👸സുവർണ 🦸ലിബികൾ 🫅
2K views • 17 days ago
മലയൂർ 8.00 AM
Part 2
പിറ്റേന്ന് ഉച്ചയോടെ, മലയൂരിൻ്റെ പൊടിനിറഞ്ഞ മണ്ണിലേക്ക് നഗരത്തിൻ്റെ തിളക്കം പോലെ, മാസ്റ്ററുടെ ഭാര്യ മേഘ്ന എത്തി... അതിസുന്ദരിയായ അവൾ, ആ ഉൾഗ്രാമത്തിലെ അന്തരീക്ഷത്തോട് ഒട്ടും പൊരുത്തമില്ലാത്ത ഒരു കാഴ്ചയായിരുന്നു.
കണ്ടുമുട്ടലിൽ ആവേശമോ സ്നേഹപ്രകടനമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല... ഒരു ഔപചാരികതയുടെ അകലം അവർക്കിടയിൽ നിഴലിച്ചു... പരസ്പരം വഴക്കിട്ടില്ലെങ്കിലും, അവരുടെ നോട്ടങ്ങളിലും മൗനത്തിലും ഇഴകിച്ചേരാത്ത രണ്ട് മനസ്സുകൾ ഉണ്ടായിരുന്നു. ഈ കാടുകയറ്റം തങ്ങളുടെ ദാമ്പത്യത്തിന് വേണ്ടിയുള്ള ഡൈവോഴ്സ് കൗൺസിലറുടെ ഒരു 'അഡ്വഞ്ചർ തെറാപ്പി' മാത്രമാണെന്ന് മേഘ്ന ഉറപ്പിച്ച മട്ടാണ്.
“ഇതേതാ ഈ കാർ ?” മാസ്റ്റർ അമ്പരന്നു.
“എന്റെ വണ്ടി എടുത്തില്ല. ഇത് റെന്റ്-എ-കാർ ആണ്. ഇത്ര ദൂരയാത്രയല്ലേ, വലിയൊരു വണ്ടിയാണ് നല്ലതെന്നു തോന്നി.” അവൾ അലക്ഷ്യമായി അതിന്റെ ഡിക്കിയിൽ നിന്നും സാധനസാമഗ്രികൾ എടുത്ത് വെളിയിൽ വെച്ചു.
“അശ്വിന്റെ ഒരു ഫ്രണ്ട് അറേഞ്ച് ചെയ്തു തന്നതാ.”
മാസ്റ്റർക്കെന്തോ അത് ദഹിച്ച മട്ടില്ല. അവൾ വന്ന വണ്ടിയേക്കാൾ പുതിയതാണ് മേഘ്നയുടെ സ്വന്തം കാർ.
“അശ്വിൻ എന്തു പറയുന്നു ?”
“അവൻ എന്തു പറയാൻ ? ഈ സാധനങ്ങളൊക്കെ എടുക്കാൻ ഒന്നു ഹെല്പ്പ് ചെയ്യൂ. സംസാരമൊക്കെ പിന്നെയാണെങ്കിലും ആകാമല്ലോ.”
അവൾ അനിഷ്ടത്തോടെ ആ ലോഡ്ജ് കെട്ടിടത്തിലേക്കു നോക്കി.
യാത്രാക്ഷീണം മൂലം തളർന്നുറങ്ങിപ്പോയ മേഘ്ന ഉണർന്നത് പിറ്റേന്ന് പുലർച്ചെയ്ക്കാണ്.
അപ്പോഴേക്കും, കാടു കയറാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളുമായി മാസ്റ്റർ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അയാളുടെ മുഖത്തേക്കു നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു അവൾ.
“ഇത്രയും നാടകങ്ങളൊക്കെ കളിച്ച് നമ്മൾ ഒരുമിച്ചിട്ടെന്തിനാണ് മാസ്റ്റർ ? വീണ്ടും തല്ലിപ്പിരിയാൻ തന്നെയല്ലേ ? എത്രവട്ടമായി... എന്തൊക്കെ ട്രൈ ചെയ്തിരിക്കുന്നു നമ്മൾ?”
“അറ്റ് ലീസ്റ്റ് ഈ നാടകം, നമുക്കു രണ്ടുപേർക്കും ഒരുപോലെ താല്പ്പര്യമുള്ള ഒരു പരിപാടിയല്ലേ ? അങ്ങനെ കരുതൂ. മനോഹരമായൊരു ട്രെക്കിങ്ങ്! അതുകൊണ്ട് നഷ്ടമൊന്നും വരാനില്ലല്ലോ.”
“എന്തെങ്കിലുമൊക്കെയാകട്ടെ... വെറുതേ വീട്ടിൽ മുരടിച്ചിരിക്കുന്നതിലും ഭേദമാണ്.”
അവൾ എഴുന്നേറ്റ് തിടുക്കത്തിൽ പ്രഭാതകൃത്യങ്ങളൊക്കെ തീർത്ത് അയാളോടൊപ്പം ചേർന്നു.
ടെന്റിനുള്ള സാമഗ്രികൾ കണ്ടപ്പോൾ അവൾക്കു ചിരി പൊട്ടി.
“ഓർക്കുന്നോ ? നമ്മുടെ ഹണിമൂൺ ? ഒരു രാത്രിയും പകലും തുണിയില്ലാതെ ടെന്റിനുള്ളിൽ പെട്ടുപോയത് ?”
അയാൾ ആ ഓർമ്മയിൽ ഉറക്കെ പൊട്ടിച്ചിരിച്ചു.
അങ്ങനെ...
ഏതാണ്ട് 7 മണിയോടു കൂടി അവർ രണ്ടുപേരും യാത്രയുടെ ആദ്യ ചുവടു വെച്ചു.
മലയൂർ വനം!
അന്ന് പുലർച്ചെ കൃത്യം 7:30ന്, മലയൂരിന്റെ അതിർത്തി രേഖപ്പെടുത്തിയിരുന്ന മൺപാതയിൽ നിന്ന് അവർ വനത്തിന്റെ കവാടത്തിലേക്ക് കടന്നു..
മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര, തീവ്രമായ ഒരു തണുപ്പ് അന്തരീക്ഷത്തിൽ തങ്ങി നിന്നു... സൂര്യരശ്മിക്ക് പോലും തുളച്ചുകയറാൻ കഴിയാത്ത വിധം, പരസ്പരം കെട്ടുപിണഞ്ഞു വളർന്ന മരങ്ങളുടെ ശിഖരങ്ങൾ ആകാശത്തെ മറച്ചിരുന്നു. ഓരോ കാലടികളും മുൻപോട്ട് വെക്കുംതോറും കാടിന്റെ നിശ്ശബ്ദതയ്ക്ക് ഭാരം വെച്ചു... അവിടവിടെയായി കേൾക്കുന്ന പ്രാണികളുടെ നേർത്ത ശബ്ദങ്ങളും, ഇലയനക്കങ്ങളും ആ നിശ്ശബ്ദതയെ കൂടുതൽ ഭീകരമാക്കി.
"ഇന്നുവരെ നമ്മൾ ചെയ്തിട്ടുള്ള ട്രെക്കിങ്ങ് ഒന്നും ഒന്നുമല്ല മേഘ്നാ...”
മാസ്റ്റർ മെല്ലെ പറഞ്ഞു.
പെട്ടെന്നു നിന്നു അവർ.
മേഘ്ന സംശയത്തോടെ ചുറ്റും നോക്കുകയാണ്.
“എന്താ ?” മാസ്റ്റർ അവളെ തട്ടി വിളിച്ചു.
“ദേജാവു...” അവൾ പിറുപിറുത്തു. “നമ്മൾ മുൻപ് ഇതിലേയൊക്കെ വന്നിട്ടുള്ളതുപോലെ... വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ഫീലിങ്ങ്.”
മാസ്റ്റർ മറുപടിയൊന്നും പറയാനാകാതെ സ്തംഭിച്ചുപോയി. കാരണം, അയാളും അപ്പോൾ അതുപോലെ തന്നെ ഒരവസ്ഥയിലായിരുന്നു. ചുറ്റുമുള്ള കാഴ്ച്ചകളും, ഗന്ധങ്ങളുമെല്ലാം, ഒരുപാടു കാലം മുൻപ് താൻ അനുഭവിച്ചിട്ടുള്ളതു തന്നെ! ഉറപ്പ്! ദ്ദേജാവു മുൻപ് പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണ്. പക്ഷേ ഇത് അങ്ങനെയല്ല.
സംശയത്തോടെ ഇരുവരും മുൻപോട്ടു ചുവടുകൾ വെച്ചു.
കാടിനുള്ളിലേക്ക് ഏകദേശം അര മണിക്കൂർ നടന്ന ശേഷം, അവർ ഒരു വലിയ ആദിവാസി ഊരിന്റെ അരികിലെത്തി. കല്ലുകളും മരത്തടികളും കൊണ്ട് കെട്ടിയുണ്ടാക്കിയ, ചുറ്റും വേലികെട്ടിയ ചെറിയ കുടിലുകളായിരുന്നു അത്. അവിടെ മൂപ്പൻ അവർക്കായി കാത്തുനിന്നിരുന്നു. ഒപ്പം, ആ ഊരിലെ ഒട്ടുമിക്ക അന്തേവാസികളും. എല്ലാവരുടെ മുഖത്തും, കൗതുകവും സഹതാപവും കലർന്ന ഒരു വിചിത്ര ഭാവം കാണാനായി അവർക്ക്.
"അതാണ് രാഗവൻ."
മൂപ്പൻ പതിഞ്ഞ സ്വരത്തിൽ ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു പരിചയപ്പെടുത്തി.
"നിങ്ങളുടെ കൂടെ അവൻ വരും. രാഗു എന്ന് വിളിച്ചാൽ മതി. ഈ കാടിനെ രാഗുവിന് അറിയുന്നതുപോലെ മറ്റാർക്കും അറിയില്ല."
അവിടെയുണ്ടായിരുന്ന യുവാക്കളിൽ നിന്ന് ഒറ്റപ്പെട്ട്, ഒരു കറുത്ത ശില്പം പോലെ അയാൾ നിന്നു. ഇരുണ്ട, കരുത്തുള്ള ശരീരം. അയാളുടെ കണ്ണുകളിൽ കാടിന്റെ നിഗൂഢമായ ഒരു തണുപ്പ് നിറഞ്ഞിരുന്നു. സംസാരിക്കാത്ത, എന്നാൽ ആഴത്തിൽ എന്തോ ഒളിപ്പിച്ചുവെച്ച ഒരു നോട്ടം. അയാളുടെ അരികിലായി, പേശികൾക്ക് നല്ല ബലമുള്ള, ഇരുണ്ട നിറത്തിലുള്ള ഒരു നായ ശാന്തനായി ഇരിപ്പുണ്ടായിരുന്നു. സുമോ എന്നാണ് ആ നായയുടെ പേരെന്ന് മാസ്റ്റർ തന്റെ മുൻപത്തെ യാത്രകളിൽ നിന്നും മനസ്സിലാക്കിയിരുന്നു. അതിന്റെ കണ്ണുകളിൽ ഉടമസ്ഥനോടുള്ള ഭക്തിയും, അപരിചിതരോടുള്ള ജാഗ്രതയും ഒരുപോലെ മിന്നി.
ഒരു വാക്ക് പോലും മിണ്ടാതെ, രാഗു മുന്നോട്ട് നടന്നു. അവർ അവനെ അനുഗമിച്ചു. അവന്റെ കയ്യിൽ ഒരു വെട്ടുകത്തിയോ, ഭാരമുള്ള എന്തെങ്കിലും ആയുധമോ, ഒരു സഞ്ചിപോലും ഉണ്ടായിരുന്നില്ല. കാടിന്റെ ഇരുട്ടിൽ, അവൻ ഒരു നിഴലുപോലെ, അനായാസം മുന്നോട്ട് നീങ്ങി.
രൂക്ഷമായ പാൻ മസാല ഗന്ധം അവനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. മേഘ്നയ്ക്ക് ഏറെ വെറുപ്പുള്ള മണമാണ്. അവനോടടുക്കുമ്പോഴെല്ലാം അവളുടെ മുഖം വക്രിച്ചു.
അധികം വൈകാതെ തന്നെ അവർ നാലു പേരും വനത്തിന്റെ കൂടുതൽ നിഗൂഢവും ഭീകരവുമായ ഭാഗത്തേക്ക് പ്രവേശിച്ചു. അവിടെ പ്രകാശത്തിന്റെ ഒരു കണികക്ക് പോലും ഭൂമിയെ സ്പർശിക്കാൻ സാധിച്ചിരുന്നില്ല.. ഭീമാകാരങ്ങളായ മരത്തലപ്പുകൾ അവരുടെ തലകൾക്കു മുകളിൽ വിശാലമായൊരു പന്തൽ പോലെ നിലകൊണ്ടു.
പുറത്തേക്ക് തള്ളിനിന്നിരുന്ന മരങ്ങളുടെ വേരുകൾ, തടിച്ച ഞെരമ്പുകൾ പോലെ, ജീർണ്ണിച്ച മണ്ണിൽ കെട്ടുപിണഞ്ഞ് കിടന്നു. ഓരോ ചുവടുവെപ്പിലും, ജീർണ്ണിച്ച ഇലകളിലും ഈർപ്പമുള്ള പായലുകളിലും ചവിട്ടുമ്പോൾ നേരിയ, അശുഭകരമായ ഒരു ശബ്ദം ഉയർന്നു.. പഴയ മരക്കൊമ്പുകളിൽ നിന്ന് നീണ്ട പായലുകൾ ഒരു ശവക്കച്ച പോലെ തൂങ്ങിക്കിടന്നു.. ആ പായലുകൾക്ക് താഴെയുള്ള ഇരുട്ടിന് കൂടുതൽ സാന്ദ്രത തോന്നി.. അത് കാഴ്ചയെ പൂർണ്ണമായും വിഴുങ്ങിക്കളയുന്ന, കട്ടിയുള്ള കറുത്ത മഷി കലർന്ന ഇരുളായിരുന്നു.
അന്തരീക്ഷത്തിൽ തങ്ങിനിന്ന കടുപ്പമേറിയ ഈർപ്പവും, മരക്കറയുടെ ഗന്ധവും ഭയാനകമായൊരനുഭൂതിയായിരുന്നു അവർക്കിരുവർക്കും. ആ വനം, പഴയ ഏതോ രഹസ്യം ഒളിപ്പിച്ചുവെച്ച ഒരു ഗുഹ പോലെയായിരുന്നു. എവിടെനിന്നോ കേൾക്കുന്ന പ്രാണികളുടെ നേർത്ത ശബ്ദം മാത്രമായിരുന്നു ആ നിശ്ശബ്ദതയെ ഭേദിച്ചിരുന്നത്.
ആ കാടിന്റെ ഓരോ ഇലയനക്കത്തിലും, ഓരോ നിഴൽ രൂപത്തിലും, പുറംലോകത്തിന് പരിചിതമല്ലാത്ത ദുരൂഹമായ ഒരു സാന്നിധ്യം ഒളിഞ്ഞിരിക്കുന്നതായി അവർക്ക് തോന്നി. ആ വനം, അതിന്റെ അതിഥികളെ സ്വീകരിക്കുകയല്ല, മറിച്ച് വിഴുങ്ങാൻ ഒരുങ്ങുന്നത് പോലെ!
മാസ്റ്ററും മേഘ്നയും കാടിന്റെ ഈ ഭാരത്തോട് മല്ലിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ, രാഗു ഒരു നിഴലുപോലെ അനായാസം മുന്നോട്ട് പോയി. അവന്റെ കാലുകൾ കാടിന്റെ ഈർപ്പമുള്ള മണ്ണിൽ ഒരു ശബ്ദവുമുണ്ടാക്കാതെ പതിഞ്ഞു.
"രാഗു, ഒരുപാടായല്ലോ നടക്കുന്നു. ഒന്നു റെസ്റ്റെടുത്താലോ ?" മാസ്റ്റർ ആദ്യമായി ചോദ്യമുയർത്തി.
രാഗു അലസമായി തലവെട്ടിച്ചുകൊണ്ടു നടത്തം തുടർന്നതേയുള്ളൂ. അവൻ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. മുഖത്ത് യാതൊരു ഭാവഭേദവുമില്ലായിരുന്നു. അവന്റെ നായ സുമോ ആകട്ടെ, നിശബ്ദമായി, കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കുറയാതെ അവരെ പിന്തുടർന്നു.
“രാഗൂ...”
വെട്ടിത്തിരിഞ്ഞ് ഒരൊറ്റ നോട്ടമായിരുന്നു ആ ചെറുപ്പക്കാരൻ. മാസ്റ്റർക്ക് താൻ പറഞ്ഞുവന്നത് പൂർത്തിയാക്കാനായില്ല. അവന്റെ കണ്ണുകളിലെ ഭാവം അതിനു സമ്മതിച്ചില്ല.
രാഗു ഒരു ദീർഘനിശ്വാസത്തോടെ, തിരിഞ്ഞ് മുൻപോട്ടു നടന്നു നടത്തം തുടർന്നു.
ഓരോ അഞ്ചു മിനിറ്റിലും കാടിന്റെ രൂപം മാറിക്കൊണ്ടിരുന്നു.
" വന്യമൃഗങ്ങൾ ഉള്ള ഭാഗമാണോ ഇത് ?"
മാസ്റ്റർ നേരിയ ഭയത്തോടെ ചോദിച്ചു.
രാഗു വലതുകൈ നേരിയ തോതിൽ ഉയർത്തി, “സംസാരം വേണ്ട. എന്നെ പിന്തുടരൂ!” എന്ന അർതഥത്തിൽ ഏതാനും ആംഗ്യങ്ങൾ കാണിച്ചു.
"എന്താ രാഗു... നിങ്ങൾക്ക് സംസാരിക്കാൻ അറിയില്ലേ ? അതോ ഞങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലേ ? “
മാസ്റ്റർക്ക് നേരിയ തോതിൽ ദേഷ്യം വന്നു തുടങ്ങിയിരിക്കുന്നു എന്ന് മേഘ്നയ്ക്കു മനസ്സിലായി. അവളും, രാഗുവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായിരുന്നു.
രാഗു മെല്ലെ തല ചരിച്ച്, മുകളിലേക്ക്, കെട്ടുപിണഞ്ഞ പായലുകൾക്ക് മുകളിലൂടെ, ഇരുണ്ട ആകാശത്തിലേക്ക് നോക്കി. ഒരു നിമിഷം കണ്ണടച്ചു. മേഘ്നക്ക് തോന്നിയത് രാഗു ഒരു മനുഷ്യൻ എന്നതിലുപരി, ആ കാട്ടിലെ അസംഖ്യം നിഴലുകളിലൊന്നു മാത്രമാണെന്നാണ്. അവൻ നടന്ന വഴികളിലെല്ലാം, അപകടങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് പോലും കൊടുക്കാതെ, തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
"നിങ്ങൾ ശരിക്കും ആദിവാസിയാണോ രാഗു? അതോ പുറത്തുനിന്നുള്ള ആളാണോ? ഈ മലയൂരിലെ ആളുകൾ പുറത്തുള്ളവരുമായി കൂടുതൽ അടുപ്പം കാണിക്കില്ലെന്ന് കേട്ടിട്ടുണ്ട്."
മേഘ്ന പതിഞ്ഞ സ്വരത്തിൽ പരീക്ഷിച്ചു നോക്കി.
രാഗു, ചോദ്യം കേട്ടെങ്കിലും, മുഖഭാവത്തിൽ ഒരു മാറ്റവും വരുത്താതെ, തന്റെ കുറ്റിത്താടി ഒന്ന് തിരുമ്മി, മുന്നോട്ട് നടന്നു.
"നിങ്ങൾക്ക് മലയൂരിലെ ആ കൊച്ചുപെൺകുട്ടിയെ അറിയുമോ ? എല്ലാ വെള്ളിയാഴ്ചയും കടയിൽ വരുന്ന ആ കുട്ടിയെ ?" ചോദ്യം മാസ്റ്ററുടേതായിരുന്നു.
രാഗു അപ്പോഴും പ്രതികരിച്ചില്ല.
"ഹേയ്! മതി! നിൽക്ക്!"
മേഘ്നയുടെ ശബ്ദം കാടിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് മുന്നോട്ട് പോയി. അവളുടെ ക്ഷമ നശിച്ചിരുന്നു... അവൾ രാഗുവിനെ കനത്ത പാദചലനങ്ങളോടെ സമീപിച്ചു.
"ഇനി ഞങ്ങടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടു മതി നടപ്പൊക്കെ.“
അവളുടെ ശബ്ദം ഉയർന്നപ്പോൾ, സുമോ ചെവികൾ വടിച്ച് അവളെ നോക്കി. ആ നായയുടെ നോട്ടം ഒരു മുന്നറിയിപ്പ് പോലെ മേഘ്നക്ക് തോന്നി.
രാഗു തിരിഞ്ഞുനിന്നു. അവന്റെ ചുണ്ടിൽ ഭയം ജനിപ്പിക്കുന്ന ഒരു മന്ദഹാസം വിരിഞ്ഞു.
ആ കണ്ണുകളിലെ ആഴം അവരെ ഭയപ്പെടുത്തി. നോട്ടം അവരുടെ ആത്മാവിലേക്ക് തുളച്ചുകയറുന്നതുപോലെ തോന്നി. അവൻ വളരെ പതിഞ്ഞതും, എന്നാൽ വ്യക്തവുമായ സ്വരത്തിൽ സംസാരിച്ചു തുടങ്ങി. ആ ശബ്ദത്തിന് മലയൂർ കാടിന്റെ തണുപ്പും ഭാരവും ഉണ്ടായിരുന്നു.
"നിങ്ങൾ ഇത്രയും നേരം എന്നോട് ചോദിച്ചില്ലേ പല കാര്യങ്ങളും ?"
അവൻ ചിരി മായാതെ നിന്നു.
മേഘ്നയുടെ നെഞ്ചിടിപ്പ് കൂടി. മാസ്റ്റർ പോലും മൗനത്തിലായി. തങ്ങൾ അപകടത്തിലാണെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ...
"ഞാൻ ഒന്ന് ചോദിക്കട്ടെ ? “നിങ്ങൾക്കു തമ്മിൽ ചേർന്നു പോകാനാകുന്നില്ലെങ്കിൽ പിരിഞ്ഞു ജീവിച്ചുകൂടേ ?”
“എക്സ്ക്യൂസ് മീ!” മേഘ്നയുടെ മുഖം നിമിഷാർദ്ധം കൊണ്ട് കലുഷിതമായി.
“എന്തിനാണ് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ?”
രാഗുവിന്റെ ചുണ്ടുകൾ വക്രിച്ചു.
“നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ നാട്ടുകാരോട് പറഞ്ഞു നടക്കുകയാണല്ലേ ?” മാസ്റ്ററെ നോക്കിയ മേഘ്നയുടെ കണ്ണുകളിൽ തീയെരിയുന്നുണ്ടായിരുന്നു.
“അതൊക്കെ വിട്!” രാഗുവിന്റെ സ്വരമുയർന്നു.
“മാസ്റ്റർ... എന്നെക്കൊണ്ട് ഇതിനാവില്ല. ക്ഷമിക്കണം... കഴിഞ്ഞ ദിവസം ഞാൻ സമ്മതിച്ചതാണ്. എനിക്കറിയാം... പക്ഷെ... ബുദ്ധിമുട്ടാണ്.”
മാസ്റ്ററുടെ മുഖം അതീവ ഗൗരവമാർജ്ജിച്ചു.
“നീ എനിക്കു വാക്കു തന്നതാണ് രാഗു!”
മേഘ്ന പല്ലിറുമ്മി.
“ബുദ്ധിമുട്ടാണെങ്കിൽ അവൻ പൊയ്ക്കോട്ടെ! ഇത് നമ്മുടെ ആദ്യത്തെ ട്രെക്കിങ്ങ് ഒന്നുമല്ലല്ലോ. ഇവനെപ്പോലൊരു ഗൈഡ് ഇല്ലാതിരിക്കുന്നതാണ് ഇതിനേക്കാൾ ഭേദം. എന്തു ചോദിച്ചാലും മറുപടിയില്ല. ആരോടോ ഉള്ള വൈരാഗ്യം തീർക്കാൻ നടക്കുന്നതുപോലെ... നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അന്വേഷിക്കാൻ ഇവനാരാ ?”
രാഗു പുഞ്ചിരിച്ചു.
പെട്ടെന്നാണ് ആ ഭീകരമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് സുമോ ഒരലർച്ചയോടെ കുരയ്ക്കാൻ തുടങ്ങിയത്. ആ ശബ്ദം ഒരു മുന്നറിയിപ്പ് പോലെ കാട്ടിൽ മുഴങ്ങി, ചില്ലകളിൽ തട്ടി പ്രതിധ്വനിച്ചു..
രാഗു ഉടൻ തന്നെ വലതുകൈ ഉയർത്തി. ആ അംഗവിക്ഷേപത്തിൽ ഒരു അതീന്ദ്രിയ ശക്തി ഉണ്ടായിരുന്നു. മാസ്റ്ററും മേഘ്നയും നിശ്ചലരായി.
(TBC)
#📔 കഥ #📙 നോവൽ
7 likes
13 shares