Asra
ShareChat
click to see wallet page
@asra24
asra24
Asra
@asra24
Creative Writer Blogger
Soulmates Part 8 മുകിൽ മടങ്ങിയ ശേഷം, താരയുടെ സഹായത്തോടെ ഭൂമി ഫ്രഷ് ആയി വന്നു "നീ പറഞ്ഞിട്ടാ വെള്ളചുരിദാർ ഇട്ടത്ത്. ഇപ്പോ അത് ഇനി ഇടാൻ പറ്റാത്ത കോലത്തിൽ ആയി." മാറ്റിയിട്ട കറ പുരണ്ട തന്റെ ഡ്രസ്സിലേക്ക് നോക്കിക്കൊണ്ട് ഭൂമി പറഞ്ഞു. "അത് സാരമില്ല. നമുക്ക് വേറെ വാങ്ങാം" താര അവളെ സമാധാനിപ്പിച്ചു. അവളുടെ മനസ്സിൽ അപ്പോൾ മുകിൽ ആയിരുന്നു. അവനു ഭൂമിയോടുള്ള പ്രണയം, അതവന്റെ കണ്ണിൽ താൻ കണ്ടതാണ്. അവന്റെ ഓരോ നോട്ടങ്ങളും ഭൂമിക്ക് നേരെയായിരുന്നു. ഭൂമിയുടെ ഉള്ളിലും അവനോട് ഇഷ്ടമുണ്ട്. അതെത്രയൊക്കെ മറച്ചു വെക്കാൻ നോക്കിയാലും അവൾ അറിയാതെ പുറത്തു വരുന്നുമുണ്ട്. താൻ മുകിലിനെ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞേ പറ്റൂ.. ഭൂമിക്ക് നടക്കാൻ വയ്യാത്തത് കൊണ്ട് താര അവർക്കു രണ്ടുപേർക്കുമുള്ള ഭക്ഷണം എടുത്ത് കൊണ്ട് വന്നു. രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ഉണ്ടായിരുന്നു. രണ്ടാളും മുറിയിൽ ഇരുന്നാണ് കഴിക്കുന്നത്. പടിക്കെട്ടിൽ നിന്നും കാലുതെറ്റി വീഴുമ്പോൾ ഭൂമി കരുതിയതല്ല ആ വീഴ്ച തങ്ങളെ ഇത്രമേൽ അടുപ്പിക്കുമെന്ന്. വേദനയോടെ നിലത്തുവീണു കിടന്ന അവളെ മുകിൽ താങ്ങിയെടുത്തപ്പോൾ, അവളുടെ ഉള്ളിലെ ഭയം മുകിലിന്റെ കരുതലിന് വഴിമാരുകയായിരുന്നു . ആ നിമിഷം അവർക്കിടയിൽ മൗനമായിരുന്നെങ്കിലും, മുകിലിന്റെ കണ്ണുകളിലെ വേവലാതിയും പരിചരണവും അവളോടുള്ള പ്രണയത്തിന്റെ ആഴം വിളിച്ചോതുന്നുണ്ടായിരുന്നു. ഇതൊക്കെയോർതിരിക്കുന്ന ഭൂമിയെ കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു താര. അപ്പോഴാണ് ഒരുകാര്യം അവളുടെ ശ്രദ്ധയിൽ പെടുന്നത്. "ഭൂമി... നിന്റെ മാല എവിടെ? എവിടെയെങ്കിലും ഊരിവെച്ചോ നീ..." ഭൂമി അപ്പോഴാണ് അത് നോക്കുന്നത്. "താരേ... എന്റെ മാല!"അവൾ ഞെട്ടലോടെ പറഞ്ഞു. അവളുടെ കഴുത്തിൽ എപ്പോഴും തിളങ്ങാറുള്ള ആ നേർത്ത മാല അവിടെ ഉണ്ടായിരുന്നില്ല.  "അമ്പലത്തിലെ തിക്കിലും തിരക്കിലും എവിടെയെങ്കിലും വീണുപോയതാവും. ഞാൻ പോയി നോക്കാം." താര അവളെ ആശ്വസിപ്പിച്ചു. പ്രിയപ്പെട്ട ആ മാല നഷ്ടപ്പെട്ടതിൽ ഭൂമിയുടെ മനസ്സ് വല്ലാതെ വിഷമിച്ചു. എന്നാൽ അതേസമയം, തന്റെ വീട്ടിലെത്തി കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങാൻ തുടങ്ങിയ മുകിൽ ആ കാഴ്ച കണ്ടു. സീറ്റിന്റെ ഒരു കോണിൽ തിളങ്ങുന്ന ഭൂമിയുടെ മാല!  ആ മാല കയ്യിലെടുക്കുമ്പോൾ മുകിലിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവളുടെ ഹൃദയം പോലെ തന്നെ പ്രിയപ്പെട്ട മറ്റൊന്ന് കൂടി ഇപ്പോൾ അവന്റെ കാവലിലുണ്ട്. അവളുടെ ഒരംശം ഇപ്പോൾ അവന്റെ കൈകളിൽ സുരക്ഷിതമാണ്. ആ മാല തിരികെ നൽകാനുള്ള അടുത്ത കൂടിക്കാഴ്ചയ്ക്കായി അവന്റെ മനസ്സ് കൊതിച്ചു തുടങ്ങി. അവനത് തന്റെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ട്  പുറത്തിറങ്ങി. ഭൂമിയുടെ മാലക്ക് വേണ്ടിയുള്ള തിരച്ചിലിനായി ഇറങ്ങിയതാണ് താര. 'ശോ... വണ്ടി അവിടെ വെച്ചിട്ട് വന്നത് കൊണ്ട് ഇനി കുറെ നടക്കണം. ഒരു ഓട്ടോ പോലും കാണുന്നുമില്ല. ബസ്സും വരുന്നില്ലല്ലോ' അവളീ ബസ് സ്റ്റോപ്പിൽ നിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. നടക്കാമെന്ന് കരുതി ഇറങ്ങിയപ്പോഴാണ് ഒരു മഹീന്ദ്ര താർ അവൾക്കു കുറച്ചു മുന്നിലായി വന്ന് നിന്നത്. വണ്ടിയിൽ നിന്നിറങ്ങിയ ആളെ കണ്ട് താര നിന്നു. "ഹേയ് താരാ....മനസ്സിലായില്ലേ.. ആദിത്ത്. ദേവകി വല്യമ്മേടെ മോൻ " "ആഹ് ആദി... മനസ്സിലായി. ". "താൻ എങ്ങോട്ടാ.." "ഞാൻ അമ്പലത്തിലോട്ട്. " "ഈ നട്ടുച്ചക്കോ " "തൊഴാൻ അല്ല. രാവിലെ പോയി വന്നതാ. അപ്പോ ഭൂമിയുടെ മാല അവിടെ എവിടെയോ പോയി. അത് നോക്കാൻ.." "എന്നിട്ട് ഭൂമിക എവിടെ " "അവൾ രാവിലെ അവിടെ പടിക്കെട്ടിൽ ഒന്നു വീണു. ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയി. വീട്ടിൽ എത്തിയപ്പോ ആണ് മാല മിസ്സായത് ശ്രദ്ധിച്ചത് " അവൾ സംസാരിക്കുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ ഓരോ ഭാവങ്ങളും നോക്കി കാണുകയായിരുന്നു. "അത് ശെരി. ഈ വെയിലത്തു നടന്ന് പോവണ്ട. ഞാൻ കൊണ്ടാക്കാം " അവന്റെ ക്ഷണം അവൾക്ക് നിരസിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷമുള്ള ആ ആകസ്മികമായ കൂടിക്കാഴ്ച ആദിത്തിന്റെ ഉള്ളിൽ ഒരു മനോഹരമായ പ്രണയവിത്തു പാകുമെന്ന് അവൻ കരുതിയിരുന്നില്ല. ആ യാത്രയിൽ അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളിലേക്ക് നീണ്ടു. താര ഇപ്പോൾ ആ പഴയ പതിനേഴുകാരി പെൺകുട്ടിയല്ല. യൗവനം തുളുമ്പുന്ന, ഐശ്വര്യം തുളുമ്പുന്ന ഒരു പെൺരൂപം. കരിമഷിയെഴുതിയ അവളുടെ ആ വലിയ കണ്ണുകളിൽ ഒരു കടൽ ഒളിപ്പിച്ചു വെച്ചതുപോലുണ്ട്. ആ നോട്ടത്തിൽ എവിടെയോ ഒരു കുസൃതിയും അതോടൊപ്പം തന്നെ ഒരു ഗാംഭീര്യവും മിന്നിമറയുന്നു. അവൾ ചിരിക്കുമ്പോൾ നുണക്കുഴികൾ വിരിയുന്ന ആ കവിളുകൾ തന്നെ ആകർഷിക്കുന്നത് പോലെ, ആ ചിരിയിൽ ഒരു ആയിരം നക്ഷത്രങ്ങൾ ഒരുമിച്ച് ഉദിച്ചതുപോലെ ആദിത്തിന് തോന്നി. അമ്പലത്തിൽ പോകാനായി കെട്ടിവെച്ച അവളുടെ മുടിയിൽ നിന്നും ഒഴിഞ്ഞുമാറി വന്ന കാറ്റിൽ തുളസിക്കതിരിന്റെയും ചന്ദനത്തിന്റെയും ഗന്ധം വണ്ടിയിലാകെ പടർന്നു. ഒരു സ്വർണ്ണാഭയുള്ള ചർമ്മമായിരുന്നു അവളുടേത്. ചന്ദനക്കുറി ചാർത്തിയ ആ നെറ്റിത്തടവും, കൃത്യമായി വരച്ചുവെച്ചതുപോലെയുള്ള പുരികക്കൊടികളും, മിനുസമുള്ള കവിളുകളും കുഞ്ഞുമൂക്കും റോസാപ്പൂ നിറമുള്ള ചുണ്ടുകളും..... അവളുമായി മുന്നോട്ട് പോകുംതോറും ആദിത്തിന്റെ മനസ്സിൽ താര നിറയുകയായിരുന്നു. അവൾ ഓരോന്ന് സംസാരിക്കുമ്പോഴും ആ ശബ്ദം ഒരു വീണാനദം പോലെ അവന്റെ കാതുകളിൽ മുഴങ്ങി. "വർഷങ്ങൾ ഇത്രയുമായിട്ടും നീ ഒട്ടും മാറിയില്ലല്ലോ ആദി.." അവൾ കളിയായി പറഞ്ഞപ്പോൾ, 'നീ ഒരുപാട് മാറിപ്പോയി താരേ...' എന്ന് മനസ്സിനോട് മന്ത്രിക്കാനേ അവന് കഴിഞ്ഞുള്ളൂ. അവൻ ഒന്നു പുഞ്ചിരിച്ചു. ✍🏻അസ്ര #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #👩 Sisters Love #💞 പ്രണയകഥകൾ #📙 നോവൽ
Soulmates Part 7 പടിക്കെട്ടുകൾക്ക് താഴെ ഭൂമി വീണുകിടക്കുമ്പോൾ, ഒരു നിമിഷം ലോകം നിശ്ചലമായതുപോലെ അവൾക്ക് തോന്നി. അവൾ വേദന അറിഞ്ഞില്ല. അവളുടെ ഹൃദയമിടിപ്പ് കൂട്ടിയത് മുകിലിന്റെ സാമീപ്യമായിരുന്നു. താര അവളെ താങ്ങി എഴുന്നേൽപ്പിച്ചു. അവളുടെ വെള്ളചുരിദാറിൽ അഴുക്ക് പറ്റിയിരുന്നു.  ഭൂമിക്ക് വലതു കാൽ താഴെ വെച്ചതെ ഓർമ്മയുള്ളൂ...വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ച ഭൂമിയെ മുകിൽ മെല്ലെ ചേർത്തുപിടിച്ചു. അവന്റെ കൈകൾക്ക് അവളെ ആശ്വസിപ്പിക്കാനുള്ള മാന്ത്രികശക്തിയുണ്ടെന്ന് അവൾ അറിഞ്ഞു. "ഭൂമി...  " അവന്റെ ശബ്ദത്തിലെ ആവലാതി അവളിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കി. ആ വിളിയിൽ ഒളിഞ്ഞിരുന്ന കരുതൽ വെറുമൊരു സൗഹൃദമായിരുന്നില്ല, മറിച്ച് മുകിലിന്റെ ഉള്ളിൽ അവളോട് തോന്നിയ അടക്കാനാവാത്ത പ്രണയത്തിന്റെ പ്രതിഫലനമായിരുന്നു. അവന്റെ ആകുലതയും, അവളോടുള്ള പ്രത്യേക കരുതലും താര മൗനമായി നോക്കി നിന്നു. അവന്റെ കൈകൾ തന്റെ ശരീരത്തിൽ സ്പർശിക്കുമ്പോഴുണ്ടാകുന്ന വിറയൽ ഒളിപ്പിക്കാൻ ഭൂമി പാടുപെട്ടു. "എനിക്ക് കുഴപ്പമില്ല, ഞാൻ നടക്കാം..." എന്ന് അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞെങ്കിലും അവന്റെ കണ്ണുകളിലെ സ്നേഹം അവളെ നിശബ്ദയാക്കി. ആ വേദനയേക്കാൾ അവളെ ഭയപ്പെടുത്തിയത് മുകിലിന്റെ കരുതൽ ആയിരുന്നു. ഒരു നിമിഷം പോലും വൈകാതെ, മുകിൽ അവളെ ഒരു കുഞ്ഞിനെയെന്ന പോലെ താങ്ങി എടുത്തു. മുകിലിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കം അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ കാറിന്റെ ലോക്ക് തുറന്നപ്പോൾ താര കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു. അവളെ കാറിന്റെ  ഫ്രണ്ട് സീറ്റിൽ ഇരുത്തി അവൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കൊടുത്തു.  "ഹോസ്പിറ്റലിൽ പോവാം" "ഞാൻ വണ്ടിയെടുത്ത് പിറകെ വരാം. നിങ്ങൾ പൊക്കോ." താര തിരിയാൻ നിന്നതും ഭൂമി അവളുടെ കൈ പിടിച്ചു. "വണ്ടി പിന്നെ വന്നെടുക്കാം. നീ കൂടെ വാ..." അവൾ ദയനീയമായി വിളിച്ചു. "എന്നാ വണ്ടി ഇവിടിരുന്നോട്ടെ. താനും കേറിക്കോ " മുകിൽ ബാക്കിലെ ഡോർ താരക്കായി തുറന്നു കൊടുത്തു. താര സീറ്റിൽ കയറിയിരുന്ന് ഭൂമിയെ നോക്കി. അവൾക്ക് മുകിലിന്റെ നോട്ടങ്ങളെ നേരിടാൻ കഴിയാതെ തല കുനിച്ചിരിക്കുകയാണ്. അവൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാർ മുന്നോട്ടെടുത്തു. "ഇപ്പഴും നല്ല വേദന ഉണ്ടോ?" "ഉം " മുകിലിന്റെ ചോദ്യത്തിന് ഭൂമി ഒന്ന് മൂളുക മാത്രം ചെയ്തു. അവന്റെ ഓരോ നോട്ടത്തിലും വാക്കുകളിലും താൻ അലിഞ്ഞുപോകുന്നത് അവൾ അറിഞ്ഞു. പുറമെ ഗൗരവം നടിക്കാൻ ശ്രമിക്കുമ്പോഴും, തന്റെ ഹൃദയമിടിപ്പും നെറ്റിയിൽ പൊടിയുന്ന വിയർപ്പും അവൾ ഒളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, കണ്ണാടിയിലെന്നപോലെ അവളുടെ ഓരോ ഭാവമാറ്റവും പുറത്തേക്ക് പ്രകടമാകുന്നുണ്ടായിരുന്നു. ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തി. വീൽചെയറിൽ ആണ് ഭൂമിയെ ഡോക്ടറുടെ മുറിയിൽ എത്തിച്ചത്. എക്സ് റേ പരിശോധനയിൽ ഭൂമിയുടെ വലതുകാലിലെ ലിഗമെന്റിന് (Ligament) പരിക്കുണ്ടെന്ന് കണ്ടെത്തി. ഒരു മാസത്തെ പൂർണ്ണമായ ബെഡ് റെസ്റ്റ് ആണ് ഡോക്ടർ നിർദേശിച്ചത്. ഹോസ്പിറ്റലിൽ എത്തിയപോഴേക്ക് കാലിൽ കുറച്ചു നീര് വെച്ചിരുന്നു. ഡോക്ടർ കാലു പരിശോധിക്കുമ്പോൾ അവൾ വേദന കൊണ്ട് അടുത്ത് നിന്നിരുന്ന മുകിലിന്റെ കൈകളിൽ മുറുക്കെ പിടിച്ചു. പിന്നെയാണ് താൻ മുകിലിനെ ആണ് പിടിച്ചിരിക്കുന്നതെന്ന് ശ്രദ്ധിച്ചത്. അതോടെ അവൾ കയ്യെടുത്തു. മുകിലിനു ചിരി വന്നെങ്കിലും അതവൻ പുറത്തു കാണിച്ചില്ല.  കുറച്ചു മാറി നിന്നിരുന്ന താരയെ അവൾ കൂർപ്പിച്ചു നോക്കി. താര വേഗം ഭൂമിയുടെ തൊട്ടടുത്തു വന്നു നിന്നു. കാലിൽ ഒരു വലിയ കെട്ടോടെ ആണ് ഭൂമി പുറത്തിറങ്ങിയത്. നടക്കാൻ പറ്റുന്നില്ല. വേദനയുണ്ടെങ്കിലും തന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്ന താരയുടെ സാമീപ്യം ഭൂമിക്ക് വലിയൊരു ആശ്വാസമായിരുന്നു. മുകിൽ അവൾക്ക് കയറാൻ ഫ്രണ്ട് ഡോർ തുറക്കാൻ തുടങ്ങുമ്പോളേക്കും ഭൂമി ബാക്ക്ഡോർ തുറന്നു കയറി. "നിങ്ങൾ ഭക്ഷണം കഴിച്ചതാണോ.. വിശക്കുന്നുണ്ടോ " "ഞങ്ങൾ കഴിച്ചതാണ്. " മുകിലിന്റെ ചോദ്യത്തിന് താര ഉത്തരം പറയാൻ തുടങ്ങുമ്പോഴേക്കും ഭൂമി മറുപടി കൊടുത്തു. അവൾക്ക് എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയെന്നാണെന്ന് അതിലൂടെ താരയെ പോലെ മുകിലിനും മനസ്സിലായത്. പിന്നെയവൻ ഒന്നും മിണ്ടിയില്ല. വീട്ടിലേക്കുള്ള യാത്രയിലുടനീളം നിശബ്ദത നിറഞ്ഞു. ഭൂമിയുടെ കണ്ണുകൾ അവനെ അവഗണിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു തോറ്റു പോയി. മിററിലൂടെയുള്ള അവന്റെ നോട്ടത്തിന്റെ അമ്പുകൾ അവളുടെ ഹൃദയത്തിൽ തറഞ്ഞു കയറി. അവൻ നോക്കുമ്പോൾ ഭൂമി ശ്വാസം പോലും വിടാൻ പോലും മറന്നുപോയി. വീടിന്റെ കാർപോർച്ചിൽ വണ്ടി ഒതുക്കിയപ്പോഴേക്കും രേണു അവിടേക്ക് വന്നു. മുകിൽ ആണെന്ന് കണ്ടപ്പോൾ അവരൊന്നു പുഞ്ചിരിച്ചു. അപ്പോഴാണ് പിന്നിൽ നിന്നും താര ഭൂമിയെ താങ്ങിപിടിച്ച് ഇറങ്ങിയത്. "അയ്യോ എന്ത് പറ്റി " അവർ വേവലാതിയോടെ അവളെ പിടിച്ചു. "പേടിക്കാനൊന്നുല്ല ആന്റി. ഭൂമി ഒന്ന് കാലു തെന്നി വീണതാ. ഒടിവൊന്നും ഇല്ല." തന്നെ തിരിഞ്ഞു നോക്കിയ ഭൂമിയെ തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടാണ് അവനത് പറഞ്ഞത്. താര ഭൂമിയെ സിറ്റൗട്ടിലെ കസേരയിൽ ഇരുത്തി. "മോൻ കേറുന്നില്ലേ..." അവിടെ തന്നെ നിൽക്കുന്ന മുകിലിനെ നോക്കി രേണുക ചോദിച്ചു. "ഇല്ല ആന്റി കുറച്ചു തിരക്കുണ്ട്. പിന്നെ ആവാം." അവരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മുകിൽ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു. ആ ചിരിയിൽ തന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ടമാകുന്നത് ഭൂമി ഭയത്തോടെയും എന്നാൽ അതിലേറെ ഇഷ്ടത്തോടെയും തിരിച്ചറിഞ്ഞു. അവന്റെ കാർ കണ്ണിൽ നിന്നു മായുന്നത് ഭൂമി നോക്കിയിരുന്നു. വീണ്ടുമൊരു കുളിർമഴ പെയ്തു തോർന്ന പോലെ... ✍🏻asra #📙 നോവൽ #👩 Sisters Love #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗
#🎞️ ചലിക്കുന്ന ചിത്രം (Motion Images) #🎵 Song Status 🎧 #🎶 സിനിമാ ഗാനങ്ങൾ #🎶 പാട്ടുകള്‍
🎞️ ചലിക്കുന്ന ചിത്രം (Motion Images) - ShareChat
00:25
Stay tuned for more updates. #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💞 പ്രണയകഥകൾ #👩 Sisters Love #📙 നോവൽ
❤ സ്നേഹം മാത്രം 🤗 - SOULMAES Written by Mumthas Mehra (ASRA) SOULMAES Written by Mumthas Mehra (ASRA) - ShareChat
Soulmates Part 6 പിറ്റേന്ന് രാവിലെ ഭൂമി കണ്ണുതുറന്നത് ജനാലയിലൂടെ അരിച്ചെത്തിയ ഇളം വെയിലിലേക്കാണ്. അമ്മ എപ്പഴോ എഴുന്നേറ്റു പോയിരുന്നു. അവൾ പതിയെ എഴുന്നേറ്റിരുന്നു. അഴിഞ്ഞു കിടന്ന തന്റെ നീണ്ട മുടി ഉച്ചിയിൽ വാരികെട്ടി അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. ഇടാനുള്ള ഡ്രെസ്സും ടവലും എടുത്ത് ബാത്‌റൂമിൽ കയറി. തണുത്ത വെള്ളം അവളുടെ ശരീരത്തെ മാത്രമല്ല. മനസ്സിനെയും തണുപ്പിച്ചു കൊണ്ടിരുന്നു. കണ്ണടച്ച് ഷവറിനു ചുവട്ടിൽ നിൽക്കുമ്പോൾ അവളുടെ ഉള്ളിൽ മുകിലിന്റെ രൂപം തെളിഞ്ഞു. തന്റെ കുടകീഴിൽ തന്നെ നോക്കി ചിരിച്ചു കൊണ്ട് എന്താ എന്ന് പുരികം പൊക്കി ചോദിക്കുന്നവൻ. ഒരു പെരുമഴയത്ത് എങ്ങുനിന്നോ വന്ന് മനസ്സിൽ കുടിയിരുന്നവൻ. കുളി കഴിഞ്ഞിറങ്ങി അവൾ തനിക്കിഷ്ടപ്പെട്ട പീച് കളർ മിഡിയും ഡാർക്ക്‌ ബ്ലൂ ഫുൾ സ്ലീവ് ട്യൂണിക് ടോപ്പും എടുത്തിട്ടു. മുടിയിലെ വെള്ളം തട്ടികളഞ്ഞ് ടവൽ ഹാങ്കറിൽ വിരിച്ചിട്ട് അവൾ താഴെക്കിറങ്ങി. "എന്താ അമ്മേ കഴിക്കാൻ " അടുക്കളയിൽ എത്തിയ പാടെ അവൾ രേണുകയോട് ചോദിച്ചു. "അപ്പം ഉണ്ട്. മുട്ടക്കറി ഉണ്ട്, വെജിറ്റബിൾ സ്റ്റൂ ആവുന്നേ ഉള്ളൂ..." "മ്മ്മ്.. ഞാൻ സഹായിക്കാം " "ഇതിലിനി സഹായിക്കാൻ ഒന്നുല്ല. ഇതൊന്ന് കടുക് വറുക്കാനേ ഉള്ളൂ... നീയാ പാത്രങ്ങൾ ഒക്കെ എടുത്ത് വെച്ചോ..." "ആ അമ്മാ..'' കഴിക്കാനുള്ളതും വിളമ്പാനുള്ളതും ഒക്കെ അവൾ ടേബിളിൽ എടുത്തു വെച്ചു.  രണ്ടു കപ്പ്‌ ചായയുമായി രേണുകയും വന്നിരുന്നു. കാസറോളിൽ നിന്ന് അപ്പം എടുത്ത് തന്റെ പാത്രത്തിൽ ഇട്ട് അവരത് ഭൂമിക്ക് മുന്നിലേക്ക് നീക്കി വെച്ചു. "അയ്യോ കഴിക്കല്ലേ " ശബ്ദം കേട്ട് അവർ രണ്ടു പേരും വാതിലിന്റെ ഭാഗത്തേക്ക് നോക്കി. അവിടെ ചിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു താര. അവൾ കുളിച്ചൊരുങ്ങി പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട് എവിടെയോ പോവാൻ നിൽക്കുകയാണ്. മറൂൺ കളർ സിമ്പിൾ ഗൗൺ ആയിരുന്നു അവളുടെ വേഷം. ഷാൾ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. "ആ മോളെ, വാ നീയും വന്നിരിക്ക് " "ഇല്ലമ്മാ... അമ്പലത്തിൽ പോണം. അതിനിവളെ വിളിക്കാൻ വന്നതാ.. ഇന്ന് അച്ഛമ്മയുടെ പിറന്നാൾ ആണ്. വഴിപാട് കഴിപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു അമ്മ. ഞങ്ങൾ വേഗം പോയിട്ട് വരാം." താരയോടൊപ്പം രേണുവും പ്രതീക്ഷയോടെ ഭൂമിയെ നോക്കി. "കുളിയൊക്കെ കഴിഞ്ഞതല്ലേ... പോയിട്ട് വാ നീ " രേണുക പറഞ്ഞു "ഞാൻ റെഡി ആയിട്ട് വരാം. " ഭൂമി എഴുന്നേറ്റു. രേണുക കാസറോൾ മൂടി വെച്ച് തന്റെ പാത്രത്തിൽ വെജിറ്റബിൾ കറി ഒഴിച്ച് കഴിക്കാൻ തുടങ്ങി. "മൊട്ടക്കറി ഇല്ലേ..." പാത്രങ്ങളൊക്കെ തുറന്നു നോക്കിക്കൊണ്ട് താര ചോദിച്ചു. "ആ ഉണ്ടല്ലോ. " "അപ്പോ വന്നിട്ട് ഇവിടന്ന് കഴിക്കാം. അവിടെ ഇഡ്ഡലിം സാമ്പാറും ആണ്. ഇഡ്ഡലിക്കൊക്കെ നല്ല മട്ടൻ കറി വേണം. അമ്മക്ക് ആ കോമ്പോ അറിയില്ല. നിങ്ങൾ രണ്ടു പേരും ഒരേ വയറ്റിൽ അല്ലെ കിടന്നത്. എന്നിട്ട് രേണു അമ്മേടെ അത്ര കൈപ്പുണ്യം ഒന്നും എന്റമ്മക്ക് കിട്ടീട്ടില്ലലോ.... " "അവൾക്ക് പാചകത്തേക്കാൾ കൂടുതൽ വാചകത്തിൽ ആണ് കഴിവ്. എനിക്കാ കഴിവ് കിട്ടിയിട്ടില്ല. " "ആണല്ലേ..." അവർ ഒന്നിച്ചു ചിരിച്ചു. "എടി ഭൂമി.. നീ കഴിഞ്ഞ ക്രിസ്തുമസിന് എടുത്ത വൈറ്റ് ചുരിദാർ ഇട്ടോ... ഇതിന്റെ ഒപ്പം എടുത്തത് ഇട്ട് യൂണിഫോം ആക്കല്ലേ..." എന്തോ ഓർത്തിട്ടെന്ന പോലെ താര വിളിച്ചു പറഞ്ഞു. അതേ സമയം താര ഇടേണ്ടെന്ന് പറഞ്ഞ ഒരു പോലുള്ള ഡ്രസ്സ്‌ ആയിരുന്നു ഭൂമിയുടെ കയ്യിൽ. അവൾ അതൊരു പുഞ്ചിരിയോടെ അലമാരയിലേക്ക് തന്നെ വെച്ച്  കഴുത്തിൽ മുത്തു പതിപ്പിച്ച വെള്ള ചുരിദാർ എടുത്തു. ഒരുങ്ങി ഇറങ്ങിയ ഭൂമിയെ കണ്ടപ്പോൾ താര അവളുടെ ചുറ്റും നടന്നൊന്ന് നോക്കി. "ഓക്കേ... എന്റത്ര പോരാ.. എന്നാലും കൊഴപ്പല്ല." "നീ നന്നായി ഒരുങ്ങിട്ടുണ്ടല്ലോ. അത് മതി. വരുന്നെങ്കിൽ വാ " "അപ്പോ രേണുമ്മാ ഞങ്ങൾ പോയിട്ട് വരാം." രേണുക അപ്പോളേക്ക് ഭക്ഷണം കഴിച്ച് കൈ കഴുകുകയായിരുന്നു. കണ്ണാടിയിൽ നോക്കി കൊണ്ട് അവർ മറുപടി പറഞ്ഞു. "പോയി വാ മക്കളെ " അമ്പലത്തിലേക്ക് കുറച്ചു ദൂരമുള്ളത് കൊണ്ട് താര സ്കൂട്ടി എടുത്തു. അമ്പലത്തിലെ തണുപ്പും ചന്ദനഗന്ധവും മനസ്സിന് അല്പം ആശ്വാസം നൽകിയെങ്കിലും, തൊഴുതിറങ്ങിയ ഭൂമി കണ്ടത് കൽപടവുകൾക്ക് താഴെ നിൽക്കുന്ന മുകിലിനെയാണ്. ഇന്നലത്തെ നിമിഷങ്ങൾ അവളുടെ ഉള്ളിൽ തിരതല്ലി. പക്ഷേ, അവനെ കണ്ടില്ലെന്ന് നടിക്കാൻ അവൾ തീരുമാനിച്ചു. തന്റെ ഹൃദയമിടിപ്പ് അവൻ കേൾക്കുമോ എന്ന ഭയത്താൽ അവൾ മുഖം കുനിച്ചു. താര അവനെ കണ്ടില്ലായിരുന്നു. ഭൂമി പടിക്കെട്ടിനു മുകളിൽ ഇറങ്ങാതെ നിൽക്കുന്നത് കണ്ടിട്ടാണ് താരയും അങ്ങോട്ട് ശ്രദ്ധിച്ചത്.  മുകിലിനെ നോക്കാൻ അവൾക്കെന്തോ മടി തോന്നി. അവരിരുവരും തന്നെ കണ്ടിട്ടാണ് ഇറങ്ങി വരാത്തതെന്ന് കണ്ട് അവന്റെ മുഖം മങ്ങി. മുകിൽ മുകളിലേക്ക് കയറി.  മുകിൽ അടുത്ത് വരുംതോറും താരയെക്കാൾ വെപ്രാളം ഭൂമിക്കായിരുന്നു. താരയേക്കാൾ വേഗത്തിൽ അവൾ പടവുകൾ ഇറങ്ങി. മുകിൽ പിന്നെയവരെ നോക്കിയില്ല. മുന്നോട്ട് നടന്നു. തന്നെ മറി കടന്നവൻ പോയപ്പോൾ താര വെറുതെ ഒന്നു തിരിഞ്ഞു നോക്കി. പക്ഷെ, അവൻ നോക്കിയില്ല. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. "ആ...." ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും നോക്കി. നനഞ്ഞ കൽപടവിൽ കാൽ തെറ്റി നിലത്തു വീണുകിടക്കുകയാണ് ഭൂമി. "ഭൂമീ....." താരയും മുകിലും ഒരേ സ്വരത്തിൽ വിളിച്ചു. ✍🏻asra #📙 നോവൽ #👩 Sisters Love #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗
Soulmates Part 5 അന്നൊരു പ്ലസ് വൺ പ്രവേശന ദിനം. ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടി ഇരുട്ടു പടർത്തിയ ഒരു പെരുമഴക്കാലം. താരയുടെ അസാന്നിധ്യം ഭൂമിയെ വല്ലാതെ അലട്ടിയിരുന്നു. എന്നും നിഴലുപോലെ കൂടെയുണ്ടാകാറുള്ള താരയില്ലാതെ, തനിച്ചായ ഭൂമിക്ക് ആ മഴയത്ത് സ്കൂളിൽ പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. നനഞ്ഞ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ മനസ്സ് നിറയെ താരയുമായി പങ്കിടാറുള്ള തമാശകളായിരുന്നു. ബസിലെ വിൻഡോ സീറ്റ്‌ തന്നെ ആണ് കിട്ടിയത് എങ്കിലും കനത്ത മഴയായത് കൊണ്ട് ഷട്ടർ ഇട്ടിരിക്കുകയായിരുന്നു. താരയുള്ളപ്പോൾ തനിക് വിന്റോ സീറ്റ് കിട്ടാറില്ല. ബസിൽ നിന്നിറങ്ങിയപ്പോളും മഴ കുറഞ്ഞിട്ടില്ലായിരുന്നു. അവൾ പെട്ടെന്ന് സ്റ്റോപ്പിലേക്ക് കയറി നിന്നു. ദൂരെ നിന്ന് തന്റെ പുതിയ സ്കൂൾ നോക്കി കണ്ടു. തൊട്ടടുത്തുള്ള ചെറിയ ചായക്കടയിൽ നിന്നും പുറത്തേക്ക് വരുന്ന ചൂടുള്ള പരിപ്പുവടയുടെയും ഉള്ളിവടയുടെയും മനംമയക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നു. ആ ഗന്ധം അവളിൽ കൊതി നിറച്ചു. സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്നും കുട നിവർത്തി നടക്കുമ്പോൾ, എവിടെ നിന്നെന്നില്ലാതെ ഒരാൾ അവളുടെ കുടക്കീഴിലേക്ക് ഓടിക്കയറി. അത് മുകിൽ ആയിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന ഒരു വേനൽമഴ പോലെ അവൻ അവളുടെ തണലിലേക്ക് കടന്നുവന്നു. ഒറ്റ തവണയേ അവൾ നോക്കിയുള്ളു. കൗമാരത്തിന്റെ പ്രസരിപ്പ് തുളുമ്പുന്ന അവന്റെ മുഖത്ത് മഴത്തുള്ളികൾ മുത്തുപോലെ തിളങ്ങുന്നുണ്ടായിരുന്നു. കാറ്റിൽ അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന നനഞ്ഞ മുടിയിഴകളും, ആ കണ്ണുകളിലെ തിളക്കവും അവനെ ഒരു മനോഹര ചിത്രം പോലെ തോന്നിപ്പിച്ചു. മുഖത്തേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ച് അവൻ അവളെ നോക്കി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവരുടെ നോട്ടങ്ങൾ തമ്മിൽ കോർത്തപ്പോൾ ഭൂമിക്കുള്ളിലൂടെ ഒരു വൈദ്യുതി പ്രവാഹം കടന്നുപോയി. അതുവരെ താരയെ ഓർത്തു വിഷമിച്ചിരുന്ന അവളുടെ ഉള്ളിൽ പെട്ടെന്ന് മറ്റൊരാൾക്കും പ്രവേശനമില്ലാത്ത വിധം അവൻ മാത്രം നിറഞ്ഞു. വർഷങ്ങളായി വരണ്ടുണങ്ങിയ മണ്ണിലേക്ക് ആദ്യ മഴത്തുള്ളി വീഴുമ്പോൾ ഉതിരുന്ന മണം പോലെ അവന്റെ സാമീപ്യം അവളുടെ ഉള്ളിലൊരു അനുഭൂതി നിറച്ചു. അവന്റെ കൈകൾ അവളുടെ കൈകളിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കുടയെ കാറ്റിൽ നിന്ന് പിടിച്ചു വെച്ചു. അവർ സ്കൂൾ ഗേറ്റിനടുത്തേക്ക് ഒരു പോലെ ചുവടുകൾ വെച്ചു. അവനൊപ്പം നടക്കുമ്പോൾ തോളുകൾ തമ്മിൽ ഉരുമ്മിയപ്പോൾ തണുത്ത കാറ്റേറ്റ് ഇലകൾ വിറയ്ക്കുന്നതുപോലെ അവളൊന്ന് വിറച്ചു. അവൾ പിടിച്ചിരുന്ന കുടയുടെ പിടിക്കു മുകളിൽ അവളുടെ കൈകളിൽ അവന്റെ വിരലുകൾ ഒന്നമർന്നപ്പോൾ, ഒരു പ്രപഞ്ചം മുഴുവൻ അവളിലേക്ക് ആവാഹിക്കപ്പെട്ട പോലെ തോന്നി. അവൾ പിന്നെയും തന്നെത്തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൻ പുരികം ഉയർത്തി എന്താ എന്ന് ആംഗ്യം കാണിച്ചു. അവൾ ഒന്നുമില്ലെന്നും. ഈ മഴ തോരരുതേ എന്നൊരു നിമിഷം ഭൂമി ആഗ്രഹിച്ചു പോയി. സ്കൂൾ ഗേറ്റിന് മുന്നിലെത്തിയപ്പോൾ, ഒരു മഞ്ഞുതുള്ളി ഇലയിൽ നിന്ന് മറ്റൊരിലയിലേക്ക് അടർന്നു വീഴുന്നതുപോലെ അവൻ ഒരു കൂട്ടുകാരന്റെ കുടയിലേക്ക് ചാടിക്കയറി. പെട്ടെന്ന് പെയ്തു തീർന്ന മഴയ്ക്ക് ശേഷം ആകാശം ശൂന്യമാകുന്നതുപോലെ ഭൂമിയുടെ കുടക്കീഴിൽ ശൂന്യത നിറഞ്ഞു. പക്ഷേ, അവളുടെ മനസ്സ് നിറയെ അവനായിരുന്നു. കൂട്ടുകാരന്റെ തോളിൽ കയ്യിട്ട് തമാശകൾ പറഞ്ഞു ചിരിച്ചു നീങ്ങുന്ന അവനെ നോക്കി നിൽക്കുമ്പോൾ, ഭൂമിക്ക് തോന്നിയത് തന്റെ ആത്മാവിന്റെ പകുതി ആ മഴയത്ത് അലിഞ്ഞു പോകുന്നു എന്നാണ്. സ്കൂളിന്റെ നീണ്ട വരാന്തകളിലൂടെ അവൻ നടന്നു മറയുമ്പോൾ, മറ്റേല്ലാം അവൾക്ക് വെറും നിഴലുകൾ മാത്രമായി മാറി. പ്രകൃതിയിൽ വസന്തം വിരുന്നെത്തി പെട്ടെന്ന് മായുന്നതുപോലെ, അവൻ മറ്റു വിദ്യാർത്ഥികളുടെ തിരക്കിനുള്ളിലേക്ക് നൂഴ്ന്നിറങ്ങി. അന്ന് പിന്നെ കണ്ടില്ല. ബസിൽ കയറി പോവുന്നത് വരെ അവളുടെ കണ്ണുകൾ തിരഞ്ഞത് അവനെ മാത്രമായിരുന്നു. വീട്ടിലെത്തിയപ്പോൾ അവളെയൊന്ന് ശ്വാസം വിടാൻ പോലും സമ്മതിക്കാതെ താര പിടിച്ചു വെച്ച് വിശേഷങ്ങൾ ചോദിക്കുകയായിരുന്നു. അന്ന് 'ഇക്കാര്യം' മാത്രം മറച്ചു വെച്ചു. അന്നത്തെ രാത്രി ഭൂമിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പെയ്തൊഴിയുന്ന രാത്രി മഴക്കൊപ്പം അവളുടെ ഉറക്കവും ആ രാത്രി അവളെ ശല്യപെടുത്താതെ മാറിനിന്നു. അന്ന് മുതൽ ആരുമറിയാതെ, അവൻ പോലുമറിയാതെ മുകിൽ ഭൂമിയുടെ സ്വപ്നങ്ങളിലെ രാജകുമാരനായി. ഒരു വർഷം കഴിഞ്ഞ് മുകിൽ പഠിത്തം പൂർത്തിയാക്കി പോയി. പിന്നെ അവനില്ലാതായപ്പോൾ ആണ് എത്ര മാത്രം അവൻ തന്നെ സ്വാധീനിച്ചിരുന്നു എന്നവൾക്ക് മനസ്സിലായത്. വിരഹം അറിയുകയായിരുന്നു. മുകിൽ എന്നൊരു പേരല്ലാതെ അവനെ കുറിച്ച് മറ്റൊന്നും അറിയില്ല. മനസ്സ് പിന്നെയും അവനിലേക്ക് ഒഴുകിപ്പോവാൻ തുടങ്ങിയപ്പോൾ പഠിത്തം മാത്രം ശ്രദ്ധിച്ച് താനും താരയും ഫുൾ എ പ്ലസ് വാങ്ങിയാണ് പ്ലസ് ടു പാസ്സായത്. ഭാവിക്ക് വേണ്ടിയുള്ള തിരക്കുകൾക്കിടയിൽ മുകിലിനെ മനഃപൂർവം മറന്നു കളയുകയായിരുന്നു. 'ചില മനുഷ്യർ മഴ പോലെയാണ്. പ്രതീക്ഷിക്കാതെ വരും, നമ്മളെ നനയ്ക്കും, എന്നിട്ട് പെട്ടെന്ന് മാഞ്ഞുപോകും. പക്ഷേ ആ നനവ് നമ്മുടെ ഉള്ളിൽ എന്നും ഒരു കുളിരായി ബാക്കിയുണ്ടാകും. മുകിൽ.... നീ എവിടെയാണ്. നിന്നിലേക്കുള്ള ദൂരം എത്രയാണ്. ഒരു പക്ഷേ, ഇപ്പോൾ നിന്നെ ഞാൻ വേദനിപ്പിച്ചാലും എന്നിലേക്ക് നീ തിരിച്ചു വരുമോ? കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, എത്ര കാലം വേണമെങ്കിലും. അതിനു വേണ്ടി എന്റെ താരയെ വേദനിപ്പിക്കാൻ ഞാൻ ഒരുക്കമല്ല.' തന്റെ പ്രണയത്തെ വിധിക്കു വിട്ടു കൊടുത്തു കൊണ്ട് അവൾ നിദ്രാദേവിയുടെ അനുഗ്രഹത്തിനായി കണ്ണുകൾ അടച്ചു കിടന്നു. ✍🏻asra #📙 നോവൽ #👩 Sisters Love #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം #📔 കഥ
Soulmates Part 4 താരയുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ഭൂമിയെ വീടിന്റെ ഉമ്മറത്ത് തന്നെ രേണുക കാത്തിരിപ്പുണ്ടായിരുന്നു. ഒന്നും മിണ്ടാതെ, അമ്മയുടെ കണ്ണുകളിൽ നോക്കാതെ മുറിയിലേക്ക് കയറാൻ തുടങ്ങിയ ഭൂമിയെ രേണുക കൈയ്ക്കു പിടിച്ചു നിർത്തി. "എന്താ ഭൂമി... നീ എന്താ ഒന്നും മിണ്ടാത്തത്? നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ സംഭവിച്ചെന്ന്. എന്താ അവിടെ കിടക്കാതിരുന്നേ.... നിങ്ങൾ വഴക്കിട്ടോ. ഇന്ന് വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്താ പ്രശ്നം???" ഭൂമിക്ക് സങ്കടം അണപൊട്ടി. അവൾ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു. മുകിലിന് തന്നെയായിരുന്നു ഇഷ്ടമെന്നും, അത് കേട്ട് താര തകർന്നുപോയെന്നും വിവരിക്കുമ്പോൾ അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ, തന്റെ ഉള്ളിൽ മുകിലിനോടുണ്ടായിരുന്ന തീവ്രമായ  പ്രണയത്തെ  അവൾ  ഒരു രഹസ്യമായി തന്നെ കാത്തുസൂക്ഷിച്ചു. "എനിക്ക് അവനോട് ഇഷ്ട്ടമല്ലെന്നു പറഞ്ഞു അമ്മേ..." അത് പറയുമ്പോഴും അവളുടെ ഉള്ളിലെ പ്രണയം മഴമേഘം പോലെ വിങ്ങിനിൽക്കുന്നുണ്ടായിരുന്നു. മകളുടെ വാക്കുകൾ കേട്ട് രേണുക ഒരു നിമിഷം മൗനിയായി. "ഞാൻ പോയി കിടക്കട്ടെ " "ഒറ്റക്ക് നീയവിടെ കിടക്കണ്ട. ഇന്ന് ഞാൻ നിന്റെ മുറിയിൽ കിടക്കാം." ഒന്നിച്ചു ഒരേ കട്ടിലിൽ ഭൂമിയോടൊപ്പം രേണു കിടന്നു. ഭൂമി അപ്പോഴും എന്തോ ആലോചനയിലായിരുന്നു. അവളുടെ ചിന്തകളുടെ ഭാരം കൊണ്ട് കട്ടിൽ തേങ്ങി. ആ രാത്രി, ജനാലയ്ക്കപ്പുറം പെയ്യുന്ന മഴയുടെ തണുപ്പിൽ നിന്നും ഒളിച്ചോടാനെന്നവണ്ണം ഭൂമി രേണുകയോട് ചേർന്ന് കിടന്നു. വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസമുണ്ടായിരുന്നെങ്കിലും, മുകിലിന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. രേണുക മകളുടെ തലയിൽ തലോടിക്കൊണ്ട് പതുക്കെ പറഞ്ഞു തുടങ്ങി. "നീ വിചാരിക്കുന്നത് പോലെയല്ല ഭൂമി... ശാരിക ഇപ്പോഴും വിചാരിക്കുന്നത് അവൾ എനിക്ക് വേണ്ടി ത്യാഗം ചെയ്തു എന്നാണ്. ആ കഥയിൽ ഒരു വലിയ സത്യം അവൾ പോലുമറിയാതെ മറഞ്ഞുകിടപ്പുണ്ട്. " അമ്മ എന്താണ് പറയുന്നതെന്നറിയാൻ ഭൂമി അമ്മയെ നോക്കി. "നീ കരുതുന്നത് ഞങ്ങൾ പിരിയാതിരിക്കാൻ വേണ്ടി അവൾ എന്റെ ഭർത്താവിന്റെ കൂട്ടുകാരനെ കെട്ടി എന്നാണ്, അല്ലേ? എന്നാൽ സത്യം അതല്ല." ഭൂമി അമ്പരപ്പോടെ അമ്മയെ നോക്കി. രേണുക തുടർന്നു "നിന്റെ അച്ഛന്റെ ആ ഉറ്റ സുഹൃത്ത്, അതായത് ശാരികയുടെ ഭർത്താവ്... അയാൾ പണ്ട് മുതൽക്കേ ശാരിയെ ജീവനോളം സ്നേഹിച്ചിരുന്ന ആളാണ്. അത് ശാരിയ്ക്ക് അറിയില്ലായിരുന്നു. ഞാനും ശാരികയും വിവാഹം കൊണ്ട് തമ്മിൽ പിരിയേണ്ടി വരുമെന്ന ഘട്ടത്തിൽ, അവളുടെ ആ പഴയ കാമുകൻ തന്നെയാണ് എന്റെ ഭർത്താവിനോട് ഈ ആലോചന മുന്നോട്ട് വെച്ചത്. ശാരികയെ തന്റെ ജീവിതത്തിലേക്ക് ചേർക്കാൻ അയാൾ കണ്ടെത്തിയ വഴിയായിരുന്നു അത്." രേണുകയുടെ കണ്ണുകളിൽ ആ പഴയ കാലം മിന്നിമറഞ്ഞു. "നിന്റെ അജയൻ അങ്കിളിന് (ശാരികയുടെ ഭർത്താവ്) ശാരിയോടുണ്ടായിരുന്ന പ്രണയം, വർഷങ്ങൾക്ക് മുൻപ്...ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയതാണ്. അന്ന് അജയൻ ശാരിയുടെ പിന്നാലെ കുറെ നടന്നിരുന്നു. ശാരി അന്ന് പാട്ടിലും നൃത്തത്തിലും ഒക്കെ മിന്നിനിൽക്കുന്ന സമയം. പക്ഷേ, ഞാനും അവളും തമ്മിലുള്ള ആത്മബന്ധം കാരണം, പ്രണയത്തെ അവളുടെ ജീവിതത്തിലേക്ക് കടത്തിവിടാൻ അവൾ തയ്യാറായിരുന്നില്ല." രേണുക ഒരു ദീർഘനിശ്വാസമെടുത്ത് തുടർന്നു "അജയൻ തന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞതാണ്. പക്ഷേ, അവൾ അത് വളരെ നിസ്സാരമായി തള്ളിക്കളഞ്ഞു. തന്റെ സഹോദരിയെക്കാൾ മറ്റൊരാളെ സ്നേഹിക്കേണ്ടി വരുമെന്ന പേടിയായിരുന്നു അവൾക്ക്. ആ നിഷേധം ഏറ്റുവാങ്ങി അയാൾ മടങ്ങിപ്പോയി. പക്ഷേ കാലം കരുതിവെച്ചത് ഇങ്ങനൊക്കെ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് വിവാഹാലോചനകൾ വന്നപ്പോൾ, നിന്റെ അച്ഛന്റെ സുഹൃത്തായി അജയൻ വീണ്ടും ഞങ്ങളുടെ മുന്നിലെത്തി." ഭൂമി അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ഇരുട്ടിലും ആ കഥയുടെ ആവേശം രേണുകയുടെ മുഖത്തുണ്ടായിരുന്നു. "അജയൻ അന്ന് വിചാരിച്ചിരുന്നെങ്കിൽ മറ്റേതെങ്കിലും ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. ചെറിയ പ്രായം കൊണ്ട് പറ്റാവുന്നതൊക്കെ അയാൾ ഓടി നടന്നു സമ്പാദിച്ചു കൂട്ടി. വലിയ കാശുള്ള കുടുംബത്തിൽ നിന്നും അവളെക്കാൾ സുന്ദരികളായ പഠിപ്പും ജോലിയും എല്ലാം ഉള്ള പെൺകുട്ടികളെ അയാൾക്കു കിട്ടുമായിരുന്നു. പക്ഷേ അയാൾ കാത്തിരുന്നു. നിന്റെ അച്ഛനോട് അയാൾ പറഞ്ഞത് ഒരേയൊരു കാര്യമാണ് 'എനിക്ക് ശാരികയെ വിവാഹം കഴിക്കണം. നിങ്ങളിൽ നിന്ന് ഒരിക്കലും അവളെ പിരിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകാം.' "വിധി നോക്കിയേ ഭൂമി... എന്നെ പിരിയാൻ വയ്യാതെ പ്രണയം ഉപേക്ഷിച്ച അവൾക്ക് മുന്നിലേക്ക്, അവളെയും അവളുടെ സഹോദരിയെയും തമ്മിലകറ്റാത്ത, അവളെ ജീവന് തുല്യം സ്നേഹിക്കുന്ന പ്രണയം മറ്റൊരു രൂപത്തിൽ തിരിച്ചുവന്നു." രേണുക ഭൂമിയുടെ നെറ്റിയിൽ ചുംബിച്ചു. "ശാരി ഇന്നും കരുതുന്നത് പിരിയാതിരിക്കാൻ വേണ്ടി താൻ എടുത്ത തീരുമാനമായിരുന്നു ആ വിവാഹം എന്നാണ്. എന്നാൽ സത്യത്തിൽ അജയന്റെ വർഷങ്ങൾ നീണ്ട പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായിരുന്നു അത്. അയാൾ ഇന്നും അത് അവളോട് പറയാത്തത് എന്താണെന്നറിയുമോ? പണ്ട് അയാൾ പ്രണയം പറഞ്ഞപ്പോൾ അവൾ അത് നിരസിച്ചിരുന്നു. ഇന്ന് സത്യം അറിഞ്ഞാൽ, തന്നെ ജീവനോളം സ്നേഹിച്ച ഒരാളെ വേദനിപ്പിച്ചതോർത്ത് ശാരിയ്ക്ക് കുറ്റബോധം തോന്നരുത് എന്ന് അയാൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് ഇന്നും അയാൾ ആ പഴയ കാമുകനെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച്, അവളുടെ നല്ല പാതിയായി ജീവിക്കുന്നു.  പ്രണയം സത്യമാണെങ്കിൽ ഭൂമി, അത് എത്ര വലിയ മഴയായാലും കാറ്റായാലും നമ്മളെ തേടി വരും." അമ്മയുടെ വാക്കുകൾ കേട്ട് കിടക്കുമ്പോൾ ഭൂമി മുകിലിനെക്കുറിച്ച് ഓർത്തു. തന്റെയുള്ളിലെ പ്രണയം ഒളിപ്പിച്ചു വെച്ചാലും, അത് അജയൻ അങ്കിളിനെപ്പോലെ എന്നെങ്കിലും തന്നെ തേടി വരുമോ? അതോ താരയുടെ സങ്കടത്തിന് മുന്നിൽ ആ പ്രണയം ഒരു മഴത്തുള്ളി പോലെ മണ്ണിൽ അലിഞ്ഞു പോകുമോ? ഒരു നിമിഷം അവിടെ നിശബ്ദത തളംകെട്ടി നിന്നു. "മുകിലിന് നിന്നെ മാത്രമാണോ ഇഷ്ടം? നിനക്ക് അവനെ ഇഷ്ടമല്ലേ ഭൂമി?" ആ ചോദ്യം ഒരു ഇടിമിന്നലായി ഭൂമിയുടെ ഉള്ളിൽ പതിച്ചു. ഒളിപ്പിച്ചു വെച്ച പ്രണയം പുറത്തു ചാടുമെന്ന പേടിയോടെ അവൾ മുഖം താഴ്ത്തി. മഴ കഴിഞ്ഞ് മണ്ണിൽ നിന്നും ആവി ഉയരുന്നത് പോലെ, അവളുടെ ഉള്ളിലെ വികാരങ്ങൾ പുറത്തേക്ക് വരാൻ വെമ്പിനിന്നു. ഒരു വശത്ത് സഹോദരിയുടെ സങ്കടം, മറുവശത്ത് മുകിലിന്റെ ആത്മാർത്ഥത, അതിനപ്പുറം പ്രണയം ഉള്ളിലൊളിപ്പിച്ച് എത്ര കാലം ജീവിക്കേണ്ടി വരുമെന്ന ഭയം. ആ രാത്രിയിൽ, മഴയുടെ ശേഷിപ്പുകൾക്കൊപ്പം ഭൂമിയുടെ മനസ്സും പെയ്തു തുടങ്ങുകയായിരുന്നു. അമ്മ ചോദിച്ച ചോദ്യം അവളുടെ ഉള്ളിൽ തളം കെട്ടിനിന്നു. ആ രാത്രിയുടെ അന്ത്യയാമങ്ങളിൽ, മഴ തോർന്നിട്ടും ഭൂമിയുടെ കണ്ണുകളിൽ ഉറക്കം വന്നില്ല. അവളുടെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പാഞ്ഞു പോയി. ✍🏻asra #😍 ആദ്യ പ്രണയം #💞 പ്രണയകഥകൾ #👩 Sisters Love #📙 നോവൽ #📔 കഥ
Soulmates (3) Part 3 ആ രാത്രിയുടെ നിശബ്ദതയിൽ, മഴയുടെ നേർത്ത സംഗീതം മാത്രം അവശേഷിക്കെ, ഭൂമി താരയുടെ വീടിന്റെ പടികൾ കയറി.  മുകിലിനെ കണ്ടുമുട്ടിയ നിമിഷങ്ങൾ ഒരു ഭാരം പോലെ അവളുടെ ഉള്ളിൽ തങ്ങിനിൽക്കുന്നുണ്ട്.  താരയുടെ മുറിക്ക് മുന്നിൽ ചെന്ന് നോക്കിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുകയാണ്. അങ്ങനെ ഒരു പതിവില്ല. രണ്ടു വീട്ടിൽ ആണെങ്കിലും അവർ ഒരേ മുറിയിലാണ് കിടക്കാറ്. ചില ദിവസങ്ങൾ താരയുടെ മുറിയിൽ,  ചിലപ്പോൾ ഭൂമിയുടെ...അങ്ങനെ മാറിക്കിടക്കാൻ മാത്രമുള്ള മാറാവ്യാധി വന്നിട്ടുള്ളത് പണ്ട് ഒരിക്കൽ സ്കൂളിൽ പഠിക്കുമ്പോളാണ്. കുറച്ചു ദിവസം മാറിക്കിടന്നതു തന്നെ വളരെ വേദനയോടെയാണ്. അസുഖം ഭേദമായപ്പോൾ തൊട്ട് ഒന്നിച്ചു തന്നെയാണ് പിന്നീടങ്ങോട്ട് കിടന്നിട്ടുള്ളത്. ഇന്നാദ്യമായി പതിവ് തെറ്റുകയാണ്. അടഞ്ഞു കിടക്കുന്ന വാതിൽ തുറക്കാൻ ഭൂമിയുടെ കൈകൾ പൊങ്ങിയെങ്കിലും അതിനുള്ള ധൈര്യം ഇല്ലാതെ വന്നു. ഭൂമി വാതിലിൽ പതുക്കെ മുട്ടി. "താരേ... നീ ഉറങ്ങിയോ?" മറുപടി ഉണ്ടായില്ല.  നേരിയ തേങ്ങലടക്കാനുള്ള ശ്രമത്തിൽ ഭൂമി  വീണ്ടും വിളിച്ചെങ്കിലും താര മിണ്ടിയില്ല. ഹൃദയത്തിൽ കല്ല് കയറ്റിവെച്ചതുപോലെ ഭൂമി തിണ്ണയിൽ വന്നിരുന്നു. അപ്പോഴാണ് താരയുടെ അമ്മ ശാരിക അവിടേക്ക് വന്നത്. "എന്ത് പറ്റി " "അമ്മാ...." ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് അവരും അവളുടെ അമ്മ തന്നെയാണ്. "താര...." "അവൾക്ക് തലവേദന ആണെന്ന് പറഞ്ഞു നേരത്തെ കയറി കിടന്നു. ഞാൻ മരുന്നൊക്കെ കൊടുത്തിട്ടുണ്ട്. ഉറങ്ങിയിട്ടുണ്ടാകും." "ഉം " അവൾ മൂളി. അവരവരുടെ അടുത്ത് വന്നിരുന്നു. നോക്കെത്താ ദൂരത്തേക്ക് കണ്ണു നട്ട് ഇരിക്കുന്ന അവളെ കാണെ അവർക്ക് സങ്കടം തോന്നി. ശാരിക അവളുടെ കൈപ്പത്തിമേൽ കൈ വെച്ചു. "മോളെ ഭൂമി,  നിങ്ങൾ തമ്മിൽ എന്താണ് പ്രശ്‌നം എന്നെനിക്കറിയില്ല. ഞാനത് ചോദിക്കുന്നില്ല, എന്ത് തന്നെയായാലും അത് നിങ്ങൾക്കുള്ളിൽ തന്നെ ഇരുന്നോട്ടെ." അവരൊന്നു നിർത്തി. ഭൂമി താരയുടെ വാതിൽക്കലേക്ക് വെറുതെ നോക്കി. "മോളെ..നിങ്ങളെ രണ്ടുപേരെയും നിങ്ങളെക്കാൾ മറ്റാർക്കും മനസ്സിലാവില്ല. കുറച്ചു ദിവസങ്ങളുടെ വ്യത്യാസത്തിലാ നീയും അവളും ജനിച്ചത്. ഒന്നിച്ച് ഒരമ്മയുടെ വയറ്റിൽ കിടന്നതാ ഞാനും രേണുവും. ഒന്നിച്ചു വളർന്നു  ഒരേപോലെ സ്വപ്നം കണ്ടു. വളർന്നപ്പോൾ ഞങ്ങളെ പേടിപ്പിച്ചത് പ്രണയമായിരുന്നു. ഒരാൾ പ്രണയിച്ചാൽ, അവൾ മറ്റൊരാളോടൊപ്പം പോയാൽ ഞങ്ങൾക്കിടയിലെ ബന്ധം മുറിഞ്ഞുപോകുമെന്ന് ഞങ്ങൾ ഭയന്നു. അതുകൊണ്ട് ഞങ്ങൾ പ്രണയിച്ചില്ല. സ്നേഹം തോന്നിയ ഇടങ്ങളിൽ നിന്നെല്ലാം ഞങ്ങൾ ഓടിയൊളിച്ചു." ശാരിക ഭൂമിയുടെ കൈകൾ ചേർത്തുപിടിച്ചു. "പിരിയാതിരിക്കാൻ ഞങ്ങൾ കണ്ടുപിടിച്ച വഴി വിചിത്രമായിരുന്നു. വിവാഹം കൊണ്ട് ഞങ്ങൾ വേർപിരിയരുതെന്ന് വാശിയുണ്ടായിരുന്നു. അങ്ങനെയാണ് രേണുകയുടെ ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെത്തന്നെ ഞാൻ വിവാഹം കഴിക്കുന്നത്. ഇന്നിതാ, അടുത്തടുത്ത വീടുകളിൽ, ഒരേ മുറ്റത്ത് ഞങ്ങൾ ജീവിക്കുന്നു. ഈ സ്നേഹം നിലനിർത്താൻ ഉള്ളിൽ കുഴിച്ചുമൂടിയ ചില പ്രണയങ്ങൾ  അന്ന് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. അതൊക്കെ പ്രായത്തിന്റെ പക്വത ഇല്ലായ്മയായിട്ടാണ് ഇപ്പോ ആലോചിക്കുമ്പോ തോന്നുന്നത്. ഞങ്ങളെ ഒരേ കുടുംബത്തിലേക്ക് പറഞ്ഞയക്കണമെന്നായിരുന്നു ഞങ്ങളുടെ വീട്ടുകാർക്ക്. അങ്ങനെ കുറെയൊക്കെ ആലോചനകൾ നോക്കി. ഒന്നും ശെരിയായില്ല. ഞാൻ കാരണം അവൾക്കും കൂടെ ആണ് നല്ലൊരു ജീവിതം കിട്ടാതാവുന്നതെന്ന് കരുതി ആദ്യം അവളുടെ കല്യാണം ഉറപ്പിച്ചു. എവിടെ പോയാലും എന്റെ കൂടെ കല്യാണം കഴിഞ്ഞ് ഒരേ സ്ഥലത്ത് ജീവിക്കണമെന്ന് ഭർത്താവിനെ കൊണ്ടും എന്നെകൊണ്ടും എല്ലാം സത്യം ചെയ്യിപ്പിച്ചിട്ടാണ് അവൾ കല്ല്യാണ ദിവസം അങ്ങോട്ട് പോയത്." അതു പറയുമ്പോൾ അവരുടെ വാക്കുകളിൽ തന്റെ സഹോദരിയോടുള്ള സ്നേഹം നിറയുകയായിരുന്നു. അവർ ഭൂമിയുടെ മുഖം കൈകുമ്പിളിലെടുത്തു. "ഞങ്ങളുടെ പൊന്നുമക്കളും സ്നേഹത്തോടെ ജീവിക്കണമെന്നേ ഒരാശ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക്. നിങ്ങളുടെ സ്നേഹം കാണുമ്പോ ആരുടെയും കണ്ണു തട്ടരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. ദൈവം നിങ്ങളിൽ അസൂയപ്പെട്ടിട്ടുണ്ടാകും എന്നു കരുതിക്കോളാം. എന്നാലും എന്റെ മക്കൾ പിരിയല്ലേ...." അവരുടെ കണ്ണുകൾ നനയുന്നത് കണ്ടപ്പോൾ ഭൂമിയുടെ നെഞ്ചോന്ന് പിടച്ചു. "നീ വിഷമിക്കണ്ട ഭൂമി." സ്വയം കണ്ണീരിനെ മറച്ചു പിടിച്ചു കൊണ്ട് ഭൂമിയുടെ തോളിൽ ഒന്നു തട്ടി അവർ എഴുന്നേറ്റ് പോയി. ശാരിക പോയപ്പോൾ ഭൂമി എഴുന്നേറ്റ് ഒരു തവണ കൂടി വാതിൽക്കൽ വന്നു നിന്നു. "ഞാൻ പോവാ താരേ... നീ കേൾക്കുന്നുണ്ടെന്നറിയാം. നിന്നെക്കാൾ വലുതല്ല എനിക്കാരും. നിന്നെ കരയിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട. എനിക്കെന്റെ പഴയ താരയെ മതി." അത്രയും പറഞ്ഞു കൊണ്ട് ഭൂമി വീട്ടിലേക്കു നടന്നു. അപ്പോൾ മുറിക്ക് ഉള്ളിൽ നിന്നും നേർത്ത ഒരു കരച്ചിൽ പുറത്തേക്ക് കേട്ടു.  അകത്ത് എല്ലാം കേട്ട് കൊണ്ട് വാതിൽക്കൽ തന്നെ ഇരിക്കുകയായിരുന്നു താര. അവൾ കാലുകൾക്കിടയിൽ മുഖം ചേർത്ത് വെച്ച് ഉള്ളിലെ സങ്കടം കരഞ്ഞു തീർക്കുകയായിരുന്നു. ആ രാത്രിയിൽ, രണ്ടു പെൺമനസ്സുകൾ പ്രണയത്തിനും സഹോദരസ്നേഹത്തിനുമിടയിൽ പെട്ട് മഴയത്ത് നനയുന്ന ഇലകൾ പോലെ വിറച്ചുനിന്നു. #👩 Sisters Love #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം
Solumates 2 "അല്ല...." അത്ര മാത്രം പറഞ്ഞു കൊണ്ട് ഭൂമി അവനിൽ നിന്നും ദൂരേക്ക് ഓടിപോയി. അവന്റെ കണ്ണിൽ നിന്നും മറഞ്ഞ്  ഒരിടത്ത് ആൽമരതണലിൽ അവൾ തളർന്നിരുന്നു. 'താനൊരുപാട് ആഗ്രഹിച്ച, സ്വപ്നം കണ്ട കാര്യമാണ്. ഇന്നത് നടന്നപ്പോൾ ഒട്ടും സന്തോഷമല്ല തോന്നിയത്.' കണ്ണ് നിറഞ്ഞു നിന്ന താരയുടെ മുഖം അവളുടെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു.  ആ മരത്തിലേക്ക് ചാഞ്ഞ് ഹൃദയം തകർന്ന് അവൾ അഭയം പ്രാപിച്ചു. മുകിലിന് താരയോടാണ് ഇഷ്ടമെന്ന് ഉറച്ചു വിശ്വസിച്ച അവൾ, തന്റെ പ്രണയത്തെ ഒരു പഴയ പുസ്തകത്തിനിടയിലെ വാടിയ പൂവുപോലെ ഒളിപ്പിച്ചുവെച്ചതായിരുന്നു. തന്റെ സഹോദരിക്ക് അവനോടുള്ള ഇഷ്ടം അറിഞ്ഞ നിമിഷം മുതൽ അവൾ തന്റെ ഹൃദയവാതിലുകൾ കൊട്ടിയടച്ചതാണ്. താരയേക്കാൾ വലുതല്ല തനിക്ക് മുകിലിനോടുള്ള പ്രണയം. പെട്ടെന്നുണ്ടായ കാറ്റിൽ ഉലയുന്ന ഇലകളെപ്പോലെ അവൾ തകർന്നുപോയിട്ടുണ്ടാകുമെന്ന് ഭൂമി ഭയന്നു. മുകിലിന്റെ കണ്ണുകളിലെ ആത്മാർത്ഥത കാണുമ്പോഴും, തന്റെ അരികിൽ നിൽക്കുന്ന സഹോദരിയുടെ നിശബ്ദതയാണ് ഭൂമിയെ പൊള്ളിച്ചത്.ആകാശം തെളിഞ്ഞിട്ടും, മരങ്ങൾ പെയ്തു തോർന്നിട്ടും, ഭൂമിയുടെ മനസ്സിൽ അപ്പോൾ മാത്രമാണ് ഒരു വലിയ മഴക്കാലം ആരംഭിച്ചത്. ഒളിപ്പിച്ചു വെച്ച പ്രണയവും, അറിഞ്ഞു പോയ സത്യവും, സഹോദരിയോടുള്ള നീതിയും തമ്മിൽ ആ നനഞ്ഞ വഴിയിൽ വെച്ച് ഒരു യുദ്ധം തന്നെ നടന്നു. മഴ തോർന്നാലും മരങ്ങൾ പെയ്യുന്നത് പോലെ, അതിനു ശേഷവും ഭൂമിയുടെ ഉള്ളിൽ പ്രണയവും സങ്കടവും കലർന്ന കണ്ണീർ തുള്ളികൾ പെയ്തുകൊണ്ടേയിരുന്നു. തന്റെ മനസ്സ് മഴവെള്ളം കെട്ടിനിൽക്കുന്ന വയൽപോലെ വിങ്ങുന്നതും ഭാരമുള്ളതുമായി അവൾക്ക് തോന്നി. മുകിലിനെന്തോ അവളുടെ മറുപടി തൃപ്തികരമായി തോന്നിയില്ല. ആകാശം വീണ്ടും ഇരുണ്ടു തുടങ്ങിയിരിക്കുന്നു. തൊട്ടുമുൻപ് പെയ്തു തോർന്ന മഴയുടെ നനവ് മാറും മുൻപേ അടുത്ത ഊഴത്തിനായി മേഘങ്ങൾ ഒത്തുകൂടുകയാണ്. പ്രണയം നിഷേധിക്കപ്പെട്ടവന്റെ മനസ്സ് പോലെ ആ അന്തരീക്ഷം ഭാരമുള്ളതും ശ്വാസം മുട്ടിക്കുന്നതുമായിരുന്നു. അവൾ നടന്നകന്ന ആ നനഞ്ഞ പാതയിലേക്ക് നോക്കി അവൻ നിന്നു. മുകിലിന്റെ ഉള്ളിൽ വേനൽ കരിയിച്ച മണ്ണിലേക്ക് വീണ ആദ്യത്തെ കനത്ത മഴത്തുള്ളികൾ സൃഷ്ടിച്ച പൊള്ളലായിരുന്നു. അവൾ പറഞ്ഞിട്ട് പോയ വാക്ക് കൂർത്ത മുള്ളുകളായി അവന്റെ ഹൃദയത്തിൽ തറച്ചുനിൽക്കുന്നു. ആ മുറിവുകളിൽ നിന്നും രക്തമല്ല, മറിച്ച് മരവിച്ചുപോയ ഓർമ്മകളാണ് ഒലിച്ചിറങ്ങിയത്. ചുറ്റുമുള്ള പ്രകൃതി അവന്റെ വേദനയെ പരിഹസിക്കുന്നതുപോലെ തോന്നി. അവൻ വേദനയോടെ വണ്ടിയെടുത്ത് അവിടെ നിന്നും പോയി. രാത്രിയുടെ ഏകാന്തതയിൽ മുകിൽ ബാൽക്കണിയിൽ വന്നു നിന്നു. മഴ ആർത്തിയോടെ പെയ്തൊഴിയുന്നു. കാറ്റിൽ ഉലഞ്ഞ് മണ്ണിൽ പതിക്കുന്ന പഴുത്ത ഇലകൾ, അവളുടെ ജീവിതത്തിൽ നിന്നും അനാവശ്യമായ ഒരു ഏടായി തള്ളിക്കളയപ്പെട്ട അവന്റെ അവസ്ഥയെ അവനോർത്തു. മഴത്തുള്ളികൾ മുത്തുകണക്കെ പെയ്തുകൊണ്ടിരുന്നു. മറ്റുള്ളവർക്ക് അത് സംഗീതമായിരുന്നു, എന്നാൽ അവന് അത് തകർന്നുപോയ ഒരു വയലിന്റെ ഞരക്കമായിരുന്നു. ഓരോ തുള്ളിയും അവന്റെ മുറിവുകളിൽ ഉപ്പുപുരട്ടിക്കൊണ്ടിരുന്നു. വെളിച്ചം വരാത്തവിധം അടച്ചുപൂട്ടപ്പെട്ട അവന്റെ പ്രണയത്തിന്റെ നേർചിത്രമായി ആകാശം കറുത്തു നിന്നു. "ഇല്ല...അവൾ കള്ളം പറഞ്ഞതാണ്." അവൻ മന്ത്രിച്ചു. പക്ഷേ ആ വാക്ക് മഴയുടെ ഇരമ്പലിൽ അലിഞ്ഞുപോയി. ഒരു പുഴ അതിന്റെ തീരത്തെ മണ്ണൊലിപ്പിച്ചു കൊണ്ടുപോകുന്നതുപോലെ, അവളുടെ നിഷേധം അവന്റെ ആത്മാഭിമാനത്തെയും പ്രതീക്ഷകളെയും തകർത്തെറിഞ്ഞു കഴിഞ്ഞിരുന്നു. ചില്ലുപാത്രത്തിൽ വീണ വിള്ളൽ പോലെ അവന്റെ ഹൃദയത്തിൽ പ്രണയം ഒരു പാടായി അവശേഷിച്ചു. 'ആദ്യ പ്രണയം..... ' അവൻ മനസ്സിലോർത്തു. മഴ കനത്തു പെയ്യുകയാണ്. പ്രകൃതി പെയ്തു തോരുമായിരിക്കും, പക്ഷേ അവന്റെ ഹൃദയത്തിലെ ഈ വർഷകാലം എന്ന് അവസാനിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. തനിക്കു ചുറ്റും ലോകം പതിവുപോലെ ചലിക്കുമ്പോഴും, ഒരു വൻമരം കടപുഴകി വീണ നിശബ്ദതയോടെ അവൻ ആ മഴയത്ത് തനിച്ചായി. #😍 ആദ്യ പ്രണയം #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #👩 Sisters Love
Solumates (1) കുറച്ചു മുമ്പ് പെയ്ത മഴയുടെ അവശേഷിപ്പുകൾ ഓരോ ഇലത്തുമ്പിലും നിറഞ്ഞു നിന്നു. പെയ്തുതോർന്ന പെരുമഴയുടെ ആലസ്യം പ്രകൃതിയിൽ നിന്നും വിട്ടുമാറിയിരുന്നില്ല. ഇടവഴികളിലെ വെള്ളകെട്ടുകളിൽ ആകാശം പ്രതിഫലിച്ചു നിൽക്കുന്നു. മരച്ചില്ലകളിൽ നിന്നും അടർന്നുവീഴുന്ന ഓരോ മഴത്തുള്ളിയും ഭൂമിയുടെയും താരയുടെയും വഴികളിൽ താളമിട്ടു. ഭൂമിക താരക  ഒരേ വയറ്റിൽ പിറന്നതല്ലെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് അമ്മമാരിൽ ഉടലെടുത്ത സ്നേഹനിധികളായ സഹോദരിമാർ, രേണുകയുടെയും ശാരികയുടെയും മക്കൾ. അവരെ പോലെ ഇരട്ടകുട്ടികൾ വേണമെന്നായിരുന്നു അവരിരുവരുടെയും ആഗ്രഹം. വേർപിരിയാൻ ഹൃദയം അനുവദിക്കാത്തത് കൊണ്ടും അവരെ വിവാഹം കൊണ്ട് പിരിക്കാൻ വീട്ടുകാർക്ക് താല്പര്യമില്ലാത്തതു കൊണ്ടും അവരുടെ വിവാഹ ശേഷം രണ്ടു പേരും കുടുംബമായി അടുത്തടുത്ത വീടുകളിൽ ആണ് താമസം. അവരെക്കാൾ സ്നേഹവും സൗഹൃദവും ആണ് താരയും ഭൂമിയും. ഒന്നിച്ചാണ് കളിച്ചതും പഠിച്ചതും ഒക്കെ. എല്ലാവരും അസൂയയോടെ നോക്കി നിൽക്കുന്ന 'സ്നേഹസൗഹൃദം'. വൈകിട്ടത്തെ നടത്തത്തിനിടയിൽ, നനഞ്ഞ മണ്ണിൽ നിന്നും ഉയർന്നുവരുന്ന ആ മണ്മണം മനസ്സിനെ ശാന്തമാക്കാൻ പോന്നതാണെങ്കിലും താരയുടെ ഉള്ളിലെ പരിഭ്രമത്തെ കുറക്കാൻ അത് സഹായിച്ചില്ല.  അതിനു കാരണമുണ്ട്. കുറച്ചു ദൂരെ വഴിതിരിയുന്നിടത്തെ വലിയ മാവിൻചുവട്ടിൽ തന്റെ ബുള്ളറ്റിനെ ചാരി മുകിൽ നിൽപ്പുണ്ടായിരുന്നു. നനഞ്ഞ ഇലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെയിൽതുണ്ടുകൾ അവന്റെ മുഖത്ത് നിഴലും വെളിച്ചവും തീർക്കുന്നുണ്ട്. അവനെ കണ്ടതും താരയുടെ ഉള്ളൊന്ന്  പിടഞ്ഞു.  അവനെ കണ്ട് ഭൂമി താരയുടെ മുഖത്തേക്ക് നോക്കി. താരയുടെ കണ്ണുകളിൽ വിരിഞ്ഞ ഭാവം ഏതൊരു വികാരത്തിലേക്കാണ് തന്നെ കൊണ്ടു പോകുന്നതെന്ന് അവൾക്ക്  മനസ്സിലാക്കാൻ കഴിഞ്ഞില്ല. താര അവനരികിലേക്ക് ഓടിച്ചെല്ലുമെന്ന് കരുതിയ നിമിഷം, മുകിൽ അവർക്കു മുന്നിലേക്ക് നടന്നടുത്തു.  ഭൂമിയും താരയും പരസ്പരം നോക്കി. മുകിൽ രണ്ടു പേരെയും മാറി മാറി നോക്കി. അവനെന്തോ പറയാനുണ്ട്. താരയുടെ സ്നേഹം അവൻ മനസ്സിലാക്കിയിട്ടുണ്ടാകാം, തീർച്ചയായും അത് പറയാൻ ആയിരിക്കും അവൻ ഇങ്ങനെ ഞങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുന്നത്. അവന്റെ പിടക്കുന്ന മിഴികളും വിറക്കുന്ന കൈവിരലുകളും പരിഭ്രമവും ഭൂമിയെ തോന്നിപ്പിച്ചത് അങ്ങനെ ആണ്. അവൻ എവിടെയും ദൃഷ്ടി പതിപ്പിക്കാതെ എങ്ങനെ പറഞ്ഞു തുടങ്ങുമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നതായിട്ടാണ് അവർക്ക് രണ്ടു പേർക്കും മനസ്സിലായത്. താരക്ക് തന്റെ മനസ്സ് പിടിവിട്ടു പോവുന്നത് അറിയാൻ പറ്റുന്നുണ്ടായിരുന്നു. മുകിൽ ഇങ്ങനെ തൊട്ടു മുന്നിൽ നിൽക്കുമ്പോൾ തന്റെ ഹൃദയം ഉള്ളിൽ പെരുമ്പറ മുഴക്കുന്നു. അവൾ ആശ്രയത്തിനായി ഭൂമിയുടെ വലതു കയ്യിൽ മുറുകെ പിടിച്ചു.  മുകിൽ എന്തോ പറയാൻ തുടങ്ങുന്നു.ഭൂമിക്ക് എങ്ങനെയെങ്കിലും ഇവർക്കിടയിൽ നിന്ന് ഓടിപ്പോവാനാണ് തോന്നിയത്. അപ്പോഴാണ് താര കയ്യിൽ പിടിക്കുന്നതും, മുകിലിന്റെ ശബ്ദം കാതുകളിൽ മുഴങ്ങുന്നതും. നിശബ്ദമായിരുന്ന ആ അന്തരീക്ഷത്തിൽ അവന്റെ  ശബ്ദം മഴ കഴിഞ്ഞുള്ള കാറ്റുപോലെ അലയടിച്ചു "ഭൂമി... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്." ഭൂമി സ്തബ്ധയായി നിന്നുപോയി. പെയ്തുതീർന്ന മഴയ്ക്കുശേഷം ആകാശത്ത് തെളിയുന്ന മഴവില്ലുപോലെ മനോഹരമായിരുന്നു ആ വാക്കുകൾ. പക്ഷേ, അവളുടെ ഉള്ളിൽ ഒരു ഇടിമിന്നൽ ഏറ്റതുപോലെയുള്ള ആഘാതമായിരുന്നു അത്. 'എന്നോട്.... എന്നോടെന്തു പറയാൻ. അവന്റെ ഒരു വാക്കിനായി മുൾമുനയിൽ എന്ന പോലെ കാത്തുനിൽക്കുന്നത് തന്റെ സഹോദരിയാണ്. അവൾക്ക് മുകിലിനെ എത്ര മാത്രം ഇഷ്ടമാണെന്ന് തനിക്കാണ് അറിയാവുന്നത്. ' ഭൂമിക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. " എനിക്ക്... തന്നെ ഇഷ്ടമാണ്. ഞാൻ ഇത് പറയാൻ.... എനിക്ക്.... എനിക്ക് തന്നെ വിവാഹം കഴിക്കണമെന്നുണ്ട്. ഭൂമിക്ക് സമ്മതമാണെങ്കിൽ.... " വിക്കി വിക്കി അവനത് പറഞ്ഞു തീർത്തു. മുകിൽ പ്രണയത്തോടെ അതിലുപരി പ്രതീക്ഷയോടെ ഭൂമിയെ നോക്കി. അരുതാത്തതെന്തോ കേട്ട പോലെ അമ്പരന്ന് നിൽക്കയാണ് അവൾ. തന്റെ കൈയിൽ മുറുകിയ താരയുടെ പിടിത്തം അയഞ്ഞ് പോയത് മാത്രമേ അവൾ ശ്രദ്ധിച്ചുള്ളൂ... അവൾ തിരിഞ്ഞ് നോക്കി. താരയുടെ കണ്ണുകളിലെ നീർതിളക്കം ഭൂമിയുടെ മനസ്സിൽ ഒരു കൊടുംകാറ്റിന് തുടക്കം സൃഷ്ടിച്ചു. താരയെ നോക്കാൻ അവൾക്ക് ഭയം തോന്നി. കുറ്റം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവൾ തല കുനിച്ചു നിന്നു. ആ നിശ്ചലമായ നിമിഷത്തിൽ നിന്ന് താര വേഗത്തിൽ മുന്നോട്ടു നടന്നു. ഭൂമിക്ക് അവളെ പിടിച്ചു നിർത്താനുള്ള സമയം കിട്ടിയില്ല. തൊണ്ടകുഴിയിൽ 'താര' എന്ന പേര് തടഞ്ഞു നിന്നു. അവളുടെ കണ്ണുകളിലെ നീർതിളക്കത്തിന്റെ അർത്ഥം ഗ്രഹിക്കാൻ മുകിലിന് കഴിഞ്ഞില്ല. "എന്നെ ഇഷ്ടമല്ലേ ഭൂമി..." അവൻ പ്രണയാർദ്രനായി അവളുടെ മറുപടിക്കായി കാതോർത്തു നിന്നു. #👩 Sisters Love #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം