☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2K views • 1 months ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
അമ്മച്ചി തിരിച്ചു വരുന്നു ( Mummy Returns)
(കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം, )
…………………………………………
കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിന്റെ തീരത്തുള്ള ആ പഴയ തറവാട്ടു വീടിന്റെ ഉമ്മറത്ത് വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടി നിൽക്കുകയായിരുന്നു. കർത്താവിന്റെ സന്നിധിയിലേക്ക് അകാലത്തിൽ യാത്രയായി എന്ന് എല്ലാവരും ഉറപ്പിച്ച, ആ വീട്ടിലെ ഏക കാരണവത്തി മറിയാമ്മച്ചിയുടെ വിയോഗം നടന്നിട്ട് കൃത്യം അഞ്ചാം ദിവസമായിരുന്നു അന്ന്. മരിച്ച വീടാണെന്ന് വരുത്തിത്തീർക്കാൻ സാമുവലും സെബാസ്റ്റ്യനും വെള്ള മുണ്ടും ജൂബയുമൊക്കെ ഇട്ട് മുഖത്ത് കടും സങ്കടം വരുത്തി ഉമ്മറത്തിരിപ്പുണ്ടായിരുന്നു.
അവരുടെ ഭാര്യമാരായ സിജിയും റെക്സിയും വരാന്തയിലെ തൂണിൽ ചാരിനിന്ന് ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്ന നാടകം ഭംഗിയായി കളിക്കുന്നുണ്ടായിരുന്നു. എന്നാൽ പുറമേക്ക് കാണിക്കുന്ന ഈ വലിയ ദുഃഖത്തിനപ്പുറം, ആ നാലുപേരുടെയും ഉള്ളിൽ കനലായി എരിയുന്നത് ഒരേയൊരു ചിന്ത മാത്രമായിരുന്നു. അമ്മച്ചിയുടെ അരയിൽ എപ്പോഴും കിടക്കാറുള്ള ആ തടിച്ച താക്കോൽക്കൂട്ടവും, തേക്ക് തടിയുടെ അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അമ്പതു പവന്റെ തങ്കമാലയും കുടുംബവക ആധാരങ്ങളും എവിടെപ്പോയി ഒളിച്ചു എന്നതായിരുന്നു ആ ചിന്ത.
അമ്മച്ചിയെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത അന്ന് രാത്രി മുതൽ ഇവർ നാലുപേരും വീടിന്റെ ഓരോ കോണും അരിച്ചുപെറുക്കുകയായിരുന്നു. കപ്പക്കിഴങ്ങ് സൂക്ഷിക്കുന്ന അറപ്പുര മുതൽ വീടിന്റെ ഓടിട്ട തട്ടിൻപുറം വരെ നോക്കിയിട്ടും ആ നിധി ഒരിടത്തും കണ്ടു കിട്ടിയില്ല.
……
ഒടുവിൽ നാട്ടുകാരൊക്കെ ഒഴിഞ്ഞുപോയ ആ അഞ്ചാം ദിവസം ഉച്ച കഴിഞ്ഞ്, സാമുവൽ തന്റെ ഇളയ സഹോദരൻ സെബാസ്റ്റ്യനെ പതുക്കെ കണ്ണുകാട്ടി അമ്മച്ചിയുടെ കിടപ്പുമുറിയിലേക്ക് വിളിച്ചു. ഭർത്താക്കന്മാരുടെ നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സിജിയും റെക്സിയും കാവൽക്കാരെപ്പോലെ ജനലരികിലും വാതിലരികിലും നിലയുറപ്പിച്ചു. മുറിക്കുള്ളിൽ കാലപ്പഴക്കം കൊണ്ട് കറുത്തുപോയ വലിയൊരു തേക്ക് തടിയുടെ അലമാര ഭീമാകാരമായി അപ്പോഴും നിലകൊള്ളുന്നുണ്ടായിരുന്നു.
സാമുവൽ വീടിന്റെ പിന്നാമ്പുറത്തുനിന്ന് ഒളിച്ചുകടത്തിയ ഒരു ഇരുമ്പ് കമ്പിപ്പാര സെബാസ്റ്റ്യന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് പതുക്കെ പറഞ്ഞു,
"എടാ സെബാസ്റ്റ്യാ, സമയം കളയാതെ ആ താഴൊന്ന് കുത്തിപ്പൊളിക്ക്, ഈ അലമാരയുടെ ഉള്ളിലല്ലാതെ അമ്മച്ചി ഇത് വേറെയെങ്ങും വെക്കില്ല."
സെബാസ്റ്റ്യൻ കമ്പിപ്പാര അലമാരയുടെ പൂട്ടിനിടയിലേക്ക് ഇറക്കി സർവ്വ ശക്തിയുമെടുത്ത് തിരിക്കാൻ തുടങ്ങി. വാതിലിൽ കാവൽ നിന്ന സിജി അക്ഷമയോടെ ഉള്ളിലേക്ക് നോക്കി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു,
"നിങ്ങൾ വേഗം നോക്ക് മനുഷ്യാ, നാട്ടുകാർ ആരെങ്കിലും ഇങ്ങോട്ട് കയറിവരുന്നതിനു മുൻപ് ആ മാലയും ആധാരവും കയ്യിലാക്കണം,."
അത് കേട്ട് വന്ന റെക്സി പറഞ്ഞു,
"ഓ , ചേച്ചി വലിയ കാര്യം പറയണ്ട, അമ്മച്ചിയെ ജീവനോടെ ഉണ്ടായിരുന്നപ്പോൾ ഒരു ഗ്ലാസ് കഞ്ഞി വെള്ളം പോലും എടുത്തു കൊടുക്കാത്തവളാ ഇപ്പൊ വലിയ അവകാശവുമായി വന്നിരിക്കുന്നത്."
“ അപ്പൊ നീ എന്തോന്ന് മല മറിച്ചു “
അവർ തമ്മിൽ തർക്കം മുറുകക്കുന്നതിനിടയിൽ പെട്ടെന്ന് അന്തരീക്ഷം ആകെ മാറിമറിഞ്ഞു. നല്ല തെളിഞ്ഞ ആകാശമായിരുന്നിട്ടും പെട്ടെന്ന് കറുത്ത മേഘങ്ങൾ വന്ന് മൂടുകയും ശക്തിയായ കാറ്റടിക്കാൻ തുടങ്ങുകയും ചെയ്തു. കാറ്റിന്റെ ആഞ്ഞടിയിൽ മുറിയുടെ ജനൽ പാളികൾ വലിയ ശബ്ദത്തോടെ അടഞ്ഞു. തൊട്ടടുത്ത നിമിഷം ഒരു കെട്ടുപോകലോടെ വീടൊന്നാകെ ഇരുട്ടിലായി, കറന്റ് പോയിരിക്കുന്നു. അന്തരീക്ഷമാകെ ഒരു ഹൊറർ സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ ഭീതിജനകമായി മാറി.
സാമുവൽ പേടിയോടെ തന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു അലമാരയുടെ നേർക്ക് അടിച്ചു. സെബാസ്റ്റ്യൻ കമ്പിപ്പാര നിലത്തിട്ട് പേടിയോടെ പുറകോട്ടു മാറി.
അലമാരയുടെ ഉള്ളിൽ നിന്ന് വിചിത്രമായ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. പഴയ തുണികൾ ഒന്നിനു പുറകെ ഒന്നിനായി താഴേക്ക് വീഴുന്ന ശബ്ദമായിരുന്നു അത്. നാലുപേരും ശ്വാസമടക്കിപ്പിടിച്ച് ആ വെളിച്ചത്തിലേക്ക് തന്നെ നോക്കിനിന്നു. പെട്ടെന്ന് അലമാരയുടെ തടിയുടെ വാതിലുകൾ തനിയെ പതുക്കെ തുറന്നു.
അതിനുള്ളിലെ ഇരുണ്ട അറയിൽ നിന്ന്, വെള്ള മുണ്ടും ചട്ടയും ഉടുത്ത്, ഒരു രൂപം പതുക്കെ എഴുന്നേറ്റ് മുന്നോട്ട് വരാൻ തുടങ്ങി. മുഖത്ത് കുടംകണക്കിന് പൗഡർ വാരിപ്പൂശിയതുപോലെ വെളുത്തുവിളറിയ ഒരു രൂപം. അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ മറിയാമ്മച്ചി തന്നെയായിരുന്നു.
അമ്മച്ചിയെ ആ രൂപത്തിൽ കണ്ടതും റെക്സി തലയിൽ കൈവെച്ച്
"അയ്യോ മമ്മി റിട്ടേൺസ്!" എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് സെബാസ്റ്റ്യന്റെ പുറകിൽ ഒളിച്ചു.
സെബാസ്റ്റ്യൻ പേടിച്ച് വിറച്ചുകൊണ്ട് ചോദിച്ചു,
"ഈശോയേ അമ്മച്ചിയോ! അമ്മച്ചിയെ നമ്മൾ അന്ന് പള്ളിപ്പറമ്പിൽ കല്ലറയ്ക്കുള്ളിൽ വെച്ച് മൂടിയതാണല്ലോ, ഇതെങ്ങനെ തിരിച്ചു വന്നു?"
അമ്മച്ചി പതുക്കെ അലമാരയിൽ നിന്ന് പുറത്തേക്കിറങ്ങി, കയ്യിലുണ്ടായിരുന്ന ആ പഴയ ഈട്ടിത്തടിയുടെ വടി നിലത്ത് ശക്തമായി കുത്തിക്കൊണ്ട് സാമുവലിന്റെ നേരെ ചൂണ്ടി. അമ്മച്ചി കടിച്ചുകീറുന്ന ഭാവത്തിൽ പറഞ്ഞു,
"ടാ ശവങ്ങളേ! നീയെന്റെ പെൻഷൻ കാശും സ്വർണ്ണവും എടുക്കാൻ നോക്കുന്നോടാ? എന്നെ പെട്ടിയിലാക്കി മൂടിയിട്ട് നിനക്കൊക്കെ സ്വർണ്ണം വേണല്ലേ സ്വർണ്ണം!"
സത്യത്തിൽ അവിടെ ഒരു അത്ഭുതമാണ് സംഭവിച്ചിരുന്നത്. അമ്മച്ചി മരിച്ചിട്ടേ ഉണ്ടായിരുന്നില്ല. ബിപി അല്പം കൂടിയപ്പോൾ അമ്മച്ചി കട്ടിലിൽ കിടന്ന് നല്ല ആഴത്തിലുള്ള ഒരു ഉറക്കത്തിലേക്ക് പോയതായിരുന്നു. നാട്ടിലെ ഡോക്ടർ വേണു പിള്ള വന്ന് നോക്കിയപ്പോൾ പൾസ് കിട്ടാത്തതുകൊണ്ട് മരണം സ്ഥിരീകരിച്ചു. പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടി പെട്ടിയിലാക്കുന്നതിന് തൊട്ടുമുൻപ് അമ്മച്ചിക്ക് പെട്ടെന്ന് ബോധം വന്നു.
കണ്ണ് തുറന്നപ്പോൾ മക്കളും മരുമക്കളും തന്റെ സ്വർണ്ണത്തെക്കുറിച്ചും സ്വത്തിനെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത് എന്ന് അമ്മച്ചിക്ക് മനസ്സിലായി. അവരെ ജീവനോടെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി അമ്മച്ചി ആരും കാണാതെ പെട്ടിയിൽ നിന്ന് ഇറങ്ങി നേരെ വന്ന് ഗ്ലൂകോസ് പൊടിയും വെള്ളവും ബിസ്‌ക്കറ്റുമായി വലിയ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നതാണ് . അഞ്ചു ദിവസമായി അമ്മച്ചി അലമാരയ്ക്കുള്ളിലിരുന്ന് ഇവർ ചെയ്യുന്ന ഓരോ തൊട്ടിത്തരങ്ങളും കാണുകയായിരുന്നു.
അമ്മച്ചി ജീവനോടെയാണോ അതോ പ്രേതമായിട്ടാണോ വന്നിരിക്കുന്നത് എന്ന് മനസ്സിലാകാതെ സാമുവൽ പേടിച്ചുവിറച്ച് നേരെ ഫോണെടുത്തു നാട്ടിലെ ഒരേയൊരു മന്ത്രവാദിയായ സുരേഷ് പീറ്റ റിനെ വിളിച്ചു. വലിയ വലിയ ഹോളിവുഡ് സിനിമകൾ കണ്ട് അതിലെ നായകന്മാരെപ്പോലെ വേഷം കെട്ടി നടക്കുന്ന ആളായിരുന്നു സുരേഷ്. കഴുത്തിൽ വലിയ കുറേ മാലകളും, കയ്യിൽ വലിയൊരു കുരിശും, പോക്കറ്റിൽ ഒരു കുപ്പിയും കുറച്ചു ചുടല ഭസ്മവുമായി സുരേഷ് പത്തുമിനിറ്റിനകം ആ തറവാട്ടു വീട്ടിലേക്ക് ഓടിപ്പാഞ്ഞു വന്നു. വീടിന്റെ ഉമ്മറത്തുതന്നെ വലിയൊരു കസേരയിലിരിക്കുന്ന അമ്മച്ചിയെ കണ്ട് സുരേഷ് ഞെട്ടി
സുരേഷ് നെഞ്ചും വിരിച്ച് മുന്നോട്ട് വന്ന് സാമുവലിനോടും കുടുംബത്തോടും പറഞ്ഞു,
"ഭയപ്പെടേണ്ട സഹോദരങ്ങളെ! ഈ കടുത്ത ആത്മാവിനെ ഞാൻ എന്റെ മന്ത്രശക്തിയാൽ ഈ ശൂന്യമായ കുപ്പിയിലാക്കും. പരലോകത്തുനിന്ന് വന്ന ഈ തള്ളയെ ഞാൻ ഇല്ലാതാക്കാം." എന്നിട്ട് സുരേഷ് കയ്യിലെ കുരിശും പിടിച്ച് അമ്മച്ചിയുടെ നേരെ നടന്നു,
"ദൈവ നാമത്തിൽ ഞാൻ ആജ്ഞാപിക്കുന്നു, അടങ്ങുക പ്രേതമേ!" എന്ന് ഉറക്കെ വിളിച്ചു കൂവി.
അമ്മച്ചി സുരേഷിനെ ഒന്നു പാളി നോക്കി. എന്നിട്ട് പറഞ്ഞു,
"നിർത്തടാ കുരുത്തം കെട്ടവനെ അവിടെ! നിന്റെ അപ്പൻ പീറ്ററല്ലേടാ എന്റെ പാടത്ത് പണിക്കു നടന്നിരുന്നത്? നീ വളർന്നു വലുതായിട്ട് ഇപ്പൊ എന്നെ കുപ്പിയിലാക്കാൻ വന്നിരിക്കുന്നു അല്ലേടാ?" എന്ന് ചോദിച്ചുകൊണ്ട് അമ്മച്ചി കയ്യിലിരുന്ന തടിയുടെ വടിയെടുത്ത് സുരേഷിന്റെ പുറം നോക്കി ഒരൊറ്റ അടി വെച്ചു കൊടുത്തു.
അടി കിട്ടിയതും സുരേഷ് വേദനകൊണ്ട് പുളഞ്ഞു. കയ്യിലിരുന്ന കുപ്പിയും കുരിശുമെല്ലാം നിലത്തിട്ട് സുരേഷ് ഉമ്മറത്തുനിന്ന് മുറ്റത്തേക്ക് ചാടി ഒരൊറ്റ ഓട്ടമായിരുന്നു. ഓടുന്നതിനിടയിൽ സുരേഷ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു,
"അയ്യോ സാമുവലേ ഓടിക്കോ! ഇത് സാധാരണ പ്രേതമല്ല, ഇത് അതിലും ഭയങ്കരമായ കോട്ടയം അമ്മച്ചിയാണ്, ഇതിനെ ഒതുക്കാൻ ഈ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല!"
സുരേഷ് ഓടിപ്പോയതോടെ വീട്ടിൽ അവശേഷിച്ച നാലുപേരും അമ്മച്ചിയുടെ കാല്ക്കൽ വീണു. സിജിയും റെക്സിയും അമ്മച്ചിയുടെ കാലുപിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ചു.
"ഞങ്ങൾ ചെയ്തത് തെറ്റാണ് അമ്മച്ചീ, ഞങ്ങളെ കൊല്ലാതെ വിടണം." എന്ന് അവർ അപേക്ഷിച്ചു.
അമ്മച്ചി പതുക്കെ തന്റെ അരയിൽ നിന്ന് ആ തടിച്ച താക്കോൽക്കൂട്ടം എടുത്ത് വീണ്ടും അരയിൽ തന്നെ മുറുക്കിക്കെട്ടി. എന്നിട്ട് ഉമ്മറത്തെ വലിയ ചാരുകസേരയിലേക്ക് അർത്ഥവത്തായ ഒരു ചിരിയോടെ വന്നിരുന്നു.
അമ്മച്ചി തിരിച്ചു വന്നതോടെ ആ വീട്ടിലെ ഭരണം പൂർണ്ണമായും അമ്മച്ചിയുടെ കയ്യിലായി. ഇപ്പോൾ ആ വീട്ടിലെ കാഴ്ച തികച്ചും വ്യത്യസ്തമാണ്. അമ്മച്ചി ഉമ്മറത്ത് രാജാവിനെപ്പോലെ ഇരിക്കുന്നു. മൂത്ത മകൻ സാമുവൽ അടുക്കളയിൽ നിന്ന് അമ്മച്ചിക്ക് കൃത്യസമയത്ത് നല്ല കടുപ്പത്തിൽ ചായയിട്ടു കൊണ്ട് വരുന്നു. ഇളയ മകൻ സെബാസ്റ്റ്യൻ അമ്മച്ചിയുടെ കാലുകൾ തിരുമ്മി കൊടുക്കുന്നു. വലിയ തറവാട്ടു മഹിമ പറഞ്ഞിരുന്ന സിജി തറ തുടയ്ക്കുകയും പാത്രം കഴുകുകയും ചെയ്യുന്നു. ഇളയ മരുമകൾ റെക്സി അമ്മച്ചിക്ക് എണ്ണ തേപ്പിച്ചു കൊടുക്കാനും അമ്മച്ചിയുടെ വസ്ത്രങ്ങൾ അലക്കാനും മത്സരിക്കുകയാണ്.
മക്കളെല്ലാവരും വഴിക്ക് വന്നത് കണ്ട് അമ്മച്ചി തന്റെ വടി വായുവിൽ വീശിക്കൊണ്ട് ഉറക്കെ പറഞ്ഞു,
"ഞാൻ അത്ര പെട്ടെന്നൊന്നും തിരിച്ചു പോകില്ല... "
..........
End
11 shares