ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/m9JBaaa?d=n&ui=v64j8rk&e1=cമിശ്വ 42 ഭദ്രൻ നിന്ന നിൽപ്പിൽ ഒന്നു വിറച്ചു. വായ് പിളർത്തി എന്തോ പറയാനാഞ്ഞത് പോലെ. അടുത്ത നിമിഷം പുറകോട്ട് മലച്ചു വീണ അവന്റെ തല ചെന്നിടിച്ച് ആ ഗേറ്റ് ഉള്ളിലേക്ക് മലർക്കേ തുറന്നു. കരിങ്കല്ല് പോലെ ഉറച്ച മുഖത്തോടെ ആ കാഴ്ച്ച നോക്കി ഇരുന്ന ചോട്ടുവിന് യാതൊരു ഭാവഭേദവുമുണ്ടായില്ല. അവൻ, ഗിയർ മാറ്റി, താർ മുൻപോട്ടെടുത്തത് നിമിഷാർദ്ധം കൊണ്ടായിരുന്നു. പാതി തുറന്ന ആ ഗേറ്റ് ഇടിച്ചു തെറിപ്പിച്ചുകൊണ്ട്, ഒരു വെടിയുണ്ട പോലെ ആ കറുത്ത വാഹനം ഫാം കോമ്പൗണ്ടിലേക്ക് ഇരച്ചു കയറി. തൊട്ട് പുറകിലായി മറ്റ് മൂന്ന് വാഹനങ്ങളും അവനെ അനുഗമിച്ചു. ഭദ്രന് സംഭവിച്ചത്, പുറകിലെ വണ്ടിയിലുള്ളവർ ആരും അറിഞ്ഞിരുന്നില്ല. കഷ്ടി 100 മീറ്റർ മുൻപോട്ട് പോയതും ആ ഇടവഴിയുടെ ഇടതുവശത്ത് മുകളിലെവിടെയോ നിന്നും വെടിപൊട്ടുന്ന ശബ്ദങ്ങൾ മുഴങ്ങാനാരംഭിച്ചു. ചരൽ വാരിയെറിഞ്ഞതുപോലെ, താറിന്റെ മുൻഭാഗത്ത് വെടിയുണ്ടകൾ വന്ന് പതിക്കുന്നത് കേൾക്കാമായിരുന്നു. ഒന്ന് കുനിഞ്ഞത് പോലുമില്ല ചോട്ടു. പല്ലുകൾ കടിച്ചമർത്തിപ്പിടിച്ചുകൊണ്ട്, അവൻ ആക്സിലറേറ്റർ ചവിട്ടി ഞെരിച്ചു. ഏതാനും വാര അകലെയായി, റോഡ് വലത്തേക്ക് തിരിയുന്നുണ്ടായിരുന്നു. വലത്തേക്ക് സ്റ്റിയറിങ്ങ് വെട്ടിച്ച അവൻ ഫാം കെട്ടിടത്തിന്റെ പുറകിലെ വിശാലമായ ഒരു ഗ്രൗണ്ടിലേക്ക് കുതിച്ചുകയറി. അടുത്ത നിമിഷം ഹാൻഡ്‌ബ്രേക്ക് വലിച്ചുപിടിച്ച ചോട്ടു, സ്റ്റീയറിങ് മുഴുവനായും ഇടത്തേക്ക് വെട്ടിച്ചു. ആ വണ്ടി ഒരു അർദ്ധവൃതം രചിച്ചുകൊണ്ട് നിശ്ചലമായതും, സീറ്റിനടിയിലേക്ക് കയ്യിട്ട ചോട്ടു, അതിനടിയിൽ തോർത്തുകൊണ്ട് കെട്ടിവെച്ചിരുന്ന മെഷീൻ ഗൺ വലിച്ചെടുത്തുകൊണ്ട് ഡോർ തുറന്നു.നിമിഷങ്ങൾക്കുള്ളിൽ അവന്റെ കൂട്ടാളികളെല്ലാം ഓടി താറിന് പുറകിലെത്തി. അവർ വന്ന റോഡിന്റെ ഇടതുവശത്തായി ഒരു കൂറ്റൻ കരിങ്കൽ ക്വാറി കാണാമായിരുന്നു. അതിന്റെ അങ്ങേ കരയിൽ ഒരു ചെറിയ മോട്ടോർഷെഡ് ഉണ്ട്. പക്ഷെ അവിടെയെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. വെടിയൊച്ചകൾ കേട്ടത് ആ ദിശയിൽ നിന്ന് തന്നെയാണെന്ന് അവനുറപ്പായിരുന്നു. എല്ലാവരുടെയും നോട്ടം അവിടേയ്ക്കായി. "സംഭവം അതിന്റെ ഉള്ളീന്നു തന്നെയാണ്‌." ചോട്ടു, ഭദ്രൻ നിന്നിരുന്ന പൊസിഷനിലേക്ക് നോക്കി ഉറപ്പിച്ചു. അടുത്ത നിമിഷം! ഭയാനകമായ ഒരു ഇരമ്പൽ ശബ്ദം കേട്ടു. ഫാമിന്റെ കൂറ്റൻ ഇരുമ്പു വാതിലുകൾ തുറക്കപ്പെട്ടു. ഉച്ചത്തിൽ അലറി വിളിച്ചുകൊണ്ടു ഒരു പറ്റം ആളുകൾ പുറത്തേക്കോടിയിറങ്ങിയത് നിമിഷങ്ങൾ കൊണ്ടായിരുന്നു. ഒരു സെക്കൻഡ് പോലും ചിന്തിക്കാനുണ്ടായിരുന്നില്ല അവന്‌. ചാടിയെഴുന്നേറ്റ ചോട്ടു തന്റെ കയ്യിലിരുന്ന ആ ഭീമാകാരൻ തോക്കുയർത്തിപ്പിടിച്ചുകൊണ്ട് താറിനു മുകളിലേക്ക് വലിഞ്ഞു കയറി. "ഓട്ടോമാറ്റിക് ആണ് *&%കളെ!! അരിപ്പയാക്കും ഞാൻ!” അവൻ ചീറി. ആവേശത്തോടെ പുറത്തേക്കോടിയിറങ്ങിയ സംഘം സ്തബ്ദരായി നിന്നുപോയി. അതുപോലൊരു തോക്ക് ആ സംഘത്തിലാർക്കും പരിചിതമല്ല എന്ന് മനസ്സിലാക്കിയ ചോട്ടുവിന്റെ മുഖത്തൊരു ചെറുചിരി വിടർന്നു. അടുത്ത നിമിഷം, ഫാം കെട്ടിടത്തിനുള്ളിൽ നിന്നും ആജാനുബാഹുവായ ഒരാൾ പുറത്തേക്കിറങ്ങി വരുന്നത് ചോട്ടുവിന്റെ ശ്രദ്ധയിൽപ്പെട്ടു. നീട്ടി വളർത്തിയ സമൃദ്ധമായ മുടിയിലൂടെ വിരലോടിച്ചുകൊണ്ടുള്ള ആ നടപ്പ് കണ്ടപ്പോൾ തന്നെ അവന് ആളെ മനസ്സിലായി. അടുത്ത നിമിഷം തോക്കിൻകുഴൽ അയാളുടെ മാറിലേക്ക് തിരിച്ചു പിടിച്ചു അവൻ. "ചോട്ടു മോനേ..." സ്വാമിയണ്ണൻ അവനെ നോക്കി ഇടതു കണ്ണിറുക്കി. "എന്തൊക്കെയാണ് കുട്ടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ?" അടുത്ത നിമിഷം, അയാൾക്ക്‌ പുറകിലായി മൂന്ന് നാല് പേർ ചേർന്ന് ഒരു മനുഷ്യനെ വലിച്ചിഴച്ചു കൊണ്ടുവരുന്നത് കാണാനായി. "എന്തെളുപ്പമാണ് അല്ലേടാ മൈ**?" സ്വാമിയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. "അഞ്ചാറ്‌ കൊല്ലായിടാ ഞങ്ങൾ ഈ ചെരപ്പ് തൊടങ്ങീട്ട്. മാസത്തിൽ നാല് വണ്ടി വെച്ച് ഇവിടുന്ന് കടത്തിക്കൊണ്ടിരുന്നതാ ഞാൻ. ഇന്നുവരെ ഒരു *&%നും തൊട്ടിട്ടില്ല ഞങ്ങളെ! ഈ കഴിഞ്ഞയാഴ്ച്ച വയനാട്ടിൽ വന്നെറങ്ങിയ നീയൊക്കെ ഇപ്പൊ അങ്ങ് ഒലത്തിക്കളയും!” സ്വാമിയുടെ കൂട്ടാളികൾ സച്ചുവേട്ടനെ നിവർത്തി നിർത്തി. കൈകാലുകൾ ബന്ധിച്ചിരുന്നു. കഴുത്തിനു പുറകിൽ ഒരു പിസ്റ്റൾ. നെഞ്ചിനു കുറുകെയായി ഒരു വെട്ടുകത്തി. കൂടാതെ അടുത്ത് നിൽക്കുന്നവരുടെ കയ്യിലെല്ലാമുണ്ടായിരുന്നു ഏതെങ്കിലും തരം ഒരു മാരകായുധം. പക്ഷേ, സച്ചുവേട്ടന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ചോട്ടു അത് പ്രത്യേകം ശ്രദ്ധിച്ചു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അങ്ങനേ നിൽക്കുകയാണയാൾ. ഒരു ഭാവമാറ്റവും ഇല്ല. കണ്ണുകൾ ചോട്ടുവിന്റെ മുഖത്ത് തന്നെ ഉറച്ചിരുന്നു. ആ നിമിഷം... ആ ഒരൊറ്റ നിമിഷത്തിൽ, ചോട്ടുവിന് തന്റെ തലച്ചോറിൽ ഒരു മിന്നലുണ്ടായതുപോലെ തോന്നി. താൻ ഒരു ഗാങ്ങ്സ്റ്റർ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ! കാരണം, ‘ഇതൊക്കെ നിനക്ക് പുല്ലാണ് ഭഗത്ജി!’ എന്നാണ് സച്ചുവേട്ടന്റെ കണ്ണുകൾ തന്നോട് പറയാതെ പറയുന്നത്. ആ മനുഷ്യന്‌ തന്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ട്! "താഴെയിറങ്ങടാ..." സ്വാമി ആക്രോശിച്ചു. ചോട്ടു, നിന്ന നിൽപ്പിൽ ഒന്ന് തിരിഞ്ഞ് ആ മോട്ടോർ ഷെഡിന് നേരെ ഒന്ന് നോക്കി. തുടർന്ന്, തന്റെ കൂട്ടുകാരുടെ നേരെയും. ഇവിടെ പേടിക്കാനൊന്നുമില്ല. ആക്രമണം വരിക അവിടെ നിന്നായിരിക്കും എന്ന് സൂചിപ്പിച്ചതാണവൻ. അതിനുശേഷം ഒരൊറ്റ ചാട്ടത്തിന് അവൻ താഴെ, സ്വാമിയണ്ണന്റെ മുൻപിൽ ലാൻഡ് ചെയ്തു. "ഒടുക്കത്തെ ധൈര്യം തന്നെ മോനേ നിനക്ക്." സ്വാമിയണ്ണൻ ചിരിച്ചു. "എന്റെ കൂടെ കൂടുന്നോ നീ ?" "വർത്തമാനം അധികം വേണ്ട!" രക്തം മരവിപ്പിക്കുന്നത്ര ശാന്തമായിരുന്നു 'ഭഗത്തിന്റെ' സ്വരം. “നമ്മളിവിടെ ഈ ചെയ്യുന്നത് പുണ്യപ്രവർത്തിയൊന്നുമല്ല... പക്കാ കള്ളക്കടത്താണ്. ഇവിടെ ചതിയാണ്, വഞ്ചനയാണ് എന്നൊക്കെ കരഞ്ഞിട്ട് പ്രയോജനമില്ല." "പക്ഷേ, നീ എവിടെയാണ് നിൽക്കുന്നെ... ആരോടാ കളിക്കുന്നേ എന്നൊക്കെ ഒരു ധാരണ വെച്ചിട്ട് വേണ്ടേ-" "പോടാ *&%!" ഭഗത് നിലത്ത് കാർക്കിച്ചു തുപ്പി. "നീയല്ലേ കഴിഞ്ഞ വട്ടം ഈ താർ കൊണ്ടുപോയത് ? നീയല്ലേ എനിക്കിട്ട് നല്ല വൃത്തിയായിട്ട് പണിതു തന്നത് ?" ചോട്ടുവിന്റെ സ്വരം ചിലമ്പിച്ചു. "5 വയസ്സ് മുതൽ എന്നെ കൂടെ കൂട്ടിയവനാ തരുൺ. എന്തിനും ഏതിനും, ഞാൻ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവന്. നിന്റെയൊക്കെ ആ സർക്കസ് കാരണം എനിക്ക് നഷ്ടപ്പെട്ടതെന്താണെന്ന് ഒരിക്കലും മനസ്സിലാകില്ല നിനക്കൊന്നും. വർത്താനം പറയാൻ വന്നേക്കുന്നു! പട്ടി! നിന്റെ ഭീഷണിയൊക്കെ വേറെ എവിടേലും മതി. അന്ന് പേടിച്ച് വാലും ചുരുട്ടി ഓടിയ ചോട്ടു അല്ല ഇത്‌! കേട്ടോടാ പന്ന സാമി!" നിർത്തി തൊലിയുരിക്കുകയാണ് ഭഗത്. പക്ഷേ, സ്വാമിയണ്ണന്റെ ചിരി ഒരു നിമിഷ നേരത്തേക്ക് പോലും മങ്ങിയില്ല. "ശരീരം കൊണ്ട് ചെറുതാണെങ്കിലും... ആറ്റിറ്റ്യൂഡുണ്ട് നിനക്ക്. അത് ഞാൻ സമ്മതിച്ചു തരാം. പക്ഷേ... തീർന്നില്ലേ മോനേ കളി ? ഇനിയെങ്കിലും ഇച്ചിരി അടങ്ങിക്കൂടേ ?" “എന്ത് തീർന്നെന്നാണ്‌ ? ഞങ്ങ നാലും ഇപ്പൊഴും നിവർന്നങ്ങനെ നിക്കുവല്ലേ ? വീഴട്ടെ. അപ്പൊഴേ ഈ കളി തീരുകയുള്ളൂ ?” “ആയ്ക്കോട്ടെ!” സ്വാമിയണ്ണൻ ചിരിയടക്കാൻ പാടുപെടുന്നതുപോലെ തോന്നി. അയാൾക്കിപ്പൊഴും ചോട്ടു പക്വതയില്ലാത്ത ഒരു ‘പൊട്ടൻ ചെറുക്കൻ’ തന്നെയാണെന്നു വ്യക്തം. ഭഗത് നിവർന്ന് നിന്നു. അടുത്ത നിമിഷം തന്നെ, അവന്റെ കൂട്ടുകാർ മൂന്ന് പേരും പുറകിൽ സ്ഥാനം പിടിച്ചു. പുറകിൽ മടക്കിപ്പിടിച്ച ഓരോ കൈകളിലും മാരകായുധങ്ങളാണെന്നുറപ്പ് "തുടങ്ങാം ?" വികൃതമായ ഒരു ചിരിയോടെ അവൻ ചോദിച്ചു ഒപ്പം തന്റെ കയ്യിലിരുന്ന ആ യന്ത്രത്തോക്കിന്റെ പാത്തിയിൽ ഇടതുകൈമുട്ടുകൊണ്ട് നല്ലൊരു താഢനം കൊടുത്തു. അതിനുള്ളിൽ നിന്നും എന്തൊക്കെയോ ‘ക്ലിക്ക്’ ശബ്ദങ്ങൾ കേട്ടു. സ്വയമറിയാതെയെന്നാവണം സ്വാമിയണ്ണൻ രണ്ടടി പുറകോട്ട് വെച്ചു. പോയി. ആ തോക്കിൻ കുഴൽ തന്റെ ഹൃദയത്തിനു നേരെയാണ്‌! തിരിഞ്ഞ് നോക്കിയ അയാൾ, സച്ചുവേട്ടൻ തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് ഉറപ്പു വരുത്തി. "എന്താടാ നിന്റെ ഉദ്ദേശം ?" സ്വാമിയണ്ണന് വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. ചോട്ടു പിൻവാങ്ങാനുള്ള യാതൊരു ലക്ഷണവും കാണിക്കുന്നില്ല! 15 പേരുണ്ട് തങ്ങൾ. എന്നിട്ടും... "ഞാൻ എണ്ണാം..." ചോട്ടു ഇരുകൈകളും ഒന്നുയർത്തി സ്‌ട്രെച്ച് ചെയ്തു. "ചോട്ടൂ..." സ്വാമിയണ്ണൻ അവന്റെ കയ്യിലെ തോക്കിലേക്ക് നോക്കി. അയാളുടെ സ്വരം വിറയാർന്നിരുന്നു. "ചോട്ടു ഇനി ഇല്ലടാ *&%!" ഒരൊറ്റ അലർച്ചയായിരുന്നു അവൻ. അടുത്ത സെക്കന്റിൽ, അവൻ ഇടതു കൈ കൊണ്ട് ആ തോക്കിന്റെ സേഫ്റ്റി വലിച്ചിട്ടു. അതിനടുത്ത സെക്കന്റിൽ, ആ തോക്ക് ഇടതു വശത്ത്, ക്വാറിയ്ക്കപ്പുറം ദൂരെ മോട്ടോർഷെഡിനു നേരെ തിരിഞ്ഞതും വെടി പൊട്ടിയതും ഒരുമിച്ചായിരുന്നു. ഒരു ഡ്രില്ലിങ്ങ് മെഷീൻ സ്റ്റാർട്ട്‌ ആക്കിയതുപോലെയാണ് എല്ലാവർക്കും തോന്നിയത്. മിനുട്ടിൽ 600 റൗണ്ട്സ് വെടിവെക്കാൻ ശേഷിയുള്ള ആ മാരകായുധം ഫുള്ളി ഓട്ടോമാറ്റിക് മോഡിലായിരുന്നു. ആ മോട്ടോർഷെഡിന്റെ മേൽക്കൂര പപ്പടം ചിതറുന്നതുപോലെ ചിതറിത്തെറിക്കുന്നത് കാണാമായിരുന്നു അതിനുള്ളിൽ നിന്നും രണ്ട് ചെറുപ്പക്കാർ ജീവൻ രക്ഷിക്കാനായി കണ്ട ഏക മാർഗ്ഗം, താഴെ ക്വാറിയിലേക്ക് ചാടുക എന്നത് മാത്രമായിരുന്നു.. തോക്ക് പിൻവലിച്ച ഭഗത്, പോക്കറ്റിൽ നിന്നും ഒരു പുതിയ മാഗസിൻ എടുത്ത് റീലോഡ് ചെയ്തു. "ഒളിച്ചിരുന്ന് വെടിവെക്കുന്ന ഏർപ്പാട് നമുക്ക് ശരിയാവില്ല. അതാ." അവൻ ചിരിച്ചു. "നേർക്കു നേരെ വേണം." തന്റെ ആളുകൾ പിന്നാക്കം നീങ്ങുന്നത് സ്വാമിക്ക് കാണാമായിരുന്നു. "നിന്നെപ്പോലെയല്ലടാ മൈ*&%! ചുമ്മാ തൂക്കിയിട്ടോണ്ട് നടക്കുവല്ല! പൊട്ടിക്കാൻ തന്നെയാ ഞങ്ങടെ ഗൺ ഒക്കെ!" ആവേശം മൂത്ത അംബാൻ ആണത് പറഞ്ഞത്. അടുത്ത നിമിഷം പിന്നിലേക്ക് വെട്ടിതിരിഞ്ഞ സ്വാമി ഒരൊറ്റ കുതിപ്പിന് സച്ചുവേട്ടന്റെ പുറകിലെത്തി. "ഒരടി നീ മുന്നോട്ടു വെച്ചാൽ, ഇവന്റെ തല താഴെ കിടക്കും!" "ഉവ്വ!" ഭഗത് തലകുലുക്കി. തുടർന്ന് ആ തോക്കിന്റെ കുഴലിൽ തന്റെ ചൂണ്ടു വിരൽ കൊണ്ടൊന്നു തൊട്ട് നോക്കി അവൻ. അസ്സഹനീയമായ ചൂടാണ്. “ഇന്നാടാ മൈ&** ഒന്ന് തൊട്ടു നോക്കിക്കോ.” അവൻ അത് സ്വാമിക്കു നേരേ നീട്ടിപ്പിടിച്ചു. "അങ്ങോട്ടുമിങ്ങോട്ടും ചറ പറ വെടി... ബോംബേറ്, വെട്ട്, കുത്ത്... ആകെ ബഹളം പ്രതീക്ഷിച്ചു വന്നതാ സ്വാമിയണ്ണാ... നിങ്ങൾ എന്നെ ചുമ്മാ നിരാശനാക്കല്ലേ.. KGF ലെ റോക്കി ഭായിനെയും കട്ടെരായിലെ ദർശൻ ഗാരുനെയുമൊക്കെ കണ്ട് വിസിലടിച്ചു വന്നതാ. ഒരു ചാൻസ് തന്നേ പറ്റു." "പൂശടാ ഈ പട്ടിയെ!" ഒരൊറ്റ അലർച്ചയായിരുന്നു സ്വാമിയണ്ണൻ. "ജീവനോടെ വേണമെന്നാണ് ശേഖർ ജി യുടെ ഓർഡർ! അതൊന്നും നോക്കണ്ട! ഈ മൈ&* ഇനി വേണ്ട!" അടുത്ത നിമിഷം തന്നെ, ആ കൊലവിളി ഏറ്റെടുത്ത ഏതാനും ചെറുപ്പക്കാർ നാൽവർ സംഘത്തിന് നേരെ പാഞ്ഞടുത്തു. "ഇതാണ്! ഇതാണ് ഞാൻ നോക്കിയിരുന്നത് !" ആവേശം മൂത്ത ഭഗത് തന്റെ തോക്ക് സെമി ഓട്ടോമാറ്റിക് മോഡിലേക്കിട്ടത് കണ്ണു ചിമ്മി തുറക്കുന്ന വേഗതയിൽ ആയിരുന്നു. ആദ്യത്തെ വെടിയിൽ തന്നെ മുന്നോട്ട് കുതിച്ചു വന്ന ആ സംഘം ചിതറിപ്പോയി. കല്ലഹള്ളിയിലെ പിള്ളേർ ഒരു സെക്കന്റ്‌ പോലും അറച്ചു നിന്നില്ല.സിരകളിൽ രക്തത്തിനു പകരം വെടിമരുന്ന് നിറച്ച കാട്ടുകുതിരകളെപ്പോലെ, ആ ചെറുപ്പക്കാർക്കിടയിലേക്കിരച്ചു കയറി അവർ. കൂട്ടത്തിൽ ഏറ്റവും ആരോഗ്യവാനായ അംബാൻ ജെല്ലിക്കെട്ട് ഗ്രൗണ്ടിലേക്ക് തുറന്നു വിട്ട ഒരു കാളക്കൂറ്റനെ പോലെ മുന്നോട്ട് കുതിച്ചു ചെന്ന്, ഓടി വന്നിരുന്ന രണ്ട് പേരുടെ കഴുത്തിൽ കൈ ചുറ്റി അങ്ങനെ തന്നെ പുറകിൽ നിലത്തേക്ക് അടിച്ചിട്ടു.. അവരുടെ പച്ചയിറച്ചി ചതഞ്ഞു നട്ടെല്ല് പൊട്ടുന്ന ശബ്ദം കേട്ടു അംബാൻ.. തലയൊന്നു കുലുക്കി, മുഖത്തേക്ക് പറന്ന പൊടി തട്ടിക്കൊണ്ട് ആ മനുഷ്യൻ നിവർന്നപ്പോൾ തൊട്ടു മുന്നിൽ നിന്നവൻ കയ്യിലിരുന്ന വാൾ അയാളുടെ വയറിനു കുറുകെ വീശി. നടുവ് പുറകിലേക്ക് വളച്ചു അതിൽ നിന്ന് ഒഴിഞ്ഞു മാറിയ അംബാൻ അതേ സെക്കന്റിൽ തന്നെ അയാളുടെ കഴുത്തിലും അരക്കെട്ടിലും ഇരുകൈകളും കൊണ്ട് പിടിച്ചു അയാളെ തലയ്ക്കു മീതെ ഉയർത്തി ഭഗത്തിന് നേരെയെറിഞ്ഞു.. വായുവിൽ നിന്ന് ഭൂമിയിൽ തൊടും മുന്നേ ഭഗത്തിന്റെ വലതു കാല്മുട്ട് അയാളുടെ ഇടനെഞ്ചു തകർത്തിരുന്നു! നിമിഷ നേരം കൊണ്ട്, ആ ഫാം ഗ്രൗണ്ട് ഒരു യുദ്ധക്കളമായി മാറി.ദേവയും അംബാനും അടിച്ചടിച്ചു കയറുന്ന കണ്ട് ഭഗത്തിന് കൈകാലുകളിലെ രോമങ്ങൾ എഴുന്നു നിൽക്കുന്ന പോലെ തോന്നി.. അവനു മുന്നിൽ അലർച്ചകളും ആക്രോശങ്ങളും ആർത്തനാദങ്ങളും ഉയർന്നു കൊണ്ടിരുന്നു..ഇടയ്ക്കിടെ മുഴങ്ങുന്ന വെടിയൊച്ചകൾ... പച്ചയിറച്ചിയിൽ താഴ്ത്തി വലിച്ചൂരിയെടുക്കുന്ന മൂർച്ചകളുടെ ശബ്ദം... മുന്നിൽ കാണുന്നത് വിശ്വസിക്കാൻ ആകാതെ പകച്ചു പോയിരുന്നു സ്വാമിയണ്ണൻ. നെഞ്ചിന്റെ മദ്ധ്യത്തിൽ ഇടിമിന്നൽ പോലെ അംബാന്റെ ചുരുട്ടിയ മുഷ്ടി വന്നു പതിച്ചപ്പോളാണ് അയാൾക്ക് തന്റെ മുന്നിൽ നടക്കുന്നതെന്താണെന്ന് മനസ്സിലായത്.. അംബാന്റെ അടുത്ത പഞ്ച് ഇടം കൈ കൊണ്ട് തടഞ്ഞുവെങ്കിലും, പിന്നിൽ തലയോളം ഉയരത്തിൽ ഉയർന്നു ചാടിയ ദേവയുടെ വലതു കാൽ കൊണ്ട് മുഖമടച്ചു കിട്ടിയ അടിയിൽ സ്വാമിയണ്ണൻ നിലത്തേക്ക് മുട്ട് കുത്തി വീണു പോയി. പൊങ്ങിയുയർന്ന പൊടിമണ്ണിൽ പരസ്പരം തിരിച്ചറിയാതെയായപ്പോൾ മാത്രമാണ് ആ സംഘട്ടനം കുറച്ച് നേരത്തേക്കെങ്കിലും ഒന്ന് നിന്നത്. ഭഗത്, ഒരുവട്ടം കൂടി ആ താറിനു മുകളിലേക്ക് കയറി നിന്നു. INSAS- ന്റെ കുഴൽ ആകാശത്തേക്കുയർന്നു. രണ്ടേ രണ്ട് ഷോട്ട്സ്. എല്ലാം നിശ്ചലമായി. പൊടിപടലങ്ങൾ ഒന്നടങ്ങിയതും അവൻ തിരിച്ചറിഞ്ഞു. തങ്ങൾ നാലുപേർ മാത്രമേ ഇപ്പോൾ എഴുന്നേറ്റ് നിൽക്കുന്നുള്ളൂ. ബാക്കിയെല്ലാവരും നിലത്ത് വീണു കിടക്കുകയാണ്. അവൻ തോക്ക് താഴ്ത്തി. "രക്ഷപ്പെടണം എന്നാഗ്രഹമുള്ളവർക്ക് ദേ ഇപ്പോൾ ഒരു ചാൻസ് തരും ഞാൻ!" അവൻ അലറി. "ഒരേ ഒരു ചാൻസ്, നിങ്ങൾക്ക് മരിക്കണമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി...” അവനത് പൂർത്തിയാക്കിയില്ല, ഏതാണ്ട് പതിനഞ്ചോളം പേർ വരുന്ന ആ സംഘം ചാടിയെഴുന്നേറ്റതും, ചിതറിയോടി ആ കോമ്പൗണ്ടിന്റെ പല ഭാഗങ്ങളിലായി അപ്രത്യക്ഷമായതുമെല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു! തീരെ എഴുന്നേല്ക്കാനാകാത്തവണ്ണം പരിക്കു പറ്റിയ ഏതാനും പേരൊഴികെ സ്വാമിയണ്ണന്റെ സംഘത്തിലെ മിക്കവരും സ്ഥലം കാലിയാക്കി! "അതാണ്‌… ദേ ഇത്രേയുള്ളൂ സംഭവം." ഭഗത് തോക്കിന്റെ കുഴലിൽ ഒന്നൂതി. സച്ചുവേട്ടൻ അത് കണ്ട് കിടക്കുന്ന കിടപ്പിൽ അടക്കിച്ചിരിക്കുന്നത് കാണാമായിരുന്നു. "എന്താടാ സച്ചുവേട്ടാ?” അവന്റെ മുഖത്തും ഒരു ചിരി വിടർന്നു. "നീ ആ കുഴലിലേക്ക് ഊതിയ സീൻ വരേ ഞാൻ മുൻകൂട്ടി കണ്ടിരുന്നു മൈ** നീയാ KGF ലെ റോക്കിയുടെ കാര്യം പറഞ്ഞപ്പോ തന്നെ." "നന്നായി!" ഭഗത് താഴേക്ക് ചാടിയിറങ്ങിക്കൊണ്ട് സച്ചുവേട്ടനെ സമീപിച്ചു. അയാൾക്ക്‌ പുറകിൽ ഫാമിന്റെ കട്ടിലപ്പടിയിൽ ചാരിയിരിക്കുകയാണ് സ്വാമിയണ്ണൻ. സാമാന്യം നല്ല രീതിയിൽത്തന്നെ പരിക്ക് പറ്റിയിരുന്നു അയാൾക്ക്‌. വായ് നിറഞ്ഞ് പുറത്തേക്കൊഴുകുന്ന രക്തം കാണാം. പക്ഷേ, ആ ഒരവസ്ഥയിലും അയാളുടെ മുഖത്തെ വീറിനും വാശിക്കും അശേഷം കുറവുണ്ടായിരുന്നില്ല. "ജയിച്ചു നീ... തൽക്കാലത്തേക്ക്." അയാൾ മന്ത്രിച്ചു. " പക്ഷേ ഞെളിയണ്ട... അധികനേരം ഉണ്ടാകില്ല ഇത്. അവര് പുറപ്പെട്ടിട്ടുണ്ട്. നീ ഏത് പാതാളത്തിൽ ചെന്നൊളിച്ചാലും-" "ആരാ വരുന്നേ ? മൃദുല മോളാണോ ?" ഭഗത് പരിഹസിച്ചു. "അവൾ വരട്ടെ... ആ &*%^മകളെയാണെനിക്ക് കാണേണ്ടത്. അതിന് വേണ്ടിയായിരുന്നു എന്റെ ഈ കളിയെല്ലാം. വരട്ടെ അവൾ! പറ്റുകയാണെങ്കിൽ ആ ചെറ്റ നാറി തന്തയേം കൂടെ കൂട്ടിക്കൊണ്ട് വരാൻ പറ!" സച്ചുവേട്ടൻ എഴുന്നേറ്റ് നിന്നു. അയാൾക്കും എന്തൊക്കെയോ പരിക്കുകൾ പറ്റിയിട്ടുണ്ട്. നടക്കുമ്പോൾ വേച്ചു പോകുന്നത് കാണാം. എങ്കിലും, അതൊന്നും വകവെയ്ക്കാതെ അയാൾ നടന്ന് സ്വാമിയുടെ അരികിലെത്തി. തൊട്ടരികിൽ തന്നെ അംബാൻ നിൽക്കുന്നുണ്ടായിരുന്നു. സച്ചുവേട്ടൻ കൈ നീട്ടിയപ്പോൾ, സ്വയമറിയാതെയെന്നോണം അംബാൻ തന്റെ പിസ്റ്റൾ കൈമാറി. "സച്ചുവേട്ടാ..." ഭഗത് വിളിച്ചു. "വേണ്ട സച്ചുവേട്ടാ... അതിന്റെ ആവശ്യമില്ല." ഒരു ദീർഘനിശ്വാസമായിരുന്നു അയാളുടെ മറുപടി. "ശരിയാവില്ല ഭഗത്ജി... ഞങ്ങൾ രണ്ടുപേരിൽ ഒരാളെ ഇനി പറ്റുകയുള്ളൂ... അതങ്ങനെയാണ്. ല്ലേ സ്വാമിയണ്ണാ ?" സ്വാമി ഇമവെട്ടാതെ സച്ചുവിനെ തന്നെ നോക്കി ഇരിക്കുകയാണ്. പല്ലുകൾ കടിച്ചമർത്തുന്നുണ്ടായിരുന്നു അയാൾ. "ചാവുന്നതെനിക്ക് മടിയില്ലടാ... പക്ഷേ ഒരു കാര്യം നീ ഓർത്തിരിക്കണം. നിന്റെ അവസാനം വരെ." വായിൽ നിറഞ്ഞ രക്തം തുപ്പിയതിനു ശേഷമാണ് അയാൾ തുടർന്നത്. "ഈ ഇടപാടിൽ, ചെറ്റത്തരം കാണിച്ചത് നീയാണ്. നീയാണ് ചതിയൻ. ഞാനിതർഹിക്കുന്നില്ല സച്ചു... ആ ഓർമ്മ നിനക്കുണ്ടാകണം. എന്നും!" സച്ചുവേട്ടൻ നിശബ്ദനായി ഒരു നിമിഷം നിന്നു. ദീർഘമയി ഒന്ന് ശ്വസിച്ചു. പിന്നെ സ്വാമിയുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു അയാളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി. "നമ്മളിവിടെ ഈ ചെയ്യുന്നത് പുണ്യപ്രവർത്തിയൊന്നുമല്ല... പക്കാ കള്ളക്കടത്താണ്. ഇവിടെ ചതിയാണ്, വഞ്ചനയാണ് എന്നൊക്കെ കരഞ്ഞിട്ട് പ്രയോജനമില്ല സ്വാമിയണ്ണാ." അടുത്ത നിമിഷം, ആ ലോഹക്കുഴൽ സ്വാമിയുടെ തിരുനെറ്റിയിലമർന്നു. സൈലൻസർ ഘടിപ്പിച്ച തോക്കിൽ നിന്നും നേർത്ത ഒരു വെടിശബ്ദം മാത്രം കേട്ടു. തുടരും... കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
29 likes
11 shares

More like this