Aksharathalukal അക്ഷരത്താളുകൾ
5K views • 3 months ago
"മോനെ വിച്ചു" അത്രയും നേരം മുന്നിലെ പുസ്തകത്തിൽ മിഴി നട്ടിരുന്ന ഗോവർദ്ധൻ അമ്മ വിളിച്ചത് കേട്ട് തിരിഞ്ഞു.
"എന്താ അമ്മേ?"
അവൻ റീഡിംഗ് ഗ്ലാസ് മാറ്റി വച്ചിട്ട് തിരക്കി.
"മോനെ നീ ഇങ്ങനെ എപ്പോഴും ഇതിനകത്ത് അടച്ചിരിക്കാതെ. ഇടയ്ക്കൊക്കെ ഒന്ന് പുറത്തേക്ക് ഇറങ്ങ്. മുൻപ് നീ ലീവിന് വരുമ്പോൾ ഈ നാട് എത്ര കണ്ടാലും മതിയാവില്ലായിരുന്നല്ലോ നിനക്ക്?"
ഹേമ മകനെ നോക്കി വിഷമത്തോടെ ചോദിച്ചു.
അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവനെ നോക്കി അങ്ങനെ നിന്നപ്പോൾ അവരുടെ ഉള്ളിൽ ഒരു നൊമ്പരം വന്നു നിറഞ്ഞു.
തൻ്റെ മൂത്തമകൻ, അത്രയും സ്നേഹിച്ചാണ് താനും അവൻ്റെ അച്ഛനും അവനെ വളർത്തിയത്. അവൻ്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. അതാണ് ആർമിയിൽ ചേരണം എന്ന് പറഞ്ഞപ്പോഴും ആദ്യത്തെ എതിർപ്പിന് ശേഷം സമ്മതിച്ചത്.
ഇവന് ഇളയവനായി ഒരു മകൻ കൂടെ ഉണ്ടെങ്കിലും എപ്പോഴും തങ്ങൾക്ക് കൊള്ളിവയ്ക്കേണ്ടവൻ എന്ന ഒരു വാത്സല്യവും കരുതലും ഇവനോട് അധികം ഉണ്ടായിരുന്നു.
അവരുടെ കണ്ണുകൾ ആ മുറിയിൽ വച്ചിരിക്കുന്ന ആ വലിയ കുടുംബചിത്രത്തിലേക്ക് എത്തി.
എല്ലാവരും നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന ചിത്രം. ഇവന് തൻ്റെ അതേ നിറവും മുഖഛായയും ആണ്. ഇളയവനും തൻ്റെ മുഖഛായയും അച്ഛൻ്റെ നിറവുമാണ്. എന്ത് സന്തോഷമായിരുന്നു.
അവർ ഒരു നെടുവീർപ്പോടെ അവിടെ ഇരിക്കുന്ന മകനെ നോക്കി.
ആ ഫോട്ടോയിൽ ഉള്ളവൻ്റെ നിഴൽ എന്ന് പോലും പറയാൻ പറ്റാത്ത രൂപത്തിലാണ് ഇപ്പോൾ അവൻ.
തലമുടിയും താടിയുമൊക്കെ നീണ്ടു. മുൻപ് എപ്പോഴും ജോലിയുടെ ഭാഗമായും അല്ലാതെയും ചെറുതായി വെട്ടി വൃത്തിയായി സൂക്ഷിച്ചിരുന്നതാണ്. നല്ല ഭംഗിയാണ് അവനെ കാണാൻ എന്ന് എല്ലാവരും പറഞ്ഞിരുന്നു.
"അമ്മ ഊണ് എടുത്ത് വച്ചു. കഴിക്കാൻ വാ മോനെ."
അവർ അവൻ്റെ അടുത്ത് ചെന്നു വിളിച്ചു.
"എനിക്കിപ്പോൾ വേണ്ട അമ്മേ."
അവൻ പറഞ്ഞു.
"രണ്ട് മണി കഴിഞ്ഞു വിച്ചു, അച്ഛനും അമ്മയും ഒന്നും കഴിച്ചിട്ടില്ല. മോനെ കാത്തിരിക്കുകയാണ്."
അവർ പറഞ്ഞു. അവൻ ഒരു നിമിഷം അവരെ തന്നെ നോക്കി, പിന്നെ മുന്നിൽ ഉണ്ടായിരുന്ന പുസ്തകം ബുക്ക് മാർക്ക് വച്ചിട്ട് അടച്ചു.
എഴുന്നേറ്റ് നിന്നിട്ട് ഒന്ന് മുഖം ചുളിച്ചു.
"വേദനയുണ്ടോ മോനേ?"
ഹേമ അവൻ്റെ മുഖം കണ്ടപ്പോൾ ചോദിച്ചു പോയി.
"കുറേ നേരം ഒരേ ഇരിപ്പ് ഇരുന്നതിൻ്റെ ആവും."
അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവർ തന്നെ അതിന് മറുപടിയും പറഞ്ഞു.
വേദന ഉണ്ടാവും. അവൻ അത് പുറത്ത് കാണിക്കാറില്ല. കൂടുതൽ വേദന തനിക്ക് തരേണ്ട എന്ന് വിചാരിച്ച് ആവും. അവൻ അങ്ങനെ ഒന്നും പുറത്ത് കാണിക്കാറില്ല. പക്ഷെ അവൻ്റെ ഉള്ളം വെന്ത് നീറുന്നത് തനിക്ക് അറിയാം. താൻ പ്രസവിച്ച കുഞ്ഞല്ലേ അവൻ.
അവൻ മെല്ലെ ഒരു കാൽ എടുത്ത് മുന്നിലേക്ക് വച്ച് മെല്ലെ നടന്നു. വേദനയുള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു ഇടത് കാലിൻ്റെ ഏന്തൽ പ്രകടമാണ്.
വിളമ്പി വച്ച ഊണിന് മുന്നിൽ അവൻറെ അച്ഛൻ വിശ്വനാഥ് ഇരിക്കുന്നുണ്ടായിരുന്നു. അവർ അമ്മയും മകനും കൂടെ അങ്ങോട്ട് ചെന്നു. ഓരോരുത്തരും അവരവർക്ക് വേണ്ടത് വിളമ്പി എടുത്തു.
"ഏച്ചു എപ്പോഴാ വരുന്നത്?"
ഗോവർദ്ധൻ ചോദിച്ചു.
"നാളെ വെളുപ്പിന് എത്തുമെന്ന് പറഞ്ഞു."
ഹേമയാണ് മറുപടി പറഞ്ഞത്.
ഏച്ചു, അവരുടെ രണ്ടാമത്തെ മകൻ ആണ് യശ്വർധൻ. അവന് സാഹിത്യത്തിൽ ആണ് താൽപര്യം. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രിയും പിജിയും കഴിഞ്ഞ് ഇപ്പോൾ പി എച്ച് ഡിയിൽ എത്തി നിൽക്കുന്നു. കഥയും കവിതയും ഒക്കെ നന്നായി എഴുതും.
"മമ്..."
അവൻ ഒന്ന് മൂളി.
തൻ്റെ മുന്നിലെ പാത്രത്തിലേക്ക് വളരെ കുറച്ച് മാത്രം വിളമ്പി കഴിക്കുന്ന അവനെ അവർ വേദനയോടെ നോക്കി.
എല്ലാം അവൻറെ ഇഷ്ടവിഭവങ്ങൾ ആണ്. പുറം ജോലി ചെയ്യാൻ ആളുണ്ടെങ്കിലും അടുക്കളയിൽ അവർ തന്നെ ആണ് എല്ലാം ഉണ്ടാക്കുന്നത്. അവന് വേണ്ടിയാണ് എന്നും ഓരോന്ന് ഉണ്ടാക്കുന്നത്. ഭക്ഷണം ഒന്നും നേരെ കഴിക്കാതെ വല്ലാണ്ട് മെലിഞ്ഞിട്ടുണ്ട്.
"കുറച്ച് കൂടെ കഴിക്ക് മോനെ."
അവർ ചോറിൻ്റെ പത്രത്തിലേക്ക് ആയാൻ തുടങ്ങിയതും അവൻ കൈ ഉയർത്തി തടഞ്ഞു.
"മതി. വിശപ്പില്ല."
എന്നിട്ട് കഴിച്ച പത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
മത്സരം വച്ച് താൻ ഉണ്ടാക്കുന്നത് കഴിച്ചിരുന്ന മക്കളെ അവർ ഓർത്തു. എല്ലാ സന്തോഷവും പെട്ടെന്നാണ് ഇല്ലാതെ ആയത്.
ഗോവർദ്ധൻ മിലിറ്ററിയിൽ ആയിരുന്നു. അവൻ്റെ താൽപര്യ പ്രകാരം പ്ലസ് ടു കഴിഞ്ഞ് എൻഡിഎ ടെസ്റ്റ് എഴുതി കയറിയതാണ്. അവൻ്റെ വളർച്ചയിലെ ഓരോ പടവിലും അവനൊപ്പം ഞങ്ങളും അഭിമാനിച്ചു.
ഒടുവിൽ ആർമിയിൽ മേജർ റാങ്കിൽ വരെ എത്തി. അങ്ങനെയിരിക്കെ ആണ് ബോർഡറിൽ അവരുടെ ക്യാമ്പിന് നേരെ ഒരു ഭീകരാക്രമണം ഉണ്ടായത്. അതിൽ 23 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവർ വേറെയും. ആദ്യത്തെ ചികിത്സയ്ക്ക് ശേഷം അവനെ ഡൽഹിയിലെ ആർമി ഹോസ്റ്റലിലേക്ക് അവനെ മാറ്റി.
ജീവനോടെ കിട്ടുമോ ഇല്ലയോ എന്ന് അറിയാതെ കിടന്ന നാളുകൾ. എങ്ങനെയെങ്കിലും ഒന്ന് തിരിച്ച് കിട്ടിയാൽ മതി എന്ന് പറഞ്ഞ് ഞങ്ങൾക്ക് പ്രാർത്ഥിച്ച് ഉരുകിയ നാളുകൾ.
ഒടുവിൽ പ്രാർത്ഥനയുടെ ഫലം എന്നതു പോലെ അവനെ തിരിച്ചു കിട്ടി പക്ഷേ പഴയ വിച്ചുവിനെ എവിടെയോ നഷ്ടമായി.
കാലിൻ്റെ പരിക്ക് ഭേദമായെങ്കിലും റോഡ് ഇടേണ്ടി വന്നു. പിന്നെ ഫിസിയോ ഒക്കെ ചെയ്തെങ്കിലും നടപ്പ് പഴയത് പോലെ ആയില്ല. അതോടെ ആർമിയിലെ പഴയ ജോലിക്ക് അവൻ ഫിറ്റ് അല്ല എന്നവർ റിപ്പോർട്ട് ചെയ്തു. വേണമെങ്കിൽ അവിടെ ഡെസ്ക് ജോബ് ചെയ്ത് മുന്നോട്ട് പോകാം. പക്ഷേ അത് വേണ്ടാന്ന് വച്ച് അവൻ റിട്ടയർമെൻ്റ് ചോദിച്ച് വാങ്ങി. അത്രയും കാലം ജീവശ്വാസം പോലെ കൊണ്ട് നടന്ന യൂണിഫോം ഉപേക്ഷിക്കേണ്ടി വന്നത് അവനെ തളർത്തി.
പിന്നെ അവൻ്റെ സുന്ദരമായ മുഖത്തിൻ്റെ ഇടത് വശം, ആദ്യം വലിയ മുറിവായിരുന്നു. പിന്നെ അവിടെ വച്ച് തന്നെ സ്കിൻ ഗ്രാഫ്റ്റിങ് നടത്തി. ഒരു പരിധി വരെ അവൻ്റെ മുഖം ശരിയായി എങ്കിലും മേൽ കഴുത്ത് മുതൽ ഇടത് കണ്ണിൻ്റെ താഴെ വരെയുള്ള ആ പാട്. അത് അവൻ്റെ ആത്മവിശ്വാസം കൂടെ തല്ലിക്കെടുത്തി കളഞ്ഞു.
അതിന് വേറെയും ഒരു കാരണം കൂടെ ഉണ്ട്. അതോർത്തപ്പോൾ അവരുടെ നെഞ്ച് വിങ്ങി.
അടുത്ത മാസം 32 തികയും ഇവന്. എച്ചുവിന് ഇപ്പോൾ 27 ആകാൻ പോകുന്നു. ഇവൻ ഒരു വിവാഹത്തിന് സമ്മതിക്കാതെ അവനും വേണ്ട എന്ന് പറഞ്ഞ് ഇരിപ്പാണ്.
"എന്താടോ, എന്ത് ആലോചിച്ച് ഇരിക്കുകയാണ്? ഭക്ഷണം ഒന്നും വേണ്ടേ?"
വിശ്വനാഥിൻ്റെ ചോദ്യം ആണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
"ഞാൻ നമ്മളെ മോനെ പറ്റി ആലോചിച്ചതാ വിശ്വേട്ടാ."
അവർ അയാളോട് പറഞ്ഞു.
"അവനെ നമുക്ക് തിരിച്ച് കിട്ടിയില്ലേടോ!"
അയാൾ അന്നത്തെ ദിവസങ്ങൾ ഓർമിക്കുന്നതു പോലെ ഒരു നിമിഷം നിശബ്ദനായിരുന്നു.
"പക്ഷേ അവൻ ആകെ മാറി പോയി വിശ്വേട്ടാ. എങ്ങോട്ടും ഇറങ്ങാതെ ആരെയും കാണാതെ. എങ്ങനെ ജീവിച്ചവനാണ്. അങ്ങനെ ഉള്ള അവൻ ഇങ്ങനെ ജീവിക്കുന്നത് എനിക്ക് സഹിക്കുന്നില്ല."
അവർ വിങ്ങിപ്പൊട്ടി.
"താൻ ആഹാരത്തിൻ്റെ മുന്നിൽ ഇരുന്ന് കരയാതെ. നമുക്ക് കഴിച്ച് കഴിഞ്ഞ് സംസാരിക്കാം."
അയാൾ ഗൗരവത്തിൽ പറഞ്ഞു.
അവർ കണ്ണുനീർ അടക്കി എങ്കിലും പിന്നെ ഒരു വറ്റ് പോലും കഴിക്കാൻ ആയില്ല.
"തനിക്ക് മരുന്നൊക്കെ ഉള്ളതല്ലേ. അത്താഴ പട്ടിണി കിടന്നാൽ പറ്റില്ല."
അയാൾ നിർബന്ധിച്ചു.
അവർ അൽപ്പം എന്തൊക്കെയോ വാരി കഴിച്ചു. വിച്ചുവിൻ്റെ അപകടത്തിന് ശേഷമാണ് ബിപി കൂടിയത്. അതിന് ശേഷം മരുന്ന് കഴിക്കുന്നുണ്ട്.
"എടോ അവൻ്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന് തന്നെ ആണ് എനിക്കും. രണ്ട് വർഷമായില്ലേ. ഒരു വർഷം റിഹാബിലിറ്റേഷനിൽ പോയി എന്ന് വിചാരിക്കാം. പക്ഷേ ഇനിയും അവൻ ഇങ്ങനെ ഒതുങ്ങി കൂടുന്നത് നല്ലതല്ല. മിലിറ്ററിയിൽ അല്ലെങ്കിലും അവന് വേറെയും ജോലി കിട്ടും. അവന് ക്വോട്ട ഉണ്ട്. പക്ഷേ അവൻ അതൊന്നും ഇത് വരെ ആലോചിച്ച് പോലും നോക്കിയില്ല എന്ന് തോന്നുന്നു. അവന് പെൻഷനും നഷ്ടപരിഹാരവും ഒക്കെ ആയി പൈസക്ക് ഒന്നും ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുത്തെ കാര്യങ്ങളും നോക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജോലി ഒന്നും ചെയ്തില്ലെങ്കിലും ജീവിക്കാൻ ഉള്ള വകയുണ്ട്. പക്ഷേ ഇങ്ങനെ പോയാൽ അവൻ്റെ മാനസികാവസ്ഥ മോശം ആകും എന്ന് എനിക്ക് അറിയാം. ഇത്രയും നാൾ അവൻ ഒന്ന് ഭേദമായി വരട്ടെ എന്ന് വിചാരിച്ചാണ് ഞാനായി ഒന്നും പറയാത്തത്."
ഭക്ഷണ ശേഷം അവർക്കൊപ്പം ഉമ്മറത്തെ കസേരകളിൽ ഒന്നിൽ ഇരുന്ന് അയാൾ പറഞ്ഞു.
"അവനും ഒരു ജീവിതം വേണം ഏട്ടാ. ഇല്ലെങ്കിൽ അവനെ കുറിച്ച് ഓർത്ത് എനിക്ക് സ്വസ്ഥത കിട്ടില്ല."
അവർ കരഞ്ഞു.
"താൻ കരയാതെ. നാളെ തന്നെ ഞാൻ അവനോട് സംസാരിക്കാം."
അയാൾ അവരെ ആശ്വസിപ്പിച്ചു.
തൻ്റെ മുറിയിൽ കയറിയ ഗോവർദ്ധൻ അവിടെ ഉണ്ടായിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. തൻ്റെ പ്രതിബിംബം തനിക്ക് ഒട്ടും പരിചിതം അല്ലാ എന്ന് അവന് തോന്നി. എല്ലാം വേറെ ഏതോ ജന്മത്തിലെ പോലെ.
തൻ്റെ ഇടത് കാലിലേക്ക് നോക്കി. അപ്പോഴും അവന് കാല് വേദനിക്കുണ്ടായിരുന്നു. ബെഡിലേക്ക് മെല്ലെ ഇരുന്നിട്ട് മുണ്ട് വകഞ്ഞ് മാറ്റി തൻ്റെ കാലിലേക്ക് നോക്കി. നിറയെ വടുക്കൾ ആണ്. കുറച്ച് നേരം ഓർമകളെ നിയന്ത്രിക്കാൻ എന്ന വണ്ണം അവൻ കണ്ണുകൾ അടച്ചിരുന്നു ദീർഘനിശ്വാസം എടുത്തു.
പിന്നെ മെല്ലെ എഴുന്നേറ്റ് ബെഡിൻ്റെ വശത്തുള്ള ചെറിയ ടേബിളിൻ്റെ ഡ്രോ തുറന്ന് അതിനുള്ളിൽ നിന്ന് ബാം എടുത്തു. കാല് നീട്ടി വച്ച് അതിൽ പുരട്ടി. ചില ദിവസങ്ങളിൽ വേദന ഉണ്ട്. പ്രത്യേകിച്ച് രാത്രിയിൽ.
ഇതൊക്കെ മുന്നിൽ കണ്ട് തന്നെയാണ് വാശി പിടിച്ച് ആ യൂണിഫോം അണിഞ്ഞത്. അത് വേറൊരു ജീവിതം തന്നെ ആയിരുന്നു. നീണ്ട പന്ത്രണ്ട് വർഷം അത് തന്നെ ആയിരുന്നു തൻ്റെ ജീവിതം. അത് പെട്ടെന്ന് നഷ്ടപ്പെട്ടതൊക്കെ അവൻ ഉൾക്കൊണ്ട് കഴിഞ്ഞു. ഇനി അങ്ങനെ ഒരു ജീവിതം ഇല്ല എന്ന് അംഗീകരിച്ച് കഴിഞ്ഞു.
അച്ഛൻ ബാങ്കിൽ ആയിരുന്നു. അവന് ആക്സിഡൻ്റ് ആയപ്പോൾ വോളണ്ടറി റിട്ടയർമെൻ്റ് എടുത്തതാണ്. അവനൊപ്പം ഒരു വർഷം മുഴുവൻ അച്ഛനും അമ്മയും ഏച്ചുവും ഡൽഹിയിൽ ഉണ്ടായിരുന്നു.
ഏച്ചു പിഎച്ച്ഡി പോലും വഴിക്ക് നിർത്തി തനിക്കൊപ്പം എത്ര പറഞ്ഞിട്ടും മാറാതെ അവിടെ തന്നെ നിന്നു. പിന്നെ നേരെ നാട്ടിലേക്ക് വന്നു. ഇപ്പോഴുള്ളത് അച്ഛൻ്റെ തറവാട്ടിൽ ആണ്. പണ്ടൊക്കെ വെക്കേഷന് വന്നിരുന്ന സ്ഥലം. അന്നൊക്കെ അച്ഛമ്മ ഉണ്ടായിരുന്നു ഇവിടെ. അച്ഛമ്മ വിശ്വനാഥ് എന്ന അച്ഛൻ്റെ പേര് ചേർത്ത് ആണ് തന്നെ വിശ്വൻ കുട്ടി എന്ന് വിളിച്ച് വിച്ചു ആയത്. പിന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു.
സിറ്റിയിലെ തങ്ങളുടെ വീട്ടിൽ കിട്ടാത്ത എന്തോ ഒന്ന് ഇവിടെ തറവാട്ടിൽ ഉണ്ട്. അച്ഛനും കൃഷിയൊക്കെ ആയി ഇപ്പൊൾ സമാധാനത്തിലാണ്. പക്ഷേ താനോ!!!
"വിച്ചു"
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വിശ്വനാഥ് അവനെ ഗൗരവത്തിൽ വിളിച്ചു.
"എന്താ അച്ഛാ?"
അവൻ ദോശയുടെ ഒരു കഷ്ണം ചട്ണിയിൽ മുക്കുന്നതിനിടയിൽ ചോദിച്ചു.
"നിന്നോട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്. കഴിച്ച് കഴിഞ്ഞിട്ട് ഒന്ന് ഇരിക്ക്."
അയാൾ അവനെ നോക്കി പറഞ്ഞു.
"ഏച്ചു എഴുന്നേറ്റില്ലേ?"
അയാൾ അവരെ തന്നെ നോക്കി ഇരിക്കുന്ന ഹേമയോട് ചോദിച്ചു.
"അവൻ വന്നപ്പോൾ താമസിച്ചു. ഇനിയിപ്പോൾ ഉച്ചയ്ക്ക് നോക്കിയാൽ മതി."
അവർ ഇളയമകനെ കുറിച്ചോർത്ത് ഒരു ചിരിയോടെ പറഞ്ഞു.
ഗോവർദ്ധൻ അതിലൊന്നും ശ്രദ്ധിക്കാതെ തന്നോട് സംസാരിക്കണം എന്ന് അച്ഛൻ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു. എന്തിനെ പറ്റി ആവും എന്ന് അവന് ഏകദേശ ധാരണ ഉണ്ടായിരുന്നു.
കഴിച്ച് കഴിഞ്ഞ് അച്ഛൻ പറഞ്ഞത് പോലെ അവൻ തന്നെ കാത്ത് ഹാളിൽ ഇരുന്ന അയാളുടെ മുന്നിൽ ഇട്ടിരുന്ന സോഫയിലേക്ക് ഇരുന്നു.
ഹേമയും കൂടെ അവിടെ വന്നിരുന്നിട്ടേ അയാൾ സംസാരിച്ചു തുടങ്ങിയുള്ളൂ.
"നീ ഇനി ജോലി ഒന്നും നോക്കുന്നില്ലേ?"
അയാൾ അവനോട് ചോദിച്ചു.
ഗോവർദ്ധൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നിട്ടും അതിന് മറുപടി പെട്ടെന്ന് വരാത്തത് പോലെ അവൻ കുറച്ച് നേരം നിശബ്ദനായി ഇരുന്നു.
"നോക്കാം."
ഒടുവിൽ അവൻ പറഞ്ഞൊപ്പിച്ചു.
"നീ ഒരുപാട് ആഗ്രഹിച്ച് പോയ ജോലി ആണെന്നൊക്കെ അച്ഛന് അറിയാം പക്ഷേ ഇനി അതിന് പറ്റില്ല എന്ന സത്യം ഉൾക്കൊണ്ടല്ലേ പറ്റു. നിനക്ക് വേറെ ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നെനിക്ക് അറിയാം പക്ഷേ നീ ഇങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ വിച്ചുവല്ല നീ എന്ന് തോന്നി പോകുന്നു."
പറഞ്ഞ് അവസാനം എത്തിയപ്പോഴേക്കും അയാളുടെ ശബ്ദത്തിലെ ഗൗരവം മാറി അവിടെ നിസ്സഹായത കലർന്നു.
ഹേമയും കണ്ണ് തുടയ്ക്കുന്നുണ്ട്.
"അച്ഛാ എൻ്റെ പഴയ ജീവിതം കഴിഞ്ഞു എന്ന് ഞാനും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ വേറെ എന്ത് ചെയ്യണം എന്ന് ഇതുവരെ തീരുമാനിക്കാൻ പറ്റിയിട്ടില്ല. തുടർന്നും ഈ നാട്ടിൽ തന്നെ ജീവിക്കണം എന്നാണ് എനിക്ക്. ഇവിടെ തന്നെ എന്തെങ്കിലും ചെയ്യണം. ജോലി ആയാലും എന്തായാലും."
അവൻ പറഞ്ഞു.
"നിൻ്റെ വിവാഹമോ മോനെ?"
ഹേമയാണ് ചോദിച്ചത്.
അത് കേട്ടപ്പോൾ അവൻ്റെ മുഖത്ത് ആത്മനിന്ദ കലർന്ന ഒരു ചിരി വിരിഞ്ഞു. മനസ്സിൽ ഒരു മുഖവും.
"അങ്ങനെയൊന്ന് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല."
പതിയെ ആണ് പറഞ്ഞതെങ്കിലും നല്ല ഉറപ്പുണ്ടായിരുന്നു ആ ശബ്ദത്തിന്.
അത് കേട്ട തൻ്റെ മാതാപിതാക്കളുടെ മുഖത്തുണ്ടായ ഞെട്ടലും മാറ്റവും മുഖം കുനിച്ചിരിക്കുന്നത് കൊണ്ട് അവൻ കണ്ടില്ല.
"അങ്ങനെ പറഞാൽ എങ്ങനെ ശരിയാവും."
വിശ്വനാഥൻ്റെ ശബ്ദം അവിടെ ഉയർന്നു.
"അതാണ് അതിൻ്റെ ശരി."
അവൻ്റെ ശബ്ദവും അൽപ്പം കൂടെ ഉയർന്നു.
"എന്ത് ശരി എന്ന്. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ഇങ്ങനെ കഴിയാനാണോ നീ വിചാരിക്കുന്നത്!!"
അയാൾ അവിശ്വസനീയതയോടെ ചോദിച്ചു. ഹേമ കരയുന്നുണ്ടായിരുന്നു.
"നിങ്ങൾ രണ്ട് പേരും എന്നെ ഒന്ന് മനസ്സിലാക്കണം. പണ്ടും ഞാൻ വിവാഹം കഴിക്കണം എന്ന് വിചാരിച്ചിട്ടില്ല. ഇപ്പോൾ ഒട്ടും വിചാരിക്കുന്നില്ല. എന്നെപ്പോലെ ഒരാള് വേറൊരാളുടെ ജീവിതത്തിൽ ഭാരമേ ആകൂ."
അവൻ്റെ മുഖം മുറുകി.
"അത് അന്ന് അങ്ങനെ ഒക്കെ അവൾ.."
ഹേമ പറഞ്ഞു തുടങ്ങി.
"മതി. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ല."
അവൻ ശബ്ദം ഉയർത്തി.
"അതെങ്ങനെ ശരിയാവും! നിനക്ക് ഒരു കൂട്ട് വേണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല."
ഹേമ കണ്ണീരോടെ പറഞ്ഞു.
ഗോവർദ്ധൻ്റെ മുഖത്തേക്ക് ദേഷ്യം അരിച്ചു കയറി അവൻ ചാടി എഴുന്നേറ്റ് സോഫയുടെ സൈഡിൽ ഇരുന്ന ടേബിളിൻ്റെ പുറത്ത് ഇരുന്ന ഫ്ലവർ വാസ് എടുത്ത് നിലത്തേക്ക് ആഞ്ഞ് എറിഞ്ഞു.
"നിങ്ങളുടെ സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ എൻറെ സ്വസ്ഥത ബലി കൊടുക്കണോ!"
അവൻ ദേഷ്യത്തോടെ നിന്ന് കിതച്ചു.
"എന്താ, എന്താ ഇവിടെ ബഹളം?
എന്താ അമ്മേ?"
യശ്വർധൻ ആണ്. അവൻ ഉറക്കത്തിൽ നിന്ന് ബഹളം കേട്ട് ഞെട്ടി ഉണർന്ന് എഴുന്നേറ്റ് വന്നതാണ്. അവൻ അച്ഛനെയും അമ്മയെയും ഏട്ടനെയും മാറിമാറി നോക്കി.
"മോനെ ഏച്ചു, ഇവൻ പറയുന്നത് നീ കേട്ടോ!? അവന് വിവാഹം വേണ്ടാ എന്ന്."
ഹേമ അവൻ്റെ നെഞ്ചിലേക്ക് ചാരി കരഞ്ഞു കൊണ്ട് പറഞ്ഞു.
അവൻ അമ്മയെ ചേർത്തു പിടിച്ചു എന്നിട്ട് മുഖം ഉയർത്തി തൻ്റെ ഏട്ടനെ നോക്കി. അവൻ്റെ നെഞ്ചിലും വേദന നിറഞ്ഞു. കാട് പോലെ വളർന്ന താടിയും മുടിയും ക്ഷീണിച്ച ശരീരവുമായി തൻ്റെ ഏട്ടൻ. ഒരു കാലത്ത് തെളിഞ്ഞ മുഖത്തോടെയും ചുറുചുറുക്കോടെയും അല്ലാതെ അവനെ കണ്ട ഓർമ്മ പോലും ഉണ്ടായിരുന്നില്ല. ആ മനുഷ്യനാണ് ഇപ്പോൾ ഇങ്ങനെ മുന്നിൽ വന്ന് നിൽക്കുന്നത്.
"എന്താ ഏട്ടാ ഇതൊക്കെ?"
അവൻ മുന്നിൽ പൊട്ടിത്തകർന്ന് കിടക്കുന്ന ഫ്ലവർ വാസിലേക്ക് നോക്കി ചോദിച്ചു.
വിശ്വനാഥ് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നടന്നതിൽ അയാൾക്കും പകപ്പ് ഉണ്ടായിരുന്നെങ്കിലും അവിടെ ഒന്ന് എഴുന്നേൽക്കുകയോ മുഖത്തെ ഗൗരവം വിടുകയോ ചെയ്തില്ല.
"ഏച്ചു എനിക്ക് ഒരു വിവാഹം കഴിക്കാൻ കഴിയില്ല."
ഗോവർദ്ധൻ അവനോട് പറഞ്ഞു.
"എന്ത് കൊണ്ട്?"
അവൻ അമ്മയെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കൊണ്ട് അവൻറെ മുന്നിലേക്ക് കയറി നിന്ന് ചോദിച്ചു.
"അതിനി ഞാൻ പറഞ്ഞ് തന്നിട്ട് വേണോ നിനക്ക് അറിയാൻ!! ഒരു പെണ്ണിനെ മോഹിപ്പിക്കുന്ന ഒന്നും ഇപ്പൊൾ എൻ്റെ ശരീരത്തിലോ മനസ്സിലോ ഇല്ല."
അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. എന്നിട്ട് തളർന്നത് പോലെ അവിടെ ഇരുന്നു.
"അത് ഏട്ടനാണോ തീരുമാനിക്കുന്നത്?"
അവന് വിടാൻ ഭാവമില്ല.
"പിന്നെ എൻറെ കാര്യം വേറെ ആരെങ്കിലും ആണോ തീരുമാനിക്കുന്നത്?"
അവൻറെ ശബ്ദത്തിനു വീണ്ടും പഴയ മുറുക്കം കൈവന്നു.
"ഏട്ടന് ഒരാളെ ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ അത് ഏട്ടന് പറയാം. അല്ലാതെ മറ്റൊരാളുടെ കാര്യം ഏട്ടന് എങ്ങനെ പറയാൻ പറ്റും. ഏട്ടനെ സ്നേഹിക്കാൻ അംഗീകരിക്കാൻ പറ്റുന്ന ഒരാൾ ഇല്ല എന്ന് ഏട്ടന് എങ്ങനെ പറയാൻ പറ്റും?! എല്ലാവരും അവരെ പോലെ അല്ല എന്നെങ്കിലും..."
അവൻ പറഞ്ഞ് പകുതി എത്തിയപ്പോഴേക്കും ഗോവർദ്ധൻ വീണ്ടും ക്ഷീണം മറന്ന് ചാടി എഴുന്നേറ്റു.
"മതി. ഈ വിഷയം ഇവിടെ സംസാരിക്കരുത് എന്ന് ഞാൻ എത്ര തവണ പറയണം!"
അവൻ യശ്വർധൻ്റെ നേർക്ക് നേരെ നിന്ന് ചോദിച്ചു.
"ശരി. അവരെ പറ്റി പറയുന്നില്ല പക്ഷേ എനിക്ക് എൻ്റെ ഏട്ടനെ പറ്റി പറയാമല്ലോ! അതിനും വിലക്കുണ്ടോ!"
അവൻ വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഗോവർധനോട് ചോദിച്ചു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/52990/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
21 likes
16 shares