അപരിചിത (PART 8) "കാണുന്നതെല്ലാം സത്യമല്ല... വിശ്വസിക്കുന്നതെല്ലാം മിഥ്യയുമല്ല." പിറ്റേന്ന് ക്ലാസ് കഴിഞ്ഞതും നാലുപേരും നേരെ ലൈബ്രറിയിലേക്ക് നടന്നു. ആർക്കും പതിവുപോലെ സംസാരിക്കാൻ തോന്നിയില്ല. കുറച്ചുദൂരം നടന്ന ശേഷം അനന്യ പതിയെ ചോദിച്ചു. "ഡീ... നമുക്ക് ഇതൊക്കെ അന്വേഷിക്കാതിരുന്നാൽ പോരേ?" അലീന അവളെ നോക്കി. "ആ പെൺകുട്ടി ആരാണെന്ന് അറിയാതെ എനിക്ക് സമാധാനം കിട്ടില്ല." മീരയും നന്ദനയും ഒന്നും പറയാതെ അവരുടെ പിന്നാലെ നടന്നു. --- ലൈബ്രറിയിൽ അന്ന് തിരക്ക് കുറവായിരുന്നു. ജോസഫ് അങ്കിൾ പുസ്തകങ്ങൾ അടുക്കുകയായിരുന്നു. നാലുപേരെയും കണ്ടതും അദ്ദേഹം പുഞ്ചിരിച്ചു. "ആഹാ... വീണ്ടും വന്നോ?" "അതെ അങ്കിളേ." അലീന പറഞ്ഞു. "കുറച്ച് സംസാരിക്കാനുണ്ട്." അവരുടെ മുഖത്തെ ഗൗരവം കണ്ടതോടെ ജോസഫ് അങ്കിളിന്റെ ചിരി മാഞ്ഞു. "വാ... അങ്ങോട്ട് ഇരിക്കാം." ലൈബ്രറിയുടെ ഒരു മൂലയിലെ മേശയ്ക്ക് ചുറ്റും എല്ലാവരും ഇരുന്നു. കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല. ഒടുവിൽ അലീനയാണ് സംസാരിച്ചത്. "അങ്കിളേ..." "ആ റൂമിൽ മരിച്ച പെൺകുട്ടിയുടെ പേര് എന്തായിരുന്നു?" ജോസഫ് അങ്കിൾ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പതിയെ പറഞ്ഞു. "വസുധ സുബ്രഹ്മണ്യൻ." "തമിഴ്നാട്ടിൽ നിന്നുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ കുട്ടിയായിരുന്നു." "ഫസ്റ്റ് ഇയർ Bsc നഴ്സിംഗ്." "ഒരു പാവം കുട്ടി." "ആരോടും ഒരു വഴക്കും ഇല്ല." "എല്ലാവർക്കും അവളെ വലിയ ഇഷ്ടമായിരുന്നു." മീര പതിയെ ചോദിച്ചു. "അവൾ ശരിക്കും ആത്മഹത്യ ചെയ്തതാണോ?" ജോസഫ് അങ്കിൾ ഒരു ദീർഘനിശ്വാസമെടുത്തു. "പോലീസ് അങ്ങനെയാണ് പറഞ്ഞത്." "പക്ഷേ..." "എനിക്ക് ഇന്നും അത് വിശ്വസിക്കാൻ കഴിയുന്നില്ല." "എന്തുകൊണ്ട് അങ്കിളേ?" നന്ദന ചോദിച്ചു. "അവൾ മരിക്കുന്നതിന് തലേദിവസം വരെ ഞാൻ അവളെ കണ്ടതാണ്." "ഇവിടെ..." "ഈ ലൈബ്രറിയിൽ." "'അങ്കിളേ... ഈ ബുക്ക് ഞാൻ വായിച്ചിട്ട് നാളെ തിരികെ തരാം' എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അന്ന് പോയത്." "അമ്മയെക്കുറിച്ചും..." "പഠനം കഴിഞ്ഞുള്ള സ്വപ്നങ്ങളെക്കുറിച്ചും..." "ഒരുപാട് സംസാരിച്ചു." "ആ കുട്ടിയുടെ മുഖത്ത് ഒരു വിഷമം പോലും ഞാൻ അന്ന് കണ്ടില്ല." "പിറ്റേന്ന് രാവിലെയാണ്..." "അവൾ മരിച്ചെന്ന വാർത്ത." "അത് ആത്മഹത്യയാണെന്ന് എന്റെ മനസ്സ് ഇന്നും വിശ്വസിക്കുന്നില്ല." നാലുപേരും കുറച്ചുനേരം മിണ്ടാതെ ഇരുന്നു. പിന്നെ അലീന പതിയെ പറഞ്ഞു. "അങ്കിളേ..." "ഞങ്ങൾ ഒരു കാര്യം പറഞ്ഞാൽ വിശ്വസിക്കുമോ?" "ആദ്യം കാര്യം പറയൂ." അലീന ആദ്യ ദിവസം മുതൽ നടന്നതെല്ലാം വിശദമായി പറഞ്ഞു. ജനലിന് പുറത്തുകണ്ട നീല ചുരിദാറിട്ട രൂപത്തെ... വാർഡന്റെ റൂമിലേക്ക് അത് കൈ ചൂണ്ടിക്കാണിച്ചതിനെ... ഫോണിൽ കണ്ട പഴയ ഫോട്ടോയെ... ആ ഫോട്ടോ അവരുടെ കണ്ണുകൾക്ക് മുന്നിൽ നിന്ന് പതിയെ മാഞ്ഞുപോയതിനെ... റൂം മാറാൻ ശ്രമിച്ചപ്പോൾ വാതിൽ തുറക്കാൻ പോലും കഴിയാതിരുന്നതിനെ... ഒന്നും മറച്ചുവെക്കാതെ എല്ലാം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞിട്ടും ജോസഫ് അങ്കിൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അദ്ദേഹം നാലുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. "നിങ്ങൾ..." "ഈ പറയുന്നതൊക്കെ നേരാണോ?" "അതെ അങ്കിളേ." മീര പറഞ്ഞു. "ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് ഇതെല്ലാം അനുഭവിച്ചത്." ജോസഫ് അങ്കിൾ കസേരയിൽ നിന്ന് പതിയെ എഴുന്നേറ്റു. "മക്കളേ..." "ഞാൻ ഭൂതപ്രേതങ്ങളിലൊന്നും അങ്ങനെ വിശ്വസിക്കുന്ന ആളല്ല." "പക്ഷേ..." "നിങ്ങളുടെ ഈ മുഖം കണ്ടാൽ എനിക്ക് മനസ്സിലാകും." "നിങ്ങൾ പറയുന്നതിലും എന്തോ സത്യം ഉണ്ടെന്ന്." "അതുകൊണ്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം." നാലുപേരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി. "എത്രയും വേഗം ആ റൂം മാറണം." "ഇന്ന് തന്നെ വാർഡനോട് സംസാരിക്കൂ." "പിന്നെ..." "ഈ കാര്യത്തിന്റെ പിന്നാലെ ഇനി പോകരുത്." അലീന ചോദിച്ചു. "എന്തിനാ അങ്കിളേ?" ജോസഫ് അങ്കിൾ ഒരു നിമിഷം മിണ്ടാതെ നിന്നു. "കാരണം എനിക്കറിയില്ല." "പക്ഷേ..." "നിങ്ങൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ..." "എനിക്ക് നിങ്ങളെ ഓർത്ത് നല്ല പേടിയുണ്ട്." "നിങ്ങളുടെ സുരക്ഷയാണ് ഇപ്പോൾ ഏറ്റവും വലുത്." അപ്പോഴാണ് അലീന മറ്റൊരു ചോദ്യം ചോദിച്ചത്. "അങ്കിളേ..." "വസുധയ്ക്ക് ആരോടെങ്കിലും എന്തേലും affair ഉണ്ടായിരുന്നോ?" ജോസഫ് അങ്കിൾ പതിയെ തലയാട്ടി. "ഉണ്ടായിരുന്നു." "ആനന്ദ് കൃഷ്ണൻ." "കേരളത്തിൽ നിന്നുള്ള ഒരു പയ്യൻ." "അന്ന് തൊട്ടടുത്ത മെഡിക്കൽ കോളേജിൽ ഫൈനൽ ഇയർ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു." "വസുധ മരിച്ചപ്പോൾ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി അയാളെയും ചോദ്യം ചെയ്തിരുന്നു." "അങ്ങനെയാണ് എനിക്ക് അയാളെ പരിചയം." "പക്ഷേ..." "പോലീസിന് അയാളുടെ മേൽ സംശയിക്കാൻ ഒന്നും കിട്ടിയില്ല." അപ്പോഴേക്കും ലൈബ്രറിയുടെ വാതിലിനരികിൽ നിന്ന് ഒരു സ്റ്റാഫ് വന്ന് വിളിച്ചു. "ജോസഫേട്ടാ..." "ഹ...ദാ... വരുന്നു." ജോസഫ് അങ്കിൾ നടന്ന് പോകാൻ തുടങ്ങി. പക്ഷേ രണ്ടടി നടന്ന ശേഷം വീണ്ടും തിരിഞ്ഞു. "ഞാൻ പറഞ്ഞത് മറക്കരുത്." "എത്രയും വേഗം റൂം മാറണം." "രാത്രിയായാൽ നാലുപേരും ഒരുമിച്ചേ ഇരിക്കാവൂ." അതും പറഞ്ഞ് അദ്ദേഹം ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു. നാലുപേരും കുറച്ചുനേരം മിണ്ടാതെ ഇരുന്നു. ഒടുവിൽ അലീന പതിയെ എഴുന്നേറ്റു. "വാ..." "ഹോസ്റ്റലിലേക്ക് പോകാം." തുടരും...🖤🖤🖤 #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ
6 shares

More like this