കൺമഷി
2K views • 8 days ago
നിങ്ങളുടെ ഓരോ കമന്റും എനിക്ക് വലിയ വിലയുള്ളതാണ്. കഥ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുമല്ലോ. വായനക്കാരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് കൂടുതൽ ആവേശത്തോടെ അടുത്ത ഭാഗങ്ങൾ എഴുതാൻ കഴിയൂ. ❤️✨🔥
സ്നേഹത്തോടെ,😊
നിങ്ങളുടെ സ്വന്തം എഴുത്തുകാരി.🦋
മിഴിയിൽ നിന്നും മിഴിയിലേക്ക് ✨♥️ (ഭാഗം - 9)
നിശ്ചലമായ ഒരു പ്രതിമയെപ്പോലെ നിധി തറയിൽ ഇരുന്നു. ചുറ്റും നടന്ന കാര്യങ്ങൾ ഒരു പേക്കിനാവു പോലെ അവൾക്ക് തോന്നി. തന്റെ അച്ഛന്റെ ആ തകർന്ന മുഖവും, അമ്മയുടെ കണ്ണീരും അവളുടെ ഉള്ളിൽ തറച്ചു നിൽക്കുന്നുണ്ട്. താൻ നിരപരാധിയാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് ഉണ്ടായിരുന്നു, പക്ഷെ നാവു ചലിക്കുന്നില്ല.
ധീരജ് പതുക്കെ ഭിത്തിയിൽ ചാരി എഴുന്നേറ്റു. അവന്റെ തലയിലെ മുറിവിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. അവൻ നിധിയെ നോക്കി.
'നിധി...'
അവൻ പതുക്കെ വിളിച്ചു.
അവൾ തലയുയർത്തി അവനെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു.
'എന്റെ അച്ഛൻ... അദ്ദേഹം എന്നെ വിശ്വസിച്ചില്ല ധീരജ്. വിഷ്ണുവിൽ നിന്ന് എങ്ങനെ എങ്കിൽ രക്ഷപ്പെടണം എന്നേ എനിക്ക് ഉള്ളായിരുന്നു, പക്ഷെ ലോകം മുഴുവൻ എന്നെ ഇങ്ങനെ കാണുമെന്ന് ഞാൻ കരുതിയില്ല.'
അവളുടെ ശബ്ദം ഇടറി.
അപ്പോഴാണ് വീടിന് പുറത്ത് വീണ്ടും ചില ബഹളങ്ങൾ കേട്ടത്. ധീരജ് വാതിലിനടുത്തേക്ക് പോകാനായി എഴുന്നേറ്റത്തും. അപ്പോഴേക്കും റോഷൻ അങ്ങോട്ടേക്ക് കടന്നു വന്നു. അവന്റെ മുഖത്ത് ആ പഴയ പരിഹാസച്ചിരി ഇപ്പോഴുമുണ്ട്.
'എങ്ങനെയുണ്ട് എന്റെ സർപ്രൈസ്?'
റോഷൻ ധീരജിന്റെ അരികിൽ വന്ന് താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
'നീ എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിക്കാൻ നോക്കിയില്ലേ, അതിനുള്ള മറുപടിയാണിത്. ഇനി നിന്നെയും ഇവളെയും ഈ നാട്ടുകാർ ജീവിക്കാൻ സമ്മതിക്കില്ല.'
'നീ ചെയ്തത് വലിയൊരു ചതിയാണ് റോഷൻ!'
ധീരജ് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
'ചതിയോ? നിന്നെ കൊന്നു കളയാൻ എനിക്ക് ഒരു നിമിഷം മതിയായിരുന്നു. പക്ഷെ മരിക്കുന്നതിനേക്കാൾ വലിയ വേദനയാണ് ജീവിച്ചിരിക്കുമ്പോഴുള്ള ഈ അപമാനം എന്ന് നീ അറിയണം.'
റോഷൻ അവന്റെ കൈ തട്ടിമാറ്റി.
നിധി ധീരജിനെയും റോഷനെയും ഒന്ന് നോക്കിയ ശേഷം പതിയെ എഴുനേറ്റ് ധീരജിന്റെ വീട്ടിൽ നിന്നും ഇറങ്ങി. അവിടെന്ന് ഇറങ്ങുമ്പോൾ നിധിയുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. ശരീരത്തിലേറ്റ മുറിവിനേക്കാൾ വലിയ മുറിവുകൾ അവളുടെ മനസ്സിൽ വീണിരുന്നു. എന്തിനാണ് താൻ ഇങ്ങോട്ട് വന്നതെന്നും, എന്തിനാണ് റോഷൻ തന്നോട് ഇത്രയും വലിയ ചതി ചെയ്തതെന്നും അവൾക്ക് മനസ്സിലാകുന്നില്ല.
തന്റെ വീടിന്റെ പടിക്കൽ എത്തിയപ്പോൾ അവിടെ ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം അവളിലേക്ക് നീണ്ടു. പക്ഷേ ആ നോട്ടങ്ങളിൽ സഹതാപമായിരുന്നില്ല, പകരം വല്ലാത്തൊരു അവജ്ഞയായിരുന്നു.
വീടിനുള്ളിൽ കയറിയ ഉടനെ അമ്മ ഗംഗ അവളുടെ അടുത്തേക്ക് ഓടി വന്നു. പക്ഷേ ആശ്വസിപ്പിക്കാനല്ല, മറിച്ച് നിധിയുടെ കവിളത്ത് ആഞ്ഞു തല്ലാനായിരുന്നു.
'നീ എന്തിനാടീ ഞങ്ങളെ ഇങ്ങനെ കൊല്ലാതെ കൊന്നത്? ആ വിഷ്ണുവിന്റെ കൂടെ സുഖമായി കഴിയേണ്ടവൾ ആയിരുന്നില്ലേ നീ? എന്തിനാ ഒരുത്തന്റെ കൂടെ രാത്രി മുഴുവൻ കഴിഞ്ഞത്?'
ഗംഗ കരഞ്ഞുകൊണ്ട് ചോദിച്ചു.
'അമ്മേ... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഞാൻ ചതിക്കപ്പെട്ടതാണ്... ഞാൻ ശരിക്കും അവിടെ പോയത്...
'നിർത്തടീ!'
അച്ഛൻ ശിവദാസ് ഗർജ്ജിച്ചു. അദ്ദേഹം തളർന്ന് സോഫയിൽ ഇരിക്കുകയായിരുന്നു.
'ഇനി ഈ വീട്ടിൽ നിനക്ക് സ്ഥാനമില്ല. എന്റെ മകൾ മരിച്ചു എന്ന് ഞാൻ കരുതിക്കോളാം. മാനം കളഞ്ഞ ഒരുത്തിയെ താങ്ങാൻ എനിക്ക് കഴിയില്ല.മൂത്തവളെ പോലെ നീയും ഞങ്ങളെ നാണം കെടുത്തി. വിഷ്ണുവിന്റെ വീട്ടിൽ കൊണ്ട് പോകാൻ വേണ്ടി പാക്ക് ചെയ്ത ബാഗ് എടുത്ത് കൊടുത്തേക്ക് അവളുടേതായ ഒന്നും തന്നെ വേണ്ട...'
'അച്ഛാ... നിങ്ങൾ പോലും എന്നെ വിശ്വസിക്കില്ലേ?'
നിധി പൊട്ടിക്കരഞ്ഞു.
'വിശ്വസിക്കാൻ നീ ബാക്കി ഒന്നും വെച്ചിട്ടില്ല നിധി. നാട്ടുകാർ ഞങ്ങളുടെ മുഖത്ത് തുപ്പുകയാണ്. ഇവിടെ നിന്ന് പൊയ്ക്കോ... എങ്ങോട്ടെങ്കിലും. ഇനി നിന്റെ നിഴൽ പോലും ഈ മുറ്റത്ത് വീഴരുത്.'
ശിവദാസ് മുഖം തിരിച്ചു. അവളുടെ ബാഗ് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.
തന്റെ സർവ്വസ്വവും തകർന്നു പോയ നിമിഷമായിരുന്നു അത്. സ്വന്തം മാതാപിതാക്കൾ പോലും തള്ളിപ്പറഞ്ഞപ്പോൾ അവൾക്ക് മുന്നിലെ ലോകം ഇരുണ്ടുപോയി. ഒരു വാക്ക് പോലും തിരിച്ചു പറയാതെ, നിറഞ്ഞ കണ്ണുകളോടെ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി.
അതേസമയം...⌛
ഗോഡൗണിൽ നിന്ന് രക്ഷപെട്ട് ഇറങ്ങിയ അമീനും അജയും വീട്ടിലെത്തുമ്പോൾ കാണുന്നത് തകർന്നു നിൽക്കുന്ന ധീരജിനെയാണ്. കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവർക്ക് റോഷനോട് കടുത്ത ദേഷ്യം തോന്നി.
അതെ സമയം ഓണർ വിളിച്ച് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. അവർ സാധനങ്ങൾ പാക്ക് ചെയ്ത് അവിടെ വിട്ട് ഇറങ്ങി.
സമയം രാത്രി വൈകി... 🌌
നഗരത്തിന് പുറത്തുള്ള ഒരു വിജനമായ പാലത്തിന് മുകളിൽ നിധി നിൽക്കുകയായിരുന്നു. താഴെ കുത്തിയൊഴുകുന്ന പുഴ. അവളുടെ ഉള്ളിൽ ആകെ ശൂന്യതയായിരുന്നു. തന്നെ വിശ്വസിക്കേണ്ടവർ കൈവിട്ട ഈ ലോകത്ത് ഇനി തനിക്ക് എന്ത് സ്ഥാനമാണുള്ളതെന്ന് അവൾ സ്വയം ചോദിച്ചു.
തന്റെ ഈ അപമാനത്തിന് അറുതി വരുത്താൻ ഒരേയൊരു വഴിയേ ഉള്ളൂ. അവൾ പാലത്തിന്റെ കൈവരിയിൽ പിടിച്ചു മുകളിലേക്ക് കയറി. കണ്ണുകൾ മുറുക്കി അടച്ചു. ഒരു നിമിഷം കൂടി... ആ വെള്ളത്തിലേക്ക് താഴാൻ അവൾ തയ്യാറെടുത്തു.
'നിധി... വേണ്ട!'
പെട്ടെന്ന് പിന്നിൽ നിന്നും മുഴങ്ങിയ ശബ്ദം കേട്ട് അവൾ ഞെട്ടി. ധീരജായിരുന്നു അത്. മുറിവേറ്റ കൈയിൽ തുണി വെച്ച് കെട്ടി, അവൻ അവളുടെ അടുത്തേക്ക് ഓടി വന്നു.
പുറകെ അജയും അമീനും ഉണ്ടായിരുന്നു.
'നിധി... താഴെ ഇറങ്ങ്. '
'ഇല്ല ധീരജ്....എനിക്ക് ഇനി നാണം കെട്ട് ജീവിക്കാൻ കഴിയില്ല.. '
' മരിക്കുകയല്ല നിധി ഇതിന് പരിഹാരം!'
'എന്നെ വിടൂ ധീരജ്! എനിക്ക് ആരും ഇല്ല... എന്റെ അച്ഛനും അമ്മയും പോലും എന്നെ ഉപേക്ഷിച്ചു. ഇനി ആർക്ക് വേണ്ടിയാ ഞാൻ ജീവിക്കേണ്ടത്?'
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
ധീരജ് അവളുടെ കൈ പിടിച്ചു ബലമായി താഴേക്ക് ഇറക്കി.
'നിനക്ക് ആരും ഇല്ലെന്ന് നീ കരുതുന്നുണ്ടോ? എങ്കിൽ നീ തെറ്റിദ്ധരിച്ചതാണ്. റോഷനും വിഷ്ണുവും ആഗ്രഹിക്കുന്നത് ഇതാണ്... നീ തോറ്റു കൊടുക്കണമെന്ന്. അവർക്ക് സന്തോഷിക്കാൻ നീ അവസരം ഉണ്ടാക്കി കൊടുക്കണോ?'
'പക്ഷെ ലോകം മുഴുവൻ എന്നെ വെറുക്കുന്നു...'
'ലോകം ആരെയും വെറുക്കും നിധി. പക്ഷേ നമ്മൾ നമ്മളെ വിശ്വസിക്കണം. വിഷ്ണുവിനെയും റോഷനെയും തോൽപ്പിക്കണ്ടേ നിനക്ക്? അതിന് നീ ജീവിച്ചിരിക്കണം. ഒരു തെറ്റും ചെയ്യാത്ത നീ എന്തിനാ മരിക്കുന്നത്?'
ധീരജിന്റെ വാക്കുകൾ കേട്ടപ്പോൾ നിധി തളർന്ന് താഴെ ഇരുന്നു. അവൾ അവന്റെ ഷർട്ടിൽ പിടിച്ച് വിങ്ങിക്കരഞ്ഞു. ധീരജ് അവളുടെ തലയിൽ പതുക്കെ തലോടി. തന്റെ ജീവിതം തകർത്തവളോടുള്ള ദേഷ്യത്തേക്കാൾ, മുന്നിൽ ഇരിക്കുന്ന ഈ പെൺകുട്ടിയുടെ നിസ്സഹായത അവനെ വേദനിപ്പിച്ചു.
'വാ എന്റെ കൂടെ...'
ധീരജ് പറഞ്ഞു.
'എങ്ങോട്ട്?...'
നിധി തളർന്ന ശബ്ദത്തിൽ ചോദിച്ചു.
'എന്റെ വീട്ടിലേക്ക്. ഈ ലോകത്ത് നിനക്ക് ഇനി സുരക്ഷിതമായി ഇരിക്കാൻ കഴിയുന്ന ഒരിടത്തേക്ക്. നമ്മളെ ചതിച്ചവർക്ക് മുന്നിൽ തോറ്റുകൊടുക്കാൻ എനിക്ക് മനസ്സില്ല നിധി. നിനക്ക് ആരുമില്ലെന്ന് ഇനി കരുതരുത്, നിന്റെ കൂടെ നല്ലൊരു ഫ്രണ്ട് ആയി ഞാനുണ്ടാകും.'
ധീരജ് അവളുടെ ബാഗ് കയ്യിലെടുത്തു.
'നിധി... കയറൂ. ഇനി അധികനേരം ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല.'
ധീരജ് പറഞ്ഞു.
യാത്രയിലുടനീളം നിധി ഒന്നും മിണ്ടിയില്ല.താൻ ഈ ചെയ്യുന്നത് ശരി ആണോ എന്ന് പോലും അവൾ ചിന്തിച്ചു. വരുന്നത് വരട്ടെ എന്ന് മനസ്സിൽ ഉറപ്പിച്ചു.ധീരജിന്റെ വീടിന്റെ ഗേറ്റ് കടന്ന് ബൈക്ക് മുറ്റത്ത് നിന്നപ്പോൾ അവൾ പതുക്കെ തലയുയർത്തി നോക്കി.
വീടിന്റെ ഉമ്മറത്ത് ലൈറ്റ് തെളിഞ്ഞു. വാതിൽ തുറന്ന് ധീരജിന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ മഞ്ജിമയും പരിഭ്രമത്തോടെ പുറത്തേക്ക് വന്നു. മകന്റെ തലയിലെ മുറിവും, കൂടെ ആകെ തളർന്നു നിൽക്കുന്ന നിധിയെയും കണ്ട് അവർ അമ്പരന്നു.
'ധീരൂ... ഇതെന്താ? നിനക്ക് എന്ത് പറ്റി? കൂടെയുള്ള ഈ കുട്ടി ആരാ?'
മഞ്ജിമ ഓടി അടുത്തു വന്നു.
ധീരജ് നിധിയുടെ കയ്യിൽ പതുക്കെ അമർത്തി.
'പേടിക്കണ്ട...'
അവൻ അവൾക്ക് ധൈര്യം നൽകി. ശേഷം തന്റെ മാതാപിതാക്കളെ നോക്കി പറഞ്ഞു.
'അമ്മേ... ഇതിപ്പോൾ ചോദിക്കാനുള്ള സമയമല്ല. ഇവൾക്ക് ഇപ്പോൾ ഈ ലോകത്ത് നമ്മളല്ലാതെ മറ്റാരുമില്ല. എല്ലാം ഞാൻ പറഞ്ഞു തരാം, ആദ്യം ഇവളെ ഒന്ന് അകത്തേക്ക് കയറ്റൂ.'
മഞ്ജിമ നിധിയുടെ തണുത്തുവിറച്ച കൈകളിൽ പിടിച്ചു. ആ സ്പർശനത്തിൽ ഒരു അമ്മയുടെ കരുതൽ നിധി അനുഭവിച്ചു. ഒരു വാക്ക് പോലും മിണ്ടാനാവാതെ, താൻ എന്തിനാണ് ഇവിടെ വന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിധി പതുക്കെ ആ വീടിന്റെ ഉമ്മറത്തേക്ക് കാലെടുത്തു വെച്ചു.
വിധിയുടെ വലിയൊരു കളിക്കാണ് ആ വീട് സാക്ഷിയാകാൻ പോകുന്നത് എന്ന് അവൾ അറിഞ്ഞിരുന്നില്ല.
(തുടരും)
എഴുത്തുകാരിയുടെ കുറിപ്പ് 📝:
ലോകം മുഴുവൻ കൈവിട്ടപ്പോൾ അവൾക്ക് താങ്ങായി ധീരജിന്റെ കുടുംബം എത്തുമ്പോൾ കഥ ഇനി ഏത് ദിശയിലേക്കാണ് മാറുന്നത്?
മരിക്കാൻ തുനിഞ്ഞ നിധിയെ ധീരജ് രക്ഷിച്ചത് ശരിയായ തീരുമാനമാണോ? സ്വന്തം മകൻ അപരിചിതയായ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടി വന്നതിനോട് ആ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കും?
ബാക്കി next part ൽ ❤️
#📙 നോവൽ #💑 സ്നേഹം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #💝 ആശംസകള്‍