#📙 നോവൽ - കാശിയുടെ പെണ്ണ്.. 💐💐 🔻 പാർട്ട് _109 ✍️ രചന - ജിഫ്ന നിസാർ.. 💥 മിയാ.. പരിസരം പോലും മറന്നു കൊണ്ടുറക്കെ വിളിച്ചിട്ടാണ് കാർത്തു അവൾകരികിലേക്ക് ഓടി പാഞ്ഞു ചെന്നത്. മിയ അവൾക്കായി കൈ വിടർത്തി പിടിച്ചു കൊണ്ടൊരു ചിരിയോടെ നിന്ന് കൊടുത്തു..രണ്ടും കൂടി ഇറുകെ പുണർന്നു. അന്നത്തെയാ പ്രശ്നങ്ങൾക്ക് ശേഷം അവർ പിന്നെ ആദ്യമായി കാണുകയാണ്. ഇപ്രാവശ്യം മിയയുടെ വീട്ടുകാർക്കായിരുന്നു പ്രശ്നം. അതും അത്യാവശ്യം വലിയ പ്രശ്നം. കാർത്തുവിന്റെ തിരോധാനത്തെ തുടർന്ന് അശോകന്റെ സംശയങ്ങൾ മിയക്ക് നേരെയും നീണ്ടിരുന്നു. പിറ്റേന്ന് രാവിലെ തന്നെ മിയ അവളുടെ വീട്ടിലേക്ക് മാറിയെങ്കിലും.. അവൾക്കെന്തെക്കെയോ അറിയാമെന്നുള്ള ധാരണയിൽ ഉറച്ചു കൊണ്ട് അശോകൻ മിയയെ കാണാൻ അവളുടെ വീട്ടിലേക്ക് ചെന്നതോടെ കാര്യങ്ങൾ പ്രതികൂലമാവുകയാണ് ചെയ്തത്. അതും കാർത്തുവീനോടുള്ള ദേഷ്യം കൊണ്ട് മിയയെയും അവളുടെ വീട്ടുകാരെയും പോലും അതിഷേപിച്ച പോലുള്ള ഒരു സംസാരം.. കാർത്തു പോയതിനെ കുറിച്ചൊന്നും തനിക്കറിയില്ലെന്നുള്ള വാദത്തിൽ തന്നെ മിയ ഉറച്ചു നിന്നതോടെ അശോകന് പിന്നെ അത് വിശ്വസിക്കുകയെ നിവൃത്തിയൊള്ളു. അങ്ങനെ അല്ലെന്ന് തെളിയിക്കാൻ വേണ്ടുന്ന തെളിവുകളൊന്നും തന്നെ അശോകന്റെ കയ്യിലപ്പോൾ ഉണ്ടായിരുന്നില്ല. പക്ഷേ അതോടെ മിയയുടെ വീട്ടുകാർക്ക് അതൊരു മോശമായി തോന്നി. മനഃപൂർവം അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നത് പോലായി അവരാ കാര്യങ്ങളെ ഗ്രഹിച്ചത്. സ്വന്തം മകൾ ഒളിച്ചോടി പോയതിനെ മിയയുടെ തലയിൽ കെട്ടി വെക്കാൻ നോക്കിയ അശോകന്റെ നിലപാടിനോടുള്ള അസംതൃപ്തിയിൽ അവളുടെ വീട്ടുകാർ കടുത്ത ചില തീരുമാനങ്ങൾ എടുത്തപ്പോൾ പെട്ടു പോയത് അവളാണ്. ഇനി കാർത്തികയോട് യാതൊരു വിധ അടുപ്പവും വേണ്ടന്ന് അവർ കർശനമായി പറയുമ്പോൾ അത് എതിർക്കാനും അംഗീകരിച്ചു കൊടുക്കാനും കഴിയാതെ അവളതിനുള്ളിൽ കുരുങ്ങി പോയി. വീട്ടുകാരെയും തെറ്റ് പറയാൻ പറ്റില്ല. അത്രയും രൂക്ഷമായിട്ടാണ് അശോകൻ അങ്ങോട്ട്‌ വന്നതും അവരോട് സംസാരിച്ചതും. എന്തിന്റെ പേരിലായാലും അവളതിനെ ന്യായിക്കരിക്കാനും നിന്നില്ല. പക്ഷേ അത് പോലെ തന്നെയാണ് കാർത്തുവും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ്. വർഷങ്ങളുടെ പഴക്കമുണ്ട് എന്നുള്ള അവകാശവാദതിനപ്പുറം അവരുടെ ഇടയിലെ ആത്മ ബന്ധം.. അതൊരിക്കലും... ആർക്ക് വേണ്ടിയും അറുത്തു മാറ്റാനും കഴിയില്ല. അത് കൊണ്ട് തന്നെ അവരെ ഒന്ന് കാര്യങ്ങൾ പറഞ്ഞു തിരുത്തും മുന്നേ പ്രശ്നം പിന്നെയും വലുതാക്കാൻ വയ്യാത്തത് കൊണ്ടാണ് മിയ കാർത്തുവിനെ കാണാനും ഫോൺ വിളിക്കാൻ കൂടിയും ശ്രമിക്കാതിരുന്നത്. "നിന്റെ ഹിറ്റ്ലർ ഡാഡിക്ക് എന്നോടിപ്പോഴും ദേഷ്യം ഉണ്ടാവോ ഡീ.." മിയ മറ്റാരും കേൾക്കാതെ ആ ഇറുകെ പുണർന്നു നിൽക്കുന്നതിനിടെ തന്നെ ചോദിച്ചു. "ഇല്ലെന്ന് തോന്നുന്നു.. ഇനിയിപ്പോ എല്ലാം നിന്റെ ഭാഗ്യം പോലിരിക്കും.." കാർത്തുവിന്റെ ചിരിക്കപ്പോൾ കള്ളത്തരം. "ഹോ.. എന്റെ കർത്താവെ..ഇത്രേം തിളക്കത്തിൽ നിന്നെയൊന്നു ചിരിച്ചു കണ്ടല്ലോ.. എനിക്കിനി ചത്താലും വേണ്ടില്ല..." മിയ ചിരിയോടെ തന്നെയാണ് പറയുന്നത്. "പിന്നെ.. നിന്നെ ഞാനിപ്പോ ചാവാൻ വിടുന്നുണ്ട്.." കാർത്തു അവളുടെ കവിളിൽ നുള്ളി. "ഇനിയെങ്കിലും ഞങ്ങളെ കൂടി കുറച്ചു മൈന്റ് ചെയ്യാ ട്ടാ.." അവരതേ നിൽപ്പിൽ തന്നെ ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കണ്ടിട്ട് കാശി അൽപ്പമുറക്കെ തന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് രണ്ടാളും അവരുടെ കാര്യം ഓർത്തത് തന്നെ.. "ആരൊക്കെയാ ഗസ്റ്റ്‌.. അല്ല.. നിന്റെ കെട്ട്യോന്റെ കൈ ക്കെന്ത് പറ്റി..." ശിവയുടെ കുടുംബത്തെയൊക്കെ മിയ അപ്പോഴാണ് കണ്ടത്. അതിനിടയിൽ തന്നെ കാശിയുടെ തലയിലെ കെട്ടും കയ്യിലെ കെട്ടും. അവൾ കാർത്തുവിനെ ചുഴിഞ്ഞു നോക്കി. "സത്യം പറയെടി.. നീയാ ചെക്കനെ എടുത്തിട്ട് പെരുമാറിയോ?" കാർത്തുവിന് ചിരി വന്നു. "അതൊക്കെ വല്ല്യ കഥയാ.. ഞാൻ സൗകര്യം പോലെ പറഞ്ഞു തരുന്നുണ്ട്..." കാർത്തു ഉറപ്പ് കൊടുത്തതും മിയ അവർക്കടുത്തേക്ക് ചെന്നു. മിയയുടെ ആശങ്കകളെ അസ്ഥാനത്താക്കി വളരെ നന്നായി തന്നെ അശോകനും തുളസിയും അവളെ സ്വീകരിച്ചു.. സത്കരിച്ചു. "അന്നത്തെയാ ടെൻഷനിൽ പറ്റി പോയതാണ് മോളെ.. അത് കഴിഞ്ഞു മോളുടെ വീട് വരെയും വരണമെന്നും അന്ന് നടന്നതിനോക്കെ ഒരു ക്ഷമ പറയണമെന്നുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതിന് പറ്റിയൊരു സാഹചര്യത്തിലൊന്നും ആയിരുന്നില്ല പിന്നെ.. എന്തായാലും ഞാൻ ഒരൂസം വരുന്നുണ്ട്.." ആത്മാർത്ഥമായിട്ട് തന്നെയാണ് അശോകൻ പറയുന്നതെന്ന് അയാളുടെ മുഖം കണ്ടാലേ അറിയാം. അപ്പോൾ മാത്രമാണ് കാർത്തുവിന് ഒരാശ്വാസം തോന്നിയത്. അവൾക്ക് മാത്രമല്ല.. കാശിക്കും. അവൾ തനിക്കൊരു ഹെല്പ് ചെയ്തു.. തന്റെ ജീവനും ജീവിതവും തിരിച്ചു കിട്ടാൻ പാകത്തിന് ഒരു സഹായം.. അവൾ സഹായിച്ചില്ലായിരുന്നെങ്കിൽ.. അവനത് ഓർക്കാൻ കൂടിയപ്പോൾ പ്രയാസമാണ്. പക്ഷേ അതിന്റെ പേരിൽ അവൾക്കൊരു ബുദ്ധിമുട്ടോ സങ്കടമോ ഉണ്ടാവരുത് എന്ന് തന്നെയാണ് അവനും. അത് കൊണ്ട് തന്നെ യാതൊരു മുൻപരിചയവും ഇല്ലാത്ത പോലാണ് അവൻ അവളോട് മിണ്ടിയതൊക്കെ. അവന്റെ ഉദ്ദേശം മനസ്സിലായത് കൊണ്ട് തന്നെ മിയയും അവനൊപ്പം അതിന് സഹകരിച്ചു നിന്ന് കൊടുത്തു.. അവരുടെ ആ അഭിനയങ്ങൾ കാണുമ്പോൾ കാർത്തുവിനു ചിരി വരുന്നുണ്ട്. എങ്കിലും കാശി കരുതിയത് പോലെ തന്നെ.. മിയയുടെ നന്മ കരുതി തന്റെ അച്ഛന് ഇനിയും മിയയോട് ഒരു നീരസമൊന്നും തോന്നാത്തിരിക്കാൻ വേണ്ടി അവളും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. കാർത്തുവിന്റെ കൂട്ടുകാരി മിയയുടെ ഹെല്പ്പിനെ കുറിച്ച് കാശി പറഞ്ഞത് കൊണ്ട് വളരെ പെട്ടന്ന് തന്നെ ശിവക്കും ആളെ പിടി കിട്ടി. ആദ്യമായയിട്ടമാണ് അവൻ അവളെ കാണുന്നത്. അവളോട് സംസാരിക്കുമ്പോൾ ആ പരിചയമില്ലായ്മ അവനൊരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പക്ഷേ കാശിയുടെ ഫ്രണ്ട്.. അതും കാർത്തു പറഞ്ഞു കൊടുത്തു അറിവിൽ അവർ തമ്മിലുള്ള കൂട്ട് വളരെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആ പരിഗണന വെച്ചിട്ട് തന്നെയാണ് മിയ അവനോട് മിണ്ടുന്നതെല്ലാം. അറിയാത്തവരോട് പോലും അങ്ങോട്ട് ഇടിച്ചു കയറി സൗഹൃദമുണ്ടാക്കാൻ മിടുക്കിയായ മിയ എത്ര പെട്ടന്നാണ് അമ്മുവുമായി കൂട്ടായത്. ശിവയുടെ അമ്മയെ വരെയും അവൾ സംസാരിച്ചു കയ്യിലെടുത്തു. ആശ്ചര്യത്തോടെയാണ് ശിവ അവളെ നോക്കുന്നത്.. വേഗം തിരിച്ചു പോകാൻ വന്നവർ പിന്നെ അന്നവിടെ നിന്നും പോകാനിറങ്ങുന്നത് ഉച്ചക്ക് ശേഷമാണ്.. "ഭവ്യയെ രാജനങ്കിൾ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട് ശിവ.. എനിക്കൊന്ന് പോയ്‌ കാണണം എന്നുണ്ട്.. നീ ഫ്രീ ആകുമ്പോ ഒന്നിറങ്.." അവർ പോകാനിറങ്ങിയിട്ടാണ് കാശിയത് പറഞ്ഞത്. വിവരങ്ങളെല്ലാം ഗായത്രി അപ്പപ്പോൾ അവനെ അറിയിക്കുന്നുണ്ട്. പോലീസ് പിന്നെയും അവളെ തേടി ചെന്നതും ചോദ്യം ചെയ്തതും ഭവ്യ കേസിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനം എടുത്തതുമെല്ലാം ഗായത്രിയും പിന്നെ കാശിയും കൂടെയുണ്ടന്നുള്ള ധൈര്യത്തിൽ തന്നെയാണ്.. "എങ്കിൽ നമ്മുക്കിങ്ങനെ തന്നെ അങ്ങ് പോയാലോ.. എനിക്കും ആ കുട്ടിയെ ഒന്ന് കാണണം ന്നുണ്ട്." ശിവയുടെ അമ്മ കൂടി അത് പറഞ്ഞപ്പോൾ അത് വേണമോ എന്നായിരുന്നു അവന്റെ മനസ്സിൽ. ഈ കാര്യത്തിൽ അവൻ പറയുന്നതാണ് തീരുമാനം എന്നാ പോലെയാണ് കാശിയുടെ നിൽപ്പ്. എങ്കിൽ നമ്മുക്ക് എല്ലാർക്കും കൂടി പോയാലോ.. " കാർത്തു കൂടി ചോദിച്ചു. മിയ പിറ്റേന്നാണ് തിരിച്ചു പോകുന്നത്. എങ്കിൽ അവൾ കൂടി പോരട്ടെ എന്ന് അമ്മുവും പറഞ്ഞതോടെ ശിവ കാശ്ശിയെ നോക്കി അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു. എങ്കിലും അവന്റെ മനസ്സിനൊരു തൃപ്തി പോരായിരുന്നു. കാശിക്കത് മനസ്സിലായി. എത്രയൊക്കെ വേണ്ടന്ന് വെച്ചാലും അന്നാ ഹോട്ടൽ മുറിയിൽ വെച്ച് അവൻ അനുഭവിച്ചത്.. അത്‌ അത്രയും പെട്ടന്നൊന്നും ശിവക്ക് മറന്നു കളയാൻ കഴിയില്ലെന്ന് അവനും ഉറപ്പായിരുന്നു. അറിഞ്ഞു കൊണ്ടല്ലങ്കിൽ കൂടിയും അതിനൊരു കാരണകാരനായി എന്നോർക്കുമ്പോൾ കാശിക്കും കടുത്ത മനസ്താപമുണ്ട്. താനായിട്ട് തന്നെ അതിനൊരു പരിഹാരം കാണുമെന്നും അവനുറപ്പിച്ചു കഴിഞ്ഞതാണ്. എന്തായാലും വളരെ പെട്ടന്ന് തന്നെ അവർ പോകാനിറങ്ങി.. എല്ലാർക്കും കൂടി പോകേണ്ടതല്ലേ.. അവിടെയുള്ള വല്ല്യ കാർ എടുത്തിട്ട് പോകാൻ അശോകൻ പറഞ്ഞെങ്കിലും അത് തന്നെ മതിയെന്ന് ശിവ പറഞ്ഞപ്പോൾ കാശിയും അത് അംഗീകരിച്ചു. "രണ്ടാളും ഓസ്‌ക്കാറിനോരു അപേക്ഷ കൊടുത്തിട്ടേക്കൂ കേട്ടോ.. എന്തൊരു ഒടുക്കത്തെ അഭിനയമായിരുന്നു.." വീട്ടിൽ നിന്നിറങ്ങിയതേ കാർത്തു കാശിയെയും മിയയെയും കളിയാക്കി കൊണ്ട് പറഞ്ഞു. "അല്ലാതെ പിന്നെ.. നിന്റെ അച്ഛനോരു പൊടിക്ക് അടങ്ങിയെന്ന് കരുതി.. അങ്ങേര് ഇപ്പോഴും ഹിറ്റ്‌ലർ തന്നെയാടി.. അറിഞ്ഞു കൊണ്ട് അങ്ങോട്ട് കയറി തല വെച്ച് കൊടുക്കാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല.. അല്ലേ കാശ്യേട്ട.." മിയ കാശിയെ കൂട്ടി കൊണ്ടാണ് കാർത്തുവിനുള്ള മറുപടി കൊടുത്തത്.. "പിന്നല്ല... കാശി ചിരിയോടെ തന്നെ അത് സമ്മതിച്ചു കൊടുത്തു.. അപ്പോൾ പിന്നെ അതെന്തായിരുന്നു എന്നറിയണം ശിവയുടെ അമ്മയ്ക്കും അമ്മുന്നും. ഒടുവിൽ കാർത്തു തന്നെ കാര്യം വിശദീകരിച്ചു പറഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തിലാണ് മിയയുടെ ഇരിപ്പ്.. കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ആ മുഖം.. ശിവ ഇടയ്ക്കിടെ മിററിൽ കൂടി അവളെ നോക്കുന്നുണ്ട്.. നോക്കി കൊണ്ടിരിക്കെ തന്നെ അവന് വല്ലാത്തൊരു കൗതുകം തോന്നി തുടങ്ങി.. ആ ചിരിച്ചു കൊണ്ടുള്ള സംസാരം.. കുറുമ്പോളിപ്പിച്ചു പിടിച്ച നോട്ടങ്ങൾ. അതിനേക്കാൾ... പ്രിയപ്പെട്ടവർക്ക് വേണ്ടി സ്വന്തം ജീവൻ കളഞ്ഞും കൂടെ നിൽക്കാനുള്ള അവളുടെ മനസ്സ്.. "എന്നാലും എന്റെ മോളെ.. അശോകനെ പോലെ ഒരാളോട്.. അതും ആ വീട്ടിൽ നിന്നു കൊണ്ട്.. സമ്മതിച്ചു തന്നിരിക്കുന്നു നിന്നെ ഞാൻ.. എവിടുന്ന് കിട്ടി ഇത്രയും ധൈര്യം.അതും അശോകൻ അറിഞ്ഞു കഴിഞ്ഞാ.. എനിക്ക് ഓർക്കുമ്പോൾ തന്നെ കൈയ്യും കാലും വിറക്കുന്നു.." സുജാത ആ വിറയൽ അപ്പോഴും അനുഭവിക്കുന്നത് പോലൊരു മുഖഭാവത്തിൽ പറയുമ്പോൾ മിയ അവരെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിച്ചു.. 'അതിപ്പോ.. അങ്ങനൊക്കെ ചോദിച്ചാ എന്താ പറയാ.. ഒന്ന് എനിക്കുറപ്പുണ്ടായിരുന്നു..കാശിനാഥന് കാർത്തു ഇല്ലാതെയും ജീവിക്കാൻ കഴിയും..പക്ഷേ എനിക്കറിയാവുന്ന കാർത്തുവിന് കാശി നാഥൻ ഇല്ലാതെ.. ആ ആളോട് ചേരാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല.. ഞാൻ കാണുന്നതല്ലേ അവളുടെ ഉള്ള് പിടയുന്നത്.. എനിക്കറിയാവുന്നതല്ലേ അവൾക്ക് കാശ്യേട്ടനോടുള്ള സ്നേഹം.. അതൊന്നു സെറ്റാവാൻ.. മഹേഷിനെ പോലൊരു ക്രിമിനൽ ഇവളേ കൊല്ലാതിരിക്കാൻ അത്രയെങ്കിലും ചെയ്യണ്ടേ ഞാൻ.. ഇവള്. ഇവളെന്റെ കൂട്ടുകാരി അല്ലേ..വേറൊന്നും ഓർത്തില്ലമ്മേ ഞാൻ.." അത്രമേൽ സ്നേഹത്തോടെ.. തന്റെ അമ്മയുടെ തോളിൽ ചാരി ഇരിക്കുന്നവളെ കാണുമ്പോൾ ശിവയുടെ ഉള്ളിലും വല്ലാത്തൊരു നിർവൃതി നിറയുന്നുണ്ട്. അവനന്നോളം അറിഞ്ഞിട്ടില്ലാത്ത വിധമൊരു കുളിര്.. വീണ്ടും അവരെന്തൊക്കെയോ പറയുന്നുണ്ട്.. ചിരിക്കുന്നുണ്ട്.. പക്ഷേ ശിവയുടെ കണ്ണുകൾ ഒട്ടും അനുസരണയില്ലാത്ത വിധം മിയയെ തേടി പോകുന്നു.. ഇടയിൽ എപ്പഴോ അവളുമാ നോട്ടത്തിൽ കുരുങ്ങി.. നേർത്തൊരു ചിരിയോടെ അവൾതന്നെ നോട്ടം പിന്മാറ്റിയെങ്കിലും പിന്നെ ശിവയെ പോലെ തന്നെ.. അവളുടെ കണ്ണുകൾക്കും ഒട്ടും അനുസരണ ഉണ്ടായിരുന്നില്ല... തുടരും.. ന്നാലും ഒരാള് വരുന്നു ന്ന് കേട്ടപ്പോ ന്തൊക്കെയാണ് നിങ്ങള് ചിന്തിച്ചു കൂട്ടിയത്.. അയ്യേ.. മോശം.. മോശം.. മോ..... ശം 😁 റിവ്യൂ ഇട്ടിട്ട് പോണേ.. #📔 കഥ #💞 പ്രണയകഥകൾ
137 likes
22 comments 21 shares

More like this