🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
1K views • 9 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlzNZbra?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം..17
🎫🎫🎫🎫🎫🎫🎫🎫
ബീന വാതിൽ തുറന്ന ശേഷം ആദ്യം നോക്കിയത് വാർഡ് മെമ്പർ സതിയമ്മയുടെ മുഖത്തേക്കാണ്.
താൻ അക്ഷയയിൽ ഇരിയ്ക്കുമ്പോൾ വാർഡിന്റെ പല പല ആവശ്യങ്ങൾക്കുമായി അന്യോന്യം സഹകരിയ്ക്കേണ്ടത് ഉണ്ടായിട്ടുള്ളതിനാൽ രണ്ട് പേർക്കും തമ്മിൽ നല്ല പരിചയമുണ്ടായിരുന്നു.
ബീനയെ അവിടെ കണ്ട് സതിയമ്മയുടെ മുഖത്ത് ആശ്ചര്യം വിടർന്നപ്പോൾ ബീനയുടെ മുഖമാകട്ടെ, പെട്ടന്ന് അവരെ അവിടെ കണ്ട് വിളറി വെളുത്തു പോയി.
"ബീനയോ..
ഇത് നിന്റെ വീടായിരുന്നോ ബീനേ.."
സതിയമ്മ ചുറ്റിനും നോക്കികൊണ്ട് പരിചയ ഭാവത്തിൽ അവളോട് ചോദിച്ചു.
"ആ.. അതേ.."
അവരോട് എന്ത് പറയണമെന്നറിയാതെ പെട്ടന്ന് അവളുടെ വായിൽ വന്നത് അതാണ്.
സതിയമ്മയിൽ നിന്നും മറ്റൊരു ചോദ്യം കൂടി ഉണ്ടാകാതിരിയ്ക്കാൻ ബീന അവിടെ തിരിഞ്ഞു നിന്ന് അകത്തേയ്ക്ക് നോക്കി 'അമ്മേ 'എന്ന് വിളിച്ചു.
അതിന് ശേഷം അവൾ ആരോടെന്നില്ലാതെ പുറത്ത് സിറ്റൗട്ടിൽ കിടക്കുന്ന കസേര കൾ ചൂണ്ടിക്കാട്ടി 'ഇരിയ്ക്കൂ 'എന്ന് പറഞ്ഞിട്ട് അകത്തേയ്ക്ക് പോയി.
അവൾ പോയി അഞ്ച് മിനിറ്റോളം കഴിഞ്ഞ ശേഷമാണ് സുഭാഷിണി ഇറങ്ങി പുറത്തേയ്ക്ക് വരുന്നത്..
അഴിഞ്ഞുലഞ്ഞ മുടി വാരി ഉച്ചിയിൽ കെട്ടി വച്ച ശേഷം ഉറക്കം മുറിഞ്ഞ കണ്ണുകളോടെ അവർ അതിഥികളെ നോക്കി.
"ശരീരത്തിന് വല്ലാത്ത ക്ഷീണം പോലെ തോന്നിയിട്ട് ഞാനങ്ങോട്ട് ചെന്നൊന്നു കിടന്നതേ ഓർമ്മയുള്ളൂ മെമ്പറേ... കണ്ണങ്ങു അറിയാണ്ട് അടഞ്ഞു പോയി.
ബീനമോള് അമ്മേന്ന് വിളിയ്ക്കുന്നത് കേട്ടാ ഞാൻ കണ്ണ് തുറക്കുന്നത്..
ഞാൻ കരുതിയത് ബീന മോടെ വീട്ടിൽ നിന്ന് ആരാണ്ടും വിരുന്ന് വന്നതായിരിയ്ക്കുമെന്നാ.
ചെറുക്കൻ കല്യാണം കഴിച്ചതോടെ വീട്ടിൽ ആളുണ്ടായത് കൊണ്ട് എനിയ്ക്ക് പിന്നെ വീട്ടുകാര്യം ഒന്നുമേ അറിയേണ്ട... എല്ലാം ബീനമോള് നോക്കിക്കോളും.
എത്രയോ നാളു കൊണ്ട് പറയുന്നതാ ഞാനവനോട് എവിടെങ്കിലും പോയൊരു പെണ്ണിനെ വിളിച്ചോണ്ട് വാടാ സനലേ എന്ന്..
എന്തായാലും അവന് നല്ല ബുദ്ധി തോന്നാൻ ഇത്രേം നാൾ കാത്തിരിയ്ക്കേണ്ടി വന്നു."
അവരുടെ നോട്ടം തന്റെ മുൻപിലിരിയ്ക്കുന്നവരിലൂടെ കടന്ന് തങ്ങൾക്ക് പുറം തിരിഞ്ഞു നിൽക്കുന്ന മനുഷ്യനിൽ ചെന്ന് നിന്നു.
സിറ്റൗട്ടിൽ ഒരു തൂണിൽ പിടിച്ച് പുറം തിരിഞ്ഞു നിൽക്കുന്നത് സംഗീതയെ ഇവിടെ നിന്നും കൂട്ടിക്കൊണ്ട് പോയ അവളുടെ അച്ഛൻ ശശിധരൻ ആണെന്ന് കണ്ടതോടെ അവരുടെ മുഖം ഇരുണ്ടു.
വളരെ ബുദ്ധി പൂർവമുള്ള സംസാരമാണ് സുഭാഷിണിയുടേത് എന്ന് സതിയമ്മയ്ക്ക് തോന്നി.
തന്നോട് ഒരു ചോദ്യവും ഈ വന്നിരിയ്ക്കുന്നവർ ചോദിയ്ക്കാൻ പാടില്ലെന്നും അതിന് മുമ്പേ അവർക്ക് വേണ്ടതെല്ലാം അവരുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തേക്കണമെന്നും സുഭാഷിണിയ്ക്ക് നിർബന്ധമുള്ളത് പോലെയായിരുന്നു അവരുടെ സംസാരം.
"സുഭാഷിണിയുടെ മകന്റെ ഭാര്യയാണോ ബീന. അവളെ ഞാൻ കഴിഞ്ഞ ആഴ്ച അക്ഷയയിൽ വച്ചു കാണുമ്പോഴും അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നല്ലോ.
അതുകൊണ്ട് ചോദിച്ചതാ .."
സതിയമ്മയ്ക്ക് പക്‌ഷേ തങ്ങൾ വന്ന കാര്യം അവരോട് സംസാരിയ്ക്കാതെ മടങ്ങി പോകാൻ വയ്യ.
"ആം..
അവര് തമ്മില് വളരെ കാലമായി ഇഷ്ടത്തിലായിരുന്നു മെമ്പറേ..
അവന് എന്നോട്, ബീനയെ കല്യാണം കഴിപ്പിച്ചു കൊടുക്കണം എന്ന് പറയാനുള്ള മടി കൊണ്ട് പറയാതിരുന്നതാ ഇതുവരെ.
പക്‌ഷേ ദൈവം വിടുവോ..
ചേരേണ്ടുന്നതെല്ലാ ദൈവം ചേരും പടി ചേർക്കൂ.
ഇതാ അതിനുള്ള സമയമെന്ന് ദൈവത്തിനു തോന്നിയിട്ടുണ്ടാകും.
കുറച്ച് ദിവസം മുൻപ് ഓട്ടം കഴിഞ്ഞു വരുന്നതിനിടയ്ക്ക് ആ പാടത്തിന്റെ കരയിലേക്ക് വണ്ടി കയറ്റുമ്പോ അവന്റെ കയ്യീന്ന് വണ്ടിയൊന്നു ചെരിഞ്ഞു.
ചെറുക്കൻ കൈ കുത്തി റോഡിലേക്ക് വീണപ്പോൾ അവന്റെ തോളെല്ലിനു ഒരു ചെരിവുണ്ടായി.
നാല് ദിവസമാ അവന് ആശുപത്രി കിടക്കേല് കിടക്കേണ്ടി വന്നത്.
അന്നാ സനലിന് മനസിലായത് അവന്റെ കൂടെ ഒരു പെണ്ണില്ലാത്തതിന്റെ ദെണ്ണം.
ആ നിമിഷം അവൻ ബീനയെ വിളിച്ചു കൂടെ നിർത്തിയിട്ട് ആശുപത്രിയിൽ നിന്നിറങ്ങി നേരെ പോയത് രെജിസ്റ്റർ ഓഫീസിലേക്കാ..
അവന് നല്ല ബുദ്ധി തോന്നാനുണ്ടായ കാരണമാ ആ ഓട്ടോ അപകടം എന്നുപറഞ്ഞാൽ മതിയല്ലോ..
അതുകൊണ്ട് ഇപ്പൊ എനിയ്ക്കെന്താ..
അടുക്കളയിൽ കേറണ്ട..
മറ്റു വീട്ടു ജോലി ചെയ്യണ്ട..
സനലിന് നേരത്തിനും കാലത്തിനും വിളമ്പി വച്ചു അടുത്തിരുന്ന് ഊട്ടാൻ നോക്കണ്ട..
പരമസുഖം എന്ന് തന്നെ പറയാം ..
സനലിന്റെ കാര്യം മാത്രമല്ല, എന്റെ കാര്യോം, ഈ വീട്ടിലെ ഓരോ കാര്യോം ആരും പറഞ്ഞുകൊടുക്കാതെ തന്നെ ബീന മോള് കണ്ടറിഞ്ഞു നോക്കിയ്ക്കോളും.അതിന്റെ വളർത്തു ഗുണമാണേ അത്..
പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം.
എന്തൊരു അച്ചടക്കം..
എന്തൊരു വിനയം..
എന്തൊരു മര്യാദ..
ഇക്കാലത്ത് ബീനമോടെ പ്രായമുള്ള ഒറ്റ പെൺപിള്ളേരിലും കാണില്ല മെമ്പറേ ഇതേ പോലുള്ള സ്വഭാവ ഗുണം."
സുഭാഷിണി അവർക്ക് മുൻപിൽ തലയെടുപ്പോടെ ഒന്ന് ഞെളിഞ്ഞിരുന്നു.
സുഭാഷിണി പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേൾക്കുന്ന മട്ടിൽ ഇരുന്ന ശേഷം സതിയമ്മ പറഞ്ഞു തുടങ്ങി.
"സുഭാഷണീ..
ഈ ഇരിയ്ക്കുന്നത് നമ്മുടെ ഒൻപതാം വാർഡ് മെമ്പർ ജോൺസൺ സാറാണ്.
സാർ വിളിച്ചു ഇന്നലെ എന്നോട് ആവശ്യപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണ് ഞങ്ങൾ മൂന്ന് പേർ ഇവിടേയ്ക്ക് വന്നിരിയ്ക്കുന്നത്..
എന്നെയും ജോൺസൺ സാറിനെയും സുഭാഷിണിയ്ക്ക് മനസിലായല്ലോ അല്ലേ..
ഈ നിൽക്കുന്ന ആളേ സുഭാഷിണി അറിയുവോ.."
ശശിധരനെ ചൂണ്ടി സതിയമ്മ ചോദിച്ചു.
സുഭാഷിണിയെ അഭിനയിയ്ക്കാൻ ഒന്നും ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലായിരുന്നു.
അവർ അൽപ്പസമയം ശശിധരന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കിയിരുന്ന ശേഷം തനിയ്ക്ക് യാതൊരുവിധ മുൻപരിചയവും ഇല്ലെന്ന അർത്ഥത്തിൽ കൈകൾ മലർത്തി കാട്ടി.
"എന്നോട് കള്ളം പറയല്ലേ സുഭാഷിണീ..
ഈ നിൽക്കുന്ന മനുഷ്യൻ ഇവിടെ വന്നിട്ടുണ്ട്..
ഈ വീട്ടിൽ..
നമ്മളിരിയ്ക്കുന്ന ഇതേ ഇടത്ത്...
സുഭാഷിണി ഒന്നോർത്ത് നോക്ക് അതെന്തിനായിരുന്നെന്ന്..."
സതിയമ്മ പറയുന്നത് കേട്ട് സുഭാഷിണി അവർക്ക് മുമ്പിൽ വീണ്ടും ഒരഭിനയം കാഴ്ചവച്ചു.
"ഈ വീട്ടിലോ..
ഒന്ന് പോ മെമ്പറേ..
ഇയാൾ ഈ വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ ഞാൻ കാണാതിരിയ്ക്കുവോ..
ചിലപ്പോൾ ഇനി ഞാനില്ലാത്ത നേരത്തെങ്ങാനും ആയിരിയ്ക്കുവോ ഇയാളിവിടെ വന്നിട്ടുണ്ടാവുക..
അങ്ങനെയും വരാമല്ലോ.."
സുഭാഷിണിയുടെ സംസാരവും, മുഖഭാവവും കണ്ടാൽ അവർ പറയുന്ന ഒരക്ഷരത്തിൽ പോലും കള്ളത്തരം തൊട്ടു തേച്ചിട്ടുണ്ടെന്ന് ആരും പറയുമായിരുന്നില്ല.
"നിങ്ങളില്ലാത്തപ്പോളല്ല സുഭാഷണീ..
നിങ്ങൾ ഈ വീട്ടിൽ ഉള്ളപ്പോൾ തന്നെയാണ് ശശിധരൻ ഇവിടേയ്ക്ക് വന്നിട്ടുള്ളത്..
ഇയാളിവിടെ വന്നത് അഞ്ച് വർഷം നിങ്ങൾക്കൊപ്പം, നിങ്ങളുടെ മകന്റെ ഭാര്യയായി താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ മകളെ ഇവിടെനിന്നും ജീവനോടെ കൂട്ടിക്കൊണ്ട് പോകാനായിരുന്നു..
ഇപ്പോൾ ഓർമ്മകിട്ടിയോ സുഭാഷിണിയ്ക്ക്..."
സതിയമ്മ അവരുടെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കിയിരുന്നു.
"എന്റെ മെമ്പറേ..
നിങ്ങളെ ഈ നിൽക്കുന്ന മനുഷ്യൻ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു വച്ചേക്കുവാ എന്നാണ് എനിയ്ക്ക് തോന്നുന്നേ..
അല്ലെങ്കിൽ പിന്നെ അഞ്ച് ദിവസം മുമ്പ് കല്യാണം കഴിഞ്ഞ എന്റെ കൊച്ചിന്റെ കല്യാണം നിങ്ങൾ അഞ്ച് വർഷം മുമ്പ് നടന്നെന്ന് പറയുവോ...
ഇയാളുടെ മകൾ അഞ്ച് വർഷം മുമ്പ് കണ്ണിൽ കണ്ടവന്റെ കൂടെ പൊറുക്കാൻ പോയത് നിങ്ങളെല്ലാം ചേർന്ന് എന്റെ സനലിന്റെ തലയിൽ വച്ചു കെട്ടാൻ നോക്കല്ലേ ...
അവള് ഏതവന്റെ കൂടെയാണോ ഇറങ്ങിപ്പോയത്, അവനെ തേടിക്കണ്ടു പിടിച്ച് അവന്റെ വീട്ടിൽ ചെന്നിരുന്നു പ്രസംഗിയ്ക്ക് എല്ലാരും കൂടെ.
അല്ലാതെ ഏതവന്റെയെങ്കിലും തൊലി വെളുപ്പ് കണ്ട് ഇയാളുടെ മോൾ വീട് വിട്ടു കൂത്താടാൻ പോയതിനു നിങ്ങൾ ഇവിടെ വന്നിരുന്നല്ല അവളുടെ വിഴുപ്പ് അലക്കേണ്ടത്..
ഇത് നല്ല കൂത്തായി പോയല്ലോ.."
അവർ പറഞ്ഞു നിർത്തിയതും ശശിധരൻ തിരിഞ്ഞു നിന്ന് ഒറ്റ ആട്ടാട്ടി.
"ബ്ഫ..
എരണം കെട്ട സ്ത്രീയേ..
നിങ്ങളെന്താ എന്റെ മോളേ കുറച്ചു പറഞ്ഞത്...
കൂത്താടാൻ പോയെന്നോ..
കൈനിറയെ പണവും സ്വർണ്ണവും എടുത്തുകൊണ്ട് എന്റെ കുഞ്ഞ് നിന്റെ മകന്റെ ചതിയിൽ പെട്ട് ഈ വീട്ടിൽ വന്നപ്പോ അവളെ രണ്ട് കയ്യും പിടിച്ച് ആനയിച്ചു കൊണ്ട് പോയിട്ട് ഇപ്പോൾ നീ പറയുന്നോ എന്റെ മോൾ തോന്നിയാസം കളിച്ചതാണെന്ന്..."
ബാക്കി എന്തോ കൂടി പറയാൻ വന്നിട്ട് അത് വിഴുങ്ങിയ ശേഷം ശശിധരൻ അവർക്ക് നേരെ വിരൽ ചൂണ്ടി.
ജോൺസൺ മെമ്പർ എണീറ്റ് ചെന്ന് അയാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചെങ്കിലും അയാൾക്ക് കോപം അടക്കാൻ കഴിഞ്ഞില്ല.
"ജോൺസൺ കേട്ടില്ലേ അവര് പറയുന്നത്..
എന്റെ മോൾ ഈ വീട്ടിൽ വന്നിട്ടില്ലെന്ന്..
അവളെ ഇവരുടെ മകൻ കല്യാണം കഴിച്ചിട്ടില്ലെന്ന്...
എന്റെ മോൾ...
അവൾ..."
ശശിധരൻ കോപത്തോടെ ജോൺസന്റെ തോളിന് മുകളിലൂടെ സുഭാഷിണിയെ നോക്കി.
"ഈ പറയുന്ന തെമ്മാടിത്തരത്തിനു ഇവരുടെയും ഇവരുടെ മകന്റെയും മുഖം അടിച്ചു പൊളിയ്ക്കയാ വേണ്ടത്.."
അയാൾ പല്ലുകൾ ഞറുമ്മി.
"അത് പോട്ടെ ചേട്ടാ..
അവരല്ലല്ലോ അക്കാര്യം തീരുമാനിയ്ക്കേണ്ടത്. സനല് പറയട്ടെ ചേട്ടന്റെ മോളേ സനലിന് അറിയില്ലെന്ന്..
അവനല്ലേ പറയേണ്ടത് സംഗീതയെ അവൻ കല്യാണം കഴിച്ചിട്ടില്ലെന്ന്.
അല്ലാതെ ഇവരുടെ വാക്കിന് എന്ത് വില."
ജോൺസൺ അയാളെ ആശ്വസിപ്പിച്ചു.
"എന്റെ വാക്കിന് എന്ത് വിലയെന്നോ..."
സുഭാഷിണി ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.
"എന്റെ വീട്ടിൽ കയറി വന്നു സുഭാഷിണിയുടെ വാക്കിന് എന്ത് വിലയെന്ന് പറയാൻ തനിയ്ക്കെന്താടോ അവകാശം..
താൻ പഞ്ചായത്ത് മെമ്പറായി ഒമ്പതാം വാർഡിൽ കിടന്ന് മലമറിക്കുണ്ടെങ്കിൽ അത് തന്റെ വാർഡിലുള്ളവരുടെ മുമ്പിൽ മതി.
സുഭാഷിണിയുടെ അടുത്ത്, സുഭാഷിണിയുടെ വീട്ടിൽ വന്നു ഒലർത്തേണ്ട..
അതിനി മെമ്പറല്ല ഏത് മറ്റവൻ ആണെന്ന്പറഞ്ഞാലും..."
"ദേ.. സ്ത്രീയെ..
ഇത്രയും നേരം നിങ്ങള് പറയുന്ന അഭ്യാസമെല്ലാം കേട്ടും കൊണ്ട് ഞങ്ങളിവിടെ ഇരുന്നത് ഞങ്ങളെല്ലാം വെറും പൊട്ടൻമാരായിട്ടല്ല..
നിങ്ങൾ ഉന്തി തള്ളി എവിടം വരെ പോകുമെന്ന് അറിയാൻ വേണ്ടിയാ...
അമ്മയും മോനും ചേർന്ന് ഒരുപാവം പെണ്ണിന്റെ കയ്യിലുള്ളതെല്ലാം തട്ടിയെടുത്തിട്ട് അതിന്റെ ജീവിതം മുച്ചൂടും നശിപ്പിച്ചതും പോരാഞ്ഞ് ചെയ്ത തെറ്റിനെകുത്തിയിരുന്നു ന്യായീകരിയ്ക്കുന്നോ..
നിങ്ങളുടെ ഭീഷണിയും വിരട്ടലും ഒക്കെ കയ്യിൽ വച്ചിരുന്നാൽ മതി..
അതിവിടെ ഞങ്ങൾക്ക് മുമ്പിൽ വിലപ്പോവില്ല..
മര്യാദയ്ക്ക് മകനോട് വരാൻ പറയ്.. നിങ്ങളുടെ നാടകം കാണാനല്ല ഞാനും മെമ്പറുമൊന്നും ഇവിടേയ്ക്ക് വന്നത്.
ഞങ്ങൾക്ക് സംസാരിയ്ക്കാനുള്ളത് അവനോടാ.. നിങ്ങടെ മോൻ സനലിനോട്.
വിളിയ്ക്കവനെ ഇങ്ങോട്ട്.."
ജോൺസൺ കോപത്തോടെ പറഞ്ഞു.
ഇത്ര നേരം അവരുടെ കള്ളത്തരം കേട്ടിരുന്നു തന്നെ അയാൾക്ക് മടുത്തിരുന്നു.
"മനസില്ലെടോ..
സനലിനെ ഇപ്പോൾ നിന്റെയൊക്കെ മുൻപിലോട്ട് വിളിച്ചോണ്ട് വരാൻ എനിയ്ക്ക് മനസ്സില്ല..
നിനക്കൊക്കെ എന്തെങ്കിലും അവനോട് പറയാനുണ്ടെങ്കിൽ അത് എന്നോട് പറഞ്ഞാൽ മതി. ഞാനവന്റമ്മയാ.
എന്റെ മോൻ അറിയേണ്ട കാര്യമാ നിങ്ങൾ പറയുന്നതെങ്കിൽ ഞാനവനെ അറിയിച്ചോളാം.
വയ്യാതെ കിടക്കുന്ന എന്റെ കൊച്ചിനെ വിളിച്ചിറക്കി കൊണ്ട് വന്നു ഞാനിപ്പോൾ വിചാരണ ചെയ്യാൻ നിർത്തിത്തരാം.."
"ഒരു വിചാരണയും ചെയ്യാനല്ല സുഭാഷണീ ഞങ്ങൾ സനലിനെ വിളിപ്പിയ്ക്കുന്നത്."
സതിയമ്മ പറഞ്ഞു.
"നമുക്കൊക്കെ എത്ര നാൾ വേണമെങ്കിലും കണ്ണടച്ചു പിടിയ്ക്കാം.നമ്മളപ്പോൾ കണ്ണ് മൂടിയിരിയ്ക്കുന്ന കൺപോളകൾ ക്കുള്ളിൽ മാത്രമേ ഇരുട്ടുണ്ടാകൂ.
നമ്മുടെ കണ്ണിന് വെളിയിൽ വെളിച്ചം നിറഞ്ഞിരിയ്ക്കുകയാണെന്ന് നമ്മൾ മറന്നു പോകരുത്..
അതുപോലെയാണ് സുഭാഷിണി ഇപ്പോൾ ചെയ്യുന്ന കാര്യവും.
സനൽ അഞ്ച് വർഷം മുൻപ് അവനിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ, ഈ നിൽക്കുന്ന മനുഷ്യന്റെ മകളെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് പോയി ഏതോ ഒരു ക്ഷേത്രത്തിൽ വച്ചു താലി കെട്ടി അവളെ ഭാര്യയാക്കി കൂടെ താമസിപ്പിച്ചിരുന്നതാണെന്ന് സുഭാഷിണിയ്ക്കും ഈ ഇരിയ്ക്കുന്ന ഞങ്ങൾക്കുമൊക്കെ നന്നായി അറിയാവുന്നതാണ്.
എന്നിട്ടും സുഭാഷിണി എന്തിനാ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന് പറഞ്ഞു ഞങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാൻ നോക്കുന്നതെന്നാ എനിയ്ക്ക് മനസിലാകാത്തത്.."
അവർ ഒന്ന് നിർത്തിയിട്ട് സുഭാഷിണിയെ ശ്രദ്ധിച്ചു.
താൻ ഇതുവരെ പറഞ്ഞുയർത്തി നിർത്തിയിരുന്ന നുണകളുടെ ചീട്ടുകൊട്ടാരം ഒറ്റ നിമിഷം കൊണ്ട് നിലം പൊത്തി പോയത് കണ്ട് അവരുടെ മുഖത്തൊരു വിളർച്ചയുണ്ടായി.
അവർ ഒന്നും പറയുന്നില്ലെന്ന് തോന്നിയപ്പോൾ സതിയമ്മ തുടർന്നു.
"സുഭാഷിണി കരുതും പോലെ സനലിനെ കണ്ട് ഞങ്ങൾ അവനെ ഭീഷണി പ്പെടുത്താനോ, അവനോട് വഴക്കുണ്ടാക്കാനോ ഒന്നുമല്ല വന്നിട്ടുള്ളത്..
ഞങ്ങൾക്ക് സംസാരിയ്ക്കണം.
അത് സനലിനോട് നേരിട്ട് വേണം താനും..
ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കേണ്ടതും, അതിനൊരു മറുപടി ഞങ്ങൾക്ക് തരേണ്ടതും സനലാണ്.."
"അവൻ വിശ്രമത്തിലാണ്..
ഡോക്ടർ പറഞ്ഞിട്ടുള്ളത് രണ്ടാഴ്ച കിടക്കയിൽ നിന്ന് എണീൽക്കാനേ പാടില്ല എന്നാണ്..."
"എങ്കിൽ ഞങ്ങൾ അങ്ങോട്ട് ചെന്ന് കണ്ടോളാം സനലിനെ... അതിന് ബുദ്ധിമുട്ടില്ലല്ലോ നിങ്ങൾക്ക്.."
"എന്നാലും നിങ്ങൾക്ക് വന്നകാര്യം എന്നോട് പറയാൻ വയ്യേ.
ഞാൻ അത് അവനോട് ചെന്ന് പറഞ്ഞിട്ട് അതിന് അവന് തരാനുള്ള മറുപടി ഇപ്പോൾ തന്നെ നിങ്ങളെ വന്നു അറിയിച്ചോളാം. പോരേ.."
"പോരാ സുഭാഷണീ..
ഞങ്ങൾ വന്ന കാര്യത്തിന്റെ ഗൗരവം ഇപ്പോഴും സുഭാഷിണിയ്ക്ക് പിടികിട്ടിയിട്ടില്ലെന്നാ ഞാൻ കരുതുന്നത്.
അല്ലെങ്കിൽ സുഭാഷിണി ഇങ്ങനെ വാശിപിടിയ്ക്കില്ലായിരുന്നു.
നോക്കൂ...
അത്യന്തം ഗൗരവ തരമായ ഒരു കാര്യമാ ഇതെന്ന് എനിയ്ക്കും ജോൺസൺ സാറിനും എന്ന പോലെ എല്ലാവർക്കും അറിയാം.
ഇത് ഞങ്ങളുടെ കയ്യിൽ നിന്നേക്കില്ല എന്ന് പോലും അറിഞ്ഞിട്ടും ഞങ്ങൾ ഇതിൽ ഇടപെട്ടത് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പ്രശ്നം തീർന്നു പോകുന്നെങ്കിൽ തീർന്നു പൊയ്ക്കോട്ടെ എന്ന് കരുതിയാ..
വെറുതെയെന്തിനാ എല്ലാവരും ദിവസവും പോയി പോലിസ് സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നത്.."
സതിയമ്മ അത്രയും പറഞ്ഞിട്ട് സുഭാഷിണിയെ നോക്കി.
താൻ പറഞ്ഞ അവസാന വാചകം ആ കുതന്ത്ര ശാലിയിൽ ഒരു മാറ്റമുണ്ടാക്കുമെന്ന് അവർക്കറിയാമായിരുന്നു.
എന്തോ ചിന്തിച്ചിരിയ്ക്കുന്ന മട്ടിൽ രണ്ട് നിമിഷം ഇരുന്ന ശേഷം സുഭാഷിണി ഇരുന്നിടത്ത് നിന്നെണീറ്റു.
പിന്നെ സാവധാനം അകത്തേയ്ക്ക് കയറിപ്പോയി.
(തുടരും )
കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ
26 likes
3 comments • 19 shares