𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 15 hours ago
#📙 നോവൽ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ദീപ്തി വീട്ടിൽ നിന്നും വരുന്നത്. സാധാരണ വീട്ടിൽ പോകാറുള്ളപ്പോ തിങ്കളാഴ്ച ദിവസം അവൾ നേരെ ഓഫീസിൽ എത്താറാണ് പതിവ്. ഇന്ന് പതിവ് തെറ്റിച്ചു കൊണ്ട് ദീപ്തി വീട്ടിലേക്ക് വന്നപ്പോ അവൾക്ക് തന്നോട് കാര്യമായി എന്തോ സംസാരിക്കാൻ ഉണ്ടെന്ന് ശ്രീഹരി ഊഹിച്ചു. "നമ്മുടെ കാര്യം വീട്ടിൽ സമ്മതിച്ചോ ദീപ്തി. അമ്മയും മോളും എന്ത് പറഞ്ഞു?" പ്രതീക്ഷയോടെ ശ്രീഹരി ചോദിച്ചു. "നമ്മുടെ കല്യാണം എന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ നടക്കുമെന്ന് തോന്നുന്നില്ല ഹരി. അമ്മയ്ക്ക് കുഴപ്പമില്ല... പകുതി സമ്മതമുണ്ട്. പക്ഷേ എന്റെ മോൾക്കാ തീരെ ഇഷ്ടമില്ലാത്തത്." ദീപ്തി പറഞ്ഞത് കേട്ട് ശ്രീഹരി ഞെട്ടിപ്പോയി. "മോൾടെ സമ്മതമൊക്കെ കാര്യമാക്കണോ ദീപ്തി. അവൾ ചെറിയ കുട്ടിയല്ലേ." "ചെറിയ കുട്ടി ആണെങ്കിലും അവൾക്ക് വയസ് 8 കഴിഞ്ഞു ഹരി. നല്ല കാര്യ ബോധവും അറിവുമൊക്കെ ഉണ്ട്. അമ്മ വേറെ കല്യാണം കഴിച്ച് അതിൽ മക്കൾ ഉണ്ടായാൽ അവളെ സ്നേഹിക്കില്ല എന്നൊക്കെ പേടിക്കുന്നുണ്ട് എന്റെ മോൾ. അത് മാത്രമല്ല മോൾ രവിയേട്ടനുമായി നല്ല കൂട്ടാണ്. തൊട്ടടുത്തല്ലേ താമസം. രവിയേട്ടൻ മക്കൾ ഇല്ലാത്തത് കൊണ്ട് മോളെ ജീവനാണ്. മോൾ അവളുടെ അച്ഛന്റെ സ്ഥാനത്തു കാണുന്നത് രവിയേട്ടനെ ആണ്." ദീപ്തിയുടെ മുറ ചെറുക്കാനാണ് രവി. അവളുടെ മോൾ അയാളുമായി നല്ല അടുപ്പത്തിലാണ്. രവി ഡിവോഴ്സിയാണ്. അയാൾക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് പിരിഞ്ഞതാണ് ആ ബന്ധം. ഈ കാരണം കൊണ്ട് ദീപ്തിയുടെ വീട്ടുകാർക്ക് രവിയുമായി അവളുടെ വിവാഹം നടത്തിയാൽ കൊള്ളാമെന്നുണ്ട്. "മോളെ പറഞ്ഞ് കൺവീൻസ് ചെയ്ത പോരെ ദീപ്തി നമുക്ക്." ശ്രീഹരി ചോദിച്ചു. "അത് നടക്കുമെന്ന് തോന്നുന്നില്ല ഹരി. ഞാൻ കുറെ പറഞ്ഞു നോക്കി. അമ്മ ഇവിടെ ഇല്ലാത്തപ്പോ എന്നെ കൂടുതൽ നോക്കുന്നത് രവി അങ്കിൾ ആണെന്നും അമ്മയ്ക്ക് ആരെയെങ്കിലും കല്യാണം കഴിക്കണമെങ്കി രവി അങ്കിളിനെ മതി വേറെ ആരെയെങ്കിലും കല്യാണം കഴിച്ച മോളെ കാണാൻ വരരുതെന്ന് എന്നൊക്കെയാ എന്റെ കുട്ടി എന്നോട് പറഞ്ഞത്. കേട്ടപ്പോ നെഞ്ച് പിടഞ്ഞു പോയി ഹരി. അവൾക്ക് വേണ്ടി അല്ലേ ഞാൻ ജീവിക്കുന്നത് തന്നെ. അപ്പോ മോൾടെ ഇഷ്ടമില്ലാതെ എങ്ങനെയാ നമുക്ക് വിവാഹം കഴിക്കാൻ പറ്റാ. രവിയേട്ടനുമായി അവൾ ഒത്തിരി അടുത്തുപോയി. അതുകൊണ്ട് മോളെ പറഞ്ഞു മനസ്സിലാക്കി എന്റെ വഴിക്ക് കൊണ്ട് വരാൻ കുറെ സമയം വേണ്ടി വരും. ഹരി അതുവരെ ക്ഷമയോടെ കാത്തിരിക്കണം." ദീപ്തി അവന്റെ കരങ്ങൾ കവർന്നു. "ഞാൻ ഈ ജീവിതത്തിൽ ആദ്യമായി അറിഞ്ഞ പെണ്ണ് നീയാണ് ദീപ്തി. അതുകൊണ്ട് ശ്രീഹരിയുടെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണിനും സ്ഥാനം ഉണ്ടാവില്ല. നിന്നോടൊപ്പം ജീവിക്കാൻ എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം. ജീവിക്കുന്നുണ്ടെങ്കിൽ നിന്റെ കൂടെ മാത്രമേ ഉള്ളു. കാത്തിരിപ്പിന്റെ അവസാനം നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയണമെന്ന ഒരു ആഗ്രഹം മാത്രമേ എനിക്കുള്ളൂ." ശ്രീഹരി ദീപ്തിയെ തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു. "മോളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം." ദുർബലമായിരുന്നു ദീപ്തിയുടെ സ്വരം. "നീ ഇന്ന് ഓഫീസിൽ വരുന്നില്ലേ?" ശ്രീഹരി ചോദിച്ചു. "വരണം... ഹരി പൊയ്ക്കോ... ഞാൻ പിന്നാലെ വന്നോളാം. ഞാൻ ഇന്ന് ഹാഫ് ഡേ ലീവ് ആക്കിയിരുന്നു. അതുകൊണ്ട് ഉച്ചക്ക് കയറിയ മതി." "എങ്കിൽ ഞാൻ ഇറങ്ങാ..." അവളെ കെട്ടിപിടിച്ചു നെറുകയിൽ ഒന്ന് ചുമ്പിച്ചിട്ട് ശ്രീഹരി ഓഫീസിലേക്ക് പോയി. *********** രണ്ട് മാസത്തിനു ശേഷമുള്ള ഒരു വൈകുന്നേരം. ശ്രീഹരി നാല് ലീവ് കഴിഞ്ഞു വാടക വീട്ടിലേക്ക് മടങ്ങി വന്നതായിരുന്നു. അനിയത്തിക്ക് ഒരു കല്യാണം ശരിയായി വന്നത് പ്രമാണിച്ചു അതിന്റെ അനുബന്ധ കാര്യങ്ങൾക്ക് വീട്ടിലേക്ക് ഒന്ന് പോയതായിരുന്നു അവൻ. എന്നാൽ തിരിച്ച് വന്ന ശ്രീഹരി കാണുന്നത് ദീപ്തി താമസിച്ചിരുന്ന താഴത്തെ നില ഒഴിഞ്ഞു കിടക്കുന്നതാണ്. അവളുടെ കാറും പോർച്ചിൽ ഉണ്ടായിരുന്നില്ല. ശ്രീഹരിയുടെ കുറച്ചു ഡ്രസ്സുകൾ ദീപ്തിയുടെ ബെഡ്‌റൂമിൽ ഉണ്ടായിരുന്നു. അതൊക്കെ മുകളിൽ ഒരു കവറിലാക്കി വച്ചിട്ടുണ്ടായിരുന്നു. ആ ഒപ്പം അവനായി ഒരു കത്തും അതിൽ ഉണ്ടായിരുന്നു. ശ്രീഹരി വിറയാർന്ന കൈകളോടെ കത്ത് നിവർത്തി വായിച്ചു നോക്കി. "പ്രിയപ്പെട്ട ഹരിക്ക്, ഒത്തിരി വിഷമത്തോടെയാണ് ഞാനീ കത്ത് എഴുതുന്നത്. എനിക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ ശരിയായി. നേരിൽ കണ്ട് യാത്ര പറയാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ് പറയാതെ പോകാൻ തീരുമാനിച്ചത്. മാത്രമല്ല നാട്ടിൽ നിന്നും അമ്മയും മോളും രവിയേട്ടനുമൊക്കെ എന്നെ കൂട്ടികൊണ്ട് പോകാനും സാധനങ്ങൾ പാക്ക് ചെയ്യാൻ സഹായിക്കാനുമൊക്കെ ആയിട്ട് വന്നിട്ടുണ്ടായിരുന്നു. അവർ കാണാതെ ഹരിയുടെ സാധനങ്ങൾ മുകളിൽ എത്തിക്കാൻ ഞാൻ ചില്ലറ പാടൊന്നുമല്ല പെട്ടത്. എന്നെ തിരക്കി ഒരിക്കലും എന്റെ നാട്ടിലേക്ക് ഹരി വരരുത്. ഞാൻ ഇടയ്ക്ക് ഇങ്ങോട്ട്‌ വന്ന് കണ്ടോളാം. നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വീട്ടിൽ ആർക്കും അറിയില്ല. ഞാൻ മുൻപൊരിക്കൽ ഒരു പ്രൊപോസൽ പോലെയാണ് ഹരിയുടെ കാര്യം എന്റെ വീട്ടിൽ അവതരിപ്പിച്ചിരുന്നത്. എന്തായാലും ഇനി എന്റെ മോളെ പറഞ്ഞ് കൺവീൻസ് ചെയ്ത ശേഷം പോസിറ്റീവ് ആയൊരു മറുപടിയുമായി ഞാൻ വരും. ഹരിയെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും. തിരിച്ചും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു. സ്നേഹത്തോടെ ദീപ്തി. അവളുടെ കത്ത് വായിച്ചു കഴിഞ്ഞതും വല്ലാത്തൊരു നിരാശയും ഒറ്റപ്പെടലും അവന് അനുഭവപ്പെട്ടു. ഒരു ദിവസം പെട്ടെന്ന് തന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നവൾ അതുപോലെ തന്നെ പോയിരിക്കുന്നു. അനുകൂലമായൊരു മറുപടി പ്രതീക്ഷിച്ച് താനവളെ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോന്ന് ശ്രീഹരി ചിന്തിച്ചു. അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് നീർ തുള്ളി കടലാസ്സിൽ വീണ് ചിതറി. ദിവസങ്ങൾ പിന്നെയും ആഴ്ചകളും മാസങ്ങളുമായി കടന്ന് പോയി. ദീപ്തി കൂടി പോയതോടെ വിരസത നിറഞ്ഞ ദിവസങ്ങളായിരുന്നു ശ്രീഹരിക്ക്. അവൻ എന്നും അവളുടെ നമ്പറിൽ വിളിച്ചു നോക്കും. സ്വിച്ച് ഓഫ്‌ എന്ന മറുപടിയാണ് എപ്പോഴും. അതോടെ ആ നമ്പർ ദീപ്തി സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്ന് ശ്രീഹരിക്ക് മനസ്സിലായി. ഇടയ്ക്ക് എപ്പോഴോ ഒന്ന് രണ്ട് തവണ ദീപ്തി പഴയ നമ്പർ റീചാർജ് ചെയ്ത് അവനെ വിളിക്കുകയുണ്ടായി. അപ്പോൾ ശ്രീഹരി അവളെ കാണാൻ താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചു. ഒരു ദിവസം കാണാൻ വരാമെന്ന് പറഞ്ഞ് ദീപ്തി അവനെ തത്കാലത്തേക്ക് സമാധാനിപ്പിച്ചു. പക്ഷേ മാസങ്ങൾ പിന്നേം കടന്ന് പോയിട്ടും ദീപ്തി വന്നില്ല. അതോടെ അവളെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം അടക്കാൻ കഴിയാതെ ശ്രീഹരി ദീപ്തിയുടെ നാട്ടിലേക്ക് വണ്ടി കയറി. ദീപ്തി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസ് അറിയാവുന്നതിനാൽ ശ്രീഹരി നേരെ അങ്ങോട്ടേക്കാണ് പോയത്. പക്ഷേ ഇത്രയും ദൂരം താണ്ടി ദീപ്തിയെ കാണാനുള്ള കൊതിയോടെ ചെന്ന ശ്രീഹരിയെ കണ്ടിട്ട് അവൾ പരിചയ ഭാവം പോലും നടിച്ചില്ല. ദീപ്തിയുടെ ആ വിചിത്രമായ പെരുമാറ്റം ശ്രീഹരിയെ തളർത്തി കളഞ്ഞു. മനസ്സ് തകർന്നാണ് അവൻ തിരികെ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വൈകുന്നേരമാണ് ശ്രീഹരിക്ക് പോകാനുള്ള ട്രെയിൻ. തന്നെ കാണുമ്പോ സന്തോഷത്തോടെ ഓടി അടുത്തേക്ക് വരുന്ന ദീപ്തിയെ സ്വപ്നം കണ്ട് വന്ന ശ്രീഹരി നിരാശയോടെയാണ് മടങ്ങുന്നത്. ട്രെയിൻ വരാൻ ഒരു മണിക്കൂർ കൂടി ബാക്കിയുള്ളപ്പോ ആണ് ദീപ്തി ഓടി കിതച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ശ്രീഹരി ഇരുന്നിരുന്ന കൽ ബെഞ്ചിന് അരികിൽ എത്തുമ്പോഴേക്കും ദീപ്തി വല്ലാതെ കിതച്ചു പോയി. ഒട്ടും പ്രതീക്ഷിക്കാതെ ദീപ്തിയെ അരികിൽ കണ്ട് ശ്രീഹരി അത്യാഹ്ലാദത്തോടെ ചാടി എഴുന്നേറ്റു. "ദീപ്തി..." സ്നേഹത്തോടെ അവൻ വിളിച്ചു.. അടുത്ത 2 പാർട്ടിൽ ഈ കഥ തീരുകയാണ്... പുതിയ കഥ സിന്ദൂരം ഇത് തീർന്നാൽ ഉടൻ തുടങ്ങുന്നു മുടങ്ങാതെ വായിക്കുക. തുടരും
27 shares

More like this