𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views 4 hours ago
#📙 നോവൽ ... മീര... മീര മരിച്ചു പോയോ? അനക്കമില്ലാതെ കിടക്കുന്ന മീരയെ കണ്ട് ഭയന്ന് പോയ ദീപ്തി ശ്രീഹരിയോട് ചോദിച്ചു. ശ്രീഹരിയുടെ മനസ്സിലും ആ ഒരു ചിന്തയായിരുന്നു. ഇരുവരും ഭയന്ന് പരസ്പരം നോക്കി. "ഏയ്‌... താൻ വേണ്ടാത്തതൊന്നും പറയല്ലേ." ശ്രീഹരിയുടെ സ്വരത്തിൽ ഭീതി നിറഞ്ഞു. "ഞാനൊന്ന് മീരയുടെ പൾസ് നോക്കട്ടെ.." ധൈര്യം സംഭരിച്ചു കൊണ്ട് അവൻ മീരയ്ക്ക് അരികിൽ ഇരുന്ന് അവളുടെ കൈ പിടിച്ച് നാഡി മിടിപ്പ് നോക്കി. മീരയുടെ പൾസ് വളരെ വീക്ക്‌ ആണെന്ന് അവനു തോന്നി. "ദീപ്തി... വേഗം കാർ ഇറക്ക്. നമുക്ക് മീരയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം. മീര മഴയത്ത് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് കുറേ സമയമായെന്ന് തോന്നുന്നു. ഇവളുടെ പൾസും വളരെ വീക്ക്‌ ആണ്. നോർമൽ തലചുറ്റൽ ആയിരുന്നെങ്കിൽ ഇതിനോടകം ബോധം വന്നേനെ. അതുകൊണ്ട് നമുക്ക് മീരയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടതുണ്ട്." ശ്രീഹരി ദീപ്തിയോട് പറഞ്ഞു. "ഞാൻ കാർ ഇറക്കാം." പറഞ്ഞിട്ട് ധൃതിയിൽ അവൾ അകത്തേക്കോടി. ദീപ്തി കാർ സ്റ്റാർട്ട്‌ ചെയ്ത് പോർച്ചിൽ നിന്നും പുറത്തിറക്കുമ്പോ ശ്രീഹരി മീരയെ കയ്യിലെടുത്തു കൊണ്ട് വന്ന് ബാക്ക് സീറ്റിൽ കിടത്തി. എന്തോ ആ കാഴ്ച്ച ദീപ്തിയിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തി. മീരയെ പിൻസീറ്റിൽ കിടത്തിയിട്ട് ശ്രീഹരി അവളുടെ ശിരസ്സ് സ്വന്തം മടിയിൽ വച്ചു. "പോകാം ദീപ്തി." ശ്രീഹരി ദീപ്തിയോട് പറഞ്ഞു. അത് കേട്ടതും അവൾ കാർ മുന്നോട്ട് എടുത്തു. മഴയിലൂടെ ദീപ്തിയുടെ കാർ സാവധാനം ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി നീങ്ങി. "ഇത്തിരി കൂടി വേഗത്തിൽ പോ ദീപ്തി." ശ്രീഹരി ധൃതി കൂട്ടി. "ഈ മഴയത്ത് റോഡ് പോലും കാണാൻ പറ്റുന്നില്ല ഹരി." ദീപ്തി അരിശം ഉള്ളിലടക്കി. അവൻ മീരയെ മടിയിൽ കിടത്തിയിരിക്കുന്നതൊന്നും അവൾക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.. ഇനിയിപ്പോ മീരയ്ക്ക് സുഖമില്ലാതായതിന്റെ പേരിൽ അവന് അവളോട് സഹതാപമോ മറ്റോ തോന്നി മീരയെ ഉപേക്ഷിക്കാതിരിക്കുമോ എന്നൊക്കെ ഓർത്ത് ദീപ്തി വേവലാതിപ്പെട്ടു. ഹോസ്പിറ്റലിൽ എത്തിയതും മീരയെ എമർജൻസി വാർഡിലേക്കും അവിടുന്ന് പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ഓക്സിജൻ ലെവൽ വളരെ കുറവായതിനാൽ icu വിലേക്കും മാറ്റി. ശ്രീഹരി ഇതിനോടകം ഡോക്ടറോട് മീര കാൻസർ പേഷ്യന്റ് ആയിരുന്നെന്നും മഴയത്തു വഴിയിൽ ബോധം കെട്ട് കിടക്കുകയായിരുന്നുമൊക്കെ വിശദീകരിച്ചു കഴിഞ്ഞിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് വന്ന ശേഷം ഇടയ്ക്കിടെ മീരയ്ക്ക് ബോധം വന്നും പോയും ഇരുന്നു. ഡോക്ടർ വിശദമായി തന്നെ അവളെ പരിശോധിച്ചു. "ഡോക്ടർ... മീരയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ. അവൾ ഓക്കേ അല്ലേ." Icu വിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നതും ശ്രീഹരി ചോദിച്ചു. "പേഷ്യന്റ് ഇടയ്ക്കിടെ അൺകോഷ്യസ് ആയികൊണ്ടിരിക്കുകയാണ്. ഓക്സിജൻ ലെവലും കുറവാണ്. അതിന്റെ കൂടെ പേഷ്യന്റിന് എന്തോ കടുത്ത മെന്റൽ ഷോക്ക് ഉണ്ടായിട്ടുണ്ട്. കാരണം ഇടയ്ക്കിടെ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്. അതുകൊണ്ട് ബോധം വന്ന ശേഷം ആൾ പൂർണമായും ഓക്കേ ആണെന്ന് ഉറപ്പായാലേ ഡിസ്ചാർജ് ചെയ്യാൻ പറ്റു." ഡോക്ടർ പറഞ്ഞു. "ഫിസിക്കലി മീരയ്ക്ക് വേറെന്തെലും പ്രശ്നമുണ്ടോ?" "ഓക്സിജൻ ലെവൽ കുറവാണെന്നെ ഉള്ളു. അത് റെഡിയായി കോളും. മെന്റലി ആൾ ഓക്കേ ആണോന്നെ അറിയേണ്ടു." "ഓക്കേ ഡോക്ടർ, താങ്ക്യൂ.." ശ്രീഹരി അദ്ദേഹത്തിന് നന്ദി പറഞ്ഞു. "ഡോക്ടർ എന്ത് പറഞ്ഞു ഹരി." ശ്രീഹരിയുടെ അടുത്തേക്ക് വന്ന ദീപ്തി ചോദിച്ചു. അവൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞു. "ഹരി ഇന്ന് ഹോസ്പിറ്റലിൽ തങ്ങുവാണോ?" ഒക്കെ കേട്ട ശേഷം ദീപ്തി ചോദിച്ചു. "ഇവിടെ ആരെങ്കിലും വേണ്ടേ. പക്ഷേ നിന്നെ തനിച്ചു വീട്ടിലേക്ക് അയക്കാനും എനിക്ക് ധൈര്യമില്ല." ശ്രീഹരി പറഞ്ഞു. "തത്കാലം ഞാൻ ഇവിടെ നിൽക്കാം. ശ്രീഹരി വീട്ടിൽ പോയി കിടന്ന് റസ്റ്റ്‌ എടുത്തിട്ട് രാവിലെ വന്നാൽ മതി. ഇവിടെ രണ്ട് പേർക്കും കൂടി നിൽക്കാൻ പറ്റില്ലല്ലോ." ദീപ്തിയുടെ അഭിപ്രായത്തോട് അനുകൂലിക്കാൻ അവന് മനസ്സ് വന്നില്ല. "മീരയ്ക്ക് ബോധം വന്നാൽ icu നിന്ന് റൂമിലേക്ക് മാറ്റേണ്ടി വരും. അതുകൊണ്ട് നേരത്തെ കൂട്ടി റൂം റെഡിയാക്കി വച്ചാൽ പ്രശ്നമില്ലല്ലോ. ഇപ്പോ തന്നെ റൂം കിട്ടിയ നമുക്ക് അവിടെ തങ്ങാം ഈ രാത്രി. രാവിലെ നീ കാർ എടുത്ത് വീട്ടിലേക്ക് പൊയ്ക്കോ." ശ്രീഹരി ആ പറഞ്ഞത് ദീപ്തിക്കും സ്വീകാര്യമായിരുന്നു. ശ്രീഹരി അപ്പോൾ തന്നെ റൂം കിട്ടുമോന്ന് നോക്കാനായി പോയി. അര മണിക്കൂറിനുള്ളിൽ റൂം ശരിയായി കിട്ടി. Icu വിൽ കിടക്കുന്ന മീരയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാലോ അവളെ റൂമിലേക്ക് മാറ്റുകയോ ചെയ്യുകയാണെങ്കിൽ റൂമിലേക്ക് വിളിക്കും. അതുകൊണ്ട് ആരും icu വിന് മുന്നിൽ നിൽക്കേണ്ടതില്ല. ******** രാവിലെ മീരയ്ക്ക് ബോധം തെളിഞ്ഞു. ഡോക്ടർ വന്ന് പരിശോധിച്ചിട്ട് വേറെ കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോ ഡോക്ടർ അവളെ റൂമിലേക്ക് മാറ്റാമെന്ന് പറഞ്ഞു. റൂമിലേക്ക് കൊണ്ട് വരുമ്പോ ഓക്സിജൻ മാസ്കും മാറ്റിയിരുന്നു. മീരയെ റൂമിലേക്ക് മാറ്റുന്നത് അറിഞ് ദീപ്തി അപ്പോൾ തന്നെ വീട്ടിലേക്ക് പോയിരുന്നു. മീരയെ icu നിന്നിറക്കി സ്ട്രച്ചറിൽ റൂമിലേക്ക് കൊണ്ട് പോകുമ്പോ ശ്രീഹരിയും കൂടെ പോയി. അവളെ അഭിമുഖീകരിക്കാൻ അവന് നല്ല മടിയുണ്ടായിരുന്നു. കാരണം എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും താൻ ചെയ്തത് തെറ്റായി പോയി എന്നൊരു ചിന്ത അവന്റെ ഉള്ളിലുണ്ട്. ഒരിക്കലും മീരയോട് പ്രതികാരം വീട്ടനും അവളെ ഒഴിവാക്കാനും ദീപ്തിയുമായി ഇങ്ങനെയൊരു ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ശ്രീഹരിയുടെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അവസാനം ഒരു നിമിഷം മനസ്സ് കൈവിട്ടു പോയപ്പോൾ അവൻ തെറ്റ് ചെയ്ത് പോയി. മീര തന്റെ ഭാര്യയായി ഇരിക്കുന്നിടത്തോളം കാലം താൻ ഇങ്ങനെയൊരു തെറ്റ് ചെയ്യാൻ പാടില്ലായിരുന്നു എന്ന് ശ്രീഹരിക്ക് ബോധ്യമുണ്ട്. അത് കാരണം മീരയെ ഫേസ് ചെയ്യാൻ അവനു ബുദ്ധിമുട്ട് തോന്നി. അവളെ റൂമിലാക്കി അറ്റൻഡർമാർ മടങ്ങി പോയി. ഒരു നഴ്സ് വന്ന് മീരയ്ക്ക് ഡ്രിപ് ഇട്ട് പോയി. ഇപ്പോ റൂമിൽ ശ്രീഹരിയും മീരയും മാത്രമേയുള്ളൂ. "എനിക്ക് വേണ്ടി ഇവിടിങ്ങനെ കൂട്ടിരിക്കണമെന്നില്ല. ശ്രീയേട്ടൻ പൊയ്ക്കോ.." പതിഞ്ഞ സ്വരത്തിൽ മീര പറഞ്ഞു. "അത് സാരമില്ല... ഇവിടെ എപ്പോഴും ആരെങ്കിലും വേണം. ഈ അവസ്ഥയിൽ ഇവിടെ ആരെ നിർത്താനാ." മീര ഇങ്ങോട്ട് സംസാരിച്ചതിന്റെ ധൈര്യത്തിലാണ് ശ്രീഹരി മറുപടി പറഞ്ഞത്. "മ്മ്മ്മ്.... ഡിവോഴ്സ്ന് എനിക്ക് സമ്മതമാണ്. എവിടെയാ ഒപ്പിട്ട് തരേണ്ടതെന്ന് പറഞ്ഞ മതി. ഇനി അതായിട്ട് വച്ച് താമസിപ്പിക്കണ്ട." അത് പറയുമ്പോ മീരയുടെ മുഖത്തെ ഭാവമെന്താണെന്ന് അവന് മനസ്സിലായില്ല. "മീര... ഞാൻ..." ശ്രീഹരി എന്തോ പറയാൻ തുടങ്ങി. "വേണ്ട... ന്യായീകരണങ്ങളൊന്നും എനിക്ക് കേക്കണ്ട. മറ്റൊരുത്തിക്ക് പങ്ക് വച്ച് പോയ ഭർത്താവിനെ ഇനിയും പിടിച്ചു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്രയ്ക്ക് ആത്മാഭിമാനം ഇല്ലാത്തവളല്ല ഞാൻ. ഇനിയും കിട്ടാത്ത സ്നേഹത്തിന് വേണ്ടി ഇരക്കാനും നാണം കെടാനും തരം താഴാനും എനിക്ക് വയ്യ. മതിയായി... ഇനി എന്റെ ശല്യം ഉണ്ടാവില്ല. ശ്രീയേട്ടന് ഇഷ്ടമുള്ള പെണ്ണിന്റെ കൂടെ ജീവിക്കാം." അത്രയും പറയുമ്പോഴേക്കും സങ്കടം കൊണ്ടവളുടെ ഒച്ച ഇടറി. ശ്രീഹരിക്ക് അവളോട് എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു. മീരയെ മനഃപൂർവം ഒഴിവാക്കാൻ വേണ്ടി അല്ല താൻ ദീപ്തിയുമായി ബെഡ് ഷെയർ ചെയ്തതെന്നും അത് ആക്‌സിഡന്റ്ലി സംഭവിച്ച ഒന്നാണെന്നും. പക്ഷേ മീരയ്ക്ക് അവന് പറയാനുള്ളത് കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. "ഞാൻ കാരണം വേണി അനുഭവിച്ച വേദന ഇപ്പോ എനിക്ക് മനസ്സിലാകുന്നുണ്ട്. ഇനി ഒരിക്കലും ശ്രീയേട്ടന്റെ ജീവിതത്തിൽ ശല്യമായി മീര വരില്ല. ഞാനായിരുന്നല്ലോ ശ്രീയേട്ടന്റെ ജീവിതം നശിപ്പിച്ചവൾ. ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് ഞാനായിട്ട് ഇടിച്ചു കയറി വന്നതല്ലേ. അതുപോലെ ഇറങ്ങി പോവാ." ഇനിയൊന്നും പറയാനില്ലാത്ത പോൽ കണ്ണീർ വാർത്തു കൊണ്ട് മീര ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു. കുറച്ചു സമയം അവളെ നോക്കി നിന്നിട്ട് ശ്രീഹരി പുറത്തേക്ക് ഇറങ്ങി പോയി. ******** ശ്രീഹരി കുളിച്ചു വേഷം മാറാനായി വീട്ടിലേക്ക് വരുമ്പോ അവന്റെ വരവും കാത്ത് ദീപ്തി വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. "എന്തായി അവിടുത്തെ കാര്യങ്ങൾ. മീര എന്തെങ്കിലും പറഞ്ഞോ?" അവനെ കണ്ടതെ ദീപ്തി ചോദിച്ചു. "ഉം..." ശ്രീഹരി നീട്ടിയൊന്ന് മൂളി കൊണ്ട് അര ഭിത്തിയിലേക്ക് ഇരുന്ന് മീര പറഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞു. "മീര തന്നെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് തരാമെന്ന് പറഞ്ഞ സ്ഥിതിക്ക് ഇന്ന് ഇപ്പോ തന്നെ ആ പേപ്പറൊക്കെ കൊണ്ട് പോയി ഒപ്പിട്ട് വാങ്ങിക്ക് ഹരി. പിന്നീട് അവളുടെ മനസ്സ് മാറിയ ഒന്നും നടക്കില്ല." ദീപ്തി പറഞ്ഞു. "മീര ഇങ്ങനെ കിടക്കുമ്പോ തന്നെ വേണോ ദീപ്തി. അവൾക്ക് സുഖമായിട്ട് പോരെ. "പോരാ... കുറച്ചു ദിവസം കഴിയുമ്പോ അവൾക്ക് ഡിവോഴ്സ് ചെയ്യണ്ടെന്ന് തോന്നിയാലോ. അതുകൊണ്ട് ഇന്ന് തന്നെ അതൊക്കെ ഒപ്പിട്ട് വാങ്ങിക്ക്. പിന്നത്തേക്ക് മാറ്റി വയ്ക്കണ്ട. ദീപ്തി നിർബന്ധിച്ചപ്പോ സമ്മതിക്കാതെ തരമില്ലായിരുന്നു ശ്രീഹരിക്ക്. അവൻ ഒന്ന് ഫ്രഷ് ആയ ശേഷം മീരയ്ക്ക് മാറാനുള്ള ഡ്രെസ്സും ഡിവോഴ്സ് പേപ്പർസ് വച്ചിരിക്കുന്ന ഫയലും എടുത്ത് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. താലികെട്ട് ഇനി നാല് ഭാഗങ്ങൾ കൂടി മാത്രമേ ഉണ്ടാവൂ.... ഞാന്‍ എഴുതുന്ന പുതിയ കഥ 'സിന്ദൂരം' .. വായിച്ച് അഭിപ്രായം പറയണേ ❤️
61 likes
17 shares

More like this