𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
4K views 7 days ago
#📙 നോവൽ ❣️ ഭാഗം 2 ഞാൻ ഇപ്പോ തന്നെ പോയി എല്ലാവരോടും എനിക്കീ കല്യാണത്തിന് ഇഷ്ടമല്ലെന്നും ഈ ആലോചന ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും പറയാൻ പോവാ." രാഹുൽ ദേഷ്യത്തോടെ പറഞ്ഞിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. "രാഹുലേട്ടാ... പ്ലീസ്.... ഇവിടെ വച്ചൊരു സംസാരം വേണ്ട. അമ്മയ്ക്കത് വിഷമമാകും. വീട്ടിൽ പോയിട്ട് ഫോണിൽ വിളിച്ച് എന്തെങ്കിലുമൊരു കാരണം പറഞ്ഞാൽ പോരെ." മിത്ര അപേക്ഷയോടെ അവനെ നോക്കി. രാഹുൽ പക്ഷേ മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി പോയി. ഹാളിൽ എത്തിയപ്പോ മുഖത്തെ കടുപ്പം മാറ്റി ഗൗരവം എടുത്തണിഞ്ഞു അവൻ. രാഹുലിന് പിന്നാലെ ഹാളിലേക്ക് പ്രവേശിച്ച മിത്ര തന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു പുഞ്ചിരിയോടെ നിന്നു. "ബാക്കി കാര്യങ്ങൾ വീട്ടുകാരുമായി ചർച്ച ചെയ്തിട്ട് വിളിച്ചറിയിക്കാം ആന്റി." രാഹുലിന്റെ ചേട്ടൻ രാകേഷ് മിത്രയുടെ അമ്മയോട് പറഞ്ഞു. "ശരി മോനെ... ഇഷ്ടമായാലും ഇല്ലെങ്കിലും വിളിക്കണം." വിമല പുഞ്ചിരി മായാതെ പറഞ്ഞു. "എന്നാൽ ശരി... ഞങ്ങൾ ഇറങ്ങുവാ." രാകേഷിന്റെ ഭാര്യ വിദ്യയാണ്. "ശരി മോളെ." എല്ലാവരേം നോക്കി ചിരിച്ചെന്ന് വരുത്തിയിട്ട് രാഹുലും എഴുന്നേറ്റു. ബ്രോക്കറും അവരോടൊപ്പം ഇറങ്ങി. വിമലയും മാളുവും ഗേറ്റ് വരെ യാത്രയാക്കാൻ ചെന്നു. ******** "നല്ല. സുന്ദരൻ ചേട്ടനല്ലേ അമ്മേ. ചേച്ചിക്ക് നന്നായി ചേരും." അവർ പോയതും മാളു അമ്മയോട് പറഞ്ഞു. "ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ. അവർ ജസ്റ്റ്‌ വന്നോന്നു കണ്ട് പോയതല്ലേ ഉള്ളു." വിമല മകളെ ശാസിച്ചു. "ആ ചേട്ടന് നമ്മുടെ ചേച്ചിയെ ഇഷ്ടമായാൽ മതിയായിരുന്നു." മാളു ആത്മഗതം പോലെ പറഞ്ഞു. "നീ അത് തന്നെ ആലോചിച്ചു നിക്കാതെ വന്ന് ഈ പലഹാരമൊക്കെ എടുത്ത് പാത്രത്തിൽ അടച്ചു വയ്ക്ക്." വിമല ഗൗരവത്തിൽ മകളെ നോക്കി. "സത്യം പറ അമ്മേ... അമ്മയ്ക്കും ആ ചേട്ടനെ ഇഷ്ടപെട്ടില്ലേ. മിത്ര ചേച്ചിക്ക് ആ ചേട്ടൻ നന്നായി ചേരുമെന്നും അമ്മയ്ക്ക് തോന്നിയില്ലേ." മാളു അമ്മയുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു. "ഇഷ്ടക്കുറവ് ഒന്നും തോന്നിയില്ല. നല്ല പയ്യൻ... നല്ല ജോലി... ഒക്കെ തന്നെയാണ്. പക്ഷേ നമ്മൾ ഇന്നത് വേണമെന്ന് ആശിച്ചിട്ട് ഒരു കാര്യവുമില്ല മോളെ. അവരവർക്ക് വിധിച്ച ജീവിതമേ കിട്ടു." വിമല പറഞ്ഞു. അമ്മയുടെയും അനിയത്തിയുടെയും സംസാരമൊക്കെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന മിത്രയ്ക്ക് വിമല അവസാനം പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തന്നെ കൊണ്ടു. "തമ്മിൽ പിരിഞ്ഞു അഞ്ചു വർഷം കഴിഞ്ഞാണ് രാഹുലേട്ടനും ഞാനും വീണ്ടും കണ്ട് മുട്ടുന്നത്. ഞങ്ങളുടെ ഈ കണ്ട് മുട്ടൽ ഞങ്ങൾക്ക് ഒന്ന് ചേരാൻ വിധി ഒരുക്കി തന്ന അവസരമായിരിക്കുമോ?" മിത്ര ചിന്തിച്ചു. പിരിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും രാഹുലിനെ മറക്കാൻ അവൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ രാഹുൽ തന്നെ മറന്ന് മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുകയും കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നെന്നും ആ ബന്ധം തന്റെ പേര് ചൊല്ലി മുടങ്ങിയെന്നുമൊക്കെ രാഹുലിന്റെ വായിൽ നിന്ന് തന്നെ കേട്ടതൊക്കെ ഒരു നോവായി മിത്രയുടെ മനസ്സിൽ കിടക്കുന്നുണ്ട്. "മിത്ര ചേച്ചി... ചേച്ചിക്ക് ഇന്ന് പെണ്ണ് കാണാൻ വന്ന ചേട്ടനെ ഇഷ്ടപ്പെട്ടോ?" സോഫയിൽ ചാരി കിടക്കുകയായിരുന്ന മിത്രയ്ക്ക് അരികിൽ വന്നിരുന്നു മാളു. അനിയത്തിയുടെ ചോദ്യം കേട്ട് മിത്ര അവളെ തുറിച്ചു നോക്കി. "ഇങ്ങനെ നോക്കി പേടിപ്പിക്കയൊന്നും വേണ്ട. അമ്മയാ ചോദിക്കാൻ പറഞ്ഞത്." മാളു പറഞ്ഞു. മിത്ര തല ചരിച്ചു വിമലയെ നോക്കി. അവരെ തന്നെ നോക്കി ഇരിക്കുവായിരുന്നു അവർ. അതോടെ അമ്മ പറഞ്ഞിട്ട് തന്നെയാണ് മാളു തന്നോട് ഇങ്ങനെ ചോദിച്ചതെന്ന് മിത്രയ്ക്ക് ഉറപ്പായി. "ഇന്ന് വന്ന പയ്യനെ എനിക്ക് ഇഷ്ടമായോ എന്ന് ചോദിച്ച ഒറ്റ വാക്കിൽ ഇഷ്ടമായി എന്ന് തന്നെ പറയാം. പക്ഷേ എനിക്ക് അമ്മയോട് മറ്റൊരു കാര്യം പറയാനുണ്ട്." മിത്ര ഗൗരവത്തിൽ അമ്മയെ ഒന്ന് നോക്കിയിട്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി. "പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് കേട്ടപ്പോ എനിക്ക് എല്ലാം കൊണ്ടും യോജിക്കുന്ന ഒരാളാകും എന്ന് സത്യത്തിൽ ഞാൻ വിചാരിച്ചിരുന്നില്ല അമ്മേ. കാണാനും കൊള്ളാം, നല്ല വിദ്യാഭ്യാസം ജോലി ഒക്കെ ഉണ്ട്. വീട്ടുകാരെ പറ്റി പറഞ്ഞ് കേട്ടപ്പോ പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നിയതുമില്ല. പിന്നെ ഈ കല്യാണം നടക്കുകയാണെങ്കിൽ ജോലിക്കും ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ പറ്റും. എനിക്ക് കൊല്ലത്തെ ബാങ്കിൽ നിന്നും സെക്രട്ടറിയേറ്റ്ന്റെ അടുത്തുള്ള ബാങ്കിലേക്ക് ഒരു ട്രാൻസ്ഫർ ഒപ്പിക്കാവുന്നതേയുള്ളു." മിത്രയുടെ വാക്കുകൾ കേട്ട് വിമലയും മാളുവും അമ്പരന്നു. ഈ കുറഞ്ഞ സമയം കൊണ്ട് അവൾ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിയതാണ് അവരെ അതിശയിപ്പിച്ചത്. "നിനക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടാൻ ബുദ്ധിമുട്ട് ആണ്. ട്രിവാൻഡ്രത്തെ ബാങ്കുകളിൽ ഒന്നും വാക്കൻസി ഇല്ല എന്ന് പറഞ്ഞല്ലേ നീ കൊല്ലത്തു തന്നെ ജോലി ചെയ്യുന്നത്?" വിമല സംശയ ഭാവത്തിൽ മകളെ നോക്കി. "അത് ഞാൻ വെറുതെ പറഞ്ഞതാ അമ്മേ. ഹോസ്റ്റലിൽ നിൽക്കാനുള്ള കൊതി കൊണ്ട് ഞാനാ കൊല്ലത്തെ ബ്രാഞ്ച് ചൂസ് ചെയ്തത്. വീക്കിലി വന്ന് പോകാൻ ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതിയ കൊല്ലത്തിനും അപ്പുറം പോകാത്തത്." മിത്ര അമ്മയെ നോക്കി ചിരിച്ചു. "അസത്തെ... ഇത്ര നാളും ട്രാൻസ്ഫർ കിട്ടില്ലെന്ന്‌ പറഞ്ഞ് നീ ഞങ്ങളെ പറ്റിക്കയായിരുന്നു അല്ലെ. മര്യാദയ്ക്ക് ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങി വന്നോ നീ. അല്ലെങ്കിൽ നിന്റെ രണ്ടും കാലും തല്ലി ഒടിക്കും ഞാൻ." വിമല ദേഷ്യപ്പെട്ടു. "അമ്മ ദേഷ്യപ്പെടല്ലേ... ഞാൻ നേരത്തെ തന്നെ ട്രാൻസ്ഫർന് അപേക്ഷ കൊടുത്തിട്ടുണ്ട്. ഉടനെ തന്നെ കിട്ടും." മിത്ര ചിരിയോടെ പറഞ്ഞു. "മ്മ്മ്മ്...." വിമല മറുപടിയായി മൂളിയതെ ഉള്ളു. "ഞാൻ പറഞ്ഞു വന്നത് കഴിഞ്ഞില്ല. ഈ ആലോചന അവർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ എനിക്കും കല്യാണത്തിന് സമ്മത കുറവൊന്നുമില്ല. പക്ഷേ അവർക്ക് ഇത് ഇഷ്ടമായില്ല എന്നാണ് വിളിച്ചു പറയുന്നതെങ്കിൽ കുറച്ചു നാളത്തേക്ക് എങ്കിലും അടുത്തൊരു കല്യാണ ആലോചനയും കൊണ്ട് വന്നേക്കരുത് അമ്മ. എന്റെ സമ്മതം ചോദിക്കാതെയാണ് അമ്മ ഈ പെണ്ണ് കാണൽ അറേഞ്ച് ചെയ്തതെങ്കിലും എനിക്ക് ഇന്ന് വന്ന പയ്യനെ നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇനിയിപ്പോ അവർ ഇഷ്ടമായില്ലെന്ന് വിളിച്ചു പറഞ്ഞ എനിക്കത് സങ്കടം ആവും. അതുകൊണ്ടാ ഞാൻ പറഞ്ഞത് അവരീ ആലോചന വേണ്ടെന്ന് പറയുവാണേൽ ഇനി ഞാൻ പറയുന്ന വരെ എനിക്ക് കല്യാണം നോക്കരുതെന്ന്. ഞാൻ ഇത്രയും പറഞ്ഞിട്ടും അമ്മ വേറെ ആലോചന കൊണ്ട് വരാൻ നോക്കിയാൽ ഞാൻ ഹോസ്റ്റലിൽ തന്നെ പോയി നിക്കും. അത് വേണ്ടെങ്കിൽ അമ്മ ഞാൻ പറഞ്ഞത് കേൾക്കണം." മിത്രയുടെ ആവശ്യം വിമലയെ നന്നായി വിഷമിപ്പിച്ചു. "ഇത്രയും കടും പിടുത്തം വേണോ മോളെ." വിമല ചോദിച്ചു. "വേണം... എന്നോട് ചോദിക്കാതെ നടത്തിയ പെണ്ണ് കാണാലല്ലേ. അതുകൊണ്ട് ഇനി ഉള്ളത് എന്റെ അറിവോടെ മതി." പറഞ്ഞിട്ട് മിത്ര എഴുന്നേറ്റു പോയി. "ചേച്ചിക്ക് ഈ ചേട്ടനെ നല്ല ഇഷ്ടമായ ലക്ഷണമുണ്ട്. അതാ ഇങ്ങനെ പറഞ്ഞത്. അല്ലെങ്കിൽ പിന്നെ ചേച്ചിക്ക് ഇപ്പോ ഒന്നും കല്യാണമേ വേണ്ടെന്നു ആവും. അതായിരിക്കും അമ്മയോട് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവുക." മാളു നിരാശയോടെ താടിക്ക് കൈ കൊടുത്ത് ഇരുന്നു. ******** റൂമിലേക്ക് കയറി വാതിലടച്ച മിത്ര നേരെ ബെഡിലേക്ക് പോയി കിടന്നു. അവളുടെ ഓർമ്മയിൽ രാഹുലും ഒത്തുള്ള പ്രണയ നിമിഷങ്ങളും അവരുടെ വേർ പിരിയലിന് കാരണമായ സംഭവ വികാസങ്ങളും കടന്ന് പോയി. ഭൂതകാലത്തിലേക്ക് മനസ്സ് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മിത്രയുടെ കണ്ണുകൾ അവളറിയാതെ തന്നെ നിറഞ്ഞൊഴുകാൻ തുടങ്ങി. "ഇപ്പോഴും എന്നോട് വെറുപ്പാണോ രാഹുലേട്ടാ.." വിതുമ്പലോടെ അവൾ സ്വയം ചോദിച്ചു. ********** പെണ്ണ് കാണാൻ പോയിട്ട് എങ്ങനെയുണ്ട് രാകേഷേ പെൺകുട്ടി? നേരിട്ട് കാണാനൊക്കെ കൊള്ളാമോ? രാകേഷിന്റെയും രാഹുലിന്റെയും അമ്മയായ ഗീത രാകേഷിനോട് ചോദിച്ചു. "നല്ല കുട്ടിയ അമ്മേ. കാണാനും കൊള്ളാം. ബാങ്കിൽ ജോലിയുമുണ്ട്. നമ്മുടെ കുടുംബത്തിനും രാഹുലിനും ചേരുന്ന ബന്ധം തന്നെയാണ്. പിന്നെ എല്ലാം അവന്റെ ഇഷ്ടമല്ലേ. അവന് ഓക്കേ ആണെങ്കിൽ ഇത് നമുക്ക് നോക്കാവുന്നതേയുള്ളു." രാകേഷ് താല്പര്യത്തോടെ പറഞ്ഞു. "എന്താ മോനെ നിന്റെ തീരുമാനം. നിനക്ക് പെങ്കൊച്ചിനെ ഇഷ്ടമായോ?" ഗീത ഗൗരവത്തിൽ മകനെ നോക്കി. "എനിക്ക് ഇഷ്ടമായില്ല." രാഹുൽ ദേഷ്യത്തിൽ പറഞ്ഞു. "എന്താ ഈ പെണ്ണിനൊരു കുറവ്. നിനക്ക് എന്ത് കൊണ്ടും നല്ല ചേർച്ചയുണ്ടല്ലോ. പോരാത്തതിന് ജോലിയും ഉണ്ട്." "എനിക്ക് പൂജയെ ആണ് ഇഷ്ടമെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ." "അവളുടെ വീട്ടുകാർക്ക് അവളെ നിനക്ക് കെട്ടിച്ചു തരാൻ താൽപര്യമില്ലെന്ന് പറയുമ്പോ പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാ." ഗീതയ്ക്കും ദേഷ്യം വന്നു. "ഇന്ന് പെണ്ണ് കാണാൻ പോയ ആ പെണ്ണ് കാരണമാണ് എന്റേം പൂജയുടെയും വിവാഹ ആലോചന മുടങ്ങി പോയത്." രാഹുൽ പറഞ്ഞത് കേട്ട് ഗീതയും മറ്റുള്ളവരും ഞെട്ടി. കാത്തിരിക്കൂ
35 shares

More like this