❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
4.2K views
16 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jPkznd?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.17 🎫🎫🎫🎫🎫🎫🎫🎫 രാവിലെ ആറു മണിയ്ക്ക് മുൻപേ വൃന്ദ അടുക്കളയിൽ നിൽക്കുമ്പോഴാണ് ഗേറ്റിന് പുറത്ത് നിന്നും ഒരു ഹോൺ ശബ്ദം കേൾക്കുന്നത്. നേരം പര പരാ വെളുത്തിട്ടില്ലെങ്കിലും അങ്ങോട്ട് നോക്കവേ പുറത്തൊരു വാഹനം കിടപ്പുണ്ടെന്ന് അവൾക്ക് മനസിലായി. ആരൊക്കെയോ കുറച്ചാൾക്കാർ ഗേറ്റിൽ പിടിച്ചു കൊണ്ട് വീട്ടിലേക്ക് നോക്കി നിൽക്കുന്നുണ്ട്. വൃന്ദ ചെന്ന് അശോകനെ വിളിച്ചുണർത്തി കൊണ്ട് വന്നു. അശോകൻ ഗേറ്റ് തുറന്നു കൊടുത്തപ്പോൾ ആദ്യം കോൺട്രാക്ടർ ജയസൂര്യന്റെ കാറും അതിന് പിന്നാലേ ഒരു ജെ സി ബി യും കാറിലും ജെ സി ബി യിലുമായി പത്തോളം തൊഴിലാളികളും മുറ്റത്തേയ്ക്ക് കയറി പോന്നു. "ഇത്ര രാവിലെ നിങ്ങൾ ഇങ്ങെത്തുമെന്ന് കരുതിയില്ല.. നമുക്ക് പണി തുടങ്ങാല്ലോ അല്ലേ." അശോകൻ ജയ സൂര്യനെ നോക്കി പറഞ്ഞു. വീട്ടിലെ ലൈറ്റുകൾ എല്ലാം തെളിച്ച ശേഷം തൊഴിലാളികൾ ലിവിങ് റൂമിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം മാറ്റി തുടങ്ങി..രണ്ടോ മൂന്നോ പേർ ചേർന്ന് പുറത്തെ ഷീറ്റ് ഇട്ട, കാർ പോർച്ച് ആയി ഉപയോഗിച്ചിരുന്ന ഷെഡ്‌ഡും പൊളിച്ച് മാറ്റി. ജയസൂര്യൻ തൊഴിലാളികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്ത ശേഷം ഇറങ്ങി വരുമ്പോൾ പുറത്ത് പകൽ വെളിച്ചം വീണുകഴിഞ്ഞിരുന്നു. ഭാനുമതിയമ്മ എല്ലാം കണ്ട് നിന്ന ശേഷം ഒരു നെടുവീർപ്പോടെ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു പോയി. "രണ്ടാഴ്ചയ്ക്കുള്ളിൽ എത്രത്തോളം പണി തീർക്കാൻ പറ്റുവോ അത്രയും ഞങ്ങൾ തീർത്തു തന്നിരിയ്ക്കും. രതീഷ് സാർ പറഞ്ഞിട്ടുണ്ട് കാര്യങ്ങളെല്ലാം. സഹോദരിയുടെ വിവാഹമാണ് അല്ലേ.." ജയസൂര്യൻ, അശോകനോട് ചോദിച്ചു. "അതേ.. എന്തായാലും രണ്ടാഴ്ച കൊണ്ട് നമുക്ക് ടോപ് കോൺക്രീറ്റ് ചെയ്യാൻ പറ്റുമായിരിയ്ക്കുമല്ലോ അല്ലേ.." "തീർച്ചയായും. ഇത് ഒരു വീട് ആദ്യം മുതൽ പണി തുടങ്ങുവല്ലല്ലോ. കുറച്ച് പണിയെല്ലാ വരുന്നൊള്ളല്ലോ.വാർപ്പും തേപ്പുമൊക്കെ തീർത്തു തന്നേക്കാം...".. ജയസൂര്യൻ അശോകന് ഉറപ്പുകൊടുത്തു. ♦️ അടുത്തുള്ള വീടുകളിലൊക്കെ ഭാനുമതിയമ്മ നേരിട്ട് പോയാണ് ആശാലതയുടെ കല്യാണം വിളിച്ചത്. അടുത്തുള്ള ബന്ധു വീടുകളിലുമൊക്കെ ആ കൂട്ടത്തിൽ തന്നെ കല്യാണം വിളിച്ചു പോന്നു. അശോകൻ ഇൻവിറ്റേഷൻ ലെറ്റർ കിട്ടിയപ്പോൾ അതിൽ നിന്ന് കുറെ എടുത്ത്‌ ആശാലതയെ ഏൽപ്പിച്ചു. മനസ്സിൽ സംഭ്രമമോ, മുഖത്ത്‌ എന്തെങ്കിലും ആശങ്കകളോ ഇല്ലാതെ തന്നെ ആശാലത അത് കയ്യിൽ വാങ്ങി. "നിനക്ക് പ്രത്യേകിച്ച് ആർക്കെങ്കിലും കൊടുക്കാനുണ്ടെങ്കിൽ കൊടുക്കുക. പിന്നെ ഓഫീസിലുള്ള സ്റ്റാഫുകളെയൊക്കെ ഫോണിൽ വിളിയ്ക്കുന്നതല്ലേ നല്ലത്.. അവരുടെയെല്ലാം നമ്പർ നിന്റെ കയ്യിൽ ഇല്ലേ ആശേ... അതാവുമ്പോ നിനക്ക് കൊല്ലത്ത്‌ വരെ യാത്ര ചെയ്തു പോകുന്ന ബുദ്ധിമുട്ട് ഒഴിവായി കിട്ടുമല്ലോ.." "എനിയ്ക്ക് ഓഫീസിൽ പോകണം അശോകേട്ടാ. അവരെയെല്ലാം നേരിട്ട് കണ്ട് ക്ഷണിയ്ക്കണം. കല്യാണ നിശ്ചയ ചടങ്ങിനുപോലും ആരെയും വിളിച്ചതല്ലല്ലോ.." ആശാലത പറഞ്ഞു. "ശരി പോയിട്ട് വാ.. ഒറ്റയ്ക്ക് പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വൃന്ദയെ കൂടി കൂട്ടിക്കൊണ്ട് പൊയ്ക്കോ. " "വേണ്ട. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം. ഏട്ടത്തിയ്ക്ക് ഇവിടെ ഒരു പാട് ജോലിയുള്ളതല്ലേ. അതിനിടയിൽ നിന്ന് മാറി നിൽക്കാൻപറ്റുവോ." "ശരി. പോയിട്ട് അധികം താമസിയ്‌ക്കാതെ ഇങ്ങ് തിരിച്ചെത്തിയേക്കണം. കേട്ടല്ലോ." അവളോട് പറഞ്ഞിട്ട് അശോകൻ നടന്ന് പുറത്തേയ്ക്ക് പോയി. വീടിന്റെ ഓരോഭാഗങ്ങൾ ഇടിച്ചിട്ടത്തിന്റെ അവശിഷ്ട്ടങ്ങൾ ജെ സി ബി ഉപയോഗിച്ച് കോരിമാറ്റി ദൂരെ കൊണ്ടിടുന്നതിന്റെ ഒച്ചഅപ്പുറത്ത്‌ നിന്നും ഉയർന്ന്കേൾക്കാമായിരുന്നു. അശോകൻ നടന്നു പോകുന്നത് നോക്കി നിന്ന ആശാലതയുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി. ഇതുവരെ ആർക്കും ഒരു സംശയത്തിനും താൻ ഇട നൽകിയിട്ടില്ല. കൂട്ടുകാരിയെ കാണാനെന്നോ, മറ്റെന്തെങ്കിലും ആവശ്യത്തിനെന്നോ പറഞ്ഞാൽ താൻകൊല്ലത്തേയ്ക്ക് പോകാൻ ആരും സമ്മതിയ്ക്കാൻ പോകുന്നില്ല അപ്പോൾ ഇതേയുള്ളൂ തനിയ്ക്കൊരു ഉപായം. നാളെ കൊല്ലത്തേക്ക് പോയാൽ താനിനി ഒരിയ്ക്കലും തിരിച്ച് ഈ വീട്ടിലേക്ക് വരാനേ പോകുന്നില്ല.. ഇവിടെ നിന്നിറങ്ങുമ്പോൾ വെറും കയ്യോടെ ഒന്നും എടുക്കാതെ വേണം ഇറങ്ങിപ്പോകാൻ.ആർക്കും ഒരു സംശയത്തിനുംഇട നൽകരുത്. ഇത്രയും ദിവസം വിൻസന്റിനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും ഇപ്പോൾ ആശാലതയ്ക്ക് മനസ്സിൽ ഒരു ധൈര്യമൊക്കെ തോന്നി തുടങ്ങിയിരുന്നു. വിൻസന്റിനെ കാണാൻ പറ്റിയില്ലെങ്കിൽ നേരെ മയ്യനാട് വണ്ടിയിൽ കയറി അരിവാൾ മുക്കിൽ ഇറങ്ങി വിൻസന്റിന്റെ വീട് അന്വേഷിയ്ക്കുക.. ഗവൺമെന്റ് ഉദ്യോഗസ്ഥർ ആയതിനാൽ അവർക്കൊക്കെ സുപരിചിതമായിരിയ്ക്കുമല്ലോ വിൻസന്റിന്റെ വീട്.. ഇപ്പോൾ ആശാലതയ്ക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി തുടങ്ങി. വീട്ടിൽ തന്റെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നതോ, ബന്ധു മിത്രാദികളെയൊക്കെ കല്യാണം വിളിയ്ക്കുന്നതോ ഒന്നും അവളുടെ മനസിനെ ബാധിയ്ക്കുന്നില്ല. അതൊക്കെ മാറ്റാർക്കോ വേണ്ടി നടക്കാൻ പോകുന്ന ചടങ്ങുകൾ ആണെന്ന് ആശാലതയ്ക്ക് തോന്നി. അവരെല്ലാം അവരുടേതായ വഴിയ്ക്കു നീങ്ങിക്കൊള്ളട്ടെ. തനിയ്ക്ക് തന്റെ വഴിയും.. ആശാലത ഫോണിന്റെ നെറ്റ് ഓഫ്‌ ചെയ്യാതെ എപ്പോഴെങ്കിലും വാട്സാപ്പിൽ വിൻസന്റിന്റെ വിളി വരും എന്ന പ്രതീക്ഷയിൽ കാത്തിരുന്നു. ♦️ "നീയിന്ന് കൊല്ലത്തിനു പോകുന്നോ മോളേ..നിന്റെ കൂടെജോലിചെയ്യുന്നവരെയൊക്കെ കല്യാണം വിളിയ്ക്കണ്ടേ.. പോകുന്നെങ്കിൽ നേരത്തെപോയിട്ട് വരാൻ നോക്ക്.. ആരെയും വിട്ടു പോകാതെ വിളിയ്ക്കാനുള്ളവരെയെല്ലാം കല്യാണം വിളിച്ചിട്ടും പോന്നേക്കണേ. ഇനി ഇതിന് വേണ്ടിയൊരു പോക്കുണ്ടാകരുത് കൊല്ലത്തേക്ക്." രാവിലെ ആശാലതയോട് അമ്മ പറഞ്ഞു. അവർ അത് പറയും മുമ്പേ തന്നെആശാലത പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു. രാത്രിയിൽ ഉണ്ടായിരുന്ന ധൈര്യമെല്ലാം ഇപ്പോൾ തന്നിൽ നിന്നും ചോർന്നു പോയത് പോലെ ആശാലതയ്ക്ക് തോന്നി. കൈകാലുകൾക്കൊക്കെ ഒരു തളർച്ച പോലെയാണ് അനുഭവപ്പെടുന്നത്. ഈ വീടും, തന്നെ പൊന്നു പോലെ പോറ്റി വളർത്തിയവരെയുമൊക്കെ ഉപേക്ഷിച്ചാണ് താൻ ഇറങ്ങി പോകുന്നതെന്ന ചിന്ത അവളിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തുന്നുണ്ടായിരുന്നു. ആരോടൊക്കെയോ താൻ തെറ്റാണോ ചെയ്യാൻപോകുന്നത്... ഇല്ല.. ഇതിനെ തെറ്റെന്നൊന്നും വിളിയ്ക്കാൻ പാടില്ല.. തന്റെ ജീവിതമാണ്.. അത് തനിയ്ക്കിഷ്ടപ്പെട്ട ഒരു പാതയിലൂടെ താൻ ഓടിച്ചു പോകുന്നു.. അതിന്റെ വരും വരായ്കകളും, കഷ്ട നഷ്ടങ്ങളുമെല്ലാം താനൊറ്റയാൾ ചുമലിലേറ്റണം എന്ന് മാത്രം.. ആശാലതയ്ക്ക് ഏത് വിധേനയും വിൻസന്റിന്റെ അടുത്ത്‌ എത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളതിനെ കുറിച്ചൊന്നും അവൾക്കറിയേണ്ട.. ഈ ഭൂമിയുടെ ചലനം തന്നെ നഷ്ടമായി പൊയ്ക്കോട്ടെ.. അതൊന്നും എന്നെ ബാധിയ്ക്കുന്ന ഒരു പ്രശ്നമേ അല്ല. എന്റെ ജീവിതത്തിനപ്പുറം എനിയ്ക്ക് എന്നെ വച്ചു സ്വപ്നം കാണുന്ന മറ്റുള്ളവരുടെ ആഗ്രഹ സഫലീ കരണം നടത്തി കൊടുക്കേണ്ട ഒരു ബാധ്യതയും ഇല്ല. ആശാലത ഡ്രസ്സ്‌ മാറി ക്കഴിഞ്ഞു ബാഗി ലേക്ക് ഇൻവിറ്റേഷൻ ലെറ്ററുകൾ എടുത്തു വച്ചു. ഒമ്പതു മണി കഴിഞ്ഞതിനാൽ ഇനി ബസിൽ മാത്രമേ കൊല്ലത്തേക്ക് പോകാൻപറ്റുകയുള്ളൂ. രാവിലെ എട്ടരയ്ക്ക് താൻ എന്നും പോകാറുള്ള മെമു കഴിഞ്ഞാൽ കൊല്ലത്തേക്ക് ഇനി വൈകിട്ട് നാലരയ്ക്കുള്ള മധുര മാത്രമേയുള്ളൂ. ആവണീശ്വരത്ത്‌ ചെന്നു നിന്നാൽ ചിലപ്പോൾ പത്തനാപുരത്ത്‌ നിന്നും വരുന്ന കൊല്ലം ബസ്കിട്ടിയാൽ ആയി. അല്ലെങ്കിൽ കൊട്ടാരക്കര ഇറങ്ങി കേറി പോകേണ്ടി വരും. ആശാലത മൊബൈൽ എടുത്ത്‌ സമയം നോക്കവേ ആണ് അതിൽ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നു കിടക്കുന്നത് കാണുന്നത്. രാത്രിയിൽ എപ്പോഴോ വന്ന മെസ്സേജ് ആണ് അതെന്ന് തോന്നിയിട്ട് ആശാലത വാട്സാപ്പ് തുറന്ന് നോക്കി. പേരില്ലാതെ, സ്റ്റാറ്റസ് ഇല്ലാതെ ഏതോ ഒരു നമ്പർ മാത്രം തെളിഞ്ഞു കിടപ്പുണ്ട്. ആശാലത മെസ്സേജ് നോക്കി. "ചേച്ചീ.. വിന്നിച്ചന് ഒരു ആക്സിഡന്റ്' ഇത്രയേയുള്ളൂ മെസ്സേജ്. ആശാലതയെ അടിമുടി വിറഞ്ഞു പോയി ആ മെസ്സേജ് കണ്ടിട്ട്. ആരാണ് തനിയ്ക്ക് ഇങ്ങനെയൊരു മെസ്സേജ് അയച്ചത്.. അവൾവിശ്വാസം വരാത്ത പോലെ വീണ്ടും വീണ്ടും അത് വായിച്ചു നോക്കി. ആശാലത ആ നമ്പറിലേക്ക് വിളിയ്ക്കാൻ ശ്രമിച്ചെങ്കിലും കോൾ കട്ടായി പോകുന്നതല്ലാതെ ഒരു പ്രതികരണവും വന്നില്ല.. ആരെ വിളിച്ചാലാണ് ഈ മെസ്സേജിന്റെ യാഥാർഥ്യം അറിയാനാവുക ദൈവമേ... ഇനി അതുകൊണ്ടായിരിയ്ക്കുമോ താൻ വിളിച്ചപ്പോഴൊന്നും വിൻസന്റ് ഫോൺ എടുക്കാതിരുന്നത്.. ആശാലതയ്ക്ക് താനൊരു തീകൂനയ്ക്ക് മദ്ധ്യേയാണ് നിൽക്കുന്നതെന്ന് തോന്നി. തീ ചൂടിൽ അകവും പുറവും ഒരേ പോലെ വെന്തുരുകുകയാണ്.. ആശാലത ധൃതിയിൽ പുറത്തേക്കിറങ്ങുന്നത് കണ്ട് ഭാനുമതിയമ്മ അവളുടെ അടുത്തേയ്ക്ക് വന്നു. "സൂക്ഷിച്ച് നടക്കണേ മോളേ മുറ്റത്തൂടെ. അവിടെ പഴകിയ തുരുമ്പെടുത്ത ആണിയോ മറ്റോ കണ്ടെന്നിരിയ്ക്കും. അതിലൊന്നും ചവിട്ടല്ലേ.." ഭാനുമതിയമ്മ പിന്നിൽ നിന്ന് വിളിച്ചു പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. ആശാലതയുടെ മനസ്സ് പോലെ പത്തനം തിട്ട നിന്ന് വന്ന ഒരു കൊല്ലം പാസഞ്ചർ ആണ് അവൾക്ക് കിട്ടിയത്. ആശാലത ബസിൽ ഇരുന്നുകൊണ്ട് ആവണിയെ വിളിച്ചു നോക്കിയെങ്കിലും അത് ഔട്ട് ഓഫ്‌ കവറേജ് ഏരിയ എന്ന അറിയിപ്പാണ് തുടരെ തുടരെ കിട്ടിക്കൊണ്ടിരുന്നത്. ഇനി തനിയ്ക്ക് മെസ്സേജ് ഇട്ടത് അനീറ്റ എങ്ങാനും ആകുമോ.. വിൻസന്റിന്റെ മൊബൈലിൽ നിന്ന് തന്റെ നമ്പർ എടുത്ത്‌ സഹോദരി തന്നെ വിവരം അറിയിച്ചതാകുമോ.. അങ്ങിനെ വരാനേ വഴിയുള്ളൂ. അനീറ്റയ്ക്ക് അല്ലാതെ മറ്റാർക്കും തന്റെ നമ്പർ കിട്ടാൻ വഴിയുമില്ല. ഫാസ്റ്റ് പാസഞ്ചർ ബസ്സ് ആയിട്ടും അതിന് വേണ്ടത്ര വേഗതയില്ലെന്ന് അവൾക്ക് തോന്നി. ആശാലത സീറ്റിന്റെ പിന്നിലേക്ക് തല ചായ്ച്ചു വച്ചു കണ്ണുകൾ അടച്ചു. അവളുടെ മനക്കണ്ണിൽ താൻ ആദ്യം വിൻസന്റിനെ കണ്ടതും പരിചയപ്പെട്ടതും മുതൽ ഇന്നോളം വരെയുള്ള സംഭവങ്ങൾ ഒരു തിരശീലയിലൂടെ എന്ന വണ്ണം കടന്നു പൊയ്ക്കൊണ്ടിരുന്നു. ♦️ ചിന്നക്കടയിൽ ബസ് ഇറങ്ങിയ ശേഷം ആശാലത ഒരുഓട്ടോ വിളിച്ചു അതിൽ കയറി റെയിൽ വേ സ്റ്റേഷൻ സ്റ്റോപ്പിലേക്ക് പോയി. അവിടെ നിന്നാൽ ആദ്യം വരുന്ന ബസിൽക്കയറി മയ്യനാട്ടേക്ക് പോകാം. ആശാലത ഓട്ടോയിൽ നിന്നിറങ്ങി കൂലി കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ ഒരു വാളത്തുങ്കൽ, മയ്യനാട് ബസ് വന്ന് അവളുടെ കുറച്ചപ്പുറത്തായി നിർത്തി ആള് കേറ്റി തുടങ്ങി. ആശാലത ഓടി ചെന്ന് ഇത് അരിവാൾ മുക്ക് വഴി പോകുന്ന ബസ് ആണോ എന്ന് ചോദിച്ചു മനസിലാക്കിയ ശേഷം ബസിലേക്ക് കയറി. ഒരു വിവരവും ശരിയ്ക്കറിയാതെ, അവളുടെ ആധി പിടിച്ച മനസിന്റെ മിടിപ്പ് ഒരു പെരുമ്പറ ക്കൊട്ടു പോലെ മുഴങ്ങുന്നുണ്ടായിരുന്നു. പതിനഞ്ചു മിനിറ്റ് യാത്രചെയ്തതോടെ ബസിന്റെ മുൻ വാതിലിൽ നിന്നനിന്ന കിളി തിരിഞ്ഞു ആശാലതയെ നോക്കി സ്ഥലമെത്തി എന്ന് അറിയിച്ചു. ഒന്നോ രണ്ടോപേരാണ് അവിടെ ഇറങ്ങാനുണ്ടായിരുന്നത്. അവർക്കൊപ്പം തന്നെ ആശാലതയും ആ സ്റ്റോപ്പിൽ ബസിറങ്ങി. റോഡിന്റെ ഇടതു ഭാഗത്താണ് നാലോ അഞ്ചോ കടകൾ ഉണ്ടായിരുന്നത്. വലത്‌ഭാഗത്ത്‌ ബസ് വന്ന് നിന്ന ഇടത്ത്‌ പടർന്നുപന്തലിച്ച ഒരാൽ മരവും അതിനു കീഴെ ചെറിയൊരു പെട്ടിക്കടയുമാണ് ഉണ്ടായിരുന്നത്.. ആശാലത ആ കടയിൽ ഇരുന്ന ചെറുപ്പക്കാരനോട് വിൻസന്റിന്റെ വീട്ടിലേക്ക് പോകുന്ന വഴി തിരക്കാം എന്നുകരുതി കടയ്ക്കടുത്തേക്ക് നടക്കവേ അവിചാരിതമായാണ് ആൽ മരത്തിൽ ഒട്ടിച്ചിരുന്ന ഒരു സ്റ്റിക്കർ പോസ്റ്റർ അവളുടെ ശ്രദ്ധയിൽ പെട്ടത്. പോസ്റ്ററിലെ വിൻസന്റിന്റെ ചിത്രത്തിന് താഴെ ആദരാഞ്ജലികൾ എന്ന് എഴുതിയിരിയ്ക്കുന്നത് കണ്ടതോടെ അവളുടെ കണ്ണുകൾ തള്ളിപ്പോയി. പെട്ടിക്കടയിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ പോസ്റ്ററിൽ പ്രിയ സ്നേഹിതന് ഹൃദയാഞ്ജലികൾ എന്നാണ് കുറിച്ചിരുന്നത്. ആകാശംപിളർന്നു വന്നൊരു തീമിന്നൽ തന്റെ തലയിൽ ഇടിച്ചു ചിതറിയത് പോലെ ആശാലതയ്ക്ക് തോന്നി. മറു വശത്തെകടയിലുണ്ടായിരുന്നവർ മയ്യനാട് ഭാഗത്തേയ്ക്ക് പോകാൻ ഒരു ബസ് വന്നു നിൽക്കുന്നതും, അതിൽ നിന്നൊരു പെൺകുട്ടി ഇറങ്ങി നാല് പാടും നോക്കുന്നതും, അവസാനം അവൾ കാലുകൾ കുഴഞ്ഞ് നിലത്തേയ്ക്ക് വീഴുന്നതും കണ്ട് അവളുടെ അടുത്തേയ്ക്ക് ഓടി ചെന്നു. (തുടരും) ആശാലത കണ്ടറിയുന്ന സത്യങ്ങൾ, അവയ്ക്കിടയിൽ ആശാലത കാണാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ എല്ലാം ആശാലതയുടെ മിഴിയോരങ്ങളിലൂടെ... കണ്ണൂർകാരൻ ❤️❤️❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ