു. അവിടെ ദേവദത്തൻ ചായക്കൂട്ടുകളാൽ തീർത്ത വിസ്മയമവർ ആവോളം ആസ്വദിച്ചു... "ഇത്ര കാലത്തിനു ശേഷം ബ്രഷ് പിടിച്ചിട്ടും അച്ഛന്റെ കഴിവിന് ഒരിത്തിരി പോലും കോട്ടം സംഭവിച്ചിട്ടില്ല...അല്ലേ ചേച്ചി"..? ചിത്രത്തിലേക്ക് നോക്കിയൊരത്ഭുതത്തോടെ മിത്ര അഭിരാമിയോട് തിരക്കി... "അതേ... വർഷങ്ങൾക്ക് മുമ്പ് അച്ഛൻ വരയ്ക്കുമ്പോൾ ജീവൻ തുടിക്കുന്ന പോലെയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ"... മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മിഴികളിൽ തന്റെ അച്ഛനോടുള്ള അഭിമാനം ഹ്രദിനി വീചികളായി നിറഞ്ഞൊഴുകി... "എന്നാലും സമ്മതിച്ചിരിക്കുന്നു അച്ഛനെ. അമ്മയിന്നലെ മുദ്രയണിഞ്ഞു നിന്നത് അത് പോലെയല്ലേ പകർത്തിയേക്കുന്നത്. ആ രംഗം ഫോട്ടോ എടുത്ത പോലെ"...മിത്ര ചിത്രത്തിലേക്ക് നോക്കി മൊഴിഞ്ഞു... "അച്ഛൻ അമ്മയുടെ ചിത്രം വരയ്ക്കുമ്പോൾ അതിന്റെ ഭംഗി വേറെയാ. ആദ്യമായി അച്ഛൻ വരച്ച ചിത്രത്തിൽ നിന്ന് തന്നെ തിരിച്ചറിയാം അത്".... അഭിരാമി മിത്രയെ നോക്കിക്കൊണ്ട് പറഞ്ഞു... "അച്ഛനാദ്യമായി വരച്ച അമ്മയുടെ ചിത്രം..അത് നീയെങ്ങനെ കണ്ടു"... മിത്ര തന്റെ സംശയം അഭിരാമിയ്ക്ക് മുമ്പിൽ നിരത്തി... "മിത്തൂ... നീ കഥയിൽ വായിച്ചിട്ടില്ലേ അച്ഛനമ്മയ്ക്ക് വിഷുക്കൈനീട്ടമായി കൊടുത്ത ചിത്രത്തെ കുറിച്ച്"...അഭിരാമിയൊരു ചെറുചിരിയോടെ മിത്രയോട് തിരക്കി... മിത്ര ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി... "ആ ചിത്രമാണ് അച്ഛന്റെ മൊബൈലിൽ സ്ക്രീൻ സേവർ ആയുള്ളത്. അതിന്റെ ശരി പകർപ്പ് അമ്മയുടെ കൈവശമുണ്ടായിരുന്നു. അച്ഛനെ വിട്ട് പോയിട്ടും അമ്മയത് കളഞ്ഞില്ല. ആ ചിത്രം കണ്ട ഓർമ്മയിൽ അച്ഛനെ അമ്മയിപ്പോഴും സ്നേഹിക്കുന്നു എന്ന അച്ഛൻ വിശ്വസിക്കുന്നതെന്ന് എനിക്കൂഹം തോന്നിയെങ്കിലും അത് യാഥാർഥ്യമാകുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല"... അഭിരാമി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു... അഭിരാമി പറഞ്ഞതെല്ലാം മിത്രയൊരു അതിശയത്തോടെ കേട്ടു നിന്നു... മിത്രയുടെ ഭാവങ്ങൾ കണ്ട അഭിരാമിയ്ക്ക് ചിരി പൊട്ടി... "ആ ചിത്രം മാത്രമല്ല അച്ഛൻ പണ്ട് അമ്മയ്ക്കെഴുതി കൊടുത്ത വരികൾ നിറഞ്ഞ ഡയറിയും അമ്മയുടെ ബാഗിൽ ഭദ്രമായിട്ട് ഇത്രയും കാലമായിട്ട് ഉണ്ട്"...മിത്രയുടെ ഭാവം കണ്ട് ചിരിയടക്കുവാൻ കഴിയാതെ നിന്ന അഭിരാമി ഉറക്കെ ചിരിച്ചു കൊണ്ട് അനിയത്തിയോട് മൊഴിഞ്ഞു.. മിത്രയുടെ മുഖത്ത് വീണ്ടും അതിശയഭാവങ്ങൾ സപ്തവർണ്ണങ്ങൾ പെയ്യിച്ചു കൊണ്ടിരുന്നു... "നമ്മുടെ അച്ഛനമ്മമാർ നമ്മളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ ചേച്ചി"... നിറഞ്ഞ അമ്പരപ്പോടെ മിത്ര അഭിരാമിയ്ക്ക് മറുപടി നൽകി... അഭിരാമിയത് കേട്ട് ഒന്ന് കൂടിയുച്ചത്തിൽ പൊട്ടിച്ചിരിച്ചു... "എന്താ അച്ഛന്റെ കാന്താരികൾ തമ്മിലൊരു ചർച്ച"....? അപ്രതീക്ഷിതമായി ദേവദത്തന്റെ ശബ്ദം പിന്നിൽ മുഴങ്ങിയപ്പോൾ അഭിരാമിയുടെയും മിത്രയുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.. ഇരുവരും കണ്ടു പ്രസന്നവദനനായി തങ്ങളെയും നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന അച്ഛനെ.... ഇരുവരും ദേവദത്തനെ ഇരുവശവും ചേർന്ന് ആലിംഗനം ചെയ്തു... "അച്ഛാ... ഇത്ര വർഷമെടുത്തിട്ടും അച്ഛന്റെ കഴിവിന് ഒരു കുറവും വന്നിട്ടില്ല. ഞാനും ചേച്ചിയും അതിനെ കുറിച്ച് പറയുകയായിരുന്നു".... ദേവദത്തന്റെ കവിളിലൊരു ചുംബനം നൽകിക്കൊണ്ട് മിത്ര ദേവദത്തനോട് പറഞ്ഞു... അഭിരാമിയുമത് ശരി വച്ചു... അല്പനേരം അച്ഛനും മക്കളും തമ്മിൽ ചിത്ര രചനയെ കുറിച്ച് ചർച്ച ചെയ്ത് കൊണ്ടിരുന്നു... "അനുമോളെ... ഇന്നലെ അമ്മയുടെ കൈ കൊണ്ട് കിട്ടിയത് എങ്ങനുണ്ടാരുന്നു"...? ഒരു കള്ളച്ചിരിയോടെ അഭിരാമിയെ നോക്കിക്കൊണ്ട് ദേവദത്തനവളോട് ചോദിച്ചു... ദേവദത്തന്റെ ചോദ്യം കേട്ടപ്പോൾ മിത്രയൊന്ന് ചിരിച്ചു... "അച്ഛാ... അമ്മയുടെ അടി കൊണ്ട് ചേച്ചി കുറെ നേരത്തേക്ക് മേം കോൻ ഹൂ മേം കഹാം ഹൂ അവസ്ഥയിലായിരുന്നു"... മിത്ര അഭിരാമിയെ കളിയാക്കിച്ചിരിച്ചു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു... "അച്ഛാ... അച്ഛന്റെ ഭാര്യ സൈക്കോ ലക്ഷ്മിയ്ക്ക് ശരിയ്ക്കും ഭ്രാന്താണെന്ന് തോന്നുന്നു. ആദ്യം ഞാൻ കരുതി അടി കൊണ്ട് പല്ലിളകിയെന്ന്"... അഭിരാമി തന്റെ കവിളിൽ തടവിക്കൊണ്ട് അച്ഛന് മറുപടി നൽകി... അഭിരാമിയുടെ മറുപടിയും മുഖഭാവങ്ങളും കണ്ടപ്പോൾ ദേവദത്തനും മിത്രയ്ക്കും ചിരിയടക്കുവാൻ കഴിഞ്ഞില്ല... ഇരുവരും അഭിരാമിയെ കളിയാക്കിക്കൊണ്ടിരുന്നു... "അച്ഛാ.... ചേച്ചി അച്ഛനോടുള്ള ബെറ്റ് പൊട്ടിയില്ലേ... ചേച്ചി തോറ്റാൽ എന്താണ് അച്ഛനാവശ്യപ്പെടാൻ ഉദ്ദേശിച്ചിരുന്നത്"..? മിത്രയൊരു ചെറുചിരിയോടെ ദേവദത്തനോട് തിരക്കി... "തല്ക്കാലം ഒന്നും വേണ്ട... അനുമോള് അച്ഛന് സിംപിൾ ആയൊരു പനീർ മസാല ഉണ്ടാക്കി തന്നാൽ മതി"... അഭിരാമിയെ ചേർത്ത് പിടിച്ചൊന്ന് ചുംബിച്ചിട്ട് ദേവദത്തൻ പറഞ്ഞു... "അച്ഛാ... ഇതൊരു വല്ലാത്ത ആവശ്യമായിപ്പോയി"... അഭിരാമി തലയിൽ കൈ വച്ചു കൊണ്ട് മൊഴിഞ്ഞു.... "ഹ ഹ... അതൊക്കെ ബെറ്റ് വയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നു"... ദേവദത്തൻ അഭിരാമിയോട് മൊഴിഞ്ഞു.. "അച്ഛന്റെ ആത്മവിശ്വാസം സമ്മതിച്ചു തന്നിരിക്കുന്നു"... മിത്ര അച്ഛനെ പുകഴ്ത്തി.. "അതാണ് മക്കളെ ഞാൻ മുമ്പ് പറഞ്ഞത് ലച്ചുവിന് എന്നോടുള്ള പ്രണയം അതൊരിക്കലും ഇല്ലാതാവില്ല. അതിനെ കുറിച്ച് മറ്റൊരാൾക്ക് പ്രവചിക്കുവാനും ആവില്ല എന്ന്"... ദേവദത്തന്റെ മിഴികളിൽ ശ്രീലക്ഷ്മിയോടുള്ള അഭിമാനം നിറഞ്ഞു നിന്നു... "അച്ഛാ... അച്ഛനിനി അമ്മയോടുള്ള പ്രണയത്തെ കുറിച്ചു പറഞ്ഞു ക്ലാസ്സെടുക്കല്ലേ. ഞങ്ങൾക്കെല്ലാം ബോധ്യമായി. അമ്മയുടെ അടിയുടെ ചൂട് ഇത് വരെ മാറിയിട്ടില്ല അക്കൂട്ടത്തിൽ അച്ഛന്റെ പ്രഭാഷണവും കൂടി താങ്ങില്ല"... അഭിരാമി പൊടുന്നനെ ദേവദത്തനിൽ നിന്നുമകന്നു കൈ കൂപ്പിക്കൊണ്ട് മൊഴിഞ്ഞു.. അഭിരാമി പറഞ്ഞത് കേട്ട് ദേവദത്തനും മിത്രയുമൊന്ന് ചിരിച്ചു... കുറച്ച് സമയം കൂടി മൂവരും പണിപ്പുരയിൽ സംസാരിച്ചു കൊണ്ട് നിന്നു... ================================== അന്നൊരു ഒഴിവ് ദിവസമായതിനാൽ അഭിരാമി ഡ്യൂട്ടിക്ക് പോയില്ല. ഉച്ചഭക്ഷണം കഴിഞ്ഞ് ദേവദത്തൻ ആവശ്യപ്പെട്ടത് തയ്യാറാക്കുവാനായി കിച്ചനിലെ പണികൾ എല്ലാം തീർത്ത് അമ്മ തന്റെ മുറിയിലേക്ക് പോകുവാനായി അവൾ കാത്തിരുന്നു... അതിനിടയിൽ ആവശ്യമുള്ള സാധനങ്ങൾ അഭിരാമി അമ്മയറിയാതെ വാങ്ങി വച്ചിരുന്നു... യൂട്യൂബിൽ നോക്കി എങ്ങനെയാണ് അച്ഛൻ ആവശ്യപ്പെട്ട വിഭവം തയ്യാറാക്കുന്നതെന്ന് അഭിരാമി കണ്ട് മനസ്സിലാക്കി വച്ചു... ശ്രീലക്ഷ്മി അടുക്കളയിൽ നിന്നുമിറങ്ങിയ തക്കത്തിന് അഭിരാമി അവിടേക്ക് കയറി വീണ്ടും ഓൺലൈനിൽ ഒന്ന് കൂടി നോക്കിയുറപ്പ് വരുത്തിയ ശേഷം വിഭവം തയ്യാറാക്കുവാനാരംഭിച്ചു.... അച്ഛന് ആവശ്യപ്പെടാൻ വേറൊന്നും കണ്ടില്ലേ.. അഭിരാമി മനസ്സിൽ ചിന്തിച്ചു കൊണ്ട് വേണ്ടതെല്ലാം കട്ട്‌ ചെയ്യുവാനും മറ്റുമാരംഭിച്ചു.... വേണ്ടതെല്ലാം ഒരുക്കി ഗ്യാസ് ബർണെറിൽ പാൻ വയ്ക്കുവാനൊരുങ്ങവേ അടുക്കള വാതിലിന് നേരെ നോട്ടമയച്ച അഭിരാമിയൊന്ന് ഞെട്ടി... വാതിൽക്കലൊരു ചെറു ചിരിയോടെ കൈയും കെട്ടി നിന്ന് കൊണ്ട് തന്റെ പ്രവൃത്തികൾ വീക്ഷിക്കുന്ന അമ്മയെ അഭിരാമി കണ്ടു... "അത്ഭുതമായിരിക്കുന്നല്ലോ...അടുക്കളയിലോട്ട് വിളിച്ചാൽ പോലും വരാത്ത എന്റെ മോള് ആരുമില്ലാത്തപ്പോൾ അടുക്കളയിലൊക്കെ കയറിയിരിക്കുന്നു"...ശ്രീലക്ഷ്മി ചിരിച്ചു കൊണ്ട് അഭിരാമിയെ നോക്കി മൊഴിഞ്ഞു... അമ്മയോട് അച്ഛനുമായി നടന്ന ബെറ്റിന്റെ കാര്യം പറയണോ എന്ന് അഭിരാമിയൊന്ന് ശങ്കിച്ചു. തുടർന്നവൾ ദേവദത്തനുമായി നടന്ന പന്തയവും അതിനെ തുടർന്നുള്ള ദേവദത്തന്റെ ആവശ്യവും ശ്രീലക്ഷ്മിയെ അറിയിച്ചു.... അഭിരാമി പറഞ്ഞതെല്ലാമൊരു മന്ദഹാസത്തോടെ ശ്രീലക്ഷ്മി കേട്ട് നിന്നു. അമ്മയുടെ നീല നയനങ്ങൾ ആനന്ദത്തിളക്കങ്ങളാൽ നിറഞ്ഞിരിക്കുന്നത് പോലെയുളവായി അഭിരാമിയ്ക്ക്... "ഏതായാലും മോള് ബെറ്റിയിട്ട് കിട്ടിയ പണിയല്ലേ. ഞാൻ ഉണ്ടാക്കിത്തരാം".... ഒരു ചിരിയോടെ അപ്രകാരം മൊഴിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി മകളുടെ അടുത്തേക്ക് വന്നു... "വേണ്ടമ്മാ.... ഞാനുണ്ടാക്കിക്കോളാം..യുട്യൂബ് നോക്കിയൊക്കെ ഞാനിത്രയ്ക്കും ഒപ്പിച്ചു. ബാക്കി കൂടി ഞാൻ ചെയ്തോളാം"...അഭിരാമി വിസമ്മതഭാവത്തിൽ മൊഴിഞ്ഞു... "അതേ... ഒരാൾക്ക് എന്തെങ്കിലും കഴിക്കാനായി ഉണ്ടാക്കിക്കൊടുക്കുമ്പോൾ അയാളുടെ വയറിനുപരി മനസ്സ് നിറയണം കഴിയ്ക്കുമ്പോൾ. നിങ്ങളൊക്കെയെങ്ങനെ ഉണ്ടാക്കിയാലും നിങ്ങളുടെ അച്ഛന്റെ മനസിന്‌ തൃപ്തി വരില്ല. അതെന്റെ കൈ കൊണ്ട് ഉണ്ടാക്കിയാലേ നടക്കൂ. ആ മനസ്സിനെ തൃപ്തിപ്പെടുത്താൻ ഒരു യുട്യൂബിനും കഴിയില്ല... മാറി നിക്കങ്ങട്"...അഭിരാമിയ്ക്ക് മറുപടി കൊടുക്കുമ്പോൾ ശ്രീലക്ഷ്മിയുടെ സ്വരത്തിൽ അല്പം അധികാര ഭാവം നിറഞ്ഞു... തുടർന്ന് അഭിരാമിയയിൽ നിന്നും എല്ലാം വാങ്ങി ശ്രീലക്ഷ്മി പാകം ചെയ്യുവാനാരംഭിച്ചു. എല്ലാം ചെയ്യുമ്പോൾ അമ്മയുടെ ചുണ്ടിൽ നിർവചനം നൽകുവാൻ കഴിയാത്തൊരു മന്ദഹാസം നിറഞ്ഞിരിക്കുന്ന പ്രതീതി നിറഞ്ഞു അഭിരാമിയുടെ മനസ്സിൽ.... അച്ഛന് വേണ്ടി ചെയ്യുന്നതെല്ലാം തനിയ്ക്ക് തന്നെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമുള്ളത് പോലെ തോന്നി അഭിരാമിയ്ക്കപ്പോൾ... അപ്പോഴേക്കും മിത്രയും അവിടെയെത്തിച്ചേർന്നു.... എന്താണെന്ന് ആംഗ്യത്താൽ തിരക്കിയ മിത്രയോട് അഭിരാമി കാര്യങ്ങളെല്ലാം വിവരിച്ചു. തുടർന്ന് ഇരുവരും അത്ഭുതത്തോടെ അമ്മ ചെയ്യുന്നതും നോക്കി നിന്നു... ഏകദേശം അര മണിക്കൂർ സമയം കഴിഞ്ഞപ്പോൾ വിഭവം തയ്യാറായപ്പോൾ ശ്രീലക്ഷ്മി അഭിരാമിയെ അരികിൽ വിളിച്ചു. അഭിരാമി അമ്മയുടെ അടുത്തേക്ക് നീങ്ങി കൂടെ മിത്രയും... അമ്മയുണ്ടാക്കിയ വിഭവത്തിലേക്ക് ഇരുവരുമൊന്ന് കണ്ണോടിച്ചു... കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. അത്രയ്ക്ക് ഭംഗിയുണ്ട് കാണുമ്പോൾ അപ്പോൾ രുചിയും അത് പോലെ കാണുമെന്ന് തീർച്ചയാണ്. താനുണ്ടാക്കിയിരുന്നെങ്കിൽ ഇതിന്റെ ഏഴയലത്ത് എത്തില്ലായിരുന്നു...അഭിരാമി പനീർ മസാലയിലേക്ക് നോക്കി അത്ഭുതത്തോടെ ചിന്തിച്ചു... "ഇനിയിത് നിങ്ങളുടെ അച്ഛന് കൊടുക്ക്"...നിനച്ചിരിക്കാതെ ഉയർന്ന ശ്രീലക്ഷ്മിയുടെ സ്വരം അഭിരാമിയെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി... അഭിരാമി അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി.... "അമ്മാ.... ഒരു കാര്യം ചോദിച്ചോട്ടെ"...? അഭിരാമി മടിച്ചു മടിച്ചു കൊണ്ട് ശ്രീലക്ഷ്മിയോട് ചോദിച്ചു... ശ്രീലക്ഷ്മിയൊരു സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് അഭിരാമിയ്ക്ക് സമ്മതം നൽകി... "അമ്മാ... അച്ഛന്റെ എല്ലാ ഇഷ്ടങ്ങളുമിപ്പോഴും അറിയുന്ന അച്ഛനെയിപ്പോഴും ഒരുപാട് സ്നേഹിക്കുന്ന അമ്മ ഞങ്ങളുടെ അച്ഛൻ രവീന്ദ്രനാഥ് ആണെന്ന് കള്ളം പറഞ്ഞതെന്തിനായിരുന്നു"....? പെട്ടെന്നൊരു ധൈര്യം കൈ വന്ന അഭിരാമി ശ്രീലക്ഷ്മിയുടെ മിഴികളിലേക്ക് കണ്ണും നട്ട് കൊണ്ട് ചോദിച്ചു.. അഭിരാമിയുടെ ചോദ്യത്തിൽ മിത്രയൊന്ന് ഞെട്ടി. ചേച്ചിയിതെന്തിനുള്ള പുറപ്പാടാണെന്ന് അവൾ ചിന്തിച്ചു... എന്നാൽ അഭിരാമിയുടെ ചോദ്യത്തിനു മുമ്പിൽ ശ്രീലക്ഷ്മിയൊരു നിർവികാരതയോടെ നിന്നതേയുള്ളൂ.... നിമിഷങ്ങളോളം മൂവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു... "ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ നിങ്ങളുടെ അച്ഛൻ രവിന്ദ്രനാഥ് ആണെന്ന്"..? തികഞ്ഞ നിർവികാരതയോടെ അഭിരാമിയുടെയും മിത്രയുടെയും മുഖത്തേക്ക് നോക്കിക്കൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു... അമ്മയുടെ ചോദ്യത്തിന് മുമ്പിൽ അഭിരാമിയും മിത്രയും ഞെട്ടിത്തരിച്ചു നിന്നു പോയി... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ