ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aj18BAb?d=n&ui=v64j8rk&e1=cമിശ്വ 16
കാർമേഘം ഇരുണ്ട് കൂടി. വാനം വെട്ടിക്കീറുന്ന വിധത്തിലുള്ള മിന്നൽ പിണരുകളും പ്രത്യക്ഷമായി. ഒപ്പം തന്നെ, അന്തരീക്ഷം ഉലച്ചു കളയുന്ന തരത്തിലുള്ള കാറ്റ് വീശാനും ആരംഭിച്ചു. ഒരു കനത്ത മഴ ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭൂമി.
പെട്ടെന്നാണ് ഒരു ബുള്ളറ്റിന്റെ പടപടശബ്ദം അവിടെ മുഴങ്ങിയത്. ഞെട്ടി നോക്കിയ അവർ ഗേറ്റ് കടന്ന് കയറി വരുന്ന ആ എൻഫീൽഡ് ഹിമാലയ തിരിച്ചറിഞ്ഞു. സച്ചുവേട്ടനാണ്. ഒരു ഇരയെ കടിച്ചുപിടിച്ച് നടന്നടുക്കുന്ന പുലിയെ ഓർമ്മിപ്പിച്ചു ആ മുഖം.
"എവിടെ ആ കന്നഡിക പട്ടികൾ ?"
ബുള്ളറ്റ് നിർത്തിയതും, റിസപ്ഷനിലേക്ക് നോക്കി ഒരൊറ്റ അലർച്ചയായിരുന്നു അയാൾ!
ഒപ്പം തന്നെ, ആർത്തലച്ചു പെയ്യാനാരംഭിച്ച മഴയുടെ കാതടപ്പിക്കുന്ന ശബ്ദവും കേൾക്കാം.
സച്ചുവേട്ടന്റെ അലർച്ച കേട്ടതും മുറിയിൽ നിന്നും ചാടിയിറങ്ങിയ തരുൺ അയാൾക്ക് നേരെ കുതിച്ചു!
തൊട്ട് പിറകേയായി ചോട്ടു ഓടിച്ചെന്ന് തരുണിനെ വട്ടം പിടിച്ച് നിർത്തുകയായിരുന്നു.
"അബദ്ധം കാണിക്കല്ല് അണ്ണാ."
ചോട്ടു അവന്റെ ചെവിയോട് ചുണ്ടുകൾ ചേർത്ത് പറയുന്നുണ്ടെങ്കിലും തരുൺ കുതറിപ്പിടഞ്ഞു.
അത് കണ്ട സച്ചുവേട്ടൻ, അരിശത്തോടെ മുൻപോട്ട് വന്ന് തരുണിന്റെ കഴുത്തിനു പിടിച്ച് അവനെ ഭിത്തിയോട് ചേർത്ത് നിർത്തി. അയാളുടെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു.
"എന്റെ പിള്ളേരുടെ നേരെ കൈ പൊക്കുന്നോടാ! "
ഭീതിപ്പെടുത്തുന്ന ഭാവത്തോടെ അമറുകയായിരുന്നു അയാൾ. ചോട്ടു ഉമിനീരിറക്കി.
"നിനക്ക് ഞാനാരാന്നറിയോ!?"
റിസപ്ഷനിസ്റ്റിനോട് തരുൺ ചോദിച്ച അതേ ചോദ്യം അയാൾ ആവർത്തിച്ചു.
"എന്റെ വണ്ടി എവിടെടോ!"
തരുൺ പൊട്ടിത്തെറിക്കുകയായിരുന്നു.
സച്ചുവേട്ടന്റെ നെറ്റിയിൽ ചുളിവുകൾ വീണു.
അവന്റെ ഷർട്ടിൽ നിന്നും അയാളുടെ പിടുത്തം അയഞ്ഞു. അയാൾ ചുറ്റിലുമൊന്ന് നോക്കി.
"ഏത്... താറോ ?"
"അതെ. അതെവിടെ ?"
അടുത്ത നിമിഷം തന്നെ ആ മനുഷ്യന്റെ മുഖത്ത് ഗൗരവം പടർന്നു. അയാൾ റിസപ്ഷനിൽ ഇരിക്കുന്ന പയ്യന്മാരെ തിരിഞ്ഞ് നോക്കി.
"ഒരു പിടിയുമില്ല സച്ചുവേട്ടാ... എന്താ ഇവരുടെ പ്രശ്നമെന്ന്. ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല. ഇവന്മാരീ അറിയാത്ത ഭാഷയും പറഞ്ഞു കെടന്ന് ബഹളം വെച്ചാല് ഞങ്ങളെന്ത് ചെയ്യാനാ ?"
ഒരു പയ്യൻ ദയനീയ ഭാവത്തിൽ പറഞ്ഞു.
"ഇവരുടെ വണ്ടി എവിടെ ?"
അദ്ദേഹം ചോദിച്ചപ്പോൾ റിസപ്ഷനിസ്റ്റിന്റെ കണ്ണുകൾ തുറിച്ചു വന്നു.
"ങേ! അതെവിടെ ?"
അവർ ഒന്നും അറിഞ്ഞിട്ട് പോലുമില്ലെന്ന് വ്യക്തം.
സച്ചുവേട്ടന്റെ മുഖത്ത് സംശയത്തിന്റെ വേലിയേറ്റം പ്രകടമായി! അയാൾ തരുണിനെ സൂക്ഷിച്ചു നോക്കി.
"ഞാനൊരു കാര്യം ചോദിക്കട്ടെ? സത്യം മാത്രേ പറയാവൂ "
തരുൺ തിരികെ രൂക്ഷമായൊന്ന് നോക്കി.
"നിങ്ങൾ മൈസൂരിൽ നിന്നുമല്ലേ ?"
അവൻ ഒന്നും മിണ്ടിയില്ല. ചോട്ടു എന്തോ പറയാനായി മുതിർന്നെങ്കിലും തരുൺ കണ്ണ് കൊണ്ട് അവനെ കർശനമായി വിലക്കി.
"ഒരു കാര്യം ഞാൻ പറയാം. എന്റെ ഊഹം ശരിയാണെങ്കിൽ, ഇത് നിങ്ങളും നിങ്ങടെ ഇടപാടുകാരും തമ്മിലുള്ള പ്രശ്നമാണ്. ഞങ്ങൾക്ക് ഇതിനകത്ത് ഇടപെടേണ്ട ഒരു കാര്യവുമില്ല... എന്നാലും."
അയാൾ പറഞ്ഞു കൊണ്ട് തരുണിനെ ഒന്ന് ചെറഞ്ഞു നോക്കി. എന്ത് ചോദിച്ചാലും അവൻ സഹകരിക്കില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയെടുത്ത സച്ചുവേട്ടൻ, അവന്റെ തോളിൽ കൈ ചേർത്ത് പിടിച്ച് കൊണ്ട് അവിടെ നിന്നും അല്പം മാറി റിസോർട്ടിന്റെ പിൻവശത്തേക്ക് നടന്നു. ഒപ്പം ചെല്ലാൻ ആഞ്ഞ ചോട്ടുവിനെ സച്ചുവേട്ടൻ അധികാര ഭാവത്തോടെ തടഞ്ഞു. തന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അയാളുടെ ഒപ്പം പോകുന്ന തരുണിനെ, ചോട്ടു മുഖം കൂർപ്പിച്ചു കൊണ്ട് നോക്കി നിന്നു.
പിറകിലെ ഗ്ലാസ്സ് ഡോറിനുള്ളിലൂടെ കോരിച്ചൊരിയുന്ന മഴ നോക്കി സച്ചുവേട്ടൻ ഒന്ന് നിന്നു. ശേഷം തരുണിന് നേരെ തിരിഞ്ഞു. കാതടപ്പിക്കുന്ന ഇടിശബ്ദമോ, പ്രകൃതി പ്രക്ഷോഭമോ , ഒന്നും തന്നെ തരുണിന്റെ ശ്രദ്ധ പിടിച്ചു പറ്റിയില്ല. അവന്റെ ഉള്ളിൽ ഒരൊറ്റ ചോദ്യം മാത്രം. താർ എവിടെ?
"ഇത് പോലെ മുൻപുണ്ടായിട്ടുണ്ടൊ ?"
അയാൾ ചോദിച്ചു.
"എന്ത് ?"
"പൊട്ടൻ കളിക്കല്ലേ തരുൺ! നമുക്ക് രണ്ട് പേർക്കും അറിയാം ഇതെന്ത് ബിസിനെസ്സ് ആണെന്ന്!"
സച്ചുവേട്ടന്റെ സ്വരം കടുത്തതായിരുന്നു. തരുൺ തല വിലങ്ങനെ ചലിപ്പിച്ചു.
"അതല്ല ഇപ്പോഴത്തെ വിഷയം. നിങ്ങടെ റിസോർട്ടിൽ വെച്ചാണ് വണ്ടി നഷ്ടപ്പെട്ടിരിക്കുന്നത്. അതും ക്ലോസ്ഡ് കോമ്പൗണ്ട്. അപ്പൊ നിങ്ങടെ അറിവില്ലാതെ ഇതിനകത്തേക്കോ പുറത്തേക്കോ -"
"വിഡ്ഢിത്തം പറയാതെ സുഹൃത്തേ!"
തരുൺ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ സച്ചുവേട്ടൻ ഇടയിൽ കയറി പറഞ്ഞു.
"ഇതൊരു പ്രൈവറ്റ് റിസോർട്ടൊന്നുമല്ല!"
"ഞാൻ ഒരൊറ്റ കോൾ അങ്ങ് ചെയ്യാൻ പോകുവാണ് മിസ്റ്റർ സച്ചു! അത് കഴിഞ്ഞാൽ ആ വണ്ടിയുടെ ശരിക്കുള്ള ഉടമസ്ഥർ ഇങ്ങോട്ട് വരും. ഒരു കാര്യം നിങ്ങൾ ഉറപ്പിച്ചോ. അങ്ങനെ അവർ ഇങ്ങോട്ട് കയറി വന്നാൽ... അത് നിങ്ങൾക്ക് അതത്ര നല്ലതിനാവില്ല. കാരണം, നമുക്ക് രണ്ട് പേർക്കും അറിയാം ഇതെന്ത് ബിസിനസ് ആണെന്ന്. ശെരിയല്ലേ ?"
തരുണിന്റെ വാക്കുകളിൽ അതീവ ഗൗരവം നിഴലിച്ചു.
സച്ചുവേട്ടൻ ദീർഘനിശ്വാസമെടുത്ത് വിട്ടു.
"ഓക്കേ. വാ നമുക്ക് സി സി ടി വി ഒന്ന് നോക്കാം.
ബൈ ദി വേ, ഇനിയെങ്കിലും കേരളത്തിൽ ഇങ്ങനത്തെ പരിപാടിക്ക് വരുമ്പോൾ അത്യാവശ്യം കുറച്ച് മലയാളം പഠിച്ചിട്ട് വരാൻ ശ്രമിക്കുക. കാരണം, കന്നഡയിൽ ഇവിടെ കിടന്ന് കുറേ കുരച്ചത് കൊണ്ടൊന്നും പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോണില്ല. അവസാനം ക്ഷമ കെടുമ്പോൾ ഇവന്മാരെല്ലാം കൂടി എടുത്തിട്ട് പെരുമാറും. അത്ര തന്നെ!"
തരുൺ മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ കനത്ത ഗൗരവം അവന്റെ താടിപേശികളെ മുറുക്കിയിരുന്നു.
പൊടുന്നനെയാണ് തരുണിന്റെ ഫോൺ റിങ്ങ് ചെയ്തത്. അമ്മാവൻ എന്ന് സേവ് ചെയ്ത നമ്പർ കണ്ടതും സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് അവൻ അല്പനേരം അനങ്ങാതെ നിന്നു. ചുണ്ടുകൾ കൂട്ടിപ്പിടിച്ചൊന്ന് നിശ്വസിച്ച്, കോൾ സൈലന്റിലാക്കിയതിന് ശേഷം തരുൺ, ഫോൺ പോക്കറ്റിലേക്കാഴ്ത്തി.
"താറിന്റെ ‘ശരിക്കുള്ള ഉടമസ്ഥൻ’ ആയിരിക്കും. അല്ലേ ?"
സച്ചു അർത്ഥം വെച്ചാണ് ചോദിച്ചത്.
" ഇത്ര ടർബുലൻസ് ഉണ്ടായിട്ടും, നീ വളരെ ആത്മസംയമനത്തോടെ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് എനിക്കിഷ്ടായി കേട്ടോ തരുൺ. പക്വതയുടെ ലക്ഷണമാണ്. നീ ഇവിടെ കിടന്ന് ചുമ്മാ വയലൻസ് കാണിച്ചിട്ടൊന്നും യാതൊരു പ്രയോജനവുമില്ല എന്ന തിരിച്ചറിവാണ്. നിന്റെ നാടല്ല ഇത്, അവിടുത്തെ നിന്റെ സ്വാധീനവും, വിരട്ടലുമൊന്നും ഇവിടെ വിലപോവില്ല എന്ന് നീ മനസ്സിലാക്കിയിരിക്കുന്നു. വെരി ഗുഡ് "
സച്ചുവേട്ടന്റെ സൈക്കോളജിക്കൽ ഇടപെടൽ. തന്നെ തളർത്തി കളയാനാണെന്ന സത്യം അപ്പടി ഗ്രഹിച്ചെടുത്ത തരുണിന്റെ ചുണ്ടിലൊരു പുച്ഛച്ചിരി മിന്നി.
ഫോൺ വീണ്ടും റിങ്ങ് ചെയ്യാനാരംഭിച്ചു. വീണ്ടും അമ്മാവനായിരിക്കുമോ എന്ന ഭയത്തിൽ എടുത്ത് നോക്കിയ തരുണിന്റെ മുഖത്ത് നേരിയ ആശ്വാസം പടർന്നു. മൃദുല! എന്ത് കൊണ്ടോ, ആ നിമിഷം തരുണിന് പെട്ടെന്ന് ചോട്ടുവിനെ ഓർമ്മ വന്നു.
മഴയുടെ ഹുങ്കാര ശബ്ദത്തിൽ നിന്നും അകത്തേക്ക് മാറി നിന്ന് കൊണ്ട് അവൻ ഫോണെടുത്ത് ചെവിയോട് ചേർത്തു.
"തരുൺ മോൻ! എന്തുണ്ട്... എല്ലാം ഓക്കെയല്ലേ?"
മറുവശത്തു നിന്നും മൃദുലയുടെ ഊർജ്ജസ്വലമായ സ്വരം.
"ഹെലോ "
തരുൺ പരുങ്ങി.
"ആ ഹലോക്ക് അത്ര സുഖം പോരല്ലോ മോനെ. വാട്ട് ഹാപ്പെൻഡ് ?"
തരുൺ തീർത്തും മൗനം.
"ഈസ് എവെരിതിങ് ഓക്കെ ?"
മൃദുല ആവർത്തിച്ചു.
"ഞാൻ വിളിക്കാം മൃദുലാ "
"നോ. എന്നെ വിളിക്കണ്ട. കോൾ പപ്പ! അങ്ങേരു വിളിച്ചിട്ട് നീ കോൾ അറ്റൻഡ് ചെയ്തില്ലെന്നു പറഞ്ഞു. ഡേഞ്ചറസ് കളിയാണ് മോനേ! അങ്ങനെ ചെയ്യരുത്. ഇപ്പൊ തന്നെ തിരിച്ചു വിളിച്ചോ.അല്ലെങ്കിൽ പണി കിട്ടും."
മൃദുല മുന്നറിയിപ്പ് പോലെ പറഞ്ഞു.
"അത്... അതൊരു അബദ്ധം പറ്റി മൃദുലാ"
തരുണിന്റെ സ്വരം താഴ്ന്നിരുന്നു.
"നൈസ്!"
"താർ മിസ്സിംഗ് ആണ് "
"വെരി നൈസ്! നിന്റെ ആ ഓഞ്ഞ ഹലോ കേട്ടപ്പൊ തന്നെ എനിക്കു തോന്നീതാ!"
മൃദുല പൊട്ടിച്ചിരിയോടെയാണത് പറഞ്ഞത്. തരുണിന്റെ കണ്ണ് മിഴിഞ്ഞു.
"നിനക്കെങ്ങനെ ഇത്ര കൂൾ ആയിട്ട് ഇരിക്കാൻ പറ്റുന്നു ?"
"പിന്നെ ഞാൻ എന്ത് ചെയ്യാനാണ് മാൻ ?"
"എത്രമാത്രം അപകടത്തിൽ ആണ് ഞാനെന്ന് ഒന്ന് പറയാമോ ? എന്നിട്ട് വേണം എനിക്ക് മാമനെ വിളിക്കാൻ."
മൃദുല വീണ്ടും പൊട്ടിച്ചിരിക്കാനാരംഭിച്ചു.
"മൃദുലാ....!"
"ഡോണ്ട് വറി മാൻ. അങ്ങനെ എല്ലാ ട്രിപ്പൊന്നും സക്സസ് ആകാറില്ല. ഇതൊക്കെ ഈ ബിസിനസ്സിൽ പറഞ്ഞിട്ടുള്ളതാണ്. നീ ടെൻഷൻ ആകാതെ. പപ്പയെ വിളിക്കൂ. ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാൽ പപ്പാക്ക് മനസ്സിലാകും. അല്ലാതെ, അങ്ങേരോട് തമാശക്ക് പോലും നുണ പറയരുത്. അത്രേയുള്ളു. ബൈ ദി വേ, ഞാൻ ഒന്ന് ഗസ്സ് ചെയ്യട്ടെ ?"
"എന്ത് ?"
"നീയും ആ പന്നക്കഴുവേറിയും കൂടി ഇങ്ങോട്ടുള്ള വഴിയിൽ ഒരു ഹാൾട് സെറ്റാക്കി അല്ലേ ?"
തരുൺ മിണ്ടിയില്ല.
"എന്നിട്ട് രണ്ടുംകൂടി കള്ളും പെണ്ണുമായി അങ്ങ് കൂടി. ബോധം കെട്ട് കിടന്നുറങ്ങി. ഇതൊക്കെയല്ലേ ഉണ്ടായത് ?"
"അല്ല! ആ ഹാൾട്ടിന്റെ കാര്യം പറഞ്ഞത് വരേ ഓക്കെ. പക്ഷേ ഞാൻ ഒരു തുള്ളി പോലും മദ്യപിച്ചിട്ടില്ല!"
"ഉം... എന്തായാലും ഞാൻ പറഞ്ഞത് ചെയ്യ്. ഇതൊക്കെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വാക്കിന്റെ ബലത്തിൽ നടക്കുന്ന ഇടപാടുകളല്ലേ തരുൺ... മനസ്സിൽ ഒരു ചെറിയ കരടു വീണാൽ എല്ലാം തീരും. പിന്നെ മാമനും മരുമോനുമൊന്നും കാണില്ല. കേൾക്കുന്നുണ്ടോ ?"
അത്രയും പറഞ്ഞു കൊണ്ട് മൃദുല കോൾ കട്ട് ചെയ്തു. തരുൺ ചിന്താധീധനായി അല്പനേരം അവിടെ തന്നെ നിന്നു.
"തരുൺ... ഇങ്ങോട്ട് വരൂ, ഒരു സൂത്രം കാണിച്ചു തരാം."
സച്ചുവേട്ടൻ വന്ന് വിളിച്ചപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് അവൻ അയാളെ അനുഗമിച്ചു.
അകത്ത്,
സി സി ടി വി ഫൂട്ടേജിലേക്ക് കണ്ണ് ചുരുക്കി സൂക്ഷിച്ചു നോക്കുകയാണ് തരുൺ. പാർക്കിങ്ങ് ലോട്ടിൽ കിടക്കുന്ന താർ, അതിനടുത്തേക്ക് ഹൂഡി ധരിച്ച ഒരു വ്യക്തി നടന്ന് വരുന്നു. മുഖം വ്യക്തമല്ല. പോക്കറ്റിൽ കരുതിയ താക്കോൽ എടുത്ത് അനായാസം താർ തുറന്ന് അതിനകത്തേക്ക് കയറിയ അയാൾ, നിമിഷങ്ങൾക്കകം ആ വാഹനം സ്റ്റാർട്ട് ചെയ്ത് ഓടിച്ചിറക്കി ഗേറ്റ് കടന്നു പോകുന്നു! അതിക്രമിച്ചു കയറിയതല്ലെന്നു വ്യക്തം.
"നിങ്ങൾ മദ്യപിച്ചിരുന്നോ ?"
സച്ചുവേട്ടന്റെ ചോദ്യം കേട്ടതും സിസ്റ്റത്തിൽ നിന്നും തരുൺ കണ്ണുകൾ പറിച്ചെടുത്തു.
"ഇല്ല "
"ഞാൻ വിശ്വസിക്കില്ല! ആ ചോട്ടുവിനെ നല്ല സ്മെൽ ഒണ്ടല്ലോ."
അയാൾ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു.
"അവൻ മദ്യപിച്ചിരുന്നു. ഞാൻ കഴിച്ചിട്ടില്ല."
തരുണിന്റെ മുഖത്ത് നേരിയ അനിഷ്ടം പ്രകടമായി.
പെട്ടെന്നാണ് ഏവരുടേയും കണ്ണടപ്പിക്കും വിധം, ഓറഞ്ചു നിറത്തിലുള്ളൊരു മിന്നൽ പിണർ അവിടം പ്രത്യക്ഷമായത്! അടുത്ത നിമിഷം തന്നെ കറന്റ് പോയി. പരസ്പരം തമ്മിൽ കാണാൻ പറ്റാത്ത അത്രയും ഇരുട്ട്! അതേ സമയം തന്നെ റിസോർട്ടിന്റെ പുറത്ത് നിന്നും എന്തല്ലാമോ ഒച്ചയും ബഹളവും കേട്ടു.
ഫോണിന്റെ ഫ്ലാഷ് ഓണാക്കിക്കൊണ്ട് അവർ രണ്ടുപേരും ശബ്ദം കേട്ടിടത്തേക്ക് കുതിച്ചു.
മുന്നിൽ കാണുന്ന നടുങ്ങുന്ന കാഴ്ച്ചയിൽ അവരുടെ മിഴികളിൽ അഗ്നിയുടെ ജ്വാലകൾ പ്രതിഫലിച്ചു. റിസോർട്ടിന്റെ മുൻവശത്തുണ്ടായിരുന്ന ഒരു കേരവൃക്ഷം നിന്ന് കത്തുകയാണ്!
"ആ ജെനറേറ്റർ ഓണാക്കൂ!"
സച്ചുവേട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു. "അതുപോലെ, ആരും ഇനി പുറത്തിറങ്ങി നിൽക്കണ്ട. നല്ല മിന്നലുണ്ട്!"
മിന്നലേറ്റ തെങ്ങ് പൂർണ്ണമായും കത്തി ഒരു അഗ്നിസ്തംഭമായി മാറിക്കഴിഞ്ഞിരുന്നു. പരിസരമാകെ രൂക്ഷമായ ഒരു കെമിക്കൽ ഗന്ധം പരന്നു.
"ഹോ!"
തരുൺ കൈത്തലം മുഖത്തമർത്തി ഒരു നിമിഷം നിശ്ചലനായി നിന്നു. ഇതെന്തൊരു നശിച്ച ദിവസമാണ്!
"എന്തായി അണ്ണാ ?"
ചോട്ടു ഓടിയെത്തി അവന്റെ തോളിൽ പിടിച്ചു.
പൊടുന്നനെയാണ് തരുണിന്റെ ഫോൺ വീണ്ടും ശബ്ദിച്ചത്.
അറിയാത്ത നമ്പർ കണ്ടതും നെറ്റി ചുളിച്ചു കൊണ്ട് അവൻ ഫോണെടുത്ത് ചെവിയോട് ചേർത്ത് വെച്ചു.
"ഹലോ."
"ങ്ഹാ... തരുണല്ലെ ? നമ്മുടെ ശേഖർ ജിയുടെ മരുമകൻ ?"
മറുതലക്കൽ നിന്നും ഗാംഭീര്യം നിറഞ്ഞൊരു സ്വരം കേട്ടു. തരുൺ സങ്കോചത്തോടെ ചുറ്റിലുമൊന്ന് നോക്കി.
"അതെ."
"എന്തുണ്ട് വിശേഷമൊക്കെ ?"
അപ്പുറത്തെ സ്വരത്തിൽ ഒരു ചെറുചിരിയുടെ ലാഞ്ചന. ഞൊടിയിടയിൽ തരുണിന്റെ മുഖത്ത് ദേഷ്യമിരച്ചു കയറി.
"നിങ്ങളാരാ ?"
പല്ല് കടിച്ചമർത്തിക്കൊണ്ടാണ് അവനത് ചോദിച്ചത്.
"ഐറ്റം മിസ്സായി അല്ല്യോ കുഞ്ഞേ ?"
തരുണിന് തന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നുപോകുന്നതുപോലെ തോന്നി.
തുടരും...
കണ്ണൂർകാരൻ 🥰🥰🥰🥰🥰
#✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ