#📙 നോവൽ ഈ മണ്ഡപത്തിൽ വച്ച് തന്നെ എന്റെ കല്യാണം നടക്കും. പക്ഷേ വധു വേണി ആയിരിക്കില്ല."
ശ്രീഹരിയുടെ തീരുമാനം കേട്ട് എല്ലാവരും നടുങ്ങി. വേണിക്ക് താൻ ഇപ്പോൾ കുഴഞ്ഞു വീഴുമെന്ന് തോന്നി. അവൻ അപ്പോൾ പറഞ്ഞതും മൊബൈലിൽ കാണിച്ച ഫോട്ടോയൊക്കെ കണ്ട് ഇതൊക്കെ എങ്ങനെയെന്ന് ഓർത്ത് ആകെ തല പുകച്ചു നിൽക്കുകയാണ് അവൾ.
ഇതിനിടെ ശ്രീഹരിയുടെ വാക്കുകൾ കേട്ട് കിഷോർ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
"ഞങ്ങടെ വേണിയെ ചതിക്കാൻ ആണോടാ നിന്റെ ഉദ്ദേശം? ഇങ്ങനെയൊരു ഫോട്ടോ മോർഫ് ചെയ്ത് കാണിച്ച് വേണിയെ തെറ്റുകാരി ആക്കിയിട്ടു നിനക്ക് തോന്നിയ പെണ്ണിനെ കെട്ടണമല്ലേ.
നിനക്ക് വേണിയെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നെടാ കാര്യങ്ങൾ ഈ കല്യാണമണ്ഡപം വരെ കൊണ്ടെത്തിച്ചത്. നീ മനസ്സിൽ കണ്ടവളെ തന്നെ കെട്ടിക്കൂടായിരുന്നോ?"
കിഷോർ ക്ഷോഭിച്ചു.
"അവളുടെ താളത്തിനൊത്തു തുള്ളാൻ നിനക്ക് നാണമില്ലേ കിഷോർ. ഇത്രേം നാൾ കൂടെ കൊണ്ട് നടന്ന നിന്റെ മുറപ്പെണിനെ എന്റെ തലയിൽ കെട്ടി വയ്ക്കാതെ നീ തന്നെ കെട്ടി കൂടെ പൊറുപ്പിക്കാൻ നോക്ക്." ശ്രീഹരി കിഷോറിന്റെ കൈകൾ പിടിച്ചു മാറ്റി.
"അനാവശ്യം പറയുന്നോടാ ചെറ്റേ. ഞങ്ങൾക്ക് കല്യാണം കഴിക്കാനായിരുന്നെങ്കിൽ അത് നേരത്തെ ആവാമായിരുന്നു. നിന്റെ ഉപദേശം വേണ്ട. ഇവൾ നിന്നെ മതിയെന്ന് പറഞ്ഞ് വാശി പിടിച്ചത് കൊണ്ടാണ് ഞങ്ങൾ എല്ലാവരും നിങ്ങടെ ഇഷ്ടം നടത്തി തരാൻ കൂടെ നിന്നത്." കിഷോർ ന്റെ മുഖം കോപം കൊണ്ട് ചുവന്നു.
"നീ കൂടുതൽ അഭിനയിച്ചു കഷ്ടപ്പെടണ്ട കിഷോറേ. നിങ്ങൾ തമ്മിൽ എങ്ങനെയുള്ള ബന്ധമാണെന്ന് ഞാൻ തെളിവ് കാണിച്ചിട്ടും ഇങ്ങനെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ നിനക്ക് എങ്ങനെ പറ്റുന്നു,?"
"ഇതൊക്കെ നീ മോർഫ് ചെയ്ത് ഉണ്ടാക്കിയതല്ലേ ഞങ്ങളെ മോശക്കാർ ആക്കാൻ." കിഷോറും വിട്ട് കൊടുക്കാൻ ഭാവമില്ലായിരുന്നു.
"എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാ നല്ലത്.
നിങ്ങടെ മോളേ കെട്ടാൻ എനിക്ക് പറ്റില്ല. ഒരു ദിവസം വേണിയെ കാണാൻ ശ്രീമംഗലത്ത് വന്ന ഞാൻ കണ്ടത് ഇവളും കിഷോറും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുന്നതാണ്. രണ്ട് പേരുടെയും ശരീരത്തിൽ ഒരു കഷ്ണം തുണി പോലും ഉണ്ടായിരുന്നില്ല." വേണിയുടെ അച്ഛനെ നോക്കിയാണ് ശ്രീഹരി അത് പറഞ്ഞത്.
ഇവൾക്ക് കല്യാണം കഴിക്കാൻ ഒരുത്തൻ കൂടെ പൊറുപ്പിക്കാൻ വേറൊരുത്തൻ. എന്നെ കെട്ടിയാൽ ഇവൾക്ക് എന്നെ അവളുടെ സാരി തുമ്പിൽ കെട്ടികൊണ്ട് നടക്കാലോ. കിഷോറിനെ കെട്ടിയാൽ അതൊന്നും നടക്കില്ലെന്നു ചിന്തിച്ചു കാണും. ഇവളെ പോലൊരു പെണ്ണിന്റെ പിന്നാലെ മണപ്പിച്ചു നടക്കാൻ നിനക്ക് ഇത്തിരി എങ്കിലും നാണോം ഉളുപ്പും ഉണ്ടോടാ കിഷോറേ."
ശ്രീഹരി കിഷോറിനെ പുച്ഛിച്ചു തള്ളി.
"ഞാനിത് മോർഫ് ചെയ്ത ഫോട്ടോ അല്ല. ഇവള്ടെ തറവാടും ഇവള്ടെ റൂമും ആണ് അത്. പിന്നെ ആത്മാർത്ഥമായിട്ടാണ് ഞാനിവളെ സ്നേഹിച്ചത്. അതിന് പകരം എനിക്ക് കിട്ടിയത് ചതിയും വഞ്ചനയും മാത്രമാണ്. പക്ഷേ അതിന്റെ പേരിൽ ജീവിത കാലം മുഴുവനും സന്യാസിയായി കഴിയാനൊന്നും എനിക്ക് താല്പര്യമില്ല. ഇന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ എന്റെ വിവാഹം നടന്നിരിക്കും.
അത് കണ്ട് നീ കരയണം വേണി. പണത്തിന്റെ കൊഴുപ്പിൽ ആഗ്രഹിച്ചത് എന്തും നേടിയെടുക്കാം എന്നൊരു ചിന്ത നിനക്കുണ്ടായിരുന്നു. ഇനി അത് നടക്കില്ല."
ശ്രീഹരി പറഞ്ഞതൊക്കെ കേട്ട് വേണി ഉൾപ്പെടെ എല്ലാവരും അമ്പേ തളർന്ന് പോയി.
താൻ ജീവനായി കണ്ട് സ്നേഹിച്ച പുരുഷനാണ് തന്നെയും കിഷോർ ഏട്ടനെയും ചേർത്ത് വച്ച് നുണ കഥകൾ പടച്ചു വിടുന്നതെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയില്ല. ശ്രീഹരിയുടെ ഇങ്ങനെയൊരു മുഖം അവൾ ആദ്യമായി കാണുകയാണ്.
"ശ്രീ... ശ്രീയേട്ടാ... ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാനും കിഷോർ ഏട്ടനും തമ്മിൽ അങ്ങനെയൊരു ബന്ധം പോലും ഇല്ല. ശ്രീയേട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. എന്നെ ഇത്ര വിശ്വാസം മാത്രേ ഉള്ളോ?" വേണി വിങ്ങി പൊട്ടികൊണ്ട് ചോദിച്ചു.
"ആരെങ്കിലും ഇങ്ങനെ പറഞ്ഞു കേട്ടതാണെങ്കിൽ ഞാൻ വിശ്വസിക്കില്ലായിരുന്നു വേണി. ഇത് പക്ഷേ ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. അതിൽ കൂടുതൽ എന്താ വേണ്ടേ? ദൈവം ആയിട്ട എനിക്കന്ന് അങ്ങനെയൊരു കാഴ്ച കാണിച്ചു തന്നത്. അത് മാത്രം അല്ല ഞാൻ കണ്ടത്. പക്ഷേ എനിക്ക് കുറച്ചു നാണോം മാനവും ഉളുപ്പും ഉള്ളത് കൊണ്ട് അതൊന്നും പറയുന്നില്ല."
വേണിയോട് അത് പറഞ്ഞിട്ട് അവൻ തിരിഞ്ഞു തന്റെ അമ്മയെയും അനിയത്തിമാരെയും നോക്കി.
"കിഷോറുമായി അരുതാത്ത ബന്ധമുള്ള വേണിയെ എനിക്ക് വേണ്ട അമ്മേ."
അവന്റെ വാക്കുകൾ കേട്ട് മീരയ്ക്ക് തന്റെ ഹൃദയം ഇപ്പോ പൊട്ടുമെന്ന് തോന്നി. താൻ ആഗ്രഹിച്ച നടക്കുമോ അതോ അവസാന നിമിഷം എല്ലാം കീഴ്മേൽ മറിയുമോ എന്നറിയാതെ അവൾ നിന്ന് കുഴങ്ങി.
അപ്പോഴാണ് ശ്രീഹരി അവളുടെ കൈപിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറിയത്. ശേഷം അവൻ തന്റെ പോക്കറ്റിൽ നിന്നും അമ്പലത്തിൽ നിന്നും പൂജിച്ചു വാങ്ങിയ താലി എടുത്ത് മീരയുടെ കഴുത്തിൽ അണിയിച്ചു.
"ഇന്ന് മുതൽ നീയാണ് എന്റെ നല്ല പാതി മീര. ഈ താലി ഞാൻ നിന്നെ അണിയിക്കാത്തത് ഇത് ഇവളെ അണിയിക്കാൻ വാങ്ങി വച്ചത് കൊണ്ടാണ്."
മീരയുടെ കഴുത്തിൽ ശ്രീഹരി താലി ചരട് മുറുക്കുമ്പോ അവന്റെ സഹോദരിമാർ കൂടെ സഹായിക്കാൻ എത്തി.
"എന്നെ വഞ്ചിച്ചതിന് നിനക്ക് നൽകാൻ കഴിയുന്ന വലിയ ശിക്ഷ ഇതാണ് വേണി. നീ ആഗ്രഹിച്ച ജീവിതം നിന്റെ കൂട്ടുകാരി സന്തോഷത്തോടെ ജീവിക്കുമ്പോൾ അത് കണ്ട് നീ അസൂയപ്പെടണം."
വേണിയെ നോക്കി വിജയ ഭാവത്തിൽ ശ്രീഹരി ചിരിച്ചു.
"എടാ ചതിയ... നിനക്ക് ഇവളെ കെട്ടാൻ വേണ്ടി ആണോടാ ഇല്ലാത്ത ബന്ധമുണ്ടാക്കി ഞങ്ങളെ കുറ്റവാളികൾ ആക്കിയത്." കിഷോർ ശ്രീഹരിയെ കടന്ന് പിടിച്ചു.
"വിടടാ എന്നെ. തെളിവ് സഹിതം കാണിച്ചിട്ടും ഉളുപ്പില്ലാതെ സ്വയം ന്യായീകരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു."
"വിനീതേട്ട... അമ്മാവാ... നിങ്ങൾ ഇവൻ പറഞ്ഞതൊക്കെ കണ്ണടച്ചു വിശ്വസിച്ചിരിക്കുകയാണോ? എനിക്കും വേണിക്കും ഇടയിൽ അങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കിൽ ഞങ്ങൾ അതാദ്യം നിങ്ങളോടല്ലേ പറയാ. അല്ലാതെ ഇങ്ങനെ ചെയ്യേണ്ട ആവശ്യം എന്താ ഞങ്ങൾക്ക്."
കിഷോർ തങ്ങളുടെ ഭാഗത്തു തെറ്റില്ലെന്ന് ബോധിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.
"നിങ്ങളെ രണ്ടാളെയും ഞങ്ങൾക്ക് വിശ്വാസമാണ്. പക്ഷേ ഇന്ന് വേണിയുടെ വിവാഹം മുടങ്ങിയാൽ നമ്മുടെ കുടുംബം മൊത്തം നാണംകെടും. അതുകൊണ്ട് നമ്മുടെ കുടുംബത്തിന്റെ അഭിമാനം കാത്ത് സൂക്ഷിക്കാൻ നീ ഇവളെ ഈ നിമിഷം തന്നെ വിവാഹം കഴിക്കണം."
വേണിയുടെ അച്ഛന്റെ വാക്കുകൾ കേട്ട് കിഷോർ ഞെട്ടൽ ഭാവിച്ചു.
"അമ്മാവാ ഞാൻ..."
"അച്ഛാ... വേണ്ട..." വേണി ഏങ്ങി കരഞ്ഞു കൊണ്ട് മുഖം പൊത്തി.
തുടരും