𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 1 days ago
#📙 നോവൽ നിശ്ചയം മാധവുമായി കഴിഞ്ഞെന്ന് അറിഞ്ഞപ്പോ മുതൽ പലവിധ ചിന്തകൾ കിഷോറിന്റെ മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു.
താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവളെ മറ്റൊരു പുരുഷൻ സ്വന്തമാക്കുന്നത് അവന് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
വേണിയും മാധവും തമ്മിൽ ഒന്നാകാതെ ഇരിക്കാൻ മാധവിനെ കൊന്നാലോ എന്ന് പോലും കിഷോർ ചിന്തിച്ചു. പക്ഷേ അങ്ങനെയൊക്കെ ചെയ്ത് വേണിയെ ജീവിതത്തിൽ ഒറ്റപ്പെടുത്തിയാലും അവളെ സ്വന്തമാക്കാൻ തനിക്ക് കഴിയില്ലല്ലോ എന്നോർത്തു കിഷോർ നെടുവീർപ്പിട്ടു.
വേണി എന്നല്ല ഇനിയൊരു പെൺകുട്ടിയെയും അറിയാൻ അവന് കഴിയില്ല. അന്നത്തെ ആക്‌സിഡന്റ് ഓടെ കിഷോറിന് നഷ്ടമായത് അവന്റെ പൌരുഷം കൂടിയാണ്. അതൊക്കെ ഓർത്തപ്പോ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
കുട്ടിക്കാലം മുതലേ കിഷോർ വേണിയെ ഭ്രാന്തമായി സ്നേഹിച്ചു പോയിരുന്നു. അതുകൊണ്ടാണ് അവളുടെ ഓർമ്മകളിൽ നിന്ന് അവനൊരു മോചനം ലഭിക്കാതെ പോയത്.
മനസ്സിലെ ചിന്തകൾ കാട് കയറിയപ്പോ തത്കാലം വേണിയുടെ നിശ്ചയമല്ലേ കഴിഞ്ഞുള്ളു കല്യാണം കഴിഞ്ഞില്ലല്ലോ കല്യാണ സമയം എത്തുമ്പോ അത് മുടക്കാൻ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് കിഷോർ സ്വന്തം മനസ്സിനെ എങ്ങനെയൊക്കെയോ സമാധാനപ്പെടുത്തി.
********
രണ്ട് വർഷം കടന്ന് പോയി...
ഈ രണ്ട് വർഷത്തിനിടയ്ക്ക് മീരയുടെയും ശ്രീഹരിയുടെയുമൊക്കെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല.
ദീപ്തി കയ്യൊഴിഞ്ഞതോടെ നിരാശയുടെ പടുകുഴിയിലേക്ക് വീണ ശ്രീഹരിക്ക് പിന്നെ അവിടെ നിന്നൊരു ഉയർത്തെഴുന്നേൽപ്പ് സാധ്യമായിരുന്നില്ല.
തന്റെ ജീവിതം തന്നെ നശിച്ചു പോയല്ലോ എന്നോർത്ത് അവൻ സങ്കടപ്പെടാത്ത ഒരു രാത്രി പോലും ശ്രീഹരിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. മദ്യം ശരീരത്തിന് നല്ലതല്ലല്ലോ എന്ന തിരിച്ചറിവും ബോധവും ഉള്ളത് കൊണ്ട് മാത്രം തന്റെ ദുഃഖങ്ങൾ മറക്കാൻ ശ്രീഹരി മധ്യത്തിൽ അഭയം പ്രാപിച്ചില്ല.
പിന്നീടുള്ള അവന്റെ ജീവിതം വീട്ടുകാർക്ക് വേണ്ടി മാത്രമായി ചുരുങ്ങി. മീരയുമായുള്ള ബന്ധവും പിരിഞ്ഞതിനാൽ അവൻ തിരികെ സ്വന്തം നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ആയി വന്നു.
അവൻ നാട്ടിൽ ജോയിൻ ചെയ്യുന്നതിന് ഒരാഴ്ച മുന്നേ മീര ബാംഗ്ലൂരിൽ പുതിയ ജോലി കിട്ടി പോയിരുന്നു. നാട് അവൾക്ക് അത്രത്തോളം മടുത്തത് കൊണ്ടാണ് മീര ബാംഗ്ലൂർക്ക് പോയത്.
നാട്ടിൽ തങ്ങിയിരുന്ന അത്രയും നാൾ വീട്ടുകാരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ കുത്തു വാക്കുകളും കളിയാക്കലും അവൾക്ക് കേൾക്കേണ്ടി വന്നിരുന്നു. അതൊക്കെ കേട്ട് മനസ്സ് മടുത്തപ്പോഴാണ് മീര മറ്റൊരു ജോലി കണ്ടെത്തി വീട്ടിൽ നിന്നും മാറിയത്.
ശ്രീഹരിയുടെയും വേണിയുടെയും ജീവിതത്തിൽ വില്ലത്തിയായി അവതരിച്ചു തന്റെ മോന്റെ ജീവിതം തകർത്തത് മീര ആണെന്ന് ശ്രീഹരിയുടെ അമ്മ കാണുന്നവരോടൊക്കെ പറഞ്ഞ് നടക്കുമായിരുന്നു. മീരയും വീട്ടുകാരും അത് എതിർക്കാതിരുന്നപ്പോ അത് സത്യമാണെന്ന് പലർക്കും തോന്നി. അതാണ് മീരയ്ക്ക് എല്ലാ സൈഡിലും നിന്ന് കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വന്നത്.
ഇതൊക്കെ കാരണം നാട്ടിൽ തിരികെ എത്തിയ ശ്രീഹരിയെ ചിലർ സഹതാപത്തോടെ നോക്കി കണ്ടു.
അത് അവന് നാണക്കേടും വേദനയും നൽകി. എങ്കിലും ശ്രീഹരി പരമാവധി അതൊന്നും മൈൻഡ് ചെയ്യാതെ ജോലിയും വീടുമായി കഴിഞ്ഞു കൂടി.
ദീപ്തി ഉപേക്ഷിച്ചു പോയപ്പോൾ ഒറ്റപ്പെടൽ തോന്നിയ ശ്രീഹരിക്ക് പിന്നീട് മീരയെ ഡിവോഴ്സ് ചെയ്യണ്ടെന്ന് പോലും തോന്നിപോയി. പക്ഷേ അവനവളെ തിരിച്ചു വിളിക്കാൻ തോന്നിയില്ല. വിളിച്ചാലും ഇനി മീര വരില്ലെന്ന് ശ്രീഹരിക്ക് അറിയാം. കുറച്ചു വർഷം കഴിയുമ്പോ മീരയെയും ആരെയെങ്കിലും കല്യാണം കഴിക്കുമെന്ന് അവനറിയാം. അപ്പോഴും താൻ എവിടെയും എത്താതെ ഒറ്റപ്പെട്ട് ജീവിതം നശിച്ചു ഇങ്ങനെ കഴിയേണ്ടി വരുമെന്ന് വിഷമത്തോടെ ശ്രീഹരി ഇടയ്ക്കിടെ ചിന്തിക്കും.
********
രണ്ട് വർഷം മുൻപുള്ള ചിങ്ങ മാസത്തിൽ ആയിരുന്നു വേണിയുടെയും മാധവിന്റെയും നിശ്ചയം കഴിഞ്ഞത്. അതിന് ശേഷം കൃത്യം രണ്ട് വർഷത്തിന് ഇപ്പുറം വീണ്ടും ചിങ്ങത്തിൽ തന്നെയാണ് അവരുടെ കല്യാണത്തിന് ഡേറ്റ് എടുത്തത്.
ശ്രീമംഗലം തറവാട്ടിൽ വീണ്ടും ഒരു പന്തൽ ഉയർന്നു. മുറ്റത് ഉയർന്ന പന്തൽ നോക്കി നിന്ന വേണിയുടെ മനസ്സിൽ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു. പണ്ട് ഇതേ പന്തലിൽ വച്ച് ശ്രീഹരിയുമായുള്ള തന്റെ വിവാഹം മുടങ്ങിയത് ആദ്യമൊരു സങ്കടമായിരുന്നെങ്കിലും അങ്ങനെയൊക്കെ സംഭവിച്ചത് അതിനേക്കാൾ നല്ലത് തനിക്ക് കിട്ടാനായിരുന്നു എന്നവൾക്ക് അറിയാം.
"നാളെ ഈ സമയം മാധവിന്റെ പാതിയായി അവനോടൊപ്പം ഉണ്ടാകും ഞാൻ." പുഞ്ചിരിയോടെ വേണി ഓർത്തു.
ശ്രീമംഗലം തറവാട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടന്ന് കൊണ്ടിരുന്നു.
വേണിയുടെയും മാധവിന്റെയും കല്യാണത്തിനൊപ്പം അവളുടെ ചേട്ടൻ വിനീതിന്റെയും കല്യാണം നടക്കുന്നുണ്ട്.
*********
പിറ്റേന്ന് രാവിലെ ബ്യൂടീഷൻ വേണിയെ സുന്ദരിയായി അണിയിച്ചൊരുക്കി. ഒരിക്കൽ കൂടി വധുവായി അണിഞ്ഞൊരുങ്ങി വേണി മണ്ഡപത്തിലേക്ക് കാലെടുത്തു വച്ചു.
സർവ്വഭരണ വിഭൂഷിതയായി തനിക്കരികിൽ വന്നിരുന്ന വേണിയെ മാധവ് കണ്ണെടുക്കാതെ നോക്കി നിന്നു.
അവന്റെ നോട്ടം കണ്ടതും വേണിയുടെ മുഖത്ത് നാണം വിടർന്നു.
"ഇങ്ങനെയൊരു നിമിഷം സ്വപ്നത്തിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളു വേണി. ഒരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല.
മാധവ് സന്തോഷത്തോടെ വേണിയുടെ കാതിൽ പറഞ്ഞു. അതിന് മറുപടിയായി അവൾ നിറഞ്ഞു ചിരിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാധവ് വേണിയുടെ കഴുത്തിൽ താലി കെട്ടി. ആ മുഹൂർത്തത്തിൽ തന്നെ വിനീതും അവന്റെ പെണ്ണിനെ താലി കെട്ടി.
മണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകൾ കണ്ട് കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ ഏറ്റവും പിന്നിലായി മീര ഉണ്ടായിരുന്നു.
ശ്രീഹരിയെയും മീരയെയും കിഷോറിനെയുമൊക്കെ വേണി വിവാഹത്തിന് ക്ഷണിച്ചിരുന്നു എങ്കിലും മീര മാത്രമാണ് വന്നത്.
വേണിക്ക് വിവാഹ സമ്മാനമായി മീര ഒരു ലക്ഷ്മി മാലയും സമ്മാനിച്ചു. വേണി മടി കൂടാതെ അത് വാങ്ങി. അത് മീരയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി.
അതീവ സന്തോഷത്തോടെ മാധവിനോട് ചേർന്ന് നിൽക്കുന്ന വേണിയെ കണ്ട് നിറഞ്ഞ മനസ്സോടെ ഒരു പിടി സദ്യ കൂടി ഉണ്ടിട്ടാണ് മീര അവിടുന്ന് മടങ്ങിയത്.
ചടങ്ങുകൾ കഴിഞ്ഞു വേണി മാധവിനോപ്പം അവന്റെ വീട്ടിലേക്ക് പോയി.
ശ്രീഹരിയും കുടുംബവും കിഷോറും കുടുംബവും വേണിയുടെ കല്യാണത്തിന് പങ്കെടുത്തിരുന്നില്ല.
വേണിയുടെയും മാധവിന്റെയും വിവാഹത്തിനു മുഹൂർത്തം കുറിച്ച സമയത്ത് വീട് വീട്ടിറങ്ങിയ കിഷോർ ആരോടും പറയാതെ എങ്ങോട്ടോ പോയിരുന്നു. തന്നെ ഈ ദിവസം ശല്യം ചെയ്യരുതെന്ന് പറഞ്ഞത് കൊണ്ട് വീട്ടുകാർ ആ ദിവസം അവനെ അന്വേഷിച്ചതുമില്ല.
*******
രാത്രി മാധവിന്റെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ വേണിക്ക് എന്തെന്നില്ലാത്തൊരു സമാധാനം തോന്നി.
വിവാഹം നടക്കും വരെ കിഷോർ ഏതെങ്കിലും വിധത്തിൽ അത് മുടക്കാൻ ശ്രമിക്കുമോ എന്നൊരു പേടി അവൾക്കുണ്ടായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരുന്നത് വേണിക്ക് ആശ്വാസം നൽകി.
"എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റണില്ല വേണി.. ഒക്കെ ഒരു സ്വപ്നം പോലെ തോന്നാ."
വേണിയുടെ നെറുകയിൽ തലോടി കൊണ്ട് മാധവ് പറഞ്ഞു.
"എനിക്കും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാ തോന്നണേ. കുറേ സങ്കടപ്പെട്ടെങ്കിലും അവസാനം എന്നെ മനസ്സിലാക്കേം സ്നേഹിക്കേം ചെയ്യുന്ന ഒരാളെ തന്നെ ഈശ്വരൻ എനിക്ക് കൊണ്ട് തന്നല്ലോ. എന്റെ മരണം വരെ ഇങ്ങനെ ഒരുമിച്ചിരിക്കാൻ പറ്റണെ എന്നൊരു പ്രാർത്ഥനയെ ഇപ്പോ ഉള്ളു.
മാധവിന്റെ നെഞ്ചിൽ മുഖം ചായ്ച്ചു വേണി.
"മരണത്തിലും നമ്മൾ ഒരുമിച്ചായിരിക്കും വേണി." മന്ത്രം പോലെ പറഞ്ഞു കൊണ്ട് മാധവ് അവളെ ഇറുക്കെ പുണർന്നു. വേണിയും അവനെ ഇറുക്കി അണച്ചു പിടിച്ചു.
ഒരു മെയ്യായി ഇഴുകി ചേർന്ന് ഒടുവിൽ തളർന്ന് ഉറങ്ങുമ്പോഴും മാധവിന്റെ കൈക്കുള്ളിൽ സുരക്ഷിതയായിരുന്നു വേണി.
********
പിറ്റേന്ന് രാവിലെ വേണിയും മാധവും ഉണർന്നത് കിഷോറിന്റെ മരണ വാർത്ത കേട്ടാണ്. ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരിക്കുന്നതിന് മുൻപ് വേണിയുടെ ഫോണിലേക്ക് ആത്മഹത്യാ കുറിപ്പ് പോലെ ഒരു മെസ്സേജ് അവൻ അയച്ചിരുന്നു.
"പ്രിയപ്പെട്ട വേണിക്ക്,
ഞാൻ ഇനിയും ജീവിച്ചിരുന്നാൽ അത് നിന്റെ സന്തോഷകരമായ ദാമ്പത്യത്തെ ഇല്ലാതാക്കും വേണി. കാരണം അത്രത്തോളം ഭ്രാന്ത് പിടിച്ചൊരു സ്നേഹമാണ് എനിക്ക് നിന്നോടുള്ളത്. എന്റെ മരണം വരെ അത് അങ്ങനെ ആയിരിക്കും.
അതുകൊണ്ട് ഞാൻ ജീവിച്ചിരിക്കുമ്പോൾ എനിക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ നിന്നെ മറ്റൊരു പുരുഷൻ സ്നേഹിച്ചു ഭാര്യയായി കൊണ്ട് നടക്കുന്നത് കണ്ട് നിൽക്കാൻ എനിക്ക് ശക്തി ഉണ്ടാവില്ല. ആ ദേഷ്യത്തിൽ ഞാൻ അവനെ കൊന്ന് പോകും.
ഞാൻ കാരണം മാധവിന് ജീവഹാനി സംഭവിക്കുകയും നീ അതോർത്തു ഒരു ജീവിതം മുഴുവനും കരഞ്ഞു ജീവിക്കുന്നത് കാണാനും എനിക്ക് വയ്യ. എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല.
അതുകൊണ്ട് ഈ ഭൂമി വിട്ട് തന്നെ ഞാൻ പോവാ. അടുത്ത ജന്മം ഉണ്ടെങ്കിൽ നമുക്ക് ഒരുമിക്കാൻ വിധി ഉണ്ടാവട്ടെ.
പുതിയ ജീവിതത്തിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു. നീ ഈ മെസ്സേജ് വായിക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല...
ഗുഡ് ബൈ വേണി...
നിന്നോട് ഓരോന്ന് ചെയ്തതൊക്കെ നിന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാ... ഞാൻ മരിച്ചുന്ന് അറിയുമ്പോ എങ്കിലും എന്നോട് ക്ഷമിച്ചേക്കണം.
ഇതായിരുന്നു കിഷോറിന്റെ മെസ്സേജ്. മെസ്സേജ് വായിച്ചു കുറച്ചു സമയം വേണി തരിച്ചിരുന്നു പോയി.
പോസ്റ്റ്മോർട്ടം കഴിഞ്ഞു കിഷോറിന്റെ ബോഡി വീട്ടിൽ കൊണ്ട് വന്നപ്പോ വേണിയും മാധവും കാണാൻ പോയിരുന്നു.
കിഷോറിന്റെ ആത്മഹത്യ അറിഞ്ഞപ്പോ മീരയ്ക്ക് വലിയ ഞെട്ടലൊന്നും തോന്നിയില്ല. അവളത് പ്രതീക്ഷിച്ചിരുന്നു. ആൾക്കൂട്ടത്തിൽ അന്യയായി നിന്ന് കിഷോറിന്റെ ഡെഡിബോഡി കണ്ടിട്ട് അവൾ ബാംഗ്ലൂർക്ക് മടങ്ങി പോയി.
********
വേണിയുടെയും മാധവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.
ജോലി സ്ഥലതെക്ക് മടങ്ങി പോകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ അവർ ഇരുവരും പഞ്ചായത്തിലേക്ക് ചെന്നപ്പോ പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരിയെയാണ് കാര്യങ്ങൾ ഏല്പിച്ചത്.
അത് ശ്രീഹരിക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു.
വേണിയെയും മാധവിനെയും ഒരുമിച്ച് കാണുന്നത് തന്നെ അവന് വല്ലാത്തൊരു അസ്വസ്ഥത സമ്മാനിച്ചു. കൂടാതെ മാധവിനു മുന്നിൽ താൻ പുഴുവോളം ചെറുതായി പോയത് പോലെ ശ്രീഹരിക്ക് തോന്നി.
വന്ന കാര്യങ്ങൾ പൂർത്തിയാക്കി ഇരുവരും കാറിൽ കയറി മടങ്ങുമ്പോൾ ശ്രീഹരി അവരറിയാതെ ഇരുവരെയും നോക്കി നിന്നു. മാധവിനോപ്പം വേണി സന്തോഷവതി ആണെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം.
താൻ നഷ്ടപ്പെടുത്തി കളഞ്ഞ വിലപ്പെട്ട മാണിക്യത്തെ ഓർത്തു നെടുവീർപ്പ് ഇടാനേ ശ്രീഹരിക്ക് അപ്പോൾ കഴിഞ്ഞുള്ളു.
*********
"നിന്നെ ഒരിക്കൽ തള്ളി പറഞ്ഞ ആ ശ്രീഹരിക്ക് മുന്നിൽ നിന്നെ താലി കെട്ടി സ്വന്തമാക്കി ഇങ്ങനെ ചേർത്ത് പിടിച്ചു നിൽക്കണമെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചതാ. ഈശ്വരനായിട്ട് ഇന്ന് അതും നടത്തി തന്നു. നമ്മളെ ഒരുമിച്ച് കണ്ടപ്പോ അവന്റെ മുഖമൊന്നു കാണണമായിരുന്നു. ഏതാണ്ട് ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ...
നിന്നെ നഷ്ടപ്പെടുത്തിയതിൽ ശ്രീഹരിക്ക് ഇപ്പോഴും നല്ല കുറ്റബോധവും വിഷമവുമുണ്ട്. അതവന്റെ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി."
കാർ പഞ്ചായത്ത് വളപ്പ് വിട്ട് പുറത്തേക്ക് ഇറക്കുമ്പോ മാധവ് ചിരിയോടെ വേണിയോട് പറഞ്ഞു.
"ഞാനും അത് ശ്രദ്ധിച്ചു... കുറച്ചൊക്കെ വിഷമിക്കട്ടെ... സ്വന്തം കയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതല്ലേ."
വേണി അവന്റെ കൈകൾ കവർന്ന് തോളിലേക്ക് ചാരി ഇരുന്നു.
ദാമ്പത്യ ജീവിതത്തിന്റെ മധുവിധു ആഘോഷിക്കാൻ ഇരുവരുടെയും ആ യാത്ര മഞ്ഞ് പുതച്ചു കിടക്കുന്ന കാശ്മീരിലേക്ക് ആയിരുന്നു.
"നഷ്ടങ്ങളുടെ കണക്കുപുസ്തകം അടച്ചുവെച്ച്, വേണിയും മാധവും പുത്തൻ പ്രതീക്ഷകളോടെ അവരുടെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ നഷ്ടങ്ങളുടെ തീചൂളയിൽ പെട്ട് വെന്തുരുകിയുള്ള ജീവിതമായിരുന്നു ശ്രീഹരിക്ക് ലഭിച്ചത്.
വിധി എല്ലാവർക്കും അവർ അർഹിച്ചത് തന്നെ നൽകി.
താലികെട്ട് ഇവിടെ തീരുകയാണ്.. കഥ ഇഷ്ടമായെങ്കിൽ ഒരു ലൈക്ക് ചെയ്ത അറിയിക്കണേ.. ഇത്രയും നാൾ കൂടെ നിന്ന എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട്.. ഞാൻ എഴുതുന്ന പുതിയ കഥ 'സിന്ദൂരം' നാളെ മുതൽ.. എല്ലാവരും വായിച്ചു സപ്പോർട്ട് ചെയ്യണേ...❤️❤️🙏
• 23 shares