ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6ajAXWPb?d=n&ui=v64j8rk&e1=cബൊമ്മലാട്ടം ((13))
ഹൈവേയുടെ ഓരത്ത്, തലകീഴായി മറിഞ്ഞു കിടക്കുന്ന സ്കോര്‍പ്പിയോ പാര്‍ത്ഥനും സംഘവും വിശദമായി പരിശോധിച്ചു. കടന്നല്‍ക്കൂടിളകിയ പോലെ അയാളുടെ തല പെരുത്തു കയറുകയായിരുന്നു.
"സര്‍..??"
ചന്ദ്രഭാനുവിന്‍റെ വിളിയാണ് പാര്‍ത്ഥനെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്. "ഉം.!?" അയാള്‍ മുരണ്ടു.
"മരിച്ചവരെല്ലാം യൂപ്പിയിലെത്തന്നെ തീരാ തലവേദനയായ ക്രിമിനലുകളാണ്. അതില്‍ രണ്ടു പേര്‍ എന്‍കൗണ്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും."
പാര്‍ത്ഥന്‍ തലയാട്ടി.
"എന്നാലും രണ്ടു രാത്രികളിലായി നമ്മള്‍ കണ്ടെത്തുന്ന ബോഡികളെല്ലാം ക്രിമിനല്‍സിന്‍റേതാണല്ലോ ഭാനു.!"
"അതാണ് സര്‍ എനിക്കും അതിശയം.! ഈ യുപി അടിച്ചു വാരി തീര്‍ത്ഥം തളിച്ച് ശുദ്ധീകരിക്കാന്‍ ഇനി വല്ല അവതാരം പിറവിയെടുത്തോ?! എങ്കില്‍ മഹാവിഷ്ണുവിനോടുതന്നെ നമ്മള്‍ നേരിട്ടു ചോദിക്കേണ്ടിവരും.!"
"മഹാവിഷ്ണുവിന്‍റെയല്ല മറ്റാരുടെ അവതാരമായാലും നിയമം നിയമം തന്നെയാണ് ഭാനു. നിയമത്തെ കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതൊക്കെ ചെയ്തു കൂട്ടിയവന്‍ ഇനി എത്ര വലിയ അവതാരമാണെങ്കിലും ഈ പാര്‍ത്ഥന്‍ പൂട്ടിയിരിക്കും." വല്ലാത്ത ധ്വനിയില്‍ അയാള്‍ മുരണ്ടു. പാര്‍ത്ഥന്‍റെ വാശിയിന്മേല്‍ എതിരഭിപ്രായമില്ലാത്ത ഭാനു തലയാട്ടി അംഗീകരിച്ചു.
ആ രാത്രി ഇരുവര്‍ക്കും ഉറക്കമില്ലാത്തതായി മാറി. ഗാസിയാബാദ് സിറ്റിയില്‍ രണ്ടു രാത്രികള്‍ അരങ്ങേറിയ താണ്ഡവത്തിന്‍റെ പുറകെ അയാള്‍ കുതിക്കുകയായിരുന്നു. ക്ലൌഡി റിസോര്‍ട്ടിലെ സംഘട്ടനവും ഹൈവേയിലെ ചേസിംഗും ഉള്‍പ്പെടെ എല്ലാം പാർത്ഥൻ കൊത്തിപ്പെറുക്കിയെടുത്തു. സിസിടിവി പരിശോധനയുടെയും മറ്റും അടിസ്ഥാനത്തില്‍ പാര്‍ത്ഥന്‍ താന്‍ തേടുന്ന ഉത്തരത്തിലേക്ക് ആ രാത്രി തന്നെ ഒടുവില്‍ എത്തുകയായിരുന്നു. ബ്ലാക്ക് ബൊലേറോ..! ഉരുക്കു പോലെയുള്ള മനുഷ്യന്‍.! ആ മനുഷ്യന് കരണുമായി രൂപ സാദൃശ്യമുണ്ട്. പാര്‍ത്ഥന്‍റെ ചുണ്ടില്‍ ചിരി പടര്‍ന്നു : "അപ്പോള്‍ നീയാണ് ആ അവതാരം അല്ലേ!? ശരി, നീ ഓടിക്കോളൂ. കിതച്ചണയും വരെ നിര്‍ത്താതെ ഓടിക്കോളൂ. തൊട്ടു പുറകില്‍ ഞാനും ഉണ്ടാവും. നീ ആരായാലും എന്തായാലും നിന്നെ ഞാന്‍ വീഴ്ത്തിയിരിക്കും.!" സ്വന്തം മനസിനെ തൃപ്തിപ്പെടുത്താന്‍ വാക്കുകള്‍ കൊണ്ടും പ്രതിജ്ഞകൊണ്ടും പാര്‍ത്ഥന്‍ സ്വയം ശ്രമിക്കുകയായിരുന്നു. ഗാസിയാബാദ് സിറ്റിയിലെ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെല്ലാം പാര്‍ത്ഥന്‍റെ മെസ്സേജുകള്‍ പാഞ്ഞു. സിറ്റിയുടെ ബോര്‍ഡറുകളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി. ഒരു കാരണവശാലും കരണ്‍ പുറത്തേക്ക് കടക്കരുതെന്ന് അയാള്‍ ഉറപ്പിക്കുകയായിരുന്നു.
***********************************************************************************************************************
"ഇത് നീ ഉദ്ദേശിക്കുന്ന കളിയല്ല.. ഇത് വേറെയാണ്.. പങ്കാളികൾ ഇല്ലാതെ നിന്നെ ഒറ്റയ്ക്ക് കിട്ടണം.."
സീരിയൽ കില്ലറിന്റെ അവസാന വാക്കുകൾ കരണിന്റെ തലച്ചോറിനെ വല്ലാതെ വിങ്ങിപ്പിച്ചു. മട്ടുപ്പാവിൽ നിന്ന് റോഡിലെ കാഴ്ചകൾ വീക്ഷിക്കുന്ന അവന് പുറകിൽ റസാഖ് വന്നു നിന്നു. ആ മുഖത്ത് ശക്തമായ എന്തോ അലട്ടുന്നതായി റസാഖ് കാണുകയായിരുന്നു.
"എന്താ സര്‍ ആലോചിക്കുന്നത്?!"
റസാഖിന്റെ വിളിയിൽ ഒന്നു നെടുവീർപ്പിട്ട് കരൺ തിരിഞ്ഞു നോക്കി.
"ഇനി നമുക്ക് ആകെ വളരെ കുറച്ചു സമയം മാത്രമാണ് അവശേഷിക്കുന്നത്. ഹിമേഷിനെ ബാദി പാര്‍ക്കില്‍ കൊണ്ടു പോകേണ്ട ചുമതല ഞാന്‍ ഏറ്റോളാം. അതോർത്ത് സർ വിഷമിക്കണ്ട."
"നോ റസാഖ്.! അതല്ല ഞാന്‍ ചിന്തിക്കുന്നത്." കൈകള്‍ നെഞ്ചിനു താഴെ കെട്ടി നിര്‍ത്തി കരണ്‍ പറഞ്ഞു. ഹിമേഷിനടുത്തിരിക്കുന്ന സഞ്ജനയുടെ ദൃഷ്ടി ഇരുവരിലും നിലകൊണ്ടു. കരണ്‍ തുടരുകയായിരുന്നു : "ഞാന്‍ പറഞ്ഞല്ലോ റസാഖ്, പോലീസ് സന്നാഹം ഇപ്പോള്‍ നമുക്ക് പുറകെയാണെന്ന്. എന്‍റെ കണക്ക് കൂട്ടലുകള്‍ കൃത്യമാണെങ്കില്‍ ഈ സമയത്തിനകം ഹൈവേയിലെ സ്കോര്‍പ്പിയോയും റിസോര്‍ട്ടിലെ സിസിടിവിയുമൊക്കെ പോലിസിന്‍റെ കൈകളില്‍ എത്തിയിട്ടുണ്ടാവും. ഞാനോ നിങ്ങളോ അല്ലെങ്കില്‍ നമ്മള്‍ നാലു പേരുമോ ഇപ്പോള്‍ അവരില്‍ വെളിവായിട്ടുണ്ടാവാം. അങ്ങനെയെങ്കില്‍ ഈ ഗാസിയാബാദ് മുഴുവനും പോലീസ് വലവീശിയിട്ടുണ്ടാവും. അതിര്‍ത്തികളില്‍ കനത്ത പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടാവും."
"അപ്പോള്‍ നമ്മള്‍ എന്തു ചെയ്യും സര്‍.?! എക്സിനെ തേടി ഗോവയില്‍ എത്തണമെങ്കില്‍ ആദ്യം ഇവിടെ നിന്നും പുറത്തേക്ക് കടക്കണം. പോലീസ് സംഘം സിറ്റി മുഴുവന്‍ വളഞ്ഞ സ്ഥിതിക്ക്...!?" റസാഖ് നെറ്റി ചുളിച്ചു.
ഉം.. കരണ്‍ ഒന്നു മൂളി.
"ബാദി പാര്‍ക്കിനടുത്താണല്ലോ ഹിമേഷിനെ കൊണ്ടു വരാന്‍ സ്പെഷല്‍ ഫോഴ്സ് എത്തുക. അവിടെ നിന്നും എങ്ങോട്ടാണ് പുറപ്പെടുക എന്നതിനെ കുറിച്ച് പട്ടേല്‍ സാബ് വല്ലതും.??"
"ഹാപൂരിലേക്കാണ് പോവുക. അവിടെയുള്ള ഒരു ഗ്രാമത്തിലാണ് ചോപ്പര്‍ ഇറക്കുക. പിന്നീട് നേരേ മുംബൈ."
"അങ്ങനെയെങ്കില്‍ ഗോവയിലേക്ക് എത്രയും പെട്ടെന്ന് നമ്മള്‍ എത്തണമെങ്കില്‍ ഹിമേഷിനൊപ്പം നമ്മളും ചോപ്പറില്‍ പോവേണ്ടതായി വരും. അതല്ലാതെ നമ്മുടെ മുന്നില്‍ വേറെ വഴിയില്ല."
"എങ്കില്‍ നമുക്ക് അങ്ങനെ ചെയ്യാം സര്‍.!"
"എന്നാലും ഒരു കെണി അപ്പോഴുമുണ്ട് റസാഖ്. ഹാപൂര് ഗാസിയാബാദ് ബോര്‍ഡറും പോലീസ് പരിശോധനയിലുണ്ടാവും. അതൊരു പ്രശ്നമാണ്. ആ പ്രശ്നത്തെ നമ്മള്‍ മറി കടക്കണം."
"അതിനൊരു വഴിയുണ്ട് സര്‍..!"
കരണും റസാഖും ഒരുപോലെ ശബ്ദം വന്നിടത്തേക്ക് തിരിഞ്ഞു നോക്കി. മയക്കത്തില്‍ നിന്നുമുണര്‍ന്ന ഹിമേഷ് വേദന കടിച്ചമര്‍ത്തി എഴുന്നേറ്റിരുന്നു.
"ഒരു വഴിയുണ്ട് സര്‍.," ഹിമേഷ് പറഞ്ഞു.
"എന്താണത്??" കരണിന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
"സഞ്ജനാ, എനിക്ക് സാറ്റ്ലൈറ്റ് വിശ്വല്‍ വേണം." ഹിമേഷ് ആവശ്യപ്പെട്ടതും സഞ്ജന തന്‍റെ ലാപ്പ് എടുത്ത് പ്രവര്‍ത്തിപ്പിച്ചു. സെക്കന്‍റുകള്‍ക്കുള്ളില്‍ സാറ്റ്ലൈറ്റ് മാപ്പ് വിശ്വല്‍ സ്ക്രീനില്‍ തെളിയുകയുണ്ടായി. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ സഞ്ജന ലാപ്പ് കിടക്കയില്‍ വെച്ചു. ഹിമേഷ് അതില്‍ വിരല്‍ ചൂണ്ടി തുടര്‍ന്നു : "സര്‍, ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ ഒരു കോളനിയുണ്ട്. ഭവന്‍ എന്നാണ് ആ കോളനിയുടെ പേര്. ആ കോളനി കയറി പുറത്തേക്ക് കടക്കുന്നത് ഒരു ഓവര്‍ ബ്രിഡ്ജിന്‍റെ താഴേക്കാണ്. അവിടെ നിന്നും വീണ്ടും കിഴക്കോട്ട് പിടിച്ചാല്‍ ഒരു കുഗ്രാമം. ഈ ഗ്രാമം ഹാപൂരും ഗാസിയാബാദും പിണഞ്ഞ് കിടക്കുന്നതാണ്. ഈ വഴി നമുക്ക് ഉപയോഗപ്പെടുത്താം." ലാപ്പില്‍ നിന്നും കണ്ണെടുത്ത് കരണിനെ നോക്കി ഹിമേഷ് പറഞ്ഞു.
"എങ്കില്‍ നമുക്ക് ഇതു തന്നെ ശ്രമിക്കാം. അതല്ലാതെ വേറെ വഴിയില്ല."
"അങ്ങനെയെങ്കില്‍ ഹിമേഷ്?! ബാദി പാര്‍ക്കില്‍ സ്പെഷല്‍ ഫോഴ്സ് എത്തില്ലേ?!" റസാഖ് സംശയിച്ചു.
"നോ.. ഹിമേഷിനെ അവര്‍ക്കൊപ്പം വിടുന്നത് അപകടമാണ്. ഹിമേഷ് നമുക്കൊപ്പം വരണം. അതും മറ്റൊരു വണ്ടിയില്‍."
"മറ്റൊരു വണ്ടിയിലോ?!"
"അതെ., നമുക്ക് നേരെ വെടിയുതിര്‍ത്തവന്‍റെ ടിയുവി ആള്‍താമസമില്ലാത്ത ഒരിടത്ത് ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. നമ്മുടെ ബൊലേറോയില്‍ പോകുന്നത് അപകടമാണ്. സോ നമ്മള്‍ ഇപ്പോള്‍ തന്നെ ഇറങ്ങണം. എത്രയും പെട്ടെന്ന് ഗാസിയാബാദ് ഉപേക്ഷിക്കണം." ദീര്‍ഘമായ നിശ്വാസത്തോടെ കരണ്‍ പറയുകയായിരുന്നു.
***********************************************************************************************************************
നേരം പുലരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. കരണും സംഘവും ബൊലേറോയില്‍ കയറി ആയുഷ്മാന്‍ ലോഡ്ജ് വിട പറഞ്ഞു.
"ഷിറ്റ്..!! പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മുറുകുകയാണല്ലോ കരണ്‍! സഞ്ജു, വീരു, ഇപ്പോള്‍ ദേ സീരിയല്‍ കില്ലറായ ബ്രാഡ് ഹാങ്ക്സ്.!"
സീനിയര്‍ ഓഫീസര്‍ പട്ടേലിനെ കരണ്‍ കോണ്‍ടാക്ട് ചെയ്ത് വിവരങ്ങളെല്ലാം ധരിപ്പിച്ചതില്‍ അദ്ധേഹത്തിന്‍റെ പ്രതികരണമായിരുന്നു അത്.!
"എന്താണ് നിങ്ങളുടെ അടുത്ത സ്റ്റാന്‍ഡ് കരണ്‍?!"
"സര്‍, എന്‍റെ ഊഹങ്ങള്‍ ശരിയാണെങ്കില്‍ ഈ ഗാസിയാബാദ് മുഴുവന്‍ പോലീസ് ഫോഴ്സായിരിക്കും. ഞങ്ങള്‍ക്ക് ഉടനേ ഗോവയില്‍ എത്തേണ്ടതുമുണ്ട്. ഇനിയുള്ള മുന്നോട്ടു പോക്കില്‍ ഹിമേഷിനെ കൂടെ കൂട്ടാന്‍ പറ്റില്ല. He Is Totally Unfit Now!"
"പോലീസ് ഫോഴ്സ് നിങ്ങളുടെ പുറകെയുണ്ടെന്നുള്ളത് വളരെ അപകടമാണ് കരണ്‍.! മിസ്റ്റര്‍ എക്സ് ഗോവയില്‍ തന്നെയുണ്ടെന്ന് തീര്‍ച്ചയാണോ?"
"എഴുപത് ശതമാനത്തോളം ഞാനത് ഉറപ്പിക്കുകയാണ് സര്‍."
"ഓക്കെ..! പോലീസ് ഫോഴ്സ് തൊട്ടു പുറകിലുള്ള സ്ഥിതിക്ക് എങ്ങനെ ഗാസിയാബാദ് കടക്കുവാനാണ് നിങ്ങളുടെ പ്ലാന്‍..?"
"അതിനൊരു ഉപായമുണ്ട് സര്‍. ബാദി പാര്‍ക്കിലേക്ക് സര്‍ അയച്ച ഫോഴ്സിനോട് റിട്ടേണ്‍ തിരിക്കാന്‍ പറയണം. ഹിമേഷുമായി ഞങ്ങള്‍ ഹാപൂരിലേക്ക് എത്തിക്കോളാം. ഹിമേഷിനെ കൊണ്ടു പോകേണ്ടതായ ചോപ്പറില്‍ മുംബൈ വരെ ഞങ്ങള്‍ നാലുപേരും ഉണ്ടാവും. അവിടെ നിന്നും ഞാനും സഞ്ജനയും റസാഖും ഗോവയിലേക്ക്."
അല്‍പ്പനേരത്തോളം പട്ടേല്‍ നിശബ്ദം നിന്നു.
"Sir..? Sir?? Can You Hear Me..?! Sir? Sir??"
"ങ്ഹാ കരണ്‍, ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇതല്ലാതെ മറ്റു വഴിയൊന്നും..?"
"ഇല്ല സര്‍., ഗാസിയാബാദില്‍ നിന്നും ഹാപൂരിലേക്ക് കടക്കേണ്ട കുറുക്കു വഴി ഹിമേഷിന് വ്യക്തമായി അറിയാം. സോ ഞങ്ങള്‍ അത് തിരഞ്ഞെടുക്കുകയാണ്. മറ്റു നിവൃത്തിയില്ല."
ഉം..! പട്ടേല്‍ ഒന്നു മൂളി.
"എങ്കില്‍ ഫോഴ്സിനെ ഞാന്‍ ബ്ലോക്ക് ചെയ്തോളാം. സുരക്ഷിതമായി നിങ്ങള്‍ ചോപ്പറില്‍ കയറുമെന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു."
"ആ പ്രതീക്ഷയെ കഴിവതും ഞാന്‍ തകര്‍ക്കില്ല സര്‍. എത്രയും വേഗം ഗോവയില്‍ കടക്കണമെന്നുതന്നെയാണ് ഞങ്ങളുടെ തീരുമാനം."
"ശരി, അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ അതുപോലെ നടക്കട്ടെ. ജയ്ഹിന്ദ്!"
"ജയ്ഹിന്ദ് സര്‍!!"
***********************************************************************************************************************
ആള്‍താമസമില്ലാത്ത ഇരുളില്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ടിയുവിയില്‍ അവരെത്തി നിന്നു. ബോലേറോ മറ്റൊരു ഭാഗത്തുപേക്ഷിച്ച് ഹിമേഷ് ചൂണ്ടിയ വഴികളിലൂടെ സംഘം കയറിയിറങ്ങി. ഇരുള്‍ മൂടിയ ഭവാന്‍ കോളനിയിലൂടെ വെളിച്ചം തളിക്കാതെ ഒച്ചിനേക്കാള്‍, മെല്ലെയായിരുന്നു കരണ്‍ ടിയുവി ഡ്രൈവ് ചെയ്തത്. ഏതു നിമിഷവും ഒരു അറ്റാക്ക് പ്രതീക്ഷിക്കാം. അവന്‍റെ കണ്ണുകളും കാതുകളും കൂര്‍ത്തു നിലകൊണ്ടു.
ഭയപ്പെട്ടതുപോലെയുള്ള ഒരു പോലീസ് ആക്രമണം നേരിടാതെ ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് അവര്‍ എത്തിച്ചേരുകയായിരുന്നു. ഇരുളില്‍ തളം കെട്ടിയ വിജനമായ വെളിമ്പ്രദേശത്ത് ചോപ്പര്‍ കാത്തു നില്‍ക്കുന്നു.
"Go.. Go.. Go..!!"
കരണ്‍ ഓര്‍ഡര്‍ കൊടുത്തതും സഞ്ജനയും റസാഖും ബാഗുകളുമായി വണ്ടിയില്‍ നിന്നിറങ്ങി ചോപ്പറിലേക്ക് വേഗം ചലിച്ചു. ഹിമേഷിനെ താങ്ങി കരണും. ഇരുളിന്‍റെ മറയില്‍ അരങ്ങേറിയ ആ കൂടുമാറ്റം ആരും കണ്ടില്ലെന്ന ആത്മവിശ്വാസത്തോടെ കരണ്‍ ഒന്നു ദീര്‍ഘമായി ശ്വസിച്ചു. രണ്ടാള്‍ നീളമുള്ള ചോപ്പറിന്‍റെ വലിയ ഫാന്‍ മുകളില്‍ ശക്തമായി കറങ്ങി അന്തരീക്ഷത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഗാസിയാബാദും അവിടെയുള്ള പ്രശ്നങ്ങളും ഉപേക്ഷിച്ച് നാല്‍വര്‍ സംഘം പറന്നുയര്‍ന്നു. തുടര്‍ അന്വേഷണങ്ങള്‍ ഇനി ഗോവയില്‍.! അപ്പോഴും പ്രതികള്‍ക്കു വേണ്ടിയുള്ള ശക്തമായ തിരച്ചലില്‍ തന്നെയായിരുന്നു എസിപി പാര്‍ത്ഥന്‍..!!
***********************************************************************************************************************
ഒരുകൂട്ടം കുട്ടികളുടെ നിലവിളികള്‍, ഗണ്ണുകളില്‍ നിന്നും കാതടിപ്പിക്കുന്ന ശബ്ദത്തോടെ തീ തീപ്പുന്നു, റോഡരികിൽ നിൽക്കുന്ന ആളുകളുടെ കണ്ണില്‍ കഠിനമായ ഭയവും അങ്കലാപ്പും, ക്രൂരമായ ചിരി പ്രദര്‍ശിപ്പിച്ച് ആയുധധാരിയായ ആ രൂപം തോക്കില്‍ നിന്നും നിറയൊഴിക്കുന്നത് കണ്ട് കരണ്‍ തൊണ്ട പൊട്ടി അലറി : NOOOOOOO
അവന്‍ കണ്ണുകള്‍ വലിച്ചു തുറന്നു. സഞ്ജനയുടെ രൂപം മെല്ലെ തെളിഞ്ഞു വരുന്നു. അവള്‍ തന്നോട് എന്തൊക്കെയോ പറയുകയാണ്. കരണ്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അല്ല.. അവള്‍ തന്നെ ഉണര്‍ത്തുകയാണ്.
"സര്‍?! സര്‍?! നമ്മള്‍ എത്തി...!"
സഞ്ജനയുടെ വാക്കുകള്‍ വ്യക്തമായി കാതില്‍ മുഴങ്ങിയപ്പോഴാണ് കരണ്‍ വര്‍ത്തമാനകാലത്തേക്ക് പാഞ്ഞെത്തിയത്. ചോപ്പറിലിരുന്ന് താനൊന്നു മയങ്ങിപ്പോയി. അപ്പോള്‍ കണ്ട സ്വപ്നമാണ് ആ കുട്ടികളുടെ അലര്‍ച്ചയും വെടിയൊച്ചയുമൊക്കെ!
പന്ത്രണ്ട് നിലകളുള്ള മുംബൈയിലെ ദയാനാ ഹോസ്പിറ്റല്‍ കെട്ടിടത്തിന്‍റെ ഉച്ചിയില്‍ ചോപ്പര്‍ ലാന്‍റ് ചെയ്തു.
"സര്‍..! ഞാന്‍., എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട് അങ്ങയോടൊപ്പം കൂടെ വരണമെന്ന്. സര്‍ ഒന്നു മൂളിയാല്‍ മാത്രം മതി. എന്‍റെ പരിക്കിനെ ഞാന്‍ വകവെയ്ക്കില്ല. തുടര്‍ യാത്രയില്‍ ഞാനും കൂടെയുണ്ടാവും." ഹിമേഷ് അപേക്ഷയോടെ കരണിനെ നോക്കി.
ശാന്തമായ പുഞ്ചിരി കരണില്‍ വിടര്‍ന്നു : "നോ ഹിമേഷ്. താന്‍ നല്ലൊരു യോദ്ധാവാണെന്ന് ഇതിനകം എന്നെ തൃപ്തിപ്പെടുത്തിയിരിക്കുന്നു. ഈ വാക്കുകള്‍ പോലും അതിനുള്ള തെളിവാണ്. ധീരനായ യോദ്ധാവിന്‍റെ നല്ല ലക്ഷണങ്ങളാണ് ശരീരത്തിലെ മുറിപ്പാടുകള്‍. ഈ അവസ്ഥയില്‍ ഹിമേഷിനെ കൂടെ കൂട്ടുക എന്നത് വല്ലാത്ത റിസ്ക്കാണ്."
വിളറിയ മുഖത്തു നോക്കി കരണ്‍ പറഞ്ഞതില്‍ അല്‍പ്പം മനപ്രയാസ്സത്തോടെ ഹിമേഷ് തലയാട്ടി. നിരാശയുടെ വാക്കോളമെത്തിയ ഒരു നോട്ടം ഹിമേഷ് കരണിന്റെ നേർക്കയച്ചു. "എനിക്ക് മനസ്സിലാകും സര്‍."
ദീര്‍ഘമായ ഒരു നിശ്വാസവും വലതു തോളില്‍ ചെറുതായൊരു തട്ടലും, അതായിരുന്നു കരണിന്‍റെ മറുപടി. ദയാനാ ഹോസ്പിറ്റലില്‍ ഹിമേഷിനെ സുരക്ഷിതമാക്കി മൂവരും അടുത്ത ലക്ഷ്യത്തിലേക്ക് തിരിക്കുകയായിരുന്നു.
"Sir, What Next?!" റസാഖ് സംശയിച്ചു.
"ബാബുറാം ഗാരേജ്.! അവിടെയാണ് നമ്മള്‍ ആദ്യം എത്തേണ്ടത്." കരണ്‍ മറുപടി കൊടുത്തതില്‍ ഇരുവരും പുരികം വളച്ച് പിന്തുടരുകയായിരുന്നു.
അറുപതടുക്കേ പ്രായമുള്ള ബാബുറാമിനെ കണ്ടതും കരണ്‍ ഒന്നു പുഞ്ചിരിച്ചു വണങ്ങി.
"ഹ, എന്നെ നോക്കി താന്‍ വണങ്ങുകയോ?! താനെന്താ എന്നെ പരിഹസിക്കുകയാണോ കരണ്‍?!" ബാബുറാം വലിയ വായില്‍ ചിരിച്ച് കരണിനെ പുണരുന്നത് കണ്ട് സഞ്ജനയും റസാഖും മിഴിച്ചു നിന്നു. സൈക്കിള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ ആ ഗാരേജിലുണ്ട്. അവയെല്ലാം ശരിയാക്കാന്‍ എണ്ണിയാലൊടുങ്ങാത്ത മെക്കാനിക്കുകളും.
നെറ്റിയുടെ മധ്യത്തില്‍ നീളത്തില്‍ ഒരു കുറിയും വായില്‍ തുളുമ്പി നില്‍ക്കുന്ന വെറ്റിലപാക്ക് പല്ലുകള്‍കൊണ്ട് സാവധാനം അമക്കി നില്‍ക്കുന്ന ബാബുറാം എന്ന രൂപത്തെ സഞ്ജന അടിമുടിയൊന്നു നോക്കി. പ്രായധികം അയാളുടെ ശരീരത്തില്‍ ചില വൃദ്ധ അടയാളങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ആ പെരുമാറ്റം ഇരുപത്തിയഞ്ചുകാരന്‍റെ ചുറുചുറുക്കുള്ളതായിരുന്നു.
"ഇയാളാരാണ് കരണ്‍ സാറിന്‍റെ?!" രഹസ്യത്തില്‍ സഞ്ജന ചോദിച്ചതിന് അറിയില്ലെന്നര്‍ത്ഥത്തില്‍ റസാഖ് തോളുകളുയര്‍ത്തി താഴ്ത്തി.
കരണും ബാബുറാമും അല്പം മാറി നിന്ന് വലിയ സന്തോഷത്തില്‍ എന്തൊക്കെയോ സംസാരിക്കുന്നത് റസാഖും സഞ്ജനയും കൈകള്‍ കെട്ടി നോക്കി നിന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരണ്‍ ഇരുവര്‍ക്കും മുന്നില്‍ തിരിച്ചെത്തി.
"വണ്ടി കിട്ടി. നമുക്ക് തിരിക്കാം."
സഞ്ജന എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ കരണ്‍ നടന്നു കഴിഞ്ഞിരുന്നു. ഗാരേജിന്‍റെ പുറകിലെ ഒഴിഞ്ഞ വഴിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബ്ലൂ ബീറ്റില്‍ മൂവരും കയറിയിരുന്നു.
"സര്‍, If You Don't Mind. എനിക്ക് ചില സംശയങ്ങളുണ്ട്." കരണ്‍ ഡ്രൈവ് ചെയ്തയുടനേ സഞ്ജന പറഞ്ഞു.
"ബാബുറാം എനിക്കാരാണ്? എന്താണ് ഞാനും അയാളും തമ്മിലുള്ള ബന്ധം? ഇതൊക്കെയല്ലേ നിങ്ങള്‍ രണ്ടു പേരുടേയും സംശയം?" കരണ്‍ ചോദിച്ചു.
"നോ സര്‍, എനിക്ക് അത്തരത്തിലുള്ള സംശയങ്ങള്‍ ഒന്നുമില്ല." കരണിനൊപ്പം മുന്‍സീറ്റിലിരിക്കുന്ന റസാഖ് ഒഴിഞ്ഞു പോവുന്നതുകണ്ട് സഞ്ജന കണ്ണുരുട്ടി.
"അപ്പോഴിത് സഞ്ജനയുടെ മാത്രം സംശയം ആയിരുന്നു. അല്ലേ?!"
അതെയെന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
കരണ്‍ തുടരുകയായിരുന്നു : "എങ്കിൽ കേട്ടോ ആ ഗാരേജ് നടത്തികൊണ്ടു പോകുന്ന വെറുമൊരു സാധാരണക്കാരനല്ല ബാബുറാം. അയാളൊരു സ്വര്‍ണ്ണക്കടത്തുകാരനായിരുന്നു.!"
"സ്വര്‍ണ്ണക്കടത്തുകാരനോ?!"
ഇരുവരും ഒരുപോലെ അമ്പരന്നു.!
"അതെ.! വര്‍ഷങ്ങള്‍ മുമ്പ്. അതായത് ഞാന്‍ അശ്വിനിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഒരു സീക്രട്ട് മിഷന്‍റെ ഭാഗമായി ഇവിടെ ഈ മുംബൈയില്‍ ഞാന്‍ എത്തുകയുണ്ടായി. ഹാജ് റിസോര്‍ട്ടില്‍ നടന്ന കൂട്ടക്കുരുതിയുടെ കേസ് കൈകാര്യം ചെയ്യുവാനെത്തിയതാണ് ഞാന്‍. പാക്കിസ്ഥാന്‍ സൈനികന്‍ അസ്ലം എന്ന യുവാവായിരുന്നു എന്‍റെ ടാര്‍ഗറ്റ്. അവന്‍ എവിടെയൊക്കെ പോയി, ആരുമൊക്കെയായാണ് ബന്ധം പുലർത്തിയത് എന്നൊക്കെ ഞാന്‍ അന്വേഷിച്ച് പൂര്‍ത്തിയാക്കവേയായിരുന്നു അത് സംഭവിച്ചത്."
"എന്ത്?!" ഇരുവരും ഒരുപോലെ ചോദിച്ചു.
റോഡ് നിരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഡ്രൈവ് ചെയ്ത് ഓര്‍ത്തെടുത്തുകൊണ്ട് കരണ്‍ തുടര്‍ന്നു : "ആ ദിവസം രാത്രിയിലേക്ക് കടന്നു. അസ്ലമുമായി ബന്ധമുള്ള പതിനൊന്നു പേര്‍ മുംബൈയിലെ ഒരു വലിയ ഹോട്ടലില്‍ ഉണ്ടെന്ന ഇന്‍ഫര്‍മേഷന്‍ കിട്ടി ഞാനും നാല് ബഡ്ഡികളും വളരെ കരുതലോടെ ചെന്നു. പതിവുപോലെ പ്രതീക്ഷിച്ച കാര്യങ്ങള്‍ അവിടെ സംഭവിക്കുകയായിരുന്നു. വലിയൊരു വെടിവെയ്പ്പ് തന്നെ അവിടം അരങ്ങേറി. അന്നേരം സ്വയ രക്ഷയ്ക്കു വേണ്ടി എതിരാളിയിലെ ഒരുത്തന്‍ ബന്ദിയാക്കിയത് ഒരു ചെറുപ്പക്കാരനെ ആയിരുന്നു. വളരെ സാഹസികമായി ജീവന്‍ പണയം വെച്ച് ആ ചെറുപ്പക്കാരനെ ഞാന്‍ രക്ഷിച്ചെടുത്തു."
"ആരായിരുന്നു ആ ചെറുപ്പക്കാരന്‍?!" സഞ്ജനയുടെ കണ്ണുകള്‍ ആകാംക്ഷയിലേക്ക് കടന്നു.
കരണ്‍ ഒന്നു നെടുവീര്‍പ്പിട്ടു. "അവന്‍റെ പേര് അക്ഷയ് എന്നായിരുന്നു. ഇപ്പോള്‍ നമ്മള്‍ കണ്ട ബാബുറാമിന്‍റെ ഒരേയൊരു പുത്രന്‍.! അന്ന് ബാബുറാം വലിയൊരു സ്വര്‍ണ്ണക്കടത്തുകാരനായിരുന്നു. വിവരമറിഞ്ഞ് അദ്ധേഹം എന്നെ നേരില്‍ കാണുവാനായെത്തി. എന്തു വേണമെങ്കിലും ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഞാനൊന്നു ചിരിച്ചു. ബാബുറാം ആ ചിരി കാണാത്ത മട്ടില്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ രണ്ട് കാര്യങ്ങള്‍ എനിക്ക് അദ്ധേഹത്തോട് ആവശ്യപ്പെടേണ്ടതായി വന്നു."
"എന്തായിരുന്നു അവ??!!"
"ഒന്ന്, ഈ സ്വര്‍ണ്ണക്കടത്ത് ബിസിനസ്സ് ഉപേക്ഷിച്ച് ന്യായമായ ബിസിനസ്സ് ചെയ്യണമെന്ന്. മറ്റൊന്ന്, എന്നെങ്കിലും ഞാനോ എന്‍റെ കൂട്ടാളികളോ സഹായം അഭ്യര്‍ത്ഥിച്ചു വന്നാല്‍ നിരസിക്കരുതെന്ന്. എന്നെ തീര്‍ത്തും ഞെട്ടിച്ചു കളഞ്ഞുകൊണ്ട് ആ നിമിഷം ബാബുറാം സ്വര്‍ണ്ണക്കടത്ത് ബിസിനസ്സ് ഉപേക്ഷിക്കുകയും ജീവനുള്ള കാലം വരെ എനിക്കു വേണ്ടി ഒന്നല്ല ഒരായിരം സഹായങ്ങള്‍ ചെയ്തു തരാമെന്ന് ഉറപ്പു തരികയുമുണ്ടായി. അതിന് അദ്ധേഹത്തിന് പ്രചോദനമായത്, വര്‍ഷങ്ങളോളം കാത്തിരുന്ന് കിട്ടിയ ആ മകനായിരുന്നു. അന്ന് ഒരു മുന്‍കരുതലിനുവേണ്ടി ഞാന്‍ പറഞ്ഞ ആ രണ്ടാമത്തെ ആവശ്യം ബാബുറാമിന് മുന്നില്‍ കാലം എന്നെകൊണ്ടുവന്നു നിര്‍ത്തി അത് സത്യമാക്കുകയും ചെയ്തു. ഇതാണ് പലപ്പോഴും നമ്മുടെയെല്ലാം ജീവിതം. ഒട്ടും പ്രതീക്ഷയില്ലാത്തവരായിരിക്കും ഒരു പ്രതിസന്ധിയില്‍ നമ്മളെ സഹായിക്കാന്‍ എത്തുക. വലിയ പ്രതീക്ഷകള്‍ കൊടുത്തവര്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ തിരിഞ്ഞു നടന്നെന്നും വരാം."
സഞ്ജനയും റസാഖും തലയാട്ടി അത് അംഗീകരിച്ചു. മൂവരും ഏതാനും നിമിഷങ്ങള്‍ തുടര്‍ന്ന മൗനത്തെ ഭഞ്ജിച്ച് കരണ്‍ വീണ്ടും തുടര്‍ന്നു : "ഈ റോ ജീവിതത്തിലൂടെ ഞാന്‍ മനസ്സിലാക്കിയ ഒരു സത്യമുണ്ട്."
ഇരുവരും വീണ്ടും കരണിലേക്ക് നോട്ടം നിശ്ചലമാക്കി.
"യഥാര്‍ത്ഥ ധൈര്യമെന്നാല്‍ എപ്പോള്‍ ഒരു ജീവന്‍ എടുക്കണം എന്നറിയുന്നതല്ല.. പകരം, എപ്പോള്‍ ഒരു ജീവന്‍ വെറുതേ വിടണം എന്ന് അറിയുന്നതിലാണ്. എല്ലാ മിഷനുകളിലും ഇതായിരിക്കും എന്‍റെയുള്ളിലെ പ്രതിജ്ഞ. അതുകൊണ്ടാണ് എന്‍റെ ശത്രുക്കളേക്കാള്‍ കൂടുതല്‍ പ്രാധാന്യം എന്‍റെയൊപ്പമുള്ളവര്‍ക്കും ചുറ്റുമുള്ള സാധാരണക്കാര്‍ക്കും ഞാന്‍ കൊടുക്കുന്നത്. അതുകൊണ്ടാണല്ലോ തീര്‍ത്തും അപരിചിതയായിരുന്ന അശ്വിനി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നതും."
അവന്റെ അഭിപ്രായത്തോട് സഞ്ജന പൂര്‍ണ്ണമായും യോജിക്കുകയായിരുന്നു. ആരാധനയോടെ അവള്‍ കരണിനെ നോക്കി. തന്നേക്കാള്‍ സുന്ദരിയും അതിലുപരി കാരക്ടറുമുള്ള അശ്വിനി മാഡം ഓവർ ടേക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ കരണിനെ താന്‍ സ്വന്തമാക്കിയേനെ എന്ന അവളുടെ മന്ത്രണം റസാഖോ കരണോ കേട്ടില്ല. ഇദ്ദേഹത്തിൽ അശ്വിനി മാഡം വീണു പോയതിൽ തെറ്റ് പറയാൻ കഴിയില്ല. ആർക്കും വിട്ടു കൊടുക്കാതെ മാഡം കരൺ സാറിനെ സ്വന്തമാക്കുകയായിരുന്നല്ലോ..!
"സര്‍, അപ്പോള്‍ ഈ വാഹനം?!" റസാഖ് അടുത്ത സംശയത്തില്‍ കടന്നതും സ്വപ്ന ലോകത്തു നിന്നും സഞ്ജന പുറത്തേക്കു വന്നു.
"പേപ്പേര്‍സ് എല്ലാം ഫേക്ക് ആണ്. മാത്രമല്ല, ഏതെങ്കിലും സാഹചര്യത്തില്‍ ഈ കാബ് നഷ്ടപ്പെട്ടാല്‍ ഇന്ത്യയിലൊട്ടാകെ നെറ്റ്വര്‍ക്കുള്ള ബാബുറാമിലേക്ക് ഇത് താനേ വന്നു ചേര്‍ന്നോളും. അതോര്‍ത്ത് നമ്മള്‍ തല പുണ്ണാക്കണ്ട."
കരണിന്‍റെ മറുപടിയില്‍ തൃപ്തിയോടെ റസാഖ് ഒന്നു മൂളുകയായിരുന്നു.
***********************************************************************************************************************
×××××××××നോർത്ത് ഗോവ..!××××××××
മൂന്ന് ദിശകളിലേക്കായി മൂവരും തിരിഞ്ഞു. ലക്ഷ്യം ഒന്നു മാത്രം. മിസ്റ്റര്‍ എക്സ്.! സന്ധ്യയിലെ തിരക്കുകള്‍ ഓരോ പ്രദേശത്തും അലയടിച്ചു. ബാറുകള്‍, പബ്ബുകള്‍, മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഷോപ്പുകള്‍ എന്നിങ്ങനെ പനാജിയിലെ ഓരോ മൂലകള്‍ പോലും സീക്രട്ടായി അന്വേഷിച്ചു തുടങ്ങി. ഒടുവില്‍ കരണ്‍ നിര്‍ദേശിച്ച സ്ഥലത്ത് മൂവരും ഒത്തുകൂടി.
"സര്‍, ഈ മിസ്റ്റര്‍ എക്സ് ഒരു പ്രത്യേക ടൈപ്പ് സ്വഭാവക്കാരനാണ്. അയാള്‍ എപ്പോള്‍ ഗോവയിലെത്തുമെന്നോ എപ്പോള്‍ തിരിച്ചു പോകുമെന്നോ ആര്‍ക്കും അറിയില്ല." റസാഖ് പറഞ്ഞു.
"അതുപോലെ അയാളൊരു സ്ത്രീ ലംബണനാണ്. കാണാന്‍ കൊള്ളാവുന്ന ഏത് സ്ത്രീയെ കണ്ടാലും അയാളൊന്നിളകും." സഞ്ജന പറഞ്ഞു.
ഇരുവരുടെയും കണ്ടുപിടിത്തങ്ങൾ കേട്ട് കരണ്‍ ഒന്നു മൂളി. "നർത്തകിമാരെ കൊണ്ടും മദ്യത്തെ കൊണ്ടും വേശ്യവൃത്തി കൊണ്ടും സമ്പന്നമായ മാദകിയിൽ എല്ലാ വ്യായാഴ്ചകളിലും എക്സ് വരാറുണ്ട്. അവിടെ വരുന്ന പുതിയ സ്ത്രീകളുമായി സല്ലപിക്കാൻ." കരണും പറഞ്ഞു.
"സര്‍, ഇന്ന് വ്യായാഴ്ചയല്ലേ!" റസാഖ് ഇടയില്‍ കയറി.
"അതെ, ഇന്ന് വ്യാഴായ്ചയാണ്. മാദകിയിൽ അവൻ തീര്‍ച്ചയായും വരും. പുതിയ സ്ത്രീകള്‍ ആരെങ്കിലും വരുമോ എന്നറിയാനും അവളുമായി കിടക്ക പങ്കിടാനും."
"അപ്പോള്‍ നമ്മള്‍?"
"സാഹസികമായി അവനെ അവിടെ വെച്ച് നമ്മള്‍ പൊക്കണം."
"ശരി, പുതിയ സ്ത്രീകള്‍ ആരും തന്നെ അവിടെ ഇല്ലെങ്കില്‍?!" സഞ്ജനയുടെ ചോദ്യത്തിന് കരണ്‍ അവളെ അര്‍ത്ഥതയോടെ തിരിഞ്ഞു നോക്കി. ആ നോട്ടം എന്താണ് സൂചിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സഞ്ജന അമ്പരപ്പോടെ ചോദിച്ചു : "ങ്‌ഹേ ഞാനോ??!!"
അതെയെന്നര്‍ത്ഥത്തില്‍ കരണ്‍ തലയാട്ടുകയായിരുന്നു.
((തുടരും))🔥
കണ്ണൂർകാരൻ 🌹🌹🌹🌹🌹
#✍ തുടർക്കഥ #📙 നോവൽ #🕵️♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ #🧟 പ്രേതകഥകൾ!