❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
4.9K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jP0bbM?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 123 പിറ്റേന്ന് രാവിലെ മിത്രയും അഭിരാമിയും കൂടിയൊരുമിച്ചാണ് ചായയും കൊണ്ട് വന്ന് ദേവദത്തനെ ഉണർത്തിയത്... മിത്രയുടെ മുഖത്ത് അനിർവചനീയമായൊരു ആഹ്ലാദത്തിന്റെ അർണ്ണവ വീചികൾ അലയടിയ്ക്കുന്നത് ദേവദത്തൻ ശ്രദ്ധിച്ചു... "മീനൂട്ടി... അമ്മ എഴുന്നേറ്റോ മോളെ"...? ദേവദത്തൻ ചായയും മൊത്തിക്കുടിച്ചു കൊണ്ട് മിത്രയോട് തിരക്കി... ദേവദത്തന്റെ ചോദ്യം ഇരുവരുടെയും മുഖത്ത് മങ്ങൽ പടർത്തി... "അമ്മയെഴുന്നേറ്റോ ഇല്ലയോ എന്നൊന്നും ഞാൻ നോക്കിയില്ല. അച്ഛനത്ര നിർബന്ധമാണെങ്കിൽ ചെന്ന് നോക്ക്. എനിക്കെങ്ങും വയ്യ എന്നെ അച്ഛനിൽ നിന്നുമകറ്റി ഞാൻ ജനിച്ചു പിച്ച വച്ച ഈ വീടും രാമശ്ശനെ പോലെയൊരാളുടെ സ്നേഹവും ഒക്കെ നിഷേധിച്ച ആ യക്ഷിയുടെ മുഖം രാവിലെ തന്നെ കാണുവാൻ"... മിത്ര രോഷത്തോടെ ദേവദത്തന് മറുപടി നൽകി... "മീനൂട്ടി"... ഒരസ്വസ്ഥതയോടെ മിത്രയെ നോക്കിയ ദേവദത്തനവളെ ശബ്ദമുയർത്തി വിളിച്ചു... അച്ഛന്റെ ഭാവമാറ്റത്തിൽ മിത്ര മൗനം പൂണ്ടു മുഖം കുനിച്ചു... "മോളെ മീനൂട്ടി"... ഒന്ന് രണ്ട് നിമിഷത്തെ മൗനത്തിന് ഇടവേളയിട്ട് കൊണ്ട് ദേവദത്തൻ മിത്രയെ വിളിച്ചു... "അമ്മയെ അങ്ങനെയൊന്നും വിളിക്കരുത്. അമ്മ പാവമാണ്"... ദേവദത്തന്റെ ശബ്ദമൊന്നിടറി... "അച്ഛാ... അച്ഛനെല്ലാം ക്ഷമിയ്ക്കുവാൻ പറ്റുമായിരിക്കും പക്ഷേ ഞങ്ങൾക്ക് അർഹിച്ചിരുന്ന പലതും ഞങ്ങളിൽ നിന്നും തട്ടി മാറ്റിയ അമ്മയോട് ഞങ്ങൾക്ക് ക്ഷമിയ്ക്കുവാൻ കഴിയില്ല"... ദേവദത്തൻ പറഞ്ഞു നിർത്തിയതും അഭിരാമി അച്ഛന് മറുപടി നൽകിക്കഴിഞ്ഞിരുന്നു.... "മോളെ.. അത്".. ദേവദത്തനെന്തോ പറഞ്ഞു വന്നപ്പോഴേക്കും അഭിരാമി കൈ കൂപ്പിക്കൊണ്ട് ഇനിയൊന്നും പറയേണ്ട എന്നപേക്ഷിക്കുന്ന ഭാവത്തിൽ നിന്നു... "അച്ഛാ... അച്ഛനച്ഛന്റെ തത്വങ്ങളും കൊണ്ടിവിടെ ഇരുന്ന് ചായ കുടിച്ചോ. വേണമെങ്കിൽ അതും കുടിച്ചു കൊണ്ട് പൂജാബിംബത്തെ പോയി നോക്ക്. ഞങ്ങൾ പുറത്ത് പറമ്പിലൊക്കെ ഒന്ന് കറങ്ങട്ടെ"...അഭിരാമി ദേവദത്തനുള്ള മറുപടി നൽകിക്കൊണ്ട് നിർത്തി... "മിത്തൂ... നമുക്ക് പോകാം... ഇനിയുമിവിടെ നിന്നാൽ അച്ഛന്റെ സാഹിത്യം വെറും വയറ്റിൽ നമുക്ക് കേൾക്കേണ്ടി വരും"... അതും പറഞ്ഞു കൊണ്ട് അഭിരാമി മിത്രയേയും കൊണ്ട് മുറിയ്ക്ക് പുറത്തേക്ക് നീങ്ങി.... ================================== വീടിന് വെളിയിൽ പുരയിടത്തിലൂടെ മുഴുവൻ അഭിരാമി മിത്രയേയും കൊണ്ട് നടന്നു. താൻ ജനിച്ച തന്റെ നാടിന്റെ മണ്ണിലെ, താൻ ജനിച്ച തന്റെ വീട്ടിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രഭാതത്തെ അതിന്റെ എല്ലാ ഭംഗിയോടും കൂടെ ആസ്വദിക്കുമ്പോൾ മിത്രയുടെ മനസ്സിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്തൊരു ആനന്ദാനുഭൂതി നിറഞ്ഞു നിന്നു... പുരയിടത്തിലെ ഹരിതാഭയണിഞ്ഞ കാഴ്ചകൾ പകർന്ന ആഹ്ലാദം അവളുടെ മനസിനെയും വർണ്ണശബളമാക്കിക്കൊണ്ടിരുന്നു. ചെമ്പരത്തി മരത്തിന്റെയും പുളി മരത്തിന്റെയും ഒക്കെ അടുത്തേക്ക് മിത്രയെ കൊണ്ട് പോയ അഭിരാമി അവിടെയെല്ലാം വച്ചുളള അച്ഛനുമായുള്ള അനുഭവങ്ങൾ വീണ്ടും വീണ്ടും ആമോദത്തോടെ വിവരിച്ചു കൊണ്ടിരുന്നു... അതെല്ലാം മനക്കണ്ണിൽ കണ്ടു കൊണ്ട് ആനന്ദവീചിയിലകപ്പെട്ട മിത്രയുടെ മനസ്സിൽ അച്ഛനോടൊപ്പമത് പോലെ ചെലവഴിക്കുവാൻ ആഗ്രഹം ജനിപ്പിച്ചു... ഒരുപാട് നേരം പുരയിടത്തിൽ കറങ്ങിയ ഇരുവരും രാമേട്ടൻ വിളമ്പിയ പ്രാതലും കഴിച്ചു കൊണ്ട് വീട്ടിലെ പലതും അടുക്കി വയ്ക്കുന്നതിന്റെയും തങ്ങൾക്ക് മനസ്സിനിണങ്ങിയ പോലെ ഫർണിച്ചറുകളുടെ സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിടുന്നതിന്റെയുമൊക്കെ ജോലിയിലേർപ്പെട്ടു കൊണ്ടിരുന്നു... ഇടയ്ക്കിടെ ഇരുവരും തമ്മിലുള്ള ഭയങ്കര ബഹളവും ഒച്ചപ്പാടും ഉയരാൻ തുടങ്ങി അവിടെ. വർഷങ്ങളോളം ഉറങ്ങിക്കിടന്ന ആ വീട് ഇരുവരുടെയും ഒച്ചപ്പാടുകളും ബഹളങ്ങളും കൊണ്ട് ശബ്ദമുഖരിതമായി... ദേവദത്തനും രാമേട്ടനും നിറഞ്ഞ സംതൃപ്തിയോടെ ഇതെല്ലാം ആസ്വദിച്ചു. എന്നാൽ ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ തന്റെ മുറിയിൽ തന്റെതായ ലോകത്ത് ഒറ്റപ്പെട്ട് ഇരുന്നു ശ്രീലക്ഷ്‌മി.... ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ദേവദത്തൻ മക്കളെയും കൊണ്ട് എറണാകുളത്തേക്കിറങ്ങി. അന്ന് ദേവദത്തൻ അഭിരാമിയെ കൊണ്ട് കറങ്ങിയിടത്തെല്ലാം ഇത്തവണ മിത്രയും ചേർന്ന്. മാളിലൂടെ നടക്കുമ്പോൾ ഇരുവരും അച്ഛന്റെ ഇരുകൈകളിലും പിടിച്ചു കൊണ്ട് ചേർന്നു നടന്നു. താനൊരുപാട് ആഗ്രഹിച്ചത് നടന്നതിന്റെ സംതൃപ്തി ദേവദത്തന്റെ മനസ്സിൽ കൃപീടപാല കല്ലോലങ്ങളായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.... മാളിൽ പല ഔട്ലെറ്റിലും കയറി പലതും ഇരുവരും ദേവദത്തനെ കൊണ്ട് വാങ്ങിപ്പിച്ചു. തന്റെ മക്കൾക്കു എല്ലാം നിറഞ്ഞ സന്തോഷത്തോടെ അവരാവശ്യപ്പെടുന്നതൊക്കെ വാങ്ങിച്ചു കൊടുക്കുമ്പോൾ അവരുടെ മിഴികളിൽ നിറയുന്ന തുഷ്ടിയുടെ വാരീപ്രവാഹവീചികളും കുസൃതികളും ദേവദത്തൻ ആസ്വദിച്ചു... എല്ലാം കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോൾ അഭിരാമിയും മിത്രയും അന്നത്തെ വിശേഷങ്ങൾ രാമേട്ടനോട് പറയുവാനായി മത്സരിച്ചു കൊണ്ടിരുന്നു. വാത്സല്യം നിറഞ്ഞ മനസ്സോടെ ഇരുവരും പറയുന്നതെല്ലാം ശ്രവിച്ചു കൊണ്ട് രാമേട്ടനും... രാത്രി ഭക്ഷണം കഴിയ്ക്കുവാനായി ഇരിക്കുമ്പോൾ അഭിരാമിയും മിത്രയും അന്നത്തെ കറക്കത്തെ പറ്റി പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ദേവദത്തനോടും അവർ സംശയം ചോദിച്ചു കൊണ്ടിരുന്നു പലതിനെ കുറിച്ചും. ശ്രീലക്ഷ്മിയെ കേൾപ്പിയ്ക്കുവാൻ മനഃപൂർവം മക്കൾ ചോദിക്കുന്നതാണെന്ന് അറിഞ്ഞിട്ടും ദേവദത്തൻ അവരെ മുഷിപ്പിക്കാതെ മറുപടി നൽകിക്കൊണ്ടിരുന്നു... ഭക്ഷണം കഴിച്ച ശേഷം അഭിരാമിയും മിത്രയും ദേവദത്തനെയും കൊണ്ട് തങ്ങളുടെ മുറിയിലേക്ക് പോയി.... ================================== അടുത്ത ദിവസം വൈകുന്നേരമായിരുന്നു ദേവദത്തന് പോകേണ്ടിയിരുന്നത്.. രാവിലെ തന്നെ അഭിരാമിയും മിത്രയും കൂടി അച്ഛന് കൊണ്ട് പോകാൻ ആവശ്യമുള്ളതെല്ലാം തയ്യാറാക്കിക്കഴിഞ്ഞിരുന്നു.... വൈകീട്ടത്തെ ഫ്ലൈറ്റിന് പോകാനായി ദേവദത്തൻ ഉച്ചയ്ക്ക് തന്നെ തയ്യാറായിരുന്നു. ടാക്സി വിളിക്കാമെന്ന് ദേവദത്തൻ നിർദേശിച്ചപ്പോൾ അഭിരാമിയും മിത്രയും വിസമ്മതിച്ചു. സ്വന്തം കാറിൽ അച്ഛനെ ഇരുവരും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യുമെന്നവർ ശഠിച്ചപ്പോൾ ദേവദത്തനവർക്ക് മുന്നിൽ വഴങ്ങി.... ഇറങ്ങുന്നതിനു മുമ്പ് ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് നീങ്ങി... മുറിയിലേക്ക് കയറിയ ദേവദത്തനെ കണ്ടപ്പോൾ ബെഡിൽ എന്തോ ആലോചിച്ചിരിക്കുകയായിരുന്ന ശ്രീലക്ഷ്മി എഴുന്നേറ്റു... "ലച്ചൂ"... ശ്രീലക്ഷ്മിയെ നോക്കിയൊരു പുഞ്ചിരിയോടെ ദേവദത്തൻ വിളിച്ചു... ശ്രീലക്ഷ്മി ദേവദത്തന്റെ നേരെ നിർവികാരമായൊരു നോട്ടമയച്ചു... "ലച്ചൂ... അന്ന് പറഞ്ഞ കാര്യത്തിനായി ഇറങ്ങുകയാണ്. നാലഞ്ച് ദിവസം കഴിയും മടങ്ങാൻ. മുമ്പൊക്കെ ഇത് പോലെ യാത്ര തിരിക്കുമ്പോൾ മനസിന്‌ മരവിപ്പ് മാത്രമായിരുന്നു. പക്ഷേ ഇന്ന് എനിയ്ക്കൊരുപാട് സന്തോഷമുണ്ട്. ഇത്തവണ യാത്ര തിരിക്കുമ്പോൾ താനും മക്കളും ഇവിടെയുണ്ടെന്നത് എനിയ്ക്ക് പകരുന്ന ആനന്ദം ചെറുതല്ല"... നിറഞ്ഞ പുഞ്ചിരിയോടെ ദേവദത്തൻ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... തുടർന്നു പോകുന്നതിനെ കുറിച്ചും അവിടെയെത്തിയിട്ട് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചുമൊക്കെ ദേവദത്തനവളോട് വിവരിച്ചു... ശ്രീലക്ഷ്മി മുഖം കുനിച്ചു കൊണ്ടെല്ലാം കേട്ടു നിന്നു... സംഭാഷണമവസാനിച്ചപ്പോൾ ദേവദത്തൻ മുഖം കുനിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ താടിയിൽ മൃദുവായി പിടിച്ചൊന്നുയർത്തി. ഇരുവരുടെയും മിഴികൾ തമ്മിലുടക്കി. പ്രണയപുരസരം ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങളിലേക്ക് നോട്ടമയച്ച ദേവദത്തൻ തന്റെ മുഖമവളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ടവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകളമർത്തി.... ശ്രീലക്ഷ്മിയെ ചുംബിച്ച ശേഷം നിറഞ്ഞ പുഞ്ചിരിയോടെ ശ്രീലക്ഷ്മിയെ നോക്കിയ ദേവദത്തൻ മൗനമായി അവളോട് യാത്ര പറഞ്ഞു.... തുടർന്ന് ദേവദത്തൻ മുറിയ്ക്ക് പുറത്തേക്ക് നീങ്ങി... വാതിൽ തുറന്ന് വെളിയിലിറങ്ങിയ ദേവദത്തനെയും കാത്ത് അഭിരാമിയും മിത്രയും നിൽപ്പുണ്ടായിരുന്നു. ഇരുവരുടെയും മുഖത്തൊരു പുച്ഛഭാവം തെളിഞ്ഞു നിൽക്കുന്നത് കണ്ട ദേവദത്തന്റെ ഉള്ളിൽ ചിരി പൊട്ടി.... "എന്ത് പറ്റി അച്ഛന്റെ കാന്താരികൾക്ക്.. കടന്നൽ വല്ലോം കുത്തിയോ"...? മുഖത്തൊരു കുസൃതിച്ചിരി വരുത്തിക്കൊണ്ട് ദേവദത്തൻ ഇരുവരോടുമായി ചോദിച്ചു... "ഞങ്ങളെ ഒന്നും കുത്തിയിട്ടില്ല അത് പോലെ മുഖഭാവമുള്ള ഒരു പ്രസ്ഥാനത്തെ കണ്ടല്ലേ അച്ഛനിപ്പോൾ വരുന്നത് അത് കൊണ്ട് മറ്റുള്ളവരുടെ ഭാവവും അത് പോലെ അച്ഛന് തോന്നും"... സംസാരത്തിൽ പരിഹാസച്ചുവയണിയിച്ചു കൊണ്ട് അഭിരാമി ദേവദത്തന് മറുപടി നൽകി... അഭിരാമിയുടെ മറുപടിയിൽ ദേവദത്തനൊന്ന് ചിരിച്ചു... "ചേച്ചി.... അമ്മയോടുള്ള പ്രേമം മൂത്ത് അച്ഛന് ഭ്രാന്താണെന്ന് നീ പറഞ്ഞപ്പോൾ ഞാനിത്രയ്ക്ക് പ്രതീക്ഷിച്ചില്ല"...ദേവദത്തനെ നോക്കിക്കൊണ്ട് അഭിരാമിയോട് പറയുമ്പോൾ മിത്രയുടെ വാക്കുകളിലും പരിഹാസം നിറഞ്ഞു... മിത്ര പറഞ്ഞത് കേട്ടപ്പോൾ ദേവദത്തന്റെ ചിരി ഉച്ചത്തിലായി.... "അച്ഛാ... ഇവിടെയിങ്ങനെ പൊട്ടിച്ചിരിച്ചു കൊണ്ട് നിന്നാൽ ഫ്ലൈറ്റ് മിസ്സാകും. അതു കൊണ്ട് അച്ഛൻ പോകുന്ന വഴിയ്ക്ക് ചിരിച്ചോ.. ഇറങ്ങാം വേഗം"... അഭിരാമി ദേവദത്തനെ നോക്കി കളിയാക്കിക്കൊണ്ട് മൊഴിഞ്ഞു.... മറുപടിയായി ദേവദത്തനഭിരാമിയുടെ നേരെയൊരു കുസൃതിച്ചിരി അയച്ചു... അഭിരാമിയും മിത്രയും അച്ഛനെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടക്കാൻ തുടങ്ങി. ഒരു പുഞ്ചിരിയോടെ അവർക്ക് പിന്നാലെ ദേവദത്തനും.... മുറ്റത്തെത്തി കാറിന്റെ ഡിക്കി തുറന്ന് മിത്ര ദേവദത്തന് കൊണ്ടു പോകുവാനുള്ളതൊക്കെ വച്ചു.. അഭിരാമി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു... മിത്ര അപ്പോഴേക്കും മുൻസീറ്റിൽ കയറി ഇരുന്നു. പിന്നിലെ ഡോർ തുറന്നകത്തേക്ക് കയറുവാനൊരുങ്ങുമ്പോൾ ദേവദത്തന്റെ മിഴികൾ ആരെയോ തേടിയെന്നവണ്ണം പൂമുഖത്തേക്കും അകത്തേക്കുള്ള വാതിലിന് അരികിലേക്കും നീങ്ങിക്കൊണ്ടിരുന്നു.... വിഷണ്ണതയോടെ ഒന്ന് രണ്ട് നിമിഷങ്ങൾ അങ്ങനെ തന്നെ നിന്ന ദേവദത്തന്റെ മുഖം നൂറ് സപ്താശ്വന്മാരുടെ ഉദയം പോലെ പ്രകാശമാനമായി... വാതിലിന് അടുത്തു ശ്രീലക്ഷ്മി നിൽക്കുന്നത് കണ്ട അഭിരാമിയും മിത്രയും ഒന്നമ്പരന്നു... ഡോർ തുറന്നകത്തേക്ക് കയറിയ അച്ഛന്റെ മുഖത്ത് ആഹ്ലാദം നദീകാന്തവീചികളായി അല തല്ലുന്നത് കണ്ട മിത്രയും അഭിരാമിയും പരസ്പരം മുഖത്തോട് മുഖം നോക്കി... ഒന്നനുരിയാടാതെ അഭിരാമി വണ്ടി മുന്നോട്ടെടുത്തു.... വീടിന്റെ ഗേറ്റ് കടന്നൽപ്പം ദൂരം മുന്നോട്ട് എത്തിയപ്പോഴും മൂവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു... പിന്നിലിരിക്കുന്ന ദേവദത്തനെ മിത്രയൊന്ന് ഒളികണ്ണിട്ട് നോക്കി.... ആമോദത്തിൻ ശതാംഗത്തിലേറിയ അച്ഛൻ വേറൊരു ലോകത്താണെന്നും ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ലെന്നും മിത്രയ്ക്ക് തോന്നി.... "അച്ഛാ"... അതു വരെ മൂവർക്കുമിടയിൽ നിലയുറപ്പിച്ചിരുന്ന മൗനത്തെ ഭഞ്ജിച്ചു കൊണ്ട് മിത്ര ദേവദത്തനെ വിളിച്ചു .. ഒരു പുഞ്ചിരിയോടെ അവളെ നോക്കിക്കൊണ്ട് വിളി കേട്ട ദേവദത്തൻ മിഴികളാൽ എന്താണെന്ന് തിരക്കി.... "അച്ഛന്റെ മുഖത്തെന്താ ഇത്രയ്ക്ക് സന്തോഷം"...? മിത്രയൊരു മന്ദഹാസത്തോടെ ദേവദത്തനോട് തിരക്കി... "അച്ഛനിന്ന് വളരെ സന്തോഷത്തിലാ മോളെ...മുമ്പൊക്കെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ചിന്തിച്ചിരുന്നു ഇത് പോലെ യാത്ര പറയാനും കൊണ്ട് വിടാനുമൊക്കെ അച്ഛന്റെ മക്കൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്. ഇന്നത് സാധിച്ചിരിക്കുന്നു".... മിത്രയോട് മന്ദഹാസത്തോടെ മൊഴിയുമ്പോഴും അച്ഛന്റെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് അഭിരാമിയ്ക്കുളവായി... ദേവദത്തന്റെ മറുപടി ശ്രവിച്ച മിത്രയൊരു സംശയത്തോടെ അച്ഛനെ നോക്കി. പിന്നെയവൾ മുന്നോട്ട് മുഖം തിരിച്ചു ഇതൊന്നും ശ്രദ്ധിക്കാത്തവണ്ണം വണ്ടിയോടിക്കുന്ന അഭിരാമിയോട് പലതും ചോദിച്ചു കൊണ്ടിരുന്നു... എയർപോർട്ട് എത്തുന്നത് വരെ മിത്രയും അഭിരാമിയും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു... പുറകിൽ തന്റേതായ ലോകത്ത് വിഹരിച്ചു കൊണ്ട് ദേവദത്തനും.... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ