ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6037jy0?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ
🎫🎫🎫🎫🎫🎫🎫🎫🎫🎫🎫🎫
ഇത്ര വിശദമായി ഈ പെൺകുട്ടി എന്തിനാ തന്നോട് വിൻസന്റിന്റെ കാര്യങ്ങളൊക്കെ തിരക്കുന്നത് എന്ന അർത്ഥത്തിൽ ആശാലതയ്ക്ക് മുൻപിലിരുന്ന സ്ത്രീ അവളെ നോക്കി.
പിന്നെ'ആ എന്തെങ്കിലും ആയ്ക്കോട്ടെ'എന്ന് കരുതി തനിയ്ക്കറിയാവുന്ന കാര്യം അവർ ആശാലതയെ അറിയിച്ചു.
"വിൻസന്റിന്റെ സമ്മതത്തോടെ ആണോ എന്ന് ചോദിച്ചാൽ അതെനിയ്ക്ക് ഉറപ്പില്ല. പക്‌ഷേ വീട്ടുകാർ സംബന്ധം ഉറപ്പിയ്ക്കുപ്പോ അത് ആണിനും പെണ്ണിനും ഇഷ്‍ടമില്ലാതെ ആകാൻ തരമില്ലല്ലോ.
വിൻസന്റിന് ആ ശക്തികുളങ്ങരയിൽ നിന്നും വന്ന ബന്ധത്തിനോട് അത്ര താൽപ്പര്യം പോരെന്ന് ഇവിടാരും പറഞ്ഞു കേട്ട അറിവും എനിയ്ക്കില്ല.
ജോലിയും കൂലിയും ഇല്ലാതെ വീട്ടുകാരുടെ ചിലവിൽ തെക്ക് വടക്കു നടക്കുന്ന ചെക്കനല്ലേ.
എല്ലാവർക്കും രക്ഷപ്പെടാനുള്ള ഒരവസരം തന്നെ തേടി വന്നതാണെന്ന് കരുതി അവനും സമ്മതിച്ചിട്ടുണ്ടാവും.
അതിനിടയിൽ ആരോ പറയുന്ന കേട്ടു അതൊരു രണ്ടാം കെട്ടു കാരി പെണ്ണാണെന്നും ആദ്യത്തെ കെട്ടിൽ അതിനൊരു കൊച്ചുണ്ടെന്നും.
അക്കാര്യം അറിഞ്ഞപ്പോ ഞാൻ വന്ന് ജസീന്തയോട് ചോദിച്ചായിരുന്നു.
ജസീന്ത പക്‌ഷേ അങ്ങുമിങ്ങും തൊടാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
മറ്റുള്ളവർക്കൊരു നല്ലകാലം വരുന്നത് കണ്ടാൽ നാട്ടുകാർ അടങ്ങിയിരിയ്ക്കുമോ എന്നൊരു ചോദ്യം ജസീന്ത എന്നോട് തിരിച്ച് ചോദിച്ചു.
അല്ലാതെ അത് ആരോ കള്ളം പറഞ്ഞതാണെന്നോ, ആ പെണ്ണിന്റെ ജീവിതത്തിൽ മുമ്പൊരു കല്യാണം നടന്നതാണെന്നോ ഒന്നും ജസീന്ത എന്നോട് പറഞ്ഞിട്ടില്ല.
പിന്നെ വല്ലവരുടെയും വീട്ടിലെ കാര്യമല്ലേ, നമ്മൾ അതിൽ കൈകടത്തുന്നത് ശരിയല്ലല്ലോ എന്ന് കരുതി ഞാൻ ജസീന്തയോട് കൂടുതൽ ചോദിയ്ക്കാനും നിന്നില്ല."
അവർ വിശദമാക്കി.
ആശാലതയ്ക്ക് തല പെരുത്തു തുടങ്ങിയിരുന്നു.
വിൻസന്റിനെ കുറിച്ച് എത്ര ചിന്തിച്ചിട്ടും അവന്റെ മനസ്സിൽ എന്തായിരുന്നു എന്ന് അവൾക്കിപ്പോൾ മനസിലാക്കാനേ കഴിയുന്നില്ല.
ഇവർ പറഞ്ഞതെല്ലാം താൻ സ്നേഹിച്ചിരുന്ന, തന്നെ ജീവന്റെ ജീവനായി കരുതിയിരുന്ന വിൻസന്റിനെ കുറിച്ചാണെന്ന് ഇപ്പോഴും അവൾക്ക് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി.
"എടീ, ഏലിയാമ്മേ..."
റോഡ് സൈഡിൽ കുറച്ച് ആണുങ്ങളുമായി സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്ന ശാന്തമ്മ എന്ന സ്ത്രീ അവരുടെ അടുത്തേയ്ക്ക് വന്നു.
"പുറത്തൊക്കെ പൂച്ചം പൂച്ചം ഒരു സംസാരമുണ്ടേടീ..
വിൻസന്റിനെ വണ്ടിയിടിച്ചത് മനഃപൂർവം ചെയ്യിച്ചതാണെന്ന്..."
ശാന്തമ്മ പറഞ്ഞത് കേട്ട് ഏലിയാമ്മയേക്കാൾ നടുങ്ങിപ്പോയത് ആശാലതയായിരുന്നു.
"നേരാണോ ചേച്ചീ ഇത്.."
ഏലിയാമ്മ താടിയ്ക്ക് കൈ വച്ചു.
"നേരാണോന്ന് ചോദിച്ചാൽഇക്കാര്യത്തിൽ കള്ളം പറഞ്ഞിട്ട് ആർക്കെന്തു കിട്ടാനാ..."
"ചേച്ചി ഇതെങ്ങിനെ അറിഞ്ഞു..എന്നാലും ഇത് വല്യ കൊലച്ചതി ആയിപ്പോയല്ലോ കർത്താവേ."
"അവരെല്ലാം റോഡിൽ നിന്ന് അക്കാര്യമാ സംസാരിച്ചും കൊണ്ട് നിൽക്കുന്നത്.
ഞാനങ്ങോട്ട് ചെന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞതാ എന്നോടിത്.
ആ പിക്കപ്പ് ഓടിച്ചിരുന്നവൻ മദ്യപിച്ചിട്ടൊന്നും ഇല്ലാരുന്നു. അവനെ പോലീസുകാർ പിടിച്ചു ചോദ്യം ചെയ്തപ്പോൾ കിട്ടിയ അറിവാ.."
"എന്നാലും ആരാ ചേച്ചീ ഈ മഹാപാപം ചെയ്യിച്ചത്.
കല്യാണം ഒറപ്പിച്ചിരുന്ന ചെക്കനാരുന്നല്ലോ. ആ പെങ്കൊച്ചിതെങ്ങിനെ സഹിയ്ക്കുമോ ദൈവമേ.."
"പെങ്കൊച്ചിന് സഹിയ്ക്കാനൊന്നുമില്ല. അവടെ കല്യാണം കഴിഞ്ഞ് ഒരു കൊച്ചുമുള്ള പെണ്ണാരുന്നെന്ന് പറഞ്ഞിട്ട് ഈ നാട്ടിൽ നീ മാത്രമെല്ലാ ഉണ്ടായിരുന്നൊള്ളൂടീ ശാന്തേ അത് വിശ്വസിയ്ക്കാ തിരിയ്ക്കാൻ.
അത് സത്യമാരുന്നെടീ.
ഒരുകള്ളു കുടിയനോ, കഞ്ചാവ് തീറ്റിക്കാരനോ ഒക്കെയായിരുന്നു ആ പെണ്ണിന്റെ ആദ്യത്തെ കെട്ടിയോൻ. അവന്റെ കൂടെയുള്ള ജീവിതത്തിൽ പൊറുതി മുട്ടിയാ ആ പെണ്ണ് അവനെ കളഞ്ഞിട്ടും പോന്നത്.
ആ പിശാചാ പൈസ കൊടുത്തിട്ട് പിക്കപ്പ് കാരനെ കൊണ്ട് ഇങ്ങനൊരു അപകടമുണ്ടാക്കിച്ചതെന്നാ പുറത്തുള്ള സംസാരം..."
"കർത്താവേ..
എന്തൊക്കെയാ ഞാനീ കേൾക്കുന്നത്."
ഏലിയാമ്മ നെഞ്ചത്ത് കൈ വച്ചു.
"ഇതൊക്കെ വാസ്തവം തന്നെ ആണോ ചേച്ചീ.അതോമനുഷ്യരുടെ ഓരോ ഊഹാപോഹങ്ങളാണോ."
ഏലിയാമ്മയ്ക്ക് അതങ്ങോട്ട് വിശ്വസിയ്ക്കാൻ പ്രയാസമായി.
"എന്ന് ചോദിച്ചാൽ....
ഇവിടെല്ലാവരും പറയുന്നു. അതിൽ എന്തെങ്കിലും വാസ്തവമില്ലാതെ എല്ലാരും ഇത് പാടിക്കൊണ്ട് നടക്കുവോ...
നാളെയോ മറ്റന്നാളോ സത്യം വെളിച്ചത്തു വരുമെന്നാ പോലീസ് സ്റ്റേഷനിൽ പോയി അന്വേഷിച്ചിട്ട് വന്നവർ പറഞ്ഞത്."
അവർ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് തൊട്ടടുത്തിരിയ്ക്കുന്ന ആശാലതയെ ശ്രദ്ധിയ്ക്കുന്നത്.
ശാന്തമ്മ, ആശാലത കാണാതെ ഏലിയാമ്മയോട് ഈ ഇരിയ്ക്കുന്നത് ആരാണെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യത്തിലൂടെ ചോദിച്ചു.
"ചാക്കാലയ്ക്ക് വന്നതാ. പത്തനാപുരത്ത് നിന്ന്.."
"എന്നിട്ടെന്താ മോള് ഇവിടിരുന്ന് കളഞ്ഞത്.. പള്ളിയിലേക്ക് പോകാൻ വയ്യാരുന്നോ.."
ആശാലതയുടെ മുഖത്തെ സങ്കടം കണ്ട് അവർ തിരക്കി.
"ഞാൻ...
എനിയ്ക്ക് തിരിച്ച് പോകണം..."
"അവരൊക്കെ വരാനിനി ഒരുപാട് വൈകും.. അത് കഴിഞ്ഞേ പോകുന്നോള്ളോ മോൾ.."
അവർ അങ്ങിനെ ചോദിച്ചപ്പോൾ അതിന്റെ മറുപടി പറയാതെ ആശാലത ഫോണെടുത്ത് നോക്കികൊണ്ടിരുന്നു.
"നീയിവിടെ ഇരിയ്ക്കുവാണോ ഏലിയാമ്മേ... ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ. അല്ലേൽ അവിടെ കിടന്നപ്പോൾ വിളി തുടങ്ങും അങ്ങേര്. അടുത്തൊരു ചാക്കാല വീടുണ്ടെന്നോ, അവിടെല്ലാം ആളുണ്ടെന്നോ പോലും നോക്കാതെ കിടന്ന് കാറി കൂവി തുടങ്ങും."
"ഞാനും വരുന്നു ചേച്ചീ.
ഇനിയിവിടെ ഇരുന്നിട്ടെന്താ കാര്യം."
ഏലിയാമ്മയും എണീറ്റു.
"ദേ അതാ വീട്.
വെള്ളം വല്ലതും കുടിയ്ക്കണമെങ്കിൽ അങ്ങോട്ട് വാ മോളേ.കുറെ നേരമായില്ലേ ഇവിടെ ഇരിയ്ക്കാൻ തുടങ്ങിയിട്ട്."
ഏലിയാമ്മ തിരിഞ്ഞു നിന്ന് ആശാലതയോട് പറഞ്ഞു.
"വേണ്ട ചേച്ചീ.. ഞാൻ തിരികെ പോകുവാ..."
ആശാലത അവിടെ നിന്നെണീറ്റു കൊണ്ട് പറഞ്ഞു.
ഏലിയാമ്മ നടക്കാൻ തുടങ്ങിയപ്പോൾ ആശാലത അവരെ പിന്നിൽ നിന്ന് വിളിച്ചു.
"എന്താ മോളേ.."
ഏലിയാമ്മ ചോദിച്ചു.
"ചേച്ചീ...
ഇവിടെ പോലീസ് സ്റ്റേഷൻ എവിടെയാണെന്ന് അറിയാവോ."
ആശാലത അവരുടെ അടുത്തേയ്ക്ക് ചെന്ന് ശബ്ദം താഴ്ത്തി തിരക്കി.
"പോലീസ് സ്റ്റേഷനോ.."
ഏലിയാമ്മയുടെ നെറ്റി ചുളിഞ്ഞു.
"അവിടെന്തിനാ പോണത്.. പരിചയമുള്ള പെൺ പോലീസുകാർ ആരെങ്കിലും അവിടുണ്ടോ."
"പോലീസ് അല്ല ചേച്ചീ. മുൻപ് ഞങ്ങളുടെ വീടിനടുത്തു താമസിച്ചിരുന്ന ഒരു ചേച്ചി അവിടെ ജോലി ചെയ്യുന്നുണ്ട്. ക്‌ളാർക്ക് ആണ്.
ഇപ്പോൾ അവർ നീണ്ടകരയോ മറ്റോ ആണ് താമസം.
ഇവിടെ വരെ വന്നതല്ലേ. അവരെ കൂടി ഒന്ന് കണ്ടിട്ട്പോകാമെന്നു വച്ചു."
താൻ അവരോട് പോലീസ് സ്റ്റേഷനെ കുറിച്ച് ചോദിയ്ക്കുമ്പോൾ അത് എന്തിനാണെന്ന് അവർ ചോദിയ്ക്കും എന്നറിവായത് കൊണ്ട് മുൻപേ മനസ്സിൽ കരുതി വച്ചിരുന്നഒരു മറുപടി ആശ അവർക്കിട്ടു കൊടുത്തു.
മയ്യനാട് പോലീസ് സ്റ്റേഷൻ എവിടെയാണെന്ന് അവർ ആശാലതയ്ക്ക് പറഞ്ഞു കൊടുത്തിട്ട് വീട്ടിലേക്ക് പോയി.
ആശാലത എണീറ്റ് നിന്ന് വിൻസന്റിന്റെ വീടിന് നേർക്ക് നോക്കി.
ഇതായിരുന്നു വിൻസന്റ് തന്നോട് പറഞ്ഞ തന്റെ ഇരുനിലവീട്.
ഈ വീട്ടിലാണ് വിൻസന്റിന്റെ ഗവൺമെന്റ് ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും ഉണ്ടായിരുന്നത്.
ആശാലതയ്ക്ക് വിൻസന്റ് മാത്രമല്ല, ലോകം മുഴുവൻ തന്നെ കബളിപ്പിയ്ക്കുന്നതായി ഒരു തോന്നലുണ്ടായി.
വിൻസന്റിനെ താൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഇപ്പോഴാണ് തനിയ്ക്ക് മനസിലാകുന്നത്.
വിൻസന്റ് തനിയ്ക്കും, തന്റെ കുടുംബത്തിനും ഒരു രക്ഷയ്ക്ക് വേണ്ടി തന്നെ ഒഴിവാക്കുമെന്ന് ഇപ്പോഴും ആശാലതയ്ക്ക് വിശ്വാസം വരുന്നില്ല.
ഒരു പക്‌ഷേ തനിയ്ക്ക് വിൻസന്റിനോടുള്ള സ്നേഹത്തിന്റെ, വിശ്വാസത്തിന്റഒക്കെ ബഹിർ സ്ഫുരണം ആകും അത്.
ആശാലത അവിടെ നിന്നും ആരെയും ശ്രദ്ധിക്കാതെ വഴിയിലേക്ക് ഇറങ്ങി.
വഴിയിൽ ഒന്നോ രണ്ടോ കൂട്ടം ആളുകൾ നിൽക്കുന്നതൊഴിച്ചാൽ വീട്ടു മുറ്റമൊക്കെ വിജനമാണ്.
ആശാലത റോഡിലേക്ക് ഇറങ്ങിയതും ഒരു ഓട്ടോയിൽ ആരോ വന്ന് കൂടിനിൽക്കുന്ന ആൾക്കാർക്കടുത്തേയ്ക്ക് ഇറങ്ങുന്നത് കണ്ടു.
അവൾ ആ ഓട്ടോ വിളിച്ചു നേരെ മയ്യനാട്ടേക്ക് പോയി.
ഓട്ടോക്കാരൻ അവളെ പോലീസ് സ്റ്റേഷന്റെ മുമ്പിൽ ഇറക്കി വിട്ടു.
ഓട്ടോക്കാരന് കൂലി നൽകിയ ശേഷം അവൾ സ്റ്റേഷനിലേക്കുള്ള പടികൾ കയറി ചെന്നു.
അവിടെ പരാതി സ്വീകരിയ്ക്കാൻ ഇരിയ്ക്കുന്ന പോലീസുകാരനോട് അവൾ തനിയ്ക്ക് എസ് ഐയെ കാണണമെന്ന് പറഞ്ഞു.
പരാതി കൊടുക്കാനാണെങ്കിൽ അത് ആദ്യം എഴുതി ഇവിടെ ഏൽപ്പിയ്ക്കണമെന്ന് അയാൾ ആശാലതയോട് ആവശ്യപ്പെട്ടു.
താൻ പരാതി നൽകാൻ വന്നതല്ലെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ അവിടെ ഇരുന്നുകൊണ്ട് എസ്സ് ഐയുടെ റൂം ചൂണ്ടി കാണിച്ചു കൊടുത്തു.
ആശാലത എസ് ഐയുടെ റൂമിന് വെളിയിൽ നിന്ന് അകത്തേയ്ക്ക് കടക്കാനുള്ള അനുവാദം ചോദിച്ച ശേഷം എസ്സ് ഐയ്ക്ക് മുൻപിലേക്ക് ചെന്നു.
മുപ്പത് വയസ്സോളം പ്രായമുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു എസ്സ് ഐ ശിവകുമാർ.
എസ്സ് ഐ, തന്റെ മുൻപിൽ നിൽക്കുന്ന സുന്ദരിയായ പെൺകുട്ടിയെ സംശയത്തിന്റെ കൺകോണിലൂടെ നോക്കിയിട്ട്ഇരുന്നോളാൻ കൈകൊണ്ട് ആംഗ്യം കാട്ടി.
അതിന് ശേഷം അയാൾ തന്റെ മുൻപിലിരുന്ന ലാപ് ടോപ് അടച്ചു വച്ച ശേഷം അവളോട് കാര്യം തിരക്കി.
ആശാലത തന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയ ശേഷം താൻവന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു.
"കൂട്ടിക്കട എന്ന സ്ഥലത്ത് വച്ച് ഇന്നലെ രാവിലെ പിക്ക് അപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കുകാരന്റെ മരണം ഒരു കൊലപാതകമാണെന്ന് അറിയാൻ കഴിഞ്ഞ സാഹചര്യത്തിൽ അതിനേ കുറിച്ച് കൂടുതൽ വിവരങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതൊന്ന് അന്വേഷിയ്ക്കാനാണ് സാർ ഞാൻ വന്നിട്ടുള്ളത്."
ആശാലതപറയുന്നത് കേട്ട് അൽപ്പ നിമിഷം ആ പോലീസ് ഓഫീസർ അവളെ തന്നെ നോക്കിയിരുന്നു.
"നിങ്ങളോട് ആര് പറഞ്ഞു ഈ വിഡ്ഢിത്തം."
അയാൾ ചോദിച്ചു.
മരണ വീട്ടിൽ വച്ച് പോലീസ് സ്റ്റേഷനിൽ വന്ന് അന്വേഷിച്ചിട്ട് തിരിച്ചെത്തിയ ആരോ പറഞ്ഞതാണ് താൻ കേട്ടത് എന്ന് അവൾ പോലീസുകാരനെ അറിയിച്ചു.
"അതൊരു അപകട മരണം തന്നെയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. കൂടുതൽ എന്തെങ്കിലും വിവരം കിട്ടണമെങ്കിൽ ആ ഡ്രൈവറെ ഹോസ്പിറ്റലിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടണം.
അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ അയാളെ പോലീസ് കാവലിൽ കൊല്ലത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിയ്ക്കയാണ്. ഇന്നോ നാളെയോ അയാളെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.ഡിസ്ചാർജ് ചെയ്‌താൽ തന്നെ അയാളെ ഉടൻ കസ്റ്റഡിയിൽ കിട്ടില്ല.
അയാൾ ഇടയ്ക്കിടെ ഹോസ്പിറ്റലിൽ കിടന്ന് മാനസിക നില തെറ്റിയത് പോലെ പ്രതികരിയ്ക്കുന്നുണ്ടായിരുന്നു. ഒരു മാനസിക രോഗ വിദഗ്ദന്റെ സേവനത്തിനു കൂടി ശേഷം മാത്രമേ അയാളെ കസ്റ്റഡിയിൽ കിട്ടുകയുള്ളൂ.
ആശുപത്രിയിൽ വച്ച് അയാൾ നിങ്ങൾ പറഞ്ഞ രീതിയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞതായിട്ടാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
അത് കാര്യമാക്കാനില്ല.
പെട്ടന്നുള്ള വിഭ്രാന്തിയ്ക്ക് അടിപ്പെട്ടു പോയതായിരിക്കും അയാൾ.."
"സാർ,
ഞാൻ അറിഞ്ഞത് ആ പെൺകുട്ടിയുടെ ആരോ വിൻസന്റിനോടുള്ള വിരോധം.."
ആശാലത താൻ കേട്ടത് അതേ പടി അദ്ദേഹത്തെ അറിയിച്ചു.
വിൻസന്റിന്റെ മരണം ഒരു കൊലപാതകമാണെങ്കിൽ അതിന് പിന്നിലുള്ള ആൾ പിടിക്കപ്പെടുക തന്നെ വേണമെന്നായിരുന്നു അവളുടെ മനസ്സിൽ.
"ആ ഡ്രൈവർ ഹോസ്പിറ്റലിൽ വച്ച് സമനില തെറ്റിയത് പോലെ പെരുമാറിയപ്പോൾ വിളിച്ചു പറഞ്ഞതാണ് ഇത്.
ഞങ്ങൾ വിൻസന്റ് കല്യാണം കഴിയ്ക്കാനിരുന്ന പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.
ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതല്ല..
അവർക്ക് ഭർത്താവില്ല..
അവർക്കൊരു മകളുമില്ല.
അതുകൊണ്ട് തന്നെ ഇത് സമനില നഷ്ടപ്പെട്ടു ആ ഡ്രൈവർ വിളിച്ചു പറയുന്നതാകാനേ സാധ്യതയുള്ളൂ."
"പക്‌ഷേ സാർ,
ഈ മരണപ്പെട്ടയാൾ വിവാഹിതനാകാൻ പോവുകയാണെന്നും, അയാൾ വിവാഹം കഴിയ്ക്കാൻ പോകുന്ന പെൺകുട്ടിയുടെ ആദ്യ വിവാഹത്തിലെ പുരുഷനാണ് ഇതിന്റെ പിന്നിലെന്നും ആ ഡ്രൈവർക്ക് എങ്ങിനെ വിളിച്ചു പറയണമെങ്കിൽ അതിനൊരു കാരണം കാണാതിരിയ്ക്കുമോ സാർ.
പ്രത്യേകിച്ചും വിൻസന്റുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരാളാണ് ആ ഡ്രൈവർ എന്ന് ഓർക്കണം..."
കുഴപ്പിയ്ക്കുന്ന, ഉത്തരം മുട്ടിച്ചു കളയുന്നഒരു ചോദ്യമാണ് തന്റെ മുൻപിലിരിയ്ക്കുന്ന പെൺകുട്ടി തനിയ്ക്ക് നേരെ ഇട്ട് തന്നിരിയ്ക്കുന്നതെന്ന് ആ പോലീസുകാരന് തോന്നി.
അതിന് വിശ്വാസപൂർവമുള്ള ഒരു മറുപടി കിട്ടിയില്ലെങ്കിൽ അവൾ തന്റെ മുൻപിൽ നിന്നും എഴുന്നേറ്റ് പോയെന്ന് വരില്ല.
അയാൾ കസേരയിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് തന്റെ കയ്യിലിരുന്ന പേന കൈ വിരലുകൾക്കിടയിൽ ഇട്ട് തിരിച്ച് കൊണ്ടിരുന്നു.
(തുടരും)
കണ്ണൂർകാരൻ ❤️❤️❤️❤️❤️
#✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ