🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
6.2K views
1 months ago
മൂന്നാം വട്ടമാണ്‌ കേട്ടാ. ഇപ്രാവശ്യവും ഷെയർ ചാറ്റ് ഇത് ഡിലീറ്റ് കളഞ്ഞാൽ, ഞാൻ അതോടെ ഈ പരിപാടി നിർത്തുകയാണ്‌. :( ശിക്ഷാർഹം അവസാനിച്ചു വായിക്കുക എല്ലാവരും പത്തനംതിട്ട - ഇളമണ്ണൂർ എന്ന സ്ഥലത്തുണ്ടായ ഒരു യഥാർത്ഥ സംഭവമാണ്‌ ചുവടെ. കഥയ്ക്കാവശ്യമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഇതൊരു യാഥാർത്ഥ്യമാണ്‌ എന്ന് മനസ്സിലാക്കി തന്നെ വായിക്കുമെന്നു കരുതുന്നു. പുതിയ നോവലിന്റെ വിഷയം ഇതാണ്‌. സ്വന്തം വീട്ടുമുറ്റത്തു നിന്ന് കാണാതെ പോകുന്ന കുഞ്ഞുങ്ങൾ... അച്ഛന്റേയും അമ്മയുടേയും കൂടെ ഉറങ്ങിക്കിടന്നിരുന്നിടത്തു നിന്നു പോലും അപ്രത്യക്ഷമാകുന്ന പൊന്നോമനകൾ... ഒരന്വേഷണം ആവശ്യമല്ലേ ? ഇതിന്റെയൊക്കെ പുറകിൽ ഒരു സിൻഡിക്കേറ്റ് ഉണ്ടെങ്കിൽ... ഒരു മാഫിയ ഉണ്ടെങ്കിൽ... അതന്വേഷിക്കാൻ കേരള പൊലീസ്, ക്രൈം ബ്രാഞ്ചിലെ മേജർ ക്രൈംസ് ഡിവിഷൻ ഇറങ്ങിയാലോ ? അതാണീ കഥ. വായിച്ചോളൂ. CRITICAL MISSING PERSONS – PART 01 ഒരു അഭ്യർത്ഥന മാന്യരെ, ഈ എഴുത്തു കൊണ്ടുവരുന്നയാൾ ഊമയാണ്‌. അപ്പന്റെ പേര്‌ ആന്റണി എന്നും അമ്മയുടെ പേര്‌ മേരി എന്നുമാണ്‌. ഇയാൾക്ക് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. രണ്ടുപേർ മുടന്തരും കാഴ്ച്ചയില്ലാത്തവരുമാണ്‌. ഇതിൽ ഒരു പെൺകുട്ടി കോളേജിൽ പഠിക്കുന്നു. ഒരു കുട്ടിക്ക് ഒരു ഉടലും രണ്ട് തലയുമായി അമ്മയ്ക്ക് ഓപ്പറേഷൻ മൂലം ജനിച്ചു. ഉടൻ തന്നെ അമ്മ മരിക്കുകയും ചെയ്തു. ഈ കുട്ടി ജീവിച്ചിരിപ്പുണ്ട്. അപ്പൻ ഇലക്ട്രിക്ക് ഷോക്ക് മൂലം മരിച്ചു. ഈ സ്ഥിതിയിൽ താങ്കളെപ്പോലുള്ളവരെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ഇവർക്ക് ഗവണ്മെന്റ് സർട്ടിഫിക്കറ്റും നല്കിയിട്ടുണ്ട്. തുണി (സാരി മുണ്ട് ഷർട്ട്) രൂപ എന്നിവ കൊടുത്ത് സഹായിക്കുന്നവർക്ക് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച അനുഭവം ഉണ്ടാകുന്നതാണ്‌. സംഭാവന നല്കുന്നവർ നോട്ടുബുക്കിൽ മേൽ വിലാസം എഴുതേണ്ടതാണ്‌. പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വിവാഹം ചെയ്തയക്കേണ്ടതിന്‌ ദയവുചെയ്ത് യഥാശക്തി സഹായിക്കുവാനും ഈ നോട്ടീസ് മടക്കി തരുവാനും അപേക്ഷിച്ചുകൊള്ളുന്നു. മതമേതായാലും മനുഷ്യൻ ഒന്ന്. എന്ന്, (ഒപ്പ്) ഡോ. വി. ജോസഫ് B.Sc. MBBS വളപട്ടണം കണ്ണൂർ ജില്ല. കൈയ്യിൽ കിട്ടിയ ആ നോട്ടീസ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്ന 8 വയസ്സുകാരൻ ആ ചോദ്യം കേട്ട് മുഖമുയർത്തി. “മോന്റെ പേരെന്താ ?” തമിഴ് കലർന്ന മലയാളത്തിൽ അത് ചോദിച്ചുകൊണ്ട് ‘അക്ക’ വരാന്തയിലേക്കിരുന്നു. ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നാടോടി സ്ത്രീയായിരുന്നു അവർ. മുഷിഞ്ഞ് ചുളുങ്ങിക്കൂടിയ, നിറം മങ്ങിയ ഉടയാടകൾ വാരിച്ചുറ്റിയ, ശരീരം കറുത്ത് കരുവാളിച്ച ഒരു മനുഷ്യക്കോലം. കറുത്ത ചുണ്ടുകൾ പിളർത്തി മഞ്ഞപ്പല്ലുകൾ പുറത്തു കാണിച്ചുകൊണ്ടൊരു ചിരിയുണ്ടായിരുന്നു അവരുടെ മുഖത്ത്. “ശ്രീക്കുട്ടൻ. ശ്രീജിത്ത്ന്നാ മുഴുവൻ പേര്‌. ചേച്ചിയാണോ ഊമ ?” കുഞ്ഞ് സംശയത്തോടെ അവരെ അടിമുടി നോക്കി. “ഇവിടെ മോൻ മാത്രേ ഉള്ളോ ?” അവരുടെ മറുപടി മറ്റൊരു ചോദ്യമായിരുന്നു. “അമ്മ ഉച്ചയാകുമ്പൊ വരും. അപ്പ്രത്തെ വീട്ടി പണിക്കു പോയതാ. പിന്നെ...” അവൻ മുറ്റത്ത് ആ സ്ത്രീയെത്തന്നെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന തന്റെ നായയെ ഒന്നു നോക്കി. “അവനുണ്ടല്ലോ കൂട്ടിന്‌.” “ഉം...” ആ സ്ത്രീ ഒന്നു മൂളിക്കൊണ്ട് കുഞ്ഞിന്റെ കൈയ്യിൽ നിന്നും ആ നോട്ടീസ് വാങ്ങിച്ചെടുത്തു. “അല്ല ചേച്ചീ... ഈ ഊമാന്ന് പറഞ്ഞാ പിന്നെ എങ്ങനെയാ മിണ്ടണെ ?” “അതൊക്കെയുണ്ട്.” ചുറ്റും തക്കും പുക്കും നോക്കിക്കൊണ്ട് എഴുന്നേറ്റ ആ സ്ത്രീ, സാവധാനം ഗേറ്റിനെ ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിൽ തന്നെ അവർ തന്റെ ഭാണ്ഢക്കെട്ടിൽ നിന്നും ഒരു ഫോൺ എടുത്ത് ആരെയോ വിളിക്കുന്നത് കാണാമായിരുന്നു. ശ്രീക്കുട്ടനാകട്ടെ അതൊന്നും കാര്യമായി ശ്രദ്ധിക്കാതെ തന്റെ മൊബൈൽ ഗെയിമിലേക്ക് മടങ്ങുകയും ചെയ്തു. പന്തികേട് തോന്നിയിട്ടാകണം, അവന്റെ നായ ഇരുന്നിടത്തു നിന്ന് അനങ്ങിയിട്ടില്ല. അവർ ഗേറ്റ് കടന്നു പോയി അപ്രത്യക്ഷയായിട്ടും മിടുക്കനായ കാവൽക്കാരന്റെ നോട്ടം ആ ദിശയിൽത്തന്നെ ഉറച്ചു നിന്നു. പത്തു മിനിറ്റ് തികച്ചെടുത്തില്ല. അക്ക വീണ്ടും പ്രത്യക്ഷപ്പെട്ടു. മുൻപത്തേതിനേക്കാൾ ഉത്സാഹവതിയായി വീണ്ടും ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറി വന്നു അവർ. “അമ്മ വന്നോ മോനേ ?” ചിരി കുറച്ചുകൂടി വിടർന്നിരുന്നു ഇപ്പോൾ. “ഇല്ല.” ഫോണിൽ നിന്നും മുഖമുയർത്താതെ ശ്രീക്കുട്ടന്റെ മറുപടി. ഗെയിമിലെ ഏതോ തന്ത്രപ്രധാന ലെവലിലാണ്‌ അവനെന്നു വ്യക്തം. “മോനേ... അക്കാവുക്ക് കൊറച്ചു വെള്ളം തരാമോ ?” മുറ്റത്ത് നിന്നിരുന്ന കണിക്കൊന്ന മരത്തോട് ചേർന്നു നിന്നുകൊണ്ടാണ്‌ അവരതാവശ്യപ്പെട്ടത്. ടിപ്പുവിൽ നിന്നും നേർത്ത ഒരു മുരളൽ ഉയർന്നു തുടങ്ങിയിരുന്നു. ആ സ്ത്രീ അവനെ ഇടയ്ക്കിടയ്ക്ക് പാളി നോക്കുന്നുമുണ്ട്. പക്ഷേ, വലിയ ശരീരവലിപ്പമൊന്നുമില്ലാത്ത ഒരു സാധാരണ നാടൻ നായയാണവനെന്നായിരിക്കണം അവർ കരുതിയിട്ടുണ്ടാകുക.അതുകൊണ്ടായിരിക്കണം, ആ സ്ത്രീയ്ക്ക് അശേഷം കൂസലില്ലായിരുന്നു. ശ്രീക്കുട്ടൻ ഒരു വലിയ സ്റ്റീൽ കപ്പിൽ വെള്ളവുമായി വന്ന് അവരെ വരാന്തയിലേക്ക് ക്ഷണിച്ചു. പക്ഷേ, “ഇങ്ങോട്ട് കൊണ്ടുവാ മോനേ. അക്ക ഒരു സൂത്രം കാണിച്ചു തരാം.” ആ സ്ത്രീ വാത്സല്യത്തോടെ അവനെ കൈയ്യാട്ടി വിളിച്ചു. ശ്രീക്കുട്ടൻ രണ്ട് സ്റ്റെപ്പുകളിറങ്ങി മുറ്റത്തേക്കിറങ്ങിയതും അത് സംഭവിച്ചു... നിലത്തമർന്നു കിടന്നിരുന്ന ടിപ്പു ചാടിയെഴുന്നേറ്റ് നിവർന്നു നിന്നത് ഒരൊറ്റ നിമിഷാർദ്ധം കൊണ്ടായിരുന്നു! തനിക്ക് അതിഭീകരമായ ഒരബദ്ധം പിണഞ്ഞിരിക്കുന്നു എന്ന് ‘അക്ക’ തിരിച്ചറിയാൻ അധിക സമയമെടുത്തില്ല. എഴുന്നേറ്റു നിന്നപ്പോഴാണ്‌ ആ നായയുടെ യഥാർത്ഥ വലിപ്പം അവർക്ക് ബോധ്യപ്പെട്ടത്. പാതി നാടനും, പാതി ജെർമ്മൻ ഷെപ്പേഡുമായിരുന്നു ആ മിടുക്കൻ. മൂന്നു വയസ്സ് പ്രായത്തിൽത്തന്നെ ഒരൊത്ത നായുടെ വലിപ്പമാർജ്ജിച്ചിരുന്നു അവൻ. “ടിപ്പൂ... അവിടെയിരിക്കടാ! പാവം ചേച്ചീനെ പേടിപ്പിക്കല്ലേ!” ശ്രീക്കുട്ടന്റെ കർശനമായ ആജ്ഞ കേട്ടിട്ടും നായയുടെ ഭാവം മാറിയില്ല. ആ സ്ത്രീ ഇനി അനങ്ങിയാൽ അവളുടെ കഴുത്ത് അവന്റെ വായിലിരിക്കും എന്നുറപ്പ്. അത്രമാത്രം അവനെ പ്രകോപിപ്പിക്കാനും മാത്രം ആ ‘പാവം ചേച്ചി’ എന്തു ചെയ്തിട്ടാണ്‌ എന്ന് കുഞ്ഞിന്‌ മനസ്സിലായില്ല. നായയുടെ കഴുത്തിലെ ബെൾട്ടിൽ പിടിമുറുക്കിക്കൊണ്ട് കുഞ്ഞ് ആ കപ്പിലെ വെള്ളം സ്ത്രീയ്ക്കു നീട്ടി. “മോനേ... ആ പട്ടിയെ ഒന്നു കെട്ടിയിടാമോ ? അക്ക നേരത്തേ പറഞ്ഞ സൂത്രം...” അവർ ചുണ്ടമർത്തി ചിരിച്ചു. “അവൻ കടിക്കൂല്ല ചേച്ചീ.” ശ്രീക്കുട്ടൻ ഉറക്കെ ചിരിച്ചു. “പേടിക്കണ്ട. പാവം ചെക്കനാ എന്റെ ടിപ്പു.” ശ്രീക്കുട്ടന്‌ ആ നായയെപ്പറ്റി വലിയ ബോധ്യമില്ല എന്ന് അവർക്ക് മനസ്സിലായി. ചുമ്മാതല്ല അമ്മ, ഒരു 8 വയസ്സുകാരനെ അങ്ങനെ ഒറ്റയ്ക്കാക്കിയിട്ട് പോയിട്ടുണ്ടാകുക. പക്ഷേ അവർക്കങ്ങനെ പിൻവാങ്ങാനാകുമായിരുന്നില്ല.അവരുടെ മാറിൽ കുറുകേ കിടന്നിരുന്ന ഭാണ്ഢക്കെട്ടിനുള്ളിൽ ഒരു മൊബൈലിന്റെ റിങ്ങ് ടോൺ മുഴങ്ങിയത് പെട്ടെന്നായിരുന്നു. അടുത്ത നിമിഷം ആ സ്ത്രീ തന്റെ വലതു കൈയ്യിൽ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു ചെറിയ കുപ്പി പുറത്തെടുത്തു. “ഇതാ അക്ക പറഞ്ഞത്...” ചിരിയോടെ ആ കുപ്പി കുഞ്ഞിന്റെ മുഖത്തേക്ക് നീട്ടിപ്പിടിച്ചതും, ശ്രീക്കുട്ടന്‌ അപകടം മണത്തു. അതൊരു സ്പ്രേ ബോട്ടിലാണ്‌! അവൻ ഭയന്ന് പുറകോട്ടു ചാടിയതും, അവർ ബോട്ടിൽ ക്യാപ്പ് അമർത്തിയതും ഒരുമിച്ചായിരുന്നു. ഒപ്പം അവർ വലതു കൈ കൊണ്ട് സ്വന്തം മുഖം പൊത്തിപ്പിടിക്കുകയും ചെയ്തു. സ്പ്രേ മുഖത്തു പതിച്ചതും, അലറിക്കരഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ തിരിഞ്ഞോടി. പുറകോട്ട് വീടിനെ ലക്ഷ്യമാക്കി ഓടിയ കുഞ്ഞിന്റെ കാൽ ആദ്യത്തെ സ്റ്റെപ്പിൽ തൊട്ടപ്പോഴേക്കും അവൻ കുഴഞ്ഞുതുടങ്ങിയിരുന്നു. ഉച്ചത്തിൽ ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് മുൻപോട്ടു കുനിഞ്ഞ ശ്രീക്കുട്ടൻ വരാന്തയിലേക്ക് കമിഴ്ന്നു വീണു പോയി. അടുത്ത നിമിഷം ഒരൊറ്റക്കുതിപ്പിൽ അവനരികിലെത്തിയ ആ സ്ത്രീ, അവനെ കോരിയെടുത്ത്, തന്റെ തോളിലേക്ക് കിടത്തിക്കൊണ്ട് തിരിഞ്ഞതും ആ കാഴ്ച്ച കണ്ടു. തനിക്കു മുൻപിൽ ഭയാനകമാം വിധം പല്ലിളിച്ചു ചിരിക്കുന്ന മരണം! ഒരൊറ്റക്കുതിപ്പിന്‌ അവളുടെ കഴുത്തൊപ്പം ഉയർന്ന ടിപ്പു, തല ചെരിച്ചതും, വായ് പിളർന്നതുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞിരുന്നു. മലർന്നടിച്ച് പുറകോട്ട് വീണുപോയ ആ സ്ത്രീ, തന്റെ ഭാണ്ഢത്തിൽ നിന്നും ഒരു നീണ്ട സ്റ്റീൽ പൈപ്പ് വലിച്ചെടുത്ത് ആ മൃഗത്തെ നേരിട്ടു. പക്ഷേ, അവന്റെ ആദ്യത്തെ കടി തന്നെ അവളുടെ കൈത്തണ്ടയിലായിരുന്നു. പച്ചയിറച്ചിയിൽ പല്ലുകൾ താഴ്ന്നതും, അവൻ ഉറക്കെ മുരണ്ടുകൊണ്ട് തല വെട്ടിച്ചു. ഒരു വലിയ കഷണം ഇറച്ചി വായുവിലുയർന്നു പോകുന്നത് കണ്ടു. അവിടെ നിന്നും അവരുടെ ദേഹത്തേക്ക് പടർന്നു കയറിയ ടിപ്പു, വീണ്ടും കഴുത്തിനെ ലക്ഷ്യമാക്കി കുനിഞ്ഞതും, അവർ ഉറക്കെ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റതും ഒരുമിച്ചായിരുന്നു. ആ നാൽക്കാലിയോട് പിടിച്ചു നിൽക്കാൻ തനിക്കാകില്ല എന്നു മനസ്സിലായതും, ‘അക്ക’ തിരിഞ്ഞോടി. പക്ഷേ, ഗേറ്റു വരെ പോലും എത്താനായില്ല അവർക്ക്. പുറകിൽ നിന്നും അവരുടെ ഭാണ്ഢക്കെട്ടിൽ ചാടി പിടിച്ച ടിപ്പു അവർക്കു ചുറ്റും ഒരു വലയം വെച്ചതും, വീണ്ടും അവൾ കറങ്ങി നിലത്തേക്ക് വീണു. ഗേറ്റിനരികിലേക്കോടിയ നായ അവർ ഇറങ്ങിയോടാത്ത വിധം കാവൽ നിന്നുകൊണ്ട്, ഉറക്കെ കുരയ്ക്കാനാരംഭിച്ചു. ആ പ്രദേശമാകെ വിറങ്ങലിച്ചു പോകത്തക്ക ഉച്ചത്തിൽ! ആ സ്ത്രീ ചാടിയെഴുന്നേറ്റതും വീടിന്റെ ഇടതുവശത്തെ നേർത്ത വഴിയിൽ നിന്നും ഉറക്കെ ഒരു വിളിയുയർന്നു. “ടിപ്പൂ! എന്താടാ അവിടെ ?” ഓടി വരുന്നുണ്ടായിരുന്നു സുമില. ശ്രീക്കുട്ടന്റെ അമ്മ. സ്വതവേ ശാന്തശീലനായ ടിപ്പു അങ്ങനെ കുരയ്ക്കണമെങ്കിൽ എന്തെങ്കിലും അപായമില്ലാതെ വരില്ല എന്നവർക്കുറപ്പായിരുന്നു. മുറ്റത്തെത്തിയതും, അവരാ കാഴ്ച്ച കണ്ട് സ്തബ്ധയായിപ്പോയി. വായിലൂടെ നുരയും പതയുമൊഴുക്കിക്കൊണ്ട് ബോധരഹിതനായിക്കിടക്കുന്ന തന്റെ കുഞ്ഞ്! ഉറക്കെ അലറി നിലവിളിച്ചു പോയി ആ അമ്മ. അധികം ദൂരെയല്ലാതെ സ്ഥിതിചെയ്തിരുന്ന വായനശാലാ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏതാനും യുവാക്കളാണ്‌ നിലവിളി ആദ്യമായി ശ്രദ്ധിച്ചത്. അതിൽ ബാറ്റുമായി നിന്നിരുന്ന ശ്രീനാഥ് - ശ്രീക്കുട്ടന്റെ മൂത്ത ജ്യേഷ്ഠൻ - അമ്മയുടെ സ്വരം തിരിച്ചറിഞ്ഞതും, വെട്ടിത്തിരിഞ്ഞ് തന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു. നാടോടി സ്ത്രീ, തന്റെ ഭാണ്ഢക്കെട്ട് വലിച്ചെറിഞ്ഞ്, ധരിച്ചിരുന്ന വസ്ത്രങ്ങളിൽ പലതും ഊരിയെറിഞ്ഞ്, സാരി പാവാടയോടു കൂടി മുകളിലേക്ക് തെറുത്തുകയറ്റി ആ പൈപ്പ് കൈയ്യിലെടുത്തു. പക്ഷേ, അവർക്ക് ഒരടി മുൻപോട്ടു വെക്കാനായില്ല, അപ്പോഴേക്കും, പാഞ്ഞെത്തിയ സുമിലയുടെ ഒറ്റയടിക്ക് അവൾ വേച്ചു വീഴാൻ പോയി. പക്ഷേ, രക്ഷപ്പെടാനുള്ള തത്രപ്പാടിൽ, ഒരു ഭ്രാന്തിയെപ്പോലെ പാഞ്ഞ ആ സ്ത്രീയെ തടുക്കാൻ എളുപ്പമായിരുന്നില്ല. പക്ഷേ ഗേറ്റിലെത്തിയതും അവരുടെ തുടയിലെ മാംസത്തിൽ തന്നെ ചാടിക്കടിച്ചു ടിപ്പു. ഉറക്കെ അലറിക്കരഞ്ഞുകൊണ്ട് നായയെ തട്ടിത്തെറിപ്പിച്ച അവർ ഗേറ്റ് തുറന്ന് വെളിയിലേക്ക് ആദ്യ ചുവടു വെച്ചതും- വായുവിലൂടെ ചീറിപ്പാഞ്ഞു വന്ന ഒരു ക്രിക്കറ്റ് ബാറ്റ്, അവരുടെ മുൻ വശത്തെ മൂന്നു പല്ലുകൾ തെറിപ്പിച്ചുകൊണ്ടാണ്‌ പ്രയാണമവസാനിപ്പിച്ചത്. ഒപ്പം പുറകിൽ നിന്നും പാഞ്ഞടുത്ത ശ്രീനാഥ്, അവരുടെ രണ്ടു കാലുകളും നിലത്തു നിന്നും തട്ടി മുകളിലേക്കുയർത്തിക്കളഞ്ഞു. മലർന്നടിച്ച് റോഡിലേക്ക് വീണ അക്കയിൽ നിന്നും കില്ലപ്പട്ടികൾ ഓരിയിടുന്നതുപോലൊരു ശബ്ദമുയർന്നു. മുടിക്കുത്തിനു പിടിച്ച് അവരെ ഒന്നുകൂടി പൊക്കിയെടുത്ത് താഴേക്കിട്ടു ആ യുവാവ്. “കൊല്ലല്ലേ... കൊല്ലല്ലേ അണ്ണാ....” അവരിൽ നിന്നും ദീനമായൊരു കരച്ചിലുയർന്നു. ഓടിയടുത്ത നാട്ടുകാർക്കെല്ലാം കൈകാലുകൾ തരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരു സ്ത്രീയല്ലേ... എന്തു ചെയ്യാനൊക്കും ? ഏതാണ്ട് അരമണിക്കൂറിനു ശേഷം... സമീപത്തുള്ള പബ്ലിക്ക് ഹെൽത്ത് സെന്ററിൽ നിന്നും ഡോക്ടർമാരെത്തി ശ്രീക്കുട്ടന്‌ വേണ്ട പ്രഥമശുശ്രൂഷകൾ പൂർത്തിയാക്കി. അവൻ ഉണർന്നെങ്കിലും, ഒരു ദിവസത്തേക്ക് ഒബ്സർവേഷനിൽ വെക്കാം എന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. സ്ഥലം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി സ്ഥിതിഗതികളുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. സർക്കിൾ ആ പ്രദേശവാസി തന്നെയായതിനാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. പെട്ടെന്നു തന്നെ എല്ലാവരുടേയും മൊഴിയെടുത്ത് പരാതി എഴുതി വാങ്ങി അവർ നാടോടി സ്ത്രീയുമായി സ്റ്റേഷനിലേക്ക് തിരിച്ചു. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ