മിശ്വ 1
ആമുഖം
കർണ്ണാടകത്തിൽ, മൈസൂർ ജില്ലയിലെ കല്ലഹള്ളി എന്നൊരു ഉൾഗ്രാമത്തിലാണ് ഈ കഥയാരംഭിക്കുന്നത്. കർണ്ണാടകത്തിലെത്തന്നെ ഒരുപാടു സ്ഥലങ്ങളിലൂടെയും, ഒരു വേള കേരളത്തിലൂടെയും ഈ കഥ സഞ്ചരിക്കുന്നുണ്ട്. വളരെ അപൂർവ്വം ചിലരൊഴിച്ച് മിക്കവരും ഈ കഥയിൽ സംസാരിക്കുന്നത് കന്നഡ ഭാഷയിലാണെങ്കിലും വായനാ എളുപ്പമാക്കാനായി സംഭാഷണങ്ങളും വിവരണങ്ങളുമെല്ലാം പൂർണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നു സങ്കൽപ്പിച്ചു വായിക്കാനഭ്യർത്ഥിക്കുന്നു.
കാതടപ്പിക്കുന്ന ഒരു വിസ്‌ഫോടന ശബ്ദം ചെവിയിൽ വന്ന് പതിച്ചതും മിശ്വ നടുങ്ങിപ്പോയി! കണ്ണാടിയിൽ നോക്കി മുടിയൊതുക്കി നിന്നവൾ പരിഭ്രാന്തിയോടെ പുറത്തേക്കോടി.
ഇരുകൈകളിലും ഒരോ തോക്ക് വീതം തന്റെ വീടിന്റെ നേർക്ക് നീട്ടിപ്പിടിച്ച് ബുള്ളറ്റിന്റെ പിറകിലിരുന്ന് അട്ടഹസിക്കുകയാണവൻ! തരുൺ ദിനകർ റെഡ്ഡി! മുന്നിലിരിക്കുന്ന ചോട്ടുവിന്റെ മുഖത്ത് തന്നോടൊരു പുച്ഛഭാവമാണ്. വരണ്ട മണ്ണിൽ ബുള്ളറ്റ് കൊണ്ട് വൃത്തം രചിക്കുമ്പോൾ ചുറ്റിലുമുയരുന്ന പൊടിപടലങ്ങൾ സാഹചര്യത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു.
"നിനക്ക് പ്രാന്താണോഡാ പട്ടീ.!"
മിശ്വയുടെ അലർച്ചയിൽ ചോട്ടു ബുള്ളറ്റിന് ബ്രേക്കിട്ടു.
"പട്ടീന്നൊന്നും വിളിച്ചു കൂടാ."
പിറകിലിരുന്ന തരുൺ ഒരു ചമ്മലോടെ ഇറങ്ങി വന്നു.
"ഒരു തോക്കിന് ലൈസെൻസ് കിട്ടി. പിന്നെ കടുവയെ വെടി വെക്കാൻ പെർമിറ്റും. "
കയ്യിലുള്ള ഒരെണ്ണം ചുണ്ടോട് ചേർത്ത് അതിന്റെ പുകക്കുഴലിലേക്ക് ഒന്ന് ഊതിക്കൊണ്ട് തരുൺ പറഞ്ഞു.
"അതിന് എന്റെ വീട്ടു പടിക്കൽ കൊണ്ട് വന്ന് പൊട്ടിക്കുന്നെന്തിനാ ?"
മിശ്വ കണ്ണ് മിഴിച്ചു.
"ഒന്നൂല്ല. ചുമ്മാ..
നീ നാട് വിട്ട് പോകുകയാണെന്നൊക്കെ കേട്ടു. അപ്പൊ പേടിപ്പിച്ചോടിക്കാന്ന് കരുതി."
വീടിന്റെ പൊട്ടിപ്പൊളിഞ്ഞ തിണ്ണയിലേക്ക് കയറിനിന്നു കൊണ്ട് അവൻ പല്ലിളിച്ചു കാണിച്ചു.
"അച്ഛൻ വീട്ടിൽ ഇല്ലല്ലേ?"
മിശ്വ കൈ മാറിൽ കെട്ടിക്കൊണ്ട് അവനെ ഒന്ന് ചെറഞ്ഞു നോക്കി.
"എങ്ങനെ മനസ്സിലായി ?"
"ധൈര്യം കണ്ടപ്പോൾ മനസ്സിലായി. പക്ഷേ ആ രണ്ടാമത്തെ വെടി ശബ്ദം അടുത്ത ഗ്രാമത്തിൽ വരേ എത്തിയിട്ടുണ്ടാകും എന്നാണ് എന്റെ ഒരു നിഗമനം."
മിശ്വ ആലോചനയോടെ പറഞ്ഞതും തരുൺ പല്ല് കടിച്ചു.
"ആ കരിനാക്ക് വളക്കാതെടി പുല്ലേ!"
"ഹി ഹി.. എന്നാലേ. ഒരുപകാരം ചെയ്യുവോ ? നാളെ പുലർച്ചെ എന്നയൊന്ന് റെയിൽവേ സ്റ്റേഷൻ വരേ കൊണ്ട് വിട്ട് തരാവോ ?"
മിശ്വ പ്രതീക്ഷയോടെ അവനെ നോക്കി കൊഞ്ചി.
"ങ്‌ഹേ ? എന്നോട് തന്നെ പറയണം നീ. വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ ഞാനാ ട്രെയിനിന് ബോംബ് വെക്കും. അങ്ങനെ ഓർത്ത് നടക്കുവാ ഞാൻ. എങ്ങനാഡീ മരങ്ങോടീ നിനക്കീ നാട് വിട്ട് പോകാൻ പറ്റണേ. ? "
മുഖം ചുളിച്ചു കൊണ്ട് അവനത് ചോദിച്ചതും മിശ്വ പൊട്ടിച്ചിരിച്ചു.
"നീ വാ… തോക്കൊക്കെ പോക്കറ്റിൽ തന്നെ വച്ചേരെ."
മിശ്വ ഇറങ്ങി പുറത്തേക്ക് നടന്നു. പുറകിലായി അവനും..
ഒന്നിച്ചു കളിച്ചു വളർന്ന വഴികളിലൂടെ നടക്കുമ്പോൾ അവനതൊരു ഓർമ്മ പുതുക്കലായാണ് അനുഭവപ്പെട്ടത്. ആ ഇടുങ്ങിയ വഴിയിൽ ഓടിക്കളിക്കുന്ന പിള്ളേർക്കിടയിലൂടെ അവർ നടന്നു. നിതംബം വരേ എത്തി നിൽക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറിയകലുന്നത് തരുൺ കണ്ണിമ വെട്ടാതെ നോക്കി നടന്നു.
"എന്നാ പിന്നെ നിനക്ക് കേരളത്തിലേക്ക് പൊക്കൂടെ? വയനാട്ടിലേക്കോ മറ്റോ. അവിടെ എനിക്ക് ബന്ധുക്കാരുണ്ട്. പിന്നെ നിനക്കും മലയാളം നന്നായിട്ട് അറിയാമല്ലോ."
പിറകിൽ നിന്നും അവന്റെ ചോദ്യം കേട്ടതും മിശ്വ തിരിഞ്ഞു.
"കേരളം അതിന് സേഫ് ആണോ ? എന്നെ വല്ലോരും പിടിച്ചോണ്ട് പോയാൽപ്പോലും ഇവിടെ ആരുമറിയില്ല."
മിശ്വ ഒരു നിശ്വാസത്തോടെ മുൻപോട്ട് തിരിഞ്ഞു. ഒരോ ഓർമ്മകളിലൂടെ സഞ്ചരിച്ച് അവളുടെ പിറകിലായി അവനും.
അവരുടെ നടത്തം ചെന്നവസാനിച്ചത് ഒരു ചായക്കടയിലാണ്. മിശ്വ ചെന്ന് പതിവ് സ്ഥലത്ത് ഇടം പിടിച്ചു.
"ഒരു പൊറോട്ട. രണ്ട് ചായ "
തരുൺ ഉള്ളിലേക്ക് കയറുമ്പോൾ കടക്കാരനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.
കടക്കാരൻ ബഹുമാനത്തോടെ തലയാട്ടി.
"അപ്പൊ നിനക്ക് വേണ്ടേ? "
തൊട്ട് മുൻപിലെ കസേരയിലേക്ക് വന്നിരുന്ന അവനെ നോക്കി മിശ്വ ചോദിച്ചു.
"ഏയ്. എനിക്ക് ചായ മതി."
അവൻ പറഞ്ഞപ്പോൾ അവളൊന്ന് അമർത്തി മൂളി.
പൊറോട്ട ചായയിൽ മുക്കി സൂക്ഷ്മതയോടെ കഴിക്കുന്ന മിശ്വയെ സാകൂതം നോക്കി ഇരിക്കുകയാണ് തരുൺ.
"എന്താടാ തെണ്ടീ നീ ഇങ്ങനെ നോക്കണെ ?"
മിശ്വ പുരികം വളച്ചു.
"നീ എന്തിനാഡീ ഇവിടുന്ന് പോണെ ?"
തരുണിന്റെ മുഖം മങ്ങിയ പോലെ.
"പിന്നെ പോവാതെ പറ്റുമോ ? ഞാനും എന്റമ്മേം പട്ടിണി കെടന്ന് ചത്തോട്ടേന്നാണോ ? ആ ചെട്ടിക്കണിയാൻ വന്ന് ഞങ്ങളെ വീട്ടീന്നിറക്കി വിടട്ടേന്നാണോ ?"
മിശ്വയുടെ ശബ്ദത്തിൽ അരിശം കലർന്നു.
അവനൊന്നും മിണ്ടിയില്ല.. അല്പനേരം ഇരുവരും മൗനം മാത്രം..
"ആ മുടിഞ്ഞ റെയിൽവേസ്‌റ്റേഷൻ വന്നതാ എല്ലാം നശിപ്പിച്ചത്. അതിൽ പിന്നെയാ എല്ലാരും ഈ നാടു വിടല് തുടങ്ങിയത്… എന്നാ പോയിട്ടാരെങ്കിലും രക്ഷപ്പെട്ടോ? അതുമില്ല. ചുമ്മാ ഇക്കരെ നിൽക്കുമ്പൊ അക്കരെ പച്ചാന്ന് തോന്നും. അത്ര തന്നെ."
തരുൺ കെറുവോടെ ചായ വലിച്ചു കുടിച്ചു.
"നീ പോടാ… "
മിശ്വ അവന് നേരെ ചിറി കോട്ടി.
"അത് പോട്ടെ. ഞാൻ പോകുന്നതിന് നിനക്കെന്താ ഇത്ര സൂക്കേട്. ?"
മിശ്വ അവനെ നോക്കി കണ്ണുകളിറുക്കി.
തരുണിന് മറുപടിയില്ലായിരുന്നു. ഒരു വിഷാദ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ ചായഗ്ലാസ്സ് മേശയിലിട്ട് കറക്കി ഇരുന്നു.
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴും തരുണിന്റെ മിഴികൾ നിരാശയോടെ ഇടക്കിടെ മിശ്വയിലേക്ക് പാളി.
"അപ്പോ പോകാൻ തന്നെ തീരുമാനിച്ചു ല്ലേ ?"
ദീർഘമായൊരു നിശ്വാസത്തോടെ തരുൺ മിശ്വയുടെ നേരേക്ക് തല ചെരിച്ചു.
"എന്റെ പൊന്നോ.!! ഞാൻ ഇപ്പൊ ഇതൊരു ആയിരം പേരോട് പറഞ്ഞു. എനിക്ക് ജോലി കിട്ടീട്ടില്ല പൊട്ടാ..!! ഇന്റർവ്യൂ ആണ്. അതിൽ സെലക്റ്റാവണം. എങ്കിലേ പറ്റൂ. കിട്ടീല്ലെങ്കി ഞാൻ അടുത്ത വണ്ടിക്ക് തന്നെ തിരിച്ച് പോരും."
മിശ്വ ചിരിച്ചു.
"ഉം... പക്ഷേ നിനക്കു കിട്ടും. "
വിഷണ്ണഭാവത്തോടെ തരുൺ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"ദ്രോഹീ.! പ്രാകുവാ.. അല്ലേടാ ?"
മിശ്വ ചുണ്ട് കൂർപ്പിച്ചു.
"അല്ലടീ. നിനക്ക് കിട്ടും ആ ജോലി. നിന്നെ ആർക്കെങ്കിലും ഇഷ്ടാവാണ്ടിരിക്കോ ?"
"മ്മ്. കിട്ടിയാ മതിയായിരുന്നു."
മിശ്വ നെടുവീർപ്പിട്ടു.
"താമസമൊക്കെ എങ്ങനെയാ ?"
"ഒന്നും എനിക്കറിയില്ല. ഒക്കെ അവിടെ ചെന്നിട്ട്."
"ആ... ഒന്നും അറിയണ്ട. ചുമ്മാ അങ്ങ് കേറിച്ചെല്ല്! ഒരു പരിചയവുമില്ലാത്ത നാട്ടിൽ. മര്യാദയ്ക്ക് റോഡ് ക്രോസ് ചെയ്യാൻ പോലും അറിയില്ല നിനക്ക്."
ആശങ്കയോടെ ഉള്ള അവന്റെ പറച്ചിലിൽ മിശ്വ അവനെ സ്നേഹത്തോടെ ഒന്ന് നോക്കി.
"എന്നാ നിനക്ക് എന്നെ അവിടം വരെ ഒന്ന് കൊണ്ട് വിട്ടുകൂടെ ?"
"പോടീ! എനിക്ക് വേറേ പണിയൊണ്ട്."
തരുൺ പുച്ഛിച്ചു.
"അതാണ്. വർത്താനം മാത്രേ ഒള്ളൂ.
ഇത്ര ശുഷ്കാന്തിയുണ്ടെങ്കിൽ എന്നെ അവിടെ എത്തിച്ച്, ഇന്റർവ്യൂവിനു കൊണ്ട് പോയി, ജോലി വാങ്ങിച്ചു തന്ന്, അവിടെ ഒരു താമസമൊക്കെ സെറ്റാക്കി തന്ന് മാതൃക കാണിക്കണം. അതിനു പറ്റൂല്ലെങ്കി പിന്നെ ചുമ്മാ ഡയലോഗ് അടിക്കാൻ നിൽക്കരുത്!"
മിശ്വ ചുണ്ടും കണ്ണും ഒരുപോൽ കൂർപ്പിച്ച് പുച്ഛമെറിഞ്ഞ് കൊണ്ട് ധൃതിയിൽ മുൻപോട്ട് നടന്നു. തരുൺ ചിരിച്ചു.
വഴിയരികിൽ, വയറൊട്ടിയ നിലയിൽ ക്ഷീണിച്ചവശനായി പീടികത്തിണ്ണയിൽ കിടക്കുന്ന ഒരു പട്ടിയുടെ ചാരത്തേക്കാണ് മിശ്വ നടന്നത്. പോകും വഴി അതവിടെ കിടക്കുന്നത് തരുണിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. കയ്യിൽ കരുതിയ പൊറോട്ടക്കഷ്ണം അതിന്റെ മുൻപിലേക്ക് വെച്ചുകൊടുത്ത്, ആർത്തിയോടെ കഴിക്കുന്ന അതിന്റെ നെറുകിലൊന്ന് തടവിക്കൊണ്ട് മിശ്വ മുൻപോട്ട് നടന്നു. തരുണിന്റെ പുഞ്ചിരി നന്നായി വിടർന്നു.
"ഞാനോർത്തത് വലുതാകുമ്പൊ നമ്മള് ഭയങ്കര ഇഷ്ടത്തിലായി... കല്യാണം കഴിച്ച് ... ഒരു പത്ത് പന്ത്രണ്ട് പിള്ളേരൊക്കെയായി... "
തരുൺ ശബ്ദമുയർത്തി പറഞ്ഞു.
"പന്ത്രണ്ട് കൊറച്ച് കൊറഞ്ഞു പോയി. അതൊക്കെ പോട്ടെ… തമാശ പറഞ്ഞതല്ല. എന്നെ കൊണ്ടാക്കണം. പറ്റിക്കരുത്. പറ്റില്ലെങ്കി പറഞ്ഞോ. ഞാൻ ജീപ്പിന് പൊക്കോളാം."
"ഞാൻ വരില്ല മിശ്വാ.."
അവനിൽ നിന്നുമുതിർന്ന പുഞ്ചിരിയിൽ ഒരു നോവ് അടങ്ങിയ പോലെ. അവളെ വീട്ടു പടിക്കൽ വരെ കൊണ്ടാക്കിക്കൊണ്ട് തരുൺ തിരിഞ്ഞ് നടന്നു.
അവൻ നടന്നകലുന്നത് ഒരു നിശ്വാസത്തോടെ നോക്കിനിന്നു കൊണ്ട് മിശ്വ വീട്ടിലേക്ക് കയറി.
"ആ… ഇതാപ്പോ നന്നായേ. ഈ വയ്യാത്ത കാലും വെച്ച് തുണി കഴുകാൻ പോകുവാണോ. ഞാൻ ചെയ്യില്ലേ അമ്മാ അത്."
മിശ്വ മുഖം കൂർപ്പിച്ചു കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങിച്ചു. ആ സ്ത്രീ ദയനീയമായൊന്ന് പുഞ്ചിരിച്ചു.
"നാളെ മുതൽ അമ്മ തന്നെ ചെയ്യണ്ടേ മോളേ. "
"അത് നാളെ മുതൽ അല്ലേ. ഇപ്പൊ ഞാനുണ്ടല്ലോ."
മിശ്വ കെറുവോടെ പറഞ്ഞപ്പോൾ അവർ അവളെ വാത്സല്യത്തോടെ നോക്കി.
മിശ്വ ചെന്ന് കഴുകിയെടുക്കാനുള്ള തുണികൾ വാരിക്കൂട്ടി ബക്കറ്റിലാക്കിക്കൊണ്ട് വീടിന്റെ പിറകിലൂടെയുള്ള വഴിയിലേക്കിറങ്ങി.
ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിയ ആ ഇടവഴിയിലൂടെ അല്പദൂരം മുൻപോട്ട് നടന്നപ്പോൾ തന്നെ മിശ്വയുടെ കാതുകളിലേക്ക് വെള്ളത്തിന്റെ കളകളാരവും കിളികളുടെ കൂക്ക് വിളികളും ഒരു കുളിർമയോടെ വന്ന് പതിച്ചു.
"മിശ്വാ.. ഞാനൂണ്ട് "
പിറകിൽ നിന്നുമൊരു വിളി കേട്ടതും മിശ്വ പുഞ്ചിരിയോടെ തിരിഞ്ഞു. അവളുടെ കൂട്ടുകാരി സാൻവി ആയിരുന്നു അത്.
"നീ തരുണിന്റെ ഒപ്പം പോകുന്നത് കണ്ടപ്പോൾ കരുതി ഇന്നിനി അലക്കാൻ വരില്ലെന്ന് "
സാൻവി അവളുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു.
"ഏയ്. അത് ചുമ്മാ അവൻ വന്നപ്പോ ഒന്നിറങ്ങിയതാ. ഇനിയിപ്പോ നാളെ പോയി കഴിഞ്ഞാൽ എന്നാ എപ്പോഴാ ഇങ്ങോട്ടെന്ന് അറിയില്ലല്ലോ"
മിശ്വ പറഞ്ഞപ്പോൾ സാൻവി ഒന്ന് മൂളി. നടന്ന് നടന്ന് പുഴക്കരികിൽ എത്തിയ അവർ വെള്ളത്തിലേക്കിറങ്ങി നിന്ന് തുണിയെടുത്ത് കഴുകാൻ ആരംഭിച്ചു.
"എന്നിട്ട് രാവിലത്തെ ജീപ്പിനാണോ നീ പോണേ? നിനക്ക് തീരെ പേടി തോന്നുന്നില്ലേ മിശ്വാ. ഒറ്റക്ക്… അറിയാത്ത നാട്ടിലേക്ക് പോകാൻ "
സാൻവിയുടെ ശബ്ദത്തിൽ അതിശയം കലർന്നിരുന്നു.
"പേടി വിചാരിച്ച് ഇരുന്നാൽ എങ്ങനാഡീ. നിനക്കറിയില്ലേ അമ്മയ്ക്കിപ്പോ പണ്ടത്തെ പോലെ ജോലിക്ക് പോകാൻ തീരെ വയ്യാതെയായി. ദിവസവും എങ്ങനെയോ ആണ് ഞങ്ങൾ കഴിഞ്ഞു കൂടുന്നത് തന്നെ. ഇനിയാ വീടും കൂടി ഇല്ലാതായാൽ ഞങ്ങൾ തെരുവിലേക്കിറങ്ങേണ്ടി വരും. "
മിശ്വ വേദനയോടെ പറഞ്ഞപ്പോൾ സാൻവി അവളുടെ തോളിലൊന്ന് തട്ടി.
"ഹാ പിന്നെ എടീ എന്റെ വീട്ടിലെ ആ പഴയ ഫോൺ ഞാൻ കൊണ്ടു പോകയാണ്. അവിടെ ചെന്നുകഴിഞ്ഞാൽ നിന്റെ വീട്ടിലേക്കായിരിക്കും ഞാൻ വിളിക്കുക കേട്ടോ "
മിശ്വ പറഞ്ഞപ്പോൾ സാൻവി പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ട് കഴുകൽ തുടർന്നു.
********
നേരം പുലർന്നതെ ഒള്ളൂ . മിശ്വ ചെന്ന് കുളിച്ച് കഴിഞ്ഞതും കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു. ഹാഫ് ബ്ലൗസും പാവാടയും ധരിച്ച തന്റെ പ്രതിബിംബത്തിലേക്കവൾ അല്പനേരം കണ്ണെടുക്കാതെ നോക്കി. ഓമനത്തം തുളുമ്പുന്ന വട്ടമുഖത്തെ കട്ടിയുള്ള പുരികത്തിന് ഒത്ത നടുക്കായി അവൾ ഒരു പൊട്ട് എടുത്ത് വെച്ചു. തിങ്ങിയ കാർകൂന്തൽ ഇരുവശത്തേക്കും വൃത്തിയായി കെട്ടിവെച്ച് കൊണ്ട് അവൾ മേശപ്പുറത്ത് മടക്കിവെച്ചിരുന്ന ഹാഫ് സാരി കയ്യിലെടുത്തു.
അപ്പോൾ എന്തുകൊണ്ടോ, അവളുടെ നോട്ടം, ആ മേശക്കു മുകളിൽ, ഭിത്തിയിൽ പതിച്ചിരുന്ന അച്ഛന്റെ ചിത്രത്തിലേക്കു നീണ്ടു. കൺപീലികൾ കുതിർന്നു.
ഗുണനാകൃതിയിൽ ഭിത്തിയിൽ പതിച്ചിരുന്ന രണ്ടു വാളുകളും, അതിനു മധ്യത്തിലായി പഞ്ചലോഹ നിർമ്മിതമായ ഒരു പരിചയുമുണ്ടായിരുന്നു ആ ഫോട്ടോയ്ക്കു താഴെ.
സ്വയമറിയാതെയെന്നോണം, അവൾ ആ പരിചയിൽ തൊട്ട് നെറുകയിൽ വെച്ചു. അതിനുശേഷം, മിഴികളുയർത്തി നിശബ്ദമായി അച്ഛനോട് യാത്ര പറഞ്ഞു അവൾ.
അപ്പോഴേക്കും ഒരു ഗ്ലാസ് ചായയുമായി തൊട്ട് പിറകിൽ അമ്മ വന്ന് നിന്നിരുന്നു. ചായ വാങ്ങിക്കുടിച്ചു കൊണ്ട് അധികമൊന്നും പറഞ്ഞ് സാഹചര്യം വിഷമകരമാക്കാതെ ബാഗുമെടുത്ത് മിശ്വ വേഗം ഇറങ്ങി.
ജീപ്പിൽ കയറി റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോൾ മിശ്വയുടെ മനസ്സിനെ എന്തെന്നില്ലാത്ത ഒരു സങ്കടം വന്ന് പൊതിയുന്ന പോലെ തോന്നി. കണ്ണുനിറഞ്ഞപ്പോൾ അവൾ പുറത്തേക്ക് നോക്കികൊണ്ട് ആരും കാണാതെ അത് തുടച്ചു കളഞ്ഞു. ഒരു മണിക്കൂറോളം ജീപ്പിലിരുന്ന് അവൾ ആ നാട്ടിലെ പുതിയ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അതിനുള്ളിൽ പോയി കാര്യങ്ങൾ അന്വേഷിച്ച് ടിക്കറ്റ് എടുക്കുമ്പോഴും അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി അവിടെ പരതുന്നുണ്ടായിരുന്നു.
അല്പനിമിഷത്തിനകം ഒരു ഹുങ്കാര ശബ്ദത്തോടെ അവിടെയൊന്നാകെ കിടുക്കിക്കൊണ്ട് ഒരു തീവണ്ടി, സ്റ്റേഷനിൽ വന്ന് നിന്നു. മിശ്വയുടെ ഉള്ളും കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ധൈര്യം സംഭരിച്ചു കൊണ്ട് അവൾ അതിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് പരിചിതമായൊരു ബുള്ളറ്റിന്റെ ശബ്ദം സ്റ്റേഷന്റെ വലതു വശത്തു നിന്നും അവളുടെ കാതുകളിൽ വന്ന് പതിച്ചത്. ചുണ്ടിലൊളിപ്പിച്ച ചിരിയോടെ മിശ്വ തിരിഞ്ഞു നോക്കി. തരുൺ ബുള്ളറ്റിലിരുന്ന് കൊണ്ട് അവൾക്ക് നേരെ കൈ വീശി കാണിച്ചു.
"രക്ഷപ്പെട്ട് പോയെന്ന് സമാധാനിക്കണ്ട നീ. വൈകാതെ ഞാൻ വരുന്നുണ്ട് നിനക്ക് പിറകേ."
അവൻ അലറിയപ്പോൾ മിശ്വ കണ്ണിറുക്കി ചിരിച്ചു കൊണ്ട് ട്രെയിനുള്ളിലേക്ക് കയറി.
ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോഴും അവളുടെ ചൊടിയിൽ ആ പുഞ്ചിരി നിലനിന്നിരുന്നു. പെട്ടെന്ന് സ്വബോധം വന്ന പോൽ അവൾ സ്വയം തലക്കൊന്ന് കിറുക്കി.
എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തങ്ങൾ ഉണ്ട് തനിക്ക്. അതിനിടയിൽ... വേണ്ട.
അവൾ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് ആ യാത്ര ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ടു നിന്ന ആ തീവണ്ടി യാത്രക്ക് ശേഷം മിശ്വ ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടന്നു.
തുടരും.
കണ്ണൂർകാരൻ ❤️❤️❤️❤️
#📙 നോവൽ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #📔 കഥ #✍ തുടർക്കഥ