തണൽ വിരിച്ച മരങ്ങളുടെ ഇടയിൽ കൂടെ കൈ കോർത്തു പിടിച്ച് അവർ രണ്ടു പേരും നടന്നു. പരസ്പരം സംസാരിച്ചു കളിയും ചിരിയുമായി പരിസരം പോലും മറന്നു ഇരുവരും മുൻപോട്ട് തന്നെ നടക്കുമ്പോൾ ആണ് അതിശക്തമായ ഒരു കാറ്റ് അവരുടെ നടത്തത്തെ തടസ്സപ്പെടുത്തിയത്. അത്രയും നേരം ഒപ്പം കൈ കോർത്തു പിടിച്ച് നടന്നവൾ കൂടെയില്ല എന്ന് കണ്ടതും അവൻ പരിഭ്രാന്തനായി ചുറ്റും നോക്കി. കാറ്റിനൊപ്പം മെല്ലെ മറഞ്ഞു പോകുന്നവളെ കണ്ട് അവൻ അവളുടെ അടുത്തേക്ക് ഓടി എത്താൻ ശ്രമിച്ചെങ്കിലും, സാധിച്ചില്ല.
"ചിപ്പി"
ഉറക്കെ വിളിച്ചു കൊണ്ട് അവൻ ഞെട്ടി ഉണർന്നു. ചുറ്റും നോക്കിയെങ്കിലും കുറ്റാക്കുറ്റ് ഇരുട്ടല്ലാതെ അവന് ഒന്നും തന്നെ കാണുവാൻ സാധിച്ചില്ല. ബെഡ്ലാമ്പ് തെളിയിച്ചു സമയം നോക്കി, 3:30. വെള്ളം എടുത്ത് കുടിച്ചു വീണ്ടും കിടന്നെങ്കിലും, ഉറക്കം അവനെ കടാക്ഷിച്ചില്ല.
✨✨✨✨✨✨✨✨✨✨✨✨✨✨✨
"എൻറെ തോമസ് സാറേ, ഇത് എത്രാമത്തെ ഇൻറർവ്യൂ ആണ്? സെക്രട്ടറി പോസ്റ്റിലേക്ക് മാസത്തിൽ ഒന്ന് വെച്ച് ഇൻറർവ്യൂ നടക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന ഒറ്റ പെൺകുട്ടികളെയും ഒരു മാസത്തിൽ കൂടുതൽ നിർത്തില്ല."
മെൽവിൻ രാവിലെ തന്നെ കത്തിക്കയറുന്നത് കേട്ട് ഓഫീസിലുള്ള മറ്റ് സ്റ്റാഫുകൾ ചിരിച്ചു.
"കൃത്യമായി ജോലി ചെയ്താൽ നിർത്തും മെൽവിൻ, അത് ചെയ്യാതെ വന്നാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും?"
തോമസ് പറഞ്ഞ മറുപടി അവന് അത്ര അങ്ങോട്ട് പിടിച്ചില്ല
"അപ്പോൾ ഇതു വരെ ജോയിൻ ചെയ്തവരാരും കൃത്യമായി ജോലി ചെയ്തിട്ടില്ല എന്നാണോ സാറ് പറയുന്നത്."
വിട്ടു കൊടുക്കാൻ തയ്യാറാകാത്ത പോലെ അവൻ പിന്നെയും ചോദിച്ചു
"അതിന് ജോലി ചെയ്യാൻ അവർക്ക് എവിടുന്നാ നേരം, വരുന്നതിന്റെ പിറ്റേന്ന് തൊട്ട് അവർ കമ്പനിയുടെ ഉടമസ്ഥ ആകാനുള്ള ശ്രമം തുടങ്ങുക അല്ലേ. പല വട്ടം താക്കീത് ചെയ്തിട്ടും ഫലമില്ലെന്ന് കണ്ടാൽ പിന്നെ എന്ത് ചെയ്യും?"
അയാൾ പറഞ്ഞത് അവിടുത്തെ സ്ത്രീ ജീവനക്കാർക്ക് ദഹിച്ചില്ല.
"കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ കണ്ടാൽ ഏത് പെണ്ണാ സാറേ നോക്കാത്തത്?
അതിനിപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?"
നാൻസി അത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ നല്ല പൊക്കവും അതിനൊത്ത് തടിയും ഉള്ള സുമുഖനും, പൗരുഷം തുളുമ്പുന്നതുമായ രൂപം തെളിഞ്ഞു വന്നു. അവൾ പറഞ്ഞത് കേട്ട് മെൽവിൻ ചിരിച്ചു
"എൻറെ നാൻസി കൊച്ചെ, ആ കലിപ്പനെ വിട്ടിട്ട് നീ എന്നെ നോക്ക്, ഞാൻ ഇവിടെ വീഴാൻ റെഡിയായിട്ട് ഇരിക്കുവാണ്. ഇതിനാണ് പണ്ടുള്ളവർ പറയുന്നത് എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലെന്ന്. അങ്ങേർക്ക് കിട്ടിയതിന്റെ പകുതിയിലൊരു സൗന്ദര്യം എനിക്ക് കിട്ടിയിരുന്നെങ്കിൽ, ഞാൻ ഏതു നിലയിൽ പോയേനെ"
അവൻ മുകളിലേക്ക് നോക്കി പറഞ്ഞത് കേട്ട് അവിടെ കൂട്ട ചിരി മുഴങ്ങി
"സൗന്ദര്യം മാത്രം പോരല്ലോ സാറേ, നല്ല വിദ്യാഭ്യാസവും, സ്വഭാവ ഗുണവും, നല്ല പെരുമാറ്റവും ഒക്കെ വേണ്ടേ?"
അവൾ പറഞ്ഞത് കേട്ട് അവൻ പുച്ഛത്തോടെ ചിറി കോട്ടി
"എല്ലാം തികഞ്ഞവനെ നോക്കിയിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ലല്ലോ. അതുകൊണ്ടാണ് പറഞ്ഞത് നിനക്ക് അയാളെക്കാളും ചേരുന്നത് ഞാൻ ആണ്."
മെൽവിൻ ആവേശത്തോടെ പറയുന്നതിന്റെ ഇടയിൽ, അവിടേക്ക് കയറി വന്ന ആളെ ശ്രദ്ധിച്ചില്ല. അവനെ കണ്ടതും നാൻസിയുടെ ജീവൻ പോയതു പോലെ തോന്നി, അവൾ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ എന്ന് അവൾ ഭയന്നു എന്നാൽ അവൻ അങ്ങനെ ഒന്നും ഭാവിക്കാതെ ഇരുന്നത് അവൾക്ക് ആശ്വാസം ഏകി
"ഈ ജോലി ഉള്ളതങ്ങ് പോയാൽ പിന്നെ ചേർച്ച കാണുമോ മെൽവിൻ?"
ഗാംഭീര്യമുള്ള ആ ശബ്ദം അവിടെ മുഴങ്ങിയത് കേട്ട് മെൽവിൻ ഞെട്ടി തിരിഞ്ഞു. മുന്നിൽ നിൽക്കുന്ന ബോസിനെ കണ്ട് അവൻ പരുങ്ങി
"ഗുഡ് മോണിംഗ് ബോസ്"
അവൻ നല്ല ഒരു ചിരിയോടെ പറഞ്ഞത് കേട്ട് സ്റ്റീവ് തല കുലുക്കി
"ഗുഡ് മോണിംഗ് ഒക്കെ വരവ് വച്ചിട്ടുണ്ട്. വെറുതെ വാചകം അടിച്ച് സമയം കളയാതെ പോയി ജോലി ചെയ്യാൻ നോക്ക്, അല്ലെങ്കിൽ ഇന്ന് നടക്കുന്ന ഇൻറർവ്യൂവിൽ നിൻറെ പോസ്റ്റും കൂടെ ഞാൻ ഫില്ല് ചെയ്യും."
അവൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് മെൽവിൻ നടുങ്ങി
"അയ്യോ സാറേ ചതിക്കല്ലേ, കഷ്ടപ്പെട്ട് കിട്ടിയ ജോലിയാണ്. കല്യാണം പോലും കഴിഞ്ഞിട്ടില്ല, ജോലി കൂടെ പോയാൽ പിന്നെ ആരും പെണ്ണ് പോലും തരത്തില്ല."
അവൻ ദയനീയമായി പറഞ്ഞത് കേട്ട് ഊറി വന്ന ചിരി അയാൾ കടിച്ചു പിടിച്ചു
"അത് ഓർമ്മയുണ്ടായാൽ നന്നായിരിക്കും."
പറഞ്ഞതിനു ശേഷം തലയെടുപ്പോടെ തന്റെ ഓഫീസിലേക്ക് നടന്നു പോകുന്ന അവനെ ആരാധനയോടെ നോക്കി നിൽക്കുന്ന സ്ത്രീ ജനങ്ങളെ സഹതാപത്തോടെ ഒന്ന് നോക്കിക്കൊണ്ട് മെൽവിൻ തൻ്റെ സീറ്റിലേക്ക് പോയി. പിറകെ തന്നെ ബാക്കി ഉള്ളവരും അവരവരുടെ സീറ്റിലേക്ക് പോയി.
മറ്റത്തിൽ ജേക്കബ് കൺസ്ട്രക്ഷൻസ് അഥവാ എംജെ കൺസ്ട്രക്ഷൻസിൻ്റെ ഓഫീസിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇത് ഇവിടെ സ്ഥിരമുള്ള കാഴ്ചയാണ്, രാവിലെ എത്തിയാൽ സ്ഥാനമാനങ്ങൾ മറന്ന് എല്ലാവരും ഡൈനിങ് ഏരിയയിൽ ചായ കുടിക്കാനായി ഒത്തു ചേരും, അതു പോലെ തന്നെ ഉച്ചയ്ക്കുള്ള ലഞ്ചും വൈകിട്ടത്തെ ചായയും എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കഴിക്കുന്നത്. ആ സമയം അവിടെ ബോസ് എന്നോ എംപ്ലോയി എന്നോ വ്യത്യാസം ഉണ്ടാവില്ല, എന്നാൽ ജോലിയുടെ കാര്യത്തിൽ സ്റ്റീവ് പുലിയാണ്, ഒരു വിട്ടുവീഴ്ചയും അവന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല.
മറ്റത്തിൽ ജേക്കബ് കുര്യന്റെയും അദ്ദേഹത്തിൻറെ ഭാര്യ റീബയുടെയും വർഷങ്ങളോളം ഉള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരം ആയിരുന്നു എംജെ കൺസ്ട്രക്ഷൻസ്. ചെറിയ രീതിയിൽ കൊച്ചിയിൽ തുടങ്ങിയ കമ്പനിയുടെ ബ്രാഞ്ചുകൾ വളരെ വേഗം തന്നെ ഇന്ത്യയിൽ എല്ലാ മെട്രോ സിറ്റികളിലും സ്ഥാനം പിടിച്ചു.
ജേക്കബ് റീബ ദമ്പതികൾക്ക് മൂന്ന് മക്കളാണ്:
🔸 സ്റ്റീഫൻ ജേക്കബ് മറ്റത്തിൽ (സ്റ്റീവ്), നമ്മുടെ കഥാനായകൻ, സിവിൽ എഞ്ചിനീയറിംഗ് റാങ്കോടെ പാസായ സ്റ്റീവ് എംജെ കൺസ്ട്രക്ഷൻസിൻ്റെ നെടുംതൂണാണ്.
🔸സാമുവേൽ ജേക്കബ് മറ്റത്തിൽ (സാം) ഐഐഎമ്മിൽ എംബിഎ ചെയ്യുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പിംഗ് ആണ് പുള്ളിയുടെ പാഷൻ എങ്കിലും ഇപ്പോൾ ബിസിനസിൽ അച്ചാച്ചന്റെ വലംകൈ ആകാനുള്ള ശ്രമത്തിലാണ്.
🔸സോണിയ ജേക്കബ് മറ്റത്തിൽ (കുഞ്ഞി), തിരുവല്ലയിൽ ഉള്ള റസിഡൻഷ്യൽ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു. പേര് പോലെ കുഞ്ഞാണെങ്കിലും, ആള് മറ്റത്തിലെ പുലിക്കുട്ടിയാണ്.
ഇവരെപ്പറ്റി കൂടുതൽ നമുക്ക് വഴിയേ അറിയാം.
✨✨✨✨✨✨✨✨✨✨✨✨✨✨✨
അഞ്ചു വർഷം മുമ്പാണ് മറ്റത്തിൽ കുടുംബത്തെ ആകമാനം തകർത്ത സംഭവങ്ങൾ അരങ്ങേറിയത്. കമ്പനിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ആദ്യം മനസ്സിലാക്കിയത് തോമസ് ആണ്, അയാളത് ജേക്കബിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. കൂടുതൽ അന്വേഷണം നടത്തിയതിൽ നിന്ന്, കൊച്ചിയിലുള്ള ബ്രാഞ്ചിൽ മാത്രമല്ല ബാക്കിയുള്ള ബ്രാഞ്ചുകളിലും ലക്ഷങ്ങളുടെ ക്രമക്കേടുകൾ നടന്നിട്ടുള്ളതായി അറിഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഡൽഹിയിലേക്ക് പോയ ജേക്കബും റീബയും പിന്നെ തിരികെ വന്നില്ല. പോലീസ് അന്വേഷണം നടന്നെങ്കിലും അവർ എവിടെ പോയി എന്ന് കണ്ടു പിടിക്കാൻ ആർക്കും സാധിച്ചില്ല. സാമ്പത്തിക ബാധ്യതകൾ വർദ്ധിച്ചതിനെ തുടർന്ന് കൊച്ചിയിലെ ഒഴികെയുള്ള മറ്റെല്ലാ ബ്രാഞ്ചുകളും അടച്ചു പൂട്ടി. വിരലിൽ എണ്ണാവുന്ന സ്‌റ്റാഫുകൾ ഒഴികെ ബാക്കിയെല്ലാവരും ബെറ്റർ ഓപ്ഷൻസ് തിരക്കി പോയി.
"മുമ്പോട്ട് ഇനി എന്താണ് സ്റ്റീവ്?"
അതു വരെ പപ്പയുടെയും മമ്മയുടെയും തണലിൽ ജീവിച്ച 23കാരനെ, തോമസിന്റെ ആ ചോദ്യം പിടിച്ചുലച്ചു. അനിയനും പെങ്ങളും അടങ്ങുന്ന കുടുംബത്തിൻറെ ചുമതല തന്റെ തോളിൽ ആണെന്ന് അവനെ ആദ്യമായി മനസ്സിലാക്കി കൊടുത്തത് ആ ചോദ്യം ആയിരുന്നു.
"എനിക്ക് അറിയില്ല അങ്കിൾ...... ഞാൻ......ഞാൻ...."
തളർച്ചയോടെ അവൻ പറഞ്ഞത് കേട്ട് അയാൾക്ക് വിഷമം തോന്നിയെങ്കിലും, അവൻ തളർന്നു പോയാൽ ശരിയാവില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു.
"തളർന്നു പോയിട്ട് കാര്യമില്ല മോനെ, ജേക്കബ് സാറിൻറെ സ്വപ്നമായിരുന്നു നമ്മുടെ കമ്പനി. അത് നശിക്കാൻ വിട്ടുകൊടുക്കണോ? നിന്നെക്കൊണ്ട് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ."
അയാൾ പറഞ്ഞത് കേട്ട് അവൻ തളർച്ചയോടെ അയാളുടെ മുഖത്തേക്ക് നോക്കി
"ഞാൻ എന്ത് ചെയ്യണം എന്നാണ് അങ്കിൾ പറയുന്നത്? ആരാ അങ്കിൾ ഇത്ര വലിയ ചതി നമ്മളോട് ചെയ്തത്?"
അവൻ്റെ ചോദ്യത്തിന് അയാൾ മറുപടി ഒന്നും പറഞ്ഞില്ല. അവൻ്റെ മനസ്സിലേക്ക് ഒരു രൂപം തെളിഞ്ഞു വന്നു, മനസ്സിൽ സംശയങ്ങൾ നിറഞ്ഞു. അവൻറെ മുഖഭാവത്തിൽ നിന്നും മനസ്സിൽ എന്താണെന്ന് മനസ്സിലാക്കിയ തോമസ് അവൻ്റെ കൈയിൽ പിടിച്ചു
"മോനെ, നിൻറെ മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്കറിയാം."
"അയാളായിരിക്കുമോ അങ്കിളേ? പുതിയ കമ്പനി തുടങ്ങാൻ അയാൾക്ക് എവിടുന്നാണ് ഇത്രയും പൈസ?"
"നമുക്കൊന്നും പറയാൻ പറ്റില്ല മോനെ, ജേക്കബ് സാറിനോട് ഞാൻ ആ സംശയം പറഞ്ഞതാണ്, പക്ഷേ സാറിന് അയാളെ ഭയങ്കര വിശ്വാസമായിരുന്നു."
"പപ്പയുടെ വിശ്വാസം തെറ്റായിരുന്നോ അങ്കിളേ?"
"സാർ അങ്ങനെ ആരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന കൂട്ടത്തിൽ അല്ല, പിന്നെ ഇപ്പോൾ അതിൻറെ പുറകെ പോകേണ്ട സമയമല്ല. നിന്നെ ആശ്രയിച്ച് കഴിയുന്ന രണ്ടു പേരുണ്ട്"
തോമസ് പറഞ്ഞത് കേട്ട് അവൻ കണ്ണടച്ച് ചാരി ഇരുന്നു
"ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സാമിനെയും കുഞ്ഞിയെയും നോക്കിക്കോണം. അവർക്ക് നീ മാത്രമേ ഉള്ളൂ"
ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് മമ്മ പറഞ്ഞ വാക്കുകൾ അവൻറെ മനസ്സിലേക്ക് തെളിഞ്ഞു വന്നതും മറ്റെല്ലാ ചിന്തകളും മനസ്സിൽ നിന്നും മാറി. എങ്ങനെ എങ്കിലും നഷ്ടപ്പെട്ടതെല്ലാം തിരികെ നേടണം എന്ന് മാത്രമായി അവൻ്റെ ചിന്ത. അവൻ ചെറിയ ഒരു പുഞ്ചിരിയോടെ തോമസിനെ നോക്കി
"ഒരു കഷ്ടകാലം വന്നപ്പോൾ നിന്നെ ഇട്ടിട്ടു പോയവരെല്ലാം, ആ തീരുമാനത്തിൽ പശ്ചാത്തപിക്കണം. അതു പോലെ നാളെ ഒരിക്കൽ നിൻറെ പപ്പയും മമ്മയും തിരിച്ചു വരുമ്പോൾ, അവരുടെ മനസ്സ് നിന്നെ ഓർത്ത് അഭിമാനിക്കണം. ഇപ്പോൾ ആ ഒരു ചിന്ത മാത്രം മതി മനസ്സിൽ, ചതിച്ചവരുടെ പിറകെ പോകാതെ, നാളെ ചതി പറ്റാതിരിക്കാൻ ഉള്ള ശ്രദ്ധ ഉണ്ടായാൽ മതി."
അയാൾ പറഞ്ഞതിന് തല ആട്ടുമ്പോൾ എന്ത് എവിടെ തുടങ്ങണം എന്ന് ഒരു രൂപവും അവന് ഉണ്ടായിരുന്നില്ല.
"വിഷമിക്കേണ്ട, എത്ര വലിയ ഭാരമാണ് ഇത് എന്ന് എനിക്ക് നന്നായി അറിയാം. എന്ത് സഹായത്തിനും ഞാൻ കൂടെയുണ്ടാവും."
അവൻ്റെ തോളിൽ തട്ടി അയാൾ പറഞ്ഞ വാക്കുകൾ അവന് ശക്തി നൽകി.
"താങ്ക്സ് അങ്കിളേ, ഈ ഒരു സപ്പോർട്ട് മതി എനിക്ക്. നഷ്ടപ്പെട്ടതെല്ലാം ഞാൻ തിരികെ നേടും, അത് കഴിഞ്ഞ് എൻറെ പപ്പയെ ആരാണ് ചതിച്ചത് എന്നും ഞാൻ കണ്ടു പിടിച്ചിരിക്കും."
അവൻ്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ അയാളുടെ മനസ്സിലും സമാധാനം നിറച്ചു. പിന്നീട് രാപകൽ ഇല്ലാത്ത അധ്വാനമായിരുന്നു, തകർച്ചയുടെ വക്കിൽ നിന്നും എം ജെ കൺസ്ട്രക്ഷൻസിനെ കോടികളുടെ turnover ഉള്ള ബിസിനസ് ആയി വളർത്തിക്കൊണ്ടു വന്നത് സ്റ്റീവിൻ്റെ ഒറ്റയാൾ പരിശ്രമം ആയിരുന്നു. അന്നും ഇന്നും അവന് ഉറച്ച സപ്പോർട്ടുമായി തോമസ് കൂടെ തന്നെയുണ്ട്.
✨✨✨✨✨✨✨✨✨✨✨✨✨✨✨
"മൊത്തത്തിൽ കളർ ആണല്ലോ, അല്ലെങ്കിലും സ്റ്റീഫൻ ജേക്കബിന്റെ സെക്രട്ടറി ആകാൻ പെൺപിള്ളാരുടെ ക്യൂ ആയിരിക്കുമല്ലോ."
ഇൻറർവ്യൂവിന് വേണ്ടി ലൈനിൽ നിൽക്കുന്ന പെൺകുട്ടികളെ കണ്ട് മെൽവിൻ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു
"അസൂയപ്പെട്ടിട്ട് കാര്യമില്ല സാർ, അതിനും വേണം യോഗം."
നാൻസി കളിയാക്കിയത് കേട്ട് അവൻ അവളെ കൂർപ്പിച്ചു നോക്കി.
"അത്രയ്ക്ക് യോഗം ഒന്നും വേണമെന്നില്ല, സ്നേഹിക്കാൻ പറ്റുന്ന ഒരെണ്ണം മതി എനിക്ക്."
അവൻ്റെ വാക്കുകൾ കേട്ട് അവളുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു.
"പുതിയ പാർട്ട് ടൈം എംപ്ലോയിയെ തിരഞ്ഞെടുത്തോ സാറേ?"
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്താണ് മെൽവിൻ തോമസിനോട് ചോദിച്ചത്
"പാർട്ട് ടൈം എംപ്ലോയീ?"
അയാൾ ചിരിയോടെ ചോദിച്ചത് കേട്ട് അവൻ്റെ ചുണ്ടിലും ചിരി വിരിഞ്ഞു
"പിന്നല്ലാതെ, ആറു മാസത്തിന് ഇടയ്ക്ക് എത്ര പേരാണ് വന്നു പോയത്? നിൽക്കണം എന്ന് അവർക്കുമില്ല നിർത്തണമെന്ന് ബോസിനും ഇല്ല."
അവൻ തല കുടഞ്ഞു കൊണ്ട് പറഞ്ഞു
"ഇത് അങ്ങനെ പോവില്ല എന്ന് തോന്നുന്നു."
തോമസ് ഭക്ഷണം കഴിച്ച് കൊണ്ട് പറഞ്ഞു
"എന്താ സാറേ പേര്?"
നാൻസി ചോദിച്ചത് കേട്ട് അയാള് അവളെ നോക്കി
"സ്നേഹ അലക്സാണ്ടർ, തിങ്കളാഴ്ച ജോയിൻ ചെയ്യും."
"പേരൊക്കെ കൊള്ളാം, ഒരു മാസമെങ്കിലും തികച്ചാൽ മതി."
മെൽവിൻ ഒരു നെടുവീർപ്പോടെ പറഞ്ഞു
"ആ കലിപ്പനെ വീഴ്ത്താൻ ആരെങ്കിലും ഉണ്ടാകുമോ ദൈവമേ?"
കാവേരി പറഞ്ഞത് കേട്ട് അവർ ചിരിച്ചെങ്കിലും, തോമസിൻ്റെ മുഖം മ്ലാനമായത് ആരും ശ്രദ്ധിച്ചില്ല.
"നിനക്ക് കല്യാണം ഒന്നും നോക്കുന്നില്ലെ മെൽവിൻ?"
അല്പനേരം മൗനമായിരുന്നതിനു ശേഷം അയാൾ അവനെ നോക്കി ചോദിച്ചു
"പിന്നെ, അമ്മച്ചിക്ക് അതേയുള്ളൂ കുറച്ചു നാളായിട്ട് പണി. എല്ലാം ഒത്തു വന്നാലും, വയ്യാത്ത അമ്മച്ചി ഉണ്ടെന്നറിയുമ്പോൾ വരുന്നവർ വന്ന വഴി തിരിച്ചു പോകും. കല്യാണം കഴിക്കാൻ വേണ്ടിയിട്ട് പെറ്റമ്മയെ കൊണ്ട് കളയാൻ പറ്റില്ലല്ലോ. എൻറെ അമ്മച്ചിയെ നോക്കാൻ പറ്റുന്ന ഒരു പെണ്ണിനെ മതി എനിക്ക്."
അവൻ പറഞ്ഞത് കേട്ട് അവർ ആകാംക്ഷയോടെ അവനെ നോക്കി
"എന്ത് പറ്റി അമ്മച്ചിക്ക്?"
"രണ്ടു വർഷം മുമ്പ് നടന്ന ഒരു അപകടത്തിൽ അപ്പച്ചൻ അങ്ങ് പോയി, അമ്മച്ചി അരയ്ക്ക് താഴെ തളർന്നു കിടപ്പാണ്. ശരീരത്തിൻ്റെ തളർച്ചയെക്കാൾ അപ്പച്ചന്റെ മരണം നൽകിയ ആഘാതമാണ് അമ്മച്ചിയെ കൂടുതൽ തളർത്തിയത്."
അവൻ്റെ ശബ്ദം ഇടറി, കണ്ണ് നനഞ്ഞു
"അമ്മച്ചിയെ അപ്പോൾ ആരാണ് നോക്കുന്നത്?"
നാൻസി അതിശയത്തോടെ ചോദിച്ചത് കേട്ട് അവൻ ചിരിച്ചു
"സഹായത്തിന് ഒരു ചേച്ചി ഉണ്ട്, എന്നാലും അമ്മച്ചിയെ കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ അമ്മച്ചി തന്നെ ചെയ്യും. പണ്ട് തൊട്ടേ അമ്മച്ചിക്ക് ആരെയും ബുദ്ധിമുട്ടിക്കുന്നത് അത്ര ഇഷ്ടമല്ല, അതിപ്പോൾ എന്നെ ആയാലും. പക്ഷേ എനിക്ക് മടി ഒന്നുമില്ല അമ്മച്ചിയുടെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന്."
അമ്മച്ചിയെ പറ്റി പറയുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒരു ജോഡി കണ്ണുകൾ ഒപ്പിയെടുത്തത് അവൻ അറിഞ്ഞില്ല.
"ബന്ധുക്കൾ ആരുമില്ലേ?"
"അതൊക്കെ കണക്കാ, അപ്പച്ചനും അമ്മച്ചിയും സ്നേഹിച്ചു കെട്ടിയതാണെന്നെ, അതു കൊണ്ടു തന്നെ ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കത്തില്ല. അല്ലെങ്കിൽ തന്നെ എന്നാത്തിനാ ബന്ധുക്കൾ, എനിക്ക് എന്റെ അമ്മച്ചിയും ഉണ്ട് അമ്മച്ചിക്ക് ഞാനും ഉണ്ട്, അത് മതി."
അവൻ്റെ കണ്ണ് നിറഞ്ഞത് കണ്ട് അവർക്ക് വിഷമം തോന്നി. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന അവൻറെ ഉള്ളിൽ ഇങ്ങനെ ഒരു വിഷമം ഉള്ളതായി അവർ അറിഞ്ഞില്ല.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/52282/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ