𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 21 hours ago
#📙 നോവൽ ആക്‌സിഡന്റ് കണ്ട് മിത്ര ഉടനെ തന്നെ കാർ സൈടാക്കി നിർത്തിയിട്ട് വണ്ടിയിൽ നിന്നിറങ്ങി.
ആക്‌സിഡന്റ് നടന്ന ഭാഗത്തേക്ക് ചെന്നു നോക്കി.
അവിടെ മധ്യ വയസ്ക്കരായ ഒരു ആന്റിയും അങ്കിളും റോഡിൽ വീണ് കിടക്കുന്നുണ്ടായിരുന്നു. അത്യാവശ്യം നന്നായി തന്നെ അവർക്ക് പരിക്കുകൾ ഉണ്ടായിരുന്നു. മുറിവുകളിൽ നിന്ന് ചോര ഒലിച്ചു ഇരുവരുടെയും വസ്ത്രങ്ങൾ ചുവന്ന നിറമായി മാറുകയാണ്.
ആക്‌സിഡന്റ് ആയത് കൊണ്ട് എല്ലാവരും കാഴ്ചക്കാരായി തന്നെ നിൽക്കുകയാണ്. സഹായിക്കണമെന്നുണ്ടെങ്കിലും ആരും കേസും കൂട്ടാവുമൊക്കെയായിട്ട് സാക്ഷി പറയാൻ നടക്കാൻ മടിച്ചു കൂടിയാണ് മിണ്ടാതെ നിന്നത്.
"ഇങ്ങനെ നോക്കി നിൽക്കാതെ ആരെങ്കിലും ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കുമോ. ഇദ്ദേഹം അനീമിക് പേഷ്യന്റ് ആണ്. ഇങ്ങനെ രക്തം വാർന്ന് പൊയ്ക്കൊണ്ടിരുന്നാൽ എന്റെ ഭർത്താവിന് എന്തെങ്കിലും സംഭവിക്കും."
മധ്യവയസ്കന്റെ ഭാര്യയായ സ്ത്രീ ആൾക്കൂട്ടത്തേ നോക്കി പറഞ്ഞു.
പറയുന്നതിനിടെ അവർ എഴുന്നേറ്റു വീഴ്ച്ചയിൽ തെറിച്ചു പോയ തന്റെ ഹാൻഡ് ബാഗ് അവിടെ എവിടെയെങ്കിലും കിടപ്പുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.
ചുറ്റിലും ബാഗ് കാണാതെ അവർ വിഷമിച്ചു. വീഴ്ച്ചയിൽ കൈ കാലുകളിൽ സാരമായ പരിക്ക് ഉള്ളത് കൊണ്ട് ആ സ്ത്രീക്ക് നേരെ നിൽക്കാൻ കഴിഞ്ഞില്ല. എഴുന്നേറ്റു നിന്ന അവർ വീണ്ടും താഴേക്ക് വീഴാൻ പോയപ്പോ മിത്ര ഓടിചെന്ന് അവരെ പിടിച്ചു.
"ആരെങ്കിലും ഇവരെ രണ്ട് പേരെയും എന്റെ കാറിലേക്ക് കയറ്റാൻ ഒന്ന് സഹായിക്കുമോ. ഇവരെ ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചോളാം.
ആംബുലൻസ് വരുന്നത് വരെ നോക്കി നിന്നാൽ ആ സ്ത്രീയുടെ ഭർത്താവിന് രക്തം നഷ്ടപ്പെട്ട് മറ്റെന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതിയാണ് അവൾ അങ്ങനെ പറഞ്ഞത്.
മാത്രമല്ല ഈ ബ്ലോക്കിന് ഇടയിൽ കൂടി ആംബുലൻസ് എത്താനും ഒത്തിരി ലേറ്റ് ആകുമെന്ന് അവൾക്ക് തോന്നി.
മിത്ര സഹായിക്കാൻ മനസ്സ് കാണിച്ചു മുന്നോട്ട് വന്നത് കണ്ട് മറ്റുള്ളവർ കൂടി അവൾക്കൊപ്പം ചേർന്ന് ഇരുവരെയും മിത്രയുടെ കാറിൽ കയറ്റി ഇരുത്തി കൊടുത്തു.
അപ്പോഴേക്കും അങ്കിൾന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു.
മിത്ര ഉടനെ തന്നെ കാറിലെ എമർജൻസി സൈറൺ ഓൺ ആക്കിയ ശേഷം അവരെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
ഏറ്റവും അടുത്തുള്ള ഹോസ്പിറ്റൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ ആയിരുന്നു. മിത്രയ്ക്ക് അവിടെ ജോലി ചെയ്യുന്ന ഒന്ന് രണ്ട് സ്റ്റാഫുകളെ പരിചയമുണ്ട്. അവരിൽ ഒരാളെ ഫോൺ വിളിച്ച് അവൾ താൻ ആക്‌സിഡന്റ് പറ്റിയ രണ്ട് പേരെ എമർജൻസിയിലേക്ക് കൊണ്ട് വരുന്നുണ്ടെന്ന് അറിയിച്ചു.
മിത്ര തങ്ങൾക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നത് കണ്ടും കേട്ടും പിന്നിലെ സീറ്റിൽ ആ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. സഹജീവികളോട് അവൾ കാണിക്കുന്ന സ്നേഹവും അനുകമ്പയും കണ്ട് അവർക്കും മിത്രയോട് ഒരിഷ്ടമൊക്കെ തോന്നി.
*******
മിത്ര വിളിച്ചു പറഞ്ഞിരുന്നതിനാൽ ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ അവർക്ക് ഇരുവർക്കും അത്യാവശ്യമായ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു.
മധ്യവയസ്സ്കയായ സ്ത്രീയിൽ നിന്ന് അവരുടെ പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മിത്ര അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾ വേഗത്തിൽ റെഡിയാക്കി. സ്ത്രീയുടെ പേര് ഗീത എന്നും അവരുടെ ഭർത്താവിന്റെ പേര് രാമചന്ദ്രൻ എന്നുമായിരുന്നു.
രാമചന്ദ്രന് അനീമിക് പ്രശ്നം ഉള്ളത് കൊണ്ട് അത്യാവശ്യം നല്ല രീതിയിൽ ബ്ലഡ് ലോസ് സംഭവിച്ചിരുന്നു. കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന് ഡോക്ടർ ഗീതയോട് പറഞ്ഞപ്പോൾ അവർ നന്ദിയോടെ മിത്രയെ നോക്കി.
രാമചന്ദ്രനെ 24 മണിക്കൂർ ഒബ്സെർവേഷനിൽ icu വിൽ ആണ് കിടത്തിയത്. കൂടെ ബ്ലഡും കേറ്റുന്നുണ്ടായിരുന്നു. വീഴ്ച്ചയിൽ അദ്ദേഹത്തിന്റെ തല ശക്തിയിൽ ഇടിച്ചിരുന്നതിനാൽ ഒരു MRI സ്കാനും ചെയ്യാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
ഗീതയുടെ കൈ കാലുകളിലെ മുറിവുകൾ ഡ്രസ്സ് ചെയ്യുകയും നെറ്റി പൊട്ടിയത് സ്റ്റിച്ച് ചെയ്യുകയും ചെയ്തു.
ഗീതയെ അഡ്മിറ്റ് ആക്കാൻ മാത്രമുള്ള പ്രശ്നം ഇല്ലെങ്കിലും രാമചന്ദ്രന്റെ അവസ്ഥ അങ്ങനെ അല്ലാത്തതിനാൽ അദ്ദേഹത്തേ അന്നവിടെ കിടത്തി.
അദ്ദേഹം icu വിൽ ആയതിനാൽ ഹോസ്പിറ്റലിൽ മറ്റൊരു റൂം എടുത്ത ശേഷം ഗീതയെ മിത്ര അങ്ങോട്ട് കൊണ്ട് പോയി കിടത്തി. അപ്പോഴേക്കും സമയം ഉച്ച ആയിരുന്നു.
കിടന്നതും അവർ ഉറങ്ങിപ്പോയി.
വൈകുന്നേരം നാല് മണിയോടെ ആണ് ഗീത ഉറക്കം ഉണർന്നത്. വേദനയ്ക്ക് കഴിച്ച മരുന്നിന്റെ ക്ഷീണത്തിൽ ഉറങ്ങി പോയതായിരുന്നു അവർ.
ഗീത ഉണരുന്നത് വരെ മിത്ര അവർക്കരികിൽ തന്നെ ഇരുന്നു.
"അയ്യോ... സോറി മോളെ... ഞാൻ ക്ഷീണം കാരണം ഉറങ്ങിപ്പോയി. മോൾ ഞങ്ങൾ കാരണം ഒത്തിരി ബുദ്ധിമുട്ടി അല്ലെ.?"
ഗീതയുടെ വാക്കുകൾ കേട്ട് മിത്ര പുഞ്ചിരി തൂകി.
"അതൊന്നും സാരമില്ല ആന്റി. ആന്റിയുടെ മക്കളുടെ നമ്പർ തരുകയാണെങ്കിൽ ഞാൻ അവരോട് വിളിച്ചു വിവരം പറയാം. ഉത്തരവാദിത്തപെട്ടവരെ വിളിച്ചു വിവരം അറിയിക്കാതെ ഞാൻ എങ്ങനെയാ ഇവിടുന്ന് മടങ്ങി പോവാ."
"എന്റെ ബാഗ് ആക്‌സിഡന്റ് നടന്ന സ്ഥലത്ത് എവിടെയോ വീണ് പോയി മോളെ. ഫോൺ അതിലായിരുന്നു ഉള്ളത്."
ഗീത പറഞ്ഞു.
"ആന്റിക്ക് ആരുടെയെങ്കിലും നമ്പർ കാണാതെ അറിയുമോ?"
"മൂത്ത മോന്റെ അറിയാം."
"എങ്കിൽ ആന്റി അത് പറഞ്ഞു തരു. ഞാൻ മോനെ വിളിച്ചിട്ട് കാര്യങ്ങൾ പറയട്ടെ."
മിത്ര പറഞ്ഞു.
ഗീത അപ്പോൾ തന്നെ മൂത്ത മകൻ രാകേഷിന്റെ നമ്പർ ഓർത്തെടുത്ത് അവൾക്ക് പറഞ്ഞു കൊടുത്തു.
"ആന്റിയുടെ മൂത്ത മോന്റെ പേരെന്താ?" നമ്പർ ഡയൽ ചെയ്യുന്നതിനിടെ മിത്ര ചോദിച്ചു.
"രാകേഷ്." അവർ മറുപടി നൽകി.
*******
"ഹലോ... ആരാണ്." ജോലിക്കിടെ പരിചയമില്ലാത്ത നമ്പറിൽ നിന്ന് കാൾ വന്നത് കണ്ട് അത്യാവശ്യക്കാർ ആരെങ്കിലും ആണോന്ന് അറിയാൻ രാകേഷ് ചോദിച്ചു.
"ഇത് രാകേഷ് അല്ലേ?"
"അതേ... ഇതാരാ വിളിക്കുന്നത്?"
"എന്റെ പേര് മിത്ര... ഞാൻ ഇവിടെ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് വിളിക്കുകയാണ്. നിങ്ങളുടെ അച്ഛനെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ അച്ഛനും അമ്മയ്ക്കും ചെറിയ ആക്‌സിഡന്റ് പറ്റി.
എന്റെ കാറിലാ ഞാനവരെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത്. ഈ വിവരം പറയാൻ വേണ്ടി വിളിച്ചതാ ഞാൻ."
മിത്ര പറഞ്ഞത് കേട്ട് രാകേഷ് ഞെട്ടിപ്പോയി..
"അയ്യോ... ആക്‌സിഡന്റ് പറ്റിയോ? സീരിയസ് ഒന്നുമല്ലല്ലോ അല്ലേ?"
രാകേഷ് വിശ്വാസം വരാതെ ചോദിച്ചു.
"ഇല്ല ചേട്ടാ... സീരിയസ് ഒന്നുമല്ല."
"ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ അവിടെ എത്താം. അതുവരെ കുട്ടി അവരുടെ കൂടെ ഉണ്ടാവില്ലേ."
"ചേട്ടൻ വന്നിട്ടേ ഞാൻ പോകുള്ളൂ.".
"ഓക്കേ താങ്ക്യൂ..."
രാകേഷ് ധൃതിയിൽ ഫോൺ വച്ചിട്ട് സീനിയർ ഓഫീസറായ സാറിനോട് പറഞ്ഞിട്ട് കോടതിയിൽ നിന്നിറങ്ങി.
വഞ്ചിയൂർ കോടതിയിൽ ക്ലർക്ക് ആയിട്ട് ജോലി ചെയ്യുകയാണ് രാകേഷ്.
പാർക്കിങ്ങിൽ നിന്ന് കാർ എടുത്തു ഇറങ്ങവേ രാകേഷ് അച്ഛന്റേം അമ്മേടേം നമ്പറിൽ വിളിച്ചു നോക്കി. രണ്ടും സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് അവൻ രാഹുലിനെ വിളിച്ചു നോക്കി. പക്ഷേ അവന്റെ ഫോൺ സൈലന്റ് മോഡിൽ ആയത് കൊണ്ട് ചേട്ടൻ വിളിച്ചത് രാഹുൽ അറിഞ്ഞില്ല.
രാഹുൽ ജൂബിലി ഹോസ്പിറ്റലിന്റെ തൊട്ടടുത്തു തന്നെ ആയത് കൊണ്ട് അവന് തന്നെക്കാൾ മുന്നേ ഹോസ്പിറ്റലിൽ എത്തി വിവരം അന്വേഷിക്കാൻ കഴിയുമല്ലോ എന്ന് കരുതിയാണ് രാകേഷ് അനിയനെ വിളിച്ചത്.
മൂന്ന് തവണ ട്രൈ ചെയ്തിട്ടും രാഹുലിനെ കിട്ടാതായപ്പോ രാകേഷ് പിന്നെ അവനെ വിളിച്ചില്ല. തിരിച്ചു വിളിക്കുമ്പോ കാര്യം പറയാമെന്നു കരുതി.
********
"ആന്റിയുടെ മോനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. അര മണിക്കൂറിനുള്ളിൽ വരാമെന്ന പറഞ്ഞത്."
മിത്ര ഗീതയ്‌ക്കരികിൽ വന്നിരുന്നു.
"എന്റെ ഇളയ മോൻ
സെക്രട്ടറിയേറ്റിലാണ് ജോലി ചെയ്യുന്നത്. അവനറിഞ്ഞാൽ ഇങ്ങോട്ട് വരാൻ എളുപ്പമായിരിക്കും. പക്ഷേ എനിക്ക് അവന്റെ ഫോൺ നമ്പർ ഓർമ്മയില്ല. ഇനിയിപ്പോ രാകേഷ് അറിഞ്ഞത് കൊണ്ട് അവൻ വിളിച്ചു പറയുമായിരിക്കും.
അതിരിക്കട്ടെ മോളെ പേരെന്താ? ഞാൻ അത് ചോദിക്കാൻ മറന്നു."
"എന്റെ പേര് മിത്ര. Sbi ലാ ജോലി ചെയ്യുന്നത്. സ്റ്റാച്യു ബ്രാഞ്ചിൽ."
മിത്ര പുഞ്ചിരിയോടെ പറഞ്ഞു.
അവളുടെ പേര് കേട്ടതും ഈ പേര് താൻ മുന്നേ കേട്ടിട്ടുണ്ടല്ലോന്ന് ഗീത ഓർത്തു.
"ആന്റിക്ക് ഞാൻ ചായയും പലഹാരവും വാങ്ങി തരട്ടെ. ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ."
മിത്ര ചോദിച്ചു.
അവളുടെ ചോദ്യം അവരുടെ ചിന്തകളെ മുറിച്ചു..
"മോൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കി മതി."
ഗീതയ്ക്ക് അവളെ ബുദ്ധിമുട്ടിക്കാൻ മനസ്സ് വന്നില്ല. തങ്ങളെ സഹായിക്കാൻ വന്നത് കാരണം രാവിലെ മുതൽ ഈ നേരം വരെ മിത്ര ചോര പുരണ്ട വസ്ത്രവും ധരിച്ചു നിൽക്കുകയാണ്.
"എനിക്കൊരു ബുദ്ധിമുട്ടും ഇല്ല ആന്റി."
പറഞ്ഞിട്ട് അവൾ വേഗം തന്നെ പോയി രണ്ട് ചായയും ഉഴുന്ന് വടയും വാങ്ങി വന്നു.
********
ഇതിനിടെ രാകേഷിന്റെ കാൾ കണ്ട് തിരിച്ചു വിളിച്ച രാഹുൽ ചേട്ടനിൽ നിന്ന് വിവരങ്ങൾ അറിഞ്ഞതും അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി.
കാത്തിരിക്കൂ
• 21 shares