ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6vDrkZd?d=n&ui=v64j8rk&e1=cCRITICAL MISSING PERSONS – PART 06
ശ്രദ്ധാപൂർവ്വം സുനിലിന്റെ കഥ കേട്ടിരുന്ന അനില പെട്ടെന്ന് ഞെട്ടി തന്റെ മുൻപിൽ തുറന്നിരുന്ന ആ ഫയലിലെ പേജിലേക്കു നോക്കി.
ഒരു പേപ്പർ കട്ടിങ്ങായിരുന്നു അത്.
നാലു വർഷം മുൻപ് നടന്ന ഒരു സംഭവം...
24 കാരിയായ ഒരു പെൺകുട്ടിയുടെ തിരോധാനത്തെപ്പറ്റിയായിരുന്നു ആ വാർത്ത!
സാറാ പൗലോസ്!
അനില, അമ്പരപ്പോടെ മുഖമുയർത്തി.
“അതാരുന്നു ഞാനും സാറയുമായി നടന്ന അവസാനത്തെ കമ്മ്യൂണിക്കേഷൻ...” സുനിലിന്റെ സ്വരം മാറി. കണ്ണുകളിൽ ചെറിയ നനവ് പടർന്നു.
“എന്താ ഉണ്ടായത് ?” അനില അമ്പരപ്പോടെ മുൻപോട്ടാഞ്ഞുകൊണ്ടു ചോദിച്ചു.
“മാഡം ഈ ന്യൂസ് കേട്ടിട്ടില്ലേ ?” ഒരു ദീർഘനിശ്വാസത്തോടെ അവൻ ഫയലിലെ അടുത്ത പേജ് മറിച്ചു കാണിച്ചു കൊടുത്തു. “അന്നു കാണാതായതാണവളെ. വായുവിലേക്ക് അലിഞ്ഞങ്ങ് പോയ പോലെ...
ഫോൺ കട്ട് ചെയ്ത് ഞാൻ മാക്സിമം ഒരു 20 മിനിറ്റെടുത്തുകാണും. അതിനുള്ളിൽ ഹിൽ പാലസിനടുത്തെത്തി. പക്ഷേ, അവൾ സാധാരണ ഉണ്ടാകാറുള്ള കോഫീഷോപ്പിനരികിലൊന്നും കണ്ടില്ല. ഫോൺ വിളിച്ചപ്പൊ സ്വിച്ച് ഓഫ്. വാട്ട്സാപ്പിലും രക്ഷയില്ല.
അവിടെയിറങ്ങി പരിചയക്കാരോടൊക്കെ ചോദിച്ചപ്പോ, ഒരു പത്തു മിനിട്ട് മുൻപു വരെ അവളെ കണ്ടവരുണ്ട്. പക്ഷേ, പെട്ടെന്ന് എങ്ങോട്ട് പോയെന്നോ എന്തു സംഭവിച്ചെന്നോ ആർക്കുമറിയില്ല.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് ടെൻഷനായി മാഡം. ഞാൻ നേരേ-”
“ഇൻസ്പെക്ടർ സാബുവിനെ വിളിച്ചു. അല്ലേ ?”
“യെസ് മാഡം... ആളോട് ഞാൻ കമ്പ്ലീറ്റ് കാര്യങ്ങളും പറഞ്ഞു. പക്ഷേ അദ്ദേഹം അന്ന് ലീവായിരുന്നല്ലോ. പിന്നെ, ഇത് ആളുടെ സ്റ്റേഷൻ പരിധിയിലുമല്ല. അങ്ങനെ ഞാൻ അവിടത്തെ സ്റ്റേഷനിൽ വിളിച്ചു.
പത്തു മിനിട്ടിനുള്ളിൽ പൊലീസെത്തി.
പിന്നങ്ങോട്ട് നടന്നതൊക്കെ ആ വാർത്തകളിലുണ്ട് മാഡം... എന്നെക്കൊണ്ട് വയ്യ ഇനി അതൊക്കെ ഒരു വട്ടം കൂടി വിവരിക്കാൻ.” സുനിൽ വിവശതയോടെ നെറ്റി കൈവെള്ളയിൽ താങ്ങി.
സംഭവം നടന്ന് ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ട പൊലീസ് അന്വേഷണങ്ങൾ, അതിന്റെ സകല വിശദാംശങ്ങളും ഒട്ടും ചോരാതെ ആ ഫയലിലുണ്ടായിരുന്നു.
സംഭവ സ്ഥലത്തെ സീ സീ ടീ വി ക്യാമറകളിലൊന്നിൽ തെളിഞ്ഞ വിഷ്വലിൽ, സാറ ഒരു ഹോണ്ട ആക്ടിവ സ്കൂട്ടറിന്റെ പുറകിലേക്ക് കയറുന്നത് കാണാമായിരുന്നു. അതാണ് പൊലീസിന് ഈ കേസിൽ ലഭിച്ച ഏക തെളിവ്. ആ സ്കൂട്ടർ, ക്യാമറയുടെ പരിധിയിൽ നിന്നു പുറത്തേക്ക് പോയതല്ലാതെ പിന്നീട് അതിന്റെ യാതൊരു അടയാളങ്ങളും എവിടെയും കാണാനുണ്ടായിരുന്നില്ല. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായിരുന്നില്ല.
“അന്നു വൈകിട്ട് അധികം വൈകാതെ പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തു...” സുനിൽ താഴ്ന്ന ശബ്ദത്തിൽ തുടർന്നു. “അവളുടെ ഫോണിലേക്ക് അവസാനം വന്നത് എന്റെ കോളായിരുന്നു. പിന്നെ... അവൾ കയറിയത് എന്റെ സ്കൂട്ടറിന്റെ പുറകിലായിരുന്നു എന്നാണ് പൊലീസ് കരുതിയത്...“
”വാട്ട്!“ അനില അവിശ്വസനീയ ഭാവത്തിൽ മുഖമുയർത്തി.
”അതേ സ്കൂട്ടർ... എന്റെ അതേ വേഷം... എന്റെ അതേ രൂപമുള്ള, അതേ കളർ ഹെൽമറ്റ് വെച്ച ഒരാളായിരുന്നു അതിൽ...“ സുനിൽ പല്ലുകൾ കടിച്ചമർത്തിയത് അവന്റെ കവിളുകളിൽ പ്രതിഫലിച്ചു. ” നന്നായി പ്ലാൻ ചെയ്ത് വളരെ ഭംഗിയായി എക്സിക്യൂട്ട് ചെയ്ത ഒരു പെർഫക്റ്റ് ക്രൈം...“
”നോ വേ മാൻ!“ അനിലയ്ക്ക് അപ്പോഴും അത് വിശ്വസിക്കാനായിട്ടില്ല.
”എന്തായാലും, കോളിളക്കം സൃഷ്ടിച്ച ഒരു കേസായി മാറി അത്... ഒരു പൊലീസുദ്യോഗസ്ഥയായിട്ടും, മാഡം ഈ കേസിനെപ്പറ്റി കേട്ടിട്ടില്ല എന്നെനിക്ക്...“
“അന്ന് ഞാൻ പൊലീസുകാരിയായിരുന്നില്ലല്ലോ സുനിൽ.”
“ഓ...”
“പക്ഷേ, ഈ കേസിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.” അനില ഓർത്തെടുത്തുകൊണ്ടു പറഞ്ഞു. “അത് പക്ഷേ തന്റെ സാറയായിരുന്നു എന്നെനിക്കറിയില്ലാരുന്നു.”
അവരുടെ മുഖഭാവമാകെ മാറിയിരുന്നു. സുനിലിന്റെ തുടർന്നുള്ള ഓരോ ചലനങ്ങളും സഹതാപത്തോടെയാണ് അനില വീക്ഷിച്ചത്. തന്റെ ബാഗിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് ഓരോ കവിളായി കുടിച്ചിറക്കുകയാണാ ചെറുപ്പക്കാരൻ.
“തന്നെ കസ്റ്റഡിയിലെടുത്തിട്ടെന്തായി ? അടി കിട്ടിയോ ?”
“ഒരെണ്ണം മാത്രം.” അവൻ വെള്ളം കുടിക്കുന്നതിനിടയ്ക്ക് ചൂണ്ടുവിരലുയർത്തി. “ പക്ഷേ ആ ഒരൊറ്റ അടിയിൽ എന്റെ ഇടത്തേ ചെവിയുടെ കാര്യം തീരുമാനമായി. പെർമനെന്റ് ഡാമേജ്.”
“കഷ്ടം... ആരാ തല്ലിയേ ?”
“ആർക്കറിയാം മാഡം. സത്യം പറഞ്ഞാ തല്ലു കിട്ടിയ വിവരം പോലും ഞാനറിഞ്ഞില്ല. ഒരൊറ്റ സെക്കൻഡ് കൊണ്ട് എന്റെ ലൈഫ് തലകീഴായിട്ടങ്ങ് മറിഞ്ഞതോർത്തോണ്ടിരിക്കുവാർന്നു ഞാൻ.”
“തന്നെ അറസ്റ്റ് ചെയ്തോ അന്ന് ?”
“ഏയ്. അറസ്റ്റൊന്നും ഉണ്ടായില്ല. അതന്ന് വൈന്നേരായപ്പളേക്കും ഒരുപാടു പേര് എടപെട്ടു. സാറേടെ ബന്ധുക്കളൊക്കെ വന്ന് സംസാരിച്ചു. ചുമ്മാ ചെല പൊലീസുകാരങ്ങനെയാണല്ലോ. എന്താ ഏതാന്നൊക്കെ അറിയണേനു മുന്നെ തന്നെ ചവിട്ടും കുത്തും തൊടങ്ങും... പിന്നെ ആ സീ സീ ടീ വി ശ്രദ്ധയോടെ പരിശോധിച്ചപ്പൊ മനസ്സിലായി അത് ഞാനല്ലാർന്നൂന്ന്. പക്ഷേ, അവന്മാര് പക്കാ ക്രിമിനൽസ് ആരുന്നു കേട്ടോ. എന്റെ ഹെൽമറ്റിലെ ക്യാമറ വരെ അവനുമുണ്ടാർന്നു.
പട്ടാപ്പകല് നടന്ന സംഭവാന്നോർക്കണം.“
“അതിനുശേഷം സാറയെപ്പറ്റി യാതൊരു വിവരവുമില്ല.”
സുനിൽ നിഷേധാർത്ഥത്തിൽ പതിയെ തല വെട്ടിച്ചു.
“അപ്പൊ ഇതാണ് തന്റെ കഥ...” അനിലയിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
“ഇതല്ല മാഡം... എന്റെ കഥ ഇതു കഴിഞ്ഞാണ് തുടങ്ങുന്നത്.” അവന്റെ മുഖത്ത് വേദന നിറഞ്ഞ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.
“അന്ന് കസ്റ്റഡിയിൽ നിന്നും വെളിയിൽ വന്ന ഞാൻ ആകെ മാറിപ്പോയിരുന്നു മാഡം. പിന്നങ്ങോട്ട് ഒരു സെക്കൻഡ് ഞാൻ വെറുതേയിരുന്നിട്ടില്ല. മാഡം എന്റെ യൂറ്റ്യൂബ് ചാനൽ ശ്രദ്ധിച്ചാൽ അറിയാം. ഈ കേരളത്തിൽ മിസ്സിങ്ങ് കേസുകൾ ഉണ്ടായിട്ടുണെങ്കിൽ, അത് ആദ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഞാനായിരിക്കും. എന്റെ ജീവിതം തന്നെ ഞാൻ ഈ ഇൻവെസ്റ്റിഗേഷനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തു.
കഴിഞ്ഞ നാലു വർഷം.
മാധ്യമങ്ങളും പൊലീസുമൊന്നും സമ്മതിക്കില്ല. പക്ഷേ ഇതിന്റെ പുറകിൽ ഒരു വൻ മാഫിയ ഉണ്ടെന്നെനിക്കുറപ്പാണ്. വളരെ കാല്ക്കുലേറ്റഡായി, ഓർഗനൈസ്ഡായി പ്രവർത്തിക്കുന്ന ഒരു പെർഫെക്റ്റ് ക്രൈം സിൻഡിക്കേറ്റ്!
ഏതുവിധേനയും ഇതിന്റെ പുറകിലുള്ളവരെ എനിക്ക് പുറത്തുകൊണ്ടുവരണം മാഡം. എന്റെ ജീവൻ പോയാലും ശരി.
സാറയ്ക്കെന്തു സംഭവിച്ചു എന്നെനിക്കറിഞ്ഞേ പറ്റൂ...”
“അന്ന് വിളിച്ചയാൾ പിന്നീട് ബന്ധപ്പെട്ടിരുന്നോ ?”
“അയാളോ ?” സുനിൽ ഒരു വരണ്ട പുഞ്ചിരിയോടെ തുടർന്നു. “അതുപോലെ എത്ര പേര്. അഞ്ചു വധശ്രമങ്ങൾ രക്ഷപ്പെട്ട ഒരാളാണ് മാഡം ഈ ഞാൻ. ദേ ഈ കാലിനകത്തൊക്കെ മൊത്തം സ്റ്റീൽ കമ്പിയിട്ടേക്കുവാ. പക്ഷേ പണ്ടത്തെപ്പോലെയല്ല. ഇപ്പൊ എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലാതായിരിക്കുന്നു. ഇപ്പൊ അത്യാവശ്യം അടിതടയും പഠിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വന്ന് എന്നെ അടിച്ചിട്ടിട്ടു പോകണമെങ്കിൽ അത്ര എളുപ്പമാകില്ല.”
“ആഹാ...”
“ഞനിപ്പോ പരിചയമില്ലാത്ത നമ്പറിൽ നിന്നൊക്കെ ഒരു കോൾ വന്നാൽ അപ്പൊ തന്നെ സ്പീക്കറിലിട്ട് സൈഡിൽ വെക്കും. ചുമ്മാ കേട്ടോണ്ടിരിക്കും. ഒരു മരവിപ്പാണ് മാഡം. വരുന്നവര് വരട്ടെ. കൊല്ലുന്നവര് കൊല്ലട്ടെ എന്നൊരു ചിന്തയാണിപ്പൊ. ഇന്ന് രാവിലെ ഇങ്ങോട്ടിറങ്ങിയപ്പോഴും വന്നു ഒരു കോൾ. ഇനി ഒരിക്കലും ഞാൻ കൊച്ചി കാണില്ല എന്ന്.” അവൻ ഉറക്കെ ചിരിച്ചു.
“ആ കോൾ വന്ന നമ്പർ ഒന്നു കാണിച്ചേ.” അനില അവന്റെ ഫോണിനായി കൈ നീട്ടി.
“ഓ... അതൊന്നും കാര്യമില്ല മാഡം. ഏതോ പാവം പിടിച്ച ബീഹാർ സ്വദേശിയുടെ നമ്പറാ. അവനെയൊക്കെ പണ്ടേ പൊലീസ് തപ്പിയെടുത്താർന്നു. ആ പാവത്താന്റെ ഐഡി ഉപയോഗിച്ച് ഇവര് പത്തിരുപത് നമ്പറെടുത്തിട്ടുണ്ട്. അവൻ മാത്രല്ല. ഇവരിതൊക്കെ തുടങ്ങിയിട്ട് വർഷം കൊറേ ആയില്ലേ മാഡം. പണ്ട് ഈ ഐഡി സമ്പ്രദായം ഇത്ര സ്ട്രിക്റ്റ് അല്ലാർന്നല്ലോ. പൊലീസുകാര് കുറേ നടന്നു അതിന്റെ പുറകേ. എങ്ങുമെത്തിയില്ല.”
“ഉം...” അനില ആലോചനയോടെ തലകുലുക്കി.
“ഇപ്പൊ സുനിൽ ഫുൾ ടൈം മാധ്യമപ്രവർത്തനമാണോ ?”
“യെസ് മാഡം. ഇപ്പൊ റെജിസ്റ്റേർഡ് ജേർണലിസ്റ്റാണ്. യൂറ്റ്യൂബും, പിന്നെ അത്യാവശ്യം ടീവി ചാനലുകളും ഒക്കെയായിട്ട് തട്ടിമുട്ടി ജീവിച്ചു പോകാനുള്ള സെറ്റപ്പുണ്ട്. ഒറ്റക്കല്ലേ ഉള്ളൂ.”
“അമ്മ ?”
“അമ്മ മരിച്ചുപോയി മാഡം. കൊറോണയാരുന്നു. അവർ ഒരു കോണ്വെന്റിൽ ജോലിക്കു പോകാറുണ്ടായിരുന്നെന്നു പറഞ്ഞില്ലാർന്നോ ? അവിടെ വെച്ചാരുന്നു.”
അനിലയുടെ നെറ്റി ചുളിഞ്ഞു.
“അതിൽ സംശയിക്കുവൊനും വേണ്ട മാഡം. സ്വാഭാവിക മരണം തന്നെയാരുന്നു.” സുനിലിന് അനിലയുടെ ചിന്ത മനസ്സിലായിരിക്കുന്നു.
“ഇനിയെന്താ സുനിലിന്റെ അടുത്ത പരിപാടി ?”
“മാഡത്തിന് തിരക്കാണെന്നെനിക്കറിയാം. ഞാനെല്ലാം ഒന്നു ചുരുക്കി പറയാം.”
അവൻ ആ ഫയലിലെ അവസാന പേജ് മറിച്ചുകൊണ്ടു തുടർന്നു.
“സ്റ്റാറ്റസ്റ്റിക്സ് പറയുകയാണെങ്കിൽ, കേരളത്തിൽ, ശരാശരി 9 കുട്ടികളെ ഒരു മാസം കാണാതെ പോകുന്നുണ്ട്. മിക്ക കേസുകളും പ്രേമവും ഒളിച്ചോട്ടവുമൊക്കെയാണ്. മിക്കപ്പോഴും ഈ കുട്ടികളെ പൊലീസ് കണ്ടെത്തി അവരുടെ രക്ഷാകർത്താക്കളെ ഏല്പ്പിക്കാറുമുണ്ട്. പക്ഷേ ഈ കഴിഞ്ഞ നാലു വർഷത്തെ എന്റെ അന്വേഷണങ്ങളിൽ ഞാൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു.
മൂന്നോ നാലോ മാസം കൂടുമ്പോൾ ഒരു മിസ്സിങ്ങ് ഉണ്ടാകുന്നുണ്ട്... ഒരു ക്രിട്ടിക്കൽ മിസ്സിങ്ങ്! ഒരു വർഷം ശരാശരി 3 കുട്ടികൾ ഇങ്ങനെ മിസ്സിങ്ങ് ആകുന്നുണ്ട്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ, ശൂന്യതയിലേക്ക് അലിഞ്ഞു പോയതുപോലെ, മൂന്നു കുഞ്ഞുങ്ങൾ... എത്രയൊക്കെ അന്വേഷണങ്ങൾ ഉണ്ടായിട്ടും യാതൊരു തെളിവു പോലും കിട്ടാതെ, പൊലീസുകാർ ഒടുക്കം ഉപേക്ഷിക്കേണ്ടിവരുന്ന കുറച്ച് മിസ്സിങ്ങ് കേസുകൾ...“
സുനിലിന്റെ സ്വരം വിറച്ചു.
”മൊത്തം കേരളത്തിലെ കുഞ്ഞുങ്ങളുടെ ശതമാനക്കണക്ക് നോക്കിയാൽ, 3 എന്നതൊരു സംഖ്യയേ അല്ല. പക്ഷേ... ആ കുഞ്ഞുങ്ങളുടെ വീട്ടിൽ... അവർക്കുണ്ടാകുന്ന നഷ്ടത്തിന്റെ ശതമാനക്കണക്കറിയാമോ ? അതോടെ തീർന്നു അവരുടെ ജീവിതം... കുഞ്ഞുങ്ങൾ മരിച്ചുപോകുന്നതിനേക്കാൾ ഭീകരമാണാ അവസ്ഥ. അവരെവിടെ ? ഏതവസ്ഥയിലാണെന്നറിയാതെയുള്ള ജീവിതം... ഒരിക്കലും ഒരമ്മയോ അപ്പനോ ആ ഷോക്കിൽ നിന്ന് കരകയറില്ല മാഡം...“
”സുനിലേ... താൻ പറയുന്നത് അപ്പാടെ ഞാൻ വിശ്വസിക്കുകയാണ്. എനിക്കിതിൽ ഒരു സംശയവുമില്ല. എനിക്കുമുണ്ട് കുഞ്ഞു മക്കൾ. പക്ഷേ, താൻ ഇത്ര കാര്യക്ഷമമായി ഇതന്വേഷിച്ചിട്ടും, എന്തുകൊണ്ട് ലോ ആൻഡ് ഓർഡർ ഇതിലേക്ക് ഇൻവോൾവ് ചെയ്യിക്കാനായില്ല എന്നെനിക്ക് മനസ്സിലാകുന്നില്ല.“
“എന്ത് ലോ ആൻഡ് ഓർഡർ മാഡം ? ദേ ആ പുറത്തിരിക്കുന്ന ചിന്നമ്മു എന്ന സ്ത്രീയെ കണ്ടില്ലേ ? പൂർണ്ണ തെളിവുകളോടെയല്ലേ അവരെ അറസ്റ്റ് ചെയ്തത് ? ആർക്കെങ്കിലും സംശയമുണ്ടോ ? പക്ഷേ, ഇനി എന്നാ അവർക്കൊരു ട്രയൽ ഉണ്ടാകുക ? ഒന്നര മാസം റിമാൻഡ് കഴിഞ്ഞ് അവർ പുല്ലു പോലെ ഇറങ്ങിയങ്ങ് പോകുവല്ലേ ? നിങ്ങൾ അവരെ ഫോളോ ചെയ്യുമായിരിക്കും. ജാമ്യത്തിലിറക്കിയവനെ ചിലപ്പൊ നിങ്ങടെ സസ്പെക്റ്റ് ലിസ്റ്റിലിടുമായിരിക്കും. പക്ഷേ, ബിലീവ് മീ. കുറച്ചു മാസങ്ങൾ കഴിയുമ്പോൾ ഇനിയും ഈ സ്ത്രീ അറസ്റ്റിലാകും. മറ്റേതെങ്കിലും ജില്ലയിൽ നിന്ന്.ഇല്ലെന്ന് പറയാൻ പറ്റുമോ മാഡത്തിന് ? ബിക്കോസ്, ഇതാണിവരുടെ ജോലി. കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വൻ തുകയ്ക്ക് വിൽക്കുകയാണിവർ. തൃശ്ശൂർ പട്ടിക്കാടു നിന്ന് ഇതേ സ്ത്രീയെ ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്ത റിപ്പോർട്ട് ദാ ആ ഫയലിലുണ്ട്. സോ, ലോ ആൻഡ് ഓർഡർ ഇടപെട്ടിട്ടൊന്നും പ്രത്യേകിച്ച് ഫലമൊന്നും ഞാൻ കാണുന്നില്ല മാഡം. ഞാൻ കുറ്റം പറയുകയല്ല. പൊലീസുകാർക്ക് ഈ വിഷയത്തിൽ പരിമിതികൾ ഒരുപാടുണ്ട്.“
അനിലയ്ക്ക് മറുപടിയുണ്ടായില്ല.
”ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല മാഡം. അന്നത്തെ ആ ഇൻസ്പെക്ടർ സാബു... ഈ സംഭവം നടന്ന് നാലാം ദിവസം അദ്ദേഹവും ഞാനും തമ്മിൽ തെറ്റി. ആളെയും പറഞ്ഞിട്ട് കാര്യമില്ല. നേരം വെളുത്ത് ആദ്യത്തെ കോൾ തന്നെ എന്റേതാണ്. എനിക്ക് പറയാനുള്ളത് ഒരേ വിഷയം മാത്രം. ഒരേ പരാതികൾ മാത്രം. സ്ഥിരമായിട്ട് ഇതു തന്നെ കേട്ടോണ്ടിരുന്നാൽ ആർക്കായാലും മടുക്കില്ലേ മാഡം. നാലാം ദിവസം അദ്ദേഹം പറഞ്ഞു ഇനി ആളെ വിളിക്കരുത്. ഇതു മാത്രമല്ല ആൾക്ക് ജോലി എന്ന്.
ഞാൻ ബന്ധപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഇതുതന്നെയാണവസ്ഥ. കുറച്ചു കഴിയുമ്പോൾ ഞാനൊരു ശല്യാവും.
ക്രൈം ബ്രാഞ്ച് എസ് പി വേണുഗോപൻ സാറുമായിട്ടൊന്നു സംസാരിക്കാൻ ഞാൻ കഴിഞ്ഞ ആറു മാസമായി നടക്കുന്നു. ഓരോ അപ്പോയിന്മെന്റും അദ്ദേഹം ഓരോന്നു പറഞ്ഞ് മാറ്റിവെക്കുകയാണ്.
മൂന്നാലു മാസം മുൻപ്, എന്റെ ഒരു മാധ്യമസുഹൃത്ത് അമ്പിളി അനീസ് ആണ് പോത്തൻ സാറിനെപ്പറ്റി എന്നോട് പറയുന്നത്. അവർ ഈ ഓപ്പറേഷൻ ബ്ലൂ ഐസ് ഒക്കെ നന്നായി കവർ ചെയ്തിരുന്നു. മാഡത്തിനറിയോ എന്നറിയില്ല.“
അനില അറിയാം എന്ന അർത്ഥത്തിൽ തലയാട്ടി.
”അന്നു മുതൽ ഞാൻ ഒരു ബ്രേക്കിനു വേണ്ടി നടക്കുകയാണ് മാഡം. ഒരു മണിക്കൂർ എനിക്ക് അദ്ദേഹത്തിന്റെ കൂടെ ഒന്നു കിട്ടിയാൽ... നെഞ്ചിൽ കൈ വെച്ചു ഞാൻ പറയുവാ. ആളെപ്പോലെ ഒരാൾ ഇതിനാത്തെറങ്ങിയാലേ ഈ പരിപാടി നിർത്താനൊക്കുവൊള്ളൂ. എന്റെ ലൈഫിൽ ഈ കഴിഞ്ഞ കുറേ വർഷങ്ങളായിട്ടുണ്ടായ ഏറ്റവും വലിയ അച്ചീവ്മെന്റാണ് ഇവിടെ വെച്ച് മാഡത്തിനെ കാണാനും സംസാരിക്കാനും പറ്റിയത്.കമ്പ്ലീറ്റ് പ്രതീക്ഷേം നഷ്ടപ്പെട്ടു നടക്കുവാരുന്നു ഞാൻ.“
തുടർന്ന് കുറച്ചു സമയം അനില ആ ഫയലിലെ പേജുകൾ നിശബ്ദമായി മറിച്ചുനോക്കിക്കൊണ്ടിരുന്നു. നൂറോളം പേജുകളുണ്ടായിരുന്നു അതിൽ. പേപ്പർ കട്ടിങ്ങുകളും, ഫോട്ടോകളും പൊലീസ് റിപ്പോർട്ടുകളുമെല്ലാം ഭംഗിയായി കൃമീകരിച്ച് വസ്തുനിഷ്ഠമായ വിവരങ്ങൾ കൃത്യമായി അടയാളപ്പെടുത്തി ഒരു തികഞ്ഞ ഇൻവെസ്റ്റിഗേഷൻ ഫയലായിരുന്നു അത്.
തോളിൽ ഒരു ബാഗും തൂക്കി, കൈയ്യിൽ ഒരു ചെറു ക്യാമറയുമായി മുടന്തി വന്നു കയറിയ ആ ചെറുപ്പക്കാരൻ ഒരു മഹാവിസ്ഫോടനത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
എല്ലാം ഓടിച്ചൊന്നു വായിച്ചു തീർന്നതും അനില സാവധാനം മുഖമുയർത്തി.
“ജോലിയിൽ ആത്മാർത്ഥതയുള്ളവരെ എനിക്ക് ഒരുപാടിഷ്ടമാണ് സുനിൽ. നമ്മളൊരു കാര്യത്തിനിറങ്ങിയാൽ, അതിന്റെ അവസാനം വരെ ഇറുക്കിപ്പിടിച്ചങ്ങനെ നിൽക്കണം. പോത്തൻ സാറിന്റെ ഭാഷയിൽ, ഉടുമ്പു പിടിച്ച പോലെ. അതുകൊണ്ട്... ”
ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ അവൾ തന്റെ ഫോണെടുത്ത് അതിലെ 5 എന്ന അക്കം അമർത്തിപ്പിടിച്ചു.
ഡയൽ പാഡിൽ ദാ ഈ വാക്കുകൾ തെളിഞ്ഞു.
“Calling…
DHILEESH POTHAN”
കണ്ണൂർകാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ