ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6gnyNA9?d=n&ui=v64j8rk&e1=c
ബൊമ്മലാട്ടം ((12))
വലതു തോളില്‍ വെടിയുണ്ട കയറി ഹിമേഷ് നിലം പതിച്ചു.
"റസാാാഖ്..??" കരണ്‍ ഉറക്കെ വിളിച്ചതും സാഹസികമായി ഹിമേഷിനെ ഉയര്‍ത്തി സുരക്ഷിതമെന്ന് തോന്നിയ മറയിലേക്ക് റസാഖ് ചേര്‍ന്നു നിന്ന് മേല്‍ വസ്ത്രമൂരി വിടിയുണ്ട തറച്ച ഭാഗത്ത് കെട്ടി വച്ചു.
"സര്‍, മെഡിക്ക് വണ്ടിയിലാണ്. രക്തം നില്‍ക്കുന്നില്ല. നമുക്കുടനെ താഴെയിറങ്ങണം." വേദന കൊണ്ട് പുളയുന്ന ഹിമേഷിനെ ചേര്‍ത്തു പിടിച്ച് റസാഖ് അറിയിച്ചു. കരണ്‍ ഒന്നു ശിരസ്സനക്കി ജനല്‍ ചില്ലു വഴി പുറത്തേക്ക് നോക്കി. കണ്ണുകള്‍ പലയിടങ്ങളിലും പാഞ്ഞു. പണി തീരാത്ത കെട്ടിടത്തിന്‍റെ ഉച്ചിയില്‍ ഷാര്‍പ്പ് ഷൂട്ട് ഗണ്ണിന്‍റെ പുറകില്‍ ഒരു രൂപം! അയാള്‍ വേഗത്തില്‍ ഗണ്‍ റീലീസ് ചെയ്യുന്നു.
"Bastard..!" കരൺ പല്ലുകൾ ഞെരിച്ചു. തന്‍റെ പിസ്റ്റലില്‍ നിന്നും വെടിയുതിര്‍ത്താല്‍ അയാളില്‍ എത്തുകയില്ലെന്ന് മനസ്സിലായ കരണ്‍ റസാഖിനെ വേഗത്തില്‍ നോക്കി. "റസാഖ്, ആ കെട്ടിടത്തിന് മുകളില്‍ നിന്നുമാണത്. ഹിമേഷിനെ കാറില്‍ എത്തിക്കൂ. Sanjana Cover Them..! ഞാന്‍ തിരിച്ചു വരും.!" അത്രയും പറഞ്ഞ് ഗണ്‍ അരയില്‍ തിരുകി കരണ്‍ വേഗത്തില്‍ കെട്ടിടമിറങ്ങുമ്പോള്‍ സഞ്ജനയും റസാഖും ഹമേഷിനെ താങ്ങി പുറത്തേക്ക് നടന്നു. ശിരസ്സ് രണ്ടായി പിളര്‍ന്ന് നിശ്ചലമായ വീരുവിലേക്കും അവരൊന്നു തിരിഞ്ഞു നോക്കി.
കരണ്‍ വേഗത്തില്‍ കുതിച്ചോടി. തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ ആ രൂപം കെട്ടിടത്തിന് താഴെയെത്തി കാറില്‍ കയറാന്‍ തുനിഞ്ഞതും മിന്നല്‍ വേഗത്തിലായിരുന്നു കരണിന്‍റെ ആക്രമണം. അയാളെ തറയിലേക്ക് ചുഴറ്റിയടിച്ച് കാറിന്‍റെ ഡോര്‍ കരണ്‍ ചവിട്ടിയടച്ചു.
"ങ്ഹാ.. അമ്മേ.." ഹിമേഷ് വേദനകൊണ്ട് പുളഞ്ഞു.
"ഈസി..! ഈസി മാന്‍..!" ഹിമേഷിനെ കാറിന്‍റെ പിന്നില്‍ കിടത്തി സഞ്ജന മുറിവിലേക്ക് ആദ്യം സ്പിരിറ്റ് ഒഴിച്ചപ്പോള്‍ ഹിമേഷ് നിലവിളിയുടെ ശബ്ദം അധികമാവാതിരിക്കാന്‍ പ്രയാസ്സപ്പെടുകയായിരുന്നു. റസാഖ് കാറിന്‍റെ പുറത്ത് നിന്നും ഗണ്‍ മുറുകെ പിടിച്ച് കരുതലോടെ നിലകൊണ്ടു.
കരണും ആ രൂപവും നേര്‍ക്കു നേര്‍.!
അയാള്‍ തന്‍റെ ശൈലിയില്‍ ചടുലമായി കൈകള്‍ വീശി കരണിനെ നിര്‍ത്തിയടിച്ചു. ഒരല്‍പ്പം പതറിപ്പോയ കരണ്‍ വീഴാതെ പിടിച്ചു നിന്ന് എതിരാളിയുടെ നെഞ്ചില്‍ ഊക്കോടെ തൊഴിച്ചു. മലര്‍ന്നു വീണു പോയ അയാള്‍ കുതിച്ചെഴുന്നേറ്റതും കരണ്‍ അയാളുടെ മുഖം നോക്കി വീണ്ടും തൊഴിച്ചു. വായുവില്‍ കറങ്ങി വീണ്ടും അയാള്‍ തറയില്‍ വീണുരുണ്ടു. കലി പൂണ്ട് വല്ലാത്ത അലര്‍ച്ചയോടെ അയാള്‍ പിടഞ്ഞെഴുന്നേറ്റ് അഭ്യാസ മുറയില്‍ കരണിനെ തലങ്ങും വിലങ്ങും കൈ വീശിയിടിച്ചു. ചിലതെല്ലാം തടുത്തെങ്കിലും എതിരാളിയുടെ വേഗത കരണ്‍ ഊഹിച്ചതിലും അപ്പുറമായിരുന്നു. അയാള്‍ കരണിന്‍റെ ഇടതുകൈ പിന്നില്‍ വരിഞ്ഞു ചേര്‍ത്ത് കാറിലേക്ക് കുടഞ്ഞെറിഞ്ഞു. തലയിടിച്ച് കരണ്‍ അല്‍പ്പമൊന്നു നിശ്ചലമായി. ശിരസ്സാകെ പെരുത്തതു പോലെ. ഭൂമിയുടെ കറക്കം ശരീരത്തെ വ്യാപിച്ച പോലെ. കരണ്‍ തല കുടഞ്ഞ് എതിരാളിയെ നോക്കി. അയാളുടെ മുഖത്ത് ക്രൂരതയുടെ ചിരി വിരിഞ്ഞു.
ഹിമേഷില്‍ വെടിയുണ്ട തറയ്ക്കുന്ന കാഴ്ച വീണ്ടും കണ്ണില്‍ തെളിഞ്ഞപ്പോള്‍ കരണിന്‍റെ രക്തം തിളച്ചു മറിഞ്ഞു. മുഷ്ടി ചുരുട്ടി ആ രൂപത്തെ തുറിച്ചു നോക്കി. തന്‍റെ എതിരാളി വിടില്ലെന്ന് തിരിച്ചറിഞ്ഞ ആ രൂപം കരണിലേക്ക് പാഞ്ഞടുത്തതും പിന്നോട്ട് മാറി അയാളുടെ കഴുത്തില്‍ അനായാസം പിടിത്തമിട്ട് സര്‍വ്വ ശക്തിയില്‍ ഉയർത്തി തൂക്കിയടിച്ചതും നടു വിലങ്ങി അമ്മേ എന്നൊരു രോദനം അയാളില്‍ നിന്നും പുറത്തേക്കൊഴുകി. കരണിന്‍റെ രൗദ്രം കെട്ടടങ്ങിയില്ല. വിണുപോയ എതിരാളിയുടെ കാലില്‍ പിടിത്തമിട്ട് അവന്‍ ദൂരേക്കെറിഞ്ഞു. തൊട്ടടുത്ത സര്‍വ്വേ കല്ലില്‍ തലയടിച്ച് പൊട്ടി ചോരയൊലിച്ചു. പിന്നെയും വിടാന്‍ ഭാവമില്ലാതെ അയാളെ തൂക്കിയെടുത്ത് കരണ്‍ പെരുമാറുകയായിരുന്നു. സ്വകാര്യ ഭാഗത്ത് അമര്‍ത്തി പിടിച്ചപ്പോള്‍ ഈരേഴ് ലോകം കണ്ട അയാള്‍ നിലവിളിച്ചതും കരണ്‍ തന്‍റെ ശിരസ്സ് കൊണ്ട് മൂക്കിലിടിച്ചു. ഇത്രയും മതിയായിരുന്നു ഒരു മനുഷ്യന് സഹിക്കാന്‍. വീണു പോയ അയാളുടെ നെഞ്ചില്‍ ആഞ്ഞു തൊഴിച്ചു കൊണ്ട് കരണ്‍ ആക്രോഷിച്ചു :
"ആരാടാ നീ? ആരുടെ ആളാണ് നീ?! ആരാണ് നിന്നെ അയച്ചത്??"
ഹിമേഷിലെ മുറിവിന്‍റെ ആഴവും ബുള്ളറ്റിന്‍റെ പൊസിഷനും മറ്റും ടാബ് വലിപ്പത്തിലെ സ്ക്രീനില്‍ സ്കാന്‍ ചെയ്ത് സഞ്ജന നന്നായി പരിശോധിച്ചു. തോളെല്ലില്‍ പൊട്ടലുണ്ട്. വെടിയുണ്ട പുറത്തേക്ക് തെറിച്ചിട്ടില്ല. മെഡിക്കല്‍ കിറ്റില്‍ നിന്നും ബുള്ളറ്റ് പ്ലങര്‍ എടുത്തുകൊണ്ട് അവള്‍ ഹിമേഷിനോട് നിര്‍ദേശിച്ചു : "വേദന കഠിനമായിരിക്കും. ഇരുപത് മിനുറ്റെങ്കിലുമെടുക്കും ലോഡ്ജിലെത്താന്‍. അതുവരെ പിടിച്ചു നില്‍ക്കാന്‍ ഇതല്ലാതെ വേറെ നിവൃത്തിയില്ല."
"Do It Sanjana..!" വേദനിയില്‍ പുളഞ്ഞ് ഹിമേഷ് പറഞ്ഞു.
മെഡിക്കല്‍ കിറ്റില്‍ നിന്നും മറ്റൊരു സ്പോഞ്ച് കട്ടയെടുത്ത് സഞ്ജന ഹിമേഷിന്‍റെ വായില്‍ തിരുകി വെച്ചു.
"Alright..! ഞാന്‍ ആരംഭിക്കുകയാണ്..!"
ഹിമേഷ് തലയാട്ടി.
വലിയ സിറിഞ്ചും സൂചിയുമോളം വലിപ്പമുള്ള ബുള്ളറ്റ് പ്ലങര്‍ ആ മുറിവിലേക്ക് അവള്‍ കുത്തിയിറക്കിയതും വേദന സഹിക്ക വയ്യാതെ ഹിമേഷ് സ്പോഞ്ചില്‍ ശക്തമായി കടിച്ചമര്‍ത്തി. ഇലക്ട്രിക് ടാബില്‍ സ്കാന്‍ ചെയ്ത് വെടിയുണ്ടയുടെ പൊസിഷന്‍ മനസ്സിലാക്കി സഞ്ജന പ്ലങറിന്‍റെ ബട്ടണ്‍ അമര്‍ത്തിയതും എല്ലില്‍ തട്ടി നിന്ന ബുള്ളറ്റ് അനക്കം തട്ടി ദിശമാറി.
"ആഹ്.. അമ്മേ..!" മുഷ്ടി ചുരുട്ടി ഹിമേഷ് നിലവിളിച്ചു.
"ഈസി മാന്‍.. ഈസി..! ഇപ്പോള്‍ കുഴപ്പമില്ലാതെ ബുള്ളറ്റ് ഓപ്പറേറ്റ് ചെയ്തെടുക്കാം. അതിന് നമുക്ക് ഉടന്‍ ലോഡ്ജിലെത്തണം." സഞ്ജന പറഞ്ഞു.
"എന്തായി..?!" റസാഖ് വന്നു ചോദിച്ചു.
"ഇരുപത് മിനുറ്റിനുള്ളില്‍ നമ്മള്‍ ലോഡ്ജെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും." സഞ്ജന മറുപടി കൊടുത്തു.
"അക്കാര്യം ഞാനേറ്റു. ഇരുപത് എനിക്ക് ധാരാളമാണ്." ബൊലേറോ സ്റ്റാര്‍ട്ട് ചെയ്ത് റസാഖ് ഇരുവരുമായി കുതിച്ചു പാഞ്ഞു.
ഇതേ സമയം കരണും അജ്ഞാതനും പൊരിഞ്ഞ പോരാട്ടത്തില്‍ തന്നെയായിരുന്നു. ജയം തന്നിലേക്ക് ചേര്‍ത്തെങ്കിലും കരണിന്‍റെ കോപം അടങ്ങിയില്ല. എതിരാളി ഇനിയൊരു പോരാട്ടത്തിന് ശേഷിയില്ലാതെ തളര്‍ന്നിരുന്നു. അപ്പോഴും പരിഹാസമായി അയാള്‍ കരണിനെ നോക്കി ചിരിക്കുകയായിരുന്നു.
"നോ മാന്‍.. നിനക്ക് ജയിക്കാനാവില്ല."
അടുത്ത നിമിഷം അരയില്‍ നിന്നും ഗണ്ണെടുത്ത് അയാള്‍ കരണിനു നേര്‍ക്ക് ചൂണ്ടി. കരൺ പതറിയില്ല. അയാള്‍ തുടര്‍ന്നു : "നിന്നെ ഒറ്റയ്ക്ക് നിര്‍ത്തണം. പങ്കാളികള്‍ ഇല്ലാതെ നിന്നെ തനിച്ചു കിട്ടണം."
കരണ്‍ സംശയത്തോടെ അയാളെ നോക്കി.
"ഇത് നീ ഉദ്ധേശിക്കുന്ന കളിയല്ല. ഇതിന് മറ്റൊരു വശമുണ്ട്. അത് നീ തിരിച്ചറിയും മിസ്റ്റർ ഓഫീസർ..!" ചോരയില്‍ മുങ്ങിയ പല്ലുകള്‍ വെളിവാക്കി അയാള്‍ ചിരിച്ചു പറഞ്ഞു. ആ വാക്കുകളും ചിരിയും ഭാവവും കരണിന്‍റെ തലച്ചോറിനെ വല്ലാതെ അലോസരപ്പെടുത്തി. അവന്‍റെ മനസ്സ് പലയിടങ്ങളിലുമായി പാഞ്ഞു.
"ഗുഡ് ബൈ!" അത്രയും പറഞ്ഞ് അയാള്‍ സ്വന്തം വായില്‍ തോക്ക് തിരുകി നിറയൊഴിച്ചു. ഠേ..! രക്തവും മാംസവും പുറത്തേക്ക് തെറിച്ച് മണ്ണിലേക്ക് അയാള്‍ ഊർന്നു വീണ് നിശ്ചലമായി. കരണ്‍ നടുങ്ങി പോയി. എതിരാളിക്ക് തന്നെ നിഷ്പ്രയാസ്സം വെടിയുതിത്ത് കൊല്ലാമായിരുന്നു. എന്നിട്ടും അയാള്‍ സ്വയം ആത്മഹത്യ ചെയ്തെങ്കില്‍ ഈ സംഭവിക്കുന്നതിനുമപ്പുറം എന്തൊക്കെയോ കളികൾ ഉണ്ട്. ഉടൻ തന്നെ കരണ്‍ ഫോണെടുത്ത് മരിച്ചു കിടക്കുന്ന വ്യക്തിയുടെ ഫോട്ടോയെടുത്തു. ശേഷം ആ ബോഡിയൊന്നു പരിശോധിച്ചു. തനിക്ക് വേണ്ടതായി ഒന്നുമില്ലെന്ന് മനസ്സിലായതും അയാളെ എടുത്തുയര്‍ത്തി അടുത്തു കണ്ട ചവര്‍ ബോക്സിലേക്ക് ഇട്ടു. അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ടിയുവിയും കരണ്‍ വിശദമായി പരിശോധിച്ചു. വണ്ടിയുടെ പേപ്പേര്‍സ് ഒന്നും തന്നെയില്ല. അയാള്‍ ഉപയോഗിച്ച ഷൂട്ട് ഗണ്‍ മാത്രം.
"ഷിറ്റ്..!!" നിരാശയോടെ ഒരല്‍പ്പ നേരം കരണ്‍ ആ പ്രദേശത്ത് ഒറ്റയ്ക്കിരുന്ന് വീണ്ടും വീണ്ടും ചിന്തിച്ചു കൂട്ടി. മെക്സിക്കോ, തലയോട്ടി ചിഹ്നം, 52726, EBGBF, MISTER. X, അവസാനം തനിക്കു മുന്നില്‍ മരിച്ചു കിടക്കുന്ന വ്യക്തിയും അയാളുടെ വാക്കുകളും. ഒന്നും കണക്ടാവുന്നില്ല. സഞ്ജുവിനും വീരുവിനും ഈ ബ്ലാസ്റ്റിനെ കുറിച്ച് ഒന്നും അറിയില്ല എന്നുള്ളത് പരമാര്‍ത്ഥം. ഇനിയുള്ള തുമ്പ് എക്സ് മാത്രമാണ്. കരണ്‍ വേഗം തന്നെ ടിയുവിയെടുത്ത് പാഞ്ഞു. തൊട്ടടുത്ത കായലിലേക്ക് ഷൂട്ട് ഗണ്‍ നാലായി വേര്‍തിരിച്ചെടുത്ത് കളയുവാന്‍ അവന്‍ മറന്നില്ല. വീണ്ടും അതേ കെട്ടിടത്തിലേക്ക് കുതിച്ചു കയറി. വീരുവിന്‍റെ മൃതദേഹം ശിരസ്സ് പിളര്‍ന്ന രീതിയില്‍ തന്നെ നിശ്ചലമായി കസേരയില്‍ ഇരിക്കുന്നു. ആ ബോഡി കരണ്‍ പരിശോധിച്ചു. ആകെ കിട്ടിയത് ഫോണും വാലറ്റും മാത്രം. അത് പോക്കറ്റില്‍ തിരുകി വീരുവിന്‍റെ ജഡവുമായി കരണ്‍ പുറത്തേക്കിറങ്ങി വണ്ടിയില്‍ കയറ്റി വീണ്ടും പുറപ്പെട്ടു. ആള്‍താമസമില്ലാത്തയിടമാണ് വേണ്ടത്. അങ്ങനെയൊരു പ്രദേശത്ത് വീരുവിന്‍റെ ജഡവും മറ്റൊരിടത്ത് ടിയുവിയും ഉപേക്ഷിച്ച് കരണ്‍ റോഡിലിറങ്ങി നടന്നു. എതിരെ വന്ന ടാക്സിയില്‍ കൈ കാണിച്ച് ആയുഷ്മാന്‍ ലോഡ്ജ് ലക്ഷ്യമിടുകയായിരുന്നു.
**********************************************************************************
************************************
കരണിനെ കണ്ടതും റസാഖും സഞ്ജനയും എഴുന്നേറ്റു നിന്നു. ഹിമേഷ് ബോധമില്ലാതെ കിടക്കുകയായിരുന്നു. "How Is He..??"
വന്നപാടെ അവന്‍ ആദ്യം ചോദിച്ചു.
"Little Better..!!" സഞ്ജന മറുപടി കൊടുത്തു. "ബുള്ളറ്റ് റിമൂവ് ചെയ്തെങ്കിലും തോളെല്ലിന് പൊട്ടലുണ്ട്. രക്തവും നല്ല പോലെ നഷ്ടപ്പെട്ടു. So He Should Be Taken To The Hospital For Special Treatment.."
കരണ്‍ ഒന്നു തലയാട്ടി ദയനീയമായി ഹിമേഷിനെ നോക്കി.
"പട്ടേല്‍ സാബിനെ കോണ്‍ടാക്ട് ചെയ്തു സര്‍." റസാഖ് പറഞ്ഞു. "ഒരു മണിക്കൂറിനുള്ളില്‍ ബാദി പാര്‍ക്കിനടുത്ത് സ്പെഷ്യല്‍ ഫോഴ്സ് സഫാരിയിലെത്തും. അതിനു ശേഷം ഹിമേഷിനെ ചോപ്പറില്‍ കയറ്റി മുംബൈയ്ക്ക് കൊണ്ടു പോകും.."
കരണ്‍ ചെറുതായി തലയാട്ടി. "ഒടുവില്‍ ടീമില്‍ നിന്നും ഒരാള്‍ നഷ്ടപ്പെടുന്നു. അടുത്തത് ഇനിയാര് എന്ന ചോദ്യം മാത്രം ബാക്കി."
സഞ്ജനയും റസാഖും മിണ്ടിയില്ല. കരണ്‍ അലമാരയില്‍ നിന്നും വോഡ്കയെടുത്ത് വായില്‍ കമഴ്ത്തി.
"സര്‍, വെടിയുതിര്‍ത്ത ആളെ കിട്ടിയോ?!"
റസാഖ് ചോദിച്ചു.
"കിട്ടി. അയാളുടെ ശവത്തെ..! സ്വയം വെടിവെച്ച് തീര്‍ന്നു. പക്ഷേ മരിക്കുന്നതിന് മുന്‍പായി അയാള്‍ എന്തൊക്കെയോ പറഞ്ഞു. ഇത് നീ ഉദ്ധേശിക്കുന്ന കളിയല്ല എന്നൊക്കെയാണ് അയാള്‍ പുലമ്പിയത്. നല്ലൊരു അവസരമായിരുന്നിട്ടും എനിക്കു നേരെ വെടിയുതിര്‍ക്കാതെ അയാള്‍ സ്വയം നിറയൊഴിച്ച് മരണത്തിന് കീഴടങ്ങിയത് എന്നെ ഞെട്ടിച്ചു കളഞ്ഞു."
"വിചിത്രം തന്നെ..!" മുഖം ചുളുക്കി സഞ്ജന അഭിപ്രായപ്പെട്ടു.
"എന്തൊക്കെയോ എന്‍റെ മനസ്സില്‍ കിടന്ന് നീറുന്നു. ഇതൊക്കെ നമ്മള്‍ ചിന്തിക്കാത്ത മറ്റെന്തിലൊക്കെയോ ആണ് കണക്ട് ചെയ്യുന്നത്." കരണ്‍ വീരുവിന്‍റെ ഫോണെടുത്തു. "സഞ്ജനാ.., വീരുവിന്‍റെ ഫോണാണ്.. ഇതൊന്നു അണ്‍ലോക്ക് ചെയ്യൂ." സഞ്ജന അതുവാങ്ങി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തു. കരണ്‍ തന്‍റെ ഫോണെടുത്ത് റസാഖിനെ കാണിച്ച് തുടര്‍ന്നു : "ഇയാളാണ് നമുക്കു നേരേ വെടിയുതിര്‍ത്തത്. എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?!"
"ഇയാള്‍.. ഇയാളൊരു സീരിയല്‍ കില്ലറാണ്. പണം കൊടുത്താല്‍ ആരെ വേണെമെങ്കിലും ഷൂട്ട് ചെയ്ത് കൊന്നു തള്ളുന്ന ബോണ്‍ ക്രിമിനല്‍. ബ്രാഡ് ഹാന്‍ക്സ് എന്നാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്..! ഇയാള്‍ക്കും ഈ കേസില്‍ ബന്ധമുണ്ടോ?!" റസാഖ് നെറ്റി ചുളിച്ചു.
"ഉണ്ടാവാം..! അല്ലെങ്കില്‍ എന്തിനാണ് ഇയാള്‍ നമുക്കു നേരേ വെടിയുതിര്‍ത്തത്.!!" കരണ്‍ പറഞ്ഞതും സഞ്ജനയുടെ വിളി വന്നു. വീരുവിന്‍റെ ഫോണില്‍ എന്തൊക്കെയുണ്ടെന്ന വിവരം അവളുടെ കമ്പ്യൂട്ടറില്‍ തെളിഞ്ഞു നില്‍ക്കുന്നതായി കരണ്‍ കണ്ടു. സഞ്ജന ആദ്യം ചലിച്ചത് വാട്ട്സ്ആപ്പിലേക്കായിരുന്നു. വ്യക്തമായി അതില്‍ നിന്നും ഒന്നും ലഭിക്കാത്തതു കൊണ്ട് അവള്‍ ഗാലറിയിലേക്ക് ചലിച്ചു. നിരവധി ഫോട്ടോകള്‍. സഞ്ജുവുമായി എടുത്ത സെല്‍ഫികള്‍, ഗാസിയാബാദിലെ ഒപ്പിയെടുത്ത ഭംഗികള്‍, കോട്ടകള്‍ അങ്ങനെ പലതിലേക്കും കടക്കവേ ഒടുവില്‍ തങ്ങള്‍ തിരഞ്ഞ ഫോട്ടോയിലേക്ക് യാദൃശ്ചികമായി എത്തിപ്പെട്ടു. മൂന്നു പേർ ചേര്‍ന്നെടുത്ത സെല്‍ഫി. മൂന്നാമന്‍ മിസ്റ്റര്‍ എക്സ് ആയിരുന്നു.! കരണ്‍ ആ ഫോട്ടോയില്‍ തറച്ചു നോക്കി. "ഇനി കിട്ടേണ്ടത് ഇവനെയാണ്."
"സര്‍..! കേട്ടിടത്തോളം ഇവനൊരു ഭയങ്കരനാണ്." റസാഖ് ഇടയില്‍ കയറി അഭിപ്രായപ്പെട്ടു.
"അതിന്??!! ഭയങ്കരന്‍റെ മുന്നില്‍ നിന്ന് നമ്മളും അതിഭയങ്കരന്മാരാണെന്ന് തെളിയിച്ചു കൊടുക്കണം റസാഖ്."
കരണിന്‍റെ മുഖം ദേഷ്യത്തിലേക്ക് കടന്നു.
"അതല്ല സര്‍ ഞാന്‍ പറഞ്ഞത്. നമ്മള്‍ ഇപ്പോള്‍ മൂന്ന് പേര്‍ മാത്രമേയുള്ളൂ. ആയുധ ബലം കൊണ്ടും ആള്‍ ബലം കൊണ്ടും നേരിടണമെങ്കില്‍ ഒരു സ്പെഷ്യല്‍ ഫോഴ്സ് വേണമെന്നേ ഞാന്‍ അഭിപ്രായപ്പെടുന്നുള്ളൂ."
സാഹചര്യം അനുകൂലമല്ലെങ്കിലും കരണ്‍ അറിയാതെ ചിരിച്ചു പോയി. "താങ്കള്‍ക്ക് ഭയമുണ്ടോ റസാഖ്??"
"ഒരിക്കലുമില്ല സര്‍.. രാജ്യത്തിന് വേണ്ടി മരണമടഞ്ഞാലും എനിക്കതില്‍ അഭിമാനമാണ്."
"ഗുഡ്..! എങ്കില്‍ കേട്ടോ, നിങ്ങള്‍ ചിന്തിക്കാത്ത ഒരു കാര്യവും ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്."
"എന്താണത് സര്‍..??!!" സഞ്ജനയും റസാഖും ഒരുപോലെ ചോദിച്ചു.
കരണ്‍ ദീര്‍ഘമായി ഒന്നു ശ്വസിച്ചു.
"മിഷന്‍റെ തുടക്കത്തിലേ ഞാന്‍ നിങ്ങളോട് അറിയിച്ച പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇതൊരു സീക്രട്ട് അണ്ടര്‍ കവര്‍ ഓപ്പറേഷനാണ്. ഇത് തീരുന്നത് വരെ നമ്മള്‍ ആരെന്ന് നമുക്ക് മാത്രമേ അറിയൂ. ഇടയില്‍ വരുന്ന അപകടങ്ങളെ നമ്മള്‍ തന്നെ നേരിടണം. ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ചില ചെറിയ സഹായങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാവൂ. മിഷന്‍റെ യാത്രയില്‍ വീണു പോകുന്നവരെ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും ആളുകളെത്തി തിരികെ കൊണ്ടു പോകുന്നതൊഴിച്ച്. ചിലപ്പോള്‍ നമ്മുടെയൊക്കെ വിധി തോക്കിന്‍ മുനയില്‍ തീരുവാനായിരിക്കും."
സഞ്ജനയും റസാഖും പരസ്പരം മിഴിച്ചു നോക്കി. "ഇതൊക്കെ ഞങ്ങള്‍ക്കും അറിയാം സര്‍..!" റസാഖ് പറഞ്ഞു.
"എന്നിട്ടാണോ സ്പെഷ്യല്‍ ഫോഴ്സിനെ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്?!"
"അത്.. സര്‍.. ഞാന്‍.."
"There Is No Special Forces Rasak.. ഇവിടെ നമ്മള്‍ മാത്രമേയുള്ളൂ. എന്തുവന്നാലും അത് നേരിടണം."
റസാഖ് ശിരസ്സ് താഴ്ത്തി. കരണ്‍ തുടരുകയായിരുന്നു : "ഇനി നിങ്ങള്‍ അറിയേണ്ടതായുള്ള പ്രധാനപ്പെട്ട കാര്യം. നമ്മുടെ തൊട്ടു പുറകില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ മൂക്ക് പതിഞ്ഞിട്ടുണ്ട്. അത് വായിലേക്കെത്തേണ്ട ദൂരം വളരെ കുറച്ചു മാത്രം.!"
ഇരുവരും പുരികം വളച്ചു.
"സഞ്ജുവിന്‍റെ കൊലപാതകത്തിലൂടെ പോലീസ് സംഘം ഇപ്പോള്‍ നമ്മുടെ പുറകെയാണ്. എന്‍റെ കണക്ക് കൂട്ടലുകള്‍ ശരിയാണെങ്കില്‍ ഏതു നിമിഷവും അവര്‍ നമ്മുടെ മുന്നിലെത്താം. നമ്മുടെ മിഷനെ തടസ്സപ്പെടുത്താന്‍ അത് മാത്രം മതി. മിഷന്‍ കഴിയുന്നതു വരെ നമ്മുടെ യഥാര്‍ത്ഥ ഐഡന്‍റിറ്റി ആരോടും വെളിപ്പെടുത്താനും കഴിയില്ല."
ഇരുവരും മിണ്ടിയില്ല.
"ഈ മിഷനില്‍ എത്രത്തോളം അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇപ്പോഴും എനിക്ക് വ്യക്തമല്ല. ഏതു നിമിഷവും ഞാന്‍ കൊല്ലപ്പെടാം. ആ സത്യം എന്‍റെ ഭാര്യയോടും മകളോടും വരെ ഒളിച്ചു വച്ചിട്ടാണ് ഞാനും ഇറങ്ങിയിരിക്കുന്നത്. റസാഖ് പറഞ്ഞതുപോലെ രാജ്യത്തോടുള്ള സ്നേഹം ഉള്ളതു കൊണ്ട്.. ഇന്ന് ഹിമേഷാണ് താഴെ വീണതെങ്കിലും നാളെ ഞാനോ നിങ്ങളോ ആവാം... ഇത്രയും വിശദീകരിച്ചതില്‍ നിന്നും ഒരു കാര്യം മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ. ഇനിയും ഒരുപാട് ദൂരം നമ്മള്‍ പോവേണ്ടതുണ്ട്. ലക്ഷ്യത്തില്‍ എത്തുമോയെന്ന് തീര്‍ച്ചയില്ല. നിങ്ങള്‍ക്ക് ഈ മിഷന്‍ ഇവിടെ വച്ച് ഡ്രോപ്പ് ചെയ്യാം. അല്ലെങ്കില്‍ തുടരാം. രണ്ടുമായാലും ഇതിന്‍റെയോ എന്‍റെയോ അന്ത്യമാവാതെ ഞാന്‍ തിരിഞ്ഞു പോകില്ല. അങ്ങനെ ചെയ്താല്‍ എന്‍റെ രാജ്യത്തേയും കുടുംബത്തേയും എന്തിനേറെ, എന്നെത്തന്നെ വഞ്ചിക്കുന്നതിന് തുല്ല്യമാണത്."
"നോ സര്‍.. സര്‍ ഇത്തരത്തില്‍ ഒന്നും സംസാരിക്കരുത്. തിരിച്ചു പോകാനല്ല ഈ മിഷനില്‍ ഞാന്‍ പങ്കു ചേര്‍ന്നത്. സറിനോടും ഡിപ്പാര്‍ട്ടുമെന്‍റിനോടും രാജ്യത്തോടും കടപ്പാടും ബഹുമാനവും സ്നേഹവുമുള്ളതു കൊണ്ടാണ്.." അങ്ങനെയൊരു മറുപടി പറയാന്‍ റസാഖിന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.
കരണ്‍ സഞ്ജനയെ നോക്കി.
"ഞാന്‍ ഭയപ്പെട്ടു സര്‍.., വല്ലാതെ ഭയപ്പെട്ടു. നാല് ചില്ലുകള്‍ക്കകത്ത് ശീതീകരണ യന്ത്രത്തിന് താഴെ കമ്പ്യൂട്ടറുകളുടെ മുന്നിലിരുന്ന് ആത്മാര്‍ത്ഥതയോടെ ജോലി നോക്കുന്നത്ര രസകരവും എളുപ്പവുമല്ല ഫീല്‍ഡില്‍ ഇറങ്ങിയുള്ള ഈ ജീവന്‍ മരണ പോരാട്ടമെന്ന് ഈ ആക്രമങ്ങളിലൂടെ ഞാന്‍ വ്യക്തമാക്കി. പക്ഷേ എനിക്കും ചിലത് ചെയ്യാന്‍ കഴിയും സര്‍. ചിലത് എനിക്ക് ചെയ്യേണ്ടതുണ്ട്. എന്‍റെ ഭയത്തെ ഞാന്‍ ദൂരേക്കെറിയുന്നു. മണ്ണിലേക്ക് മുഖം അമരുന്നതുവരെ ഞാനുമുണ്ട് സര്‍. ഒരു പിന്തിരിച്ചില്‍ ഞാനും ആഗ്രഹിക്കുന്നില്ല."
സഞ്ജനയും റസാഖും ചേര്‍ന്നു നിന്നു.
"നമ്മള്‍ ഒറ്റക്കെട്ടായി ഈ ആക്രമണങ്ങളെ അതിജീവിക്കും സര്‍.! ശത്രു ആരായിരുന്നാലും കണ്ടെത്തി എല്ലാത്തിനും എണ്ണിയെണ്ണി കണക്ക് ചോദിക്കും." ഇരുവരും ഒരുപോലെ പറഞ്ഞു.
കരണ്‍ അഭിമാന പുളകിതനായി.
"എന്‍റെ വാക്കുകളില്‍ എന്തെങ്കിലും അരുതാത്തത് ഉണ്ടെങ്കില്‍ എന്നോട് ക്ഷമിക്കൂ സര്‍.!" റസാഖ് ശിരസ്സ് താഴ്ത്തിയതും കരണ്‍ അയാളുടെ തോളില്‍ ചെറുതായി ഇടിച്ചു. "ഹേയ് ബിഗ് മാന്‍.. അങ്ങനെയൊന്നുമില്ല.. ഇവിടെ ഫോഴ്സിനെയല്ല നമുക്ക് ആവശ്യം. ആശയങ്ങളാണ്. തന്ത്രപരമായും ബുദ്ധിപരമായും വേണ്ട ആശയങ്ങള്‍! അത് മുന്നോട്ട് വച്ച് നമ്മള്‍ കളിക്കും. അസുര സൈന്യവ്യൂഹത്തിന്‍റെ മധ്യത്തിലായാലും ഇതിന്റെയൊക്കെ സൂത്രധാരനായ അവനെ നമ്മള്‍ പൊക്കും. മിസ്റ്റര്‍ എക്സ് എന്ന കൊടുംകുറ്റവാളിയെ. എല്ലാ ചുരുളുകള്‍ അഴിക്കുകയും ചെയ്യും."
സഞ്ജനയും റസാഖും വീര്യത്തോടെ തലയാട്ടി.
"Guys Are You Ready..??"
"Yes Sir..!"
അറ്റന്‍ഷന്‍ ചെയ്ത് ഇരുവരും ഉറക്കെ പറയുകയായിരുന്നു.
((തുടരും))🔥 കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹
#✍ തുടർക്കഥ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ