𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 9 hours ago
എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോ ഒരു കല്യാണം വേണ്ട.. ഞാൻ മനസ്സ് കൊണ്ട് അതിന് തയ്യാറായിട്ടില്ല. അതുകൊണ്ട് അമ്മ വെറുതെ എന്നെ നിർബന്ധിക്കരുത്."
മിത്ര ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അടുക്കളയിലെ സ്ലാബിൽ കേറി ഇരുന്നു.
"തത്കാലം നീ ഈ വേഷമൊക്കെ മാറ്റി നല്ലൊരു സാരിയോ ചുരിദാറോ ഇട്ട് ഒരുങ്ങി നിൽക്ക് മോളെ. അമ്മ ബ്രോക്കറിനോട് ചെക്കനേം കൂട്ടരേം ഇന്ന് ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞ് പോയില്ലേ.
ഇനിയിപ്പോ മാറ്റി പറയാനും പറ്റില്ല. അവരിങ്ങു എത്താറായി. അതുകൊണ്ട് എന്റെ പൊന്ന് മോള് ഇപ്പോ പോയി റെഡിയായി വാ. വെറുതെ വരുന്നവരുടെ മുന്നിൽ അമ്മയെ നാണം കെടുത്തരുത് മോള്. നിനക്ക് ഇപ്പോ കല്യാണം വേണ്ടെങ്കി വേണ്ട. ഞാൻ നിർബന്ധിക്കുന്നില്ല.
ബ്രോക്കർ വന്ന് നല്ല പയ്യനാണെന്ന് പറഞ്ഞത് കൊണ്ട അമ്മ അവരെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞത്."
അമ്മയുടെ വാക്കുകൾ കേട്ടപ്പോ മിത്രയുടെ മനസ്സൊന്നു അലിഞ്ഞു.
"ശരി... ഈ ഒരു തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു."
അത് പറഞ്ഞിട്ട് മിത്ര റൂമിലേക്ക് കയറി പോയി.
"നിനക്ക് ചെക്കന്റെ ഫോട്ടോ കാണണ്ടേ മോളെ."
വിമല വിളിച്ചു ചോദിച്ചു.
"നടക്കാത്ത കല്യാണത്തിന് ചെക്കനെ കണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ അമ്മേ."
മിത്രയുടെ മറുപടി വിമലയെ നിരാശപ്പെടുത്തി.
അര മണിക്കൂറിനുള്ളിൽ മിത്ര നല്ലൊരു സാരി ഉടുത്ത് അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്ത് ഒരുങ്ങി വന്നു. എല്ലാം അമ്മയുടെ നിർബന്ധം കാരണമാണ് അവൾക്ക് ചെയ്യേണ്ടി വന്നത്.
"മോളെ... അവരൊക്കെ ഇപ്പോ ഇങ്ങെത്തും. പയ്യന്റെ ചേട്ടനും ഭാര്യയും അവന്റെ ഒരു കൂട്ടുകാരനുമാണ് കൂടെ വരുന്നത്. ബ്രോക്കറിനും കൂടെ ചേർത്ത് മൊത്തം 5 ചായ എടുത്തു വച്ചോ.
അമ്മ അങ്ങോട്ട് വിളിക്കുമ്പോ ചായയും കൊണ്ട് വന്നേക്കണം."
മകൾക്ക് നിർദേശം നൽകിയിട്ട് വിമല പൂമുഖത്തേക്ക് പോയി.
"ചേച്ചി ചെക്കന്റെ ഫോട്ടോ കണ്ടോ? ആൾ നല്ല സുന്ദരനാ. സെക്രട്ടറിയേറ്റിലാ ജോലി."
അനിയത്തി മാളു അടുത്ത് വന്ന് നിന്ന് പറഞ്ഞതൊന്നും മിത്ര അത്ര കാര്യമാക്കിയില്ല.
Sbi ബാങ്കിൽ ക്ലാർക്ക് ആണ് മിത്ര. രണ്ട് വർഷമായി ജോലി കിട്ടിയിട്ട്.. ഇപ്പോ അവൾക്ക് 27 വയസ്സുണ്ട്. ജോലി കിട്ടിയപ്പോ മുതൽ അമ്മ അവളെ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ട്. അപ്പോഴെല്ലാം ഓരോന്ന് പറഞ്ഞ് മിത്ര ഓരോ ആലോചനയിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടിരുന്നു.
എന്നാൽ ഇത്തവണ വിമല അവളോട് പറയാതെ ഒരു പെണ്ണ് കാണൽ ഫിക്സ് ചെയ്യുകയായിരുന്നു.
"ചേച്ചി എന്താ ഇത്ര നാളും കല്യാണം വേണ്ടെന്ന് പറഞ്ഞോണ്ടിരുന്നത്.? ചേച്ചിക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടോ?" മാളുവിന്റെ ചോദ്യം കേട്ടതും മിത്ര ഞെട്ടലോടെ അവളെ നോക്കി.
"ഒന്ന് പോടീ..." മിത്ര പുച്ഛത്തോടെ ചുണ്ട് കോട്ടി.
"അങ്ങനെ വല്ലോം ഉണ്ടെങ്കിൽ കൈയ്യോടെ അമ്മയോട് തുറന്ന് പറഞ്ഞോ. ഇല്ലെങ്കിൽ ചിലപ്പോ ഇപ്പോ വരുന്ന പയ്യന് ചേച്ചിയെ ഇഷ്ടപ്പെട്ട അമ്മ ഇതങ്ങു നടത്തിയേക്കും? " മാളു പറഞ്ഞു.
"എന്റെ സമ്മതമില്ലാതെ അമ്മ എന്റെ കല്യാണം നടത്തുന്നത് എനിക്കൊന്ന് കാണണം." മിത്ര രൂക്ഷമായി അനിയത്തിയെ നോക്കി.
"നമുക്ക് കാണാം... അയ്യോ പയ്യൻ വന്നെന്ന് തോന്നുന്നു. ഞാൻ പോയി എന്റെ ഭാവി ചേട്ടനെ ഒന്ന് കണ്ടിട്ട് വരട്ടെ." മാളുവിന്റെ പറച്ചിൽ കേട്ടതും മിത്രയ്ക്ക് ദേഷ്യം വന്നു.
"ആരാടി നിന്റെ ചേട്ടൻ.." മിത്ര അവളുടെ ചെവിക്ക് പിടിക്കാൻ ചെന്നു.
"നീ പോടീ ചേച്ചി..." മിത്രയെ നോക്കി കൊഞ്ഞനം കുത്തിയിട്ട് മാളു ഓടിപ്പോയി.
ഡിഗ്രി രണ്ടാമത്തെ വർഷം പഠിക്കുകയാണ് മാളു. അവരുടെ അച്ഛൻ നേരത്തെ മരിച്ചു പോയതാണ്. അച്ഛന്റെ മരണ ശേഷം വളരെ കഷ്ടപ്പെട്ടാണ് വിമല അവരെ വളർത്തിയത്.
********
"മോളെ... നീ പോയി ചേച്ചിയെ വിളിച്ചു കൊണ്ട് വാ."
അഥിതികളെ സ്വീകരിച്ചു ഇരുത്തിയിട്ട് വിമല മാളുവിനോട് പറഞ്ഞു.
"ശരി അമ്മേ..." മാളു ഉടനെ തന്നെ അടുക്കളയിലേക്ക് ഓടി.
അവിടെ വാതിൽ പടിയിൽ ചാരി നിന്ന് പുറത്തേക്ക് നോക്കി ഏതേതോ ഓർമ്മകളിൽ മുഴുകി നിൽക്കുകയായിരുന്നു മിത്ര. ആ സമയം അവളുടെ മനസിലത്രയും നിറഞ്ഞു നിന്നത് ഒരിക്കൽ അവളുടെ എല്ലാമെല്ലാമായിരുന്ന രാഹുലിനെ കുറിച്ച് മാത്രമായിരുന്നു. തമ്മിൽ പിരിഞ്ഞിട്ട് വർഷം 5 കഴിഞ്ഞെങ്കിലും ഇന്നും അവനോടൊപ്പമുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
"ചേച്ചി...
മാളുവിന്റെ വിളിയാണ് മിത്രയെ ഓർമ്മകളിൽ നിന്നുണർത്തിയത്.
"എന്താ മാളു..?"
"അമ്മ ചായ കൊണ്ട് ചെല്ലാൻ പറഞ്ഞു.
"ആഹ്..."
തലയാട്ടി കൊണ്ട് മിത്ര ചായ നിറച്ച കപ്പുകൾ ട്രെയിൽ എടുത്തു വച്ചു.
"പലഹാരം നിറച്ചു വച്ച പ്ളേറ്റുകൾ ഞാൻ കൊണ്ട് വരാം.
മാളു പറഞ്ഞു.
ചായയുമായി മിത്ര മുന്നിൽ നടക്കുമ്പോ മാളു ചായ കപ്പും കൊണ്ട് പിന്നാലെ ചെന്നു.
മിത്രയ്ക്ക് ആരുടെയും മുഖത്ത് നോക്കാനുള്ള ധൈര്യം വന്നില്ല. ഇങ്ങനെ ഒരു പെണ്ണ് കാണലിനെ കുറിച്ചൊന്നും അവൾ ചിന്തിച്ചിട്ട് കൂടി ഇല്ലായിരുന്നു. അതുകൊണ്ട് അതിനായി മാനസികമായി തയ്യാറെടുക്കാനും മിത്രയ്ക്ക് സമയം കിട്ടിയില്ല.
അവൾ ഓരോരുത്തർക്കായി ചായ നൽകി.
ചേച്ചിയുടെ ചലനങ്ങളും മുഖത്ത് വിരിയുന്ന ഭാവങ്ങളും വീക്ഷിച്ചു കൊണ്ട് മാളു അമ്മയുടെ അരികിൽ നിന്നു.
മിത്രയെ പോലെ തന്നെ ഈ പെണ്ണ് കാണലിനു ചെക്കനും താല്പര്യം ഇല്ലാത്ത പോലെയാണ് അവന്റെ ഇരിപ്പ് കണ്ടപ്പോ മാളുവിന് തോന്നിയത്.
കാരണം മിത്രയെ പെണ്ണ് കാണാൻ വന്ന പയ്യൻ അറിയാത്ത ഭാവത്തിൽ പോലും അവളെ ഒന്ന് നോക്കുന്നില്ല.
രണ്ട് പേർക്കും താല്പര്യം ഇല്ലെങ്കിൽ ഈ കല്യാണം നടക്കില്ലെന്നും തനിക്ക് ഇത്രയും സുന്ദരനായ ചേട്ടനെ കിട്ടാൻ പോണില്ലെന്നും നിരാശയോടെ മാളു ഓർത്തു.
അവളെങ്ങനെ ഓരോന്ന് ചിന്തിച്ചു നിക്കും നേരം മിത്ര ചായ അടങ്ങിയ ട്രെയുമായി പയ്യന് മുന്നിലെത്തിയിരുന്നു.
ചേച്ചിയും ചേട്ടനും മുഖാ മുഖം നോക്കുന്ന നിമിഷത്തിനായിട്ടാണ് മാളു കാത്ത് നിന്നത്.
"മിത്ര മോളെ... ഇതാണ് മോളെ പെണ്ണ് കാണാൻ വന്ന പയ്യൻ. പേര് രാഹുൽ. സെക്രട്ടറിയേറ്റ് ൽ ആണ് ജോലി.
രാഹുൽ മോനെ... ഇത് മിത്ര. Sbi ബാങ്കിലാണ് ജോലി.
ബ്രോക്കർ ബാലൻ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തി.
രാഹുലെന്ന പേര് കേട്ടപ്പോ മിത്ര ഞെട്ടലോടെ മുഖമുയർത്തി തന്റെ മുന്നിലിരിക്കുന്ന ആളെ നോക്കി. രാഹുലും മിത്രയെന്ന പേര് കേട്ടപ്പോ ഞെട്ടലോടെ തന്റെ മുന്നിൽ വന്ന് നിൽക്കുന്ന പെണ്ണിനെ ഒന്ന് നോക്കി.
ഒരു നിമിഷത്തേക്ക് ഇരുവരുടെയും നോട്ടങ്ങൾ തമ്മിലിടഞ്ഞു. അഞ്ചു വർഷങ്ങൾക്ക് ശേഷം തന്റെ പ്രാണന്റെ പാതി ആയവനെ കണ്ട് മിത്രയുടെ മുഖത്ത് ഞെട്ടലും സന്തോഷവും സങ്കടവുമൊക്കെ മിന്നി മായുമ്പോ അവളെ കണ്ട പാടെ കാർമേഘം പോലെ ഇരുണ്ടു പോയിരുന്നു രാഹുലിന്റെ മുഖം.
അവന്റെ മുഖത്തും കണ്ണിലും നിറയുന്ന വെറുപ്പ് മിത്രയ്ക്ക് മാത്രം മനസ്സിലായി.
ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ രാഹുലിനോട് ചായ എടുക്കാൻ പറഞ്ഞു.
മിത്രയെ നോക്കി പുച്ഛിചൊന്ന് ചിരിച്ചു കൊണ്ട് രാഹുൽ ചായ കപ്പ് എടുത്തു കയ്യിൽ പിടിച്ചു.
മാളു അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് നിൽക്കുകയാണ്. എന്നിട്ടും രാഹുലിന്റെയും മിത്രയുടെയും മുഖ ഭാവങ്ങളിൽ നിന്ന് അവൾക്ക് ഒന്നും മനസ്സിലായില്ല.
"നിങ്ങൾ വീട്ടുകാർ സംസാരിക്കുമ്പോഴേക്കും പെണ്ണും ചെക്കനും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കട്ടെ. അവർക്ക് ഇഷ്ടമായാൽ അല്ലെ ഈ ആലോചന മുന്നോട്ട് കൊണ്ട് പോകാൻ പറ്റു.
ബ്രോക്കർ ബാലൻ പറഞ്ഞു.
"അത് ശരിയാ... രണ്ടാളും തമ്മിലൊന്ന് സംസാരിക്കട്ടെ അല്ലേ.
രാഹുലിന്റെ ചേട്ടൻ വിശാൽ വിമലയോട് പറഞ്ഞു.
"ആഹ്ഹ്... മോളെ നീ രാഹുലിനെയും കൂട്ടി മുറിയിലേക്ക് ഇരുന്നോ."
വിമല നിർദേശിച്ചു.
സത്യം പറഞ്ഞാൽ രണ്ട് പേർക്കും യാതൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. പക്ഷേ അത് തുറന്ന് പറയാൻ അവസരം കിട്ടും മറ്റുള്ളവർ അവരെ സംസാരിക്കാൻ ഉന്തി തള്ളി വിട്ടു കഴിഞ്ഞിരുന്നു.
********
"ഞാൻ ഈ ജീവിതത്തിൽ ആരെയാണോ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചത് ആ നിന്നെ തന്നെ ഈശ്വരൻ എന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയല്ലോ. ഇതിന് മാത്രം എന്ത് പാപമാണോ ഞാൻ ചെയ്തത്."
മിത്രയുടെ മുറിയിൽ എത്തിയപാടെ അവൻ അവളോട് ദേഷ്യപ്പെട്ടു.
"ഇത്രയും വർഷം കഴിഞ്ഞു എന്നെ കണ്ടിട്ടും രാഹുലേട്ടന് എന്നോടുള്ള ദേഷ്യം ഒരു തരി പോലും കുറഞ്ഞിട്ടില്ലല്ലോ."
മിത്ര നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു.
"നിന്നോടുള്ള ദേഷ്യം ഞാൻ മരിച്ചാലും മാറില്ല. അത്രയ്ക്ക് വെറുപ്പാണ് എനിക്ക് നിന്നെ. എന്നെ ചതിച്ചവളല്ലേ നീ.
നീയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ഇത്രയും വർഷം കഴിഞ്ഞിട്ടും നീ കാരണമാണ് ഞാൻ സ്നേഹിക്കുകയും കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പൂജയുമായുള്ള എന്റെ കല്യാണം മുടങ്ങി പോയത്."
വെറുപ്പോടെ തന്നെ നോക്കി രാഹുൽ പറയുന്നത് കേട്ട് മിത്ര തളർന്ന് പോയി.
പിരിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അവനെ മറക്കാൻ കഴിയാതെ ഓരോ ദിവസവും താൻ ഉരുകി ഉരുകി ജീവിക്കുകയാണ്. അതേസമയം രാഹുൽ തന്നെ മറന്ന് മറ്റൊരു പെണ്ണിനെ സ്നേഹിക്കുകയും അവളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന അറിവ് മിത്രയെ അടിമുടി തളർത്തി.
അഞ്ജലി #📙 നോവൽ
• 24 shares