𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 1 days ago
#📙 നോവൽ മാറാനുള്ള ഡ്രെസ്സും ഡിവോഴ്സ് പേപ്പർസ് വച്ചിരിക്കുന്ന ഫയലും എടുത്ത് കൊണ്ട് ശ്രീഹരി ഹോസ്പിറ്റലിലേക്ക് പോയി.
അവൻ റൂമിൽ എത്തുമ്പോ മീര ബെഡിൽ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് തളം കെട്ടി നിൽക്കുന്ന വിഷാദം കണ്ടപ്പോ ശ്രീഹരിക്ക് ഒരു വല്ലായ്മ തോന്നി. എങ്കിലും ഒരു തരി സഹതാപം പോലും അവൾ അർഹിക്കുന്നില്ല എന്ന കാര്യവും അവനപ്പോൾ ഓർത്തു.
തന്റെ ജീവിതം ഇങ്ങനെ ആയി പോകാൻ കാരണക്കാരി ആയവളാണ് മീര എന്ന ചിന്ത ശ്രീഹരിക്ക് അവളോട് തോന്നിയ ഇത്തിരി സഹതാപം പോലും ഇല്ലാതാക്കി.
"സമയം പോലെ ഒപ്പിട്ട് വച്ചോ."
ഫയൽ മേശപ്പുറത്ത് വച്ചിട്ട് ശ്രീഹരി അവളെ നോക്കി.
താൻ ഡിവോഴ്സ് ന് സമ്മതം പറഞ്ഞ ഉടനെ തന്നെ അവനീ പേപ്പറുകളും കൊണ്ട് വരുമെന്ന് മീര പ്രതീക്ഷിച്ചില്ല. അതിനാൽ അവൾ ഒരു നിമിഷം ഞെട്ടലോടെ അവനെ നോക്കി.
"നിന്റെ മനസ്സ് മാറുന്നതിനു മുൻപ് ഒപ്പിട്ട് വാങ്ങണ്ടേ. ഇന്ന് ഡിവോഴ്സ് തരാമെന്ന് പറഞ്ഞ നീ നാളെ ചിലപ്പോ വാക്ക് മാറ്റിയാലോ."
ശ്രീഹരി ആ പറഞ്ഞതിന് മീര മറുപടി ഒന്നും പറഞ്ഞില്ല. പകരം അവൾ ഫയലിൽ നിന്നും പേപ്പറുകൾ എടുത്ത് ശ്രീഹരി മാർക്ക് ചെയ്ത സ്ഥലത്ത് സൈൻ ചെയ്തു.
"ഞാൻ പോയി നിനക്കുള്ള ഭക്ഷണം വാങ്ങി വരാം."
മീര സൈൻ ചെയ്യുന്നത് കണ്ട് സന്തോഷത്തോടെ അവനിറങ്ങി പോയി.
മീര വേണ്ടെന്ന് പറഞ്ഞില്ല. കാരണം അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. തലേന്ന് ഉച്ച മുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല അവൾ.
തലേ ദിവസത്തെ കാര്യങ്ങൾ ഓർത്തപ്പോ ആ കൂട്ടത്തിൽ ദീപ്തിയും ശ്രീഹരിയും ഒരുമിച്ചുള്ള രംഗങ്ങൾ കൂടി അവളുടെ മനസ്സിലേക്ക് കടന്ന് വന്നു. അസ്വസ്ഥതയോടെ മീര മുഖം വെട്ടിച്ചു.
താൻ മരിക്കുന്ന വരെ ഈ രംഗം മനസ്സിൽ നിന്നും പോകില്ലെന്നവൾ ഓർത്തു. എത്രയൊക്കെ അത് ഓർക്കേണ്ട എന്ന് വിചാരിച്ചാലും ആ കാഴ്ച്ച അവളുടെ ഉള്ളുലച്ചു കൊണ്ട് മനസ്സിലേക്ക് കടന്ന് വരും. അതോടെ മീര അസ്വസ്ഥയാകാൻ തുടങ്ങും.
ശ്രീഹരി അപ്പവും കടല കറിയുമാണ് അവൾക്ക് വാങ്ങി കൊണ്ട് വന്നത്. മീര സാവധാനം അതെടുത്തു കഴിക്കാൻ തുടങ്ങി.
ആ ദിവസം മൊത്തം ശ്രീഹരി ഹോസ്പിറ്റലിൽ മീരയ്ക്കൊപ്പം ചിലവഴിച്ചു. ഇരുവരും പരസ്പരം എന്തെങ്കിലും മിണ്ടുകയോ പറയുകയോ ചെയ്തില്ല. ശ്രീഹരിയും ഒത്തുള്ള തന്റെ ജീവിതം അവസാനിച്ചുവെന്ന സത്യം മനസ്സിനെ പറഞ്ഞ് അംഗീകരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ.
പിറ്റേന്ന് ഡോക്ടർ റൗണ്ട്സിന് വന്നപ്പോ മീരയ്ക്ക് നല്ല പനി ഉണ്ടായിരുന്നു. അത് കാരണം മൂന്നു ദിവസം കൂടി അഡ്മിറ്റ് ചെയ്ത് പനി ഒക്കെ ഒന്ന് കുറഞ്ഞ ശേഷമാണ് ഡിസ്ചാർജ് നൽകിയത്.
ശ്രീഹരി അവളേം കൂട്ടി ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോന്നു.
വീട്ടിൽ വന്ന് ഒരാഴ്ചയോളം മീര പുറത്തേക്ക് ഇറങ്ങിയില്ല. കൂടുതൽ സമയവും മുറിയിൽ തന്നെ ചിലവഴിച്ചു. എങ്കിലും തന്റെ ആരോഗ്യം കണക്കിലെടുത്ത് അവൾ ഭക്ഷണം സമയത്തിന് ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചു.
ശ്രീഹരി തനിക്കുള്ളത് സ്വന്തമായി ഉണ്ടാക്കി കഴിക്കുകയോ അല്ലെങ്കിൽ ദീപ്തി ഉണ്ടാക്കുന്നത് പോയി കഴിക്കുകയാ ചെയ്ത് പോന്നു.
******
ഒരാഴ്ച കഴിഞ്ഞപ്പോ പഴയ പോലെ ആരോഗ്യം വീണ്ടെടുത്ത മീര ശ്രീഹരിയോട് യാത്ര പറഞ്ഞ് അവിടേക്ക് ഒരു ടാക്സി വിളിച്ചു വന്നത് പോലെ തന്നെ തിരികെ സ്വന്തം വീട്ടിലേക്ക് പോയി.
ബന്ധം പിരിയാനുള്ള ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടാണ് മകൾ വന്നിരിക്കുന്നതെന്ന് അറിഞ്ഞ മീരയുടെ അമ്മ പത്മിനി അവൾ ശരിയായ തീരുമാനം എടുത്തല്ലോ എന്ന് കരുതി ആശ്വസിച്ചു.
മീര വീട്ടിലെത്തിയ പിറ്റേ ദിവസമാണ് അന്ന് അവൾ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ പാസ്സ് ആയെന്നും അവൾക്ക് ജോലി കിട്ടിയെന്നുമുള്ള കൺഫേംമേഷൻ മെയിൽ വന്നത്.
ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു കച്ചിത്തുരുമ്പ് ആയിരുന്നു മീരയ്ക്ക് ആ ജോലി.
ശ്രീഹരിയുടെ അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അവൾ ആത്മഹത്യയെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. മുന്നോട്ട് ജീവിക്കാനുള്ള അവളുടെ ഏക പ്രതീക്ഷ ആയിരുന്നു അവൻ. അത് നഷ്ടപ്പെട്ടപ്പോ അവൾക്ക് മുന്നിൽ അവശേഷിച്ചത് ഒരു ശൂന്യത മാത്രമായിരുന്നു.
എന്നാൽ ജോലി കിട്ടിയപ്പോ ഇനിയും തനിക്ക് എന്തൊക്കെയോ നേടാനുണ്ട് എന്നൊരു ആത്മവിശ്വാസം അവളിൽ ഉടലെടുത്തു.
*******
ദിവസങ്ങൾ മാറ്റമില്ലാതെ ഓടി മറഞ്ഞു കൊണ്ടിരുന്നു.
മ്യൂച്ചൽ ഡിവോഴ്സ് പെറ്റിഷൻ ആയിരുന്നെങ്കിലും കൗൺസിലിംഗ് സെക്ഷനും മറ്റുമായി ഒരു വർഷത്തോളം നീണ്ടു പോയ ശേഷമാണ് ശ്രീഹരിക്കും മീരയ്ക്കും ഡിവോഴ്സ് അനുവദിച്ചു കിട്ടിയത്.
അവസാന ദിവസവും മീര ഒറ്റയ്ക്കാണ് കോടതിയിൽ വന്നത്. എന്നാൽ അന്ന് അവർക്ക് ഡിവോഴ്സ് കിട്ടുന്ന ദിവസമായത് കൊണ്ട് ശ്രീഹരിക്ക് ഒപ്പം ഇത്തവണ ദീപ്തിയും വന്നിരുന്നു.
മീര അവളെ കണ്ടെങ്കിലും കണ്ട ഭാവം കാണിച്ചില്ല. എല്ലാം കഴിഞ്ഞു ഒരു ഓട്ടോ വിളിച്ചു അവൾ വീട്ടിലേക്ക് പോയി.
*******
ഈ ഒരു വർഷം വേണിയുടെയും മാധവിന്റെയും ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്തിയിരുന്നു.
തമ്മിൽ തമ്മിൽ ഇഷ്ടമാവുകയും ഒന്നിച്ചു ചേരാൻ മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലാത്തതിനാലും
വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹ നിശ്ചയം നടത്താമെന്ന ആലോചനയിലാണ് ഇപ്പോ അവർ.
രണ്ട് വർഷത്തിനു ശേഷം കല്യാണം മതി എന്ന തീരുമാനമാണ് ഇരുവർക്കും. അപ്പോ കുറച്ചു കൂടി പക്വത വരുമല്ലോ എന്നാണ് അവർ ചിന്തിച്ചത്. മാത്രമല്ല പരസ്പരം മനസ്സിലാക്കാൻ കൂടുതൽ സമയവും കിട്ടും.
*********
മീരയെ വിവാഹ നിശ്ചയത്തിന് ക്ഷണിക്കാൻ വേണി അവളുടെ വീട്ടിൽ വന്നു.
"എന്റെയും മാധവിന്റെയും നിശ്ചയത്തിന് നീ വരണം."
മീരയുടെ കൈയ്യിൽ പിടിച്ചു വേണി പറഞ്ഞു.
"എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ വേണി നിനക്ക്?"
നിറ കണ്ണുകളോടെ മീര ചോദിച്ചു.
"നീയും കൂടി കാരണമാണ് നല്ല മനസ്സുള്ള സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ എനിക്ക് ജീവിത പങ്കാളിയായി കിട്ടുന്നത്. അതുകൊണ്ട് നിന്നോട് എനിക്ക് യാതൊരു ദേഷ്യവുമില്ല. കിഷോറിനോടും ഇല്ല. അതുകൊണ്ട് കിഷോറിനേം ഞാൻ നിശ്ചയത്തിന് വിളിക്കുന്നുണ്ട്."
വേണി സന്തോഷത്തോടെ പറഞ്ഞു
"ശ്രീയേട്ടനെ വിളിക്കുന്നില്ലേ?"
"നാട്ടിൽ ഇല്ലാത്തോണ്ട് ഫോണിൽ വിളിച്ചു ക്ഷണിച്ചിരുന്നു. വരാൻ നോക്കാമെന്നു പറഞ്ഞു."
"എന്റെ പ്രാർത്ഥന ഉണ്ടാവും വേണി നിനക്ക്. പക്ഷേ ഞാൻ വരുന്നില്ല നിശ്ചയത്തിന്. ചെയ്തു പോയ തെറ്റുകൾ ഇപ്പോഴും മനസ്സിനെ കാർന്ന് തിന്നുന്നുണ്ട്. അതിന്റെ കുറ്റബോധം മായാതെ മനസ്സിൽ കിടക്കുന്നത് കൊണ്ട് നിന്റെ നിശ്ചയത്തിന് വരാനോ ആരെയും ഫേസ് ചെയ്യാനോ എനിക്ക് കഴിയില്ല."
മീര വിഷമത്തോടെ വേണിയെ നോക്കി.
"വരുന്നതും വരാത്തത്തും നിന്റെ ഇഷ്ടം. വിളിക്കണമെന്ന് തോന്നിയത് കൊണ്ട് ഇവിടെ വരെ വന്ന് വിളിച്ചു. വിവാഹം 2 വർഷം കഴിഞ്ഞേ കാണു. അന്നും വരും ഞാൻ ക്ഷണിക്കാൻ."
പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു.
മീര നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പോകുന്നത് നോക്കി നിന്നു.
*********
നന്ദവനം ഓഡിറ്റോറിയത്തിൽ വച്ച് ചിങ്ങം പത്തിന് വേണിയുടെയും മാധവിന്റെയും വിവാഹ നിശ്ചയം നടന്നു.
കിഷോറും മീരയും ശ്രീഹരിയും അതിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ അവരുടെ വരവ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. പക്ഷേ വന്നില്ലെങ്കിലും മൂവരും വേണിക്ക് ഫോണിൽ മെസ്സേജ് അയച്ച് ആശംസകൾ നേർന്നിരുന്നു.
അങ്ങനെ ആ ചടങ്ങ് കഴിഞ്ഞ് മാധവും വേണിയും വീണ്ടും അവരുടേതായ തിരക്കുകളിൽ മുഴുകി.
*********
ആരോഗ്യം ശരിയായി പഴയ പോലെ നടക്കാൻ കഴിയാൻ തുടങ്ങിയപ്പോ മുതൽ കിഷോർ വീണ്ടും പഴയ പോലെ കോളേജിൽ പോയി തുടങ്ങിയിരുന്നു. അവിടെ വച്ച് വേണിയെ ഫേസ് ചെയ്യേണ്ടി വരുന്നത് അവനൊരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു.
ഇടയ്ക്ക് മാധവ് അവളെ കാണാൻ കോളേജിൽ വരുന്നതും വേണിയെ കാറിൽ കയറ്റി അവൻ കൊണ്ട് പോകുന്നത് കാണുമ്പോഴൊക്കെ കിഷോർ വല്ലാതെ അസ്വസ്ഥനാകും.
തനിക്ക് ഇനിയൊരിക്കലും കിട്ടാത്ത കനിയാണ് വേണി എന്ന് കിഷോർ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ മനസ്സിന് ആ സത്യം ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
വേണിയെ നഷ്ടമായത് ഓർത്ത് നീറി പുകയുന്ന മനസ്സുമായിട്ടാണ് കിഷോർ ഓരോ ദിവസവും തള്ളി നീക്കിയത്.
********
ഈ ദിവസങ്ങളിൽ ശ്രീഹരി ദീപ്തിയും ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. പക്ഷേ അവർ തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ദീപ്തിയുടെ വീട്ടിലോ അവർ ജോലി ചെയ്യുന്ന ഓഫീസിലോ ആർക്കും അറിയില്ലായിരുന്നു.
ദീപ്തി ഇക്കാര്യം വീട്ടിൽ പറയാൻ ഇരിക്കുകയാണ്. ശ്രീഹരി ഇക്കാര്യത്തിൽ സ്വന്തം വീട്ടിൽ സമ്മതം ചോദിക്കുന്നില്ല. അവന്റെ ഇഷ്ടം എന്തായാലും വീട്ടുകാർ അംഗീകരിക്കും എന്നൊരു വിശ്വാസം അവനുണ്ട്.
ഒരു ശനിയാഴ്ച ദിവസം ഹാഫ് ഡേ ലീവ് എടുത്ത് ദീപ്തി വീട്ടിലേക്ക് വണ്ടി കയറി.
തിങ്കളാഴ്ചയെ അവളിനി എത്തു. അനുകൂലമായൊരു മറുപടി പ്രതീക്ഷിച്ച് ശ്രീഹരി ദീപ്തിയുടെ വരവിനായി കാത്തിരുന്നു.
തുടരും
• 45 shares