#📙 നോവൽ - വല്ലാത്തൊരിഷ്ടം.. ✍️ രചന - ജിഫ്ന നിസാർ. 🥰 ജോ.. നീയൊന്നും പറഞ്ഞില്ലല്ലോ...? " റോയ വീണ്ടും ചോദിക്കുന്നു. അവനപ്പോഴും എന്തുത്തരം പറയണമെന്നറിയാത്തൊരു ആശങ്കയിലാണ്. അതവൾക്കും അറിയാം. കാരണം വർഷങ്ങൾക്ക് ശേഷമാണ് റോയ അവനെ വിളിക്കുന്നതും സംസാരിക്കുന്നതും. അതിനും മുന്നേ എത്രയോ അടുപ്പമുള്ളവർ.. ഇന്നിപ്പോൾ ഏറെ അടുത്തറിയാവുന്ന അപരിചിതരെ പോലെ... "നിനക്ക് ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ ജോ..?" ഇപ്രാവശ്യം റോയയുടെ ശബ്ദത്തിന് ഒരു വല്ലായ്മയുണ്ട്. തന്റെ മൗനം അവളങ്ങനെയാവും അടയാളപ്പെടുത്തിയതെന്നൊരു വെപ്രാളമാണ് അവനപ്പോൾ തോന്നിയത്. "ഏയ്‌.. ഇല്ല റോയ.. ഞാൻ...എനിക്കെന്താ പറയേണ്ട എന്നറിയാതെ... അവന് വീണ്ടുമൊരു ആശയകുഴപ്പം അനുഭവപ്പെട്ടു. "പെട്ടന്ന് പറയേണ്ട ജോ.. നാളെ രാവിലെ ഞാൻ ഒന്നൂടെ വിളിക്കാം. അപ്പൊ പറഞാ മതി നീ നിന്റെ തീരുമാനം.." അവളുടെ ആ വാക്കുകൾ. അവനൊരു ആശ്വാസം തോന്നിയപ്പോൾ. "ഒക്കെ ജോ.. ഞാൻ വെക്കുവാണെ.. രാവിലെ വിളിക്കാം. ജോ പോസിറ്റീവ് ആയിട്ടൊരു തീരുമാനം പറയണം എന്ന് തന്നെയാണ് എനിക്ക്.. കാരണം ഇനി.. ഇനിയത് പോലൊരു ആവിശ്യവുമായി.. ഞാൻ..വരില്ല ." അവളത്രയൊക്കെ പറഞ്ഞിട്ടും അപ്പോഴും അവനൊരു മറുപടിയും പറയാൻ പറ്റിയില്ല. വീണ്ടും വിളിക്കാം എന്ന് പറഞ്ഞു കൊണ്ടാ കോൾ അവസാനിച്ചിട്ടും ജോ ആ ഞെട്ടലിൽ നിന്നും വിട്ട് പോന്നതുമില്ല. റോയ തോമസ്. ജോമോൻ ജോസഫിന്റെ സൗഹൃദം.. അല്ല.. അവൾക്ക് പോലും അറിയാതെ പോയ അവന്റെ ആദ്യപ്രണയം. സ്വന്തമാക്കാനോ മറന്നു കളയണോ കഴിയാതെ പോയ അവന്റെ ഏറ്റവും വലിയൊരു നിസ്സഹായത കൂടി അവളാണ്.. കൂട്ടുകാരൻ അൻവറിന്റെ പെങ്ങളുടെ കല്യാണസൽക്കാരത്തിനിടെ കൂട്ടുകാർക്കൊപ്പമെന്തോ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഫോണിൽ വന്ന ആ കോൾ. പക്ഷെ അപ്പോഴും ഒരിക്കലും കരുതിയില്ല അതിനറ്റത്തുള്ളത് ഒരുകാലത്ത് ജോമോന്റെ ഹൃദയതാളം പോലെ അവൻ കൊണ്ട് നടന്നിരുന്ന റോയ ആയിരിക്കുമെന്ന്. ഇടവക പള്ളിയിലെ സുന്ദരി കൊച്ചിനെ വായി നോക്കി നടന്നിരുന്ന അന്നാട്ടിലെ വെറുമൊരു സാധാരണക്കാരനായിരുന്നു ജോ മോനും. അവനെക്കാൾ യോഗ്യൻമാർ ഒരുപാട് പേര് ആ നാട്ടിൽ തന്നെ ഇഷ്ടം പോലെ ഉണ്ടായിട്ടും അവരിൽ പലരും ഇഷ്ടം പറഞ്ഞു കൊണ്ട് അവൾക്ക് പിറകെ നടന്നിട്ടും റോയ പ്രതേകമായൊരു അടുപ്പം കാണിച്ചതും സൗഹൃദം ഉണ്ടാക്കിയതും ജോമോനുമായാണ്. അതെന്ത് കൊണ്ടെന്ന് അവനും അറിയില്ലായിരുന്നു. കൂടെ ഉണ്ടായിരുന്ന നാളുകളിൽ ഒന്നും ഒരിക്കലും അവളോടത് ചോദിച്ചു നോക്കിയിട്ടുമില്ല സ്വന്തം കൂട്ടുകാർ പോലും അതിന്റെ പേരിൽ അവനോട് പിണങ്ങി. അസൂയ കാണിച്ചു.. വഴക്കിട്ട് പോയി. അവളൊരാൾക്ക് വേണ്ടി.. കൂടുതൽ മികവോടെ ഒരിക്കലും മറവിയുടെ കരങ്ങൾ കട്ടെടുക്കാത്ത .. അല്ല.. മറവിയിലേക്ക് മനഃപൂർവം അവൻ എറിഞ്ഞിട്ട് കൊടുക്കാത്ത ആ നല്ല നാളുകൾ വീണ്ടും ജോമോന്റെ ഓർമകളിൽ വന്നെത്തി. അന്നത്തെ താനും അവളും. എന്തൊരു ഭംഗിയാണാ ഓർമകൾക്ക് പോലും. നാട്ടിൽ അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടിയാണ് റോയ.. അവളുടെ അപ്പന്റെ ഒറ്റ മകളാണ്.. കാണാൻ അതി സുന്ദരി. അതിനൊപ്പം തന്നെ നന്നായി പഠിക്കും.. ഡാൻസ് കളിക്കും.. അത്യാവശ്യം പാടുകയും ചെയ്യുന്ന കലാകാരി.പിന്നെ ചുറു ചുറുക്കുള്ള അവളുടെ സ്വഭാവം.. ചിരി... സംസാരം. മൊത്തത്തിൽ അവളെ കാണുന്ന.. സംസാരിക്കുന്ന ആർക്കും പെട്ടന്ന് ഇഷ്ടമാക്കുന്നത്രേം നല്ല കുട്ടി. റോയയുടെ അപ്പൻ.. തോമസ്. ആളെന്തോ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുവാണ്. ഒരു പാവം പിടിച്ച അവളുടെ മമ്മ.. ട്രീസാന്റി. ജോമോൻ ജോസഫ് അവൾക്കൊന്നിച്ചു ചേർന്ന് നിൽക്കാൻ ഒന്ന് കൊണ്ടും ഒപ്പമില്ല. കാണാൻ അത്രയങ്ങോട്ട് സുന്ദരനല്ല.. ഒരു അവറെജ് വിദ്യാർത്ഥി മാത്രം. കലാപരമായി യാതൊരു കഴിവും ഇല്ലാത്തവൻ. അത്യാവശ്യം ചെലവ് കഴിഞ്ഞു പോകുന്ന അവന്റെ കുടുംബം. അവനൊരു അനിയത്തി കൂടിയുണ്ട്. ജിൻസി. കൃഷി പണിയാണ് അവന്റെ ചാച്ചൻ ജോസഫിന്റെ ജോലി. ഇങ്ങനെയുള്ള ജോമോനെ റോയ സുഹൃത്താക്കി കൊണ്ട് നടക്കുന്നതാർക്ക് സഹിക്കും.? പക്ഷേ റോയക്കതൊന്നും അത്ര കാര്യമല്ല. അവളുടെ വീട്ടിലും ജോമോനെ നല്ല കാര്യമാണ്. അവൻ പത്തിൽ പഠിക്കുമ്പോൾ അവൾ എട്ടിലാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമെല്ലാം ഒന്നിച്ച്. അവൾക്ക് തന്നോട് സൗഹൃദമാണ്.. പക്ഷേ തനിക്കവളോട് തോന്നുന്ന വികാരം.. അത് അതിനേക്കാൾ ഒരു പടി കൂടി മുകളിലാണെന്ന് മനസ്സിലായി തുടങ്ങിയാ നിമിഷം മുതൽ... വെപ്രാളമാണ് തോന്നിയത്. കാരണം ആ സൗഹൃദം പോലും നഷ്ടം വരുന്നത് തനിക്കു സഹിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ അത് മനസ്സിലടക്കി പിടിച്ചു. എന്നെങ്കിലും തുറന്നു പറയാനൊരു അവസരം കിട്ടുമെന്ന് തന്നെ കരുതി കാത്തിരുന്നു. പത്തിൽ കഷ്ടിച്ച് പാസ്സായ തനിക്ക് ആ സ്കൂളിൽ തന്നെ പ്ലസ് വന്നിനു അഡ്മിഷൻ കിട്ടിയത് റോയയുടെ അപ്പൻ കൂടി റെക്കമെന്റ് ചെയ്തിട്ടാണ്. ആ സ്കൂളിൽ അവളാണ് ടോപ്പർ. സ്കൂളിന്റെ റാങ്ക് പ്രതീക്ഷ. അങ്ങനെ ഒരുവൾ തനിക്കൊപ്പം നടക്കുന്നത് ടീച്ചർമാർക്ക് പോലും സഹിക്കാൻ പറ്റുന്നില്ല. നേരിട്ടും അല്ലാതെയും അവരെല്ലാം അത് പറഞ്ഞു കൊണ്ട് കളിയാക്കി രസിക്കും. എന്നിട്ടും അവളായിട്ട് അതൊന്നും അവസാനിപ്പിച്ചു പോയതുമില്ല. ജോ എന്നും വിളിച്ച് കൊണ്ടവൾ തന്റെ കൂടെ തന്നെ നടന്നു. സൗഹൃദം തുടർന്നു.. വളർന്നു. താൻ തന്റെ ഒളിച്ചുള്ള പ്രണയവും. പക്ഷേ എല്ലാം തകിടം മറിഞ്ഞത്..എത്ര പെട്ടന്നാണ്. അവൾ പത്തിൽ പരീക്ഷ അടുത്തു നിൽക്കുന്ന ടൈമിൽ.. ബിസിനസ് അപ്പാടെ തകർന്ന അവളുടെ അപ്പൻ തോമസ് പിന്നെ എത്ര ശ്രമിച്ചിട്ടും അതിൽ നിന്നൊന്ന് ഉയർന്നു വരാൻ കഴിയാതെ.. സമ്പന്നതയിൽ അല്ലാത്തൊരു ജീവിതം വേണ്ടന്ന തീരുമാനത്തിൽ ഒരു മുഴം കയറിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു രക്ഷപ്പെട്ടു പോയപ്പോഴാണ് റോയയും അവളുടെ മമ്മയും തീർത്തും തകർന്ന് പോയത്. അതോടെ റോയയുടെ ജീവിതത്തിന്റെ നിറം മാഞ്ഞു പോയി. സകല സൗകര്യങ്ങളോടും കൂടി ജീവിച്ച ആ അമ്മയും മകളും പിന്നെ കടക്കാരെ പേടിച്ചു കൊണ്ട് നിത്യ വൃത്തിക്ക് പോലും കഷ്ടപ്പെട്ടു തുടങ്ങി. മിടുക്കിയായ റോയ പതിയെ ഉൾവലിഞ്ഞു തുടങ്ങി. പത്താം ക്ലാസ് ആണെന്നും നന്നായി പഠിച്ചു കൊണ്ട് നീ വേണം നിന്റെ അമ്മക്കൊരു തുണയാവാൻ എന്നൊക്കെ അവളോട് പറഞ്ഞു കൊടുത്തിട്ടും അവൾക്കതൊന്നും മനസ്സിലാകാത്ത പോലെ. കൂടെ തന്നെ നിന്നു.അവളുടെ മനസ്സ് നേരെയാവും വരെയും അവൾക്കൊപ്പം തന്നെ നിന്നത് മനസ്സിലാ പെണ്ണ് അത്ര മാത്രം വേരിറങ്ങി പോയത് കൊണ്ടാണ്. അതവൾക്കറിയില്ലേൽ പോലും..തനിക്കവൾ അത്രയും പ്രധാനപ്പെട്ടത് തന്നെയെന്ന് ആ മുഖത്തെ ചിരി മാഞ്ഞു പോയ ആ കുറച്ചു ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കി. പ്ലസ് ടൂവിൽ പഠിക്കുമ്പോൾ ക്ലാസ് കഴിഞ്ഞു അടുത്തുള്ള ടൗണിലെ കടയിൽ രാത്രി പതിനൊന്നു മണി വരെയും ജോലിക്ക് പോയി തുടങ്ങിയത് അവൾക്ക് വേണ്ടിയാണ്. അതിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം അവളുടെ അമ്മയുടെ കയ്യിൽ കൊണ്ട് കൊടുക്കുമ്പോൾ അവളുടെ കണ്ണുനീർ.. അതായിരുന്നു ഏറ്റവും സങ്കടം. ക്ഷീണം പോലും അറിയാതെ ജോലി ചെയ്യാൻ സാധിക്കുന്നത് അവളെ ഓർക്കുമ്പോൾ ആണല്ലോ.. തന്റെ മനസ്സിൽ അവൾ തനിക്ക് സ്വന്തമായിരുന്നു. പഠനമെല്ലാം തീർന്നിട്ട് അവളോട് നേരിട്ടു പറയാൻ കാത്ത് വെച്ച തന്റെ സ്വപ്നം കൂടിയാണ് ആ ഇഷ്ടം. പത്താം ക്ലാസ്സിൽ റോയ നല്ല മാർക്കോട് കൂടി പാസായപ്പോൾ പ്ലസ് ടൂ കഴിഞ്ഞ താൻ എന്നേക്കുമായി പഠനം നിർത്തിയത് അവൾക്ക് കൂടുതൽ പഠിക്കാൻ വേണ്ടിയാണ് .. അവളുടെ സ്വപ്നങ്ങൾ നേടി കൊടുക്കാൻ വേണ്ടിയാണ്. കാരണം ജോമോന്റെ ഏറ്റവും വലിയൊരു സ്വപ്നം.. അത് അവളാണല്ലോ.! അവൾക്കൊപ്പമുള്ള ജീവിതമാണല്ലോ..! അവളോടുള്ള ഭ്രാന്ത് പിടിക്കുന്ന ഇഷ്ടം.. അവളുടെ അമ്മയ്ക്കും തന്റെ വീട്ടിലും അറിഞ്ഞു കഴിഞ്ഞിട്ടും അവൾക്കത് മാത്രം മനസ്സിലായില്ല. അതുമല്ലെങ്കിൽ അവൾക്കത് മനസ്സിലാക്കി കൊടുക്കും പോലെ താൻ ഒന്നും ചെയ്തില്ല. പാത്താം ക്ലാസ്സിൽ വിജയിച്ചതിനേക്കാൾ തിളക്കത്തിൽ അവൾ പ്ലസ് വണ്ണിലും പ്ലസ് ടൂ വിലും ജയിച്ചു കയറി. അവൾക്കൊരു കുറവും വരാതെ താൻ നോക്കി കൊണ്ട് പോയി. ഡിഗ്രി പഠിക്കാൻ ടൗണിൽ പോണം. പോയിട്ട് വരവിനു നല്ല ചിലവാണ്. അതുമല്ല കേളേജ് ടൈം കണക്കാക്കി കിട്ടുന്ന ബസ്സ് കിട്ടാൻ പിന്നെയും അരമണിക്കൂർ കൂടുതൽ യാത്ര വേണ്ടി വരും. ഇനി പഠിക്കാൻ പോണില്ല.. വല്ല ടൈലറിങ് പഠിച്ചാൽ ജീവിക്കാൻ അത് മതിയാവും എന്നൊക്കെ പറഞ്ഞു നിന്നവളെ വഴക്ക് പറഞ്ഞാണ് വീണ്ടും പഠിക്കാൻ നിർബന്ധിച്ചു വിട്ടത്. എന്നിട്ടും അവൾക്കൊട്ടും മനസില്ലായിരുന്നു. നിനക്ക് കൂടുതൽ ബുദ്ധിമുട്ടാവും ജോ എന്ന് പറഞ്ഞു കണ്ണ് നിറച്ചവളോട്.. നിനക്ക് വേണ്ടിയല്ലെടി.. ഞാനത് സഹിക്കും എന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ട് തന്നെയാണ്. അവിടേക്കുള്ള പോക്ക് വരവ് ബുദ്ധിമുട്ടാണ് പിന്നെയുള്ള ഒരേ ഒരു വഴി..അവിടെ ഹോസ്റ്റലിൽ നിന്നും പഠിക്കേണ്ടി വരും. പള്ളിയിലെ ഫാദർ മുഖേന അതിന് വേണ്ടി ഓടി പാഞ്ഞു നടന്നിട്ടൊരു സ്പോൺസറേ കണ്ടു പിടിച്ചത് താ‌നാണ്. തനിക്കു സ്വയം അത് ചെയ്യണം എന്ന് തന്നെയായിരുന്നു മനസ്സിലപ്പോഴും. പക്ഷേ തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നാ സത്യം വേദനയോടെയാണ് അംഗീകരിച്ചത്. ഹോസ്റ്റൽ ഫീസും കേളേജ് ഫീസും സ്പോൺസർ ചെയ്ത് തരും. പക്ഷേ എന്നിട്ടും ചിലവുകൾ പിന്നെയും എത്രയോ ആണ്.. "നിനക്കവളെ ഇഷ്ടമായിരിക്കും. പക്ഷേ എല്ലാത്തിനും ഒടുക്കം അമ്മച്ചീടെ ജോകുട്ടനൊരു വിഡ്ഢിയായി തീരരുത് എന്ന് അമ്മച്ചി മാത്രമാണ് തന്നോട് പറഞ്ഞത്. അത് പക്ഷേ റോയയോടുള്ള ഇഷ്ടകേട് ഒന്നുമല്ല. സ്വന്തം ആഗ്രഹങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പറ്റാവുന്ന ജോലിയൊക്കെ ചെയ്തു അവൾക്കുള്ള കാശ് എത്തിച്ചു കൊടുക്കുന്ന മകനോടുള്ള കരുതൽ മാത്രമായിരുന്നു. "ഇല്ലമ്മച്ചി.. തുറന്നു പറഞ്ഞില്ലേലും അവൾക്കെന്നെ ഇഷ്ടം തന്നെയാ.. അവളുടെ പഠിപ്പ് തീരുന്ന അന്ന് ഞാനത് പറയും.. പിന്നെ അവളെന്റെയാ.. ഞങ്ങൾ ഒരുമിച്ച് ജീവിക്കും " എന്നൊക്കെ ആത്മ വിശ്വാസത്തോടെ അമ്മച്ചിയോടു പറഞ്ഞതും റോയയെ തനിക്കത്ര മേൽ വിശ്വാസമായത് കൊണ്ട് തന്നെയാണല്ലോ. എല്ലാവരും തന്നെ ജോക്കുട്ടനെന്ന് വിളിക്കുമ്പോൾ അവൾക്ക് മാത്രം താൻ ജോ.. താനും ആയിട്ടുള്ള സൗഹൃദം തുടക്കത്തിൽ തന്നെ എതിർക്കുന്ന എത്രയോ പേരുണ്ടായിരുന്നു അവൾക്ക് ചുറ്റും. അതിപ്പോഴും ഉണ്ട്. എന്നിട്ടും അവൾക്കാ സൗഹൃദം ഉപേക്ഷിച്ചു കളയാൻ തോന്നിയില്ലല്ലോ.. അങ്ങനെ... അങ്ങനെ തനിക്ക് മാത്രം അവൾ തരുന്ന കുറെ സ്പെഷ്യൽ സ്നേഹം. അതവളുടെ പ്രണയം തന്നെയാണല്ലോ.. മനസ്സങ്ങനെ അവളെ ന്യായീകരിക്കാൻ നൂറ് നൂറ് കാരണങ്ങളെ കണ്ടെത്തി. റോയ ഡിഗ്രിക്ക് ചേർന്ന ആദ്യവർഷം.. തമ്മിൽ കാണാൻ പറ്റുന്നില്ല എന്നാ തന്റെ സങ്കടം മാറ്റി നിർത്തിയാൽ ഒന്നും ഒരു കുഴപ്പവുമില്ലാതെ തന്നെ മുന്നോട്ട് പോയി. അവളില്ലായ്മ അറിയിക്കാതെ അവളുടെ മമ്മയെ താൻ കൊണ്ട് നടന്നു. എല്ലാം ഒരുമിച്ചുള്ള ജീവിതത്തിന് വേണ്ടിയാണല്ലോ എന്ന് കരുതി രാവും പകലുമില്ലാതെ അധ്വാനിച്ചു..പണമുണ്ടാക്കി കാത്തിരുന്നു. അതിനിടയിൽ ഒരു വർഷം കടന്ന് പോയി. ഡിഗ്രി സെക്കന്റ് ഇയർ ആയപ്പോഴേക്കും റോയക്ക് വല്ലാത്തൊരു മാറ്റമുണ്ടെന്ന് തോന്നിയിരുന്നു. മാസത്തിൽ ഒരു തവണ ലീവിന് വന്നിരുന്നവൾ പിന്നെ അതിലൊന്നും യാതൊരു താല്പര്യവും കാണിച്ചില്ല. ചോദിക്കുമ്പോൾ നിറയെ പഠിക്കാനുണ്ട് ജോ എന്ന് അലസമായി പറഞ്ഞോഴിയും. അത് ശെരിയാവും എന്ന് താനും കരുതും. അതുമല്ലങ്കിൽ അങ്ങനെ കരുതുന്നതായിരുന്നു തനിക്ക് കൂടുതൽ സ്വസ്ഥതയും സമാധാനവും നൽകുന്നതും. "ജോ... കോളേജിനെ ബേസ് ചെയ്ത് കൊണ്ടൊരു ടെലി ഫിലിം ഇറങ്ങുന്നുണ്ട്.. ഞാനാ അതിലെ നായിക.. നീ വരണേ അത് റിലീസ് ചെയ്യുന്ന അന്ന് " എന്നൊരു വാക്ക്. അതും അത് വരെയും അവളിൽ കാണാൻ കഴിയാത്ത സന്തോഷത്തിൽ.. ആവേശത്തിൽ. ഒരുദിവസം അവൾക്ക് വിളിക്കുമ്പോൾ റോയ പറഞ്ഞ ആ വാക്കുകൾ തന്റെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ കൊണ്ട് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അവളുടെ ആഗ്രഹമല്ലേ.. ചെയ്‌തോട്ടെ എന്നൊക്കെ കരുതി തന്നെയാണ് അവൾ വിളിച്ചന്ന് റോയ പഠിക്കുന്ന കോളേജിലേക്ക് ചെന്നത്. മുന്നേയും താൻ അവിടെ പോയിട്ടുണ്ട്.. കാണാതിരിക്കാൻ ഒട്ടും വയ്യെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഒക്കെയും. അവളെ കണ്ടിട്ടുണ്ട്. അവൾക്കിഷ്ടമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. സിനിമക്കും ഭക്ഷണം കഴിക്കാനുമൊക്കെ കൊണ്ട് പോയിട്ടുണ്ട്. അവളുടെ കൂട്ടുകാരെ കണ്ടിട്ടുണ്ട്. ഒരു ലോക്കൽ ഗാർഡിയൻ പോലെ അവളുടെ അധ്യാപകരെ കണ്ടിട്ടുണ്ട്. റോയ മിടുക്കി ആണെന്ന് അവരൊക്കെ പറയുന്നത് കേട്ട് സന്തോഷത്തോടെ...അഭിമാനത്തോടെ നിന്നിട്ടുണ്ട്. പക്ഷേ ടെലി ഫിലിം കാണാനുള്ള ആ വരവിൽ.. തനിക്ക് തന്നെ എന്തൊക്കെയോ നെഗറ്റീവ് ഫീലാണ് നൽകിയത്. തോന്നൽ ആവുമെന്ന് കരുതി വിട്ട് കളഞ്ഞത് അവളുടെ സന്തോഷം കണ്ടിട്ടാണ്. അവൾക്കിഷ്ടമുള്ളതെല്ലാം ജോമോനും ഇഷ്ടമാണെന്ന് കരുതി കൊണ്ടാണ്. കോളേജ് പ്രണയം ബേസ് ചെയ്തു കൊണ്ടുള്ള ആ തീം.. റോയ നന്നായി അഭിനയിച്ചിരിക്കുന്നു. പക്ഷേ ആ കോളേജിൽ തന്നെ പഠിക്കുന്നൊരു ചെക്കനാണ് അതിലെ ഹിറോ. അവനുമായി അവൾ ചെയ്ത് വെച്ച ഇൻറ്റിമേറ്റ് സീനുകൾ. അതല്പം ഓവറായി തോന്നി. തോന്നലല്ല. അത് തന്നെയായിരുന്നു സത്യവും. അത്രയൊന്നും അവിടെ ആവിശ്യമില്ലാഞ്ഞിട്ടും മറ്റെന്തോ ലക്ഷ്യം വെച്ച് ചെയ്തത് പോലാണ് തോന്നിയത്. അത് മാത്രം തനിക്കങ്ങോട്ട് ഒട്ടും അംഗീകരിച്ചു കൊടുക്കാൻ പറ്റിയില്ല. "നിനക്കെന്താണ് ജോ.. അതൊക്കെ ആക്ട് അല്ലേ. അതിനൊക്കെ നീയിങ്ങനെ പറഞ്ഞാലോ.. നോക്ക്.. എനിക്കിപ്പോ നല്ല കോൺഫിഡന്റ് ഉണ്ട്.. ഈ കരിയറിൽ.. അനാവശ്യ സെന്റിമെന്റൽ പറഞ്ഞു കൊണ്ട് നീയായിട്ട് അത് ഇല്ലാതാക്കല്ലേ ജോ..പ്ലീസ്. ഞാനൊന്ന് രക്ഷപ്പെട്ടോട്ടെഡാ.." അതിനെ കുറിച്ച് റോയയോട് പറഞ്ഞപ്പോൾ കേട്ട അവളുടെ മറുപടി. ഞെട്ടി പോയി. പഠിച്ചു നല്ലൊരു ജോലി വാങ്ങിക്കുക എന്നുള്ള അവളുടെ ആഗ്രഹം.. അതിപ്പോൾ ആക്ടിങ് മേഖലയിലേക്ക് മാറിയിരിക്കുന്നു എന്നത്.. തനിക്കൊരു ഷോക്ക് തന്നെയായിരുന്നു. എങ്കിലും അപ്പോൾ അവളോടൊന്നും പറയാതെ താൻ തിരികെ മടങ്ങി. ആ ടെലി ഫിലിമിൽ അഭിനയിച്ചപ്പോൾ തോന്നിയതാവും.. ക്രമേണ അത് മാറിക്കോളും.. അവൾ നന്നായി പഠിച്ചൊരു ജോലി വാങ്ങിക്കും എന്നൊക്കെ തന്നെയായിരുന്നു മനസ്സ് പറഞ്ഞത്. അത് അങ്ങനെ തന്നെ ആയിരിക്കണേ എന്നായിരുന്നു പ്രാർത്ഥന നടത്തിയത് മുഴുവനും. കാരണം സിനിമ ഫീൽഡിൽ കൂടുതലൊന്നും അറിയില്ലേലും റോയയെ പോലൊരു പെൺകുട്ടിക്ക് അവിടെ ഒട്ടും പറ്റില്ലെന്ന് നന്നായി അറിയാമായിരുന്നു. പക്ഷെ അവളത് തന്നെ വീണ്ടും പറഞ്ഞപ്പോൾ.. അതിൽ തന്നെ ഉറച്ചു നിന്നപ്പോൾ റോയയുടെ മനസ്സിൽ പൊട്ടി മുളച്ച സിനിമ ഭ്രമം...അതങ്ങനെ വെറുതെ ഒരു ആഗ്രഹമല്ലെന്ന് മനസ്സിലായി. "നമ്മുക്കത് വേണ്ട റോയ. ഇതൊന്നും ശെരിയാവില്ല ഡീ. നീ കരുതുന്ന പോലെ ഒന്നുമല്ല. സിനിമ മേഖലയിലൊക്ക മൊത്തം കപടന്മാരെ കൊണ്ട് നിറഞ്ഞതാണ്. നമ്മുക്കതൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ല. നീ പഠിച്ചിറങ്ങി നല്ലൊരു ജോലി വാങ്ങിക്ക്..നമുക്കത് മതിയെടി." ശാന്തമായിട്ട് തന്നെയാണ് അവളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത്. പക്ഷേ അതിനോടകം സിനിമ മോഹം തലക്ക് പിടിച്ചവൾ.. ഒരു ടെലി ഫിലിമിൽ അഭിനയിച്ചപ്പോൾ തന്നെ കോളേജിൽ നിന്നും കിട്ടുന്ന പ്രിവിലേജ്.. പ്രതീക്ഷിക്കാതെ കിട്ടിയ അതിന്റെ സാലറി എമൌണ്ട്.. പിന്നെ അത് കഴിഞ്ഞു കിട്ടിയ ഒരു സിനിമയിലെ സൈഡ് റോൾ..എല്ലാം കൂടി തലക്ക് പിടിച്ചവൾ അന്ന് തന്നോട് പറഞ്ഞു പോയ വാക്കുകൾ. മരണം വരെയും തനിക്ക് മറക്കാൻ കഴിയാത്തത്രേം വിഷമുള്ള് നിറഞ്ഞ ആ വാക്കുകൾ... തുടരും.. തുടരണോ...? ഷോർട് സ്റ്റോറി ആണ്... നാലോ അഞ്ചോ പാർട്ടിൽ ഒതുങ്ങും.. സപ്പോർട്ട് ഉണ്ടെങ്കിൽ സെറ്റാക്കാ സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
15 shares

More like this