#📙 നോവൽ ശ്രീയേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..! തന്റെ ഭയം ഉള്ളിലടക്കി കൊണ്ട് മീര പറഞ്ഞു.
താലികെട്ട് ❤️ ഭാഗം 5 വായിക്കാം
( മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്)
മീരയെ കോളേജിന് മുന്നിൽ ഇറക്കിയിട്ട് അവൻ പോകാൻ തുടങ്ങിയതും അവൾ പെട്ടെന്ന് ശ്രീഹരിയെ തടഞ്ഞു..
"എനിക്ക് ശ്രീയേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." തന്റെ ഭയം ഉള്ളിലടക്കി കൊണ്ട് മീര പറഞ്ഞു.
"എന്ത് കാര്യം?" അവളുടെ സ്വരത്തിലേ ഗൗരവം തിരിച്ചറിഞ്ഞ അവൻ അവളെ ഉറ്റ് നോക്കി.
"ശ്രീയേട്ടൻ ഇനി എന്നോട് അടുത്തിടപഴകാൻ വരരുത്. എന്നെ കണ്ടാൽ പോലും മിണ്ടാൻ വന്നേക്കരുത്." മീരയുടെ വാക്കുകൾ കേട്ട് ശ്രീഹരി ഒന്ന് ഞെട്ടി.
"നീയെന്താ മീര ഇങ്ങനെയൊക്കെ പറയുന്നത്. നേരത്തെ ഞാൻ ഓർക്കാതെ ബൈക്കിന്റെ സ്പീഡ് കൂട്ടിയപ്പോഴാ അങ്ങനെ സംഭവിച്ചത്. അല്ലാതെ മനഃപൂർവം ഒന്നുമല്ല."
മീര തന്നെ തെറ്റിദ്ധരിച്ചത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നാണ് അവൻ കരുതിയത്.
"ഞാൻ അതൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ശ്രീയേട്ടാ. ശ്രീയേട്ടൻ മനഃപൂർവം അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം."
മീര മുഖത്ത് സങ്കടം വരുത്തി.
"പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത്? ശ്രീഹരി ചോദിച്ചു.
"എനിക്ക് ശ്രീയേട്ടനെ ഒത്തിരി ഇഷ്ടമാണ്. കൗമാര പ്രായം മുതൽ ഞാൻ ശ്രീയേട്ടനെ സ്നേഹിക്കുന്നുണ്ട്. പഠിപ്പ് കഴിഞ്ഞു ഒരു ജോലി വാങ്ങീട്ടു പറയാം എന്ന് കരുതി ഇരിക്കുമ്പോ ആണ് വേണി ഇടയ്ക്ക് വന്ന് കയറിയതും നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാകുന്നതും. അങ്ങനെ അവൾ കാരണം എനിക്ക് എന്റെ ഇഷ്ടം ശ്രീയേട്ടനെ അറിയിക്കാൻ കഴിയാതെ പോയി.
അതോടെ ശ്രീയേട്ടനെ മറക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ദിവസം ശ്രീ ഏട്ടനെ കണി കണ്ട് ഉണരുന്ന എനിക്ക് ഇതുവരെ ശ്രീയേട്ടനെ മറക്കാൻ കഴിഞ്ഞിട്ടില്ല.
ഉടനെ തന്നെ വേണിയും ആയുള്ള ശ്രീയേട്ടന്റെ നിശ്ചയം കാണുമെന്ന് ഞാൻ കേട്ടു. അതൊന്നും കാണാൻ ഞാൻ ഉണ്ടാവില്ല. എക്സാം കഴിഞ്ഞ ഉടനെ തന്നെ ഞാൻ ബാംഗ്ലൂർക്ക് പോകും. അവിടെ ഒരു ജോലി ഏകദേശം ശരിയായിട്ടുണ്ട്.
ഇപ്പോ ഞാൻ എന്തിനാ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞതെന്ന് ശ്രീയേട്ടൻ ഓർക്കുന്നുണ്ടാകും. എന്റെ ഇഷ്ടം ശ്രീയേട്ടനോട് തുറന്ന് പറഞ്ഞല്ലോ എന്നോർത്തെങ്കിലും നീറുന്ന എന്റെ മനസ്സിന് ഇത്തിരി സമാധാനം കിട്ടിക്കോട്ടേ എന്ന് ഞാൻ കരുതി. അതുകൊണ്ട് പറഞ്ഞു പോയതാ. ഇത്രയും വർഷം എല്ലാം ഉള്ളിലടക്കി കഴിയുകയായിരുന്നു ഞാൻ.
ശ്രീയേട്ടനെ ഞാൻ ജീവന് തുല്യം സ്നേഹിച്ചു പോയത് കൊണ്ട് ഏട്ടനെ വേണി സ്വന്തമാക്കുന്നത് കണ്ട് നിൽക്കാൻ എനിക്കൊരു പക്ഷെ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാ നിങ്ങളുടെ നല്ല ജീവിതതിന് ഞാനൊരു തടസ്സമാകണ്ട എന്ന് കരുതി ഞാൻ ഇവിടുന്ന് പോകാൻ തീരുമാനിച്ചത്
അല്ലേലും പരസ്പരം സ്നേഹിക്കുന്നവർ തന്നെയാ ഒരുമിച്ച് ജീവിക്കേണ്ടത്. പിന്നെ ഞാൻ കുറച്ചു മുൻപ് പറഞ്ഞ പോലെ ഇനി എന്നെ കാണുമ്പോ ഓടി വന്ന് മിണ്ടുകയോ ഇങ്ങനെ കൊണ്ട് വിടുകയോ ഒന്നും വേണ്ട ട്ടോ. കാരണം ശ്രീയേട്ടൻ ഇങ്ങനെ അടുത്തിടപഴകുമ്പോൾ എന്റെ പൊട്ട മനസ്സ് വെറുതെ എന്തെങ്കിലും ആശിച്ചു പോകും. അത് ഒഴിവാക്കാൻ വേണ്ടിയാ ഞാൻ ഇത്രയും പറഞ്ഞത്.
ഇതൊന്നും ഞാൻ ഒരിക്കലും ശ്രീയേട്ടനോട് പറയില്ലായിരുന്നു. പക്ഷേ പെട്ടെന്ന് ഇങ്ങനെ ഇത്ര അടുത്ത് കണ്ടപ്പോ അറിയാതെ പറഞ്ഞു പോയതാ. "
അത്രയും പറഞ്ഞു കൊണ്ട് അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ മീര കരഞ്ഞു കൊണ്ട് കോളേജിനുള്ളിലേക്ക് ഓടിപ്പോയി.
അവൾ പറഞ്ഞിട്ട് പോയതൊക്കെ കേട്ട് ഞെട്ടി നിൽക്കുകയാണ് ശ്രീഹരി. ഒരു നിമിഷം അവന്റെ മനസ്സിലേക്ക് വേണിയുടെ മുഖം കടന്ന് വന്നു. ചതിയുടെ മുഖം മൂടിയും അണിഞ്ഞു അവൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മീര തന്നോട് ഇഷ്ടം തുറന്ന് പറഞ്ഞേനെ എന്നും തങ്ങൾ സ്നേഹത്തിൽ ആകുമായിരുന്നു എന്നും ശ്രീഹരി ചിന്തിച്ചു പോയി.
എന്റെ ജീവനേ പോലെയാണ് ഞാൻ വേണിയെ സ്നേഹിച്ചത്. അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ നടന്നപ്പോഴൊക്കെ എന്നേക്കാൾ സാമ്പത്തികം കൂടുതൽ ആയതിനാൽ അവളെ ഒഴിവാക്കി വിട്ടതാണ്. അമ്മയും അനിയത്തിമാരും പോലും വേണിയെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ വിലക്കിയതാണ്. എന്നിട്ടും പണത്തിന്റെ അഹങ്കാരം തീരെയില്ലാത്ത എന്നോടൊപ്പം സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന അവളുടെ ആഗ്രഹം കണ്ടപ്പോൾ വേണിയുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാൻ എനിക്കായില്ല. പക്ഷേ അവളും അവളുടെ മുറച്ചെറുക്കനും കൂടി ചേർന്ന് എന്നെ വിഡ്ഢിയാക്കുക ആയിരുന്നുവെന്ന് ഞാൻ തിരിച്ചറിയാതെ പോയല്ലോ.
വേണിക്ക് അവളുടെ മുറ ചെറുക്കനെ മതിയായിരുന്നുവെങ്കിൽ പിന്നെ അവൾ എന്തിനാണ് എന്നെ കൂടി ഇതിനിടയിലേക്ക് വലിച്ചിഴച്ചത്. എന്നെ സ്നേഹിച്ചു വഞ്ചിച്ചതിന് നിന്നെ ഞാൻ വെറുതെ വിടില്ല വേണി. രണ്ടിന്റേം മുഖംമൂടി വലിച്ചു കീറി എല്ലാരേം മുന്നിൽ ഞാൻ നിങ്ങളെ നാണം കെടുത്തിയിരിക്കും.
ശ്രീഹരി മനസ്സിൽ ശപഥമെടുത്തു.
ഇതിനിടെ കിഷോറിന്റെ കാറിൽ അവിടെ എത്തിയ വേണി ശ്രീഹരിയോട് എന്തോ പറഞ്ഞിട്ട് കരഞ്ഞു കൊണ്ട് ഓടി പോകുന്ന മീരയെ കണ്ടിരുന്നു. അത് കണ്ടതും മീര എന്തിനാ കരഞ്ഞു കൊണ്ട് പോയതെന്ന് ശ്രീഹരിയോട് ചോദിക്കാൻ അവൾ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. പക്ഷേ അപ്പോഴേക്കും ശ്രീഹരി ബൈക്ക് എടുത്തു അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു.
അതോടെ മീരയെ തപ്പി വേണി കോളേജിനുള്ളിലേക്ക് പോയി. രണ്ടുപേരും രണ്ട് ഗ്രൂപ്പ് ആയത് കൊണ്ട് അവർക്ക് കിട്ടിയ എക്സാം ഹാളും വേറെ വേറെ ആയിരുന്നു. അതുകൊണ്ട് മീരയെ അന്വേഷിച്ചു കണ്ട് പിടിക്കാൻ സമയം കിട്ടാതെ വേണിക്ക് തിരികെ എക്സാം ഹാളിലേക്ക് പോകേണ്ടി വന്നു.
എക്സാം കഴിഞ്ഞ് ഇറങ്ങിയ അവൾ മീരയെ നോക്കിയെങ്കിലും അവൾ കുറച്ച് മുൻപ് പോയെന്ന് അറിഞ്ഞപ്പോ വേണി നിരാശയായി. ഉടനെ തന്നെ ഫോട്ടോ എടുത്ത് മീരയുടെ ഫോണിലേക്ക് അവൾ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്നാണ് മറുപടി വന്നത്.
വേണി നിരാശയോടെ ഫോൺ ബാഗിലിട്ട് കിഷോറിന്റെ കാറിന് അരികിലേക്ക് നടന്നു. അവിടെ അവളെയും കാത്ത് കിഷോർ കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു. എക്സാം ഡ്യൂട്ടി ഇല്ലാത്തത് കൊണ്ടാണ് അവന് പെട്ടെന്ന് തന്നെ ഇറങ്ങാൻ കഴിഞ്ഞത്.
"കിഷോറേട്ടാ... എന്നെ ശ്രീയേട്ടന്റെ വർക്ക് ഷോപ്പിന് മുന്നിൽ ഇറക്കിയ മതി. ഇന്ന് രാവിലെ അമ്പലത്തിൽ വരാമെന്ന് പറഞ്ഞിട്ട് ആള് വന്നില്ല. ഇന്നലെ വിളിച്ചപ്പോ നല്ല തലവേദന ആണെന്നാ പറഞ്ഞത്. അതുകൊണ്ട് ഒന്ന് കണ്ടിട്ട് വരാം ഞാൻ."
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ വേണി കിഷോറിനോട് പറഞ്ഞു.
"അവിടുന്ന് നീ എങ്ങനെ വരും?" അവൻ ചോദിച്ചു.
"വർക്ക് ഷോപ്പിൽ നിന്ന് നടന്ന് വരാനുള്ള ദൂരമല്ലേ ഉള്ളു."
"മ്മ്മ്... ശരി... ശരി..." ഒരു റൊമാന്റിക് ഗാനം കാറിൽ പ്ലേ ചെയ്ത് കൊണ്ട് കിഷോർ ശ്രീഹരിയുടെ വർക്ക് ഷോപ്പ് ലക്ഷ്യമാക്കി കാറോടിച്ചു.
ആ സമയമൊക്കെ ശ്രീഹരിക്ക് എന്തായിരിക്കും പറ്റിയതെന്ന് ഓർത്തുള്ള ചിന്തയിലായിരുന്നു വേണി.
വർക്ക് ഷോപ്പിന് മുന്നിൽ എത്തിയതും കിഷോർ അവിടെ കാർ നിർത്തി. ഉടനെ തന്നെ അവനോട് യാത്ര പറഞ്ഞ് അവൾ അവിടെ ഇറങ്ങി.
ഇതേസമയം കാർ നന്നാക്കി കൊണ്ടിരുന്ന ശ്രീഹരി, കിഷോറിന്റെ കാറിൽ നിന്നും വേണി ഇറങ്ങി വരുന്നത് കണ്ടു. അവളെ കണ്ടതും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.
"നിന്നെ ഞാനിന്ന് ശരിയാക്കും വേണി. എന്നെ ചതിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ നിന്റെ രഹസ്യക്കാരന്റെ കൂടെ തന്നെ ഇങ്ങോട്ട് വരാൻ നിനക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരാ."
അവളുടെ കരണം അടി.ച്ച് പൊളിക്കാനുള്ള ക്രോധത്തോടെ ശ്രീഹരി മുഷ്ടി ചുരുട്ടി കൊണ്ട് തനിക്ക് നേരെ വരുന്ന വേണിയെ നോക്കി.
തുടരും