❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
993 views
10 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Ddm4G9?d=n&ui=v64j8rk&e1=cCRITICAL MISSING PERSONS – PART 08 ജില്ലാ ജയിൽ - പത്തനം തിട്ട. പിറ്റേന്നു രാവിലെ 10:30 ഫീമെയിൽ അസിസ്റ്റന്റ് സൂപ്പ്രണ്ട് സമീറ നൗഫൽ ചിന്നമ്മുവിന്റെ ഫയൽ വിശദമായി പരിശോധിക്കുകയായിരുന്നു. എതിർവശത്തായി കസേരയിലിരുന്ന അനിലയും ആൽബിയും പക്കാ മര്യാദക്കാരായി നിലകൊണ്ടു. “ഉഡായിപ്പൊന്നുമല്ലല്ലോ അല്ലേ ?” സമീറ പുഞ്ചിരിച്ചു. “ഈ പോത്തൻന്ന് പറയണ പുള്ളീനെ അത്ര വിശ്വാസം പോരാ. അതുകൊണ്ടാ. കാര്യം ഇവിടുന്ന് തന്നുവിട്ടാപ്പിന്നെ എനിക്ക് വേറേ ഉത്തരവാദിത്തമൊന്നും ഇല്ല. എന്നാലും അങ്ങനെയല്ലല്ലോ.” “ഓളെ ഞങ്ങള്‌ പൊന്നുപോലെ നോക്കും മാഡം. ഒരു ടെൻഷനും വേണ്ട.” അനില ഉറപ്പുകൊടുത്തു. അധികം വൈകിയില്ല. പേപ്പർ വർക്കുകളെല്ലാം പൂർത്തിയായതും, ഒരു വനിതാ ഉദ്യോഗസ്ഥ ചിന്നമ്മുവിനേയും കൊണ്ട് അവർക്കരികിലെത്തി. മുൻപ് പല വട്ടം ജയിലിൽ കിടന്നിട്ടുള്ളതുകൊണ്ടാകണം, ഈ പുതിയ ഇടപാട് ചിന്നമ്മുവിന്‌ മനസ്സിലായ മട്ടില്ല. അവൾ സംശയത്തോടെ, തന്നെ കൊണ്ടുപോകാൻ വന്നവരെ നോക്കി. കണ്ണുകൾ തുറിച്ചു വന്നു അവളുടെ! “മാഡം!!” അവൾ ഞെട്ടി ജയിലുദ്യോഗസ്ഥയുടെ നേരേ തിരിഞ്ഞു. “എന്നെ ഇവരുടെ കൂടെ വിടരുത്!” അറിയാതെയെന്നോണം കൈ കൂപ്പിപ്പോയിരുന്നു തമിഴത്തി. അനിലയുടെ മുഖം കണ്ട മാത്രയിൽ പകുതി ജീവൻ പറന്നു പോയിരിക്കുന്നു എന്നു വ്യക്തം. “മജിസ്ട്രേറ്റിന്റെ ഓർഡറല്ലേ മോളൂ... ഞാനെന്താ ചെയ്യ ? ഒന്ന് പോയി കറങ്ങിയേച്ച് വാ.“ പുഞ്ചിരിയോടെ, എന്നാൽ അതീവ ഗൗരവത്തിൽ സമീറ അവളെ അനിലയെ ഏൽപ്പിച്ചു. കിലുകിലെ വിറച്ചുകൊണ്ടാണ്‌ ചിന്നമ്മു പുറത്തേക്ക് നടന്നത്. നടക്കുന്ന വഴിയിൽത്തന്നെം, അവളുടെ കൈവിലങ്ങിൽ അനില പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, പുറത്തെത്തി ബൊലേറോയിലേക്ക് കയറുന്നതുവരെ ഒരക്ഷരം മിണ്ടിയില്ല ആ പൊലീസുകാരി. ആൽബി ഒരു സപ്പോർട്ടിനു വന്നതാണ്‌. അയാൾ ചിന്നമ്മുവിനെ ശ്രദ്ധിച്ചതുപോലുമില്ല എന്നു തോന്നി. വാഹനം, ജെയിൽ കോമ്പൗണ്ട് വിട്ട് പുറത്തേക്കിറങ്ങി. ജെയിംസായിരുന്നു ഡ്രൈവിങ്ങ് സീറ്റിൽ. അയാളും ഒരു നിമിഷത്തേക്ക് പോലും പുറകോട്ടൊന്നു തിരിഞ്ഞു നോക്കിയില്ല. ഹൈവേയിലേക്കു കയറിയ വാഹനം അതീവ വേഗതയാർജ്ജിച്ചു. “എങ്ങോട്ടാ എന്നെ ?” ചിന്നമ്മു ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. “നീ വല്ലതും കഴിച്ചോടീ രാവിലെ ?” അനില അവളുടെ തലമുടിയിൽ ‘സ്നേഹപൂർവ്വം’ ഒന്നു തഴുകിക്കൊണ്ട് ചോദിച്ചു. “മാഡം... ഞാൻ ഒരു കാര്യം പറയട്ടെ ?” “വേണ്ട.” അനില ഒരു ദീർഘനിശ്വാസത്തോടെ ചിന്നമ്മുവിന്റെ ഫയൽ നിവർത്തി അതിലേക്ക് ശ്രദ്ധ തിരിച്ചു. ഏതാണ്ട് അര മണിക്കൂർ നേരത്തെ യാത്ര. ഹൈവേയിൽ നിന്നും വെട്ടിത്തിരിഞ്ഞ് ഒരു ഇടവഴിയിലേക്ക് കയറിയ ആ പൊലീസ് വാഹനം, അധികം വൈകാതെ തന്നെ ആനിക്കാട് എന്നൊരു ചെറിയ സിറ്റിയിലെത്തി. അവിടെ റോഡരികിൽത്തന്നെ അവരെ കാത്തെന്നോണം പോത്തന്റെ ബൊലേറോ കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ വാഹനം കൂടി കണ്ടതോടെ ചിന്നമ്മുവിന്റെ പരിഭ്രമം ഇരട്ടിച്ചു. ഇപ്രാവശ്യം തനിക്ക് ‘എട്ടിന്റെ പണി’ തന്നെ കിട്ടിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. വിശാലമായ ഒരു പാടശേഖരത്തിനു നടുവിലൂടെ നൂലു പോലെ നീണ്ടു കിടന്ന റോഡിലൂടെ ആ വാഹനങ്ങൾ മുൻപോട്ടു തന്നെ കുതിച്ചു. പോത്തന്റെ ബൊലേറോ ആയിരുന്നു മുൻപിൽ. അവിടെ എവിടെയോ അയാൾക്ക് സ്വന്തമായി ഒരു ‘ഇടിമുറി’ ഉണ്ടത്രേ. പക്ഷേ, ഒരു സ്ത്രീയെ കൊണ്ടുപോയി എങ്ങനെ കൈകാര്യം ചെയ്യും എന്നത് കണ്ടു തന്നെ അറിയണം. ഒരു ചെറു തോടിനു മുകളിലെ നേർത്ത പാലത്തിലേക്ക് കയറിയ വാഹനങ്ങൾ ‘വൈ’ ഷേപ്പിൽ വിഭജിക്കപ്പെട്ട റോഡിൽ, ഇടതു വശത്തേക്ക് തിരിഞ്ഞു. തുടർന്നങ്ങോട്ട് ഏക്കറു കണക്കിന്‌ റബർ തോട്ടമാണ്‌. അതിനിടയിലൂടെ ഒരു മണ്ണുവഴിയുണ്ടയിരുന്നു. കുറച്ചങ്ങ് ചെന്നപ്പോൾ, ഒരു കൂറ്റൻ ഇരുമ്പു ഗേറ്റും അതിനു പുറകിലായി തകര ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ഒരു ഗോഡൗണും കാണാനായി. പോത്തൻ പുറത്തിറങ്ങി, ഗേറ്റ് തുറന്ന് എല്ലാവരേയും അകത്തേക്ക് കയറ്റി വിട്ടു. അയാളുടെ കയ്യിൽ ഒരു താക്കോൽ കൂട്ടമുണ്ടായിരുന്നത് ബാക്കിയുള്ളവരുടെ ശ്രദ്ധയാകർഷിച്ചു. ഏതു നാട്ടിൽ ചെന്നാലും, ഒരു ഇടിമുറി സെറ്റപ്പ് പോത്തൻ ഉണ്ടാക്കിയെടുത്തിരിക്കും. അതങ്ങനെ ഒരു മനുഷ്യനാണ്‌. ആദ്യം ഇടി. പിന്നെ സംസാരം. കെട്ടിടത്തിനുള്ളിലേക്ക് കയറി, ലൈറ്റ് ഓണാക്കിയതിനുശേഷം പോത്തൻ സഹപ്രവർത്തകരെ എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു. ഉള്ളിൽ... രണ്ടു നില ഉയരമുള്ള ഒരു കൂറ്റൻ ഹാളായിരുന്നു അത്. തകര ഷീറ്റ് കൊണ്ടാണ്‌ പൂർണ്ണ നിർമ്മിതി. മുകളിലെ ഏതാനും ഷീറ്റുകൾ ക്ലിയർ അക്രലിക്കാണ്‌. അതുകൊണ്ടു തന്നെ അത്യാവശ്യം വെളിച്ചമുണ്ടായിരുന്നു ഉള്ളിൽ. മൂന്നോ നാലോ ബിസിനസുകൾക്കുള്ള സാമഗ്രികളുണ്ടായിരുന്നു അകത്ത്. കാർഷികോപകരണങ്ങളാണധികവും. ഒരു സൈഡിൽ ഫർണീച്ചറുകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാമായിരുന്നു. “ജെയിംസൂട്ടാ... വേദിയുടെ മധ്യഭാഗത്തായി ആ പെലിയാടിമകളെ ഉപവിഷ്ഠയാക്കൂ...” പോത്തൻ ഒരു കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരവിട്ടു. ഈ സമയം എർണാകുളം, കാക്കനാടുള്ള ‘ഗുല്മോഹർ കഫേ’യിൽ, സുനിൽ ദാമോദരൻ അക്ഷമനായിരിക്കുന്നുണ്ടായിരുന്നു. ഏറെക്കാലമായിട്ടുള്ള തന്റെ ഒരാഗ്രഹം അന്ന് പൂവണിയുകയാണ്‌. ഒരർത്ഥത്തിൽ പറഞ്ഞാൽ തന്റെ ജീവിതം ഇന്നു മുതൽ ഒരു ‘ഒഫീഷ്യൽ പൊലീസ് ബിസിനസ്’ ആകാൻ പോകുകയാണ്‌. കഷ്ടി പത്തു മിനിട്ടേ കാത്തിരിക്കേണ്ടി വന്നുള്ളൂ. ഒരു പൊലീസ് ബൊലേറോ ഇരച്ചെത്തി കഫേയുടെ മുൻപിൽ വിലങ്ങനെ ബ്രേക്ക് ചെയ്തു നിർത്തി. രൂപേഷും വർഗ്ഗീസും പുറത്തേക്കിറങ്ങിയ ഉടനെ വാഹനം അവിടം വിട്ടു പോകുകയും ചെയ്തു. “നമസ്കാരം സർ!” സുനിൽ പുഞ്ചിരിയോടെ അവരെ സ്വീകരിച്ച് കഫേയുടെ ഉള്ളിലേക്കാനയിച്ചു. “ഒരു മിനിറ്റ് സുനിൽ...” രൂപേഷ് അവനെ തടഞ്ഞുകൊണ്ട് ആ പരിസരമാകെ ഒന്നു വീക്ഷിച്ചു. വർഗ്ഗീസും അതു തന്നെ ചെയ്യുന്നത് കാണാമായിരുന്നു. അൽപ്പ സമയത്തിനു ശേഷം... “ഞാൻ രൂപേഷ്. ഇത്-” “പരിചയപ്പെടുത്തുവൊന്നും വേണ്ട സർ.” സുനിൽ ചിരിച്ചു. “കുറച്ചു നേരം ഇവിടെ നിന്ന് സംസാരിക്കൂ സുനിൽ!” രൂപേഷിന്റെ സ്വരം ഗൗരവമാർജ്ജിച്ചിരുന്നു. “തനിക്ക് ഞങ്ങളെ അറിയാമെന്നൊക്കെ എനിക്കറിയാം. പക്ഷേ, ഇപ്പോ ഒരു പത്തു മിനിട്ട് നമുക്കിവിടെ നിന്ന് ഒന്നു കുശലം പറയാം. കാര്യൊണ്ട്.” “മനസ്സിലായി സർ.” സുനിൽ പെട്ടെന്നു തന്നെ മര്യാദക്കാരനായി. ഏതാണ്ട് പത്തു മിനിട്ട് നീണ്ടു നിന്ന സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം, മൂവർ സംഘം കഫേയുടെ ഉള്ളിലേക്ക് നടന്നു. മൂന്നുപേരും ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്തതിനു ശേഷമാണ്‌ തുടർന്ന് സംസാരിച്ചത്. “അപ്പൊ... സുനിൽ...” രൂപേഷ് പുഞ്ചിരിച്ചുകൊണ്ട് ഒരു ഫയൽ തുറന്നു. “നമുക്ക് ഫോർമാലിറ്റികളില്ലാതെ നേരിട്ട് കാര്യങ്ങളിലേക്ക് കടക്കാം.” “ആയ്ക്കോട്ടെ സർ.” “ഈ സാറയും താനും തമ്മിൽ എങ്ങനാരുന്നു ?” “അം... അതെന്താ സർ അങ്ങനെ ചോദിച്ചെ ?” “അതായത്... ലവ് കണക്ഷൻ. വൺ വേ, റ്റൂ വേ... ജസ്റ്റ് ഫ്രണ്ട്സ്... ബെസ്റ്റി... അങ്ങനെ പല ജാതി ഉണ്ടല്ലോ ഇപ്പോ.” വർഗ്ഗീസ് ഇടപെട്ടു. “അങ്ങനൊന്നും ചോദിച്ചാ എനിക്കറിയാൻ പാടില്ല സർ.” സുനിൽ വിഷണ്ണനായി. “ഇത് പൊലീസുകാരടെ ഒരു സ്ഥിരം ക്ലീഷേ ചോദ്യമായിപ്പോയല്ലോ സർ.” “അതെന്താഡോ ? ഞങ്ങള്‌ പൊലീസുകാരല്ലേ ?” സുനിൽ തലകുനിച്ചു. “ഞങ്ങളെന്തോ ഭയങ്കര സൂപ്പർ ഹീറോസാണെന്നൊരു ചിന്തയുണ്ടല്ലേ സുനിലിന്‌ ?” രൂപേഷ് കണ്ണുകളിറുക്കി ഒരു പുഞ്ചിരിയോടെയാണത് ചോദിച്ചത്. “വേറൊന്നും കൊണ്ടു ചോദിച്ചതല്ല എന്റെ സുനിലേ. തനിക്കറിയാമല്ലോ. മിസ്സിങ്ങ് കേസുകളിൽ, ആദ്യത്തെ 48 മണിക്കൂറുകൾക്കുള്ളിൽ ആളെ കിട്ടിയില്ലെങ്കിൽ, പിന്നെ 99% അയാൾ മരണപ്പെട്ടിട്ടുണ്ടാകും. അതാണ്‌ സ്റ്റാറ്റസ്റ്റിക്സ്. സോ...” “സാറ ജീവനോടെയുണ്ടാകുമെന്ന് എനിക്കും പ്രതീക്ഷയില്ല സർ... എന്റെ ഊഹം ശരിയാണെങ്കിൽ, അവർ അവളെ ആസിഡിൽ അലിയിച്ച് കടലിൽ കലക്കിയിട്ടുണ്ടാകണം.” പൊലീസുകാർ ഞെട്ടി മുഖമുയർത്തി. “ആ ഫയലിൽ നിങ്ങളു വായിച്ചില്ലേ ? പട്ടാപ്പകൽ, ആസിഡുമായി നടക്കുന്ന ഒരു സ്ത്രീ... എന്നെ അറ്റാക്ക് ചെയ്തിരുന്നു... എന്നെ മാത്രല്ല, മൂന്നാലു കേസുകളുണ്ടായി അതുപോലെ. സോ, അതുപോലുള്ള കെമിക്കൽസിനൊക്കെ ആക്സസുള്ളവരാണ്‌ ഇതിനു പുറകിൽ.” “താൻ, ‘ബ്രേക്കിങ്ങ് ബാഡ്’ സീരീസ് കണ്ടിട്ടുണ്ട് എന്നെനിക്കു മനസ്സിലായി.” രൂപേഷ് പുഞ്ചിരിച്ചു. “പോത്തൻ സർ വരില്ലേ ?” സുനിലിനറിയേണ്ടത് അതായിരുന്നു. രൂപേഷും വർഗ്ഗീസും ‘അത്ര പോരാ’ എന്നൊരു തോന്നലുണ്ടായിത്തുടങ്ങിയിരുന്നു അവന്‌. “പോത്തൻ സാർ ഒക്കെ വരുമെഡേ. അവരൊക്കെ വേറേ സൈഡീന്ന് പണി തൊടങ്ങിക്കഴിഞ്ഞു. നിനക്കെന്താ ഞങ്ങളെ ബോധിച്ചില്ലേ ?” “അതിന്റെയല്ല സർ...” സുനിലിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “എങ്ങനാ നമ്മൾ ഇൻവെസ്റ്റിഗേഷൻ തുടങ്ങാൻ ഉദ്ദേശിക്കുന്നത് ?” “ഒന്നും വിചാരിക്കരുത് സുനിലേ.” വർഗ്ഗീസാണ്‌ മറുപടി പറഞ്ഞത്. “തൽക്കാലം നിന്നെ ഞങ്ങടെ ചൂണ്ടേൽ കൊരുക്കാനാണ്‌ പ്ലാൻ. അതിൽ ആരേലും കൊത്തിയാൽ... നമ്മൾ പയ്യെ വലിച്ച് അവനെ അങ്ങ് കരയ്ക്കെത്തിക്കും...” “എനിക്ക് മനസ്സിലായില്ല...” “സുനിലിന്റെ തന്നെ റിപ്പോർട്ട് പ്രകാരം, താൻ 24 മണിക്കൂറും അവരുടെ നിരീക്ഷണത്തിലാണ്‌. കൊലപാതകഭീഷണി വരെയുണ്ട്. അപ്പോ, ഞങ്ങളാലോചിച്ചിട്ട് ഇതിലും നല്ലൊരു ഓപ്ഷൻ വേറേ കിട്ടാനില്ല സുനിലേ. ഇത്രേം പബ്ലിക്കായിട്ട് ഞങ്ങളെപ്പോലുള്ള രണ്ട് പൊലീസുദ്യോഗസ്ഥരുടെ കൂടെ നിന്നെ കണ്ടാൽ, അവന്മാർ എന്തായാലും ഒന്ന് പകയ്ക്കും. അതാണ്‌ നമ്മുടെ ഒരു പ്രതീക്ഷ.” “പക്ഷെ... ഞാൻ അതിന്റെയൊക്കെ പുറകേ ഒരുപാടു പോയിട്ടുണ്ട്. ഒക്കെ ഡെഡ് എൻഡുകളാന്നേ.” “നിന്നെപ്പോലെയാണോടാ മൈരേ ഞങ്ങള്‌ ?” വർഗ്ഗീസിന്‌ ദേഷ്യം വന്നത് പെട്ടെന്നായിരുന്നു. “മെനകെട്ടവൻ മൊത്തം നെഗറ്റീവാണല്ലോ!” “എന്റെ സുനിലേ... ഈ കേസ് ഒരു ഭ്രഹ്മാണ്ഠകടാഹമായിട്ടങ്ങനെ കിടക്കുകയാണ്‌.” രൂപേഷ് കുലുങ്ങിച്ചിരിച്ചുകൊണ്ട് ഇടയ്ക്കു കയറി. “എവിടുന്ന് എങ്ങനെ തുടങ്ങണം എന്നൊരു പിടിയുമില്ല. തന്റെ ഈ ഫയൽ ആണ്‌ ആകെയുള്ള ലീഡ്. പക്ഷേ, അതിലെങ്ങും ഒരു ഇമ്മീഡിയറ്റ് ആക്ഷനൊള്ള വകുപ്പില്ല. സോ... ഇപ്പൊ നമ്മൾ കളിക്കുന്നത് ഒരു വെയ്റ്റിങ്ങ് ഗെയിമാണ്‌. ഞങ്ങൾ ഇവിടുന്നു പോയിക്കഴിയുമ്പോൾ നിനക്കതു മനസ്സിലാകും.“ രൂപേഷ് പുഞ്ചിരിച്ചു. സുനിലിന്റെ നെറ്റിയിൽ ചുളിവുകൾ വീണു. വർഗ്ഗീസ് തന്റെ ഫയലിൽ നിന്നും ഒരു പേപ്പറെടുത്ത് സുനിലിനു നീട്ടി. ”ഇതേലൊന്ന് ഒപ്പിട്ട് തന്നേരേ.അതുപോലെ, ഇനിയങ്ങോട്ട് കുറച്ചു കാലത്തേക്ക്, ഫോണിൽ വലിയ കുത്സിത പ്രവർത്തികൾക്കൊന്നും നില്ക്കരുത്. തന്റെ ഫോൺ, വല്യ ആന സ്ക്രീനിൽ ഞങ്ങൾ അപ്പറത്തിരുന്ന് കാണുന്നുണ്ട് എന്നോർത്താ മതി.“ തന്റെ സിം കാർഡിനെ ക്ലോൺ ചെയ്യാനുള്ള അനുമതി പത്രത്തിൽ ഒപ്പിട്ടു നിവർന്ന സുനിലിന്‌ രൂപേഷ് ഒരു പുതിയ ഐഫോൺ 14 കൈമാറി. ”തന്റെ സിം എടുത്ത് ഈ ഫോണിലിടണം. റിഗ്ഗ്ഡാണ്‌. ഇതിനകത്ത് നീ പോലുമറിയാതെ കുറേ ആപ്പുകൾ ഓടുന്നുണ്ടാവും. നിന്റെ ലൊക്കേഷൻ, നിന്നെ വിളിക്കുന്നവന്റെ ലൊക്കേഷൻ ഒക്കെ ഞങ്ങൾക്ക് കിട്ടാൻ എളുപ്പാരിക്കും.“ ”ഓക്കെ സർ!“ പൊലീസുകാരുടെ കാര്യക്ഷമതയിലുണ്ടായിരുന്ന സുനിലിന്റെ സംശയം അപ്രത്യക്ഷമായത് നിമിഷാർദ്ധം കൊണ്ടാണ്‌. “ശരി മോനെ! ഞങ്ങള്‌ നടക്കട്ടെ. ഇനി നിന്നെ ഭീഷണിപ്പെടുത്താൻ വിളിക്കുന്നവൻ അവന്റെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ മിസ്റ്റേക്കായിരിക്കും അത്. പക്ഷേ, ഐറോണിക്കലി... അവൻ ആ മിസ്റ്റേക്ക് ചെയ്യണം എന്നാണ്‌ ഞങ്ങടെ പ്രാർത്ഥന.” വർഗ്ഗീസ് സുനിലിന്റെ തലമുടിയിൽ ഒന്നു തലോടിക്കൊണ്ട് എഴുന്നേറ്റു. “അതുപോലെ... പേടിപ്പിക്കാൻ പറയുവല്ല. പരമാവധി, ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക. എന്തുണ്ടായാലും, ഞങ്ങടെ രണ്ടുപേരുടേയും നമ്പർ നിന്റെ ഫോണിൽ സ്പീഡ് ഡയലിൽ ഉണ്ടായിരിക്കണം. അസ്വഭാവികമായി എന്തു കണ്ടാലും ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ച്, നിന്റെ ആ സ്ത്രീ സുഹൃത്തില്ലേ, ആസിഡ് സുന്ദരി... ഒരു വട്ടം കൂടി അവളെ കണ്ടാൽ...” “അറിയാം സർ.” അപ്പോൾ വർഗ്ഗീസിന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം കേട്ടു. വാട്ട്സാപ്പിൽ ഒരു മെസേജ് തുറന്ന അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. രൂപേഷ് മുഖമുയർത്തി. “ഏതാനും നിമിഷങ്ങൾക്കുള്ളിൽ... അനിലമാഡം ചിന്നമ്മുവിനെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നതാണ്‌. നമ്മളോട് ചെല്ലുമ്പൊ ഒരു കൊട്ടയുമായിട്ട് ചെല്ലാൻ. വടിച്ച് കോരാൻ!” തുടരും ❤️❤️❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ