ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mVAQ75Q?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം. 16. #aniprasad #everyone #followers #highlights 🎫🎫🎫🎫🎫🎫🎫🎫 രാത്രിയിൽ സുധീരൻ ഓട്ടം കഴിഞ്ഞു തിരികെ വന്നപ്പോൾ സൗദാമിനിയമ്മ അവനോട് പകൽ അപ്പു വീട്ടിൽ കുഴഞ്ഞ് വീണ കാര്യം പറഞ്ഞു. അവൻ അപ്പോൾ തന്നെ സംഗീതയോട് ഇത് ആദ്യത്തെ സംഭവമാണോ എന്നും, മുൻപ് ഇതേപോലെ വന്നിട്ടുണ്ടോ എന്നും തിരക്കി. അവൾ അപ്പോൾ താൻ അപ്പുവിനെ മുൻപൊരിയ്ക്കൽ ഇതേ പടി വന്നപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോയതും അവിടുത്തെ ഡോക്ടർ കുഞ്ഞിന് നല്ല പോഷക ആഹാരങ്ങൾ നൽകണമെന്ന് നിർദേശിച്ചിരുന്ന കാര്യവും അവനെ അറിയിച്ചു. "ഇവിടിപ്പോൾ എന്ത് പോഷകാഹാരം കുറഞ്ഞിട്ടാ മോളേ അവന് ഇങ്ങനെ വന്നത്. സവിത അവന് കഴിയ്ക്കാൻ വേണ്ടി എന്തൊക്കെ വാങ്ങി വച്ചിട്ടുണ്ട് ഈ വീട്ടിൽ." അവരുടെ സംസാരം കേട്ടു നിന്ന സൗദാമിനിയമ്മ ചോദിച്ചു. "അതൊക്കെ അവൻ കഴിയ്ക്കുന്നുണ്ടല്ലോ അമ്മേ.. നേരത്തെ ഇങ്ങനെ വന്നത് കൊണ്ട് പോഷക ക്കുറവ് പെട്ടന്ന് മാറി കിട്ടില്ലല്ലോ. പതിയെ അത് മാറിക്കോളും അമ്മേ.." സംഗീത പറഞ്ഞു. "എന്നാലും നമുക്ക് അവനെ ഏതെങ്കിലും നല്ലൊരു ഹോസ്പിറ്റലിൽ കാണിച്ചാലോടാ സുധീ.. സവിത ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഉള്ളതല്ലേ.." "നമുക്ക് കുറച്ച് ദിവസം കൂടി നോക്കാം അമ്മേ. ചേച്ചി പറഞ്ഞതുപോലെയാണ് കാര്യങ്ങളെങ്കിൽ വെറുതെയെന്തിനു ഹോസ്പിറ്റലിൽ പോകണം. അതല്ല ഇനി തുടർന്നും അതേ പോലെങ്ങാനും ഉണ്ടായാൽ നമ്മുക്ക് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം. എന്താ." സുധീരന്റെ ആ അഭിപ്രായത്തോട് സംഗീത യോജിച്ചെങ്കിലും സൗദാമിനിയമ്മയുടെ മനസ്സിൽ ഒരാശങ്ക ബാക്കി കിടപ്പുണ്ടായിരുന്നു. ♦️ ഞായറാഴ്ച. രാവിലെ പത്ത്‌ മണിയോടടുപ്പിച്ച നേരത്ത്‌ മഹാദേവൻ തമ്പിയുടെ കാർ പൊന്നുമംഗലം വീടിന്റെ മുൻപിലുള്ള റോഡിൽ വന്നു നിന്നു. അന്ന് അവധി ദിവസമായതിനാൽ ശശിധരൻ വീട്ടിലുണ്ടായിരുന്നു. സംഗീതയും, സവിതയും അപ്പുവും കൂടി വീടിന് പിന്നിലായി നൂറ്‌ മീറ്റർ അപ്പുറത്തുകൂടി ഒഴുകുന്ന കല്ലട യാറ്റിന്റെ കടവിലേക്ക് മുഷിഞ്ഞ തുണികൾ കഴുകാൻ പോയിരിയ്ക്കുകയാണ്. ഉച്ചകഴിഞ്ഞ് പൊൻ കുന്നത്തേയ്ക്ക് ഒരു ഓട്ടമുള്ളതിനാൽ സുധീരനും വീട്ടിൽ തന്നെയുണ്ട്. നാളെ മുതൽ സംഗീതയ്ക്ക് ട്യൂഷൻ പറഞ്ഞു വച്ചിട്ടുള്ള വീടുകളിലേക്ക് പോകണമെന്നതിനാൽ സമയം കിട്ടിയപ്പോൾ വലിയ ജോലികൾ എല്ലാം തീർത്തുവയ്ക്കുകയാണ് സഹോദരിമാർ രണ്ട് പേരും കൂടി. മഹാദേവൻ തമ്പി വീട്ടിലേക്ക് കയറി വരുമ്പോൾ ശശിധരൻ സിറ്റൗട്ടിൽ ഇരുന്ന് ചായ കുടിച്ചു കൊണ്ട് പത്രം നോക്കുകയാണ്. മഹാദേവൻ തമ്പി വന്നപ്പോൾ അയാൾക്ക് ഇരിയ്ക്കാനായി ശശിധരൻ കസേര നീക്കിയിട്ട് കൊടുത്ത ശേഷം ഭാര്യയോട് ചായ എടുക്കാൻ ആവശ്യപ്പെട്ടു. സൗദാമിനിയമ്മ അയാൾക്കുള്ള ചായയുമായി വന്നപ്പോൾ മഹാദേവൻ തമ്പി അവരോട് മക്കൾ എവിടെ എന്ന് തിരക്കി. "സംഗീതയെയും കൂട്ടി സവിത ആറ്റു കടവത്തേയ്ക്ക് പോയി. കുറെ തുണികളൊക്കെ മുഷിഞ്ഞത് കഴുകി പ്പറക്കാൻ വേണ്ടി.. സുധി ചായ്‌പ്പിൽ ഉണ്ട്. അവന് ഉച്ച കഴിഞ്ഞൊരു ഓട്ടം പോകാനുണ്ടെന്ന് പറയുന്നത് കേട്ടായിരുന്നു." "അവനെ വിളിയ്ക്ക്. എനിയ്ക്ക് സംസാരിയ്ക്കാനുള്ളത് അവനും കൂടി കേൾക്കണം." സൗദാമിനിയമ്മ ചെന്ന് സുധീരനോട് തമ്പി മുതലാളി വന്നിട്ടുണ്ടെന്നും, അദ്ദേഹത്തിനെന്തോ സംസാരിയ്ക്കാനുണ്ടെന്നും പറഞ്ഞപ്പോൾ അമ്മയുടെ കൂടെ സുധീരനും അവരുടെ അടുത്തേയ്ക്ക് വന്നു. "ഇരിയ്ക്കെടാ.. നീ അവിടെ നിന്നാൽ കുറെ നേരം നിൽക്കേണ്ടി വരും." മഹാദേവൻ തമ്പി പറയുന്നത് കേട്ട് സുധീരൻ, സിറ്റൗട്ടിൽ ചാവടി പണിയാൻ വേണ്ടി ചെയ്തിരുന്ന കോൺക്രീറ്റ്നിരപ്പിലേക്ക് ഇരുന്നു. "ഞാൻ രണ്ട് ദിവസം മുൻപ് എന്റെ വക്കീലിനോട് സഗീതയുടെ കാര്യം വിശദമായി സംസാരിച്ചിരുന്നു. ഞാൻപിന്നിങ്ങോട്ട് വരാൻ താമസിച്ചത് ഈ കാര്യം പറയുമ്പോൾ നിങ്ങളെല്ലാവരും ഇവിടെ ഉണ്ടായിരിയ്ക്കണം എന്ന് കരുതിയാണ്..." അയാൾ ഒന്ന് നിർത്തിയ ശേഷം മൂവരെയും മാറി മാറി നോക്കി. അവരാകട്ടെ കണ്ണിമ വെട്ടാതെ മഹാദേവൻ തമ്പിയെ തന്നെ നോക്കി ഇരിയ്ക്കയാണ്. "വക്കീല് പറയുന്നത് എന്തെന്നാൽ, നമ്മൾ അവർക്കെതിരെ കേസ് കൊടുത്തു പൈസ തിരികെ വാങ്ങിയ്ക്കാൻ നിൽക്കാതെ പറ്റുമെങ്കിൽ അവരുമായി നേരിട്ട് സംസാരിച്ചു ഒരു ഒത്തു തീർപ്പിൽ ആയി പോകുന്നതാ നന്നെന്നാ... ഒത്തു തീർപ്പെന്നു വച്ചാൽ അവർ ആര് പറഞ്ഞാലാണോ അനുസരിയ്ക്കുക അവരെ കൊണ്ട് ആ തള്ളയോടും, തെമ്മാടിയോടും സംസാരിപ്പിയ്ക്കുക. നമ്മുടെ ആവശ്യം, സംഗീത അവന്റെ കയ്യിൽ കൊണ്ട് ചെന്ന് ഏൽപ്പിച്ച പതിനഞ്ചു ലക്ഷം രൂപയും, അവളുടെ കയ്യിലുണ്ടായിരുന്ന ആറര പവൻ സ്വർണ്ണവും മടക്കി കിട്ടുക എന്നതാണല്ലോ.. അത് അവരോട് സംസാരിച്ചു തിരികെ വാങ്ങി തരാൻ കഴിവുള്ള ആരെക്കൊണ്ടെങ്കിലും അവരോട് പറഞ്ഞു നോക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത്..." അയാൾ വിശദമാക്കി. "ആര് സംസാരിയ്ക്കാനാ അവനോടും ആ ഭ്രാന്തി തള്ളയോടും.. നമ്മൾ അന്ന് അവിടെ ചെന്നപ്പോൾ കണ്ടതല്ലേ രണ്ടിന്റെയും ഉഗ്ര രൂപം. മനുഷ്യരായി പിറന്ന ആരെങ്കിലും അവരോട് സംസാരിയ്ക്കാനുള്ള ദൗത്യം ഏറ്റെടുക്കുമോ." അത് നടക്കുന്ന കാര്യമല്ല, എന്ന അർത്ഥത്തിൽ ശശിധരൻ ശിരസ്സ് ചലിപ്പിച്ചു. "അങ്ങനെ നമ്മൾക്ക് പറഞ്ഞൊഴിഞ്ഞു കളയാൻ പറ്റുവോ ശശിധരാ. ഒന്നും രണ്ടും പൈസയാണോ നമ്മുടെ കുഞ്ഞിനെ സ്വാധീനിച്ചു അവർ വിഴുങ്ങി കളഞ്ഞത്. ഏതുവിധേനയും അത് നമ്മൾ തിരിച്ചു വാങ്ങിച്ചെടുക്കാനാണ് ഇനി ശ്രമിയ്ക്കേണ്ടത്." "നമ്മൾ ആരെകൊണ്ടാ മുതലാളീ അവരോട് സംസാരിപ്പിയ്ക്കുക. ഞാൻ പോയി സംസാരിച്ചാലോ അവരോട്... സംഗീത എന്റെ സഹോദരിയല്ലേ. അവളുടെ ഒരുകാര്യം സംസാരിയ്ക്കാൻ അവിടേയ്ക്ക് ചെല്ലാൻ ഞാൻ ആരുടേയും അനുവാദം ആവശ്യപ്പെടേണ്ടല്ലോ." സുധീരൻ പറഞ്ഞു. "വേണ്ടെടാ സുധീ.. നിന്നേ ഇക്കാര്യത്തിന് വേണ്ടി അവിടേയ്ക്ക് വിടുന്നത് ബുദ്ധിയല്ല. അവർക്ക് എന്നോടും, ശശിധരനോടും ഉള്ള പക അവർ നിന്നോട് തീർത്തെന്നിരിയ്ക്കും.ഈ വീട്ടിലുള്ള ആരെയെങ്കിലും ശരിയ്ക്കൊന്നു കയ്യിൽ കിട്ടാൻ കാത്തിരിയ്ക്കുവാ ആ തള്ള. ഞങ്ങൾ അവിടെ ചെന്നപ്പോൾ ഞങ്ങളെ കുരുക്കാനായി എന്തെങ്കിലും കുടില തന്ത്രം പ്രയോഗിയ്ക്കാൻ അവർക്ക് കഴിയാതെ പോയത് അവിടെ അത്രയും നാട്ടുകാർ കൂടി നിന്നതിനാലാ.. അവിടെ നടന്നത് എന്തൊക്കെയാണെന്ന് നാട്ടുകാർ മുഴുവൻ കണ്ടുകൊണ്ട് നിന്നതല്ലേ.. നീ ഇപ്പോൾ അങ്ങോട്ട് ചെന്നാൽ മറിച്ചാകും സംഭവിയ്ക്കുക. അറിഞ്ഞു കൊണ്ട് നമ്മൾ പോയി അവിടേയ്ക്ക് തല വച്ചു കൊടുക്കാൻ പാടില്ല." അയാൾ അൽപ്പനേരം എന്തോ ആലോചിയ്ക്കും മട്ടിൽ ഇരുന്നു. "എങ്കിൽ പിന്നെ നമുക്ക് നിയമസഹായം തേടുന്നതല്ലേ തമ്പി മുതലാളീ നല്ലത്.. അതാവുമ്പോ അവർക്ക് വഴക്കോ വക്കാണമോ ഒന്നും നടത്താനുംപറ്റില്ലല്ലോ." സൗദാമിനിയമ്മയ്ക്ക് അങ്ങനെ ഒരഭിപ്രായമാണ് തോന്നിയത്. ശശിധരന്റെയും, സുധീരന്റെയും മുഖം കണ്ടാൽ അവരും അതാണ്‌ ആഗ്രഹിയ്ക്കുന്നത് എന്ന് വേണം കരുതാൻ. "അവിടെയാണ് പ്രശ്നം.. നിയമം ഏത് നിരപരാധിയോടും, അപരാധിയോടും ആദ്യം ഹാജരാക്കാൻ ആവശ്യപ്പെടുന്നത് തെളിവുകളാണ്... അതായത് സംഗീത പണം അവന് കൈമാറിയെന്നതിന്റെ തെളിവ് വേണം. ഈ തെളിവെന്ന് പറയുമ്പോൾ ആദ്യം വേണ്ടത് അവർ ഭാര്യാ ഭർത്താക്കന്മാർ ആയിരുന്നു എന്ന് നമ്മൾ നീതിപീഠത്തെ ബോധ്യപ്പെടുത്തുകയാണ്. അവർ തമ്മിൽ വിവാഹിതരായിട്ടുണ്ട് എന്നുള്ളതിന്റെ എന്തെങ്കിലും തെളിവുകൾ നമ്മുടെ പക്കലുണ്ടോ.. വിവാഹ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ, അതല്ലെങ്കിൽ അവർ വിവാഹിതരായി നിൽക്കുന്ന ഫോട്ടോയോ, വീഡിയോയോ എന്തെങ്കിലും... ഇതൊന്നും ഒരു തെളിവായി കയ്യിലില്ലാതെ നമുക്ക് അവർക്കെതിരെ കേസുമായി മുമ്പോട്ട് പോകാൻ കഴിയില്ല.. അവർക്കെതിരെ കേസ് കൊടുക്കാം എന്നൊരു വഴി നമുക്ക് മുമ്പിൽ അടഞ്ഞിട്ടില്ല. പക്‌ഷേ ആ കേസ് ജയിച്ചു കേറിപ്പോകാൻ പാകത്തിൽ വക്കീൽ ആവശ്യപ്പെടുന്ന ഒരു തെളിവും ഹാജരാക്കാൻ നമുക്ക് കഴിയില്ല.. അതാണ്‌, ഞാൻ ആദ്യം പറഞ്ഞ വഴി നമുക്കൊന്ന് പ്രാവൃത്തികം ആക്കി നോക്കിയാലോ എന്ന് നിങ്ങളോട് ചോദിച്ചത്.. അതായത് മൂന്നാമതൊരാളെ അവിടേയ്ക്ക് വിട്ട് അവരുമായി സംസാരിപ്പിയ്ക്കുക. ഇല്ലെന്ന് അറിയാം. എന്നാലും മനസാക്ഷി തൊട്ടു തീണ്ടാത്ത ആ കൂട്ടങ്ങൾ എന്തെങ്കിലുമൊക്കെ തിരികെ തരാൻ തയ്യാറായാലോ.." അയാൾ പറഞ്ഞു നിർത്തുമ്പോൾ കുറച്ച് നെടുവീർപ്പുകളും, ദീർഘ ശ്വാസങ്ങളും ആ നിശബ്ദതയിൽ നിന്നുയർന്നു വന്നു. "നമുക്ക് ആ വഴിയ്ക്കൊന്നു ശ്രമിച്ചാലോ ശശിധരാ.. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഇന്ന്‌ തന്നെ അതിനുള്ള ഒരു ശ്രമം നമുക്ക് നടത്താം.. രണ്ട് ദിവസം മുൻപ് ഞാൻ വക്കീലുമായി സംസാരിച്ചെന്ന് പറഞ്ഞില്ലേ.. അദ്ദേഹം തന്നെയാണ് ഈ വഴിയും പറഞ്ഞു തന്നത്. നമ്മുടെ ഈ വാർഡിലെ മെമ്പറുമായി സംസാരിച്ച ശേഷം നമ്മൾ അദ്ദേഹത്തിന്റെ പിന്തുണയോടെ സനലിന്റെ വാർഡ്‌ മെമ്പറുമായി ബന്ധപ്പെടുക. രണ്ട് പേർക്കും കാര്യങ്ങൾ വ്യക്തമായി മനസിലാകുമ്പോൾ അവർ സനലിനെയും അവന്റെ അമ്മയെയും കണ്ട് സംസാരിയ്ക്കും. വഴക്കോ, തമ്മിലടിയോ ഒന്നുമില്ലാതെ പ്രശ്നം പരിഹരിയ്ക്കാൻ അവർക്ക് കഴിഞ്ഞെന്ന് വരും... ഞാൻ ഇന്നലെ ഇവിടുത്തെ മെമ്പറുമായി കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടായിരുന്നു. നിങ്ങളുടെ അവസ്ഥയൊക്കെ ശരിയ്ക്ക് അറിയാവുന്ന അദ്ദേഹം എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്നാ പറഞ്ഞിട്ടുള്ളത്. അദ്ദേഹം അപ്പോൾ തന്നെ സനലിന്റെ വാർഡ്‌ മെമ്പറുമായി ബന്ധപ്പെട്ട് അവരോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർക്ക് സംഗീതയുടെ കാര്യം ഏറെക്കുറെ അറിയാവുന്നതാണ്. നേരത്തെ വിളിച്ചു പറഞ്ഞിട്ട് വന്നാൽ അവർ വന്നു സംസാരിയ്ക്കാം എന്ന ഉറപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾക്ക് സൗകര്യമുള്ള ഒരു സമയം പറഞ്ഞാൽ നമുക്ക് അവിടേയ്ക്ക് ചെല്ലുന്ന ദിവസം വാർഡ്‌ മെമ്പറേ അറിയിയ്ക്കാം.. എന്തായാലും നാളേയ്ക്ക് മുൻപ് വേണം. മറ്റന്നാൾ ഞാൻ ചിലപ്പോൾ മകളുടെ അടുത്തേയ്ക്ക് പോയെന്ന് വരും.. രണ്ട് ദിവസം മുൻപ് പോകാനിരുന്നതാ ഞാൻ. എന്നാൽ ഇതിനൊരു തീരുമാനം കാണാതെ പോയാൽ ശരിയാകില്ലല്ലോ എന്ന് കരുതിയാ എന്റെ യാത്ര നീട്ടി വച്ചത്. " അയാൾ പറഞ്ഞു നിർത്തിയപ്പോൾ ശശിധരൻ ഒരഭിപ്രായം അറിയാൻ വേണ്ടി മകനെ നോക്കി. "അവനെ നോക്കണ്ട. അവൻ വരേണ്ട അവിടേയ്ക്ക്. കാരണം കുറച്ച് ക്ഷമ വേണ്ടുന്ന ഒരു പ്രശ്നമാണ് നമ്മൾ പരിഹരിയ്ക്കാൻ ഇറങ്ങി പുറപ്പെടുന്നത്." ശശിധരൻ മകനെ നോക്കുന്നത് കണ്ടപ്പോൾ മഹാദേവൻ തമ്പി പറഞ്ഞു. "എങ്കിൽ ഇന്ന്‌ ഉച്ച കഴിഞ്ഞു നമുക്ക് പോയാലോ മുതലാളീ.. നാളെ മുതലാളിയ്ക്ക് പോകേണ്ടുന്നതിന്റെ തിരക്കും ആയിരിയ്ക്കുമല്ലോ." തങ്ങളുടെ അഭിപ്രായം ഇതാണെന്ന മട്ടിൽ ശശിധരൻ പറഞ്ഞു. "എങ്കിൽ ഞാൻ നമ്മുടെ പഞ്ചായത്ത്‌ മെമ്പറേ വിളിച്ചൊന്ന് സംസാരിച്ചു നോക്കട്ടെ.സമയമാകുമ്പോ ചെന്ന് വിളിച്ചാൽ അദ്ദേഹത്തിന് ആ നേരത്ത്‌ മറ്റെവിടെയെങ്കിലും പോകാനുണ്ടെങ്കിലോ.." മഹാദേവൻ തമ്പി അപ്പോൾ തന്നെ വാർഡ് മെമ്പർ ജോൺസണേ വിളിച്ചു വിവരം അറിയിച്ചു. ഇപ്പോൾ താൻ ടൗണിൽ നിൽക്കുകയാണെന്നും രണ്ട് മണിയോടെ തന്റെ വീട്ടിലേക്ക് വന്നോളാനും ജോൺസൺ അയാളോട് പറഞ്ഞു. സനലിന്റെ വാർഡ്‌ മെമ്പറേ വിളിച്ചു താൻ തന്നെ കാര്യം പറയാമെന്നു കൂടി ജോൺസൺ കൂട്ടിച്ചേർത്തു. മഹാദേവൻ തമ്പിയും, ശശിധരനും ഇവിടെ നിന്നും ജോൺസൺ മെമ്പറെയും കൂട്ടി സനലിന്റെ വീട്ടിലേക്ക് ചെല്ലുക. അവിടെ എത്തും മുൻപ് വിളിച്ചാൽ അവിടുത്തെ വാർഡ് മെമ്പർ സതിയമ്മ സനലിന്റെ വീട്ടിലേക്ക് വരും.. ജോൺസൺ ഇങ്ങനെയാണ് അറിയിച്ചതെങ്കിലും തങ്ങൾ സതിയമ്മയുടെ വീട്ടിൽ ചെന്ന് അവരെയും കൂട്ടി കാറിൽ സനലിന്റെ വീട്ടിലേക്ക് പോകാം എന്നാക്കി തമ്പി മുതലാളി ആ അഭിപ്രായം തിരുത്തി. ഉച്ചയ്ക്ക് ഒന്നര മണി ആകുമ്പോഴേയ്ക്ക് താൻ തിരിച്ചെത്തിക്കൊള്ളാം എന്ന് പറഞ്ഞിട്ടാണ് മഹാദേവൻ തമ്പി മടങ്ങിപ്പോയത്. സംഗീതയും, സവിതയും കുളിയൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സൗദാമിനിയമ്മ അവരോട് മഹാദേവൻ തമ്പി വന്നിട്ടുപോയ കാര്യം പറഞ്ഞു. "അച്ഛനും, തമ്പി മുതലാളിയും മാത്രം പോയാൽ ശരിയാവുമോ അമ്മേ.. അവൻ എന്തും ചെയ്യാൻ മടിയ്ക്കാത്ത ഒരു ക്രിമിനൽ അല്ലേ.." സംഗീത നിൽക്കുന്നതൊന്നും നോക്കാതെ സവിത തുറന്ന് പറഞ്ഞു. "അതിന് നമ്മളാരോടും വഴക്കിന് പോവല്ലല്ലോ മോളേ. അതുമല്ല രണ്ട് മെമ്പർമാരും അവരുടെ കൂടെയുണ്ടല്ലോ." "ഞാൻ കൂടി പൊയ്ക്കോട്ടെ അമ്മേ അവരുടെ കൂടെ..!" സവിത ചോദിച്ചു. "നീയോ. എന്തിന്.. നീ അവിടെ ചെന്ന് എന്ത് സംസാരിയ്ക്കാനാ മോളേ.." "എനിയ്ക്കൊന്നു കാണണം അമ്മേ അവരെ.. അഞ്ച് വർഷം എന്റെ കൂടപ്പിറപ്പിനു അതി ക്രൂരമായ ജയിൽ ശിക്ഷ വിധിച്ച സ്ത്രീയും മകനുമല്ലേ അവർ. അവരെ ഞാനൊന്ന് കാണുന്നതിൽ എന്താ തെറ്റ്." "അച്ഛനും തമ്പി മുതലാളിയും സമ്മതിയ്ക്കുമെങ്കിൽ നീപൊയ്ക്കോ.." സൗദാമിനിയമ്മ തനിയ്ക്ക് സമ്മതക്കുറവൊന്നും ഇല്ലെന്ന് അവളെ അറിയിച്ചു. ഉച്ചയ്ക്ക് ഒരുമണിയാകും മുൻപ് തന്നെ മഹാദേവൻ തമ്പി പൊന്നൂമംഗലത്ത്‌ എത്തിച്ചേർന്നു.സവിത അവർക്കൊപ്പം പോകാൻ തയ്യാറായി നിന്നെങ്കിലും മഹാദേവൻതമ്പി അവളോട് നീ വരേണ്ടെന്ന് അറിയിച്ചു. രണ്ട് മണിയോടടുപ്പിച്ചു മഹാദേവൻ തമ്പിയും ശശിധരനും കാറിൽ ജോൺസന്റെ വീട്ടിൽ ചെന്ന് അയാളെയും കൂട്ടി പഞ്ചായത്ത് മെമ്പർ സതി യമ്മ യുടെ വീട്ടിലെത്തി. നേരത്തെ വിളിച്ചറിയിച്ചതിനാൽ അവരും റെഡിയായി നിൽക്കുകയായിരുന്നു സനലിന്റെ വീട്ടു മുറ്റത്തിനരികിലെ റോഡിൽ കാർ നിർത്തിയ ശേഷം രണ്ട് വാർഡ്‌ മെമ്പർ മാരും, ശശിധരനും ഇറങ്ങി സനലിന്റെ വീട്ടിലേക്ക് ചെന്നു. "ഞാൻ ഇന്ന്‌ വീട്ടിലേക്ക് വരുമെന്ന് സുഭാഷിണി ചേച്ചിയെ വിളിച്ചു പറഞ്ഞിരുന്നതാണല്ലോ. എന്നിട്ടും ഇവിടെ ആളില്ലേ." സതിയമ്മ വീടിന് ചുറ്റോട് ചുറ്റും നോക്കികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. ഇനിയും നോക്കി നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയിട്ട് ജോൺസൺ ചെന്ന് കോളിങ് ബെല്ലിൽ വിരൽ അമർത്തി. ആദ്യം വാതിലിന്റെ ഓടാമ്പൽ മാറ്റുന്ന ശബ്ദം അവർ കേട്ടു. അനന്തരം വാതിൽ പാളികൾ ഇരു വശത്തേയ്ക്കും മാറുന്നു. ഇരുപതോ ഇരുപത്തിമൂന്നോ വയസുള്ള ഇരു നിറക്കാരിയായ ഒരു പെൺകുട്ടി വാതിലിന് പിന്നിൽ നിന്ന് അവരെ നോക്കി. അവളുടെ കഴുത്തിൽ കിടന്ന മാലയുടെ തുമ്പത്ത്‌ ഒരു താലിയുണ്ടായിരുന്നു. സ്വർണ്ണത്തിൽ തീർത്ത ഒരാലിലത്താലി. (തുടരും ) കണ്ണൂർകാരൻ 🥰🥰🥰🥰 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
39 likes
4 comments 12 shares

More like this