ഫോളോ
M!KKû
@murshi100
34
പോസ്റ്റുകള്‍
458
ഫോളോവേഴ്സ്
M!KKû
1.8K കണ്ടവര്‍
23 മണിക്കൂർ
Part - 2      "അവരാരാ? ആരാണവരെ കടത്തി വിട്ടത്?" യുവാവിന്റെ വായിലേക്ക് വെടി വെച്ചു കൊന്ന മനുഷ്യൻ തലമുടി നീണ്ടവനോട് ചോദിച്ചു.       "എനിക്കറിയില്ല! അവർ നമ്മളെ കണ്ടു. തിരിച്ചു വിടരുത്... കൂടെ ആരാ ഉള്ളതെന്ന് അറിയില്ല..." നീല ജാക്കറ്റ്കാരൻ പറഞ്ഞു. കൊലയാളി കൈത്തോക്ക് ഡോ. സീനത്തിന്റെയും മകന്റെയും നേരെ തിരിച്ചു.       "മമ്മീ..." അലി നിലവിളിച്ചു. സീനത്ത് പെട്ടെന്ന് വാതിൽ വലിച്ചു തുറന്ന് അലിയെ പിടിച്ചുകൊണ്ട് പുറത്തുകടന്നു. അപ്പോൾ ഒരു വെടിയുണ്ട വാതിലിൽ ദ്വാരമുണ്ടാക്കി. അതവരുടെ ഉള്ളം വിറപ്പിച്ചു കളഞ്ഞു. വാതിലിന്റെ ഓടാമ്പൽ ഇട്ടിട്ട് സീനത്ത് താഴേക്ക് ഓടി.       "മോനേ വേഗം..." അപകടത്തിന്റെ ഭയാനകത അലിക്കും മനസ്സിലായി. അവൻ സീനത്തിനേക്കാൾ വേഗത്തിൽ റോഡിലെത്തി.       "നമ്മൾ എന്തു ചെയ്യും? കാർ ചത്തു കിടക്കുകയല്ലേ?" അവൻ ചോദിച്ചു. സീനത്ത് അതുവഴി വന്ന ടാക്സിക്കാറിന് കൈകാണിച്ചു അത് നിർത്താതെ പോയി. പിന്നാലെ ഒരു വാൻ കൂടി വന്നു. നിറയെ ആളുകളുള്ള അതും നിർത്തിയില്ല. മഴ ചന്നംപിന്നം പെയ്യുന്നുണ്ടായിരുന്നു. അപ്പോൾ കൊലയാളികൾ വാതിൽ പൊളിച്ച് താഴേ എത്തിയ ശബ്ദം കേട്ടു. സീനത്ത് അലിയുടെ കയ്യിൽ പിടിച്ച്  ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ ഒരു പ്രൈവറ്റ് കാർ വന്നു. അതിന്റെ മുന്നിലേക്ക് ചെന്ന് കൈകൾ വിരിച്ചു പിടിച്ചു. കാർ നിന്നു.  മാന്യനായ ഒരാളാണ് അതിലുണ്ടായിരുന്നത്.       "ഞങ്ങളുടെ കാർ ബ്രേക്ക് ഡൗണായി. ഒരു ലിഫ്റ്റ് തരണം."        സീനത്ത് അപേക്ഷിച്ചു. അയാളുടെ അനുവാദം കിട്ടുന്നതിനു മുമ്പേ അലി വാതിൽ തുറന്ന് അകത്തുകയറി. സീനത്തും ഇരുന്നപ്പോൾ കാർ വിട്ടു.       "നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത്?" കാർ ഓടിക്കുന്ന ആൾ തിരക്കി. അലി സീനത്തിനെ തോണ്ടി. അവർ അവനോടൊപ്പം പിന്നിലേക്ക് നോക്കി. ആ കെട്ടിടത്തിൽ നിന്ന് മൂന്നുപേരും റോഡിലേക്ക് വന്നു തങ്ങളെ നോക്കുന്നു. ഒരാൾ കൈചൂണ്ടി എന്തോ പറയുകയാണ്.          "അടുത്ത ബസ്റ്റോപ്പിൽ  ഇറക്കിയാൽ മതി." പെട്ടെന്ന് സീനത്ത് മറുപടി നൽകി. നാലഞ്ച് ആളുകൾ നിൽക്കുന്ന ബസ് സ്റ്റോപ്പിൽ അവർ ഇറങ്ങി.         "വളരെ നന്ദി." സീനത്ത് ഡോർ അടച്ചു. കാർ പോയി. അവർ മറ്റ് യാത്രക്കാരോട് ഒപ്പം ചേർന്നു. രണ്ടു നിമിഷം കഴിഞ്ഞപ്പോൾ ഒരു കാർ അവരുടെ മുന്നിലൂടെ പാഞ്ഞുപോയി. അതിൽ ആ നീല ജാക്കറ്റ് ധാരി ഇരിക്കുന്നുണ്ടായിരുന്നു. അയാൾ ആ കാറിനെ ഫോളോ ചെയ്യുകയാണ്! ബസ് വന്നു. സീനത്ത് അലിയുടെ കയ്യിൽ പിടിച്ചു. വർഷങ്ങൾക്കു ശേഷമാണ് ലൈൻ ബസ്സിൽ കയറുന്നത്. കണ്ടക്ടർ വന്നപ്പോഴാണ് സീനത്ത് ഓർത്തത് ടിക്കറ്റ് എടുക്കാൻ പൈസ ഇല്ല! തനിക്ക് പണം കയ്യിൽ കൊണ്ടുനടക്കേണ്ട കാര്യമില്ലല്ലോ... സീനത്ത് വിയർത്തു പോയി .         "ടിക്കറ്റ്."         "മമ്മി ഞാൻ എടുക്കാം... എന്റെ കയ്യിൽ പോക്കറ്റ് മണി ഉണ്ട്..." അലി പറഞ്ഞു. ഹാവൂ! സീനത്ത് ഒന്നു നിശ്വസിച്ചു. പൈസയില്ലാതെ ബസ്സിൽ നിന്ന് ഇറക്കി വിട്ടാൽ ഇതിൽപരം നാണക്കേട് ഉണ്ടോ? പെട്ടെന്ന് മുന്നിലായി റോഡിൽ അവർ ഒരു കാഴ്ച കണ്ടു. തങ്ങൾക്ക് ലിഫ്റ്റ് തന്ന കാർ ഓവർടേക്ക് ചെയ്തു തടഞ്ഞിരിക്കുന്നു. അതിലെ മനുഷ്യനെ നീല ജാക്കറ്റ് കാരൻ കോളറിനു പിടിച്ചു കാറിൽ നിന്ന് വലിച്ചിറക്കുന്നു. ബസ്സിൽ ഉള്ളവർ ആ കാഴ്ച കണ്ടു. ആ മനുഷ്യൻ ബസ്സിനുനേരെ നോക്കിയപ്പോൾ സീനത്ത് തല വലിച്ചു.            കാറുടമയിൽ നിന്ന് ഞങ്ങൾ ഇറങ്ങിയ സ്ഥലം അറിയുമ്പോൾ കൊലയാളി വേഗം ബസ്റ്റോപ്പിൽ എത്തും. തങ്ങളെ കാണാതാകുമ്പോൾ അവിടെ നിൽക്കുന്നവരോട് തിരക്കും. പിന്നെ ആദ്യം കടന്നു പോയ ഈ ബസിനെ പിന്തുടരും... അവർ കാറിൽ കുതിച്ചുവരും. ബസ് തടഞ്ഞുനിർത്തി തങ്ങളെ കണ്ടുപിടിക്കും ബസ്സിൽ വെച്ച് അവർ.. ഓർത്തപ്പോൾ ഡോക്ടർ സീനത്തിന് തല പെരുത്തു. അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തിയപ്പോൾ സീനത്ത് ഇറങ്ങാൻ തുടങ്ങി.         "നിങ്ങൾ പറഞ്ഞ സ്റ്റോപ്പ് ഇതല്ല." കണ്ടക്ടർ പറഞ്ഞു.         "ഞങ്ങൾക്കിവിടെ ഇറങ്ങണം!" മോനെയും വിളിച്ചുകൊണ്ടു ഇറങ്ങി.         "എന്തിനാ മമ്മി നമ്മൾ ഇവിടെ ഇറങ്ങിയത്?" അലി അമ്പരപ്പോടെ ചോദിച്ചു പെട്ടെന്ന് അവനെ മറച്ചുകൊണ്ട് അവർ തിരിഞ്ഞു. ആ കാർ അവരെ കടന്ന് ബസിനു പിന്നാലെ പോയി.         "മമ്മി ആ തലമുടിക്കാരൻ" അലി ആ കാറിന് നേരെ നോക്കി.         "അതാ നമ്മളിവിടെ ഇറങ്ങിയത്. മോന്റെ കൈയിൽ കാശുണ്ടോ?"         "യെസ് മമ്മീ"         അവൻ പോക്കറ്റിൽ നിന്ന് ചില്ലറയും നോട്ടും എടുത്തു. നിറയെ ആളുകളുമായി ഒരു ബസ്സ് എതിരെ വന്നു.         "നമുക്ക് അതിൽ കയറാം." ബസ്സ് ടൗണിൽ ഇറങ്ങി. അല്പം സാവകാശം വേണം. എന്താണ് ഈ പ്രതിസന്ധിയിൽ ചെയ്യേണ്ടത് എന്ന് ആലോചിക്കണം. തങ്ങളുടെ കാർ ആ കെട്ടിടത്തിനു മുന്നിൽ കിടക്കുകയാണ്. കാർ നമ്പർ വെച്ച് അവർക്ക് തന്റെ വീട് കണ്ടു പിടിക്കാൻ കഴിയും. സഹായത്തിന് ആരെ വിളിക്കും? അബൂഹസൻ നൂറുകണക്കിനു മൈൽ അകലെയാണ്. ഫോണിൽ വിളിച്ചാലും കിട്ടില്ല. കാർ റെയ്സ് നടക്കുകയാണ്.         "മോന് വിശക്കുന്നില്ലേ?"         റസ്റ്റോറന്റിലേക്ക് നടന്നുകൊണ്ട് സീനത്ത് ചോദിച്ചു.         "വിശപ്പ് പോയി മമ്മി... പേടിയാ മുഴുവനും. അതെന്തിനാ മമ്മി ആ ചേട്ടനെ കൊന്നത്?"         "മിണ്ടല്ലേ അതൊന്നും മോന് ആലോചിക്കേണ്ട..."         അവർ റസ്റ്റോറന്റിൽ കയറി. ഓർഡർ കൊടുത്തു. തണുത്ത വെള്ളം കുടിച്ചപ്പോൾ ആശ്വാസം തോന്നി.         "അവര് നമ്മളേം കൊല്ലുമോ മമ്മി?"         അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.         "ഇല്ല..."         "പിന്നെ എന്തിനാ നമ്മൾ അവരെ പേടിച്ചു ഓടുന്നത്?"        സീനത്തിന് ഉത്തരം മുട്ടി.        "അലിക്കുഞ്ഞ് അതൊന്നും ആലോചിക്കണ്ട..."        ഭക്ഷണം വന്നു. അവൻ ആർത്തിയോടെ കഴിക്കാൻ തുടങ്ങി. സീനത്തിന് ഒരിറക്ക് പോലും കഴിക്കാൻ പറ്റിയില്ല. നെഞ്ചിനകത്ത് തീ നിറഞ്ഞു നിൽക്കുന്നതുപോലെ... ചൂടു കാപ്പി മൊത്തി കുടിച്ചു.       "മമ്മി....?"       "മ്?"       "പൈസ ഉണ്ടോ നമ്മുടെ കയ്യില്?"       ചോദ്യം കേട്ട് സീനത്ത് വല്ലാതായി.. പരിഭ്രമത്തിനിടയിൽ അതോർത്തില്ല. പരിചയമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റും നോക്കി. പെട്ടെന്ന് ബുദ്ധി തോന്നി.       "സാരമില്ല. ഞാൻ വർക്ക് ഷോപ്പിലേക്ക് ഫോൺ ചെയ്യാം. നമ്മുടെ കാർ അവിടെനിന്ന് കൊണ്ടുവരാനും അവർ വരണ്ടേ?"       "ശരിയാ..."       അവൻ ആശ്വാസത്തോടെ കഴിക്കാൻ തുടങ്ങി.       "നമുക്ക് പോകാനും ഒരു വണ്ടി വേണം."       അലി കഴിച്ചു തീരുന്നതുവരെ സീനത്ത് ഇരുന്നു. പിന്നെ കൗണ്ടറിലേക്ക് ചെന്ന് വർക്ക് ഷോപ്പിലേക്ക് ഫോൺ ചെയ്തു. സേവ്യർ മേസ്തിരിയാണ് ഫോണെടുത്തത്.       "മേസ്തിരി എന്റെ കാർ തകരാറായി."       "എവിടെയാ കുഞ്ഞേ?" സീനത്ത് സ്ഥലം പറഞ്ഞു.       "ഞാനിപ്പോൾ ഒരു റസ്റ്റോറന്റ്ലാണ്." അവൾ സ്ഥലവും റസ്റ്റോറന്റ് പേരും പറഞ്ഞു.       "ആദ്യം എനിക്കൊരു കാറും കുറേ രൂപയും എത്തിക്കണം."       "ശരി. ഇപ്പോൾ തന്നെ വരാം..." 15 മിനിറ്റ് കഴിഞ്ഞപ്പോൾ കാറും ഒരു ജീപ്പും വന്നു. സേവ്യർ മേസ്തിരി കാറിന്റെ താക്കോൽ സീനത്തിനെ ഏൽപ്പിച്ചു. പണവും.       "കാറിനെന്തു പറ്റിയതാ... കുഞ്ഞേ?" അയാൾ സീനത്തിനെയും അലിയെയും നോക്കി.       "എനിക്കറിയില്ല മേസ്തിരി... നിന്നുപോയി. അത് റിപ്പയർ ചെയ്ത് വർക്ക്ഷോപ്പിൽ ഇട്ടാൽ മതി."       "ശരി. മോൻ നനഞ്ഞല്ലോ. അവിടെ നിന്നാൽ മതിയായിരുന്നല്ലോ?"                  മേസ്തിരി ജീപ്പിൽ കയറിപ്പോയി. ആശ്വാസമായി. സീനത്ത് സമാധാനത്തോടെ ഇരുന്ന് ആലോചിച്ചു. തങ്ങൾക്ക് ആരുടെയെങ്കിലും സഹായം കൂടിയേതീരൂ... സുഹൃത്തുക്കൾ ധാരാളം ഉണ്ട്. പക്ഷേ ആരെയാണ് സമീപിക്കുക. ഡോക്ടർ പ്രമീളയെ കണ്ടാലോ? എന്തും പറയാവുന്ന ചേച്ചിയെ പോലെയാണ് പ്രമീള ഡോക്ടർ. പക്ഷേ അവർക്ക് തന്നെ സഹായിക്കാൻ ആകുമോ?          മേസ്തിരി ഇപ്പോൾ കാറിന്റെ കംപ്ലൈന്റ് കണ്ടുപിടിച്ചു കാണും. പെട്ടെന്ന് സിരകളിൽ ഒരു മരവിപ്പ് ഉണ്ടായി. ആ കാർ കിടക്കുന്നത് കൊലയാളികളുടെ മുന്നിലാണ്. അത് നന്നാക്കാൻ ആൾ എത്തിയപ്പോൾ എങ്ങനെ അത് അവര് അറിഞ്ഞെന്ന് അന്വേഷിക്കും. താൻ ഫോൺ ചെയ്തെന്നും താനും മോനും ഇവിടെയും ഉണ്ടെന്നും കൊലയാളികൾ അറിയും! പിന്നെ... സീനത്ത് എഴുന്നേറ്റു.        "മോനെ വാ..."        അവൻ തിന്നു കൊണ്ടിരുന്ന ഐസ്ക്രീം മാറ്റിവെച്ചു. വേഗം ബില്ല് കൊടുത്ത് അന്ധാളിച്ചു നിൽക്കുന്ന കുട്ടിയെ വലിച്ചുകൊണ്ട് കാറിലേക്ക് ചെന്നു. വേഗം കാറ് സ്റ്റാർട്ട് ചെയ്ത് മറ്റു കാറുകൾക്കിടയിലൂടെ റോഡിലേക്ക് ഇറക്കി കാർ എതിർവശത്ത് കൂടി പോകുമ്പോൾ ആ കാർ നേരെ വരുന്നത് കണ്ടു.                "മമ്മീ അയാൾ..."                  അലി അവനെ കണ്ടു കഴിഞ്ഞു. അവന്റെ തല ബലമായി പിടിച്ചു താഴ്ത്തിക്കൊണ്ട് സീനത്ത് കുനിഞ്ഞു. ആ കാർ റസ്റ്റോറന്റ്നു മുന്നിൽ നിൽക്കുന്നതും നീല ജാക്കറ്റ് കാരനും വേറൊരു ഗൂർഖയും ഇറങ്ങി അകത്തേക്ക് ഓടുന്നതും കണ്ട് സീനത്ത് വേഗത കൂട്ടി.        "അവർ നമ്മളെയും കൊല്ലുമോ മമ്മി.."        "നീയൊന്ന് മിണ്ടാതിരിക്ക്..."        സീനത്തിന്റെ ശബ്ദം കനത്തു. അവൻ മമ്മിയെ തറപ്പിച്ചു നോക്കി. കാർ അതിവേഗം പായുകയായിരുന്നു. റസ്റ്റോറന്റ്ൽ ചെല്ലുമ്പോൾ അവർക്ക് തന്റെ കാറിന്റെ നിറവും എവിടേക്കാണ് പോയെന്നും അറിയാൻ കഴിയുമെന്ന് സീനത്ത് ഓർത്തു. റിയർവ്യൂ മിററിലൂടെ നോക്കിയപ്പോൾ ആ കാർ പുറകെ ഉണ്ടെന്നു തോന്നി. വേഗം കാർ വലതുവശത്തേക്ക് തിരിച്ച് പോക്കറ്റ് റോഡിലൂടെ വിട്ട്‌ ഓവർബ്രിഡ്ജ് കടന്ന് ഹൈവേയിൽ എത്തി. കാറിന്റെ നമ്പർ റസ്റ്റോറന്റ്ൽ ആരും ശ്രദ്ധിച്ചിരിക്കുകയില്ലെന്ന് തന്നെ വിശ്വസിച്ചു.        "മമ്മീ..." അലി വിളിച്ചു.        "മോൻ പേടിക്കണ്ട എന്ന് പറഞ്ഞില്ലേ?"        "അതെല്ല മമ്മീ നമുക്ക് അലക്സാണ്ടർ അങ്കിളിനോട് പറഞ്ഞാലോ?"        അപ്പോഴാണ് സിറ്റി പോലീസ് കമ്മീഷണർ അലക്സാണ്ടറെ പറ്റി സീനത്ത് ഓർത്തത്. അബൂഹസന്റെ സുഹൃത്താണ്. വീട്ടിൽ ഒന്ന് രണ്ട്‌ വട്ടം വന്നിട്ടുണ്ട്. വമ്പൻ കുറ്റവാളികളെ പോലും വലവീശി പിടിച്ചിട്ടുള്ള ഓഫീസർ. അബൂഹസനെ പോലെ കാർ ഓട്ടത്തിൽ താൽപര്യമുള്ള ആളാണ് അലക്സാണ്ടറും. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അലിക്ക് സ്കൂളിൽ നിന്ന് ലഭിച്ച സ്പോർട്സ് മെഡലുകളും സർട്ടിഫിക്കറ്റുകളും കണ്ട് അദ്ദേഹം പറഞ്ഞിരുന്നു.               "അലിഹസ്സൻ പഠിച്ചു പോലീസിൽ ചേരണം. അങ്കിളിനെകാൾ വലിയ ഓഫീസർ ആകണം. അലിഹസ്സൻ എന്ന് കേട്ടാൽ കുറ്റവാളികൾ ഒക്കെ മൂത്രമൊഴിക്കണം..." അദ്ദേഹത്തിന് അലിയോട് വലിയ താല്പര്യമാണ്.         "അലക്സാണ്ടർ അങ്കിളിനോട് പറഞ്ഞാൽ പിന്നെ നമ്മൾ ഒന്നും പേടിക്കേണ്ട മമ്മി..." അലി പറഞ്ഞു. ആ കാര്യത്തിൽ സീനത്തിന് സംശയമേ ഇല്ലായിരുന്നു.         "മിടുക്കൻ! ഞാൻ അക്കാര്യം ഓർത്തില്ല!" മമ്മി പറഞ്ഞപ്പോൾ അവൻ അഭിമാനത്തോടെ പുഞ്ചിരിച്ചു. ഹൈവേക്കരികിലായിരുന്നു കമ്മീഷണർ ഓഫീസ്. കാർ നിർത്തി സീനത്ത് ഇറങ്ങി.         "മോനും വാ..." അലിയും ഒപ്പം ചെന്നു. പാറാവു നിന്ന പോലീസുകാരന് ഡോക്ടറെ അറിയാമായിരുന്നു.  അയാൾ ചിരിച്ചു.         "ഹസ്സൻ ഭായ് കാർ റെയ്സിൽ പങ്കെടുക്കുന്നെന്ന് പത്രത്തിൽ ഉണ്ടല്ലോ.  ഡോക്ടർ പോയില്ലേ?"                "ഇല്ല."         സീനത്ത് പുഞ്ചിരിച്ചു.        "കമ്മീഷണർ ഉണ്ടോ?"                "ഉണ്ടല്ലോ. അദ്ദേഹം ഇപ്പോൾ വന്നതേയുള്ളൂ. സർക്കിൾ അഗസ്റ്റിൻ സാറും ഉണ്ട് കൂടെ.. ഞാൻ പറയാം.."                  കോൺസ്റ്റബിൾ അകത്തേക്ക് പോയി. സീനത്തും അലിയും ആ കാർ പിന്നാലെ ഉണ്ടോയെന്ന് ഇടയ്ക്കിടെ റോഡിലേക്ക് നോക്കിക്കൊണ്ടിരുന്നു.         "ചെല്ലാൻ പറഞ്ഞു..."          കോൺസ്റ്റബിൾ തിരിച്ചുവന്നു. അവർ അകത്തേക്ക് ചെന്നു. ഹാഫ് ഡോർ  തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ കമ്മീഷണറും മറ്റു കസേരയിലിരുന്ന സിഐയും മുഖമുയർത്തി നോക്കി. അവർക്കടുത്തായി മറ്റൊരാളും. കമ്മീഷണറുടെ കസേരയിൽ അലക്സാണ്ടർ അല്ലായിരുന്നു...! യൂണിഫോമിൽ മറ്റൊരാൾ!! അവരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയ ഡോക്ടർ സീനത്തും അലിയും നടുങ്ങി വിറച്ചു പോയി... അതാ കൊലയാളികൾ ആണ്!!! നേരെ ഇരിക്കുന്ന ആൾ ആണ് ആ ചെറുപ്പക്കാരന്റെ വായിലേക്ക് നിറയൊഴിച്ചത്!!     (തുടരും)          അഭിപ്രായം അറിയിക്കണേ.. 😁🤍 "ശത്രു", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/dEvb2QHI93b ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! ബാക്കി ഭാഗങ്ങൾ പ്രതിലിപിയിൽ ഫോളോ ചെയ്ത് സൗജന്യമായി വായിക്കൂ.. #📙 നോവൽ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ
M!KKû
1.2K കണ്ടവര്‍
2 ദിവസം
ശത്രു                                       (ക്രൈം & ത്രില്ലർ)    Part - 1                         ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ഡോ. സീനത്ത് ആ ഇരട്ടക്കുട്ടികളെ ഒന്നുകൂടി നോക്കി. 'ബേബീസ് ഓഫ് ഗീത ' എന്ന കുറിപ്പ് ആ കുട്ടികളുടെ കാലിൽ കെട്ടിയിരിക്കുന്നു. ഗീത ടേബിളിൽ മയങ്ങി കിടക്കുകയാണ്. ഡോ. പ്രമീള സ്നേഹവായ്പോടെ അടുത്തുവന്ന് സീനത്തിന്റെ കരം ഗ്രഹിച്ചു. "താങ്ക്യൂ സീനത്ത്.... ഇപ്പോഴാ എനിക്ക് സമാധാനമായത്." "നന്ദി പറയേണ്ടത് ദൈവത്തോടാണ്." സീനത്ത് പറഞ്ഞു. "ഡോക്ടർക്ക് ചുണക്കുട്ടന്മാരായ 2 പേരക്കിടാങ്ങൾ അല്ലേ കിട്ടിയിരിക്കുന്നത്? കണ്ടോ കയ്യും കാലും ഇളക്കി അവന്മാര് ഉശിര് കാണിക്കുന്നത്." നിമിഷങ്ങളോളം ഡോക്ടർ പ്രമീള ആ ചോര കിടാങ്ങളെ നോക്കി നിന്നു. സീനത്ത് കാബിനിൽ ചെന്ന് വിശ്രമിക്കുമ്പോൾ അറ്റൻഡർ ഒരു കപ്പ് ചായ കൊണ്ട് കൊടുത്തു. ജനലിലൂടെ പുറത്ത് മഴ പെയ്യുന്നത് കാണാം. ചായ മൊത്തി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അബൂഹസ്സൻ മനസ്സിലെത്തി. രാവിലെ കരവലയത്തിൽ ഒതുക്കി ഓമനിച്ചുമ്മവെച്ച് പറഞ്ഞത്.                          "നിന്നെ കൂടാതെ വീണ്ടും ഹൈദരാബാദിലേക്ക് പോകുമ്പോൾ എനിക്ക് വല്ലാത്ത നഷ്ടബോധം ആണ് സീനത്തേ, നിന്റെ വീട്ടുകാരെ എതിർത്തുകൊണ്ടുള്ള നമ്മുടെ വിവാഹം കഴിഞ്ഞുള്ള ആ ഹണിമൂൺ കാലത്തെ ത്രില്ലിൽ അല്ലേ നമ്മൾ റാലിയിൽ പങ്കെടുത്ത് വിജയിച്ചത്. റാലിയിൽ ഗോൾഡൻ കപ്പ് നേടിയ ആദ്യത്തെ ദമ്പതികളാണ് നമ്മൾ." "എല്ലാം അബൂഹസ്സന്റെ കഴിവാണ്. ഇത്തവണയും ജയിച്ചു വരും. അനന്തൻ ഉണ്ടല്ലോ സഹായത്തിന്.." സീനത്ത് പറഞ്ഞു. "ഞാനും മോനും മത്സരം ടിവിയിൽ കണ്ടോളാം." "സീനത്ത് കൂടെയുള്ളതാണ് എന്റെ ശക്തി. ഇനി എത്ര ദിവസം ഞാൻ എന്റെ പൊന്നിനെ കാണാതിരിക്കണം." അയാൾ അവളെ പരിരംഭണം ചെയ്തു ചുംബിച്ചു. " അലി അപ്പുറത്ത് ഉണ്ട്. 10 12 വർഷമായിട്ടും തീർന്നില്ലേ കൊതിയും ആവേശവും ഒക്കെ?" " അങ്ങനെയങ്ങു തീരുന്നതല്ല എനിക്ക് നിന്നോടുള്ള സ്നേഹവും ആവേശവും ഒക്കെ. ഫസ്റ്റ് നീ. സെക്കൻഡ് മോട്ടോർ റാലി!" " ശ്ശോ... മോൻ വരും!" " എന്റെ ഭാര്യയെ കെട്ടിപ്പിടിക്കുന്നിടത്തു അവനെന്താ കാര്യം?"              "ഡാഡീ!" വാതിൽക്കൽ അലിയുടെ ശബ്ദം കേട്ട് അബു വിട്ടുമാറി. അവന്റെ ഭാവം കണ്ട് സീനത്തിന് ജാള്യത തോന്നി.         "എന്താ എന്റെ ഉമ്മാനെ ഉപദ്രവിക്ക്യാ?" അലി ചോദിച്ചു. സീനത്ത് പൊട്ടിച്ചിരിച്ചു പോയി.      "എന്താ ഡോക്ടറെ തന്നെ ഇരുന്നു ചിരിക്കുന്നത്?" ശബ്ദംകേട്ട് സീനത്ത് മുഖമുയർത്തി. ഡോക്ടർ പ്രമീള മുന്നിൽ നിൽക്കുന്നു. കയ്യിൽ ഒരു പ്ലേറ്റ് ചോക്ലേറ്റ്. "മോൾ എഴുന്നേറ്റ് ചായ കുടിച്ചു. ഡോക്ടറെ അന്വേഷിച്ചു". ഡോക്ടർ പ്രമീള അടുത്ത് ഒരു കസേരയിൽ ഇരുന്നു.                  "എനിക്ക് വേണ്ടിയാ സീനത്ത് അബൂ ഹസന്റെ കൂടെയുള്ള യാത്ര വേണ്ടെന്നു വെച്ചത്. സീനത്തിന് വളരെ ആഗ്രഹം ഉണ്ടായിരുന്നെന്ന് എനിക്കറിയാം ". സീനത്ത് സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു.      "ഗീതക്ക് ഇരട്ടകുട്ടികൾ ആണെന്നറിഞ്ഞപ്പോൾ എന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു. ആദ്യ ഡെലിവറി അല്ലേ വല്ല കോംപ്ലിക്കേഷനും ആയാൽ?  മറ്റുള്ളവർക്ക് വല്ല വിഷമവും വന്നാൽ നമ്മളോട് പറയാം. നമ്മുക്ക് വല്ല ആപത്തും വന്നാൽ  ആരോട് പറയാനാ? എന്റെ മോളുടെ വയറ്റിൽ കത്തി വെക്കാൻ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ദിവസവും എത്രയോ ഓപ്പറേഷനുകൾ ഞാൻ അറ്റൻഡ് ചെയ്യുന്നതാ.. എന്നിട്ടും.. സീനത്തിനെ മാത്രമേ എനിക്ക് വിശ്വാസം ഉണ്ടായിരുന്നുള്ളൂ.. അബൂഹസ്സനോട്‌ എന്റെ നന്ദി പറയണം. റാലി തുടങ്ങി കാണുമോ സീനത്തെ..?"                  സീനത്ത് ഉവ്വെന്ന് ശിരസ്സ് ഇളക്കി.      "അച്ഛനില്ലാത്ത കുട്ടിയാണ് എന്റെ മോള്. അവളുടെ മനസ്സ് കുഞ്ഞുങ്ങളെ കണ്ടപ്പോൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു. ഈശ്വരൻ സീനത്തിന് നന്മ വരുത്തും."       "ഗീതയുടെ ഭർത്താവിനെ അറിയിച്ചു എന്നല്ലേ പറഞ്ഞത്?"       "അതെ. ഗോപി ദുബായിൽ നിന്ന് ഉടനെ പുറപ്പെടുന്നു എന്ന് പറഞ്ഞതാ...എന്റെ മകനും ഉണ്ട് അവിടെ."       "എന്നിട്ട് ഇതുവരെ വന്നില്ലല്ലോ"       "നമ്മുടെ നാട് പോലെ വല്ലതുമാണോ സീനത്തെ....? എന്തെങ്കിലും തടസ്സം കാണും. ചിലപ്പോൾ ലീവ് കിട്ടിയില്ലായിരിക്കും. അല്ലെങ്കിൽ ഓഫീസിൽ എന്തെങ്കിലും പ്രശ്നം. അല്ലെങ്കിൽ വിമാനം കിട്ടാൻ വൈകിയിരിക്കും. ഗോപി എത്രയും പെട്ടെന്ന് വരുമെന്ന് എനിക്ക് ഉറപ്പാ. എന്ത് സ്നേഹമാ അവനു ഗീതയോടെന്നറിയാമോ? അവൻ അയക്കുന്ന കത്തുകൾ ഓരോ പുസ്തകമാക്കാൻ ഉണ്ട്."       "ആ കുട്ടി ഭാഗ്യമുള്ളവളാണ്.." സീനത്ത് ഒരു ചോക്ലേറ്റ് എടുത്തു തിന്നു.       "സീനത്തിന് വിശക്കുന്നില്ലേ? നമുക്ക് കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം."       "ഡോക്ടർ പൊയ്ക്കോളൂ.... മോൻ വരും ഞാൻ അവനെ കാത്തിരിക്കുകയാണ് ."     പ്രമീള എഴുന്നേറ്റപ്പോൾ ഡോക്ടർ തോമസ് ജേക്കബ് മുറിയിലേക്ക് വന്നു.        "ചെലവ് ചെയ്യണം പ്രമീള ഡോക്ടറെ.."        "തോമസ് ജേക്കബിന്റെ ഭാര്യ പ്രസവിച്ചിട്ട് ഞങ്ങൾക്ക് എന്താ ചെലവ് ചെയ്തത്...?"        "അത് പെൺകുട്ടി അല്ലേ.... കെട്ടിക്കാൻ ഞാൻ ഇപ്പോഴേ കാശുണ്ടാക്കാൻ ശ്രമിക്കുകയാ."        "ശരിയാ. കൺസൾട്ടിംഗ് ഫീസ് കുട്ടി എന്നു കേട്ടു." സീനത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.        "ഡോക്ടറെ കാണുമ്പോഴേ രോഗികൾ ബോധം കെടുകയാ..." തോമസ് ജേക്കബും പ്രമീളയും പോയപ്പോൾ സീനത്ത് തനിച്ചായി. മഴ കുറഞ്ഞിരുന്നു. അലി ഗേറ്റ് കടന്ന് ഓടി വരുന്നത് കണ്ടു. സീനത്ത് വേഗം പോർട്ടിക്കോയിലേക്ക് ചെന്നു.         "മോൻ എന്തിനാ മഴ നനഞ്ഞത്? പനി പിടിക്കില്ലേ?" സാരിത്തലപ്പുകൊണ്ട് തല തുടച്ചു കൊടുത്തു.         "വേഗം നമുക്ക് വീട്ടിൽ പോകാം മമ്മീ. എനിക്ക് വിശക്കുന്നു.." അലി കാറിനടുത്തേക്ക് ചെന്ന് വാതിൽ തുറന്ന് ബാഗ് തോളിൽ നിന്നെടുത്ത് അകത്തേക്കിട്ടു. ഡോക്ടർ സീനത്ത് കാറിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ അലി സ്റ്റീരിയോ ഓൺ ചെയ്തു. തമിഴ് റാപ്പ് മ്യൂസിക്  കാറിനുള്ളിൽ നിറഞ്ഞു. അലി താളം പിടിച്ചു. അവരുടെ കാർ ഗേറ്റ് കടന്നു പോയി. നഗരത്തിലെ ഹൃദയഭാഗത്ത് തന്നെ ആയിരുന്നു അബുഹസ്സൻ മോട്ടോഴ്സ് എന്ന സ്ഥാപനം. എല്ലാവിധ ഫോറിൻ കാറുകളും സ്പോർട്സ് കാറുകളും എൻജിൻ പണി ചെയ്യുന്നതും ബോഡിബിൽഡ് ചെയ്യുന്നതും അവിടെയാണ്. ചെറുപ്പത്തിൽ വണ്ടി കഴുകാൻ ആയി അവിടെ വന്ന അബു ഹസ്സൻ പിന്നീട് മെക്കാനിക്കായി ആ സ്ഥാപനം വിലക്ക് എടുക്കുകയായിരുന്നു. ഏതു വണ്ടിയും സ്റ്റാർട്ട് ചെയ്യുമ്പോഴേ അബൂഹസന് അതിന്റെ കംപ്ലൈന്റ് എന്താണെന്ന് മനസ്സിലാകും. കമ്പനിയുടെ എഞ്ചിനീയർ പരാജയപ്പെട്ടിടത്ത് പോലും അയാൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് മോട്ടോർ മെക്കാനിസത്തിൽ അബൂ ഹസൻ കിങ്ങ് ആണെന്നാണ് വിശ്വാസം. കാർ വർക്ക് ഷോപ്പിന് മുന്നിലെത്തിയപ്പോൾ അലി പുറത്തേക്ക് തലയിട്ട് ജോലിക്കാരുടെ നേരെ കൈവീശി. അവരെല്ലാം അവന്റെ കൂട്ടുകാരാണ്. ഭാവിയിൽ ഒരു മെക്കാനിക്കോ പോലീസ് ഉദ്യോഗസ്ഥനോ ആകണം എന്നാണ് അവന്റെ ആഗ്രഹം. മഴ വീണ്ടും പെയ്യാൻ തുടങ്ങിയ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ചക്രത്തിന് ഇടയിൽനിന്ന് ചീറ്റുന്നത് അലി നോക്കിയിരുന്നു. കാറ്റിന്റെ വേഗത കുറഞ്ഞു. അത് ഒന്നുരണ്ടുവട്ടം കുലുങ്ങി നിന്നു.          "എന്തുപറ്റി മമ്മി?"          "ഫാൻ ബെൽറ്റ് പോയെന്നു തോന്നുന്നു" സീനത്ത് ഡോർ തുറന്ന് ഇറങ്ങി.  ചാറ്റൽ മഴയെ ഉണ്ടായിരുന്നുള്ളൂ. ബോണറ്റ് പൊക്കി പരിശോധിച്ചു.           "ബെൽറ്റിന്റെ കുഴപ്പമല്ല...." സീനത്ത് സ്റ്റാർട്ട് ചെയ്തു നോക്കി. ഫലമുണ്ടായില്ല.         "മമ്മി, നമുക്ക് വർക്ക് ഷോപ്പിലേക്ക് ഫോൺ ചെയ്തു ആരോടെങ്കിലും വരാൻ പറയാം".          "അതിനിപ്പോ ഫോൺ ചെയ്യുന്നത് എവിടുന്നാ?"സീനത്ത് ചോദിച്ചുകൊണ്ട് ചുറ്റുപാടും നോക്കി. അടുത്തെങ്ങും വീടുകൾ ഇല്ല. ചുറ്റു മതിൽ ഉള്ള ഒരു കൂറ്റൻ ഫാക്ടറിയാണ് ഒരുവശത്ത്. മറ്റ് ചില കെട്ടിടങ്ങളിൽ ആൾ താമസം ഉണ്ടെന്നു തോന്നിയില്ല. "മമ്മീ ആ കെട്ടിടത്തിലേക്ക് ടെലിഫോൺ കമ്പി പോകുന്നുണ്ട്". അവരുടെ അടുത്തു തന്നെ കാണപ്പെട്ട പണി പൂർത്തിയാകാത്ത കെട്ടിടത്തിനു നേരെ അലി കൈചൂണ്ടി. അതിനോട് ചേർന്ന ഒരു ഷെഡ്ഡും അതിനുള്ളിൽ രണ്ട് മൂന്ന് കാറുകളും ഒരു പഴയ ജീപ്പും കിടന്നിരുന്നു. ഒരു പഴയ മോഡൽ വാൻ കട്ടപ്പുറത്ത് തുരുമ്പ് പിടിച്ചിരിക്കുന്നു. ദ്രവിച്ചു തുടങ്ങിയ തകരം കൊണ്ടുള്ള മതിലാണ് ചുറ്റുമുള്ളത്.          " മമ്മി വലിയ മഴ വരുന്നു...." അവൻ ആ കെട്ടിടത്തിലേക്കോടി. കാറിന്റെ ബോണറ്റ് അടിച്ചിട്ട് സീനത്തും അവിടേക്ക് ചെന്നു.          " മമ്മി കറണ്ടില്ല.  മണി അടിക്കുന്നില്ല". ബെല്ലിന്റെ സ്വിച്ചിൽ അമർത്തി പിടിച്ചുകൊണ്ട് അലി പറഞ്ഞു.         " ഇവിടെ ആരും താമസം ഇല്ലെന്നു തോന്നുന്നല്ലോ അലി.. "        " ഇനി എന്താ നമ്മൾ ചെയ്യുക?" അലി  തകർത്തടിച്ചു പെയ്യുന്ന മഴയിലേക്ക് നിസ്സഹായനായി നോക്കി. ഒരു ട്രാക്ക് റോഡിലൂടെ പാഞ്ഞു പോയി.         " ഡാഡിയെ പോലെ മമ്മിക്കും മെക്കാനിസം പഠിച്ചാൽ എന്തായിരുന്നു? ഇങ്ങനെ പെരുവഴിയിൽ കെടക്കണമായിരുന്നോ?"          " മമ്മിക്ക് മനുഷ്യന്റെ മെക്കാനിസം അറിയാം.... " ഷെഡ്ഡിലെ വാഹനങ്ങൾ നോക്കിക്കൊണ്ട് സീനത്ത് പറഞ്ഞു. അലി അവിടേക്ക് ചെന്നു. ഫാക്ടറിയിൽ എന്തോ ഇടിച്ചു പരത്തുന്ന ശബ്ദം. കാറുകൾക്കിടയിലൂടെ പിന്നിലേക്കു ചെന്നപ്പോൾ മുകളിലേക്ക് ഒരു സ്റ്റെയർകെയ്സ് കണ്ടു. അവിടെ ആൾ ഉണ്ടെന്നു തോന്നി. മുകളിൽ മണിയടിക്കുന്ന ശബ്ദം.          " മമ്മി ഫോൺ ഫോൺ". അലി സ്റ്റെയർകെയ്സ് കയറി മുകളിലേക്ക് ചെന്നു.          " മോനേ...  വിളിച്ചിട്ട് അകത്തേക്ക് ചെന്നാൽ മതി." അതിനു മുകളിലേക്ക് പോകുന്നത് നോക്കി സീനത്ത് ഓർമിപ്പിച്ചു. മര്യാദയില്ലാതെ കടന്നുചെല്ലുന്ന അവനോട് ആരെങ്കിലും ദേഷ്യപ്പെട്ടാലോ? വാതിൽ കടന്ന് അകത്തേക്ക് ചെന്ന ഡോക്ടർ കണ്ടത് കുറെ തകർത്ത ക്യാബിനുകൾ ആണ്. ഹാളിന്റെ ഒരു വശത്ത് ടേബിളിൽ ഇൽ  ഒരു ചുവന്ന ടെലിഫോൺ ഇരിക്കുന്നത് കാണാം. അത് നിർത്താതെ മണിയടിക്കുകയാണ്. എന്തോ വീഴുന്ന ശബ്ദവും 'അമ്മേ' എന്നൊരു നിലവിളിയും അവർ കേട്ടു. അലി സീനത്തിനെ തോണ്ടി.                   പലകകൾ തകർന്ന ക്യാബിൻറെ വിടവിലൂടെ അവൻ നോക്കി നിൽക്കുകയായിരുന്നു. സീനത്ത് കുനിഞ്ഞ്  അവനോടൊപ്പം നോക്കി. മഴക്കോട്ട് ധരിച്ച രണ്ടുപേരും നീല ജാക്കറ്റ് ധരിച്ച ഒരാളും അവർക്ക് പുറം തിരിഞ്ഞു നിൽക്കുകയാണ്. അയാൾ ആകെ ഭയന്നു വിളറിയിരിക്കുകയാണ്...        " ദൈവത്തെയോർത്ത് എന്നെ കൊല്ലരുത്. എന്റെ സമ്പാദ്യം മുഴുവൻ തരാം... എനിക്ക് എന്റെ ഭാര്യയെയും കുഞ്ഞിനെയും കാണണം... " യുവാവ് അപേക്ഷിച്ചു. അവൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരാൾ മുന്നോട്ടു ചെന്ന് കൈതോക്കിന്റെ കുഴൽ വായിലേക്ക് തള്ളി.          " അരുതേ... " അയാൾ വികൃതമായി കരഞ്ഞു. വെടി പൊട്ടി. തലയ്ക്ക് പിന്നിൽ നിന്ന് കസേരയ്ക്കു മുകളിലൂടെ ചോരക്കട്ട തെറിച്ചു തറയിൽ വീണു.          " മമ്മീ....!!!"                      അലി അലറിവിളിച്ചു. ശബ്ദം പുറത്ത് വരുന്നതിനുമുമ്പ് സീനത്ത് അവന്റെ വായ ബലമായി പൊത്തിപ്പിടിച്ചു. അവൻ പിടഞ്ഞെങ്കിലും വിട്ടില്ല. കൊലയാളി കൈത്തോക്ക് പിൻവലിച്ചപ്പോൾ യുവാവിന്റെ വായിൽ നിന്ന് പുക വന്നു. നീല ജാക്കറ്റ് ധരിച്ച ആൾ ഫോൺ എടുക്കുവാനായി വന്നു. അയാള് റിസീവർ എടുത്ത് തിരിഞ്ഞപ്പോൾ സീനത്തിനെയും മകനെയും കണ്ടു...!                        തലമുടി നീട്ടിവളർത്തിയ അയാളുടെ കണ്ണുകൾ കുറുകി ഒരു ദൃഷ്ട മൃഗത്തിന്റേത്പോലെയായി. അത് അവരിൽ തറച്ചു നിന്നു. പെട്ടന്ന് അയാൾ അലറിക്കൊണ്ട് ടെലിഫോൺ എറിഞ്ഞുടച്ചു.... അടുത്ത ക്ഷണം കൊലയാളികൾ തോക്കുകളുമായി അയാളോടൊപ്പം എത്തി... പിന്നോട്ട് മാറിയ ഡോക്ടർ സീനത്ത് അടഞ്ഞ വാതിലിൽ തട്ടി മരവിച്ചു നിന്നു.... ( തുടരും) വായിച്ചു നോക്കിയിട്ട് എല്ലാവരും അഭിപ്രായം പറയണേ.. 🤍 #📙 നോവൽ #📙 നോവൽ #📔 കഥ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ