ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aa0wNG0?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 20
തന്റെ ചെവിക്കു സമീപം ഒരു സ്ഫോടനം നടന്നതു പോലെ തോന്നി ആൽബിക്ക്. എന്താണ് അവളിപ്പോൾ പറഞ്ഞത് ?
“ഡെയ്സി... പ്ലീസ് കാം ഡൗൺ. ഓക്കേ ? എന്താണുണ്ടായതെന്ന് വ്യക്തമായി പറയൂ.” ആൽബിയുടെ ഉറച്ച സ്വരം കേട്ടതും അവൾ പെട്ടെന്ന് നിശബ്ദയായി.
“ഡെയ്സീ...” ആൽബി വീണ്ടും വിളിച്ചു. ഒപ്പം സ്റ്റെയർ കേസിലേക്ക് ഒന്നു പാളി നോക്കാനും അയാൾ മറന്നില്ല. ആ പേരു വിളിക്കുന്നതും കേട്ട് ആൻസിയെങ്ങാൻ കയറി വന്നാൽ...
“സർ...” തന്നെ അവൾ വീണ്ടും സർ എന്നു സംബോധന ചെയ്തു തുടങ്ങിയിരിക്കുന്നു. ആൽബിക്ക് എന്തോ ഒരു വലിയ അപകടം തന്നെത്തേടി പുറപ്പെട്ടിരിക്കുന്നു എന്നൊരു തോന്നലുണ്ടായി.
“സർ...ഞാനെല്ലാം പറയാം.” അവൾ തേങ്ങലടക്കിക്കൊണ്ട് തുടർന്നു. “ എനിക്ക് ഇന്നു വൈകിട്ട് ഒരു പാർട്ടിയുണ്ടായിരുന്നു. കുറച്ച് ബിസിനസ് സുഹൃത്തുക്കളൊക്കെ കൂടി എന്റെ ഒരു പഴയ പാർട്ട്ണറുടെ വീട്ടിൽ. ഒരു ചെറിയ ഗെറ്റ് റ്റുഗതർ. ഞങ്ങൾ ഇങ്ങനെ ഇടക്കിടക്ക്-”
“കാര്യം പറയൂ ഡെയ്സി! ” ആൽബിക്ക് ദേഷ്യം വന്നു.
“ഞാൻ ഒരല്പ്പം കഴിച്ചിരുന്നു. അധികമില്ല. രണ്ടോ മൂന്നോ ബിയർ മാത്രം. സാധാരണ കഴിക്കാറുള്ളതിന്റെ പകുതി പോലുമില്ല അത്.
ഏതാണ്ട് 11 മണിയോടെ പരിപാടി കഴിഞ്ഞ് ഞാൻ ഇറങ്ങി. എനിക്ക് നാളെ ചില മീറ്റിങ്ങുകളുള്ളതു കൊണ്ട് അധികം വൈകണ്ട എന്നു കരുതി. അപ്പോഴാണ് ഓർത്തത്, ഡ്രൈവറെ കൂട്ടിയില്ലല്ലോ എന്ന്. സാധാരണ, രാത്രി പാർട്ടികൾക്ക് ഞാൻ ഒറ്റക്ക് ഡ്രൈവ് ചെയ്തു പോകാറില്ല. കാരണം, മദ്യപിച്ചു കഴിഞ്ഞ് വണ്ടിയോടിക്കുന്നത് ശരിയല്ലല്ലോ. പക്ഷേ ഇന്ന് എന്റെ സ്ഥിരം ഡ്രൈവർക്ക് എന്തോ ഫാമിലി വിഷയം വന്ന് അയാൾ ലീവായിരുന്നു.
ഞാൻ മനസ്സില്ലാ മനസ്സോടെയാണ് ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്നത്. പക്ഷേ അധികം കഴിച്ചിട്ടില്ലല്ലോ കുഴപ്പമൊന്നുമുണ്ടാകില്ല എന്നു ഞാൻ കരുതി സർ...“ അവൾ വീണ്ടും ഏങ്ങലടിച്ചു. അങ്ങനെ ഞാൻ വെളിയിലിറങ്ങി... ഓവർ സ്പീഡൊന്നുമായിരുന്നില്ല.”
“എന്റെ ഡെയ്സി... എന്താ ഉണ്ടായതെന്ന് ഒന്ന് വേഗം പറയുമോ ? ഇങ്ങനെ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ! ” അയാളുടെ ക്ഷമ കെട്ടു തുടങ്ങിയിരുന്നു.
“ഓക്കെ സർ... ഞാൻ അങ്ങനെ മുൻപോട്ട് വന്ന് നമ്മുടെ റെസിഡൻഷ്യൽ ഏരിയായിലേക്ക് കയറുന്ന ഇടവഴിയിലേക്ക് തിരിഞ്ഞതാണ്.
എവിടെ നിന്നാണെന്നറിയില്ല, ഒരു വെളുത്ത രൂപം എന്റെ കാറിനു മുൻപിലേക്ക് ചാടുന്നതു കണ്ടു. ഞെട്ടിപ്പോയി സർ! എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാൻ പോലുമായില്ല. ബ്രേക്കു പോലും ചെയാനായില്ല. വണ്ടി അതിനെ ഇടിച്ച് അതിന്റെ മുകളിലൂടെ കയറിപ്പോന്നു സർ.” അവൾ വീണ്ടും ഉറക്കെ കരയാനാരംഭിച്ചു.
“മൈ ഗുഡ്നസ്! ” ആൽബിയിൽ നിന്നും ഒരു ആത്മഗതമുയർന്നു. പക്ഷേ പെട്ടെന്നു തന്നെ അയാൾക്കൊരു സമാധാനം തോന്നി. “സോ... ഒരു രൂപം മാത്രമേ കണ്ടുള്ളൂ. അല്ലേ ? ”
“അതേ സർ.”
“മനുഷ്യനാണെന്ന് ഉറപ്പില്ല അപ്പോ. ചിലപ്പൊ അതൊരു പട്ടി കുറുകേ ചാടിയതാകാനും പോരേ ? ”
“അറിയില്ല സർ... “അവൾ വീണ്ടും കരയാനാരംഭിച്ചു
”ഓക്കേ ഡെയ്സി... പേടിക്കാതിരിക്ക്. ഒരു പക്ഷേ ഒന്നുമുണ്ടാകില്ല. അങ്ങനെ മനപ്പൂർവ്വം വണ്ടിയുടെ മുന്നിലേക്ക് ആരു ചാടാനാണ്. ഞാനൊന്നന്വേഷിക്കട്ടെ കേട്ടോ. സമാധാനമായിരിക്ക്. അറിഞ്ഞു കൊണ്ട് പറ്റിയതല്ലല്ലോ. എന്തായാലും നിർത്താതെ പോന്നത് അബദ്ധമായി.“
”അപ്പോഴത്തെ അവസ്ഥയിൽ ആരായാലും നിർത്തില്ല സർ. കാരണം...“
”എനിക്കറിയാം. ഞാനൊന്നന്വേഷിക്കട്ടെ കേട്ടോ. ഡെയ്സി സമാധാനമായി കിടന്നുറങ്ങിക്കോളൂ. നാളെ രാവിലെ നമുക്ക് ഒരു ക്ലിയർ പിക്ചർ കിട്ടും. അതു വരെ ടെൻഷനടിക്കണ്ട കാര്യമില്ല. മനസ്സിലായോ ? “
”ഓകെ സർ...“ അവൾ മൂക്കു ചീറ്റി.
ഫോൺ വെച്ചു കഴിഞ്ഞാണ് ആൽബിക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.
താൻ എന്തു ധൈര്യത്തിലാണ് അവളെ ആശ്വസിപ്പിച്ചത് ? എന്താണുണ്ടായിരിക്കുന്നതെന്ന് അവൾക്കു പോലും ഒരു ധാരണയില്ല. അയാൾ ആകെ ചിന്താകുഴപ്പത്തിലായി. താൻ ഈ രാത്രിയിൽ അവിടെ ചെന്ന് അന്വേഷിക്കുന്നത് അപകടമാണെന്നയാൾക്കറിയാം. എന്തായാലും, നാളെ പുലർച്ചെ വരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളൂ.
താഴെയെത്തി ബെഡിലേക്ക് മലർന്നതും, അന്നാദ്യമായി ആൽബി ചിന്തിക്കാൻ തുടങ്ങി.
പോത്തന്റെ സംശയം ശരിയായിരിക്കുമോ ? ഡെയ്സിയും ഇതേ കേസിലെ ഒരു കണ്ണിയാണോ ? തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമങ്ങളിലൊന്നായിരുന്നോ ഡെയ്സിയുടെ ഇടപെടൽ ? അയാൾ ആദ്യമായി അവളെ കണ്ട അന്നു മുതലുണ്ടായ സംഭവവികാസങ്ങൾ ഓരോന്നായി ഓർത്തെടുക്കാനാരംഭിച്ചു.ഇടക്കിടെ പോത്തനും ചിന്തയിലേക്ക് കടന്നു വന്നു.
താൻ ഡെയ്സിയുമായി കണ്ടുമുട്ടിയതോ, ബന്ധപ്പെട്ടതോ ഒന്നുമല്ല അയാളുടെ വിഷയം. അല്ലാതെ തന്നെ ഡെയ്സിയുമായി അയാൾക്കെന്തോ പൂർവ്വ ബന്ധമുണ്ടായിരിക്കണം. അല്ലെങ്കിൽ അയാൾക്ക് തന്റെ സ്വകാര്യ വിഷയങ്ങളിൽ ഇത്ര താല്പ്പര്യം വരേണ്ട ആവശ്യമെന്താണ് ?
ഒരുപക്ഷേ താൻ കരുതുന്നത്ര നിഷ്കളങ്കയായിരിക്കില്ല ഈ ഡെയ്സി എന്ന കഥാപാത്രം. ആൽബിക്ക് തോന്നി. ഇന്ന് അവൾ തന്റെ വീടന്വേഷിച്ചെത്തി. ഭാര്യക്ക് ഒരു ജോലി ഓഫർ. ഇന്നു തന്നെ ഈ ആക്സിഡന്റ്... എല്ലാം വളരെ സംശയകരമാണ്. അയാൾ ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് അയാൾക്കതോർമ്മ വന്നത്. ഇടിക്കുള ഷാജി അവസാനം പറഞ്ഞ ഡയലോഗ്.
“ഇതൊന്നുമല്ലാത്ത നല്ലൊരു അടിപൊളി ഐറ്റം എന്റെ കയ്യിൽ വേറെ ഒണ്ട്... സമയാകുമ്പൊ ഷാജി കാണിച്ചു തരാട്ടോ...”
എല്ലാം കണക്റ്റഡാണെന്നുള്ള പോത്തന്റെ വാക്കുകൾ... ആൽബി കണ്ണുകൾ ഇറുക്കിയടച്ചു.
ഒരു പക്ഷേ ഇതെല്ലാം തോന്നലുകളായിരിക്കാം. വെറുതേ ചിന്തിച്ചു കൂട്ടൂകയാണ് താൻ. എന്തു തന്നെയായാലും, നാളെ രാവിലെ അറിയാം. അയാൾ രണ്ടും കല്പ്പിച്ച് ഉറങ്ങാനായുള്ള തയ്യാറെടുപ്പു നടത്തി.
പ്രഭാതം.
ആൻസി ചായയുമായി വന്ന് തട്ടി വിളിച്ചപ്പോൾ ആൽബി എഴുന്നേറ്റു തന്നെ കിടക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അയാൾക്കുറങ്ങാനായിരുന്നില്ല.
ഫ്രഷ് ആയി ബാത്ത് റൂമിൽ നിന്നും വെളിയിലെത്തിയതും ഫോൺ ശബ്ദിക്കാൻ തുടങ്ങി.
“പറയൂ ശിവ! ” ആൽബി അറ്റൻഡ് ചെയ്തു.
“സർ... ഒരു കേസുണ്ട്. ഹിറ്റ് ആൻഡ് റൺ! ”
ആൽബി നിശബ്ദനായി നിന്നു കേട്ടതേയുള്ളൂ.
“സർ! നമ്മുടെ ‘ഇമ്പീരിയൽ’ റെസിഡെൻഷ്യൽ ഏരിയായിലേക്ക് തിരിയുന്ന വഴിയിലാണ്. ഒരു മിഡിൽ ഏജ്ഡ് മാൻ. ഏതോ വാഹനം തട്ടിയിട്ടിട്ടു പോയതാണ്. ആരും കണ്ടില്ല സർ. രാത്രി മുഴുവൻ അവിടെ തന്നെ കിടന്നു. പുലർച്ചെ ജോഗിങ്ങിനു വന്നവരാണ് നമ്മളെ വിളിച്ചത്.”
“കഷ്ടം...” ആൽബി പരിതപിച്ചു.
ഞങ്ങൾ ഇവിടെയുണ്ട് സർ. പ്രൊസീജറൊക്കെ തുടങ്ങി. ഞാൻ സാറിന് ലൊക്കേഷൻ അയക്കാം.” ശിവകുമാർ ഫോൺ കട്ട് ചെയ്തു.
ഏതാണ്ട് അരമണിക്കൂറിനുള്ളിൽ ആൽബി സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും ഡെഡ് ബോഡി അവിടെ നിന്നും മാറ്റിയിരുന്നു. ശിവകുമാർ അറിയിച്ചതനുസരിച്ച് ഫോറൻസിക്ക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ടായിരുന്നു. പക്ഷേ, റോഡിൽ തളം കെട്ടി കിടക്കുന്ന കുറച്ചു രക്തമല്ലാതെ മറ്റൊന്നുമില്ല മുൻപോട്ടു പോകാൻ. ശിവകുമാർ നിരാശനായിരുന്നു.
അവരുടെ കൂടെയുണ്ടായിരുന്ന ഒരു അപരിചിതൻ ആൽബിയുടെ ശ്രദ്ധയാകർഷിച്ചു. ചുറ്റുമുള്ള കുറ്റിച്ചെടികളൊക്കെ വകഞ്ഞു മാറ്റി എന്തൊക്കെയോ പരിശോധിക്കുകയാണയാൾ. രണ്ടു കയ്യിലും ഗ്ലൗസിട്ടിട്ടുണ്ട്.
“എക്സ്ക്യൂസ് മി! ക്രൈം സീനാണ്. എന്താ നിങ്ങൾ ചെയ്യുന്നത് ? ”
“ഞാൻ രൂപേഷ്. രൂപേഷ് രവീന്ദ്രൻ. സീ ബീ ന്നാ. പോത്തൻ സർ ഹോസ്പിറ്റലിലാണല്ലോ. എന്നോട് കാര്യങ്ങളൊക്കെ ഒന്നു ഡീൽ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.” യുവാവ് യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു.
തർക്കിക്കാൻ നിന്നിട്ട് കാര്യമില്ലെന്ന് ആൽബിക്ക് മനസ്സിലായി. മരിച്ചു പോയാലും, പോത്തന്റെ ആത്മാവ് തന്നെ വിടാൻ പോകുന്നില്ലെന്നയാൾക്ക് പണ്ടേ മനസ്സിലായിക്കഴിഞ്ഞതാണ്.
അപ്പോൾ ആ യുവാവ് എന്തോ കണ്ട് മുൻപോട്ടോടുന്നതു കണ്ടു. പോലീസുകാരുടെയെല്ലാം ശ്രദ്ധ അയാളിലേക്കായി.
ഏതാണ് 200 മീറ്റർ മുൻപിലായി, ഒരു മെറ്റൽ ഗ്രിൽ ഇളകി വീണു കിടന്നിരുന്നു. രൂപേഷ് അതീവ ശ്രദ്ധയോടെ അതെടുത്ത് പരിശോധിച്ചുകൊണ്ട് സാവധാനം അവർക്കരികിലേക്ക് മടങ്ങി വന്നു.
“ഇടിച്ചത് ഒരു മേഴ്സിഡസ് ബെൻസ് ആണ്. മോഡലേതാണെന്ന് ചിലപ്പൊ ഒന്ന് റെഫർ ചെയ്താ കിട്ടുമായിരിക്കും.” അയാളാ ഗ്രിൽ ഉയർത്തിക്കാണിച്ചു. “ഇടിച്ചു കഴിഞ്ഞപ്പോൾ ഇളകിവീണതാണ്.”
“ഉം...പക്ഷേ അതുകൊണ്ടെന്താ പ്രയോജനം? ” ആൽബി നിസംഗതയോടെ പറഞ്ഞു. “അറ്റ് ലീസ്റ്റ് ഒരു സീ സീ ടീ വി ഫുട്ടേജെങ്കിലും കിട്ടിയിരുന്നെങ്കിൽ...”
“ഇവിടെ ക്യാമറയൊന്നുമില്ല. പക്ഷേ ഹൈവേയിൽ നിന്നും ഈ വഴിയിലേക്ക് തിരിയുന്നിടത്ത് എവിടെയെങ്കിലും ഒരു ക്യാമറ കാണാതിരിക്കുമോ ? ഇന്നലെ രാത്രി കടന്നു പോന്ന ബെൻസ് കാറുകൾ ഒന്നു നോക്കിയാൽ പോരേ ? എന്തായാലും, ഇത്തരമൊരു കാർ അധികമൊന്നും കാണാൻ സാധ്യതയില്ലല്ലോ.“
”പറഞ്ഞതിൽ കാര്യമുണ്ട് സർ.“ ശിവകുമാർ അത് ശരിവെച്ചു.
”ഓക്കെ. എങ്കിൽ നിങ്ങൾ ആ വഴിക്ക് നീങ്ങിക്കോളൂ. എനിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട്.“ ആൽബി ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ടാക്കി.
”ബൈ ദ വേ, മരിച്ച ആളെ ഐഡന്റിഫൈ ചെയ്തോ ? “
”ഉവ്വ് സർ! അയാളുടെ പോക്കറ്റിൽ പേഴ്സുണ്ടായിരുന്നു. ഐഡി കാർഡിലെ പേര്, അനന്തരാമയ്യർ എൻ. എന്നാണ്.“
ബുള്ളറ്റിന്റെ ശബ്ദത്തിൽ ആൽബി ‘അനന്ത’ എന്നു മാത്രമേ കേട്ടുള്ളൂ. പക്ഷേ അയാളുടെ ഹൃദയമിടിപ്പ് നിലച്ചു പോകാൻ ആ മൂന്നക്ഷരങ്ങൾ ധാരാളമായിരുന്നു. യാന്ത്രികമായി അയാളുടെ കൈ താക്കോലിലേക്ക് നീങ്ങി. ബൈക്ക് ഓഫായി.
”അയാളുടെ പേരെന്താന്നാ പറഞ്ഞേ ? “ ആൽബിയുടെ മുഖത്തെ ഭാവവ്യത്യാസം ശിവകുമാറിനെ അമ്പരപ്പിച്ചു കളഞ്ഞു.
”ഒരു മിസ്റ്റർ അനന്തരാമയ്യർ. ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഫ്രീലാൻസർ.“
തന്റെ വാരിയെല്ലുകൾക്കു പുറകിലായുണ്ടായ ഉഗ്ര സ്ഫോടനം പുറത്തറിയിക്കാതിരിക്കാൻ ആൽബി നന്നേ പണിപ്പെട്ടു.
“എന്തു പറ്റി സർ ? ” ശിവകുമാർ ആൽബിയുടെ ഭാവവ്യത്യാസം അത്ഭുതത്തോടെ നോക്കി നില്ക്കുകയാണ്. “സാറിനു പരിചയമുള്ള ആളാണോ ? ”
ആൽബി സ്തംഭിച്ചു നിന്നതേയുള്ളൂ.
“സർ! ” ശിവകുമാർ വീണ്ടും വിളിച്ചു.
“സോറി... ഇല്ല. എനിക്കു പരിചയമില്ല. നിങ്ങൾ പ്രൊസീജറെല്ലാം കമ്പ്ലീറ്റ് ചെയ്ത് സ്റ്റേഷനിലേക്കു പൊയ്ക്കോളൂ. ഞാൻ...എനിക്കൊരാളെ അത്യാവശ്യമായി കാണാനുണ്ട്.” ആൽബിക്ക് വാക്കുകൾ കൃത്യമായി പൂർത്തിയാക്കാനാകുന്നില്ല. വല്ലാതെ ഞെട്ടിപ്പോയിരുന്നു അയാൾ.
അവിടെ നിന്നും ഇറങ്ങിയ ആൽബിക്ക് തുടർന്നെന്താണ് ചെയ്യേണ്ടതെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. താൻ ഡെയ്സിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നതു പോലും അയാൾ അല്പ്പ സമയം കഴിഞ്ഞിട്ടാണ് മനസ്സിലാകിയത്.
ബൈക്ക് ഗേറ്റിനരികിലെത്തിയതും, സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു.
വാതില്ക്കൽ തന്നെ അയാളെ പ്രതീക്ഷിച്ചെന്ന വണ്ണം അവൾ നില്ക്കുന്നുണ്ടായിരുന്നു.
ഡെയ്സി സെബാസ്റ്റ്യൻ!
“എന്തായി സർ ? എന്തെങ്കിലും വിവരം ? ” അവളുടെ വാക്കുകൾ ചിലമ്പിച്ചു.
ആ സമയത്തും അവളുടെ ആ അഭിനയം ... ഇപ്പോഴും തന്നെ വിഡ്ഢിയാക്കാനാണവളുടെ ശ്രമം! അവിശ്വസനീയമായിത്തോന്നി അയാൾക്ക്.
“വിവരങ്ങളറിയാൻ കാത്തു നിക്കുവാണല്ലേ നീ ? ? ” ആൽബിയുടെ ചോദ്യത്തിന്റെ അസാധാരണമായ മൂർച്ച അവളെ അമ്പരപ്പിച്ചു കളഞ്ഞു.
“സർ ? ” അവൾ ഒന്നും മനസ്സിലാകാത്തതു പോലെ അയാളുടെ മുഖത്തേക്ക് നോക്കി.
“ആരെയാ നിന്റെ വണ്ടി ഇടിച്ചതെന്ന് നിനക്കറിയില്ല. അല്ലേ ? ”
“സത്യമായിട്ടും ഇല്ല സർ! ” നോക്കി നില്ക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“ഇതാരുന്നല്ലേ പിശാചേ നിന്റെ ഉദ്ദേശം ? ഇതിനു വേണ്ടിയായിരുന്നല്ലേ നീയെന്നെ ...” അയാളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.
“വാട്ട്! ! എനിക്കൊന്നും മനസ്സിലാകുന്നില്ല! ” അവൾ ആകെ അന്തം വിട്ടു നില്ക്കുകയാണ്. “സർ എന്തൊക്കെയാണ് പറയുന്നത് ? ”
“മതിയാക്കടീ നിന്റെ അഭിനയം! നീ ഉദ്ദേശിച്ച പോലെയൊക്കെ നടന്നില്ലേ ? ഇനീം നീയെന്തിനാ എന്നെ പൊട്ടനാക്കാൻ നോക്കുന്നത് ? ഇതെത്ര കാലമായി നിന്റെയീ പ്ലാനിങ്ങ് തുടങ്ങിയിട്ട് ? ”
“സർ...” അവളുടെ ചുണ്ടുകൾ വിറച്ചു. “ദയവു ചെയ്ത് കാര്യങ്ങൾ വ്യക്തമായി സംസാരിക്കണം. ഇതെല്ലാം ഒരു തെറ്റിദ്ധാരണയാണ്. എനിക്കുറപ്പാ.”
“അതേ! തെറ്റിദ്ധാരണ! അന്ന് ഞാനിവിടെ വന്ന സമയത്ത് ആ അയ്യരെ ശ്രദ്ധിച്ചതാണ്. അയാൾക്ക് എന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു. നിന്നെ കണ്ടപ്പോൾ അയാൾ പേടിച്ച് ഇറങ്ങിപ്പോയി. പക്ഷേ അന്ന് ഞാനത് ശ്രദ്ധിച്ചില്ല. അന്നു തൊട്ടേ നീ കൊല്ലാനായിട്ട് നോക്കി വെച്ചിരിക്കുവാരുന്നു ആ പാവത്തിനെ. അല്ലേ ? ” ആൽബിയുടെ സ്വരമുയർന്ന് ഒരലർച്ചയുടെ ഭാവം കൈവരിച്ചിരുന്നു.
“അനന്തനോ! ! ” അവളുടെ വായ് പിളർന്നു പോയി! “അനന്തനെയാണോ ഞാൻ...”
“നിർത്തടീ പുല്ലേ! ഇനിയും ഞാൻ വീഴുമെന്നാണോ നീ കരുതിയിരിക്കുന്നത് ? ”
“ഓ മൈ ഗോഡ്! ! ” ഡെയ്സി കൈകൾ കൂപ്പി. “അതൊരാക്സിഡന്റായിരുന്നു സർ. പ്ലീസ്. എന്നെ വിശ്വസിക്കൂ. ഒരാളെ കൊല്ലാനൊക്കെയുള്ള ശേഷി എനിക്കുണ്ടോ സർ ? ”
ആൽബി എന്തോ രൂക്ഷമായി പ്രതികരിക്കാനാഞ്ഞതാണ്. പക്ഷേ അവളുടെ മുഖഭാവം കണ്ട് അയാളൊന്നടങ്ങി. എന്തുകൊണ്ടോ അവൾ പറയുന്നത് സത്യമാണെന്ന് അവന്റെ ഉള്ളിലൊരു തോന്നലുണ്ടായിത്തുടങ്ങിയിരുന്നു. അവനവിടെ ചെന്നതിനുശേഷം ഒരു നിമിഷം പോലും അവളുടെ കണ്ണുകൾ തോർന്നിട്ടില്ല.
“സർന് എന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞോളൂ. ഞാൻ ഇപ്പൊ തന്നെ കൂടെ വരാം. സ്റ്റേഷനിൽ വന്ന് കീഴടങ്ങാം. എന്തായാലും, ഒരു മനുഷ്യന്റെ ജീവനെടുത്തിട്ട് ഇനിയങ്ങോട്ട് സമാധാനമായി ഈ വീട്ടിൽ കിടന്നുറങ്ങാൻ എനിക്കാകില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”
“ഡെയ്സി...” ആൽബി കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. കടുത്ത മാനസീക സമ്മർദ്ദത്തിലാണയാളെന്ന് മുഖം കണ്ടാലറിയാം. “ഞാൻ നിനക്കൊരു ഓപ്ഷൻ തരാം. പക്ഷേ, നീ എന്നോട് സത്യം മാത്രമേ പറയാവൂ. അങ്ങനെയാണെങ്കിൽ മാത്രം.”
“ചോദിക്കൂ സർ! ” അവൾ മുഖം അമർത്തി തുടച്ചു.
“ഇപ്പോ ഇതൊരു ആക്സിഡന്റാണ്. ഹിറ്റ് ആൻഡ് റൺ. മനപ്പൂർവ്വമല്ലാത്ത നരഹത്യ. അന്വേഷണം ഡെയ്സിയിലേക്കെത്താൻ സാധ്യത കുറവാണ്. അഥവാ, വന്നാൽ തന്നെ ഞാൻ വിചാരിച്ചാൽ അത് വഴി തിരിച്ചു വിടാനാകും.”
അവൾ തലയാട്ടി കേൾക്കുകയാണ്.
“എനിക്കറിയേണ്ടത് ഇത്രമാത്രമേയുള്ളൂ ഡെയ്സി.” ആൽബിയുടെ സ്വരം ശാന്തമായിരുന്നു. “ഇന്നലെ രാത്രി എന്താ ഉണ്ടായത് ? കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമായിരുന്നില്ലേ അത് ? കുറേ കാലങ്ങളായി പ്ലാൻ ചെയ്തു കൊണ്ടു വന്ന് കൃത്യമായി എക്സിക്യൂട്ട് ചെയ്ത-”
“ഐ സ്വെയർ റ്റു ഗോഡ്! ” അവൾ കൈ നെഞ്ചോട് ചേർത്തു പിടിച്ചു. “ദൈവം സാക്ഷിയായി ഞാൻ പറയുന്നു. ഞാനറിഞ്ഞ് ചെയ്തതല്ല. ഒരു ആക്സിഡന്റ് മാത്രമായിരുന്നു അത്.”
കുറേ നേരത്തേക്ക് പിന്നീട് നിശബ്ദതയായിരുന്നു. രണ്ടു പേരും ഒന്നും മിണ്ടാതെ, പരസ്പരം മുഖത്തേക്ക് നോക്കാനാകാതെ ആ വരാന്തയിൽ നിന്നു.
“നമുക്കകത്തേക്ക് പോകാം.” ഒടുവിൽ ആൽബി അവളുടെ തോളിൽ തട്ടി. “നീ പറയുന്നത് സത്യമാണെങ്കിൽ... വീ ഹാവ് റ്റു ഡു സംതിങ്ങ്. നിന്റെ കാറിന്റെ ഒരു ഗ്രിൽ ഇളകി വീണിരുന്നു. അത് പോലീസിനു കിട്ടിയിട്ടുണ്ട്. അവർ ആ കാർ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.”
അവളുടെ മുഖത്ത് ഭീതി നിഴലിച്ചു.
അകത്തേക്ക് കയറിയ ആൽബി സോഫയിൽ ഇരിപ്പുറപ്പിച്ചു. ഡെയ്സി വാതില്ക്കൽ തന്നെ നിന്നതേയുള്ളൂ.
“ഒരു ആക്സിഡന്റ് ഉണ്ടായാൽ, അത് നമ്മുടെ മിസ്റ്റേക്ക് ആണെങ്കിൽ പോലും, ആ സ്ഥലത്തു നിന്ന് രക്ഷപ്പെടരുത്. നമ്മുടെ ജീവൻ അപകടത്തിലല്ലെങ്കിൽ, അവിടെ തന്നെ നില്ക്കണം. അല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ പോയി സറണ്ടറാകണം. അല്ലെങ്കിൽ, കേസിന്റെ ഗതി മാറിപ്പോകും. കൊലപാതകമായിട്ടു വരെ പരിഗണിക്കപ്പെട്ടേക്കാം.“
”പക്ഷേ സർ... ഞാൻ കഴിച്ചിരുന്നു. അതുകൊണ്ടാണ്...“ അവൾ ബദ്ധപ്പെട്ട് ഉമിനീർ വിഴുങ്ങി.
”മനസ്സിലായി.“ ആൽബി തല കുമ്പിട്ടിരുന്ന് ആലോചനയിലാണ്ടു.
”സർ... ഞാൻ കാരണം സർന് ഒരു പ്രശ്നമുണ്ടാകണ്ട... ഞാൻ സറണ്ടറാകാം.“
“നോ...ഇറ്റ്സ് ഓക്കേ! ” ആൽബി എഴുന്നേറ്റു. “കേസ് എന്റെ കയ്യിലാണ്. ഞാനാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഐ വിൽ മാനേജ് ഇറ്റ്! ഡോണ്ട് വറി.”
പുറത്തേക്കിറങ്ങിയ ആൽബിയുടെ മനസ്സിൽ ഒരു പുതിയ പദ്ധതി ഉടലെടുക്കുന്നുണ്ടായിരുന്നു.
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ