𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.6K views
16 hours ago
എന്റെ കഴുത്തിൽ കെട്ടാനിരുന്ന താലി അല്ലേ ഇത്. അതുകൊണ്ട് എന്നെ ശ്വാസം മുട്ടിക്കുന്ന ഈ താലി അണിഞ്ഞു നടക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അമ്മേ." വേണി വീണ്ടും പറഞ്ഞു. "വേണീ.." അവളുടെ വാക്കുകൾ കേട്ട് കിഷോർ ശാസനയോടെ അവളെ വിളിച്ചു. വേണി അവനെ നിസ്സംഗതയോടെ ഒന്ന് നോക്കി. "ഈ താലി നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ കിഷോർ നിനക്ക് വേറൊരെണ്ണം പൂജിച്ചു കെട്ടി തരും. അത് കെട്ടിയിട്ട് ഇത് അഴിച്ചു മാറ്റാം. അല്ലാതെ താലി കെട്ടിയ പുരുഷൻ ജീവിച്ചിരിക്കുമ്പോൾ സ്ത്രീകൾ താലി ഊരാൻ പാടില്ല. അത് വൈധവ്യ ദോഷത്തിന് വരെ ഇടയാക്കും." അംബിക വേണിയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. "അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്കത് അനുസരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. സഹോദര സ്ഥാനത്ത് കണ്ട ഒരാളെ ഭർത്താവായി കാണാൻ എനിക്ക് പറ്റില്ല. മണ്ഡപത്തിൽ വച്ച് അച്ഛന്റെ ആത്മഹത്യ ഭീഷണി കേട്ടല്ല ഞാൻ താലികെട്ടാൻ സമ്മതിച്ചത്. അച്ഛനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനോ എതിർക്കാനോ ഉള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. ഇന്നലെ മുതൽ നേരെചൊവ്വേ ഭക്ഷണം കഴിക്കാതിരുന്നതിനാൽ എപ്പോ വേണോ കുഴഞ്ഞു വീഴുമെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്." വേണി കിതച്ചു. "നീ എന്തൊക്കെയാണ് മോളേ പറയുന്നത്." വാസുദേവൻ വേദനയോടെ മകളെ നോക്കി. "ശ്രീയേട്ടൻ മീരയെ കല്യാണം കഴിച്ച വാശിക്ക് അച്ഛൻ കിഷോർ ഏട്ടനുമായി എന്റെ വിവാഹം നടത്താൻ പാടില്ലായിരുന്നു. എതിർക്കാൻ കഴിയാതെ ഞാൻ നിന്നത് അച്ഛൻ ഒരവസരമായി കണ്ടു. അതെങ്കിലും ആവട്ടെ. അച്ഛൻ ആഗ്രഹിച്ച പോലെ നാട്ടുകാരേം ബന്ധുക്കളേം മുന്നിൽ എന്റെ താലികെട്ടും നടത്താൻ പറ്റിയല്ലോ. പക്ഷേ ആ താലി ജീവിതകാലം മുഴുവനും ചുമക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും." വേണിയുടെ വാക്കുകൾ കേട്ട് എല്ലാവരും പതറി. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ കിഷോറിന് തോന്നി. "കഴിഞ്ഞത് കഴിഞ്ഞു മോളേ. കുറച്ചു സമയം എടുത്തിട്ടാണെങ്കിലും കിഷോറിനെ നീ സ്നേഹിക്കണം. ഒന്നുല്ലേലും അവൻ നിന്നെ താലി കെട്ടിയതാണെന്ന് ഓർക്കണം. താലിക്കൊരു പവിത്രതയുണ്ട്. അത് നീയായിട്ട് കളയരുത്." അംബിക പറഞ്ഞു. പക്ഷേ അവരുടെ വാക്കുകളൊന്നും വേണി മുഖവിലയ്ക്ക് എടുത്തില്ല. "എന്റെ ഭാഗത്തു തെറ്റില്ലെന്ന് എനിക്ക് തെളിയിക്കണം. ഞാനായിരുന്നു ശരിയെന്ന് എല്ലാവർക്കും എന്റെ ജീവിതം തന്നെ തെളിവായി കാണിച്ചു കൊണ്ട് എനിക്ക് ബോധിപ്പിച്ച് കൊടുക്കണം. അതിന് ഈ താലി എനിക്കൊരു ഭാരം തന്നെയാണ്. അല്ലെങ്കിലും സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട ഒരാളെ ഭർത്താവായി കാണാൻ എനിക്ക് സാധിക്കില്ല." വേണി എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു. "ഇങ്ങനെയൊന്നും പറയരുത് വേണി. ഓർമ്മ വച്ച നാളിൽ എപ്പോഴോ നമ്മുടെ വീട്ടുകാർ തന്നെയാണ് നീ എന്റെ ആണെന്നും ഞാൻ നിന്റെ ആണെന്നും പറഞ്ഞ് തന്ന് എനിക്കുള്ളിൽ മോഹങ്ങൾ വളർത്തിയത്. പക്ഷേ നീ എന്നെ അങ്ങനെ കണ്ടിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോൾ ശല്യത്തിന് വരാതെ ഒഴിഞ്ഞു മാറി നടന്നവനാണ് ഞാൻ. ഇന്ന് തന്നെ അമ്മാവൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ താലി കെട്ടിയത്. പക്ഷേ ഇനി നീ ഈ താലി ഊരി മാറ്റുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. നിന്നെ വിവാഹം കഴിച്ച് കഴിഞ്ഞപ്പോ മുതൽ നിന്നെ ഞാൻ എന്റെ ഭാര്യയായി കാണാൻ തുടങ്ങി കഴിഞ്ഞു. എങ്കിലും ഒരു ഭർത്താവിന്റെ അവകാശങ്ങൾ പറഞ്ഞ് നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല വേണി. നിനക്ക് മാറി ചിന്തിക്കാൻ എത്ര സമയം വേണോ എടുത്തോ. അതിനായി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്." കിഷോർ അവളുടെ കാല് പിടിക്കും പോലെ പറഞ്ഞു. "ഇല്ല കിഷോറേട്ട. എന്നെ കൊണ്ട് അതിന് കഴിയില്ല. ഓർമ്മ വച്ച നാൾ മുതൽ കിഷോറേട്ടൻ എനിക്ക് വിനീതേട്ടനെ പോലെയാണ്. അതിനി അങ്ങനെ അല്ലെന്ന് എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ എനിക്ക് കഴിയില്ല. ഇതെല്ലാം അറിഞ്ഞു കൊണ്ട് കിഷോറേട്ടനെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയെ കണ്ട് പിടിച്ച് നിങ്ങളുടെ വിവാഹം ഞാൻ നടത്തി തരും. ഇത് എന്റെ വാക്കാണ്. എന്നെ കിഷോറേട്ടന് ഇപ്പഴും ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് തിരിച്ചു അങ്ങനെ ഒരിക്കലും കാണാൻ കഴിയാത്തത് കൊണ്ട് കിഷോറേട്ടൻ എന്നെ ഒരു സഹോദരിയെ പോലെയേ കാണാവൂ." കിഷോറിന്റെ കൈകൾ കൂട്ടിപ്പിടിച്ച് വേണി അപേക്ഷിച്ചു. "വേണി... ഞാൻ എനിക്ക്..." കിഷോർ വാക്കുകൾ കിട്ടാതെ പതറി. അവളെ നഷ്ടപ്പെടുന്നതിനെ കുറിച്ച് അവന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ വേണി ഒരു തീരുമാനം എടുത്താൽ അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് കിഷോറിന് അറിയാം. അതുകൊണ്ട് ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് പോലും അവന് മനസ്സിലായില്ല. "മോളെ... നീ ഞങ്ങളെ വീണ്ടും പരീക്ഷിക്കുകയാണോ?" വാസുദേവൻ നെഞ്ച് തിരുമ്മി. "അച്ഛൻ നേരത്തത്തെ പോലെ ആത്മഹത്യ ഭീഷണി ഒന്നും നടത്തിയേക്കരുത്. അച്ഛൻ മരിച്ചാലും ഇല്ലേലും ഇത് തന്നെ ആയിരിക്കും എന്റെ തീരുമാനം. ശ്രീയേട്ടൻ കിഷോറേട്ടനെ ചേർത്ത് വെച്ചാണ് എന്നെ പറ്റി അനാവശ്യം പറഞ്ഞത്. എന്നിട്ട് ആ ആളെ കൂടെ തന്നെ ഞാൻ ഭാര്യയായി കഴിയുമ്പോ ശ്രീയേട്ടൻ പറഞ്ഞതൊക്കെ ശരിയാണെന്നല്ലേ വരു. ഇനിയിപ്പോ അങ്ങനെ അല്ലേലും സഹോദര സ്ഥാനത്ത് കാണുന്ന ഒരാളെ നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഇഷ്ടപ്പെടാനും ആ വ്യക്തിയുടെ കൂടെ ഇഷ്ടമില്ലാത്തൊരു ജീവിതം ജീവിച്ചു തീർക്കാനും എനിക്ക് പറ്റില്ല. അതിന് എന്നെ നിർബന്ധിച്ച ഒരുപക്ഷെ നിങ്ങളെ എല്ലാരേം ഉപേക്ഷിച്ചു ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും. എന്നെ എന്നും ഇങ്ങനെ കണ്മുന്നിൽ കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ എന്റെ കൂടെ നിൽക്കാം. ഇല്ലെങ്കിൽ എന്നെ എതിർത്തോ." വേണി നാലുപേരുടെയും മുഖത്ത് മാറി മാറി നോക്കി. "നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാ ചെയ്തോ." കുറച്ചു സമയത്തെ ആലോചനയ്ക്കൊടുവിൽ ദുർബലമായ സ്വരത്തിൽ വാസുദേവൻ പറഞ്ഞു. അത് കേട്ടതും കണ്ണീരിനിടയിലും വേണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. "അമ്മാവാ..." കിഷോർ ഞെട്ടലോടെ വാസുദേവനെ നോക്കി. "എന്നോട് ക്ഷമിക്ക് മോനെ. വേണിക്ക് നിന്നെ ഒരിക്കലും ഭർത്താവായി കാണാൻ കഴിയില്ലെന്ന് ഇത്ര ഉറപ്പിച്ചു പറയുമ്പോ അറിഞ്ഞു കൊണ്ട് നിന്റെ ജീവിതം കൂടെ തകർക്കുന്നത് എങ്ങനെയാ. എല്ലാം മറക്കാൻ സമയം വേണമെന്നാണ് വേണി ആവശ്യപ്പെട്ടതെങ്കിൽ നമുക്ക് കാത്തിരിക്കാമായിരുന്നു. പക്ഷേ ഇത് അങ്ങനെയല്ലല്ലോ." വാസുദേവന്റെ കണ്ഠമൊന്നിടറി. "ഒന്നൂടൊന്ന് ആലോചിച്ചിട്ട് പോരെ വേണി. ഇപ്പോഴത്തെ സങ്കടത്തിൽ വെറുതെ എടുത്തു ചാടി ഒരു തീരുമാനം എടുക്കണോ?" കിഷോർ അവസാനമായി ഒരിക്കൽ കൂടി വേണിയോട് ചോദിച്ചു. "എന്റെ തീരുമാനത്തിന് മാറ്റമില്ല കിഷോറേട്ട. കിഷോറേട്ടന്റെ ജീവിതം ഒരു പരീക്ഷണ വസ്തുവാക്കി നശിപ്പിക്കാൻ എനിക്ക് കഴിയില്ല. ഇപ്പോ ഉള്ള ഈ വിഷമം കുറച്ചു നാൾ കഴിയുമ്പോ മാറും. മറ്റൊരു കല്യാണം കൂടെ കഴിയുമ്പോ പൂർണമായും എല്ലാം മറക്കാൻ കിഷോറേട്ടന് കഴിയും. അല്ലേലും ഒരു താലി കെട്ടിയ പേരിൽ ഇത്ര സെന്റി ആവേണ്ട ആവശ്യമില്ല കിഷോറേട്ട." വേണി അവനെ സമാധാനിപ്പിച്ചു. അവളുടെ വാക്കുകൾക്ക് മുന്നിൽ കിഷോർ ഉത്തരം മുട്ടി നിന്നു. വേണി എല്ലാവരെയുമൊന്ന് നോക്കിയിട്ട് തന്റെ കഴുത്തിൽ കിടന്ന താലി ഊരി കിഷോറിന്റെ കയ്യിലേക്ക് വച്ച് കൊടുത്തു. അവൻ കൈ നിവർത്തി ആ താലിയിലേക്ക് ഒന്ന് നോക്കി. അത് തന്റെ കയ്യിലിരുന്ന് ചുട്ട് പൊള്ളുന്നത് പോലെ കിഷോറിന് തോന്നി. തുടരും #📙 നോവൽ