Santhosh sasi 😍
2K views 4 days ago
കതിരണിഞ്ഞ സ്വപ്‌നങ്ങൾ ഭാഗം 5 ആ പ്രതിജ്ഞ എടുത്ത ദിവസത്തിന് ശേഷം ലോകേഷിന്റെ ഓരോ ദിവസത്തിനും ഒരു പുതിയ ലക്ഷ്യമുണ്ടായിരുന്നു… പുലർച്ചെ നാലര മണിക്ക് എഴുന്നേൽക്കും. മുറ്റം അടിച്ചുവാരുന്ന കമലയെ സഹായിക്കും. പശുകൾക്ക് തീറ്റയിട്ട ശേഷം കേശവനൊപ്പം പാടത്തേക്ക് പോകും. ഉച്ചവരെ പാടത്തെ പണികൾ… വൈകുന്നേരം കൃഷിയെക്കുറിച്ച് പഠിക്കൽ. ഗ്രാമത്തിലെ യുവാക്കൾ ചായക്കടയിൽ സമയം ചെലവഴിക്കുമ്പോൾ ലോകേഷ് ഗ്രാമ ലൈബ്രറിയിൽ കൃഷി മണ്ണ് വിളകൾ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയായിരുന്നു… ഇതെല്ലാം കണ്ട കേശവന് ഒരുപാട് സന്തോഷമുണ്ടായിരുന്നു. "മോനേ... ഇത്രയും പണിയെടുക്കണ്ട. നീ നിന്റെ ശരീരം കൂടി നോക്കണം." ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുമ്പോൾ കമല പറഞ്ഞു. ലോകേഷ് ചിരിച്ചു. "ആരോഗ്യം ഉള്ളപ്പോൾ പണിയെടുത്തില്ലെങ്കിൽ പിന്നെ എപ്പോഴാ അമ്മേ".. "അവനെ തടയണ്ട. അവൻ ലക്ഷ്യമുള്ള മനുഷ്യനാണ്." കേശവൻ ഭാര്യയെ നോക്കി പറഞ്ഞു. അതേസമയം ഗ്രാമത്തിൽ ഒരു വാർത്ത പരന്നു. കൃഷിവകുപ്പിന്റെ സഹായത്തോടെ പുതിയ രീതിയിൽ പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പരിശീലനം ഉണ്ടത്രേ. വാർത്ത കേട്ടതും ലോകേഷ് പേര് രജിസ്റ്റർ ചെയ്തു. "ഇനി അതിന്റെ ഒരു കുറവ് കൂടെ ഉള്ളൂ…” ഗ്രാമത്തിലെ ചിലർ വീണ്ടും അവനെ പരിഹസിച്ചു. കേശവൻ അത് കേട്ട് മിണ്ടാതെ നിന്നില്ല. "കൃഷി പഠിക്കുന്നത് നാണക്കേടല്ല. കൃഷി അറിയാതെ അഭിപ്രായം പറയുന്നതാണ് നാണക്കേട്."... കേശവൻ പറഞ്ഞത് കേട്ടതോടെ എല്ലാവരും നിശ്ശബ്ദരായി. ലോകേഷ് അച്ഛനെ നോക്കി പുഞ്ചിരിച്ചു. --- പരിശീലനത്തിന് പോയ ദിവസം അവന് പുതിയൊരു ലോകം തുറന്നുകിട്ടി. മണ്ണ് പരിശോധിക്കുന്ന രീതി. ജലസംരക്ഷണം. കുറഞ്ഞ ചെലവിൽ കൂടുതൽ വിളവ് നേടാനുള്ള മാർഗങ്ങൾ. പച്ചക്കറി കൃഷി. തേനീച്ച വളർത്തൽ. വാഴകൃഷി.ഇവയെ പറ്റിയുള്ള ക്ലാസുകൾ ആയിരുന്നു അത് അതെല്ലാം എല്ലാം അവൻ ശ്രദ്ധയോടെ കേട്ടിരുന്നു. "കൃഷി എന്നത് വെറും മണ്ണിൽ വിത്തിടലല്ല. അത് ശാസ്ത്രം കൂടിയാണ്." പരിശീലനം കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ പറഞ്ഞു. ആ വാക്ക് ലോകേഷിന്റെ മനസ്സിൽ പതിഞ്ഞു. --- വീട്ടിലെത്തിയപ്പോൾ അവൻ ആവേശത്തോടെ എല്ലാം കേശവനോട് പറഞ്ഞു. "അച്ഛാ... നമ്മുടെ തെക്കേ പറമ്പ് വെറുതെയല്ലേ കിടക്കുന്നത്.".. "അതെ." "അവിടെ പച്ചക്കറി കൃഷി ചെയ്താലോ" കേശവൻ കുറച്ചു നേരം ആലോചിച്ചു. "അതിനൊക്കെ പണം വേണം മോനേ." "കുറച്ച് മതിയാകും അച്ഛാ ." "വിളവ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും…" കേശവൻ ആശങ്കയോടെ ചോദിച്ചു.. "അപ്പോൾ അത് നമുക്ക് ഒരു അനുഭവമാകും.".. ലോകേഷ് പറഞ്ഞു. മകന്റെ ആത്മവിശ്വാസം കണ്ടപ്പോൾ കേശവൻ സമ്മതിച്ചു. --- രണ്ടാഴ്ചക്കുള്ളിൽ ആ പറമ്പ് അവർ മാറ്റി എടുത്തു… മണ്ണ് ഒരുക്കി. ചെറിയ കുഴികൾ എടുത്തു. വിത്തുകൾ നട്ടു വേലി കെട്ടി. വെള്ളം എത്തിക്കാൻ ചെറിയ ചാലുകൾ ഉണ്ടാക്കി. ലോകേഷ് ഒരു കുഞ്ഞിനെ നോക്കുന്നതുപോലെ ഓരോ ചെടിയെയും പരിപാലിച്ചു. "ഈ ചെടികൾക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ പകുതി നിന്റെ ശരീരം ശ്രദ്ധിക്കാൻ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു." കമല പലപ്പോഴും ചിരിച്ചുകൊണ്ട് പറയും… "അമ്മേ... ഇവയാണ് നാളെ നമ്മുടെ ജീവിത വരുമാനം..”... --- ഇതിനിടെ വൈദേഹിയുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു. കോളേജ് കഴിഞ്ഞതോടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പരിശീലനത്തിന് അവസരം ലഭിച്ചു. അവൾ സന്തോഷത്തിലായിരുന്നു. ശങ്കരനും ലീലയും മകളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടു. പക്ഷേ ഗ്രാമത്തിൽ ആളുകൾ ഇപ്പോഴും ചോദിക്കുമായിരുന്നു. "ലോകേഷിന്റെയും വൈദേഹിയുടെയും കാര്യം എന്തായി" ആ ചോദ്യം ശങ്കരനെ അസ്വസ്ഥനാക്കുമായിരുന്നു. കാരണം കേശവന്റെ കുടുംബത്തോട് അദ്ദേഹത്തിന് ഇന്നും ബഹുമാനമുണ്ടായിരുന്നു. --- ഒരു ദിവസം ചന്തയിൽ വച്ച് ശങ്കരനും കേശവനും കണ്ടുമുട്ടി. കേശവൻ പഴയതുപോലെ തന്നെ ചിരിച്ചുകൊണ്ട് ശങ്കരനോട് സംസാരിച്ചു. വിവാഹത്തിന്റെ കാര്യം ഒരിക്കൽ പോലും കേശവൻ എടുത്തുപറഞ്ഞില്ല. അത് ശങ്കരന്റെ മനസ്സിന് കൂടുതൽ ഭാരമായി. "കേശവൻ ഇപ്പോഴും പഴയ സ്നേഹത്തോടെ തന്നെയാണ് സംസാരിക്കുന്നത്." വീട്ടിലെത്തിയ ശേഷം അദ്ദേഹം ലീലയോട് പറഞ്ഞു. "അവരെ വേദനിപ്പിച്ചത് നമ്മളല്ലേ." ലീല ദീർഘനിശ്വാസമെടുത്തു… "പക്ഷേ മകളെ നിർബന്ധിക്കാനും പറ്റില്ല." ശങ്കരൻ പറഞ്ഞു… "അതെ..." --- മാസങ്ങൾ കടന്നു. ലോകേഷിന്റെ പച്ചക്കറിത്തോട്ടം പച്ചപിടിച്ചു. വഴിയിലൂടെ പോകുന്നവർ പോലും നടത്തം നിർത്തി അവിടേക്ക് നോക്കും. "വളരെ നന്നായിട്ടുണ്ട് ." ചിലർ അവനെ അഭിനന്ദിച്ചു… ചിലർ അത്ഭുതത്തോടെ അത് നോക്കി നിന്നു.. "ലോകേഷേ... വിത്ത് മണ്ണിൽ വീണാൽ മാത്രം മതി എന്ന് കരുതരുത്. അതിന് വെള്ളവും കരുതലും വേണം. ജീവിതവും അങ്ങനെയാണ്." ഗോപാലൻ മാഷ് തോട്ടം കണ്ടിട്ട് പറഞ്ഞു. "ശരിയാണ് മാഷേ ." ലോകേഷ് പുഞ്ചിരിച്ചു. --- "മോനേ... നിനക്ക് വൈദേഹിയോട് ദേഷ്യമുണ്ടോ" ഒരു ദിവസം രാത്രി വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ കമല ചോദിച്ചു. “എന്താ അമ്മ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്..”... “അല്ല.. നിന്നെ അവൾ വേണ്ടെന്ന് വെച്ചത് അല്ലേ.. അത് കൊണ്ട് ചോദിച്ചത് ആണ്…”... ലോകേഷ് ചെറുതായി ചിരിച്ചു. "ഇല്ല അമ്മേ. എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല…”.. "സത്യമാണോ നീ പറയുന്നത്. " "അതെ." "അവളെ നീ മറന്നോ"... അവൻ ആകാശത്തേക്ക് നോക്കി. "ചില ആളുകളെ മറക്കാൻ പറ്റില്ല അമ്മേ... പക്ഷേ എപ്പോഴും അവരെ ഓർത്തു മാത്രം ജീവിക്കാനും പാടില്ല." കമലയുടെ കണ്ണുകൾ നിറഞ്ഞു… മകന്റെ വേദന കുറഞ്ഞിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. പക്ഷേ ആ വേദന അവനെ തളർത്തുന്നില്ല… മറിച്ച് കൂടുതൽ ശക്തനാക്കുകയാണ് ചെയ്യുന്നത്… അത് കാണുമ്പോൾ ഒരു അമ്മയുടെ ഹൃദയത്തിൽ അഭിമാനവും വേദനയും ഒരുമിച്ച് നിറഞ്ഞു. അടുത്ത ദിവസം പുലർച്ചെ അവൻ തോട്ടത്തിലേക്ക് ചെന്നു.. എല്ലാം നോക്കി കണ്ട് നടക്കുന്നതിനു ഇടക്കാണ് പച്ചക്കറി ചെടിയിൽ ഒരു ചെറുപൂവ് വിരിഞ്ഞു നിൽക്കുന്നത് അവൻ കണ്ടത്… "ഓരോ വിളവിനും പിന്നിൽ ഒരുപാട് അധ്വാനമുണ്ട്... ഒരുനാൾ എന്റെ ജീവിതവും ഇങ്ങനെ പൂക്കും." ആ പൂവ് നോക്കി അവൻ മനസ്സിൽ പറഞ്ഞു.. ആ പൂവ് ഒരു ചെടിയിലുണ്ടായതല്ല… ലോകേഷിന്റെ ജീവിതത്തിൽ വിരിഞ്ഞ ആദ്യ പ്രതീക്ഷയായിരുന്നു അത്.. തുടരും... ✍️സന്തോഷ്‌ ശശി… #📔 കഥ #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
29 likes
9 shares

More like this