𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 5 hours ago
#📙 നോവൽ ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഗംഗയ്ക്കു ആകെ ഒരു ബുദ്ധിമുട്ട് പോലെ..പിന്നിൽ കേറി ഇരുന്ന് പോകാനും മടി.
അവനാണെങ്കിൽ മുന്നോട്ട് നോക്കി ഇരിക്കുകയാണ്.
ഗംഗ പതിയെ നടന്നു ചെന്നിട് അവന്റെ പിറകിലായി കയറി ഇരുന്നു..
അനന്തൻ ബൈക്ക് മുന്നോട്ട് എടുത്തതും പെട്ടന്ന് അവൾ അവന്റെ തോളിൽ വലം കൈ അമർത്തി
അനന്തേട്ടാ പതുക്കെ പോയാൽ മതി ട്ടോ... എനിക്ക് ബൈക്കിലെ യാത്ര അത്രയ്ക്ക് വശമില്ല.
ഗംഗ അല്പം മുന്നോട്ട് ആഞ്ഞു അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു.
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അനന്തൻ ബൈക്കിന്റെ വേഗത അല്പം കുറച്ചു കൊണ്ട് ഇത്തിരി മുൻപോട്ട് ആഞ്ഞു ഇരുന്നു.
മെയിൻ റോഡ് കഴിഞ്ഞു ഇത്തിരി പോയ ശേഷം വണ്ടി ഒരു ചെമ്മൺ പാതയിലേക്ക് കയറി..
ഇരു വശവും ചെമ്പരത്തി വേലി തീർത്ത ആ വഴിയിലൂടെ പോകുമ്പോൾ അവിടെവിടെയായ് വീടുകളൊക്കെ കണ്ടു.
വഴിയോരത്തു കാലികളെ വെറുതെ മേയാൻ വിട്ടേക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഇത്തിരി പേടി തോന്നി.
എങ്ങാനും വണ്ടിയുടെ കുറുകെ ചാടിയാൽ എന്താകും അവസ്ഥ... അതോർത്തപ്പോൾ അവൾക്ക് ശരീരം വിറച്ചു.
ചില കാലികളുടെ കൊമ്പും കുലുക്കിയുള്ള ഓട്ടം കണ്ടാൽ പേടിച്ചു മൂത്രംഒഴിച്ച് പോകുമല്ലോ എന്ന് അവളോർത്തു.
കുണ്ടും കുഴിയും നിറഞ്ഞ പാത പിന്നിട്ട ഒരു മലയടി വാരത്തു വണ്ടി വന്നു നിന്നു.
അമ്പലം ഉണ്ടോ എന്ന് ചുറ്റിനും നോക്കി.
പക്ഷെ എങ്ങും കാണാതെ വന്നപ്പോൾ ഗംഗ യുടെ നെറ്റി ചുളിഞ്ഞു.
ഇറങ്ങു......
അവളുടെ നോട്ടം കണ്ടു കൊണ്ട് അനന്തൻ പറഞ്ഞു...
അമ്പലത്തിൽ എത്തിയോ...
അവൾ ഊർന്നിറങ്ങുമ്പോൾ അവനോട് ചോദിച്ചു
ഹമ്.....
ഒന്ന് മൂളിയ ശേഷം അനന്തൻ ബൈക്ക് ന്റെ ചാവി ഊരി എടുത്തിട്ട് പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നോട്ട് നടന്നു
അടിവാരവും കഴിഞ്ഞു അവർ നേരെ ഇറങ്ങി ചെന്നത് ഒരു ചെറിയ ഇടവഴിയിൽ ആയിരുന്നു. അവിടെ നിന്നും ഒരു ചെറിയ കയറ്റം.
പച്ചപുല്ല് പുതച്ച ആ ചരുവിലൂടെ കയറിയ ശേഷം നാലഞ്ച് പടികൾ പിന്നിട്ടു മുകളിൽ എത്തിയപ്പോൾ ഗംഗയെ നന്നായിട്ട് കിതച്ചു.
ഇനി ഒരുപാട് ദൂരം ഉണ്ടോ അനദേട്ടാ..
കിടപ്പടക്കിക്കൊണ്ട് ഗംഗ അനന്തനെ നോക്കി.
ദെ.. ആ കാണുന്നതാണ് അമ്മൻ കോവിൽ.
അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഗംഗ നോക്കി..
ഒരു പാറ യുടെ മുകളിലായി കാണുന്ന ചെറിയൊരു കോവിൽ
നാലഞ്ച് ആളുകൾ നിൽക്കുന്നത് അവൾ കണ്ടു..
ഇവിടെയാണ് ഭദ്രകാളി
അമ്മന്റെ മൂലസ്ഥാനം..
അമ്മ പറഞ്ഞത് ഉപദേവതയെ പ്രതിഷ്ഠിച്ച അമ്പലത്തിന്റെ കാര്യമാണ്.. ഇവിട തൊഴുതു പ്രാർത്ഥിച്ചിട്ട് അവിടേക്ക് പോകാം..
മ്മ്.....
അണച്ചു കൊണ്ടവൾ മൂളി.
പിന്നെയും പാതകൾ താണ്ടി നടന്നു പോയപ്പോൾ അവൾ ഓർത്തത്, ഇതുതന്നെയല്ലേ തന്റെ ജീവിതം എന്നായിരുന്നു.
ദുർഘടങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്ന് അവൾ ചിന്തിച്ചു.
അപ്പോഴേക്കും അവർ ഏറ്റവും മുകളിലായി അമ്പലത്തിന്റെ മുൻവശത്ത് എത്തിയിരുന്നു.
വളരെ ചെറിയ ഒരു കോവിലാണ്.
പലവിധത്തിലുള്ള ധാരാളം ചെടികൾ ചുറ്റിനും പൂത്തുനിൽക്കുന്നു. തണുപ്പും കുളിരും സുഗന്ധപൂരിതവുമായ ഒരു അന്തരീക്ഷം. ഏതൊക്കെയോ പക്ഷികളുടെ പാട്ടും കുറുകലും, ഒപ്പം അകലെ എവിടെയോ ഒഴുകുന്ന അരുവിയിൽ നിന്നുതിരുന്ന കള കളാരവം...
വളരെ ശാന്തവും പ്രകൃതിരമണീയവുമായ പ്രദേശം..
ഒപ്പം ഭക്തി സാന്ദ്രമായ അന്തരീക്ഷം.
ചന്ദനത്തിന്റെയും പനിനീരിന്റെയും മഞ്ഞൾപൊടിയുടെയും ചെമ്പകപ്പൂവിന്റെയും ഒക്കെ മാസ്മരിക സുഗന്ധം നിറഞ്ഞ ക്ഷേത്രങ്കണത്തിലേക്ക് അനന്ദന്റെ പിന്നാലെ കയറുമ്പോൾ , ഈ നാടുവിട്ടൊരിക്കലും പോകാൻ തനിക്കിടെ ഉണ്ടാവരുത് എന്നാണ് അവൾ ആദ്യമായി പ്രാർത്ഥിച്ചത്..
പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കുന്ന ഭദ്രകാളി സങ്കല്പമായിരുന്നു ആ ക്ഷേത്രത്തിൽ കുടികൊണ്ടത്.
ഉഗ്രരൂപണിയായ ശ്രീഭദ്രയെ ആയിരുന്നു ഗംഗ ഓർത്തതെങ്കിൽ ഈ ക്ഷേത്രത്തിൽ, മക്കളുടെ മുൻപിൽ സകല ആഗ്രഹങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊണ്ട് വാത്സല്യ വരദായിനിയായ ഭദ്രകാളിആയിരുന്നു
കറുത്ത രൂപമായിരുന്നു.
ശരിക്കും ഒരു അമ്മ ഇരിക്കുന്ന പോലെ അവൾക്ക് തോന്നി...
ആ മടിത്തട്ടിൽ മുഖം ചേർത്ത് കിടന്നു കൊണ്ട് തന്റെ സങ്കടം മുഴുവനും ഇറക്കി വെച്ചോട്ടെ എന്നും, അമ്മയുടെ വലം കൈകൊണ്ട് തന്റെ നെറുകയിൽ ഒന്ന് തലോടി തന്നെ അശ്വസിപ്പിക്കാമോ എന്നുമാണ് അവൾ അമ്മൻ കോവിലിലെ അമ്മയോട് പ്രാർത്ഥിച്ചത്.
മിഴികൾ നിറഞ്ഞു തൂവിയത് അറിയാതെ അവൾ ആ വിഗ്രഹത്തിൽ നോക്കി തന്റെ സങ്കടം പറയുകയാണ്.
ആരുമില്ല..... എനിയ്ക്ക് ആരുമില്ല...പെറ്റമ്മ പോലും ആട്ടി പായിച്ചു, താൻ പറയുന്ന ഒരു വാക്ക് കേൾക്കാൻ പോലും കൂട്ടാക്കാതെ താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് തിരക്കാതെ തന്റെ അച്ഛനും, കൂടപ്പിറപ്പും ഒക്കെ അകലെ തന്റെ നാട്ടിൽ ഉണ്ട്.
ജീവിതത്തിൽ അങ്ങോളം കൂടെ കാണുമെന്ന കരുതിയവന്റെ പേകൂത്തുകൾ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
മാതൃത്വത്തിന്റെ ചൂട് അറിയും മുന്നേ തന്റെ കുഞ്ഞും വേർപ്പെട്ട് പോയി..
അവളുടെ അധരം വിറയ്ക്കുകയാണ്....
അവൾ വീണ്ടും ശ്രീ കോവിലിൽ ഇരിയ്ക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
ഗംഗ.....
അനന്തൻ വിളിച്ചതും അവൾ ഞെട്ടി മുഖം തിരിച്ചു നോക്കി.
പ്രദക്ഷിണം വയ്ക്കാൻ വരൂ...
അവൻ മുന്നോട്ടു നടന്നു... പിന്നാലെ ഗംഗയും..
ഒരുതവണ ചുറ്റിപ്രദക്ഷിണം വെച്ച ശേഷമാണ് അനന്തൻ കാട്ടുപൂക്കൾ കൊണ്ട് കോർത്ത ഒരു മാല വാങ്ങി ഗംഗയുടെ കയ്യിൽ കൊടുക്കുന്നത്.
ഇത് നടയ്ക്കു വെച്ച് തന്റെ ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക.. ഉറപ്പായും ദേവി സാധിപ്പിച്ചു തന്നിരിക്കും..
അവൻ പറയുന്നത് കേട്ട് അവൾ തലകുലുക്കി.
ഇനി ഒരു ചതിക്കുഴിയിലും എന്നെ വീഴ്ത്തരുത്,,, എനിക്ക് കാവൽ ആയിട്ട് എന്റെ അമ്മ എന്നും ഉണ്ടായിരിക്കണം, അമ്മയുടെ ഇരു കണ്ണുകളും എന്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണം,, നാളത്തെ ജോലി എനിക്ക് അനുയോജ്യമായതാണെങ്കിൽ മാത്രം മതി,,,അല്ലെങ്കിൽ അമ്മ അത് തട്ടിത്തെറിപ്പിച്ചു കളഞ്ഞേക്കണം. ഇനിയും കണ്ണുനീര് കുടിയ്ക്കുവാൻ എനിക്ക് പറ്റില്ല,,, അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു....
അതായിരുന്നു അവൾ ആ ദേവിഅമ്മയെ നോക്കി പ്രാർത്ഥിച്ചത്..
പിന്നീട് കൺമുമ്പിൽ വെച്ച് തന്നെ തിരുമേനി ആ മാല ഭദ്രകാളി അമ്മയെ ചാർത്തുകയും ചെയ്തു.
വീണ്ടും മൂന്നുപ്രദക്ഷിണം കൂടിവെച്ച ശേഷം അനന്തനോടൊപ്പം ഗംഗ കോവിലിന്റെ പുറത്തേക്ക് ഇറങ്ങി.
അപ്പോളേക്കും ഇത്തിരി പ്രായം ചെന്ന ഒരു സ്ത്രീയവരുടെ അടുത്തേക്ക് നടന്നു വന്നു.
പാറിപ്പറന്ന മുടിയിഴകളും, ഇത്തിരി പുറത്തേക്ക് തുറിച്ചു നിൽക്കുന്ന ചുവന്ന മിഴികളും, അല്പം ഉന്തിയ ദന്ത നിരകളും,, അലസമായി വാരിവലിച്ചു കൊടുത്തിരിക്കുന്ന ഒരു പട്ട്ചേലയും ആയിരുന്നു അവരുടേത്..
അവരെ കണ്ടപ്പോൾ ഗംഗയ്ക്ക് ചെറുതായി ഭയം തോന്നി.
അനന്തൻ റെ അരികിലേക്ക് ഇത്തിരി നീങ്ങി നിന്നപ്പോൾ അവൻ എന്താണെന്ന് അർത്ഥത്തിൽ ഗംഗയെ നോക്കി.
സ്ത്രീയെ കണ്ടുകൊണ്ടാണെന്ന് അനന്തന് ബോധ്യമായി.
ഇത് കാളികുട്ടിയമ്മ... ഇവിടെയാണ് ഈ അമ്മയുടെ വാസം...പാവമാ.. പേടിക്കണ്ട...
അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഗംഗയോട് പറഞ്ഞു.
കയ്യിലിരുന്ന് ചെറിയൊരു മുല്ലപ്പൂ മാല അവർ അനന്തന് കൊടുത്തിട്ട് ഗംഗയെ ചൂണ്ടി അത് ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടു.
അവ്യക്തമായ രീതിയിൽ ന്തോ പറഞ്ഞു കൊണ്ട് അവർ പിന്നെയും ഗംഗയെ നോക്കി.
അനന്തന് ചെറിയ മടി പോലെ തോന്നി.
ഉൻ പൊണ്ടാട്ടി....
അവർ ചോദിച്ചതും അനന്തൻ അല്ലെന്ന് നിഷേധ രൂപേണ തലകുലുക്കി..
പെട്ടെന്ന് അവർ കോവിലിലേക്ക് വിരൽ ചൂണ്ടിയിട്ട് അനന്തനോട് നീ ഇവളെ വിവാഹം കഴിക്കും എന്നൊക്കെ ആംഗ്യത്തിൽ പറയുന്നുണ്ട്.
അനന്തനും ഗംഗയും ആകെ വല്ലായ്മയുടെ നിൽക്കുകയാണ്,,
വീണ്ടും വീണ്ടും അവർ പൂ ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ
ഗത്യന്തരമില്ലാതെ അനന്തൻ ഗംഗയുടെ മുടി ചുരുളിലേക്ക് അത് തിരുകി വെച്ചു..
പെട്ടന്ന് അവർ അവിടെ തൂങ്ങിയാടുന്ന മണിയിൽ പിടിച്ച് ഉറക്കെ അതു മുഴക്കി ശബ്ദം ഉണ്ടാക്കി..എന്നിട്ട് അവരെ രണ്ടാളെയും അനുഗ്രഹിച്ചുകൊണ്ട് അവിടെ നിന്നും താഴേക്ക് ഇറങ്ങി പോയി
തുടരും.
27 likes
2 comments • 11 shares