ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aK5D9J0?d=n&ui=v64j8rk&e1=cശിക്ഷാർഹം - പാർട്ട് 12
രണ്ടു ദിവസങ്ങൾക്കു ശേഷം...
ജയന്റെ സംസ്കാര ചടങ്ങുകൾ നടക്കുകയാണ്. തറവാട് വീട്ടു വളപ്പിലാണ് ചിതയൊരുക്കിയിരിക്കുന്നത്.
ചിതക്കു തീ കൊളുത്തുന്ന സമയമായപ്പോഴേക്കും ഒരു വൻ ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു. ആൽബിയും ജയനുമെല്ലാം ഉൾപ്പെട്ട റെസിഡൻഷ്യൽ അസോസിയേഷനിൽ തന്നെ കുറേയേറെ അംഗങ്ങളുണ്ട്. കൂടാതെ അവന്റെ കക്ഷികൾ, മറ്റു ബന്ധുക്കൾ ഒക്കെക്കൂടി നൂറുകണക്കിന് മനുഷ്യർ തടിച്ചു കൂടിയിരുന്നു.
ചടങ്ങുകൾ തുടങ്ങിയപ്പോൾ തന്നെ ആൽബി വെളിയിലിറങ്ങി മാറി നിന്നു. അയാൾക്ക് ആ ശരീരം കത്തിയമരുന്നത് കാണാനുള്ള ശേഷിയുണ്ടായിരുന്നില്ല. രണ്ടു മൂന്നു വീടുകൾക്കപ്പുറം കുറച്ചു ദൂരെ മാറി ഒരു മരച്ചുവട്ടിൽ നിന്ന് അയാൾ ആ ഹൃദയം നുറുങ്ങുന്ന കാഴ്ച്ച കണ്ടു നിന്നു. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഒരു കൂട്ട നിലവിളി ഉയർന്നു. പ്രവീണയുടെ ശബ്ദം അതിൽ ഏറ്റവും ഉയർന്നു കേൾക്കാമായിരുന്നു. ബോഡി എടുക്കുകയാണ്. ആൽബി സ്വയമറിയാതെ കാതുകൾ പൊത്തി ആ മരച്ചുവട്ടിലേക്കിരിക്കാനാഞ്ഞു.
ആ നിമിഷം പുറകിൽ നിന്നും ബലിഷ്ഠമായ ഒരു കരം അയാളുടെ തോളിലമർന്നു. ഞെട്ടിത്തെറിച്ചു പോയി ആൽബി.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മുഖമാണ് അയാൾ കണ്ടത്.
" ആൽബി എന്താ ഇങ്ങനെ മാറി നില്ക്കുന്നത് ? അടുത്ത കൂട്ടുകാരനല്ലേ ? അവസാനമായിട്ട് ആ മുഖം ഒന്നു കൂടി കാണാമായിരുന്നില്ലേ ? " പോത്തൻ വളരെ ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
ആൽബി ഒരു നിമിഷം അമ്പരന്നു നിന്നു പോയി. "നിങ്ങളെന്താ ഇവിടെ ? ജയനെ പരിചയമുണ്ടോ ? "
"നേരിട്ട് പരിചയമില്ല. പക്ഷേ... തന്റെ അടുത്ത സുഹൃത്തല്ലായിരുന്നോ ? അതു പോലെ താൻ എന്റെ ഒരു അടുത്ത സുഹൃത്തല്ലേ ? അങ്ങനെ നോക്കുമ്പോൾ..." പോത്തൻ വീണ്ടും ചിരിച്ചു.
"എന്താ നിങ്ങൾക്ക് വേണ്ടത് മിസ്റ്റർ പോത്തൻ ? " ആൽബിയുടെ സ്വരം കടുത്തു.
"എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് ആൽബി. വളരെ ഇമ്പോർട്ടന്റ് ആയ ചില കാര്യങ്ങൾ. " ആൽബിയുടെ മുഖഭാവം പോത്തൻ പാടേ അവഗണിച്ചു കളഞ്ഞു.
"അതിനു മുമ്പ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ? " ആൽബി ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു "ഔചിത്യം, സാമാന്യ മര്യാദ എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ ? ദാ അവിടെ ആ നടക്കുന്ന ചടങ്ങെന്താണെന്ന് മനസ്സിലായോ നിങ്ങൾക്ക് ? " ആൽബിയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. "ഇതിനിടയിൽ കേറി വന്ന് എന്നെ ചോദ്യം ചെയ്യാൻ-"
"ആൽബി! ! " പോത്തന്റെ അതീവ ഗൗരവത്തിലുള്ള ആ വിളിയിൽ ആൽബി നിശബ്ദനായിപ്പോയി. "ചില കാര്യങ്ങൾ നമുക്ക് ഒരിക്കലും പിന്നത്തേക്ക് വയ്ക്കാനാകില്ല.. ഞാൻ തന്നെ ചോദ്യം ചെയ്യാൻ വന്നതല്ല. സാബുവിന്റെ കേസ് ഇപ്പൊ എനിക്കൊരു വിഷയമല്ല. താൻ തുറന്നു പറഞ്ഞില്ലെങ്കിലും, അന്ന് എന്താണുണ്ടായതെന്ന് എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് അതിന്റെ പുറകേ ആയിരുന്നു ഞാൻ. ആ പാലം മുതൽ ഞാൻ പുറകോട്ടു നടന്നു. തേക്കിൻ കാട്ടിലൂടെ... താൻ സിഗരറ്റ് വാങ്ങി വലിച്ച് ചായക്കടയിലൂടെ... ഏറ്റവുമൊടുവിൽ... സബ് ജയിൽ വരെ. അവിടെ എത്തുന്നതു വരെ എനിക്ക് പല സംശയങ്ങളായിരുന്നു. ജീപ്പിൽ വെച്ച് നിങ്ങൾ പോലീസുകാർ അവനെ മർദ്ദിച്ചിരിക്കാമെന്നായിരുന്നു ആദ്യം ഞാൻ കരുതിയത്. പക്ഷേ... ആ ജീപ്പിന്റെ പുറകിലെ ക്യാബിനിൽ അത്ര വിശാലമായി അവനെ പെരുമാറാനുള്ള സ്ഥലമില്ല. പിന്നെ ഞാൻ കരുതി തേക്കിൻ കാട്ടിൽ വെച്ചായിരിക്കുമെന്ന്. പക്ഷേ നോ... അവിടെയുമല്ല. കാരണം, ആ ചായക്കടക്കാരൻ പറഞ്ഞത് താൻ തേക്കിൻ കാട്ടിലേക്കു കേറുന്നതിനു മുൻപു തന്നെ സാബു ഒരു പരുവത്തിലാണ് ഇരുന്നതെന്ന്. പിന്നെ... ജെയിലിലെത്തി ആ സൂപ്രണ്ട് കാർന്നോരെ കണ്ട സെക്കൻഡിൽ എന്റെ എല്ലാ സംശയവും തീർന്നു ആൽബി. “ പോത്തൻ പൊട്ടിച്ചിരിച്ചു. ”കിഴവൻ വളരെ മനോഹരമായി തന്റെ തലയിൽ വെച്ചു തന്നല്ലേ ? “
”സൂപ്രണ്ടെന്താ പറഞ്ഞത് ? “ ആൽബിയുടെ നെഞ്ചിടിപ്പ് പുറത്തു കേൾക്കാമെന്നായിരിക്കുന്നു.
“ആ, അയാളെങ്ങും ഒന്നും പറഞ്ഞില്ല. എനിക്കാ മുഖം കണ്ടപ്പൊ തന്നെ കാര്യം മനസ്സിലായി. നമുക്ക് സംസാരിച്ചു നേടാൻ പറ്റുന്ന ഒരാളല്ല അയാൾ. വെട്ടുപോത്താണ്.പക്ഷേ അതൊക്കെ അവിടെ നിൽക്കട്ടെ. നമുക്കിപ്പൊ മറ്റു ചില കാര്യങ്ങൾ സംസാരിക്കാം. "
ആൽബി സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.
"ഈ മരിച്ചു കിടക്കുന്ന ജയനെ എന്നാണ് അവസാനമായി കണ്ടതെന്നോർക്കുന്നുണ്ടോ താൻ ? "
ഗാന്ധി പാർക്കിലെ ആ ഇരുണ്ട മൂല... ക്രുദ്ധനായി തന്റെ കൈ തട്ടിത്തെറിപ്പിച്ച് നടന്നകലുന്ന ജയൻ... ആൽബിയുടെ മനസ്സിലൂടെ ആ ദൃശ്യങ്ങൾ ഒരു സിനിമയിലെന്ന പോലെ കടന്നു പോയി.
"പറയൂ ആൽബി..." പോത്തൻ അപ്പോഴും അയാളുടെ മറുപടി പ്രതീക്ഷിച്ചു നിൽക്കുകയാണ്.
"Why are you asking me this ? ” ആൽബിയുടെ സ്വരം തളർന്നിരുന്നു. "നിങ്ങൾക്കിതിലെന്താ കാര്യം ? "
"ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനാണ് താൻ. അതേ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ് ഞാൻ. സോ... ചോദ്യങ്ങൾ ഞാൻ ചോദിക്കാം ആൽബി." പോത്തന് ആൽബിയുടെ ഭാവം ഇഷ്ടപ്പെട്ടില്ല .
"ഓക്കെ.ആ സംഭവം വേറേ. ഇത് വേറെ. ജയന്റെ കേസിൽ തനിക്കെന്താണ് കാര്യം എന്നാണ് ഞാൻ ചോദിച്ചത്. " ആൽബിയുടേയും സ്വരത്തിൽ അനിഷ്ടം കലർന്നു.
"താനിനി നേരാം വണ്ണം ഒന്ന് തുമ്മിയാൽ പോലും എനിക്കറിയണം ആൽബി. അതാണിപ്പൊഴത്തെ അവസ്ഥ. ചോദിച്ചതിന് മറുപടി പറയു. അഡ്വക്കേറ്റ് ജയകുമാറിനെ അവസാനമായി താൻ എന്നാണ് കണ്ടത് ? "
"ഓർമ്മയില്ല." ആൽബി തിരിഞ്ഞു നടക്കാനൊരുങ്ങി. "ഓർമ്മയുണ്ടെങ്കിൽ തന്നെ തന്നോട് സംസാരിക്കാൻ എനിക്ക് താൽപ്പര്യവുമില്ല. "
“പോകല്ലേ! ” പോത്തൻ പോക്കറ്റിൽ നിന്നും ഒരു എൻവലപ്പ് എടുത്ത് ആൽബിക്കു നേരേ നീട്ടിക്കൊണ്ട് പറഞ്ഞു "നാളെ മുതൽ ഞാൻ തന്റെ ഓഫീസിലുണ്ടാകും ആൽബി. താനീ കുപ്പായം ഇട്ട അന്നു മുതലുള്ള സകല കേസുകളും ഞാൻ കുത്തിപ്പൊക്കിയെടുക്കും. ഒരു സെക്കൻഡ് ഞാൻ തനിക്ക് മന:സമധാനം തരില്ല. പരമാവധി വെറുപ്പിച്ചിട്ടായാലും ശരി തന്നെക്കൊണ്ട് ഞാൻ സഹകരിപ്പിക്കും. കാരണം ഇത് പോത്തനാ. സേതുരാമയ്യരല്ല. എനിക്ക് ഇങ്ങനെയൊക്കെയേ ഒരു കേസന്വേഷിക്കാൻ അറിയൊള്ളൂ. ഒരിത്തിരി ബുദ്ധി കുറവുള്ള മനുഷ്യനാന്ന് വിചാരിച്ചാ മതി. "
ആൽബി ആ എൻവലപ്പ് വാങ്ങി തുറന്നു നോക്കി. അയാളുടെ മുഖം ചുവന്നു തുടുത്തു.
" കൊള്ളാം... അപ്പൊ രണ്ടും കല്പ്പിച്ചു തന്നെയാണ്. കാണാം നമുക്ക്. എന്തോരം പോകുമെന്നു നോക്കാം. ഈ കുപ്പായമങ്ങ് പോയാൽ അതോടെ തീരില്ലേ തന്റെ ഈ സൂക്കേട് ? അതുവരെയല്ലേ കാണൂ ഈ ഹുങ്ക്! "
"ഓ... നാട്ടുകാരുടെ കണ്ണിലുണ്ണിയാന്നല്ലോ. തന്നെ തൊട്ടാൽ എന്നെയങ്ങ് ഒലത്തിക്കളയുമെന്ന്. അല്ലേ ? " അയാളിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. " നീ ആരെയാ ഈ പേടിപ്പിക്കുന്നത് എന്റെ ആൽബി ? ശരി! ഒക്കെ വിട്. ഞാൻ മറ്റൊരു ചോദ്യം ചോദിക്കട്ടെ ? " പോത്തൻ അയാളെ പിടിച്ചു നിർത്തി. "തന്റെ ഈ സുഹൃത്ത് ജയന്റെ മരണം... അതിനെക്കുറിച്ച് എന്താ തന്റെ അഭിപ്രായം ? ആക്സിഡന്റു തന്നെയായിരുന്നോ ? "
ഞെട്ടിത്തിരിഞ്ഞു നിന്നു ആൽബി.
"സീ... ഇപ്പൊ ഇന്ററസ്റ്റായി. അല്ലേ ? " പോത്തൻ ചിരിച്ചു. "തന്റെ തലക്കകത്തിരുന്ന് ആരോ പറയുന്നില്ലേഡോ ഇതിലെന്തോ ചുറ്റിക്കളിയുണ്ടെന്ന് ? സത്യം പറ ആൽബി. "
"നിങ്ങൾക്കെന്താ വല്ല സംശയവുമുണ്ടോ ? " ആൽബി പോത്തന്റെ കണ്ണുകളിലെ ഭാവം മനസ്സിലാക്കാനാകാതെ ബുദ്ധിമുട്ടി.
"ഞാനല്ലേ ആദ്യം ചോദിച്ചെ. ആൽബി പറ. "
"നിങ്ങൾ പറഞ്ഞത് ശരിയാണ്. പല ഡീറ്റയിലുകളും മാച്ചാകുന്നില്ല. ആക്സിഡന്റാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. " ആൽബിയുടെ സ്വരം നന്നേ താഴ്ന്നിരുന്നു. "പക്ഷേ ..."
"ആൽബി... ഒരു പോലീസ് ഓഫീസറുടെ ഇന്റ്യൂഷനാണത്. നല്ലൊരു ഓഫീസറായാൽ അതുണ്ടാകും. 90% കേസിലും അത് സത്യമായിരിക്കുകയും ചെയ്യും. തെളിവുകൾ എത്ര എതിരായിരുന്നാലും..." പോത്തൻ അയാളുടെ തോളിൽ കൈ വെച്ചു. "ഇനി പറയൂ. ആക്സിഡന്റല്ലെങ്കിൽ ? അസ്വഭാവികമരണമായി കേസ് ചാർജ്ജ് ചെയ്യണ്ടേ ? "
"നോ... " ആൽബിയുടെ മുഖം മുറുകി. "മർഡർ! ! പ്ലാൻഡ് മർഡർ! ! കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമായിട്ട് ചാർജ്ജു ചെയ്യണം. എനിക്കതുറപ്പാണ്. ഞാനത് തീരുമാനിച്ചുറപ്പിച്ചാണ് ഇവിടെ വന്നു നിന്നത് ."
"ഉം..." പോത്തന്റെ മുഖത്ത് അർധഗർഭമായൊരു പുഞ്ചിരി വിടർന്നു. "മിടുക്കനാണ് താൻ. ഞാൻ കരുതിയതു പോലൊന്നുമല്ല. .. അതവിടെ നില്ക്കട്ടെ. ഞാൻ ചെറുതായി എന്റേതായ രീതിയിൽ കുറച്ച് അന്വേഷണങ്ങൾ നടത്തിയിരുന്നു കേട്ടോ. എന്റെ ഒരു സുഹൃത്തുണ്ട്. ഫോറൻസിക്ക് വിദഗ്ധനാണ്. മിസ്റ്റർ രൂപേഷ് രവീന്ദ്രൻ. താൻ കേട്ടിട്ടുണ്ടാകും. ഞങ്ങൾ അന്നു രാത്രി തന്നെ സംഭവസ്ഥലം ചെന്നു പരിശോധിച്ചാരുന്നു.”
ആൽബി ചോദ്യ ഭാവത്തിൽ മുഖമുയർത്തി.
“ആ ടിപ്പറിൽ അങ്ങോട്ടു ചെന്നിടിച്ചതാണെന്നാണല്ലോ ഡ്രൈവർ പറഞ്ഞത്. പക്ഷേ രൂപേഷ് പറയുന്നത് നേരെ തിരിച്ചാണെന്നാണ്. ടിപ്പർ കാറിലേക്ക് ഇടിച്ചു കയറ്റിയതാണ്. അതും പല പ്രാവശ്യം. കാരണം, ആ കാറിന്റെ രണ്ടു വശത്തും പറ്റിയ ഡാമേജ് നോക്കിയാൽ, ഒറ്റ ഇടിയിൽ സംഭവിച്ചതല്ല എന്നു മനസ്സിലാകും.
മാത്രമല്ല, കാറിന്റെ ഹാൻഡ് ബ്രേക്ക് വലിച്ചിട്ടിരിക്കുകയായിരുന്നു. അതായത്, ഇടി നടക്കുമ്പോൾ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു എന്ന്.”
“യൂ മീൻ, ആ ടിപ്പർ ഡ്രൈവർ...”
“യെസ്! ഒന്നുകിൽ അയാൾ, അല്ലെങ്കിൽ അയാൾക്കു മുൻപ് ആ ടിപ്പർ ഓടിച്ചിരുന്ന ഒരാളാണ് കൊലപാതകി. ഡ്രൈവർ സന്തോഷ് ഒരു പക്ഷേ കുറ്റമേറ്റതാകാനാണ് സാധ്യത.”
“ഈ ഹാൻഡ് ബ്രേക്ക്, രക്ഷാ പ്രവർത്തനത്തിനിടയിൽ വലിച്ചിട്ടതായിക്കൂടേ ? ”
“സാധ്യതയില്ല. കാരണം, കാർ ലോറിക്കടിയിൽ കുടുങ്ങിപ്പോയിരുനു. പുറകോട്ട് ഇറങ്ങിപ്പോകാൻ ഒരു സാധ്യതയുമില്ല. പോരാത്തതിന് അതൊരു ഇറക്കമൊന്നുമല്ല. അങ്ങനെയൊക്കെയുണ്ടെങ്കിലല്ലേ ഹാൻഡ് ബ്രേക്ക് ഇടേണ്ട ആവശ്യമുള്ളൂ ? “
ആൽബി ചിന്താധീനനായി. താനും ആക്സിഡന്റ് സൈറ്റ് ചെന്നു കണ്ടതാണ്. ഇങ്ങനെയൊരു സാധ്യത തനിക്കു തോന്നിയില്ലല്ലോ എന്നോർത്ത് അയാൾക്ക് വല്ലാത്ത കുറച്ചിൽ തോന്നി.
”ഓക്കെ... പിന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആൽബി കണ്ടിരുന്നോ ? “
”ഇല്ല. സ്റ്റേഷനിൽ എന്റെ എസ്. ഐ. ശിവകുമാർ ആണ് ഡീൽ ചെയ്യുന്നത്.“
”യെസ്. ശിവനുമായി ഞാൻ സംസാരിച്ചിരുന്നു. റിപ്പോർട്ടിൽ, മിസ്റ്റർ ജയകുമാറിന്റെ ബ്ലഡ് ആല്ക്കഹോൾ കോൺസണ്ട്രേഷൻ 0.25 ആണെന്നു പറയുന്നുണ്ട്. തനിക്കറിയാമായിരുന്നോ ? “
”യെസ്. ഡോക്ടർ എന്നോട് സൂചിപ്പിച്ചിരുന്നു.“ ആൽബി തല കുലുക്കി.
”ആഹാ... എന്നിട്ടും ആൽബിക്ക് സംശയമൊന്നും തോന്നിയില്ലേ ? 0.15 ആയാൽ തന്നെ ഒരു വിധപ്പെട്ടവരുടെ ബോധം നശിക്കും ആൽബി. അല്ലെങ്കിൽ പിന്നെ എന്നെപ്പോലെ എക്സ്പീരിയൻസ്ഡ് കുടിയനാകണം. എനിക്ക് ചിലപ്പൊ ഒരു 0.2 വരെയൊക്കെ പിടിച്ചു നില്ക്കാനായേക്കും. എന്നാലും, 0.25 ആയാൽ, ആ മനുഷ്യൻ മരിച്ചതിനു തുല്യമാണ്. എഴുന്നേറ്റു നില്ക്കാനായെങ്കിലല്ലേ വണ്ടി ഓടിക്കൂ. സോ... അവിടെയും എന്തോ ഒരു ചേരായ്ക. ശരിയല്ലേ ? “
ആൽബി എല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ടിരുന്നു. അയാളുടെ മനസ്സിൽ മറ്റു ചില ചിന്തകളായിരുന്നു. ടിപ്പറിന്റെ ഡ്രൈവർ സന്തോഷ് തന്റെ വിരലുകൾക്കിടയിലൂടെയാണ് ഊർന്നു പോയത്. അയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരിക്കണം
“നമുക്ക് ഇതെല്ലാം ഒന്ന് ചർച്ച ചെയ്യണം. തല്ക്കാലം ഞാൻ അങ്ങോട്ടു ചെല്ലട്ടെ.” ആൽബിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നിത്തുടങ്ങിയിരുന്നു. പോത്തൻ എന്തോ മനസ്സിൽ വെച്ചു സംസാരിക്കുന്നതു പോലൊരു തോന്നൽ. അതു മാത്രമല്ല ആൻസി തന്നെ അന്വേഷിച്ച് നടക്കുന്നുണ്ടാകും. ഇങ്ങനെ മാറി നിൽക്കുന്നത് മോശമാണ്. അയാൾ പതിയെ തിരിഞ്ഞു നടന്നു തുടങ്ങി.
"ആൽബി..." ഒരു വട്ടം കൂടി പുറകിൽ നിന്ന് പോത്തന്റെ വിളി ഉയർന്നു. "അന്ന് ഗാന്ധി പാർക്കിൽ വെച്ച് നിങ്ങൾ തമ്മിൽ എന്താ സംഭവിച്ചത് ? എന്തിനാണ് ജയൻ തന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയത് ? "
"വാട്ട്! ! " ആൽബി നടുങ്ങിത്തിരിഞ്ഞു. "താനിതെങ്ങനെ -"
"വെയ്റ്റ്! " പോത്തൻ അയാളെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. "ഞാൻ ഒരു പ്രാവശ്യം കൂടി പറയാം. You, my friend...are under my investigation! സോ, ഞാൻ നിന്നെ ഫോളോ ചെയ്യുന്നതല്ല ഇപ്പൊഴത്തെ നിന്റെ ഏറ്റവും വലിയ പ്രശ്നം. ചോദിച്ചേനുത്തരം പറ ആൽബി. "
“എന്താ നിങ്ങളീ ചെയ്യുന്നത് ? എന്താ നിങ്ങടെ ഉദ്ദേശം ? ഞാൻ നിങ്ങളോട് എന്തു ചെയ്തിട്ട് ? ” ആൽബി വീണ്ടും തിരിഞ്ഞു നടന്ന് പോത്തനരികിലെത്തി. “എന്നെ എങ്ങനെയെങ്കിലും ഏതെങ്കിലും ഒരു കേസിൽ കുടുക്കണമെന്ന് നിങ്ങൾക്കെന്തോ വാശിയുള്ളതു പോലെ. ”
“പോത്തൻ ആരെയും കുടുക്കാറില്ല ആൽബി. ഒരിക്കലും ഇല്ലീഗലായോ, ചതിയിലൂടെയോ തന്നെ ഞാൻ ഉപദ്രവിക്കുമെന്ന് പേടിക്കണ്ട. എന്നെ ഏല്പ്പിച്ച ജോലി വളരെ കൃത്യമായും കാര്യക്ഷമമായും ചെയ്തു തീർക്കണമെന്നു മാത്രമാണ് എന്റെ വാശി. എനിക്ക് മനസ്സിലായിടത്തോളം, ആൽബി എന്തൊക്കെയോ മണ്ടത്തരങ്ങൾ ചെയ്തിട്ടുണ്ട്. ആരെയൊക്കെയോ താൻ പ്രകോപിപ്പിച്ചിട്ടുണ്ട്. താൻ പോലുമറിയാതെ തനിക്കു ചുറ്റും ഒരു വല രൂപം കൊള്ളുന്നുണ്ട്. ഞാൻ സഹായിക്കാൻ മാത്രമാണ് കൂടെ നില്ക്കുന്നത് . പക്ഷേ അത് തിരിച്ചറിയാനുള്ള വിവേകമില്ല തനിക്ക്. ഈഗോ തലക്ക് പിടിച്ച് താൻ ഈയൊരവസ്ഥയിൽ തനിക്ക് ആകെ കിട്ടാനിടയുള്ള ഒരു സപ്പോർട്ട് തള്ളിക്കളയുകയാണ്.
ഇപ്പോ, ഈ നിമിഷം തനിക്ക് എല്ലാം തുറന്നു പറഞ്ഞ് ഒരു ക്ലീൻ ഇമേജുണ്ടാക്കാം. ഇനിയങ്ങോട്ട് എന്തൊക്കെ സംഭവിച്ചാലും, ഞാൻ തന്റെ കൂടെയുണ്ടാകും. അതല്ല, ഇനിയും ഇതേ രീതിയിൽ തന്നെ നിസ്സഹകരണമാണ് തുടരുന്നതെങ്കിൽ ... ട്രസ്റ്റ് മീ മാൻ! എനിക്കെന്നല്ല, ലോകത്താർക്കും തന്നെ സഹായിക്കാനാകാത്ത ഒരവസ്ഥ വരുമെന്ന് എന്റെ മനസ്സു പറയുന്നു.”
“എല്ലാത്തിനും ഒരു മര്യാദ രീതിയുണ്ട് മിസ്റ്റർ പോത്തൻ! നമ്മൾ രണ്ടു പേരും പോലീസുകാരല്ലേ ? എന്നെ ഫോളോ ചെയ്യണമെങ്കിൽ പാലിക്കണ്ട പ്രോട്ടോക്കോൾ തനിക്കറിയാമോ ? പെർമിഷനുണ്ടോ തനിക്ക്? എന്റെ മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടാണോ ഇതൊക്കെ ? വെറുതേ എന്റെയടുത്ത് മാന്യൻ ചമയരുത്. യൂ ആർ ബേസിക്കലി എ ക്രീപ്പ്! അതു പോലെ, എന്ത് അതോറിറ്റിയുടെ പേരിലാണ് നിങ്ങൾ ജയന്റെ ആക്സിഡന്റ് കേസ് അന്വേഷിക്കുന്നത് ? ലോക്കൽ പോലീസ് അന്വേഷിച്ചു കഴിഞ്ഞോ ? ഇല്ലല്ലോ ? നിങ്ങളോടാരു പറഞ്ഞു അതിൽ കേറി തലയിടാൻ ? ക്രൈം ബ്രാഞ്ചായാലും, സീ ബീ ഐ ആയാലും, വിളിച്ചിട്ടു വരുന്നതാണ് അതിന്റെ മര്യാദ. “
“അതിന് തന്നെ ഞാൻ ഫോളോ ചെയ്തെന്നാരു പറഞ്ഞു ? ” പോത്തൻ നിസ്സാര ഭാവത്തിൽ ഒന്നു ചിരിച്ചു. “ഞാനും ആ സമയത്ത് അവിടുണ്ടായിരുന്നു. എന്താ തനിക്കു മാത്രം പോയാൽ മതിയോ പാർക്കിൽ ? പബ്ലിക്ക് പ്ലേസാഡോ. ഞാൻ അവിടെ നടക്കുമ്പോൾ, നിങ്ങളെ രണ്ടു പേരെയും അവിചാരിതമായി കണ്ടതാണ്. ഞാൻ കാണുമ്പോൾ രണ്ടു പേരും തമ്മിൽ എന്തോ വാഗ്വാദം നടക്കുകയായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കിൽ, ഞാനത് റെക്കോർഡ് ചെയ്തേനെ. പക്ഷേ താൻ നേരത്തെ പറഞ്ഞില്ലേ , മര്യാദ. അതിന്റെ പേരിൽ ഞാൻ അതിനു മെനക്കെട്ടില്ല എന്നു മാത്രം. താൻ അതോർത്ത് അധികം തല പുകയണ്ട. എന്റെ കയ്യിൽ തെളിവുകളൊന്നുമില്ല. നിങ്ങൾ രണ്ടും സംസാരിച്ചു. ജയൻ നേരത്തെ ഇറങ്ങി പോകുന്നതു കണ്ടു. അത്രമാത്രം. എന്താണ് സംസാരിച്ചത്, എന്തിനായിരുന്നു നിങ്ങൾ പിണങ്ങിയത് എന്നൊക്കെ താൻ എനിക്കു പറഞ്ഞു തന്നാൽ മാത്രം എനിക്കതു മനസ്സിലാകും.അത്രേയുള്ളൂ. പിന്നെ, ഈ കേസിലെ എന്റെ അതോറിറ്റി... താൻ ഉൾപ്പെട്ട എല്ലാ കേസുകളിലും എനിക്ക് അതോറിറ്റിയുണ്ട്. യാതൊരു കാരണവശാലും, ക്രൈം ബ്രാഞ്ചാണ് ലോക്കൽ പോലീസാണ് എന്നൊന്നും പറഞ്ഞ് വരരുത്! എന്നെ ഏല്പ്പിച്ച പണി ഭംഗിയായി തീർക്കാൻ വേണ്ടി എന്തും ചെയ്യം ഞാൻ. തനിക്കെന്നെ അറിയാത്തതുകൊണ്ടാ. അന്വേഷിച്ചു നോക്കിക്കോ വേണെങ്കിൽ.”
”അന്ന്, ജയനും ഞാനും തമ്മിൽ സംസാരിച്ചതെന്താണെന്നറിഞ്ഞാൽ മതിയോ നിങ്ങൾക്ക് ? “ ആൽബി എന്തൊക്കെയോ തീരുമാനിച്ചുറച്ചിരുന്നു. ” ഞങ്ങൾ സംസാരിച്ചത് നിങ്ങളെപ്പറ്റി തന്നെയാണ്. ധിലീഷ് പോത്തനെപ്പറ്റി! താനുമായി അത്ര രസത്തിലല്ല പിരിഞ്ഞത് എന്നു കേട്ടതും അവൻ വയലന്റായി. തന്നെ പിണക്കിയാൽ അപകടമാണെന്നവൻ പറഞ്ഞു. താനീ കാണിക്കുന്നതു പോലെ തന്നെ ഒരു പ്രാന്തനെപ്പോലെ എന്നെ പിൻതുടരും എന്നായിരുന്നു അവന്റെ മുന്നറിയിപ്പ്.അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറുതായൊന്നു തെറ്റി. അത്ര തന്നെ. ആദ്യമായല്ല. ഞങ്ങൾ ചെറുപ്പം മുതലേ ഇങ്ങനെയാണ്. ചെറിയ പ്രശ്നങ്ങൾക്കു പോലും തമ്മിൽ പിണങ്ങും. പക്ഷേ ഏതാനും മണിക്കൂറുകൾ മാത്രം. അതു കഴിഞ്ഞാൽ-“
“മതി! നുണയാണ്. എന്നാലും കേൾക്കാൻ രസമുണ്ട്...” പോത്തൻ കയ്യുയർത്തി അയാളെ തടഞ്ഞു “കൂടുതൽ കള്ളങ്ങൾ പറഞ്ഞ് താൻ സ്വയം കുടുങ്ങണ്ട. ഞാൻ അടുത്ത ചോദ്യം ചോദിക്കാം. )
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ