♥️
1K views • 1 days ago
❤️🩹 എന്ന് നിൻ്റെ ജാനി ❤️
ഭാഗം 1
രാവിലെ അലാറം മൂന്നാമത്തെ തവണയും അലറിയപ്പോഴാണ് ഞാൻ പുതപ്പ് തലവരെ വലിച്ച് വീണ്ടും കണ്ണടച്ചത്. രാവിലെ തന്നെ ഒരു സ്വര്യവും ഇല്ല..
"അതിഥി..."
അമ്മയുടെ ആദ്യ വിളി എത്തി... ഒരഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ വീണ്ടൂം...
"അതിഥീ..."
രണ്ടാമത്തെ വിളിക്കും ഞാൻ അനങ്ങിയില്ല.. അവസാനം...
"ജാനീ... നീയൊന്ന് എഴുന്നേൽക്കുന്നുണ്ടോ, അതോ ഞാൻ തല വഴി വെള്ളം ഒഴിക്കണോ?"
ഓ.. സ്ഥിരം പല്ലവി തന്നെ. ഈ അമ്മമാര് ഒക്കെ ഒരേ സിലബസ് പഠിച്ച് ഇറങ്ങിയത് ആണാവോ.. ഇനിയും മുഷിപ്പിക്കേണ്ട എന്ന് കരുതി പുതപ്പ് വലിച്ചെറിഞ്ഞ് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
"അമ്മേ... അതിഥി എന്ന് വിളിച്ചാൽ ഞാൻ എഴുന്നേൽക്കും. ജാനി എന്ന് വിളിച്ചാൽ എഴുന്നേൽക്കില്ല!"
പുറത്ത് നിന്ന് എൻ്റെ ഗായത്രിയമ്മയുടെ ചിരി കേട്ടു.
" എന്നിട്ടാണല്ലോ നീ നേരത്തെ എണീറ്റെ, ഞാൻ എൻ്റെ മോളെ എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും "
ഞാൻ മുഖം ചുളിച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്നു. കുളിച്ചിട്ടില്ലെങ്കിലും കാണാൻ ഒക്കെ ഒരു മെനയുണ്ട്. മെടനിട്ട മുടിയൊന്നാകെ അഴിച്ചിട്ട് കണ്ണാടിൽ കാണുന്ന എന്നെ അടിമുടിയൊന്ന് നോക്കി.
മുടി എല്ലായ്പ്പോഴും കെട്ടി നടക്കണമെന്നാണ് അമ്മയുടെ വാദം. പക്ഷേ എനിക്ക് ഇങ്ങനെ തുറന്നിട്ട് നടക്കാനാണ് ഇഷ്ടം.
"പത്ത് ഇരുപത്തി മൂന്ന് വയസ്സായി. ഇനി കുറച്ച് നല്ല കുട്ടിയൊക്കെ ആവാം?"
കണ്ണാടിയിലെ എന്റെ പ്രതിബിംബത്തോട് തന്നെ ഞാൻ ചോദിച്ചു.
ഉടനെ മനസ്സിൽ നിന്ന് മറുപടി വന്നു.
"വേണ്ട."
അപ്പൊ ഇനി അതിലൊരു വിചാരണ വേണ്ട.
ഹാളിലേക്ക് ചെന്നപ്പോൾ അച്ഛൻ അരുൺ കുമാർ പതിവുപോലെ പത്രവുമായി സോഫയിൽ ഇരിക്കുകയാണ്.
"ഗുഡ് മോണിംഗ്, അഛാ.."
"ഗുഡ് മോണിംഗ്,."
അച്ഛൻ ചിരിച്ചു.
അമ്മ അടുക്കളയിൽ നിന്ന് തകൃതിയായി ദോശ ചുട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ ഹാളിൽ കണ്ണോടിച്ചപ്പോൾ ഡൈനിങ് ടേബിളിൽ പൂക്കളും പഴങ്ങളും കേക്കും... ഞാൻ മനസ്സിലാവാതെ അച്ഛനെ ഒന്ന് നോക്കി.
"ഇതൊക്കെ എന്തിനാ?"
ഞാൻ ചോദിച്ചതും അച്ഛൻ പത്രം മടക്കി വെച്ച് എന്നെ ഒന്ന് ഇരുത്തി നോക്കി.
ഇന്ന് എന്താ ഇത്ര വലിയ പ്രത്യേകത..? ഞാൻ കുറച്ചുനേരം ആലോചിച്ചു. പിന്നെ നെറ്റിയിൽ കൈയടിച്ചു.
"അയ്യോ... വെഡിംഗ് ആനിവേഴ്സറി!"
"അതെ."
അമ്മ ചായ എന്റെ മുന്നിൽ വെച്ചുകൊണ്ട് പറഞ്ഞു.
" സ്വന്തം അച്ഛൻ്റെയും അമ്മയുടെയും വെഡ്ഡിംഗ് ആനിവേഴ്സറി അറിയാത്തൊരു മോൾ.. " അമ്മ എന്നെ പുച്ഛിച്ചു കൊണ്ട് ചിരിച്ചു.
" അതിപ്പോ.. ഒരു മറവി അല്ലേ.. നിങ്ങളത് വിട്ട് കള.. അപ്പോ ഇന്നിനി നിങ്ങൾ രണ്ടുപേരും റൊമാൻസ് മോഡിലായിരിക്കുമല്ലോ?"
"അതിഥി!"
അമ്മ കണ്ണുരുട്ടി.
അച്ഛൻ ചിരി ഒളിപ്പിക്കാൻ പത്രം മുഖത്തേക്ക് ഉയർത്തി.
"പാവം അച്ഛൻ... ഇത്ര വർഷമായിട്ടും അമ്മയെ പേടിയാ."
"നിന്റെ അമ്മയെ പേടിക്കാത്തവരുണ്ടോ?"
അച്ഛന്റെ മറുപടി കേട്ട് ഞാനും അമ്മയും ഒരുമിച്ച് ചിരിച്ചു.
ഇങ്ങനെയാണ് ഞങ്ങളുടെ വീട്. വലിയ സമ്പത്തൊന്നുമില്ല.
പക്ഷേ കുറച്ച് സ്നേഹവും കുറേ സന്തോഷവും ഉണ്ട്...
"ഇന്ന് ഓഫീസില്ലല്ലോ?" (അമ്മ)
"ഇല്ല." (അച്ഛൻ)
"എന്നാ നമുക്ക് എല്ലാവരും കൂടി എന്റെ വീട്ടിൽ പോവാം." അത് കേട്ടതും ഞാനൊന്ന് നെടുവീർപ്പിട്ടു.
"അമ്മേ... എല്ലാ ആനിവേഴ്സറിക്കും അവിടെയാണല്ലോ. ഒന്ന് മാറ്റിപ്പിടിക്ക്"
"അതൊരു പതിവല്ലേ.. നമുക്ക് പോവാം" അച്ഛനും അമ്മക്ക് സപ്പോർട്ട് ആണ്.
"ശരി... പോവാം..."
അമ്മ സന്തോഷത്തോടെ വീണ്ടും അടുക്കളയിലേക്ക് പോയി. അപ്പോഴാണ് പുറത്തുനിന്ന് ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.
ആൾ ആരാ എന്നറിയാവുന്നത് കൊണ്ട് ഞാൻ അമ്മയോടായ് വിളിച്ച് പറഞ്ഞു..
" മാവ് ഇനിയും കലക്കേണ്ടി വരും... ഒരാൾ ഇവിടെ ലാൻഡ് ആയിട്ടുണ്ട്"
വീട്ടിലേക്ക് കയറിവന്ന ഉടനെ അവൻ വിളിച്ചു.
"ആന്റീ... വിശക്കുന്നു!"
അമ്മ അടുക്കളയിൽ നിന്ന് മറുപടി പറഞ്ഞു.
"വീട്ടിൽ ഭക്ഷണം കിട്ടില്ലേ നിനക്ക്?"
"കിട്ടും... പക്ഷേ ഇവിടെ കിട്ടുന്നതിന്റെ ടേസ്റ്റ് വേറെയാ."
ഞാൻ കൈയും കെട്ടി അവന്റെ മുന്നിൽ നിന്നു.
"ഓ... ഇനി ഇപ്പോ എൻ്റെ അമ്മയെ സോപിട്"
"ഓഹോ... നീയിവിടെ ഉണ്ടായിരുന്നോ..?"
" അല്ലാതെ നിന്നെ പോലെ രാവിലെ ഊര് തെണ്ടാൻ പറ്റോ.. "
" ഉച്ചക്ക് എണീക്കുന്ന നീയതിന് രാവിലെ കണ്ടിട്ടുണ്ടോ.. "
" അജു.. 😬 "
" അതിഥി, പോയി പല്ല് തേച്ച് വന്നേ എന്നിട്ട് ചായ കുടിക്കാൻ ഇരുന്നോ.. " (അമ്മ)
" അയ്യേ.. പല്ലും തെച്ചില്ലേ, വെറുതെ അല്ല ഇവിടെ ഒരു പട്ടി പെറ്റ മണം " (അജു)
" നീ പോടാ പട്ടി.. "
ഇതാണ് അജിൻ. ഞങ്ങളെ എല്ലാവരുടെയും അജു. ചെറുപ്പം മുതലേ എൻ്റെ ബെസ്റ്റ് ഫ്രണ്ട്. നടക്കാൻ പഠിച്ചതിന് ശേഷം കൂടെ ഓടിയത് അവന്റെ കൂടെയാണ്. സൈക്കിൾ പഠിപ്പിച്ചതും അവൻ.
ആദ്യമായി ബുള്ളറ്റ് ഓടിക്കാൻ തന്നതും അവൻ.
ഒറ്റ മോളായ എനിക്ക് അവൻ സഹോദര തുല്യൻ തന്നെയാണ്.
"ഇന്ന് എന്താ പരിപാടി? ഇവരെ ആന്നിവേഴ്സറി ഒക്കെ അല്ലേ.."
അജു ചോദിച്ചു
" നീ കേട്ടില്ലേ അതിഥി.. സ്വന്തം മോൾക്ക് അങ്ങനെ ഒരു ഓർമ ഇല്ല.. " അമ്മ വീണ്ടും എനിക്കിട്ട് കൊട്ടി. ഞാൻ അമ്മയെ മൈൻഡ് ആക്കാതെ അജുൻ്റെ ചോദ്യത്തിന് ഉത്തരം കൊടുത്തു.
"അമ്മവീട്ടിൽ പോണം. അത്രേ ഒള്ളൂ.. "
"അവിടെ പോയാൽ വൈകിട്ട് ഇറങ്ങാൻ പറ്റുമോ?"
"എന്തെ?"
"ശ്രീ വിളിച്ചിരുന്നു."
"എന്തിന്?"
"നാളെ ജോയിൻ ചെയ്യുന്ന കമ്പനിയുടെ അടുത്തുള്ള കഫേയിൽ ഒന്ന് കൂടാമെന്ന്."
പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും അമ്മയുടെ വീട്ടിലേക്ക് തിരിച്ചു. അജു ഭക്ഷണം കഴിച്ച അപ്പൊ തന്നെ അവൻ തിരിച്ച് പോയിരുന്നു.
അമ്മമ്മ വാതിൽക്കൽ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
"എന്റെ മോളെത്തിയോ!"
എന്നെ കണ്ട ഉടനെ കെട്ടിപ്പിടിച്ചു.
"അമ്മമ്മേ... ശ്വാസം മുട്ടുന്നു."
"കുറച്ച് സ്നേഹം സഹിക്ക്."
വീട്ടിനകത്ത് നിന്ന് അനു ആന്റി വന്നു വയറിൽ കൈവെച്ച് ചിരിക്കുന്നു.
അനു ആൻ്റിക്ക് ഡെലിവറി ഡേറ്റ് അടുത്തിട്ടുണ്ട്.
ഞാൻ ആൻ്റിയുടെ വയറിൽ ചെവി ചേർത്തു.
"ഹലോ കുഞ്ഞേ... ഞാൻ നിന്റെ ആദിച്ചേച്ചിയാണ്."
അനു ആന്റി എന്റെ തലയിൽ ചെറുതായി തട്ടി.
"ആദ്യം നീ ഒന്ന് വലുതാവൂ."
"ഞാൻ വലുതായല്ലോ."
"പ്രായത്തിൽ മാത്രം." എൻ്റെ സ്വന്തം പിതാശ്രീയുടെ കൗണ്ടറിന് വീണ്ടും ചിരി.
ഈ വീട്ടിൽ വന്നാൽ സമയം പോകുന്നത് അറിയില്ല.
അമ്മമ്മ,അഭി മാമൻ,അനു ആന്റി കുറച്ച് കഴിഞ്ഞാൽ കുഞ്ഞും. എല്ലാവരും ചേർന്നാൽ വീട് ജീവനുള്ളതുപോലെ തോന്നും.
ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഞാൻ പുറത്തുള്ള മാവിന്റെ ചുവട്ടിലെ ഊഞ്ഞാലിൽ ഇരുന്നു.
മൃദുവായ കാറ്റ് വീശുന്നുണ്ടായിരുന്നു.
മൊബൈൽ എടുത്തു.
ശ്രീയുടെ മെസേജ് ഉണ്ടായിരുന്നു.
"Ready for tomorrow?"
"Little nervous." ഞാൻ ടൈപ്പ് ചെയ്തു.
അവൾ ഉടനെ റിപ്ലൈ അയച്ചു.
"Don't worry. എല്ലാവരും നല്ല ടീമാണ്."
ഞാൻ ഒന്ന് സമാധാനത്തോടെ ഇരുന്നു..
നാളെ... എന്റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണ്. കണ്ടന്റ് റൈറ്ററായി ആദ്യ ജോലി.
സ്വന്തമായി സമ്പാദിക്കുന്ന ആദ്യ ശമ്പളം.
സ്വന്തം സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട്.
ഞാൻ കണ്ണടച്ച് ഒരു ദീർഘശ്വാസം വിട്ടു.
ആ നിമിഷം എനിക്ക് അറിയില്ലായിരുന്നു...
ആ പുതിയ ജോലിസ്ഥലത്ത് എന്നെ കാത്തിരിക്കുന്നത് ഒരു ജോലി മാത്രമല്ല...
എന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന ചില മനുഷ്യരുമാണെന്ന്...
വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഞാനും അജുവും ശ്രീയെ കാണാൻ കഫേയിലേക്ക് പോയത്.
"എടാ... നീ കുറച്ച് പതുക്കെ ഓടിക്ക്."
പിന്നിൽ ഇരുന്ന് ഞാൻ അജുവിന്റെ തോളിൽ ചെറുതായി തട്ടി കൊണ്ട് പറഞ്ഞു.
"നീ തന്നെയല്ലേ പറഞ്ഞത് ലേറ്റ് ആകുമെന്ന്."
"അത് ശരിയാ... പക്ഷേ എനിക്ക് ജീവനോടെ എത്തണം."
"നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാൽ അതിന് സാധ്യത കുറവാ. കുറച്ച് നേരം ആ വാ ഒന്ന് അടച്ച് വെക്ക്.."
"അജൂ!!"
ഞാൻ അവന്റെ ഹെൽമറ്റിൽ ഒന്ന് കൊട്ടിയതും അവൻ ഒന്നൂടെ സ്പീഡ് കൂട്ടി..
കഫേയുടെ ഗ്ലാസ് വാതിൽ തുറന്നതും തണുത്ത എസി കാറ്റ് മുഖത്തേക്ക് അടിച്ചു.
മൂലയിലെ ഒരു ടേബിളിൽ ശ്രീയുണ്ട്. അവൾ അവിടെ നിന്നും കൈവീശി.
"ഹായ്..."
ഞങ്ങൾ ഇരുന്നതും അവൾ മെനു കാർഡ് നീട്ടി.
"ഓർഡർ ചെയ്യ്."
"ഞാൻ ആദ്യം കുറച്ച് വെള്ളം കുടിക്കട്ടെ. ഈ അജു എന്നെ എന്ത് സ്പീഡിൽ ആണെന്നറിയോ കൊണ്ട് വന്നേ.."
ഞാൻ അവളെ നോക്കി ചിരിച്ചു.
"നാളെ ആദ്യ ജോലിയല്ലേ... ടെൻഷൻ ഉണ്ടോ.." (ശ്രീ)
" ഹാ നല്ല ആളോടാ ചോദിക്കുന്നെ.. ടെൻഷൻ ഒക്കെ സ്വാഭാവികം. പക്ഷെ അവളെ ഈ ചീഞ്ഞ സ്വഭാവം അവിടേം പുറത്തിറക്കും. "
അതിന് മറുപടിയായി നല്ലതൊന്ന് പറയാൻ നിന്നപ്പോഴേക്കും ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. അത് അഖിൽ ആയിരുന്നു. ശ്രീയുടെ ഓഫീസിലെ സ്റ്റാഫ് ആണ്. അവൾ ഇവൻ്റെ ഫോട്ടോ കാണിച്ച് തന്നിരുന്നു.
"ഹായ്... ഞാൻ അഖിൽ."
അവൻ കൈ നീട്ടി.
ഞാനും ചിരിച്ചുകൊണ്ട് കൈ കൊടുത്തു.
"അതിഥി."
"ശ്രീ നിന്നെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്."
"നല്ലതാണോ ചീത്തയാണോ?"
"രണ്ടും."
" അപ്പൊ ഇനി എനിക്ക് വലിയ റോൾ ഒന്നും ഇല്ല ലേ.. "
" ഞാൻ അജിൻ " (അജു)
---
സംസാരത്തിനിടയിൽ അഖിൽ ചോദിച്ചു.
"നാളെ ആദ്യ ദിവസം അല്ലേ? പേടിയുണ്ടോ?"
"കുറച്ചൊക്കെ."
"ആദ്യ ആഴ്ച കഴിഞ്ഞാൽ ശീലമാകും."
"അവിടുത്തെ ടീം എങ്ങനെയാ?"
അഖിൽ ചിരിച്ചു.
"എല്ലാവരും നല്ലവരാണ്."
ഒരു നിമിഷം അവൻ നിർത്തി.
"ഒരു ആളൊഴികെ."
ഞാൻ പുരികം ചുളിച്ചു.
"ആര്?"
ശ്രീ അഖിലിനെ നോക്കി.
അഖിൽ ചിരിച്ചുകൊണ്ട് കാപ്പി കുടിച്ചു.
"നമ്മുടെ ക്രിയേറ്റീവ് ഹെഡ്."
"അത്ര പ്രശ്നക്കാരനാണോ?"
"പ്രശ്നക്കാരൻ എന്നല്ല..."
"പിന്നെ?"
"വളരെ പെർഫെക്ഷനിസ്റ്റ്."
"തെറ്റ് സഹിക്കില്ല."
"ആരോടും അധികം സംസാരിക്കില്ല."
"ചിരിക്കാറുണ്ടോ?"
ഞാൻ കൗതുകത്തോടെ ചോദിച്ചു.
അഖിലും ശ്രീയും പരസ്പരം നോക്കി.
"ഞങ്ങളോട് ഇല്ലെങ്കിലും അതൊക്കെ ഉണ്ട്."
" അഖിൽൻ്റെ നാട്ടിലെ ഫ്രണ്ട് ഉം കൂടിയാ.. "
" അപ്പൊ നിന്നോട് എങ്ങനെ? " ഞാൻ അഖിലിനോടായി ചോദിച്ചു.
" ഞങ്ങൾ ചെറുപ്പം മുതലേ പരിചയം ഉള്ളവരാ. ബെസ്റ്റ് ഫ്രണ്ട്സ് ഒന്നും അല്ല.. അവന് അതിന് അങ്ങനെ ആരോടും പരിധിക്ക് അപ്പുറം ഫ്രണ്ട്ഷിപ്പ് വെക്കാറും ഇല്ല. ഫുൾ ബിസിനസ് മൈൻഡ് ആണ്. "
അഖിൽ ശാന്തമായി പറഞ്ഞു.
"അവന്റെ അടുത്ത് ജോലി ചെയ്യുമ്പോൾ ഒരു കാര്യം മാത്രം ഓർക്കണം."
"എന്ത്?"
"ജോലി നന്നായി ചെയ്താൽ അവൻ ഒന്നും പറയില്ല."
"തെറ്റ് ചെയ്താൽ..."
"അത് ഇനി നിങ്ങൾ രണ്ടാളും കണ്ട് അറിഞ്ഞോ..."
അജുവിനെ പോലെ കൂടുതൽ അടുപ്പം ഇല്ലെങ്കിലും ശ്രീയും എൻ്റെ സുഹൃത്ത് ആണ്. അവളും അഖിലും കുറച്ചായി "ക്രിയേറ്റീവ് DEN" ല് വർക്ക് ചെയ്യുന്നു. എനിക്കും അജുവിനും ഈയടുത്ത് ആണ് അപ്പോയ്മെൻ്റ് ലെറ്റർ കിട്ടുന്നത്
---
കഫേയിൽ നിന്ന് ഇറങ്ങിയപ്പോൾ നേരിയ മഴ തുടങ്ങി.
"ഓഹ്... മഴ."
ഞാൻ കൈ നീട്ടി മഴത്തുള്ളികൾ പിടിച്ചു.
"ആദി... വാ പോവാം.. ഇനിയും കാത്ത് നിന്നാൽ നല്ല മഴ പെയ്യും.. "
അജു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
വീട്ടിലേക്ക് മടങ്ങുന്ന വഴിയിലും എന്റെ മനസ്സ് നാളെയിലായിരുന്നു.
പുതിയ ഓഫീസ്.
പുതിയ ആളുകൾ.
പുതിയ ജീവിതം.
എന്റെ സ്വപ്നങ്ങളുടെ ആദ്യ ചുവട്.
അന്ന് രാത്രി കിടക്കാൻ പോകും മുമ്പ് ഞാൻ ബാഗ് ഒരിക്കൽ കൂടി പരിശോധിച്ചു.
ലാപ്ടോപ്പ്..ഡയറി..പെൻ..ഐഡി കാർഡ്..
എല്ലാം എടുത്തു വെച്ചിട്ടുണ്ട്. അജുവിനോടും റെഡി ആക്കി വെക്കാൻ പറഞ്ഞു. അവന് ഡിസൈനിംഗ് സെക്ഷനിൽ ആയിരുന്നു ജോലി.
കണ്ണടയ്ക്കുന്നതിന് മുമ്പ് ഫോണിൽ ശ്രീയുടെ ഒരു മെസേജ് വന്നു.
> "Tomorrow, don't be late. First impression matters."
ഞാൻ ഫോൺ സൈലന്റാക്കി മേശപ്പുറത്ത് വെച്ചു.
അറിയാതെ എന്റെ ജീവിതം നാളെ മാറാൻ പോകുകയായിരുന്നു.ഞാൻ സ്വപ്നം കണ്ടിരുന്നത് ഒരു ജോലി മാത്രമായിരുന്നു...
പക്ഷേ വിധി എനിക്ക് ഒരുക്കിയിരുന്നത്...
ഒരു ജോലി, ഒരു സൗഹൃദം, ഒരു പ്രണയം, പിന്നെ... എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു മനുഷ്യനെയായിരുന്നു.
(തുടരും...)
°°°°°°°°°°°°°°°°°°°°
#📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം
24 likes
14 shares