ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6gwJONM?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 11
🎫🎫🎫🎫🎫🎫🎫
ഞായറാഴ്ചയാണ്..
ഉച്ച കഴിഞ്ഞു രണ്ട് മണിയോടടുത്ത നേരം.
അടൂരിൽ നിന്നു വിട്ട ദേവി ട്രാവൽസ് കൊടുമൺ കവലയിൽ വന്നു നിന്നപ്പോൾ ആ ബസിൽ നിന്ന് പുറത്തേക്കിറങ്ങിയവരുടെ കൂട്ടത്തിൽ നിന്ന് മാറി നിന്ന് ആവണി ചുറ്റിനും നോക്കി.
വലിയ ജങ്ഷൻ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഒരു സാധാരണ കവല.
ബസിൽ നിന്നും ആളിറങ്ങി കഴിഞ്ഞതോടെ അവിടെ കാത്തു നിന്നവരെയും കയറ്റി ആവണി വന്ന വാഹനം പത്തനംതിട്ട റൂട്ടിലേക്ക് പാഞ്ഞു പോയി.
മുമ്പിൽ നിര നിരയായി കിടക്കുന്ന ഓട്ടോകളിൽ ഇരിയ്ക്കുന്ന ഡ്രൈവർമാർ ഒരു ഇര വന്നു നിൽക്കുന്നത് കണ്ട സന്തോഷത്തോടെ ആവണിയെ തന്നെ നോക്കി നിൽക്കുകയാണ്.
ആവണി ഏറ്റവും മുന്നിൽ കിടന്ന ഓട്ടോയുടെ അടുത്തേയ്ക്ക് ചെന്നു.
മുപ്പത്തഞ്ചു വയസ്സോളം പ്രായം വരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു ഓട്ടോ ഡ്രൈവർ.
ആവണി ഓട്ടോയ്‌ക്കരികിലേക്ക് വന്നപ്പോൾ അയാൾ എവിടേയ്ക്ക് പോകാനാണെന്ന് തിരക്കി.
"ഞാനിവിടെ ഒരു വീട് അന്വേഷിച്ചു വന്നതാ.. കൊടുമണിൽ ആണ് ഞാൻ അന്വേഷിച്ചു വന്നയാളിന്റെ വീടെന്ന് മാത്രമേ എനിയ്ക്കറിയൂ..ചേട്ടൻ എന്നെയൊന്ന് സഹായിയ്ക്കണം.."
ഓട്ടോയിൽ കയറാൻ വന്ന പെൺകുട്ടി ഓട്ടോ ഡ്രൈവറുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടതോടെ മറ്റ് ഒന്ന് രണ്ട് ഡ്രൈവർ മാർ കൂടി അവരുടെ അടുത്തേയ്ക്ക് വന്നു.
"എന്താ അനീഷേ കാര്യം.."
വന്നവരിൽ മുതിർന്ന, തലമുടി പകുതിയോളം നരച്ച ആൾ തിരക്കി.
"പ്രേമേട്ടാ, ഈക്കുട്ടിയ്ക്ക് ഇവിടെ ഏതോ വീട്ടിലേക്ക് പോകാനുള്ളതാ.. വീട് കൊടുമണിൽ ആണെന്ന് മാത്രമേ അറിയൂ.. എനിയ്ക്കാണെങ്കിൽ ഇവിടെ ടൗൺ വിട്ടാൽ അധികം പരിചയവും പോരാ.."
അനീഷ് ഈയിടെയാണ് ഓട്ടോ ഓടിയ്ക്കാൻ തുടങ്ങിയത്. ഇത്ര നാളും അയാൾ ഗൾഫിൽ ജോലി ചെയ്ത ശേഷം തിരികെ നാട്ടിലെത്തിയതാണ്.
"ആവീട്ടിലെ ആരുടെയെങ്കിലും പേര് അറിയുമോ മോളേ..."
പ്രേമചന്ദ്രൻ അവളോട് ചോദിച്ചു.
"രതീഷ്.. രതീഷ് ഭുവനചന്ദ്രൻ എന്നാ മുഴുവൻ പേര്. കുറെ നാളായി ഗൾഫിൽ വലിയ ബിസിനസ്സ് ഒക്കെ ചെയ്തുകൊണ്ടിരുന്ന ആളാണ്..ഇവിടിപ്പോൾ കുറെ എസ്റ്റേറ്റ് ഒക്കെ വാങ്ങിച്ചിട്ടുണ്ട്.."
"പാലയ്ക്കലെ രുഗ്മിണി മാഡത്തിന്റെ മകൻ. രതീഷ്..
പുള്ളി ഈയിടെയാണ് ഗൾഫിലെ ബിസിനസ് എല്ലാം ആരെയോ ഏൽപ്പിച്ചു നാട്ടിലേക്ക് തിരികെ പോന്നത്..അത് തന്നെയാ ഈ കുട്ടി അന്വേഷിയ്ക്കുന്ന കക്ഷി."
ആവണി പറഞ്ഞു നിർത്തും മുൻപേ പ്രേമചന്ദ്രന്റെ തൊട്ടടുത്ത് നിന്ന ഡ്രൈവർ പറഞ്ഞു.
"പാലയ്ക്കലെ രുഗ്മിണി മാഡത്തിന്റെ വീടാണോ.
അതങ്ങു ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ. പാലയ്ക്കൽ ബംഗ്ലാവ് ഈ പത്തനംതിട്ടയിൽ അറിയാത്ത ആൾക്കാരുണ്ടോ..
കയറിയ്‌ക്കോ..
ഞാൻ കൊണ്ട് വിടാം.ഇവിടുന്നൊരു രണ്ട് കിലോമീറ്റർ ദൂരം വരും.. ആ പത്തനം തിട്ട ബസ് പോയ റൂട്ടിൽ തന്നാ.. അല്ലേ മധൂ..."
അനീഷ് അവരെ നോക്കി ചോദിച്ചു.
തനിയ്ക്ക് പോകേണ്ട വീട് പറഞ്ഞു തന്ന ഡ്രൈവറെ നോക്കി നന്ദി പറഞ്ഞതിന് ശേഷം ആവണി ഓട്ടോയിലേക്ക് കയറിയിരുന്നു.
ഓട്ടോ ഒരു കിലോമീറ്റർ ദൂരം ഓടിക്കഴിഞ്ഞതോടെ അനീഷ് അവിടെ ആരെ കാണാൻ പോകുകയാണെന്ന് ആവണിയോട് തിരക്കി.
"എനിയ്ക്ക് രതീഷ് സാറിനെ ഒന്ന് കാണണം.."
ആവണിപറഞ്ഞു.
"അടൂരാണോ വീട്.."
"അല്ല. കൊല്ലം."
ആവണിയ്ക്ക് വായിൽ അപ്പോൾ അങ്ങിനെ പറയാനാണ് തോന്നിയത്.
"സാറിനോട് എന്തെങ്കിലും സഹായം അഭ്യർത്ഥിച്ചു വന്നതാണോ. ഒരുപാട് ചാരിറ്റി പ്രവൃത്തനങ്ങളൊക്കെ ചെയ്യുന്ന ആളാ സാറും അമ്മയും.."
"അതേ. ഒരു സഹായം ചോദിച്ചു വന്നതാണ്."
ആവണി പറഞ്ഞത് കേട്ട ശേഷം പിന്നീട് അയാൾ ഒന്നും അവളോട് ചോദിയ്ക്കാൻ മുതിർന്നില്ല.
രണ്ട് മിനിറ്റ് കൂടി ഓടി ക്കഴിഞ്ഞതോടെ ഓട്ടോ ഭീമൻ ചുറ്റുമതിലുള്ള ഒരുവീടിന്റെ മുൻപിലെ ഗേറ്റിന് സമീപം അയാൾ ഓട്ടോ നിർത്തി.
ഗേറ്റിന് അരികിൽ തന്നെ സെക്യൂരിറ്റി റൂം ഉണ്ടായിരുന്നതിന്റെ കിളിവാതിലിൽ അനീഷ് രണ്ട് തവണ തട്ടി.
കിളിവാതിലിന്റെ ജാലകം ഒരു വശത്തേയ്ക്ക് നീങ്ങിയതോടെ അതിനുള്ളിൽ ഒരു മധ്യവയസ്കന്റെ ശിരസ്സ് കാണായി.
"സാറില്ലേ..
സാറിനെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്. അവർക്ക് അകത്തേയ്ക്ക് പോകണം"
അതിന് വേണ്ടി ഗേറ്റ് തുറന്നു തരിക എന്നതായിരുന്നു അനീഷിന്റെ ആവശ്യം.
"ആരാ.. എന്താ ആവശ്യം.."
അയാൾ നിസ്സംഗമായ മുഖത്തോടെ ചോദിച്ചു.
"എന്റെ പൊന്നു ചേട്ടാ. ചേട്ടൻ ഈ ഗേറ്റ് ഒന്ന് തുറന്നു താ. ആ പെൺകുട്ടിയ്ക്ക് അകത്തേയ്ക്ക് പോകണം.
ചേട്ടനോട് അവർ വന്നതിന്റെ ആവശ്യം അവരറിയിച്ചാൽ ചേട്ടൻ ചേട്ടൻ ആ ആവശ്യം നടപ്പാക്കി കൊടുക്കുവോ.."
അനീഷിനെ അമർത്തിയൊന്നു നോക്കിയ ശേഷം അയാൾ ഗേറ്റ് തുറക്കാനായി പുറത്തേയ്ക്ക് ഇറങ്ങി വന്നു.
ആവണി ഓട്ടോയ്ക്ക് വെളിയിൽ ഇറങ്ങി നിന്ന് ആ ഇരുനില മാളികയുടെ ഭംഗി നോക്കുകയായിരുന്നു.
ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ചെറിയൊരു കൊട്ടാരം എന്ന് വേണമെങ്കിൽ പറയാം. ഗേറ്റിന് സമീപം മുതൽ വീടിനടുത്തു വരെ പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ കാണാൻ തന്നെ കണ്ണിന് എന്തൊരുകുളിർമ.. ലാണും, ജലധാരയും ഒക്കെ അവ്യക്തമായേ കാണാൻ ആകുന്നുള്ളു.
ഒരക്ഷരം മിണ്ടാതെ സെക്യൂരിറ്റി ഗണേശൻ വന്നു ഗേറ്റ് തുറന്നു കൊടുത്തു.
ആവണി ഓട്ടോ ചാർജ്ജ് കൊടുത്ത ശേഷം അയാളോട് താങ്ക്സ് പറഞ്ഞു.
"ഞാൻ വെയിറ്റ് ചെയ്യേണ്ടല്ലോ."
അവൻചോദിച്ചു
"വേണ്ട ഞാൻ തിരികെ വരാൻ ചിലപ്പോൾ താമസിച്ചാൽ അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ലേ."
ആവണി ബാഗ് കയ്യിൽ പിടിച്ചുകൊണ്ടു ഗേറ്റിനുള്ളിലേക്ക് കടന്നപ്പോൾ ഗണേശൻ ഗേറ്റ് അടച്ചു പൂട്ടിട്ട് പൂട്ടി.
ആവണി നനഞ്ഞു കിടന്ന പാതയിലൂടെ നടന്നു സിറ്റൗട്ടിലെക്ക് വരുമ്പോൾ മതിലിനരികിലുള്ള വലിയ കൂട്ടിൽ കിടന്ന ജർമൻ ഷെപ്പെർഡ് അവളെനോക്കി മുരണ്ടുകൊണ്ട് കമ്പിയഴികൾ കടിച്ചു മുറിച്ച് പുറത്ത് ചാടാൻ ഒരു ശ്രമം നടത്തി.
ആകാഴ്ച കണ്ടപ്പോൾ തന്നെ അവൾക്ക് ഭീതിയായി.
കുറച്ചപ്പുറത്തുള്ള കാർഷെഡ്‌ഡിന് സമീപം രണ്ടോ മൂന്നോ വിദേശ നിർമിത കാറുകൾ കിടക്കുന്നത് അവൾ കണ്ടു
ആവണി വന്ന് സിറ്റൗട്ടിലെ തൂണിൽ'പാലയ്ക്കൽ'എന്ന് സ്വർണ്ണ ലിപികളിൽ എഴുതിയിരിയ്ക്കുന്നതിനു തൊട്ടടുത്തുള്ള കോളിങ് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തി.
രണ്ടു നിമിഷങ്ങൾക്കുള്ളിൽ വിശാലമായ
സിറ്റൗട്ടിന് അങ്ങേയറ്റത്തെ പ്രൌഡ ഗംഭീരമായ വാതിലിന്റെ ഒരു പാളി തുറക്കപ്പെട്ടു.
അവിടെ കുലീനത്വം തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ നിൽക്കുന്നത് കണ്ടപ്പോൾ അത് രുഗ്മിണി മേഡം ആവാം എന്ന് ആവണിയ്ക്ക് തോന്നി.
രുഗ്മിണി മെല്ലെ നടന്ന് പുറത്തേയ്ക്ക് വന്നു.
വെളിയിൽ നിൽക്കുന്ന സുന്ദരിയായ പെൺകുട്ടിയെ അവർ കൗതുകത്തോടെ നോക്കി.
"ആരാ.. എന്താ വേണ്ടത്.."
അവർ അവളെ തന്നെ നോക്കികൊണ്ട് തിരക്കി.
"സാർ.. സാറില്ലേ ഇവിടെ. എനിയ്ക്ക് സാറിനെ ഒന്ന് കാണണമായിരുന്നു.."
ആവണി പറഞ്ഞു.
"രതീഷാണോ മോളേ..
അവൻ പുറത്തേയ്ക്ക് പോകാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു. റാന്നിയിലേക്ക് പോകണമെന്ന് കുറച്ച് മുൻപേ പറയുന്ന കേട്ടു.
ഏതായാലും മോൾ ഇരിയ്ക്ക്.."
അവർ സിറ്റൗട്ടിൽ ഇട്ടിരിയ്ക്കുന്ന ഈട്ടി തടിയിൽ തീർത്ത കസേരകൾ ചൂണ്ടി പറഞ്ഞു.
"അവനോട് പറഞ്ഞിട്ടുള്ളതായിരുന്നോ മോൾ ഇപ്പോൾ വരുമെന്ന്.."
അകത്തേയ്ക്ക് നടക്കാൻ തുടങ്ങിയ രുഗ്മിണി തിരിഞ്ഞു നിന്ന് ചോദിച്ചു.
"അല്ല.."
"എവിടാ മോൾടെ വീട്.."
"ഞാൻ കൊല്ലത്ത് നിന്നും വരുവാ.എന്റെ പേര് ആതിര."
നേരത്തെ ആശാലതയോട് താൻ രതീഷിന്റെ വീട്ടിൽ ചെന്നാൽ പേരും സ്ഥലവും മാറ്റിയേ പറയുകയുള്ളൂ എന്ന് പറഞ്ഞതിൻ പ്രകാരം തന്നെ ആവണി പറഞ്ഞു.
രുഗ്മിണി അകത്തേയ്ക്ക് പോയി രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ വീടിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി വന്നു.
അയാൾ വെളിയിലേക്ക് പോകാനായി വേഷം ധരിച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നിച്ചു.
വെളുത്ത് സുന്ദരനായ അയാൾ ബ്ലാക്ക് ജീൻസും, കാപ്പിപ്പൊടി കളറിൽ, മുൻ വശത്ത് വയലൻസ് എന്ന് ഇരുണ്ട ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയ ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്.
ഒരു വലിയ പണക്കാരന്റെ യാതൊരുഭാവ വാഹാദികളും അയാളിൽ കാണാനുണ്ടായിരുന്നില്ല.
വിൻസന്റിനെ അപേക്ഷിച്ച് കുറേക്കൂടി സുന്ദരൻ ഇയാൾ തന്നെയാണെന്ന് ആവണിയ്ക്ക് തോന്നി.
പക്‌ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ...
അയാളെ കണ്ട് ആവണി എണീറ്റപ്പോൾ ഇരുന്നോളാൻ അവളോട് അയാൾ കൈകൾ കൊണ്ട് ആംഗ്യം കാട്ടി.എന്നിട്ട് അവൾക്കെതിരെയുള്ള കസേരയിലേക്ക് അയാളും ഇരുന്നു.
"നിങ്ങൾ എന്നെ കാണാൻ കൊല്ലത്ത് നിന്നും വരികയാണെന്ന് അമ്മ പറഞ്ഞു.
ഞാൻ ഒരിയ്ക്കൽ പോലും എവിടെയും നിങ്ങളെ കണ്ടതായിട്ട് ഓർക്കുന്നേയില്ല.
പറയൂ. എന്തിനാണ് നിങ്ങൾ എന്നെ കാണാൻ വന്നത്."
പതിഞ്ഞതെങ്കിലും ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന ശബ്ദമായിരുന്നു അയാളുടേത്.
ആവണി താൻ രുഗ്മിണിയോട് പറഞ്ഞത് രതീഷിന്റെ മുന്നിലും ആവർത്തിച്ചു.
"ആതിര... ഈ രൂപമുള്ളൊരു പേരും ഞാൻ ആദ്യമായി കേൾക്കുകയാണ്.പറയൂ..
എന്താവശ്യത്തിനാണ് ആതിര എന്നെ കാണാൻ വന്നത്.."
അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തിരക്കി.
"സാർ,
എനിയ്ക്ക് സാറിനോട് സംസാരിയ്ക്കാനുള്ളത് അൽപ്പം ഗൗരവമുള്ള കാര്യമാണ്. ഇവിടെ വച്ച് സംസാരിയ്ക്കുന്നതിലും നല്ലത് അത് പേഴ്സണൽ ആയി.."
അവൾ പറഞ്ഞു നിർത്തും മുൻപേ അയാളുടെ നെറ്റിയിൽ വരകൾ വീണു കഴിഞ്ഞിരുന്നു.
ഒരു നിമിഷം എന്തോ ചിന്തിച്ചിരുന്ന ശേഷം രതീഷ് ഇരുന്നിടത്ത് നിന്നെണീറ്റു.
പുറത്തെ വിശാലമായ ഗാർഡനിലേക്കാണ് അയാൾ അവളെ കൂട്ടിക്കൊണ്ട് പോയത്.
അവിടെ കുരുത്തോലകൾ കീറിയത് പോലെ തണ്ടിൽ നിന്ന് ഇലകൾ കീഴേയ്ക്ക് തൂങ്ങികിടക്കുന്ന, അധികം ഉയരമില്ലാതെ പടർന്നു പന്തലിച്ച ഒരു മരത്തിന്റെ കീഴെ പണിത സിമന്റ് ബെഞ്ചിലേക്ക് അയാൾ ഇരുന്നു.
"ആതിര ഇരിയ്ക്കൂ"
തന്റെ അടുത്തുള്ള മറ്റൊരു ഇരിപ്പിടം അയാൾ അവൾക്ക് വേണ്ടി ചൂണ്ടിക്കാട്ടി.
"പറയൂ. എന്താണ് നിങ്ങൾക്ക് എന്നോട് പറയാനുള്ളത്.."
ആവണിയ്ക്ക് പെട്ടന്ന് തന്റെ നെഞ്ചിന്റെ ഗതി താളം തെറ്റിപ്പോകുന്ന അനുഭവമുണ്ടായി.
ഇത്രയും നേരം അവൾക്ക് സംഭ്രമം ഏതുമില്ലാതിരുന്നെങ്കിലും കാര്യത്തോടെടുത്തപ്പോൾ നെറ്റി വിയർത്തു.
അവൾ തന്റെ തോളിൽ കിടന്ന ഷാളിന്റെ തുമ്പുയർത്തി നെറ്റിയിലെ വിയർപ്പ് ഒപ്പി.
"ആതിരയ്ക്ക് കുടിയ്ക്കാൻ എന്തെങ്കിലും വേണോ. നമ്മൾ സിറ്റൗട്ടിൽ കാണും എന്ന് കരുതി അമ്മ ആതിരയ്ക്ക് കുടിയ്ക്കാൻ കൊണ്ട് വന്നത് തിരികെ കൊണ്ട് പോയിക്കാണും."
അവളുടെ പരവേശം കണ്ട് അയാൾ പറഞ്ഞു.
"ഒന്നും വേണ്ട സാർ.."
"ശരി. എന്നാൽ ആതിര പറയാൻ വന്ന കാര്യം പറയൂ "
"സാർ.. സാറെന്നോട് ദേഷ്യപ്പെടരുത്. എന്നോട് മാത്രമല്ല ആശാലതയോടും, അവളുടെ വീട്ടുകാരോടും ഒന്നും..."
ആവണി ഒന്ന് നിർത്തിയിട്ട് അയാളുടെ പ്രതികരണം നോക്കി.
"ആതിരയ്ക്ക് ആശാലതയെ പരിചയമുണ്ടോ.."
രതീഷ് ചോദിച്ചു.
"ഒരേ ബിൽഡിങ്ങിൽ ആണ് സാർ ഞങ്ങളുടെ ഓഫീസ്.
മാത്രമല്ല കുറച്ച് ദൂരമേയുള്ളൂ എന്റെ വീട്ടിലേക്ക് എങ്കിലും ഞാൻ ആശ ചേച്ചിയോടൊപ്പം ഒരേ ട്രെയിനിലാണ് യാത്ര ചെയ്യുന്നതും..."
"അത് അവിടെ നിൽക്കട്ടെ.
ആതിര ഇപ്പോൾ വന്നത് ആശാലതയ്ക്ക് വേണ്ടി സംസാരിയ്ക്കാനാണ് എന്ന് ഞാൻ കരുതുന്നതിൽ തെറ്റില്ലല്ലോ..
ഉവ്വോ.."
"ഇല്ല സാർ. സാർ ഉദ്ദേശിച്ച കാര്യത്തിന് തന്നെയാണ് ഞാൻ വന്നിരിയ്ക്കുന്നത്. ആശച്ചേച്ചിയുടെ അനുവാദത്തോടെ."
മതിൽ കെട്ടിന് പുറത്ത് നിന്നും ചെറുതായി കാറ്റ് വീശുന്നുണ്ടായിരുന്നു.
"സാർ ആശ ചേച്ചിയുമായുള്ള ഈ കല്യാണത്തിൽ നിന്നും പിന്മാറണമെന്ന് അപേക്ഷിയ്ക്കാനാണ് ഞാൻ വന്നത്..
ആശ ചേച്ചിയ്ക്ക് സാറുമായുള്ള ഈ കല്യാണത്തോട് തീരെ താൽപ്പര്യമില്ല.."
"താൽപ്പര്യമില്ലേ..
എന്താ കാരണം.
അവർ എന്നോട് പറഞ്ഞിട്ടുള്ളത് ഇങ്ങനെയല്ലല്ലോ..
ആശാലതയോട് തനിച്ച് ഞാൻ സംസാരിച്ചപ്പോൾ പോലും അവളെന്നോട് ഇക്കാര്യം പറഞ്ഞില്ലല്ലോ...
നിങ്ങളെന്താ ആളേ കളിയാക്കാൻ ഇറങ്ങിയിരിയ്ക്കയാ... കള്ളം പറഞ്ഞാൽ ഞാൻ പോലീസിനെ വിളിയ്ക്കും. പറഞ്ഞേക്കാം."
"സത്യമാണ് സാർ ഞാൻ പറഞ്ഞത്. ആശചേച്ചിയ്ക്ക് മറ്റൊരാളോട് സ്നേഹമുണ്ട്. കല്യാണം കഴിയ്ക്കാനും, ഒരുമിച്ച് ജീവിയ്ക്കാനുമാ അവരുടെ തീരുമാനം.."
"നടക്കില്ല അത്.."
രതീഷിന്റെ ഒച്ച ഉയർന്നു പോയി.
"ഇപ്പോഴാണോ അവൾക്കത് എന്നെ അറിയിയ്ക്കണമെന്ന് തോന്നിയത്.. എനിയ്ക്ക് സമ്മതമല്ല. ഇത്രയുംനാൾ അവൾ ആരെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെന്നെ ബാധിക്കുന്ന പ്രശ്നമേയല്ല. ആശാലത ഈ ജന്മത്ത് ആരെയെങ്കിലും കല്യാണം കഴിയ്ക്കുന്നുണ്ടെങ്കിൽ അത് എന്നെ ആയിരിയ്ക്കും. ഞാനല്ലാതെ ഈ ഭൂമിയിൽ മറ്റൊരാൾ അവളുടെ കഴുത്തിൽ താലി കെട്ടാൻ ഞാൻ ജീവനോടിരിയ്ക്കുമ്പോ അത് സമ്മതിക്കില്ല.
ആശാലതയെ സ്വന്തമാക്കാൻ ഒരാളേ കൊല്ലേണ്ടി വന്നാൽപോലും ഞാനതു ചെയ്തിരിയ്ക്കും."
അവൻ സ്വന്തം നെഞ്ചിൽ രണ്ട് തവണ തട്ടി.
"സാർ, ഞാൻ പറയുന്നത് സാറൊന്നു ശ്രദ്ധിച്ചു കേൾക്കൂ..
മറ്റൊരാളെ സ്നേഹിയ്ക്കുന്ന, മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പെൺകുട്ടിയെ തന്നെ മതിയോ സാറിന് കല്യാണം കഴിയ്ക്കാൻ.. അവരെ പിരിയ്ക്കാൻ സാധ്യമല്ല സാർ..
ആര് വിചാരിച്ചാലും വിൻസന്റിനെ ആശാലതയിൽ നിന്നും അടർത്തി മാറ്റാനും കഴിയില്ല.."
"കഴിയും..
കഴിഞ്ഞിരിയ്ക്കും.."
"വെറുതെയാണ് സാർ. സാറിനെക്കൊണ്ട് അതിന് കഴിയില്ല. ശ്രമിച്ചു നോക്കിയാൽ തന്നെ സാർ തോറ്റു പോയിരിയ്ക്കും.."
"തോറ്റുo ജയിച്ചും പിന്നെയും തോറ്റും അവസാനം ആരാലും തോൽപ്പിയ്ക്കാൻ പറ്റാതെ ജയിച്ചു കയറിയുമാ മോളേ രതീഷ് നിന്റെ മുൻപിൽ ഇന്നീ നിലയിൽ വന്നിരിയ്ക്കുന്നത്.
തോൽവിയുടെ കൂടാരത്തിലേക്ക് രതീഷിന് ഇനിയൊരു മടക്കയാത്രയില്ല... അതിന്വേണ്ടി എന്റെ വഴിയിൽ ആര് തടസമായി നിന്നാലും അവനെ ഉന്മൂലനം ചെയ്യാൻ ഒരു മടിയും ഞാൻ കാണിയ്ക്കില്ല.."
ഇത്രനേരം കാണാത്തൊരു ഭാവം അവന്റെ മുഖത്തുണ്ടായതായി ആവണിയ്ക്ക് തോന്നി.
"കൊല്ലത്ത് വരെ യാത്ര ചെയ്യാനുള്ളതല്ലേ ആതിരയ്ക്ക്..
വിട്ടോളൂ..
എന്നിട്ട് വിൻസന്റിനോട് പറഞ്ഞേക്ക് വഴി വിലങ്ങാൻ വന്നേക്കരുതെന്ന്..
അപ്പോൾ ആതിര പോവുകയല്ലേ.."
രതീഷ് ബഞ്ചിൽ നിന്ന് എണീറ്റു.
ആവണിയ്ക്കും എഴുന്നേൽക്കാതെ തരമില്ലായിരുന്നു.
അവളോട് ഒറ്റയക്ഷരം പറയാതെ, അങ്ങനെയൊരാൾ അവിടെ നിൽക്കുന്നതായി പോലും കരുതാതെ രതീഷ് തിരിഞ്ഞു നടന്നു പോയി.
അൽപ്പ സമയം നിരാശയോടെ, അയാൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു ആവണി അവിടെ നോക്കി നിന്നെങ്കിലും നിരാശയായിരുന്നു ഫലം.
അവസാനം ആവണിയും അവിടെ നിന്ന് തിരിചിറങ്ങി പൊന്നു.
ഗേറ്റിന് വെളിയിൽ വന്ന ശേഷം അവൾ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി.
കറുത്തിരുണ്ട, വൃത്തി കെട്ട നിറം പേറിയ ഒരു ചെകുത്താന്റെ കോട്ട പോലെയാണ് ഇപ്പോൾ അവൾക്കത് കണ്ടിട്ട് തോന്നിയത്.
(തുടരും)
കണ്ണൂർകാരൻ ❤️❤️❤️❤️❤️
#📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ